Monday, December 31, 2007

ആഫ്രിക്കയുടെ വിലാപം

ചെറിയ മോഹങ്ങളുണ്ടായിരുന്ന ഏതാനും മനുഷ്യര്‍ക്ക്‌അനുഭവിക്കേണ്ടിവന്ന വലിയ ദുഃഖമാണ്‌ `യസ്റ്റര്‍ഡേ' എന്ന ദക്ഷിണാഫ്രിക്കന്‍ സിനിമയുടെ ഇതിവൃത്തം. ആഫ്രിക്കയെ ഞെരിച്ചമര്‍ത്തുന്ന എയ്‌ഡ്‌സ്‌ എന്ന മഹാവിപത്തിലേക്കാണ്‌ ഈ സിനിമ വിരല്‍ ചൂണ്ടുന്നത്‌.

പ്രതികൂല സാഹചര്യങ്ങളില്‍ വീണടിയാതിരിക്കാന്‍ പൊരുതുന്ന ഒരു ആഫ്രിക്കന്‍ യുവതിയുടെ മനക്കരുത്തും ദൃഢനിശ്ചയവും അനുകമ്പയുമാണ്‌ സംവിധായകന്‍ രേഖപ്പെടുത്തുന്നത്‌. സേ്‌നഹത്തിന്‍െറ ശക്തിയെക്കുറിച്ച്‌ വാചാലമാവുന്നു ഈ ചിത്രം. ഒപ്പം, കഷ്‌ടപ്പാടുകള്‍ക്കും കാഠിന്യങ്ങള്‍ക്കും നടുവിലെ ആഫ്രിക്കന്‍ സ്‌ത്രീസമൂഹത്തിന്‍െറ സഹനവും നമ്മുടെ കാഴ്‌ചയിലേക്ക്‌ കടന്നുവരുന്നു.

ആരോടും പകയില്ലാതെ, ഇല്ലായ്‌മകളില്‍ പരിഭവമില്ലാതെ ജീവിക്കുന്ന യസ്റ്റര്‍ഡേ എന്ന യുവതിയും അവള്‍ക്ക്‌ എയ്‌ഡ്‌സ്‌ സമ്മാനിക്കുന്ന ഭര്‍ത്താവും ബ്യൂട്ടി എന്ന മകളും ഉള്‍പ്പെടുന്ന കുടുംബമാണ്‌ ഈ സിനിമയുടെ കേന്ദ്രബിന്ദു. അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത ഒരു ദക്ഷിണാഫ്രിക്കന്‍ ഗ്രാമമാണ്‌ റൂയിഹോക്ക്‌. മണ്‍കട്ടകൊണ്ട്‌ പണിത ഏതാനും വീടുകളാണ്‌ അവിടെയുള്ളത്‌. കൈകൊണ്ട്‌ തിരിക്കുന്ന ഒരു പമ്പാണ്‌ വെള്ളത്തിനുള്ള ഏകാശ്രയം. സ്‌കൂള്‍ കുറെ ദൂരെയാണ്‌. പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തണമെങ്കില്‍ മണിക്കൂറുകളോളം നടക്കണം. അവിടെ ആഴ്‌ചയിലൊരു ദിവസമാണ്‌ വെള്ളക്കാരിയായ ഡോക്ടര്‍ പരിശോധിക്കുക. അതിരാവിലെ എത്തി ക്യൂ നിന്നാലേ ഡോക്ടറെ കാണാനൊക്കൂ. അതും ഭാഗ്യമുണ്ടെങ്കില്‍മാത്രം. ക്യൂവിലുള്ള എല്ലാവരെയും ഡോക്ടര്‍ക്ക്‌ പരിശോധിക്കാന്‍ കഴിയില്ല. കുറച്ചുപേരെ മാത്രം തിരഞ്ഞെടുക്കും. ബാക്കിയുള്ളവര്‍ വീണ്ടും അടുത്താഴ്‌ച ഭാഗ്യ പരീക്ഷണത്തിനെത്തണം.

യസ്റ്റര്‍ഡേയുടെ മകള്‍ ബ്യൂട്ടിക്ക്‌ സ്‌കൂളില്‍ ചേരാന്‍ പ്രായമായി. യസ്റ്റര്‍ഡേ നിരക്ഷരയാണ്‌. അതുകൊണ്ടുതന്നെ, മകളെ പഠിപ്പിക്കണം എന്നുണ്ട്‌ അവള്‍ക്ക്‌. അടുത്ത വേനലില്‍ ബ്യൂട്ടിയെ സ്‌കൂളില്‍ ചേര്‍ക്കണം. യസ്റ്റര്‍ഡേയുടെ ഭര്‍ത്താവിന്‌ ജൊഹന്നാസ്‌ബര്‍ഗിലാണ്‌ ജോലി. സ്വര്‍ണഖനിയില്‍ തൊഴിലാളിയാണിയാള്‍.

പക്ഷിയെപ്പോലെ പറക്കാനാണ്‌ ബ്യൂട്ടിയുടെ മോഹം. വരണ്ടുണങ്ങിയ പാടങ്ങള്‍ക്കും വിശാലമായ താഴ്‌വരകള്‍ക്കും വളഞ്ഞു പുളഞ്ഞുകിടക്കുന്ന നാട്ടുപാതയ്‌ക്കും മുകളിലൂടെ അങ്ങനെ പറന്നുപറന്നു പോവുന്നത്‌ അവള്‍ സ്വപ്‌നം കാണുന്നു. വീട്ടുജോലികളെല്ലാം യസ്റ്റര്‍ഡേ ഒറ്റയ്‌ക്ക്‌ ചെയ്യണം. ആരും സഹായിക്കാനില്ല. കുന്നിന്‍ മുകളില്‍ ചെന്ന്‌ വിറകു ശേഖരിക്കലും വെള്ളമെടുക്കലും അലക്കലും പാടം കിളയ്‌ക്കലും വിത്തിടലുമൊക്കെ സ്വയം ചെയ്യണം. എല്ലായിടത്തും നിഴല്‍പോലെ ബ്യൂട്ടിയുമുണ്ടാകും. ഭര്‍ത്താവ്‌ മാസത്തിലൊരിക്കലേ വരൂ, ചിലപ്പപ്പോള്‍ മാസങ്ങള്‍ കഴിയും. എന്തായാലും യസ്റ്റര്‍ഡേക്ക്‌ പരിഭവമില്ല. ദുരിതങ്ങളെ ഒരു പുഞ്ചിരിയില്‍ ഒളിപ്പിക്കും അവള്‍. ഗ്രാമത്തിലെ വിദ്യാലയത്തില്‍ പുതുതായി വന്ന അധ്യാപിക മാത്രമാണ്‌ യസ്റ്റര്‍ഡേയുടെ കൂട്ട്‌.

കുറെ നാളായി ചുമ കൊണ്ട്‌ കഷ്‌ടപ്പെടുകയാണ്‌ യസ്റ്റര്‍ഡേ. രണ്ടു തവണ ഡോക്ടറെ കാണാന്‍ പോയി. നിരാശയായി മടങ്ങേണ്ടിവന്നു. മൂന്നാമത്തെ തവണ അധ്യാപിക ടാക്‌സി ഏര്‍പ്പാട്‌ ചെയ്‌തുകൊടുത്തു. അതുകൊണ്ട്‌ നേരത്തേ എത്തി ഡോക്ടറെ കാണാനായി. അവളുടെ അവസ്ഥകണ്ട്‌ ഡോക്ടര്‍ക്ക്‌ സംശയം. രക്തപരിശോധനയില്‍ സംശയം സത്യമായി. യസ്റ്റര്‍ഡേ എയ്‌ഡ്‌സ്‌ രോഗിയാണ്‌. ഭര്‍ത്താവിനെയും പരിശോധിക്കണമെന്ന്‌ ഡോക്ടര്‍ ആവശ്യപ്പെടുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ ഭര്‍ത്താവിനെ കിട്ടിയില്ല. മകളെ അധ്യാപികയുടെ സംരക്ഷണയിലാക്കി യസ്റ്റര്‍ഡേ ജൊഹാന്നസ്‌ബര്‍ഗിലേക്ക്‌ പോകുന്നു. യസ്റ്റര്‍ഡേ തന്നെ തേടിയെത്തിയത്‌ അയാള്‍ക്ക്‌ രസിക്കുന്നില്ല. ഡോക്ടറുടെ സംശയം പറയേണ്ട താമസം അയാള്‍ അവളെ മര്‍ദിക്കാന്‍ തുടങ്ങി. മുറിവേറ്റ ശരീരവും മനസ്സുമായി യസ്റ്റര്‍ഡേ ഗ്രാമത്തിലേക്ക്‌ മടങ്ങുന്നു.

ശൈത്യകാലമെത്തി. യസ്റ്റര്‍ഡേ അവശയായിത്തുടങ്ങി. അവള്‍ക്ക്‌ പമ്പ്‌ തിരിച്ച്‌ വെള്ളമെടുക്കാന്‍ പോലും കഴിയുന്നില്ല. അപ്പോഴും അവള്‍ ആരോടും രോഗാവസ്ഥയെപ്പറ്റി പറയുന്നില്ല. അടുത്ത സുഹൃത്തായി മാറിയ അധ്യാപികയില്‍നിന്നു പോലും അവള്‍ സത്യം മറച്ചുവെച്ചു.

ഒരു ദിവസം ഭര്‍ത്താവ്‌ വീട്ടിലെത്തുന്നു. ശരീരമാകെ മാറിപ്പോയി. തീര്‍ത്തും അവശനാണയാള്‍. എയ്‌ഡ്‌സ്‌ അയാളില്‍ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. ജോലി സ്ഥലത്തു വെച്ച്‌ ഭാര്യ സംശയം പറഞ്ഞപ്പോള്‍ അയാള്‍ക്കത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അസുഖം കാരണം പിന്നീട്‌ ഡോക്ടറെ കണ്ടപ്പോഴാണ്‌ അയാള്‍ രോഗത്തിന്‍െറ ഭീകരത തിരിച്ചറിഞ്ഞത്‌.

ഒട്ടും പിണക്കം കാട്ടാതെ യെസ്റ്റര്‍ഡേ അയാളെ സ്വീകരിക്കുന്നു. ഭൂമിയുടെ ആഴങ്ങളില്‍ സ്വര്‍ണം തേടിപ്പോയ ഭര്‍ത്താവിനുണ്ടായ ഇരുണ്ട വിധിയെ സ്വീകരിച്ചേ മതിയാവൂ എന്നവള്‍ മനസ്സിലാക്കുന്നു. അവള്‍ പോന്ന ശേഷം താന്‍ അനുഭവിച്ച വേദന അയാള്‍ എണ്ണിയെണ്ണിപ്പറയുന്നു. ഒരു സുരക്ഷയുമില്ലാത്ത, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങളില്ലാത്ത ഖനിയുടെ ആഴങ്ങളില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കേട്ടപ്പോള്‍ യസ്റ്റര്‍ഡേയുടെ കണ്ണുനിറഞ്ഞു. സ്വന്തം വേദനകളെ മാറ്റി നിര്‍ത്തി അവള്‍ അയാളെ സാന്ത്വനിപ്പിക്കുന്നു.

ഭര്‍ത്താവ്‌ തിരിച്ചുവന്നെന്നും രോഗിയാണെന്നും ഗ്രാമീണര്‍ എങ്ങനെയോ അറിഞ്ഞു. സ്‌ത്രീകളുടെ അടക്കിപ്പിടിച്ച സംസാരങ്ങളില്‍ സംശയത്തിന്‍െറ മുള്‍മുന തുറിച്ചുനിന്നു. യസ്റ്റര്‍ഡേ ആരോടും ഒന്നും പറഞ്ഞില്ല. രണ്ടുപേര്‍ക്കും മരണം അടുത്തെത്തിയെന്ന്‌ അവള്‍ക്കറിയാം. എങ്കിലും അവള്‍ ദൃഢനിശ്ചയമെടുത്തു. ബ്യൂട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത ശേഷമേ താന്‍ മരണത്തിന്‌ കീഴടങ്ങൂ. തനിക്ക്‌ കിട്ടാത്തത്‌ മകള്‍ക്ക്‌ കിട്ടണം.

ഗ്രാമത്തിലെ സ്‌ത്രീകളുടെ സംസാരം കേട്ട്‌ അധ്യാപിക അവളോട്‌ കാര്യം തിരക്കി. ഭര്‍ത്താവിനു മാത്രമല്ല തനിക്കും എയ്‌ഡ്‌സുണ്ടെന്ന്‌ അവള്‍ അധ്യാപികയോട്‌ സമ്മതിക്കുന്നു. ഗ്രാമീണരുടെ ചിന്താഗതി അറിയുന്നതുകൊണ്ടാണ്‌ അവള്‍ സത്യം മറച്ചുപിടിച്ചത്‌. തൊട്ടടുത്ത ഗ്രാമത്തിലെ യുവതിക്കുണ്ടായ അനുഭവം അവള്‍ വിവരിക്കുന്നു. ജൊഹാന്നസ്‌ബര്‍ഗില്‍ ഉപരിപഠനത്തിന്‌ പോയതായിരുന്നു അവള്‍. ഇടയ്‌ക്ക്‌ വെച്ച്‌ എയ്‌ഡ്‌സ്‌ പിടികൂടി. തിരിച്ചുവന്ന്‌ അവള്‍ മാതാപിതാക്കളെ വിവരമറിയിച്ചു. എങ്ങനെയോ സൂചനകിട്ടിയ ഗ്രാമീണര്‍ അവളെ കല്ലെറിഞ്ഞുകൊന്നു. തന്‍െറ ഭര്‍ത്താവിനും ആ വിധി വരരുതെന്ന്‌ അവള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.

ഭര്‍ത്താവിനു ചികിത്സ തേടി അവള്‍ പട്ടണത്തിലെ ആസ്‌പത്രിയിലെത്തി. പക്ഷേ, അവിടെ കിടക്കാന്‍ സ്ഥലമില്ല. വെയിറ്റിങ്‌ ലിസ്റ്റില്‍ പേരിടാമെന്നേ ആസ്‌പത്രി അധികൃതര്‍ പറയുന്നുള്ളൂ.

ഒന്നിനും തോറ്റുകൊടുക്കാന്‍ യസ്റ്റര്‍ഡേക്ക്‌ മനസ്സില്ല. കുന്നിന്‍ മുകളില്‍, അലൂമിനിയം ഷീറ്റും മരപ്പലകകളും കൊണ്ട്‌ അവള്‍ ഭര്‍ത്താവിനു കൊച്ചുവീട്‌ പണിയുന്നു. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ആ വീട്‌. അതവള്‍ ആസ്‌പത്രിയാക്കി മാറ്റി. രാവും പകലും അടുത്തിരുന്നു പരിചരിച്ചു. ബ്യൂട്ടിയുടെ പ്രായത്തില്‍ അയാള്‍ ഓടിക്കളിച്ച കുന്നാണത്‌. അവിടെയാണ്‌, ഒരടിപോലും നടക്കാനാവാതെ താന്‍ എത്തിപ്പെട്ടിരിക്കുന്നത്‌ എന്നോര്‍ത്ത്‌ അയാള്‍ സങ്കടപ്പെടുന്നു. മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍നിന്ന്‌ ഒരുനാള്‍ പ്രാണന്‍ പറന്നകന്നു.

വീണ്ടും വേനല്‍ക്കാലമെത്തി. അടുത്താഴ്‌ച സ്‌കൂള്‍ തുറക്കുകയാണ്‌. ബ്യൂട്ടിയെപ്പോലെ യസ്റ്റര്‍ഡേയും ആ സുദിനം അക്ഷമയോടെ കാത്തിരിക്കുകയാണ്‌. യസ്റ്റര്‍ഡേക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ ബ്യൂട്ടിയെ സ്വന്തം മകളെപ്പോലെ നോക്കുമെന്ന്‌ അധ്യാപിക വാക്കുകൊടുക്കുന്നു.

അവസാന രംഗം. സ്‌കൂള്‍ പരിസരം. അവിടെ അസംബ്ലി നടക്കുകയാണ്‌. ആഹ്ലാദത്തോടെ ബ്യൂട്ടിയുടെ സ്‌കൂള്‍ പ്രവേശം നോക്കി നില്‍ക്കുകയാണ്‌ യസ്റ്റര്‍ഡേ. ഗെയിറ്റിനു പുറത്താണവള്‍. ബ്യൂട്ടി അമ്മയെ കാണുന്നു. സ്‌കൂളില്‍ ബെല്ലടിച്ചപ്പോള്‍ അമ്മയെ നോക്കി ബ്യൂട്ടി കൈവീശുന്നു. വിജനമായ നാട്ടുപാതയിലൂടെ യസ്റ്റര്‍ഡേ തിരിച്ചുപോകുന്നു.

രണ്ടു വേനല്‍ക്കാലങ്ങളിലെ രണ്ടു പ്രഭാതദൃശ്യങ്ങളിലാണ്‌ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. രണ്ടു ലോങ്‌ ഷോട്ടുകളിലാണ്‌ ഈ ദൃശ്യം ഒരുക്കിയിരിക്കുന്നത്‌. ഈ വിദൂര ദൃശ്യങ്ങള്‍ യസ്റ്റര്‍ഡേയുടെ ജീവിതത്തിന്‍െറ രണ്ട്‌അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു. തുടക്കത്തിലെ ദൃശ്യത്തില്‍ കാഠിന്യമേറിയ ജീവിതം മാത്രമല്ല, ഒരു തണല്‍പോലുമില്ലാത്ത, ഊഷരമായ ഗ്രാമമുഖവും പ്രേക്ഷകന്‍െറ മനസ്സിലേക്ക്‌ കയറിവരുന്നു. അകലെ, ഒരു പൊട്ടുപോലെ കാണപ്പെടുന്ന യസ്റ്റര്‍ഡേയും മകളും നമുക്കഭിമുഖമായാണ്‌ വരുന്നത്‌. മകളുടെ കൈപിടിച്ചു നടക്കുമ്പോള്‍ ആ അമ്മ ദുരിതങ്ങള്‍ മറക്കുന്നു. മകളുടെ ആകാംക്ഷ നിറഞ്ഞ ഓരോ ചോദ്യത്തിനും മറുപടി പറയുന്ന അവള്‍ വെയിലിന്‍െറയും പൊടിക്കാറ്റിന്‍െറയും രൂക്ഷത അറിയുന്നേയില്ല. അവസാന ദൃശ്യത്തിലാവട്ടെ, യസ്റ്റര്‍ഡേ തിരിച്ചുപോവുകയാണ്‌. അവള്‍ക്ക്‌ കൂട്ടിനാരുമില്ല; എപ്പോഴും ഒപ്പമുണ്ടായിരുന്ന മകള്‍ പോലും. തന്‍െറ കര്‍മം പൂര്‍ത്തിയാക്കി ആ സാധു സ്‌ത്രീ ചാരിതാര്‍ഥ്യത്തോടെ ജീവിതത്തില്‍നിന്ന്‌ തിരിച്ചുനടക്കുകയാണ്‌.

കഥാനായികയുടെ പേര്‌ മാത്രമല്ല ശീര്‍ഷകം കൊണ്ടുദ്ദേശിക്കുന്നത്‌. ആഫ്രിക്കന്‍ ജനതയുടെ ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണത്‌. കലര്‍പ്പില്ലാത്ത ഗ്രാമജീവിതവും തനതു സംസ്‌കാരവും ജ്വലിച്ചുനിന്നിരുന്ന ഇന്നലെകളുടെ നഷ്‌ടപ്പെടലിനെക്കുറിച്ചാണ്‌ ശീര്‍ഷകം സംസാരിക്കുന്നത്‌. കോളണിവാഴ്‌ചയും നാഗരികതയും ആക്രമിച്ചുകയറി നശിപ്പിച്ചുകളഞ്ഞ ഒരു ജനസഞ്ചയത്തിന്‍െറ വേദനകളിലാണ്‌ ശീര്‍ഷകം ചെന്നു തൊടുന്നത്‌. യസ്റ്റര്‍ഡേക്ക്‌ ആ പേരിട്ടത്‌ അച്ഛനാണ്‌. ഇന്നലെകള്‍ ഇന്നിനേക്കാള്‍ എത്രയോ ഭേദമായിരുന്നു എന്ന്‌ അയാള്‍ക്കറിയാമായിരുന്നു. (സുലു വിഭാഗക്കാര്‍ മക്കള്‍ക്ക്‌ കോണ്‍ഫിഡന്‍സ്‌, ഇന്നസന്‍റ്‌, റ്റുമോറോ എന്നൊക്കെ പേരിടാറുണ്ട്‌.)

ദക്ഷിണാഫ്രിക്കയുടെ സാമൂഹിക ജീവിതം പ്രതിഫലിപ്പിക്കുന്ന `യസ്റ്റര്‍ഡേ' നാട്യങ്ങളില്ലാത്ത സിനിമയാണ്‌. സംവിധായകനു പറയാന്‍ ഒരു കഥയുണ്ട്‌. നല്‍കാന്‍ ഒരു സന്ദേശവുമുണ്ട്‌. അതിനുപയോഗിച്ച ദൃശ്യഭാഷ അതിലളിതമാണ്‌. പൊടിക്കാറ്റും ശീതക്കാറ്റും മാറിമാറി വീശുന്ന പ്രകൃതിയുടെ പരുക്കന്‍ഭാവങ്ങളെ ഉചിത സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌.

ദക്ഷിണാഫ്രിക്കയുടെ ഔദ്യോഗിക ഭാഷയായ സുലുവില്‍ നിര്‍മിച്ച ആദ്യത്തെ അന്താരാഷ്ട്ര സിനിമയാണിത്‌. 2004-ലെ വെനീസ്‌, ടൊറൊന്‍േറാ ചലച്ചിത്രമേളകളില്‍ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. 2005-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിനും `യസ്റ്റര്‍ഡേ' മത്സരിച്ചു.

ദക്ഷിണാഫ്രിക്കക്കാരനായ ഡാറിന്‍ ജയിംസ്‌ റൂഡ്‌ ആണ്‌ സംവിധായകന്‍. ഇന്ത്യന്‍ വംശജനായ ആനന്ദ്‌ സിങ്ങാണ്‌ ചിത്രം നിര്‍മിച്ചത്‌. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ 45 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്‌ സിങ്‌. വര്‍ണവിവേചന നയത്തെ തുറന്നാക്രമിക്കുന്ന `പ്ലെയ്‌സ്‌ ഓഫ്‌ വീപ്പിങ്‌, സറാഫിന, ക്രൈ ദ ബിലവഡ്‌ കണ്‍ട്രി' തുടങ്ങിയവ ഇതില്‍പ്പെടും.

Friday, December 28, 2007

അധിനിവേശവും അതിജീവനവും

2003-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനു വേണ്ടിയുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിച്ച സിനിമയാണ്‌ സിലാരി (ZELARY).കെവിറ്റ ലെഗറ്റോവ എഴുതിയ, ആത്മകാഥാംശമുള്ള നോവലിനെ ആധാരമാക്കിയുള്ള ഈ ചെക്കോസ്ലോവാക്യന്‍ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഓന്‍ഡ്രജ്‌ ട്രോജനാണ്‌. ചെക്ക്‌ ജനത മറക്കാന്‍ ശ്രമിക്കുന്ന ഇരുണ്ട കാലഘട്ടമാണ്‌ സിനിമയുടെ പശ്ചാത്തലം.
1939 മുതല്‍ 45 വരെ ചെക്കോസ്ലോവാക്യ നാസി ജര്‍മനിയുടെ കീഴിലായിരുന്നു. ജര്‍മന്‍ അധിനിവേശ കാലത്ത്‌ 2,70,000 പേരാണ്‌ ചെക്കോസ്ലോവാക്യയില്‍ കൊലചെയ്യപ്പെട്ടത്‌. ഭീതിദമായ അന്നത്തെ ഓര്‍മകളില്‍ നിന്നാണ്‌ `സെലാരി' രൂപംകൊണ്ടത്‌. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിധിക്കപ്പെട്ട ഹാന-ജോസമാരുടെ അസാധാരണമായ അനുഭവങ്ങളുടെ രേഖപ്പെടുത്തലാണീചിത്രം. ഒപ്പം, സിലാരി എന്ന ഗ്രാമത്തിന്‍െറ അതിജീവനത്തിന്‍െറ ദൃശ്യഖണ്ഡങ്ങളും അടുക്കിവെച്ചിരിക്കുന്നു.��ആറുവര്‍ഷം നീണ്ട ജര്‍മന്‍ അധിനിവേശത്തിലെ അവസാനത്തെ രണ്ടുവര്‍ഷങ്ങളാണ്‌ സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നത്‌. നാസി രഹസ്യപ്പോലീസായ `ഗസ്റ്റപ്പോ'യുടെ ചാരക്കണ്ണുകളാണെങ്ങും. അധിനിവേശത്തെ എതിര്‍ക്കുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും പോരാടുന്നുണ്ട്‌. ഇത്തരത്തില്‍പ്പെട്ട ചെറുത്തുനില്‌പു സംഘത്തില്‍പ്പെട്ടവരാണ്‌ പ്രാഗിലെ ആസ്‌പത്രിയില്‍ ഡോക്ടര്‍മാരായ റിച്ചാര്‍ഡും സ്ലാവാക്കും നഴ്‌സായ എലിഷ്‌കയും. റിച്ചാര്‍ഡും എലിഷ്‌കയും പ്രണയബദ്ധരാണ്‌. ഈര്‍ച്ചമില്ലില്‍ പണിയെടുക്കവെ പരിക്കേറ്റ ജോസ എന്ന തൊഴിലാളിയെ ഒരു ദിവസം ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കുന്നു. ഇയാളുടെ ശസ്‌ത്രക്രിയയ്‌ക്ക്‌ അടിയന്തരമായി രക്തം വേണ്ടിവന്നു. എലിഷ്‌കയാണ്‌ രക്തം നല്‍കുന്നത്‌. ഈയൊരു `രക്തബന്ധ'ത്തിന്‍െറ ചുവടുപിടിച്ചാണ്‌ `സിലാരി'യുടെ കഥ മുന്നോട്ടു പോകുന്നത്‌.

ഗസ്റ്റപ്പോയുടെ കണ്ണുകള്‍ ഡോ. റിച്ചാര്‍ഡിലും എലിഷ്‌കയിലും പതിഞ്ഞു. എലിഷ്‌കയോട്‌ വിവരം പറയാന്‍പോലും കാത്തു നില്‌ക്കാതെ റിച്ചാര്‍ഡ്‌ രാജ്യം വിടുന്നു. റിച്ചാര്‍ഡുമായുള്ള അടുപ്പത്തിന്‍െറ പേരില്‍ എലിഷ്‌കയെയും ചോദ്യം ചെയേ്‌തക്കാമെന്ന്‌ ഡോ. സ്ലാവാക്‌ ഭയപ്പെടുന്നു. അയാള്‍ എലിഷ്‌കയുടെ ഒളിവുജീവിതത്തിന്‌ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നു. പരിക്ക്‌ ഭേദപ്പെട്ടതിനെത്തുടര്‍ന്ന്‌ ജോസ ഡിസ്‌ചാര്‍ജായി. ഇയാളോടൊപ്പമാണ്‌ എലിഷ്‌ക യാത്രയാകുന്നത്‌. പുതിയ പാസേ്‌പാര്‍ട്ടും പുതിയ പേരുമായാണ്‌ അവളുടെ യാത്ര. ചെക്കോസ്ലോവാക്യയിലെ മലയോര ഗ്രാമമായ സിലാരിയാണ്‌ ജോസയുടെ ജന്മനാട്‌. അവിടെ ഒളിവില്‍ കഴിയാനാണ്‌ നിര്‍ദേശം. എലിഷ്‌ക എന്ന പേര്‌ അവള്‍ മറക്കുന്നു. ഹാനാ ഹോഫ്‌മനോവ എന്നാണ്‌ പുതിയ പേര്‌.

സേ്‌നഹിക്കാന്‍ മാത്രമറിയാവുന്ന ശുദ്ധനായ ഗ്രാമീണനാണ്‌ ജോസ. മധ്യവയസ്‌കന്‍. വിദ്യാഭ്യാസമില്ല. ഒറ്റത്തടിയാണ്‌. വീട്ടില്‍ ഒരു സൗകര്യവുമില്ല. മരം കൊണ്ടുണ്ടാക്കിയ വീട്‌. അവിടെ വൈദ്യുതി പോലുമില്ല. ഈ അസൗകര്യങ്ങളിലേക്കാണ്‌ നഗരജീവിയായ ഹാന എത്തിപ്പെടുന്നത്‌. ഗ്രാമത്തിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനും പള്ളിയിലെ പുരോഹിതനും ഹാനയുടെ രഹസ്യമറിയാം. തുടക്കത്തില്‍ സിലാരിയിലെ ജീവിതം ഹാനയെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. വീടിനകത്തുതന്നെ കഴിയണമെന്ന്‌ പ്രിന്‍സിപ്പല്‍ അവളെ നിര്‍ബന്ധിക്കുന്നു. ഒരിക്കലും പുറത്തുകാണരുത്‌. അതുപോലെ കുട്ടികളോട്‌ അധികം സംസാരിക്കരുത്‌. കാരണം, അവര്‍ക്ക്‌ രഹസ്യം സൂക്ഷിക്കാനറിയില്ല. മറ്റു ഗ്രാമീണര്‍ക്കോ പട്ടാളക്കാര്‍ക്കോ സംശയത്തിനിടകൊടുക്കരുത്‌. പിടിക്കപ്പെട്ടാല്‍ തന്നെ സഹായിച്ച എല്ലാവരെയും നാസികള്‍ ശിക്ഷിക്കുമെന്ന്‌ ഹാനയ്‌ക്കറിയാം. ജോസയെ വിവാഹം കഴിച്ച്‌ നാട്ടുകാരിലൊരാളായി ജീവിക്കാനാണ്‌ സംഘടനയില്‍ നിന്ന്‌ അവള്‍ക്ക്‌ ലഭിക്കുന്ന നിര്‍ദേശം.

പ്രിന്‍സിപ്പലും പുരോഹിതനും മുന്‍കൈയെടുത്ത്‌ അവരുടെ വിവാഹം നടത്തുന്നു. ദാമ്പത്യത്തോട്‌ പൊരുത്തപ്പെടാന്‍ ഹാനയ്‌ക്ക്‌ കഴിയുന്നില്ല. പക്ഷേ, ഒളിവുജീവിതത്തില്‍ തന്‍െറ വിധി നിര്‍ണയിക്കാന്‍ തനിക്കവകാശമില്ലെന്ന്‌ അവള്‍ക്ക്‌ ബോധ്യപ്പെടുന്നു. പുരോഹിതന്‍ വലിയൊരു ഉത്തരവാദിത്തമാണ്‌ ഏറ്റെടുക്കുന്നത്‌. സിലാരിയില്‍ ഹാനയെ സംരക്ഷിക്കണമെങ്കില്‍ അദ്ദേഹത്തിന്‌ കളവു പറഞ്ഞേ മതിയാകൂ. ജനനസര്‍ട്ടിഫിക്കറ്റു പോലും ഹാനയുടെ കയ്യിലുണ്ടായിരുന്നില്ല. പുരോഹിതനും പ്രിന്‍സിപ്പലും മാത്രമല്ല ജോസയും നാട്ടുകാരുമെല്ലാം സ്വന്തം ജീവിതങ്ങള്‍ പണയപ്പെടുത്തിയാണ്‌ ആ സ്വര്‍ണത്തലമുടിക്കാരിയെ സംരക്ഷിക്കുന്നത്‌.

സാഹചര്യങ്ങളുടെ ഇരകളാണിവിടെ ഹാനയും ജോസയും. രണ്ടുപേര്‍ക്കും താത്‌പര്യമുള്ളതല്ല ഈ വിവാഹം. എങ്കിലും അവര്‍ അതില്‍ ബന്ധിക്കപ്പെടുകയായിരുന്നു. അവരുടെ ആദ്യരാത്രി ഹാനയുടെ കണ്ണീരില്‍ കലങ്ങി. അവളുടെ സമ്മതത്തോടെ ജോസ ആ മുറിയില്‍, അവളെ തൊടാതെ കിടന്നുറങ്ങുന്നു.��തന്‍െറ കൈയില്‍ സൂക്ഷിക്കാന്‍ ആരോ തന്ന നിധി. ഹാനയെപ്പറ്റി ജോസയ്‌ക്ക്‌ ഇത്രയേ അറിയാവൂ. അവള്‍ക്കുവേണ്ടി ആരോ ഒരാള്‍ കാത്തിരിപ്പുണ്ട്‌. അവളെ എന്നെങ്കിലും തിരിച്ചുകൊടുത്തേ മതിയാകൂ.

ദിവസങ്ങള്‍ കടന്നുപോകുന്നു. ജോസ അവളുടെ ഓരോ ചെറിയ കാര്യത്തിലും അതീവ താത്‌പര്യമെടുക്കുന്നു. വായിക്കാന്‍ പുസ്‌തകങ്ങള്‍ കൊണ്ടുക്കൊടുക്കുന്നു. മരം കൊണ്ട്‌ വീടിന്‍െറ തറപാകുന്നു. വിദൂരത്തുള്ള പട്ടണത്തില്‍ പോകുമ്പോള്‍ അവള്‍ക്കാവശ്യമുള്ളതൊക്കെ വാങ്ങിക്കൊണ്ട്‌ വരുന്നു. പതുക്കെ കൈവരുന്ന കൊച്ചുകൊച്ചു സൗകര്യങ്ങളില്‍ ഹാനയും ഇപ്പോള്‍ ആഹ്ലാദം കണ്ടെത്തുന്നുണ്ട്‌. നഗരജീവിതം അവള്‍ മറന്നു തുടങ്ങി. സിലാരിയിലെ പ്രകൃതിയോടും ജനങ്ങളോടും ദരിദ്ര ജീവിത സാഹചര്യങ്ങളോടും അവള്‍ സമരസപ്പെടുന്നു. കണ്ടുകണ്ട്‌, അടുത്തിണങ്ങിക്കഴിയവെ മധ്യവയസ്‌കനായ ജോസയിലും സൗന്ദര്യം കണ്ടെത്താന്‍ അവള്‍ക്ക്‌ കഴിയുന്നു. ഒരു ദിവസം രാത്രി ജോസ അവള്‍ക്കഭിമുഖമായി കിടക്കുന്നു. മടിച്ചു മടിച്ച്‌ സേ്‌നഹത്തോടെ അയാള്‍ ചോദിക്കുന്നു: ``ഞാനൊന്നു തൊട്ടോട്ടെ!'' അവളും അത്‌ കൊതിച്ചിരിക്കുകയായിരുന്നു. അയാളുടെ ഹൃദയനൈര്‍മല്യം അവളെ സ്‌പര്‍ശിച്ചു തുടങ്ങിയിരുന്നു. ജീവിതത്തിന്‍െറ അനിശ്ചിതത്വവും ദാമ്പത്യബന്ധത്തില്‍ സ്വയം ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ അഴിക്കാന്‍ അവളെ പ്രേരിപ്പിച്ചു. ആ രാത്രി, ഹാന- ജോസമാരുടെ ദാമ്പത്യത്തിന്‍െറ തുടക്കത്തിനു സാക്ഷ്യം വഹിച്ചു.

തന്നിലെ എലിഷ്‌കയെ ഹാന പൂര്‍ണമായും മറന്നു കഴിഞ്ഞു. പുറംലോകത്തെ വര്‍ത്തമാനങ്ങള്‍ അവള്‍ക്ക്‌ കിട്ടാതായി. സിലാരിയും അവിടത്തെ മനുഷ്യരും ജോസയും മാത്രമായി അവളുടെ ലോകം. ഹാന ഗ്രാമത്തിന്‍െറ `ഡോക്ടറാ'യി മാറി. ഏതുസമയത്തും രോഗികളെ ശുശ്രൂഷിക്കാനും സഹായിക്കാനും ഹാനയും ജോസയും റെഡി. ഗ്രാമം പരിചിതമായതോടെ ഹാന വിലക്കുകള്‍ മറന്നു. അവള്‍ കാടും പുല്‍മേടുകളും കയറിയിറങ്ങി. ഒരു ദിവസം കനത്ത മഴയില്‍, പഴങ്ങള്‍ ശേഖരിച്ച്‌ വീട്ടിലേക്ക്‌ മടങ്ങവെ ഹാന ആ രംഗം കണ്ടു. ഒരു വീടിനു തീവെച്ചിരിക്കുന്നു. അതിനു മുന്നില്‍ മൂന്നു പേര്‍ തൂങ്ങിമരിച്ച നിലയില്‍. ജര്‍മന്‍ സൈനികരാണ്‌ ആ ക്രൂരത ചെയ്‌തത്‌. നാസിവിരുദ്ധ പ്രവര്‍ത്തകരെ ഒളിവില്‍ പാര്‍പ്പിച്ച വീടാണ്‌ തീയിട്ടത്‌. ആ വീട്ടിലെ മൂന്നംഗങ്ങളെ കൊന്നു കെട്ടിത്തൂക്കുകയും ചെയ്‌തു. ഹാനയുടെ ആഹ്ലാദമെല്ലാം ഈ കാഴ്‌ചയില്‍ കെട്ടടങ്ങി. യാഥാര്‍ഥ്യങ്ങളുടെ ഇരുളടഞ്ഞ ലോകത്തേക്ക്‌ തന്‍െറ യാത്ര തുടങ്ങുകയാണെന്ന്‌ അവള്‍ ഭയന്നു. നാളെ തനിക്കും പ്രിയപ്പെട്ട ജോസയ്‌ക്കും ഗ്രാമവാസികള്‍ക്കും ഇതല്ലേ സംഭവിക്കുക? ജോസ അവളെ സാന്ത്വനിപ്പിച്ചു. സ്വന്തം ജീവിതം കൊണ്ടാണ്‌ അയാള്‍ അവള്‍ക്ക്‌ സുരക്ഷാകവചം തീര്‍ക്കുന്നത്‌. പുതിയ ജീവിതം ഹാന ആസ്വദിച്ചു തുടങ്ങിയതേയുള്ളൂ. ഇപ്പോള്‍ അവള്‍ക്ക്‌ മരിക്കണമെന്നില്ല.

മഞ്ഞുകാലമെത്തി. ഗ്രാമം എപ്പോഴും വെള്ളപുതച്ചുറങ്ങുകയാണ്‌. കൃഷിപ്പണി വയ്യ. ജോസയുടെ ഈര്‍ച്ചമില്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുന്നു.

1945. ഹാന സിലാരിയില്‍ എത്തിയിട്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞു. നാസി ഭീകരത ഒഴിഞ്ഞുപോയിരിക്കുന്നു. ചെക്കോസ്ലോവാക്യ ഇപ്പോള്‍ സ്വതന്ത്രമാണ്‌. ഗ്രാമത്തില്‍ ഇടയ്‌ക്കിടെ പട്ടാളക്കാര്‍ എത്തുന്നുണ്ട്‌. ഗ്രാമീണരുടെ സല്‍ക്കാരങ്ങള്‍ ഏറ്റുവാങ്ങുന്ന അവര്‍ക്ക്‌ പക്ഷേ, എല്ലാവരെയും സംശയമാണ്‌. ജര്‍മന്‍കാരെന്ന്‌ തോന്നിയാല്‍ മതി അവര്‍ ആരെയും കൊന്നുതള്ളും. പള്ളിയില്‍ വെച്ച്‌ പ്രിന്‍സിപ്പലിനെ മര്‍ദിക്കുന്നത്‌ തടയാന്‍ ചെന്ന പുരോഹിതനെ സൈനികര്‍ വെടിവെച്ചുകൊല്ലുന്നു. അദ്ദേഹം ജര്‍മന്‍കാരനാണെന്ന്‌ സംശയിച്ചിട്ടായിരുന്നു ഈ അറുകൊല. സൈനികരുടെ ക്രൂരതകള്‍ അവിടെയും അവസാനിച്ചില്ല. പ്രസവിച്ചു കിടന്ന സ്‌ത്രീകളെപ്പോലും അവര്‍ കാമദാഹത്തിനിരയാക്കി. വൃദ്ധകളെപ്പോലും അവര്‍ ലജ്ജയില്ലാതെ സമീപിച്ചു.

ഗ്രാമീണരെല്ലാം വീടുകളുപേക്ഷിച്ച്‌ ഒരുമിച്ച്‌ ഒരിടത്ത്‌ താവളമുറപ്പിക്കുന്നു. താഴ്‌വരയിലെങ്ങും വെടിയൊച്ച മുഴങ്ങുകയാണ്‌. വെടിയേറ്റ സുഹൃത്തിനെ രക്ഷിക്കാന്‍ മരങ്ങളുടെ മറപറ്റി ജോസ നീങ്ങുന്നു. അയാളെ വലിച്ചിഴച്ച്‌ ജോസ താവളത്തിലെത്തിക്കുന്നു. ഒരു പട്ടാളക്കാരനെ വെടിവെച്ചുകൊന്നശേഷം തോക്കുമായി ഒളിവില്‍പ്പോയ ഒരു ചെറുപ്പക്കാരനെ തേടിയിറങ്ങുന്നു ജോസ. ജോസയുടെ നിഴല്‍ കണ്ട്‌ പരിഭ്രാന്തനായ ചെറുപ്പക്കാരന്‍ ഇരുട്ടിലേക്ക്‌ വെടിവെക്കുന്നു. ജോസയുടെ പട്ടി അടുത്തുവന്നു സേ്‌നഹം കാണിച്ചപ്പോഴാണ്‌ താന്‍ വെടിവെച്ചത്‌ ജോസയെ ആണെന്ന്‌ അവന്‍ തിരിച്ചറിയുന്നത്‌. വയറ്റില്‍ വെടിയേറ്റിട്ടും ജോസ ചെറുപ്പക്കാരനുമൊത്ത്‌ നടന്നു നീങ്ങുന്നു. അവനെ ഗ്രാമീണരുടെ അടുത്തെത്തിക്കുന്ന ജോസ വഴിയില്‍ കുഴഞ്ഞുവീണു മരിക്കുന്നു. അയാളുടെ പ്രകാശമാര്‍ന്ന മുഖത്ത്‌ ഹാന പതുക്കെ തലോടുന്നു. ജീവന്‍ കൊടുത്തും ഹാനയെ സംരക്ഷിച്ച ചാരിതാര്‍ഥ്യത്തോടെയാണ്‌ ജോസ മരണത്തിനു കീഴടങ്ങിയത്‌. ജോസയുടെ കഥ ഇവിടെ തീരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം, ഒരു മഞ്ഞുകാലം. സിലാരി കുറച്ചൊക്കെ മാറിപ്പോയിരിക്കുന്നു. ഒരു കാര്‍ വരികയാണങ്ങോട്ട്‌. ഹാനയും പഴയ കാമുകന്‍ ഡോ. റിച്ചാര്‍ഡുമാണതില്‍. ജീവിതം അവരോട്‌ കരുണ കാണിച്ചിരിക്കുന്നു. ഹാനയ്‌ക്ക്‌ റിച്ചാര്‍ഡിനെ തിരിച്ചുകിട്ടി. ഗ്രാമത്തില്‍ മഞ്ഞ്‌ പൊഴിയുകയാണ്‌. ഹാനയുടെ മനസ്സിലും ഓര്‍മകളായി മഞ്ഞ്‌ പൊഴിയുന്നുണ്ട്‌. ദാമ്പത്യത്തിന്‍െറ മറവില്‍ തനിക്ക്‌ സുരക്ഷയുടെ ഇടത്താവളമൊരുക്കിത്തന്ന ജോസയുടെ വീടിനു മുന്നില്‍ കാര്‍ നില്‌ക്കുന്നു. വീട്‌ ജീര്‍ണിച്ചിട്ടുണ്ട്‌.ലൂക്ക എന്ന വൃദ്ധ ഹാനയുടെ അടുത്തെത്തുന്നു. അവിശ്വസനീയതയും അമ്പരപ്പും പതുക്കെ മാഞ്ഞുപോകവേ ലൂക്ക സന്തോഷം കൊണ്ട്‌ ആര്‍ത്തു ചിരിക്കുന്നു. എല്ലാറ്റിനെയും അതിജീവിച്ചതിലുള്ള ആഹ്ലാദമാണ്‌ വാര്‍ധക്യത്തിലും ഇങ്ങനെ ചിരിക്കാന്‍ അവര്‍ക്ക്‌ കരുത്തേകുന്നത്‌. കണ്ണീരിലൂടെ ഹാനയും ചിരിക്കാന്‍ ശ്രമിക്കുന്നു.

നാസി ഭീകരതയെ്‌ക്കതിരെ നിശ്ശബ്ദമായി പൊരുതിനിന്ന ഒരു ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ ജീവിതമാണ്‌ രണ്ടര മണിക്കൂര്‍ നീണ്ട ഈ ചിത്രത്തില്‍ നമ്മള്‍ കാണുന്നത്‌. ജോസ, ഹാന, പ്രിന്‍സിപ്പല്‍, പുരോഹിതന്‍, ലൂക്ക തുടങ്ങിയ കഥാപാത്രങ്ങളെ മുന്നില്‍ നിര്‍ത്തിയാണ്‌ കഥ പറയുന്നത്‌. നാടകീയ മുഹൂര്‍ത്തങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ലളിതമായ കഥനരീതി. നമ്മുടെ ഊഹങ്ങള്‍ക്കപ്പുറത്തേക്ക്‌ കടക്കാത്ത സംഭവങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. എന്നിട്ടും ഈ സിനിമ ആകാംക്ഷയോടെ, കൗതുകത്തോടെ കണ്ടിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. കാരണം, ഈ സിനിമയില്‍ പ്രകൃതിയുണ്ട്‌, മനുഷ്യരുണ്ട്‌, അവരുടെ സത്യസന്ധമായ ജീവിതവുമുണ്ട്‌. ഓരോ ഋതുവിലും പ്രകൃതിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ കഥയുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഒരുക്കിവെച്ച സംവിധായകന്‍ അസാധാരണ വൈഭവമൊന്നും പ്രകടിപ്പിക്കുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടു കഴിയുമ്പോഴും തങ്ങളുടെ സ്വത്വം മറക്കാത്ത ജനതയുടെ വേവലാതികളില്ലാത്ത ജീവിതം നമുക്ക്‌ കാണിച്ചു തരുന്നു അദ്ദേഹം. ത്യാഗത്തെക്കുറിച്ച്‌ ആരുമിവിടെ പ്രഭാഷണം നടത്തുന്നില്ല. പക്ഷേ, ആ ഗ്രാമത്തെ ഒന്നിപ്പിക്കുന്നത്‌ വാക്കുകളായി പുറത്തേക്കു വരാത്ത ത്യാഗചിന്തയാണ്‌. ഏതുസമയത്തും ഒരു വെടിയുണ്ട കൊണ്ട്‌ ചിതറിപ്പോകാവുന്നതേയുള്ളൂ ആ ജീവിതങ്ങള്‍. എന്നിട്ടും അവര്‍ തന്‍േറടത്തോടെ അധിനിവേശത്തെ ചെറുത്തുനിന്നു.

2001ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ നേടിയ `നോവേര്‍ ഇന്‍ ആഫ്രിക്ക' എന്ന ജര്‍മന്‍ സിനിമയുടെ ഇതിവൃത്തവുമായി `സിലാരി'ക്ക്‌ ചെറിയ സാദൃശ്യമുണ്ട്‌. ജര്‍മനിയില്‍ പീഡനം സഹിക്കാനാവാതെ കെനിയയിലേക്ക്‌ പലായനം ചെയ്യുന്ന ഒരു ജര്‍മന്‍ ജൂതകുടുംബത്തിന്‍െറ കഥയാണ്‌ `നോവേര്‍ ഇന്‍ ആഫ്രിക്ക'.

Monday, December 24, 2007

വിഭജനത്തിന്റെ മുറിവുകള്‍

ദീപാമേത്തയെപ്പോലെ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചലച്ചിത്രകാരനാണ്‌ ഇന്ത്യന്‍ വംശജനായ വിക്‌സരിന്‍. സിനിമാട്ടോഗ്രാഫര്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണ്‌. ശ്രീനഗറാണ്‌ ജന്മദേശം. ഓസ്‌ട്രേലിയയില്‍ നയതന്ത്ര പ്രതിനിധിയായിരുന്നു പിതാവ്‌. സരിന്‍െറ കൗമാരകാലം ഓസ്‌ട്രേലിയയിലായിരുന്നു. ഓസ്‌ട്രേലിയന്‍ ബ്രോഡ്‌കാസ്റ്റിങ്‌ കോര്‍പ്പറേഷന്‍െറ ഫ്രീലാന്‍സ്‌ ക്യാമറാമാനായിരുന്നു കുറേക്കാലം. 1963ല്‍ കാനഡയിലെത്തി. നൂറ്റമ്പതിലധികം ചിത്രങ്ങള്‍ക്ക്‌ ഛായാഗ്രഹണം നിര്‍വഹിച്ചു. ഒട്ടേറെ ടി.വി.ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. `കോള്‍ഡ്‌ കംഫര്‍ട്ട്‌' ആണ്‌ സരിന്‍ ചെയ്‌ത ആദ്യ ഫീച്ചര്‍ ഫിലിം.
ചെറുപ്പത്തില്‍ അമ്മാവനില്‍നിന്നു കേട്ട ഒരു സംഭവകഥ സരിന്‍െറ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്നു. വിഭിന്ന മതങ്ങളില്‍പ്പെട്ട പ്രണയികളുടെതായിരുന്നു ആ കഥ. വെറുപ്പും ഭീതിയും കലര്‍ന്ന അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവന്ന അവര്‍ ഏതോ ഒരു അണക്കെട്ടില്‍ എല്ലാം അവസാനിപ്പിച്ചു. ഈ കമിതാക്കളെ മനസ്സില്‍ കണ്ടാണ്‌ വിക്‌സരിന്‍ `പാര്‍ട്ടീഷന്‍' എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്‌. ഇരുപത്‌ വര്‍ഷം മുമ്പ്‌ തിരക്കഥയുടെ ആദ്യരൂപം ഒരുങ്ങി. കൂട്ടിയും കുറച്ചും മാറ്റിയെഴുതിയും അത്‌ സിനിമയായി മാറിയത്‌ ഇക്കൊല്ലമാണ്‌.

1940-കളാണ്‌ ഈ സിനിമയുടെ പശ്ചാത്തലം. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധി, വിഭജനം എന്നീ ചരിത്ര സംഭവങ്ങള്‍ സിനിമയുടെ കഥയിലേക്ക്‌ കടന്നുവരുന്നു. ഈ സംഭവങ്ങളെയൊക്കെ പശ്ചാത്തലത്തില്‍ നിര്‍ത്തി തന്‍േറതായ വഴിയിലൂടെ ഒരു പ്രേമകഥയുമായി സഞ്ചരിക്കുകയാണ്‌ സംവിധായകന്‍. പഞ്ചാബിലെ ഒരതിര്‍ത്തിഗ്രാമത്തില്‍ ഉയിര്‍കൊള്ളുന്ന ദൃഢതയാര്‍ന്ന സേ്‌നഹബന്ധം ലാഹോറിലെ റെയില്‍പാളത്തില്‍ അപൂര്‍ണ്ണമായി അവസാനിക്കുന്നു. വിഭജനത്തിന്‍െറ മുറിവുകളില്‍ നിന്ന്‌ അവര്‍ ഒന്നായി. അതിര്‍ത്തികളുടെ കാര്‍ക്കശ്യത്തില്‍ വേര്‍പെടുകയും ചെയ്‌തു. രാജ്യത്തിന്‍െറ വിഭജനത്തില്‍ മാത്രമല്ല സംവിധായകന്‍ വേദനിക്കുന്നത്‌. മനസ്സിന്‍െറ വിഭജനവും അദ്ദേഹത്തെ ആകുലചിത്തനാക്കുന്നു. ചരിത്രദശാസന്ധികളിലെ വിപത്‌കരമായ ജീവിത യാഥാര്‍ഥ്യങ്ങളുടെ ദൃശ്യരേഖ കുറിച്ചിടാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌.

നായിക ഒഴികെയുള്ള പ്രധാന കഥാപാത്രങ്ങളെയെല്ലാം കാണിച്ചുകൊണ്ടാണ്‌ `പാര്‍ട്ടീഷന്‍' എന്ന ഇംഗ്ലീഷ്‌ സിനിമ തുടങ്ങുന്നത്‌. കൊല്ലം 1941. ബ്രിട്ടീഷ്‌ സൈനികരായ ആന്‍ഡ്രൂ, ഗ്യാന്‍സിങ്‌, അവ്‌താര്‍സിങ്‌ എന്നിവരെയും ആന്‍ഡ്രൂവിന്‍െറ സഹോദരി മാര്‍ഗരറ്റ്‌, സുഹൃത്ത്‌ വാള്‍ട്ടര്‍ എന്നിവരെയും നമ്മള്‍ ഡല്‍ഹി പോളോ ക്ലബില്‍ പരിചയപ്പെടുന്നു. സൈനികര്‍ പോളോ മത്സരത്തിലാണ്‌. മാര്‍ഗരറ്റിന്‍െറ കാഴ്‌ചയിലൂടെ, സുമുഖനായ ഗ്യാന്‍സിങ്ങിന്‍െറ മുഖം ഇടയ്‌ക്കിടെ ക്ലോസപ്പിലെത്തുന്നു. മാര്‍ഗരറ്റിന്‌ ഗ്യാന്‍സിങ്ങിനോടുള്ള ചെറിയൊരു താല്‌പര്യത്തിന്‍െറ സൂചന ഇവിടെ ഇട്ടുവെയ്‌ക്കുകയാണ്‌ സംവിധായകന്‍. മത്സരം കഴിഞ്ഞതും ആന്‍ഡ്രൂവിനൊരു കത്തുകിട്ടുന്നു. ഉടന്‍ ബര്‍മാ അതിര്‍ത്തിയിലേക്ക്‌ പുറപ്പെടുക. മൂവരെയും പിന്നീട്‌ കാണുന്നത്‌ സൈനിക വേഷത്തിലാണ്‌. അവര്‍ യുദ്ധമുന്നണിയിലേക്ക്‌ നീങ്ങുകയായി.

1946. ബര്‍മയിലെ പോരാട്ടത്തിനുശേഷം ഗ്യാന്‍സിങ്‌ എത്തുന്നു. അയാള്‍ ഡല്‍ഹിയില്‍ ട്രെയിനിറങ്ങുന്നു. ആന്‍ഡ്രൂവിന്‍െറ വീട്ടില്‍ പോകണം. ആന്‍ഡ്രൂവിന്‍െറ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ മാര്‍ഗരറ്റിനെ ഏല്‌പിക്കണം. യുദ്ധം കഴിഞ്ഞുവന്നിട്ട്‌ ഇംഗ്ലണ്ടില്‍ പോകണമെന്ന്‌ ആന്‍ഡ്രൂ പറഞ്ഞിരുന്നു. പക്ഷേ, ബര്‍മയില്‍ വീരമൃത്യു വരിക്കാനായിരുന്നു അയാളുടെ വിധി. തിരിച്ചുപോരുമ്പോള്‍, അടച്ചിട്ട വാതിലിനപ്പുറം ഉയര്‍ന്നുകേട്ട മാഗരറ്റിന്‍െറ തേങ്ങല്‍ ഗ്യാന്‍സിങ്ങിനെ പിന്തുടര്‍ന്നു.

ബര്‍മയുദ്ധം കഴിഞ്ഞതോടെ ഗ്യാന്‍സിങും അവ്‌താറും സൈന്യത്തില്‍ നിന്നു പിരിഞ്ഞു. പാക്‌ അതിര്‍ത്തിക്കടുത്തുള്ള പഞ്ചാബി ഗ്രാമത്തില്‍ കടുകു കൃഷിയുമായി കഴിയുകയാണ്‌ ഗ്യാന്‍സിങ്‌. അവ്‌താര്‍ കൈക്കൊണ്ടത്‌ മറ്റൊരു വേഷമാണ്‌. വര്‍ഗീയ വിദ്വേഷം കൊണ്ട്‌ ദുഷിച്ച കണ്ണുകളുമായി ശത്രുക്കളെ പരതുകയാണയാള്‍. അയാളുടെ ആജ്ഞ അനുസരിക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാരും കൂടെയുണ്ട്‌.

1947. രാജ്യം സ്വതന്ത്രമായി. അതോടൊപ്പം വിഭജനവും നടന്നു. അഭയാര്‍ഥി സംഘങ്ങള്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നു പാകിസ്‌താനിലേക്കും ഒഴുകിക്കൊണ്ടിരിക്കുന്നു. കൂട്ടക്കൊലയുടെ നാളുകള്‍. വഴിയില്‍ നഷ്‌ടപ്പെടുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അയല്‍ക്കാരെയും ഉപേക്ഷിച്ച്‌ അഭയാര്‍ഥികള്‍ അത്താണി തേടി നീങ്ങുകയാണ്‌. അവ്‌താറിന്‍െറയും കൂട്ടരുടെയും വാളുകള്‍ നിരപരാധികളുടെ നെഞ്ചില്‍ കയറിയിറങ്ങി. പാകിസ്‌താനിലേക്കു പോകുന്ന നസീം എന്ന യുവതിയെയും മാതാപിതാക്കളെയും രണ്ട്‌ സഹോദരന്മാരെയും അവര്‍ ആക്രമിക്കുന്നു. ഭയചകിതയായ നസീം ഓടി കടുകുപാടത്ത്‌ ഒളിച്ചിരിക്കുന്നു. പിതാവിനെ അക്രമികള്‍ കൊല്ലുന്നു. മാതാവും സഹോദരങ്ങളും എങ്ങോ ഓടിയകന്നിരിക്കുന്നു. പിറ്റേന്ന്‌, നസീമിനെ ഗ്യാന്‍സിങ്‌ കണ്ടെത്തുന്നു. സിഖ്‌ അക്രമികളുടെ കണ്ണില്‍പ്പെടാതെ, സിഖ്‌ യുവതിയുടെ വേഷം ധരിപ്പിച്ച്‌ അവളെ തന്‍െറ വീട്ടിലേക്ക്‌ കൊണ്ടുപോകുന്നു. പത്തായത്തിനകത്ത്‌ അവളെ ഒളിപ്പിക്കുകയാണയാള്‍. പിന്നീട്‌, ഗ്രാമീണര്‍ അവളെ കണ്ടെത്തുന്നു. അവളെ പുറത്തിറക്കി വിടണമെന്നായിരുന്നു അവരുടെ ആവശ്യം. `അവള്‍ നമ്മുടെ ഗ്രാമത്തെ അശുദ്ധമാക്കു'മെന്നായിരുന്നു അവ്‌താര്‍ സിങ്ങിന്‍െറ വാദം. നിരാശ്രയയായ നസീമിനെ അക്രമികള്‍ക്ക്‌ വിട്ടുകൊടുക്കാന്‍ ഗ്യാന്‍സിങ്‌ ഒരുക്കമായിരുന്നില്ല. അയാള്‍ നസീമിനെ വിവാഹം കഴിക്കുന്നു. അവര്‍ക്കൊരു കുഞ്ഞുപിറക്കുന്നു- വിജയ്‌.

സ്വന്തം കുടുംബത്തെപ്പറ്റി ഒന്നുമറിയാനാവാതെ സങ്കടപ്പെടുകയാണ്‌ നസീം. ഇതിനിടെ, മാര്‍ഗരറ്റുമായി ഗ്യാന്‍സിങ്‌ ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. ഒരുദിവസം ഗ്യാന്‍സിങ്ങിനെത്തേടി മാര്‍ഗരറ്റ്‌ എത്തുന്നു. നസീമിന്‍െറ കുടുംബം ലാഹോറിലുണ്ടെന്ന്‌ അറിയിക്കുന്നു. നസീമിന്‌ പാകിസ്‌താനിലേക്കൊന്ന്‌ പോകണം. കുടുംബത്തെക്കണ്ട്‌ തിരിച്ചുവരണം. അതിനുവേണ്ട രേഖകളെല്ലാം ശരിയായി. ഒരു മാസത്തേക്കാണ്‌ അനുമതി. വീട്ടിലെത്തിയപ്പോഴാണ്‌ പിതാവ്‌ കൊല്ലപ്പെട്ട വിവരം നസീം അറിയുന്നത്‌. നസീമിന്‍െറ പുനഃസമാഗമത്തില്‍ കുടുംബം ആഹ്ലാദത്തിലമര്‍ന്നു. പക്ഷേ, സിഖുകാരനായ ഗ്യാന്‍സിങ്ങിനെയും മകനെയും സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. തന്നെ മരണത്തില്‍ നിന്ന്‌ രക്ഷിച്ചയാളാണ്‌ ഗ്യാന്‍ എന്ന നസീമിന്‍െറ വാദമൊന്നും അവര്‍ പരിഗണിക്കുന്നില്ല. സിഖുകാരില്‍ നിന്ന്‌ അനുഭവിച്ച ക്രൂരതകള്‍ അവര്‍ക്ക്‌ മറക്കാനാവുന്നില്ല. നസീമിനെ തിരിച്ച്‌ ഇന്ത്യയിലേക്ക്‌ വിടില്ലെന്ന വാശിയിലാണവര്‍.

ഇതിനിടയില്‍, നസീമിന്‍െറ കത്തൊന്നും കാണാതെ ഗ്യാന്‍ മകനെയുംകൂട്ടി ഡല്‍ഹിയിലെത്തുന്നു. ഭാര്യയെ തിരിച്ചെത്തിക്കാന്‍ വഴിയൊന്നുമില്ലെന്ന്‌ പറഞ്ഞ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്നു. നീണ്ടമുടി മുറിച്ച്‌, മതം മാറി, മുഹമ്മദ്‌ ഹസ്സന്‍ എന്ന്‌ പേരുമാറ്റി ഗ്യാന്‍ അതിര്‍ത്തിയിലെത്തുന്നു. ഹൈക്കമ്മീഷനില്‍ നിന്നുള്ള ശരിയായ രേഖകളില്ലാത്തതിനാല്‍ പാകിസ്‌താനിലേക്ക്‌ പോകാന്‍ കഴിയുന്നില്ല. ഗത്യന്തരമില്ലാതെ അയാള്‍ മകനുമൊത്ത്‌ അതിര്‍ത്തിക്കമ്പിവേലി നൂണ്ടുകടന്ന്‌ പാകിസ്‌താനിലെത്തുന്നു.

ലാഹോറില്‍ വാള്‍ട്ടറുടെയും മാര്‍ഗരറ്റിന്‍െറയും സഹായം ഗ്യാനിനുണ്ടായിരുന്നു. നസീമിനെ കണ്ടെങ്കിലും അവളെ കൊണ്ടുപോകാന്‍ സഹോദരന്മാര്‍ സമ്മതിക്കുന്നില്ല. പോലീസ്‌ ഗ്യാനിനെ കൊണ്ടുപോയി തടവിലിടുന്നു. എന്തുവന്നാലും നസീമിനെ കൂടാതെ മടങ്ങില്ലെന്ന്‌ അയാള്‍ ഉറപ്പിക്കുന്നു. നസീമിനെ ഒരുവിധത്തിലും ഗ്യാനില്‍ നിന്നകറ്റാന്‍ കഴിയില്ലെന്ന്‌ ബോധ്യപ്പെട്ട മാതാവ്‌ അവളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു. സഹോദരന്മാര്‍ ഇതറിയുന്നില്ല. നസീമിനെ തിരിച്ചുകിട്ടില്ലെന്ന സത്യം അംഗീകരിക്കാന്‍ ഗ്യാന്‍ നിര്‍ബന്ധിതനാവുന്നു. നസീം റെയില്‍വെ സ്റ്റേഷനിലേക്ക്‌ പോകുന്നതിനിടയില്‍ത്തന്നെ ഗ്യാനും മകനും മാര്‍ഗരറ്റും വാള്‍ട്ടറും ഹതാശരായി അവിടേക്ക്‌ പുറപ്പെടുന്നുണ്ട്‌. തിരിച്ചുപോവുകയാണ്‌ ഗ്യാന്‍. റെയില്‍വേ സ്റ്റേഷനില്‍വെച്ച്‌ ഗ്യാനും നസീമും കണ്ടുമുട്ടുന്നു. അപ്പോഴേക്കും അവിടെയെത്തിയ നസീമിന്‍െറ സഹോദരങ്ങള്‍ അവരെ വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗ്യാന്‍ മേല്‍പ്പാലത്തില്‍ നിന്ന്‌ പാളത്തിലേക്ക്‌ വീഴുന്നു. ഓടിയെത്തുന്ന ട്രെയിനിനു മുന്നിലായിരുന്നു ആ വീഴ്‌ച. ഗ്യാന്‍സിങ്ങിന്‍െറ മൃതദേഹം ഉപേക്ഷിച്ച്‌ മാര്‍ഗരറ്റിനോടൊപ്പം നസീമും മകനും ട്രെയിനില്‍ ഇന്ത്യയിലേക്ക്‌ പുറപ്പെടുന്നു.

ഇന്ത്യാവിഭജനം പ്രമേയമാക്കി കാനഡയില്‍ നിന്നൊരു ചിത്രം കൂടി. ഈയൊരു വിശേഷണത്തിനേ `പാര്‍ട്ടീഷന്‌' അര്‍ഹതയുള്ളൂ. ദീപാമേത്തയുടെ `എര്‍ത്ത്‌' ആയിരുന്നു ഈ ഗണത്തില്‍ കാനഡയില്‍നിന്നെത്തിയ ആദ്യചിത്രം. എട്ടുവയസ്സുകാരിയായ ലെന്നി ബേബി എന്ന പാഴ്‌സി പെണ്‍കുട്ടിയുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ `എര്‍ത്ത്‌' ദീപാമേത്ത അവതരിപ്പിച്ചത്‌. കാര്യമായ ശ്രദ്ധ നേടിയെടുക്കാന്‍ ആ ചിത്രത്തിനായില്ല. വിക്‌സരിന്‍െറ ചിത്രവും വളരെപ്പെട്ടെന്ന്‌ മറവിയിലേക്ക്‌ നീങ്ങാനാണ്‌ സാധ്യത. വിഭജനം ഇതിവൃത്തമാക്കി ചെയ്‌ത ഇന്ത്യന്‍ ചിത്രങ്ങളില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന `ഗരംഹവ' (സംവിധാനം- എം.എസ്‌. സത്യു), `മമ്മോ' (ശ്യാംബെനഗല്‍) എന്നീ ചിത്രങ്ങളുടെ അടുത്തൊന്നും എത്തുന്നില്ല `പാര്‍ട്ടീഷന്‍'. ഈ ചിത്രം നിര്‍വികാരമായി നമുക്ക്‌ കണ്ടിരിക്കാനാവും. `ഗരംഹവ'യും `മമ്മോ'യും കാണുമ്പോള്‍ നെഞ്ചില്‍ വിങ്ങലും വേദനയും നീറിപ്പിടിക്കുന്നത്‌ നമുക്കു തിരിച്ചറിയാനാകും. അവയില്‍ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ, സാമൂഹിക നിലപാടുകളുണ്ടായിരുന്നു. സ്വപ്‌നങ്ങളും വരണ്ടുണങ്ങിയ കണ്ണീരുമുണ്ടായിരുന്നു. വിദൂരതയിലിരുന്ന്‌ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സിദ്ധിയൊന്നും വിക്‌സരിനില്ല. സാമൂഹിക പ്രശ്‌നങ്ങളുടെ പുറന്തോടില്‍ ഒന്നു സ്‌പര്‍ശിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞിട്ടുള്ളൂ. വിഭജനത്തിന്‍െറ പശ്ചാത്തലം എടുത്തുകളഞ്ഞാല്‍ എവിടെയും ഏതുകാലത്തും ചേരുന്ന ഒരു പ്രേമകഥയുടെ ചട്ടക്കൂടിലേക്ക്‌ ഇതിന്‍െറ ഇതിവൃത്തത്തെ ഒതുക്കാനാവും. കഥയുടെ പ്രയാണവും ഗ്യാന്‍സിങ്ങിന്‍െറ മരണത്തില്‍ അതു കൊണ്ടെത്തിച്ച രീതിയും പ്രഗല്‌ഭനായ ഒരു സംവിധായകന്‍െറ സാന്നിധ്യമല്ല വെളിപ്പെടുത്തുന്നത്‌. എന്തിനീ സിനിമ ദുരന്തത്തില്‍ അവസാനിപ്പിച്ചു എന്നത്‌ ന്യായമായ സംശയമാണ്‌. നസീമിന്‍െറയും മകന്‍െറയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മാര്‍ഗരറ്റ്‌ എന്ന വെള്ളക്കാരിയെ മഹത്ത്വവത്‌കരിക്കാന്‍ അവസരമൊരുക്കുകയാവണം ഇതിന്‍െറ ഉദ്ദേശ്യം.

ചിത്രത്തിന്‍െറ ശീര്‍ഷകം വിഭജനത്തിന്‍െറ ഇരുണ്ട ദിനങ്ങളിലേക്കാണ്‌ നമ്മുടെ ഓര്‍മയെ പെട്ടെന്നു നയിക്കുക. തുടക്കം ആ വിധത്തിലാണുതാനും. കഥ മുന്നോട്ടുപോകവെ ചരിത്രപശ്ചാത്തലം സംവിധായകന്‌ ഒരു ഭാരമായിത്തീരുന്നു. പാതിവഴിയില്‍ വെച്ച്‌ അദ്ദേഹം ചരിത്രത്തെ ഉപേക്ഷിക്കുന്നു. പകരം, നിറംകെട്ട ഒരു ഹിന്ദിസിനിമയുടെ ചിരപരിചിതവൃത്തത്തിലേക്ക്‌ കഥയെ രൂപം മാറ്റിയെടുക്കുന്നു.

ചിത്രം അവസാനിക്കുമ്പോള്‍, മഞ്ഞപ്പൂക്കള്‍ ചിരിച്ചാര്‍ത്തുനില്‍ക്കുന്ന കടുകുപാടങ്ങളുടെ വര്‍ണക്കാഴ്‌ചകളും ഗ്യാന്‍സിങ്‌ എന്ന കഥാപാത്രവും മാത്രമേ നമ്മുടെ മനസ്സില്‍ അവശേഷിക്കൂ. ആയുസ്സിന്‍െറ പകുതിയും പട്ടാളത്തില്‍ ചെലവിട്ട ഗ്യാന്‍സിങ്‌ താന്‍ ഇന്ത്യയ്‌ക്കു വേണ്ടിയാണ്‌ യുദ്ധം ചെയ്‌തതെന്ന്‌ അഭിമാനം കൊള്ളുന്നയാളാണ്‌. സിഖുകാര്‍ക്കു വേണ്ടി മാത്രമല്ല, മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും കൂടി വേണ്ടിയായിരുന്നു തന്‍െറ പോരാട്ടം. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവരെ ഒരുമിച്ചു കാണാനാണയാള്‍ ആഗ്രഹിച്ചത്‌. കലാപത്തില്‍ പങ്കെടുക്കാനുള്ള സുഹൃത്തിന്‍െറ ക്ഷണം നിരസിക്കാന്‍ ഗ്യാന്‍സിങ്ങിന്‌ ഒരു നിമിഷം പോലും വേണ്ടിവന്നില്ല. വ്യക്തമായ നിലപാടുകളുണ്ട്‌ ഈ കഥാപാത്രത്തിന്‌. പക്ഷേ, എവിടെയും അയാള്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നില്ല. ഉള്‍വലിയാനായിരുന്നു താത്‌പര്യം. ഈ കഥാപാത്രത്തെ വേണ്ടവിധം വികസിപ്പിച്ചെടുക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടില്ല.

Friday, December 21, 2007

യുദ്ധക്കൊതിക്കെതിരെബുഫോ

തെക്കന്‍ ലബനനിലെ ബുഫോ കോട്ടയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ അവസാന നാളുകള്‍ പശ്ചാത്തലമാക്കി ജോസഫ്‌ സിഡാര്‍ സംവിധാനം ചെയ്‌ത`ബുഫോ'എന്ന ഇസ്രായേല്‍ സിനിമ യുദ്ധക്കൊതിക്കെതിരെ സംസാരിക്കുന്നു
``സമാധാനകാലത്ത്‌ മക്കള്‍ അച്ഛന്മാരുടെ ശവസംസ്‌കാരം നടത്തുന്നു: യുദ്ധകാലത്താവട്ടെ, അച്ഛന്മാര്‍ മക്കളുടെയും!'' ജോസഫ്‌ സിഡാര്‍ സംവിധാനം ചെയ്‌ത `ബുഫോ' (Beaufort) എന്ന ഇസ്രായേല്‍ സിനിമ കാണുമ്പോള്‍ ക്രിയോസസിന്റെ ഈ വാക്കുകള്‍ ഓര്‍മവരും. തെക്കന്‍ ലബനനിലെ ബുഫോ കോട്ടയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ അവസാന നാളുകള്‍ പശ്ചാത്തലമാക്കി ഹീബ്രു ഭാഷയിലെടുത്ത ഈ ചിത്രം ലോകത്തിന്റെ യുദ്ധക്കൊതിക്കെതിരെ സംസാരിക്കുന്നു.

അദൃശ്യനായ ശത്രുവിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തില്‍ മരിച്ചുവീഴുന്ന യുവാക്കളും സ്വന്തം മക്കളുടെ ജീവിതത്തിന്റെ വിലയും പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്ന അച്ഛന്മാരും നമ്മുടെ വേദനയായി മാറുന്നു.ടൈം ഓഫ്‌ ഫേവര്‍ (2000), ക്യാമ്പ്‌ ഫയര്‍ (2004) എന്നിവയ്‌ക്കുശേഷം ജോസഫ്‌ സിഡാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്‌. 2007 ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ സിഡാറിനാണ്‌ ലഭിച്ചത്‌. 2007 ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ `ബുഫോ' മത്സരിക്കുന്നുണ്ട്‌ (ബുഫോ എന്ന വാക്കിന്‌ ഫ്രഞ്ചില്‍ `മനോഹരമായ കോട്ട' എന്നാണര്‍ഥം).

പന്ത്രണ്ടാം നൂറ്റാണ്ടില്‍ തെക്കന്‍ ലബനനിലെ മലമുകളില്‍ പണിത ബുഫോ കോട്ടയില്‍ നിന്നുള്ള ഇസ്രായേല്‍ സൈനികരുടെ പിന്മാറ്റം കേന്ദ്രീകരിച്ചാണ്‌ കഥ നീങ്ങുന്നത്‌. 18 വര്‍ഷം കൈയടക്കിവെച്ചശേഷം 2000 മെയ്‌ മാസത്തിലായിരുന്നു പിന്മാറ്റം. 1976 മുതല്‍ 82 വരെ ഈ കോട്ട പലസ്‌തീന്‍ വിമോചന സംഘടനയുടെ കൈവശമായിരുന്നു. അവരുടെ ഔട്ട്‌പോസ്റ്റായിരുന്നു ഇത്‌. 1982 ജൂണ്‍ ആറിന്‌ ഇസ്രായേല്‍ സേന കോട്ട പിടിച്ചെടുത്തു. രാജ്യത്തുയര്‍ന്ന വിമര്‍ശനങ്ങളെത്തുടര്‍ന്നാണ്‌ ഒടുവില്‍ പിന്മാറിയത്‌. പിന്മാറുമ്പോള്‍ കോട്ട ബോംബുവെച്ചു തകര്‍ക്കുകയും ചെയ്‌തു.

ബുഫോയെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട യുവ സൈനികരിലാണ്‌ സംവിധായകന്‍ ശ്രദ്ധയൂന്നുന്നത്‌. 2100 അടി ഉയരമുള്ള ഈ മലയില്‍ കാവല്‍നില്‍ക്കുന്നവരുടെ ഒറ്റപ്പെടല്‍, നിസ്സഹായത, ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള വെമ്പല്‍, ചിന്തകളില്‍ വന്നുനിറയുന്ന ഗൃഹാതുരത, ഉത്‌കണ്‌ഠ എന്നിവയൊക്കെ സിഡര്‍ രേഖപ്പെടുത്തുന്നു. ഈ രേഖപ്പെടുത്തല്‍ ഒരു `യുദ്ധവിരുദ്ധ സിനിമ'യുടെ തലത്തിലേക്ക്‌ `ബുഫോ'യെ ഉയര്‍ത്തുന്നു.ബുഫോയിലെ സൈനികര്‍ക്ക്‌ ഒരിക്കലും യുദ്ധം ചെയ്യേണ്ടിവരുന്നില്ല. അവരുടെ ശത്രു എപ്പോഴും അദൃശ്യനായിരുന്നു.

എപ്പോഴും അവര്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നു. ഈ ആക്രമണങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണ്‌ അവരുടെ പ്രതിരോധം. എതിര്‍പക്ഷത്തെ ഒരു സൈനികന്‍ പോലും ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നില്ല. നേര്‍ക്കുനേരെ പോരാട്ടവുമില്ല. കോട്ടയില്‍ വന്നു പതിച്ച്‌ പൊട്ടിത്തെറിക്കുന്ന മിസൈലുകള്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. തുരങ്കത്തിലെ ഇരുട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്‌ ബുഫോയിലെ സൈനികര്‍. പുറത്തെ വെളിച്ചത്തിലേക്ക്‌ കടക്കേണ്ടതാമസം അവരുടെ അടുത്തുതന്നെ വന്നു പതിക്കും ഷെല്ലുകള്‍. ക്രമേണ , പകല്‍ വെളിച്ചം അവര്‍ക്ക്‌ തുരങ്കത്തിലിരുന്നു കാണാവുന്ന കാഴ്‌ചയായി മാറുന്നു.

എതിരാളികള്‍ക്കുനേരെ ഒരാക്രമണം പോലും അവര്‍ക്ക്‌ നടത്തേണ്ടിവരുന്നില്ല. ആകെ ചെയ്യാനുള്ളത്‌ കോട്ട സംരക്ഷിക്കുക എന്ന വിരസമായ ജോലിമാത്രം. ഈ വിരസതയേല്‌പിക്കുന്ന വൈകാരിക വിമ്മിട്ടങ്ങള്‍ അവരെ പലപ്പോഴം കോപാകുലരാക്കുന്നു. ഒരു പോരാട്ടത്തില്‍ ചത്തൊടുങ്ങാന്‍ അവരാഗ്രഹിക്കുന്നു. സൈനിക മേധാവികളും രാഷ്ട്രീയനേതൃത്വവും തങ്ങളെ തടങ്കല്‍പ്പാളയങ്ങളിലിട്ട്‌ ഞെരിച്ചുകൊല്ലുകയാണെന്ന്‌ അവര്‍ വിശ്വസിക്കുന്നു. ആത്മാഭിമാനത്തോടെയുള്ള മരണം അവര്‍ക്ക്‌ വിധിച്ചിട്ടില്ല. സ്വന്തം മരണം ഭാവനയില്‍ കാണുമ്പോള്‍ അവര്‍ ഞെട്ടുന്നു. ഭയം കൊണ്ടല്ല, ആത്മനിന്ദകൊണ്ട്‌.

യുദ്ധത്തിന്റെ നിരര്‍ത്ഥകതയും ജീവത്യാഗത്തിന്റെ വ്യര്‍ഥതയുമാണ്‌ മുന്‍ സൈനികന്‍ കൂടിയായ സിഡാര്‍ ഈ ചിത്രത്തിലൂടെ വിളിച്ചുപറയുന്നത്‌.ശീര്‍ഷകം കാണിക്കുമ്പോള്‍ത്തന്നെ സിനിമയുടെ സ്വഭാവത്തിലേക്ക്‌ സംവിധായകന്‍ വാതില്‍ തുറന്നിടുന്നു. പുറത്തെ ശക്തമായ വെളിച്ചത്തിനും ഉരുക്കുപാളികള്‍ കൊണ്ടു തീര്‍ത്ത തുരങ്കത്തിലെ ഇരുട്ടിനും മധ്യേ പ്രവേശനകവാടത്തില്‍ തോക്കുമായി നില്‍ക്കുന്ന സൈനികന്റെ രൂപം കാണിച്ചുകൊണ്ടാണ്‌ തുടക്കം. സൈനികര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിവ്‌ ഫറാന്‍ എന്ന ബോംബ്‌ വിദഗ്‌ധന്‍ എത്തുന്നതോടെ കഥയിലേക്ക്‌ കടക്കുകയായി. കോട്ടയിലെ അന്തരീക്ഷത്തിന്റെ ചടുലമായ ഒരു ചിത്രം സംവിധായകന്‍ ആദ്യമേ തന്നെ നല്‍കുന്നു.

ഹെലികോപ്‌റ്ററില്‍ വന്നിറങ്ങിയ സിവിനെ സ്വാഗതം ചെയ്‌തത്‌ മിസൈലുകളായിരുന്നു.അതിഥിയോടൊപ്പം ഇരുട്ടറയിലേക്ക്‌ പിന്മാറുകയാണ്‌ സൈനികര്‍. പുറത്ത്‌ മിസൈലുകള്‍ വന്നു പതിക്കുന്നതിന്റെ ഭീകര ശബ്ദം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.ഒരു മാസമായി ബോംബ്‌ സ്‌ക്വാഡിനെയും കാത്തിരിക്കുകയാണ്‌ സൈനികര്‍. കോട്ടയിലേക്കുള്ള റോഡില്‍ ശത്രുക്കള്‍ മൈനുകള്‍ കുഴിച്ചിട്ടിട്ടുണ്ട്‌. അത്‌ നീക്കിയില്ലെങ്കില്‍ റോഡുകൊണ്ട്‌ പ്രയോജനമില്ല. ബോംബ്‌ നിര്‍വീര്യമാക്കുന്ന തന്റെ ജോലി വളരെ അപകടം പിടിച്ചതാണെന്ന്‌ സിവിന്നറിയാം. എപ്പോഴും ശ്രമങ്ങള്‍ വിജയിക്കണമെന്നില്ല. ഇവിടെ വന്ന്‌ കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ തനിക്കീ കൃത്യം ചെയ്യാനാവില്ലെന്ന്‌ അയാള്‍ മനസ്സിലാക്കുന്നു. പക്ഷേ, കോട്ടയിലെ സൈനിക കമാന്‍ഡന്‍ ലിറാസിന്റെ അഭ്യര്‍ത്ഥന അയാള്‍ക്ക്‌ നിരസിക്കാനാവുന്നില്ല.

കോട്ടയിലേക്കുള്ള സിവിന്റെ വരവിന്‌ വൈകാരികതലം കൂടിയുണ്ട്‌. 1982 ല്‍ സിവി ന്റെ അമ്മാവന്‍ മരിച്ചത്‌ ഇവിടെ നടന്ന പോരാട്ടത്തിലാണ്‌. കുട്ടിക്കാലത്ത്‌ സിവ്‌ കേട്ട കഥകളില്‍ ബുഫോകോട്ട ഒരത്ഭുതമായി നിറഞ്ഞു നിന്നിരുന്നു. അന്നേ കരുതിയതാണ്‌ എന്നെങ്കിലുമൊരിക്കല്‍ ഇവിടെ സന്ദര്‍ശിക്കണമെന്ന്‌.ബോംബ്‌ നിര്‍വീര്യമാക്കാനുള്ള സിവിന്റെ ശ്രമം പരാജയപ്പെടുന്നു. ബോംബ്‌ പൊട്ടി അയാള്‍ മരിക്കുന്നു. സിവിന്റെ മരണത്തില്‍ കോറസ്‌ എന്ന സൈനികന്‌ അമര്‍ഷമുണ്ട്‌.

ഓഫീസറായ ലിറാസിന്റെ നിര്‍ബന്ധം കാരണമാണ്‌ സിവ്‌ ആ ദൗത്യം ഏറ്റെടുത്തതെന്ന്‌ അയാള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, മറ്റുള്ള സൈനികര്‍ക്കാര്‍ക്കും ഈ അഭിപ്രായമുണ്ടായിരുന്നില്ല. അവര്‍ ലിറാസിന്റെ നേതൃശേഷിയില്‍ അഭിമാനിക്കുന്നവരാണ്‌. ഗാര്‍ഡ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സിറ്റ്‌ലാവി, സ്‌പിറ്റ്‌സര്‍, ഓഷ്‌റീ എന്നീ സൈനികരും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുന്നു. സിറ്റ്‌ലാവിക്ക്‌ 19വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ, സൈനികരുടെ യോഗം നടക്കുന്നു. ശത്രുക്കളെ അങ്ങോട്ടുചെന്ന്‌ ആക്രമിക്കണമെന്ന്‌ ലിറാസ്‌ ശക്തമായി ആവശ്യപ്പെടുന്നു. പക്വമതിയായ മറ്റൊരു സൈനികോദ്യോഗസ്ഥന്‍ ഈയാവശ്യം തള്ളുന്നു. കഴിയുന്നത്ര ആള്‍നാശമില്ലാതെ കുറച്ചുദിവസം കൂടി പിടിച്ചു നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

അങ്ങനെ, പിന്മാറ്റത്തിന്റെ ദിവസം അടുത്തെത്തി. രണ്ട്‌ സൈനിക ട്രക്കുകളിലായി ആറര ടണ്‍ സ്‌ഫോടക വസ്‌തുക്കള്‍ കൊണ്ടുവരുന്നു. പിന്മാറ്റത്തോടെ കോട്ടയും തകര്‍ക്കാനായിരുന്നു നിര്‍ദേശം. ഇനി ഏതു നിമിഷവും പിന്മാറ്റത്തിനുള്ള ഉത്തരവ്‌ എത്തിയേക്കാം. സൈനികരൊക്കെ പുനര്‍ജന്മം കിട്ടിയതുപോലെ ആഹ്ലാദിക്കുന്നു. മരണം വിതയ്‌ക്കുന്ന മലമുകളില്‍ നിന്ന്‌ എത്രയും പെട്ടെന്ന്‌ ജന്മനാട്ടിലെത്താന്‍, അവര്‍ കൊതിച്ചു. പന്ത്രണ്ടുപേരൊഴികെ ബാക്കിയെല്ലാ സൈനികരേയും ലിറാസ്‌ പറഞ്ഞയച്ചു. കോട്ടയില്‍ മൈന്‍ വിതറേണ്ട ജോലിയുടെ നേതൃത്വം മീര്‍ എന്ന സൈനികന്‍ ഏറ്റെടുത്തു.

എല്ലാ ആശങ്കകള്‍ക്കുമൊടുവില്‍ തങ്ങളുടെ ദൗത്യം നിറവേറ്റി സൈനികര്‍ സ്വന്തം മണ്ണില്‍ കാലുകുത്തുന്നതോടെ സിനിമ അവസാനിക്കുന്നു.രണ്ടുമണിക്കൂര്‍ നീണ്ട ഈ സിനിമയില്‍ പരിമിതമായ സഞ്ചാരവട്ടമേ ക്യാമറയ്‌ക്കുള്ളൂ. അവസാനത്തെ അഞ്ചുമിനിറ്റൊഴികെ ബാക്കിയെല്ലാസമയവും ഒറ്റ ലൊക്കേഷനാണ്‌. കോട്ടയും സൈനികര്‍ രക്ഷതേടുന്ന തുരങ്കവും കേന്ദ്രീകരിച്ചാണ്‌ ക്യാമറയുടെ സഞ്ചാരം. ഒന്നാമത്തെ ലബനന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ സിഡാര്‍. റോന്‍, ലെഷെം രചിച്ച `ബുഫോ' എന്ന നോവലാണ്‌ ഈ സിനിമയ്‌ക്ക്‌ ആധാരമാക്കിയിട്ടുള്ളത്‌.

നോവലിനു പുറമെ സ്വന്തം അനുഭവമണ്ഡലം കൂടി `ബുഫോ'യുടെ സാക്ഷാത്‌കാരത്തില്‍ സിഡാറിനെ സഹായിക്കുന്നുണ്ട്‌. എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയാണ്‌ തങ്ങളുടെ ജീവിതം മലമുകളില്‍ കുരുതികൊടുക്കുന്നതെന്ന്‌ ഓരോ സൈനികനും സ്വയം ചോദിക്കുന്നു. ചിലപ്പോള്‍ ഈ ചോദ്യം ഉച്ചത്തിലാവുന്നു. ലബനനിലെ ഇസ്രായേലി തന്ത്രങ്ങളുടെ പാളിച്ചകളെ വിമര്‍ശിക്കാന്‍ സംവിധായകന്‍ ധൈര്യം കാണിക്കുന്നുണ്ട്‌ ഈ ചിത്രത്തില്‍.22-ാം വയസ്സില്‍ ഔട്ട്‌പോസ്റ്റിന്റെ കമാന്‍ഡറായിത്തീര്‍ന്ന ലിറാസ്‌, ലിറാസിന്റെ തീരുമാനങ്ങളെ അപ്പാടെ അംഗീകരിക്കാന്‍ മടിക്കുന്ന കോറിസ്‌, മനോഹരമായി പിയാനോ വായിക്കുന്ന സ്‌പിറ്റ്‌സ്‌, അവസാന രാത്രി ഏകനായി ഔട്ട്‌പോസ്റ്റില്‍ കാവല്‍നില്‍ക്കാന്‍ ഭയപ്പെടുന്ന എമിലിയോ, ബോംബ്‌ വിദഗ്‌ധനായ സിവ്‌ എന്നിവരാണ്‌ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങള്‍. ഇവരാരും ബുഫോയിലെ അനുഭവങ്ങളെ `ത്രില്‍' ആയി കണക്കാക്കുന്നില്ല. എത്രയും പെട്ടെന്ന്‌ മലയിറങ്ങാനാണ്‌ അവര്‍ക്കു കൊതി. അവര്‍ യുദ്ധം ചെയ്യുകയല്ല, അതിജിവനത്തിനായി പൊരുതുകയാണ്‌. ബുഫോയിലാണ്‌ മക്കളുള്ളതെന്ന്‌ പലരുടെയും രക്ഷിതാക്കള്‍ക്കറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ അവര്‍ വന്ന്‌ ബലമായി തങ്ങളെ പിടിച്ചുകൊണ്ടുപോവുമായിരുന്നു എന്ന്‌ സൈനികര്‍ക്കറിയാം.

ജീവിതം അമൂല്യമാണെന്നും അത്‌ യുവത്വത്തിലേ ഹോമിക്കാനുള്ളതല്ലെന്നും മക്കളെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്‌ വിലപിക്കുന്ന ഒരച്ഛനെ നമുക്കീ സിനിമയില്‍ കാണാം. സിവിന്റെ അച്ഛനാണത്‌. സിവിന്റെ മരണം നടന്ന്‌ ഒരുമാസത്തിനുശേഷം അച്ഛന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയാണ്‌. ഇസ്രായേല്‍ സേന ലബനന്‍ വിടണമെന്ന ആവശ്യവുമായി പ്രചാരണത്തിനിറങ്ങിയവരുടെ കൂട്ടത്തില്‍ സിവിന്റെ അച്ഛനുമുണ്ട്‌. നിര്‍വികാരനായി അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്ന അയാള്‍ എല്ലാ ദുരന്തത്തിനും തന്നെത്തന്നെയാണ്‌ കുറ്റപ്പെടുത്തുന്നത്‌.

1982ല്‍ അയാള്‍ക്ക്‌ ഭാര്യാ സഹോദരനെ ബുഫോയിലെ പോരാട്ടത്തില്‍ നഷ്‌ടപ്പെട്ടു. ഇപ്പോള്‍ മകനെയും (മറ്റൊരു മകനും സൈന്യത്തിലുണ്ട്‌. ഓഫീസറാണവന്‍). സ്വന്തം ജീവിതം എത്ര വിലപ്പെട്ടതാണെന്ന്‌ മകനു മനസ്സിലാക്കിക്കൊടുക്കാന്‍ തനിക്കു കഴിഞ്ഞില്ലെന്ന്‌ അയാള്‍ ഖേദിക്കുന്നു. കൈവിട്ട്‌ തെരുവിലേക്കോടിയ കുഞ്ഞിനെപ്പോലെയായിരുന്നു അവന്‍. ഓടരുതെന്നു പറയാന്‍ തനിക്കു കഴിഞ്ഞില്ല. സ്വന്തം കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിക്കുകയായിരുന്നു താന്‍ എന്ന്‌ അയാള്‍ കുറ്റബോധത്തോടെ ഓര്‍ക്കുന്നു.പിന്മാറ്റത്തിന്റെ രാത്രി ആരെയും കാണാതെ കാവല്‍ നിലയത്തില്‍നിന്ന്‌ പരിഭ്രാന്തനായി ഓടിപ്പോരുന്ന എമിലിയോ എന്ന സൈനികന്‍ ജീവിതാസക്തിയുടെ പ്രതീകമാണ്‌. അത്രയും കാലം അയാള്‍ മരണത്തെ ഓരോ നിമിഷവും ഉത്‌കണ്‌ഠയോടെ കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷയ്‌ക്ക്‌ അവിടെ സ്ഥാനമില്ലായിരുന്നു.

എന്നാല്‍, പിന്മാറ്റത്തിന്റെ നാളില്‍ അയാളില്‍ പ്രതീക്ഷ ഉണരുന്നു. വീണ്ടും ജീവിതത്തിലേക്ക്‌, ഭയമില്ലാത്ത ഒരു ലോകത്തിലേക്ക്‌ നടന്നടുക്കുകയാണയാള്‍. അതുകൊണ്ടുതന്നെ, ഒറ്റരാത്രിക്കുവേണ്ടി ജിവിതത്തെ ഭാഗ്യപരീക്ഷണത്തിനു വിധേയമാക്കാന്‍ അയാള്‍ മടിക്കുന്നു. ഒരു സൈനികനു ചേരാത്തവിധം അയാളിലെ ആത്മവീര്യം അവസാന നിമിഷം ചോര്‍ന്നുപോകുന്നു. ഭീരുവിനെപ്പോലെ, വിഷണ്ണനായി അയാള്‍ കമാന്‍ഡര്‍ ലിറാസിന്റെ തോളില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്നു. `എനിക്കു മരിക്കാന്‍ പേടിയാവുന്നു' എന്നു പറഞ്ഞാണയാള്‍ കരയുന്നത്‌. എത്ര നിഷ്‌ഫലമായ ദൗത്യമായിരുന്നു താന്‍ ഇതുവരെ നിര്‍വഹിച്ചുപോന്നത്‌ എന്ന ഖേദമാണ്‌ ലിറാസിന്റെ മുഖത്തപ്പോള്‍ നിഴലിട്ടിരുന്നത്‌.

Saturday, December 15, 2007

പ്രതീക്ഷയുടെ കനി

ഇറാന്‍ സിനിമാരംഗത്ത്‌ ചലനമുണ്ടാക്കിയ നവതരംഗ പ്രസ്ഥാനക്കാരില്‍പ്പെട്ട സമീറ മഖ്‌മല്‍ ബഫിന്‍െറ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ്‌ `ദ ആപ്പിള്‍' . ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ സമീറയുടെ പ്രായം പതിനേഴ്‌. പക്ഷേ, മുതിര്‍ന്നവരേക്കാള്‍ ജീവിതനിരീക്ഷണപാടവവും സഹജീവി സേ്‌നഹവും സിനിമയെന്ന മാധ്യമത്തിന്‍െറ ശക്തിയെക്കുറിച്ച്‌ വ്യക്തമായ ധാരണയും അന്ന്‌ അവര്‍ക്കുണ്ടായിരുന്നു. ഇതിന്‍െറ തെളിവാണ്‌ `ദ ആപ്പിള്‍'.

യഥാര്‍ഥ സംഭവത്തെ ആധാരമാക്കിയുള്ളതാണീ സിനിമ. പ്രധാന അഭിനേതാക്കളെല്ലാം യഥാര്‍ഥ കഥാപാത്രങ്ങള്‍ തന്നെ. യഥാര്‍ഥ ലൊക്കേഷനില്‍ പോയി യഥാര്‍ഥ കഥാപാത്രങ്ങളെ കണ്ടുപിടിച്ച്‌ അവരെക്കൊണ്ടുതന്നെ അഭിനയിപ്പിക്കുകയായിരുന്നു സമീറ. പക്ഷേ, അവരാരും ഇതില്‍ അഭിനയിക്കുന്നതായി തോന്നില്ല. ക്യാമറയുടെ സാന്നിധ്യമറിയാതെ, അറിഞ്ഞാല്‍ത്തന്നെ അത്‌ ഭാവിക്കാതെ സ്വാഭാവികമായി പെരുമാറുകയാണവര്‍. ഇരുളില്‍നിന്ന്‌ വെളിച്ചത്തിലേക്ക്‌, സുഗന്ധങ്ങളിലേക്ക്‌, ശബ്ദങ്ങളിലേക്ക്‌ പ്രാഞ്ചി പ്രാഞ്ചി നീങ്ങുന്ന രണ്ടു പെണ്‍കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ചെറിയ ലോകമാണ്‌ സമീറ വരച്ചുകാണിക്കുന്നത്‌. ദൈന്യത മറയാക്കി ഈ കുടുംബം സമൂഹത്തില്‍നിന്ന്‌ സ്വയം ഒറ്റപ്പെടുകയായിരുന്നു. പക്ഷേ, സമൂഹം അവരെ തിരിച്ചുകൊണ്ടുവരുന്നു. ജീവിതം ആപ്പിള്‍പോലെ ചന്തവും മാധുര്യവുമുള്ളതാണെന്ന്‌ അവരെ ബോധ്യപ്പെടുത്തുന്നു.

മാനസിക, ശാരീരികവൈകല്യങ്ങളുള്ള സഹ്‌റ, മുസോമെ എന്നീ പെണ്‍കുട്ടികളില്‍ തീവ്രമായ ജീവിതാഭിനിവേശം നമുക്കുകാണാം. പിണങ്ങാനും ഇണങ്ങാനും അവര്‍ക്കു വേഗം കഴിയും. ജീവിക്കാന്‍ മറന്നുപോയ അവരുടെ നഷ്‌ടങ്ങളിലേക്കാണ്‌ സമീറ വിരല്‍ ചൂണ്ടുന്നത്‌. നഷ്‌ടപ്പെട്ട ജീവിതവും പരിസരങ്ങളും തിരിച്ചുപിടിക്കാന്‍ ആ പെണ്‍കുട്ടികള്‍ എല്ലാ പരിമിതികളെയും മറികടന്ന്‌ മുന്നോട്ടുവരിയാണ്‌. ക്രമേണ, അവര്‍ ഇടുങ്ങിയ തെരുവും പിന്നിട്ട്‌ വിശാലമായ ലോകത്തിന്‍െറ വെളിച്ചത്തിലേക്ക്‌ നടന്നു നീങ്ങുന്നു

സഹ്‌റയും മുസോമെയും ഇരട്ട സഹോദരിമാരാണ്‌. അവര്‍ക്ക്‌ പന്ത്രണ്ടു വയസ്സായി. പതിനൊന്നു വര്‍ഷമായി അവര്‍ വീടിന്‍െറ തടവറയിലാണ്‌. കുളിച്ച കാലം മറന്നു. അറുപത്തിയഞ്ചുകാരനായ പിതാവിനു ജോലിയൊന്നുമില്ല. സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും ദയയിലാണ്‌ ആ കുടുംബം കഴിയുന്നത്‌. അമ്മ അന്ധയാണ്‌. സുരക്ഷിതത്വമോര്‍ത്താണ്‌ അവര്‍ മക്കള്‍ക്ക്‌ തടവറ തീര്‍ക്കുന്നത്‌. വീടിന്‍െറ ഗെയിറ്റും ഇരുമ്പഴികളുള്ള മുന്‍വാതിലും എപ്പോഴും അടഞ്ഞുകിടപ്പാണ്‌. അഴികള്‍ക്കിടയിലൂടെ കാണുന്ന ആകാശത്തുണ്ട്‌ മാത്രമാണ്‌ കുട്ടികളുടെ കാഴ്‌ച. അടുത്ത വീടുകളിലെ കുട്ടികളുടെ കലപില മാത്രമാണ്‌ അവര്‍ കേള്‍ക്കുന്ന ശബ്ദം. അവര്‍ സ്‌കൂള്‍ കണ്ടിട്ടില്ല. ഒന്നിനോടും അവര്‍ക്ക്‌ പ്രതികരിക്കാനാവില്ല. സംസാരിക്കുമ്പോള്‍ അവ്യക്ത ശബ്ദങ്ങളേ പുറത്തുവരൂ.

സഹ്‌റയുടെയും മുസോമെയുടെയും അവസ്ഥയില്‍ വേദനിക്കുന്ന അയല്‍ക്കാര്‍ സാമൂഹിക ക്ഷേമബോര്‍ഡിന്‌ കൂട്ടനിവേദനം സമര്‍പ്പിക്കുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍, കാര്യങ്ങള്‍ തിരക്കാന്‍ വരുന്ന ഉദ്യോഗസ്ഥയാണ്‌ മാറ്റത്തിനു പ്രേരണയായിത്തീരുന്നത്‌. പെണ്‍കുട്ടികള്‍ സമൂഹത്തിന്‍െറ വിലപിടിച്ച സ്വത്താണെന്ന്‌ അവര്‍ കുട്ടികളുടെ പിതാവിനെ ബോധ്യപ്പെടുത്തുന്നു. കുട്ടികളെ അവര്‍ സ്‌കൂളിലാക്കുന്നു. മുടിമുറിച്ച്‌, കുളിപ്പിച്ച്‌ അവരെ വൃത്തിയാക്കി എടുക്കുന്നു. ഇനിയൊരിക്കലും വീട്ടിനകത്ത്‌ അടച്ചിടരുത്‌ എന്ന കര്‍ശന വ്യവസ്ഥയോടെ കുട്ടികളെ രക്ഷിതാക്കള്‍ക്കു തന്നെ വിട്ടുകൊടുക്കുന്നു. ദിവസങ്ങള്‍ക്കുശേഷം ഉദ്യോഗസ്ഥ വീണ്ടും വന്നുനോക്കുമ്പോള്‍ അവസ്ഥ പഴയപടി തന്നെ. തന്നെയും മക്കളെയും പറ്റി ടെലിവിഷനിലും പത്രങ്ങളിലും വാര്‍ത്ത വന്നതറിഞ്ഞ്‌ വൃദ്ധന്‍ ക്ഷുഭിതനാകുന്നു. താന്‍ മക്കളെ ചങ്ങലക്കിട്ടു എന്നുവരെ ആരോപണമുണ്ടായെന്ന്‌ അയാള്‍ പറയുന്നു. സത്യത്തില്‍, നിസ്സഹായത കൊണ്ടാണ്‌ അയാള്‍ പെണ്‍കുട്ടികളെ അടച്ചിടുന്നത്‌.

പെണ്‍കുട്ടികള്‍ പൂവുപോലെയാണെന്നയാള്‍ വിശ്വസിക്കുന്നു. പുരുഷനായ സൂര്യന്‍െറ തുറിച്ചുനോട്ടമേറ്റാല്‍ അവര്‍ വാടിപ്പോകും. അയല്‍പക്കത്തെ ആണ്‍കുട്ടികളില്‍നിന്ന്‌ അവരെ അകറ്റിനിര്‍ത്തുകയാണയാള്‍. ആണ്‍കുട്ടികള്‍ കളിക്കുന്നതിനിടയില്‍ പന്ത്‌ പലപ്പോഴും വീട്ടുമുറ്റത്ത്‌ വന്നുവീഴും. അതെടുത്തുകൊടുക്കാന്‍ മക്കള്‍ പുറത്തിറങ്ങിയേക്കുമെന്ന്‌ വൃദ്ധന്‍ ഭയപ്പെടുന്നു. ഭാര്യയ്‌ക്ക്‌ ഒന്നിനും സഹായിക്കാന്‍ കഴിയില്ല. അതുകൊണ്ട്‌, ഭക്ഷണമുണ്ടാക്കുന്നത്‌ അയാള്‍തന്നെ. കുട്ടികളെ പാചകം പഠിപ്പിക്കുന്നു അയാള്‍. അതുപോലെ, അലക്കാനും മുറ്റമടിക്കാനും പഠിപ്പിക്കുന്നു. ഇതൊക്കെ ചെയ്യുമ്പോഴും അയാള്‍ക്ക്‌ ജീവിതം പരിഹരിക്കപ്പെടാതെ കിടക്കുന്ന സമസ്യയാണ്‌. എന്തിനിങ്ങനെയൊരു ജന്മം എന്നയാള്‍ സ്വയംചോദിക്കുന്നു. എല്ലാ ദുരിതങ്ങളില്‍ നിന്നും തന്നെ മോചിപ്പിക്കണമെന്ന്‌ അയാള്‍ ദൈവത്തോട്‌ പ്രാര്‍ഥിക്കുന്നു. ദൗര്‍ഭാഗ്യങ്ങളുടെയും ദാരിദ്ര്യത്തിന്‍െറയും തടവറയില്‍ കഴിയുന്ന തനിക്ക്‌ മരണവാതില്‍ കാട്ടിത്തരൂ എന്നു യാചിക്കുന്നു.

ഒരു ദിവസം, വൃദ്ധന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്ത്‌ സാമൂഹിക ക്ഷേമബോര്‍ഡ്‌ ഉദ്യോഗസ്ഥ വീണ്ടും വരുന്നു. ഗെയിറ്റും വീടും അടച്ചിട്ടിരിക്കുകയാണ്‌. അയല്‍പക്കത്തെ ഒരു പയ്യന്‍െറ സഹായത്താല്‍ അവര്‍ ഗെയിറ്റ്‌ തുറക്കുന്നു. അവര്‍ പെണ്‍കുട്ടികളുമായി സംസാരിക്കുന്നു. കുട്ടികള്‍ക്ക്‌ ഏറ്റവുമിഷ്‌ടം ആപ്പിളാണെന്ന്‌ മനസ്സിലാക്കുന്നു. രണ്ടുപേര്‍ക്കും അവര്‍ കണ്ണാടിയും ചീര്‍പ്പും നല്‌കുന്നു. കുട്ടികള്‍ക്ക്‌ അതൊരു അത്ഭുത വസ്‌തുവായിരുന്നു. അവര്‍ ആദ്യമായാണ്‌ സ്വന്തം രൂപം കാണുന്നത്‌. വൃദ്ധന്‍ തിരിച്ചുവന്നപ്പോള്‍ കുട്ടികളെ ഉദ്യോഗസ്ഥ തുറന്നു വിടുന്നു. തെരുവില്‍പ്പോയി മറ്റു കുട്ടികളുമൊത്ത്‌ കളിക്കാനാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. കണ്ണാടിയും ചീര്‍പ്പുമെടുത്ത്‌ ആഹ്ലാദത്തോടെ വീടുവിട്ടിറങ്ങിയ സഹ്‌റയും മുസോമെയും അല്‌പം കഴിഞ്ഞ്‌ തിരിച്ചുവരുന്നു. തെരുവിലെ വെളിച്ചവുമായും ശബ്ദങ്ങളുമായും അപരിചിതരായ കുട്ടികളുമായും അവര്‍ക്ക്‌ പെട്ടെന്ന്‌ പൊരുത്തപ്പെടാനാവുന്നില്ല. പക്ഷേ, ഉദ്യോഗസ്ഥ അവരെ വീണ്ടും തെരുവിലേക്കു തന്നെ പറഞ്ഞയയ്‌ക്കുന്നു. കുട്ടികളെ വീടിനു പുറത്തേക്കയച്ചത്‌ അമ്മയ്‌ക്ക്‌ തീരെ ഇഷ്‌ടമായിട്ടില്ല. ഭര്‍ത്താവിനെ അവര്‍ വഴക്കുപറയുന്നു. ഭാര്യയ്‌ക്കും ഉദ്യോഗസ്ഥയ്‌ക്കുമിടയില്‍ അയാള്‍ നിസ്സഹായനായി നില്‌ക്കുന്നു

തെരുവില്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്‌ സഹ്‌റയും മുസോമെയും. ഐസ്‌ക്രീം വില്‌ക്കുന്ന ഒരു പയ്യന്‍െറ പിന്നാലെ കൂടിയിരിക്കയാണവര്‍. അവര്‍ക്കും ഐസ്‌ക്രീം വേണം. പക്ഷെ, പണമില്ല. കുട്ടികള്‍ ഐസ്‌ക്രീമെടുത്ത്‌ ഓടുന്നു. പയ്യന്‍ പിന്നാലെ ചെന്ന്‌ അവരുമായി വഴക്കുണ്ടാക്കുന്നു. പെണ്‍കുട്ടികളുടെ അവസ്ഥ അറിയാവുന്ന ദയാലുവായ ഒരു സ്‌ത്രീ മൂന്നുപേര്‍ക്കും ഐസ്‌ക്രീം വാങ്ങാനുള്ള പണം നല്‌കുന്നു. പയ്യന്‍ തനിക്കവകാശപ്പെട്ട ഐസ്‌ക്രീം മുസൊമെക്ക്‌ നല്‌കുന്നു

മറ്റൊരു പയ്യന്‍ ഒരു കളിപ്പാട്ടവും വലിച്ചുകൊണ്ട്‌ തെരുവിലൂടെ നടക്കുകയാണ്‌. പെണ്‍കുട്ടികള്‍ കൗതുകത്തോടെ അതിനുപിന്നാലെ കൂടുന്നു. അപ്പോഴാണ്‌ നൂലിന്‍െറ അറ്റത്തു കെട്ടിയ ഒരാപ്പിള്‍ താണുവരുന്നത്‌ അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്‌. ഉടനെ കളിപ്പാട്ടം ഉപേക്ഷിച്ച്‌ അവര്‍ ആപ്പിള്‍ പിടിക്കാനുള്ള ശ്രമത്തിലായി. വീട്ടിനുമുകളിലെ ജനാലയില്‍ കാലുകള്‍ തൂക്കിയിട്ട്‌ഒരു കൊച്ചുപയ്യനാണ്‌ ആപ്പിള്‍ കാട്ടി വഴിയാത്രക്കാരെ കൊതിപ്പിക്കുന്നത്‌. കുട്ടികള്‍ ആപ്പിള്‍ പിടിക്കുമെന്ന ഘട്ടമെത്തുമ്പോള്‍ അവന്‍ നൂല്‍ മുകളിലേക്ക്‌ വലിക്കും. കുതിരയേക്കാള്‍ ഉയരത്തില്‍ ചാടിയാലും നിങ്ങള്‍ക്കിത്‌ പടിക്കാനാവില്ലെന്നാണ്‌ അവന്‍ വീമ്പിളക്കുന്നത്‌. കുറെക്കഴിഞ്ഞ്‌ പയ്യന്‍ വീട്ടില്‍ നിന്നിറങ്ങി പെണ്‍കുട്ടികളുടെ അടുത്തെത്തുന്നു. തോളില്‍ വെച്ച വടിയില്‍ കെട്ടിയിട്ട നൂലില്‍ അപ്പോഴും ആപ്പിള്‍ ആടിക്കളിക്കുന്നുണ്ട്‌. ``ആപ്പിള്‍ വേണമെങ്കില്‍ എന്‍െറ പിന്നാലെ വാ'' എന്നവന്‍ ആജ്ഞാപിക്കുന്നു. പയ്യന്‍ ഗമയില്‍ നഗരത്തിരക്കിലേക്ക്‌ നീങ്ങുകയാണ്‌. ആപ്പിള്‍ കൈയെത്തിപ്പിടിക്കാന്‍ ആഞ്ഞുകൊണ്ട്‌ സഹ്‌റയും മസോമെയും പിന്നാലെയുണ്ട്‌.

അവനിപ്പോള്‍ ഒരു നേതാവിന്‍െറ ഭാവത്തിലാണ്‌. കുട്ടികള്‍ക്കാവട്ടെ നഗരക്കാഴ്‌ചകളിലല്ല, ആപ്പിളിലാണ്‌ ശ്രദ്ധ മുഴുവന്‍. മൂന്നുപേരും ഒരു പഴക്കടയില്‍ കയറി ആപ്പിളിന്‌ വില ചോദിക്കുന്നു. അവന്‍െറ കൈയിലും കാശൊന്നുമില്ല. പെണ്‍കുട്ടികളുടെ പിതാവിനോട്‌ പണം വാങ്ങിവരാം എന്നു പറഞ്ഞ്‌ അവന്‍ അവരെയും കൂട്ടി വീട്ടിലേക്കു നടക്കുന്നു. ഇതിനിടെ, വെല്‍ഫേര്‍ ബോര്‍ഡ്‌ ഉദ്യോഗസ്ഥ വൃദ്ധനെയും ഭാര്യയെയും വീട്ടിനകത്തിട്ട്‌ പൂട്ടിയിരുന്നു. പുറത്തുവരണമെങ്കില്‍ ഇരുമ്പഴികള്‍ അറുത്തോളൂ എന്നു പറഞ്ഞ്‌ വൃദ്ധന്‌ ഒരു കൈവാളും നല്‌കിയിരുന്നു. കുട്ടികള്‍ വീട്ടിലെത്തുമ്പോള്‍ വൃദ്ധന്‍ ഒരഴിയുടെ ഒരറ്റം മുറിച്ചിരുന്നു. `ആപ്പിള്‍ പയ്യന്‍' പെണ്‍കുട്ടികളുടെ ഡിമാന്‍ഡ്‌ അവതരിപ്പിക്കുന്നു. വൃദ്ധന്‍ ആപ്പിള്‍ വാങ്ങാന്‍ അവന്‌ പണം നല്‌കുന്നു. പയ്യന്‍ പ്രായോഗികബുദ്ധിക്കാരനാണ്‌. പണം രണ്ടുപേര്‍ക്കും നല്‌കി അവരോടുതന്നെ കടയില്‍പ്പോയി ആപ്പിള്‍ വാങ്ങിവരാന്‍ പറയുന്നു. കുട്ടികള്‍ പരസഹായമില്ലാതെ തെരുവും കടന്ന്‌ നഗരത്തിലേക്കിറങ്ങുന്നു

നഗരത്തിലെ പാര്‍ക്കിലാണിപ്പോള്‍ സഹ്‌റയും മസോമെയും. അവരുടെ രണ്ടു കൈകളിലും ആപ്പിളുണ്ട്‌. സമപ്രായക്കാരായ മറ്റു രണ്ടു പെണ്‍കുട്ടികള്‍ കളങ്ങള്‍ വരച്ച്‌ വട്ട്‌ കളിക്കുകയാണ്‌. അവര്‍ സഹ്‌റയെയും മസോമെയെയും കൂട്ടുകാരായി സ്വീകരിക്കുന്നു. കളിനിയമങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കുന്നു. ഇണങ്ങിയും പിണങ്ങിയും ആപ്പിള്‍ തിന്നും ഊഞ്ഞാലാടിയും നാലുപേരും കളിക്കുകയാണ്‌. കൂട്ടുകാരുടെ വാച്ച്‌ കണ്ടപ്പോള്‍ മസോമെക്കും അതുപോലെ ഒരെണ്ണം വേണം. ഉടനെ എല്ലാവരും വാച്ച്‌ വാങ്ങാന്‍ പുറപ്പെടുന്നു. ആരുടെ കൈയിലും പണമില്ല. പരസ്‌പരം കൈകോര്‍ത്തു പിടിച്ച്‌, കലപില സംസാരിച്ച്‌ അവര്‍ റോഡിലൂടെ നടക്കുന്നു. പിന്നെ, റെയല്‍പ്പാളത്തിലൂടെയായി നടത്തം. സഹ്‌റയ്‌ക്കും മസോമെക്കും കാലുകള്‍ നോവുന്നുണ്ട്‌. എന്നാലും, അതൊക്കെ മറന്ന്‌ അവര്‍ ലോകം കണ്ടാസ്വദിക്കുകയാണ്‌.

വാച്ചിന്‍െറ പണം വാങ്ങാനായി നാലുപേരും വീട്ടലെത്തുമ്പോള്‍ വൃദ്ധന്‍ ക്ഷീണിച്ചവശനായിരുന്നു. മുഴുവന്‍ അഴികളും അയാള്‍ക്ക്‌ മുറിച്ചുമാറ്റാനായിട്ടില്ല. വൈകുന്നേരത്തോടെ തീര്‍ക്കാം, തന്നെ തുറന്നുവിടണംഎന്ന അയാളുടെ അഭ്യര്‍ഥന ഉദ്യോഗസ്ഥ സ്വീകരിക്കുന്നില്ല. ``താക്കോല്‍ കുട്ടികള്‍ക്കു കൊടുക്കാം. അവര്‍ പറ്റുമെങ്കില്‍ തുറക്കട്ടെ'' എന്നുപറയുന്നു ഉദ്യോഗസ്ഥ. സഹ്‌റയും മസോമെയും മാറിമാറി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നു. ബലമില്ലാത്ത കൈകള്‍ വേദനിച്ചിട്ടും അവര്‍ വാശിയോടെ ശ്രമം തുടര്‍ന്നു. ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ വാതില്‍ അതാ തുറക്കുന്നു. നാലു കുട്ടികളും ചേര്‍ന്ന്‌ കൈപിടിച്ച്‌ വൃദ്ധനെയുംകൊണ്ട്‌ വാച്ചുവില്‌പനക്കാരന്‍െറ അടുത്തേക്കു പോകുന്നു. നിറമനസ്സോടെ, ആ കാഴ്‌ച കണ്ടുനില്‌ക്കുകയാണ്‌ ഉദ്യോഗസ്ഥ

വീടിന്‍െറ ഗെയിറ്റും വാതിലും ഇപ്പോള്‍ തുറന്നുകിടക്കുകയാണ്‌. കുട്ടികളുടെ അമ്മ തപ്പിത്തടഞ്ഞ്‌ പുറത്തേക്കു വരുന്നു. കുട്ടികളും ഭര്‍ത്താവും അവരുടെ വിളി കേള്‍ക്കുന്നില്ല. അവര്‍ പതുക്കെ വീടിനു പുറത്തിറങ്ങുന്നു. തെരുവില്‍ നമ്മുടെ കൊച്ചുപയ്യന്‍ അപ്പോഴും തന്‍െറ കുസൃതി തുടരുകയാണ്‌. ആപ്പിള്‍ കെട്ടിയ നൂല്‍ ഇടയ്‌ക്കിടെ വലിച്ച്‌ അവന്‍ ആ സ്‌ത്രീയെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ പയ്യനെ തോല്‌പിച്ചുകൊണ്ട്‌ അവര്‍ പെട്ടെന്ന്‌ ആപ്പിളില്‍ കയറിപ്പിടിക്കുന്നു.

ഡോക്യു-ഫിക്‌ഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന സിനിമയാണിത്‌. ഇതൊരു യഥാര്‍ഥസംഭവമാണ്‌. പക്ഷേ, കുറച്ചൊക്കെ ഭാവന കലര്‍ത്തിയിരിക്കുന്നു. ജീവിതത്തെക്കുറിച്ച്‌ ശുഭചിന്തകള്‍ പുലര്‍ത്തുന്ന ഒരു സംവിധായികയെ ഈ സിനിമയില്‍ നമുക്കു കാണാം. തുടക്കത്തില്‍ ഇരുളില്‍ നിലയുറപ്പിക്കുന്ന ക്യാമറ പതുക്കെപ്പതുക്കെ പ്രകാശമാര്‍ന്ന വഴികളിലൂടെ സഞ്ചരിക്കുകയാണ്‌.

വെയിലേറ്റു തളര്‍ന്ന ഒരു ചെടിയില്‍ വെള്ളമൊഴിക്കുന്ന ദുര്‍ബലമായ ഒരു കൈയാണ്‌ ചിത്രത്തിന്‍െറ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്‌. പിന്നീട്‌ കാണുമ്പോള്‍ ആ ചെടിയില്‍ ഒരു മഞ്ഞപ്പൂവ്‌ പ്രകാശത്തിലേക്കു മിഴിതുറന്നു നില്‌ക്കുന്നുണ്ട്‌. സമീറ ഈ സിനിമയിലൂടെ നല്‌കുന്ന സന്ദേശമാണിത്‌.

ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ആപ്പിള്‍ ഈ സിനിമയിലെ പ്രധാന സാക്ഷിയും കഥാപാത്രവുമാണ്‌. തപ്പിത്തടഞ്ഞുനീങ്ങിയിരുന്ന വൃദ്ധന്‍െറ കുടുംബത്തിനു പ്രതീക്ഷയുടെ മാധുര്യം പകര്‍ന്നത്‌ ആപ്പിളാണ്‌. മോഹിപ്പിക്കുന്ന ജീവിതത്തിന്‍െറ പ്രതീകമാണ്‌ ആ കനി. തെരുവില്‍ നമ്മള്‍ കണ്ടുമുട്ടുന്ന മൂന്നു പയ്യന്മാരും പാര്‍ക്കിലെ പെണ്‍കുട്ടികളും സഹ്‌റയെയും മയോമെയെയും ജീവിതത്തിന്‍െറ വെളിച്ചത്തിലേക്കാണ്‌ നയിക്കുന്നത്‌. സ്വയം പ്രകാശം പരത്തി അവര്‍ കൂട്ടുകാരെയും പ്രകാശത്തിലേക്കു നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. മനഃശാസ്‌ത്രജ്ഞന്‍െറയും വിജ്ഞാനഭാഷണത്തിന്‍െറയും പിന്‍ബലമില്ലാതെ ഒരു സങ്കീര്‍ണപ്രശ്‌നം അതിലളിതമായി കൈകാര്യം ചെയ്യുകയാണ്‌ സമീറ മഖ്‌മല്‍ ബഫ്‌. സിനിമ വേദനിക്കാനും കണ്ണീര്‍പൊഴിക്കാനും മാത്രമുള്ളതല്ലെന്നു സമീറ ഓര്‍മപ്പെടുത്തുന്നു. അതു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം. നന്മയിലേക്കും അലിവിലേക്കും തുറന്നിടുന്ന വാതിലുകളാകണം സിനിമയെന്ന്‌ അവര്‍ വിശ്വസിക്കുന്നു

പ്രശസ്‌ത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സന്‍ മഖ്‌മല്‍ബഫിന്‍െറ മകളാണ്‌ സമീറ. ഏഴാം വയസ്സില്‍ പിതാവിന്‍െറ ചിത്രമായ `സൈക്കിളിസ്റ്റി'ല്‍ അഭിനയിച്ചുകൊണ്ടാണ്‌ സമീറ സിനിമയുമായുള്ള ആത്മബന്ധം തുടങ്ങുന്നത്‌. 1998-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയ ചിത്രമാണ്‌ `ദ ആപ്പിള്‍'. അക്കൊല്ലം കാനില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ സംവിധായികയായിരുന്നു സമീറ. അവരുടെ രണ്ടാമത്തെ ചിത്രം `ദ ബ്ലാക്ക്‌ബോര്‍ഡ്‌' ആണ്‌. `അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍നൂണ്‍' ആണ്‌ മൂന്നാമത്തെ ചിത്രം.

Thursday, December 13, 2007

മാറുന്ന ചൈന


അഞ്ചു പതിറ്റാണ്ടുകാലത്തെ ചൈന നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോവുകയാണ്‌. ചുവപ്പ്‌ പരവതാനികള്‍ ചവിട്ടിക്കടന്ന്‌ കമ്പോളവത്‌കരണത്തിലേക്ക്‌ നീങ്ങിയ ചൈന. മൂക്കു പതിഞ്ഞ്‌, പള്ളവീര്‍ത്ത ഒരു പഴഞ്ചന്‍ ബസ്സില്‍ക്കയറി നമ്മള്‍ യാത്ര തുടങ്ങുകയാണ്‌. ആ ബസ്സിനും അതിന്‍െറ സാരഥികള്‍ക്കും വന്ന പരിണാമങ്ങളിലൂടെ ഉരുത്തിരിയുന്നത്‌ ഒരു രാജ്യത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ചരിത്രമാണ്‌. കാലപ്രയാണത്തില്‍ പഴയതെല്ലാം കടങ്കഥകളാവുന്നു. പുതുകാലത്തേക്ക്‌ തേച്ചു മിനുക്കിയെടുത്ത വാഹനങ്ങളും മനുഷ്യരും പഴയതിനെയെല്ലാം തിരസ്‌കരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്നു. അറിയപ്പെടാത്ത, ചരിത്രം രേഖപ്പെടുത്താത്ത ഏതാനും ചെറിയ മനുഷ്യരുടെ കണ്ണിലൂടെ, നീറുന്ന മന്ദഹാസത്തിലൂടെ മറഞ്ഞുപോയൊരു കാലം പുനര്‍ജനിക്കുകയാണിവിടെ - `ദ റോഡ്‌'എന്ന ചൈനീസ്‌ സിനിമയിലൂടെ.

അഞ്ചു പതിറ്റാണ്ടിലേക്കു നീളുന്ന ഒരു യാത്രയാണ്‌ സാങ്‌ ജിയാറുയി എന്ന സംവിധായകന്‍ ലോങ്‌ സെ എന്ന ബസ്സ്‌ സ്റ്റേഷനില്‍ തുടങ്ങിവെക്കുന്നത്‌. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ പാടങ്ങളിലൂടെ, അപകടം പതിയിരിക്കുന്ന മലനിരകളുടെ ഹിമസാമീപ്യത്തിലൂടെ തണുത്തുറഞ്ഞ്‌ ചുവന്ന കൊടിപാറിച്ച്‌ ആ വാഹനം ഓടുകയാണ്‌. അതിലെ ഓരോ യാത്രക്കാരന്‍െറയും ഹൃദയത്തില്‍ ചെയര്‍മാന്‍ മാവോ തുടിച്ചു നില്‍ക്കുന്നു - ചുവന്ന സൂര്യനായി.

നാലു ഘട്ടങ്ങളായി തിരിച്ചാണ്‌ `ദ റോഡി'ന്‍െറ കഥ പറയുന്നത്‌. 115 മിനിറ്റാണ്‌ ചിത്രത്തിന്‍െറ നീളം. മുഖ്യകഥാപാത്രങ്ങളുടെ രൂപപരിണാമങ്ങളിലൂടെ, ഇടയ്‌ക്ക്‌ കയറി വരുന്ന പുതിയ കഥാപാത്രങ്ങളിലൂടെ, ഓരോ കാലഘട്ടവും അതിന്‍െറ സവിശേഷതകളും വ്യക്തമായി അവതരിപ്പിക്കുകയാണ്‌ സംവിധായകന്‍. സാംസ്‌കാരിക വിപ്ലവ കാലഘട്ടം (1966 - 76) മുതല്‍ ആഗോളീകരണ കാലം വരെയുള്ള വിശാലമായ കാന്‍വാസിനകത്ത്‌ ചൈനയുടെ മാറുന്ന മുഖമാണ്‌ അദ്ദേഹം കാണിച്ചുതരുന്നത്‌.

1960കളിലാണ്‌ കഥയുടെ തുടക്കം. സാംസ്‌കാരിക വിപ്ലവം കത്തിനില്‍ക്കുന്ന കാലം. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, കുടുംബം തുടങ്ങി ജീവിതത്തിലെ സമസ്‌ത രംഗങ്ങളിലും പാര്‍ട്ടിയുടെ നോട്ടവും പിടിയുമുള്ള കാലം. കിതപ്പോടെ ഗ്രാമങ്ങളും.

നഗരപാതകളും അപകടം പതിയിരിക്കുന്ന മലമ്പാതകളും താണ്ടുന്ന ഒരു ബസ്സും ലാവോ ചുയി എന്ന ഡ്രൈവറും ചുന്‍ ഫെന്‍ ലീ എന്ന വനിതാകണ്ടക്ടറും ലുയി എന്ന ഡോക്ടറുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. സദാ പുഞ്ചിരി തങ്ങിനില്‍ക്കുന്ന മുഖവും മൗനവുമാണ്‌ ലാവോയുടെ പ്രത്യേകത. ചെയര്‍മാന്‍ മാവോയുടെ പ്രത്യേക പരിഗണന കിട്ടിയിട്ടുള്ള ആളാണ്‌ മധ്യവയസ്‌കനായ ലാവോ. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിലയിരുത്തലില്‍ മാതൃകാ തൊഴിലാളിയാണ്‌ ഇയാള്‍. തെക്കന്‍ ചൈനയിലെ സാന്‍സിയാനില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വടക്കുനിന്നെത്തിയിട്ടുള്ള ആളാണ്‌ ലാവോ. ഭാര്യ മരിച്ചുപോയി. സമൂഹം ലാവോയില്‍ നിന്ന്‌ ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്‌. ആ പ്രതീക്ഷക്കൊത്ത്‌, എല്ലാവര്‍ക്കും മാതൃകയായിത്തന്നെയാണ്‌ അയാളുടെ ജീവിതവും. പാര്‍ട്ടിയും ബസ്സും മാത്രമേ അയാള്‍ക്കുള്ളൂ. പിന്നെ, താന്‍ സേ്‌നഹിക്കുന്ന, തന്നെ സേ്‌നഹിക്കുന്ന ഗ്രാമീണരായ യാത്രക്കാരും. പത്തുവര്‍ഷത്തെ പഴക്കമുണ്ട്‌ ബസ്സിന്‌. മൂന്നുലക്ഷം കി.മീറ്റര്‍ ഓടി. ഒറ്റ അപകടം പോലും ഉണ്ടായിട്ടില്ല.

സാന്‍സിയാനിലേക്ക്‌ വിശാലമായ റോഡിന്‍െറ പണി നടക്കുകയാണ്‌. അവിടേക്കുള്ള ഏക ബസ്സിന്‍െറ ചുമതലയാണ്‌ ലാവോചുയിക്ക്‌. ബസ്സ്‌ ഓരോ ഗ്രാമത്തിലെത്തുമ്പോഴും കുട്ടികള്‍ ആഹ്ലാദത്തോടെ സ്വീകരിക്കുന്നു. മുതിര്‍ന്നവര്‍ ലാവോചുയിക്ക്‌ ഹസ്‌തദാനം നടത്താന്‍ മത്സരിക്കുകയാണ്‌. മാവോയുടെ ഹസ്‌തദാനം കിട്ടിയ ആളാണ്‌ ലാവോ എന്നവര്‍ക്കറിയാം. അതാണ്‌ അയാളോടിത്ര സേ്‌നഹവും ബഹുമാനവും. വഴിയിലെവിടെയെങ്കിലും രോഗികളെ കണ്ടാല്‍ ബസ്‌ നിര്‍ത്തി അവരെ അതില്‍ പിടിച്ചുകയറ്റുന്നത്‌ ഡ്രൈവറും കണ്ടക്ടറുമായിരിക്കും. യാത്രക്കാരുമായി വിശേഷം പറഞ്ഞ്‌ അവരുമായി തമാശകള്‍ പങ്കുവെച്ച്‌ തന്‍െറ ജോലി നന്നായി ആസ്വദിക്കുന്നവളാണ്‌ കൗമാരക്കാരിയായ ചുന്‍ഫെന്‍. ബസ്സ്‌ അവള്‍ക്ക്‌ ജീവനാണ്‌. ഡ്രൈവറാകണമെന്നാണ്‌ അവളുടെ മോഹം. ഷാങ്‌ഹായിയില്‍ നിന്ന്‌ മലനിരകളില്‍ സേവനമനുഷ്‌ഠിക്കാന്‍ എത്തിയിരിക്കുകയാണ്‌ ഡോ. ലിയു. ബൂര്‍ഷ്വ കുടുംബമാണ്‌ യുവാവായ ലിയുവിന്‍േറത്‌. അതിന്‍േറതായ ചില ദൂഷ്യങ്ങളുമുണ്ടവന്‌. പാര്‍ട്ടി അവനെ ശിക്ഷിച്ച്‌ ഇങ്ങോട്ടു വിട്ടിരിക്കയാണ്‌. ഇടയ്‌ക്ക്‌ പാറപൊട്ടിക്കുന്ന സ്ഥലത്തും അവനു ജോലി ചെയ്യണം.നീണ്ട ബസ്സ്‌ യാത്രകള്‍ ലിയുവിനെയും ചുന്‍ഫെന്നിനെയും തമ്മിലടുപ്പിക്കുന്നു.

ഒരു ദിവസം ലാവോചുയിയുടെ അനുമതി വാങ്ങി ചുന്‍ഫെന്‍ ഡോ. ലിയുവിനെ കാണാന്‍ മലമുകളിലേക്കു പോകുന്നു. അവന്‍ അവിടെ കഠിനമായ ജോലിയിലായിരുന്നു. അന്നു രാത്രി അവിടത്തെ തൊഴിലാളികള്‍ക്കായി ഒരു സിനിമ കാണിക്കുന്നുണ്ട്‌. അത്‌ കണ്ടിട്ട്‌ പോയാല്‍ മതിയെന്ന്‌ ഡോ. ലിയു അവളെ നിര്‍ബന്ധിക്കുന്നു. സിനിമ തുടങ്ങിയതും കനത്ത മഴ പെയ്യുന്നു. മഴയില്‍ നിന്നു രക്ഷപ്പെടാന്‍ അവരിരുവരും ഇരുട്ടുനിറഞ്ഞ ഒരു മുറിയില്‍ കയറി നില്‍ക്കുന്നു. മലമ്പാതയില്‍ ഒതുക്കിയിട്ട ബസ്സില്‍ ഏകനായി ലാവോ ചുന്‍ഫെന്നിനെ കാത്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗമെന്ന നിലയില്‍ താന്‍ ചെയ്‌തത്‌ തെറ്റാണെന്നയാള്‍ക്കറിയാം. ചുന്‍ഫെന്‍ തന്‍െറ ജോലിസ്ഥലം വിട്ട്‌, പാര്‍ട്ടി ശിക്ഷിച്ച ഒരാളെക്കാണാന്‍ പോയത്‌ തെറ്റാണ്‌. ഇക്കാര്യം നേതാവിനെ അറിയിക്കേണ്ടതായിരുന്നു. ഇനിയൊരിക്കലും ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്‌ ലാവോചുയി തീരുമാനിക്കുന്നു.

ലിയു-ഫെന്‍ ബന്ധം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നു. ഫെന്‍ മുന്‍കൈ എടുത്തതിനാലാണ്‌ താന്‍ തെറ്റു ചെയ്‌തത്‌ എന്നുപറഞ്ഞ്‌ ഡോ. ലിയു എല്ലാ കുറ്റവും ഫെന്നിന്‍െറ തലയിലിടുന്നു. തനിക്ക്‌ വിദ്യാഭ്യാസവും പരിശീലനവും തന്ന്‌ വലുതാക്കിയ പാര്‍ട്ടിയേയും ജനങ്ങളെയും വഞ്ചിച്ചതിന്‌ അയാള്‍ മാപ്പുചോദിക്കുന്നു. ഫെന്‍ പക്ഷേ, അവനെ കുറ്റപ്പെടുത്തുന്നില്ല. ഇനിയൊരു പരാതിയുണ്ടായാല്‍ അവനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാത്തിരിക്കുകയായിരുന്നു പാര്‍ട്ടി. ലാവോ ചുയി ഫെന്നിനൊപ്പം നില്‍ക്കുന്നു. തന്‍െറ ബസ്സില്‍ നിന്ന്‌ അവളെ മാറ്റാനുള്ള തീരുമാനം അയാള്‍ പാര്‍ട്ടിയെക്കൊണ്ട്‌ പിന്‍വലിപ്പിക്കുന്നു. അവളുടെ എല്ലാ കാര്യവും താന്‍ ഏറ്റോളാമെന്ന്‌ അയാള്‍ ഉറപ്പുനല്‍കുന്നു.

ഒറ്റയാനായ ലാവോചുയിക്ക്‌ ഒരു കൂട്ടുവേണമെന്ന്‌ പാര്‍ട്ടി തീരുമാനിക്കുന്നു. ചുന്‍ ഫെന്നിനെയാണ്‌ ജീവിതസഖിയായി നിര്‍ദേശിക്കുന്നത്‌. ലാവോയെക്കാള്‍ വളരെ പ്രായം കുറവാണവള്‍ക്ക്‌. ലിയുവിന്‍െറ വഞ്ചനയില്‍ മനസ്സു തകര്‍ന്നുപോയ ഫെന്‍ ലാവോയുമായുള്ള വിവാഹത്തിനു സമ്മതിക്കുന്നു. കിടപ്പറയില്‍ അതിവേഗം തളര്‍ന്നുപോകുന്ന ലാവോ തന്‍െറ പുതുദാമ്പത്യം പരാജയപ്പെടുകയാണെന്നു മനസ്സിലാക്കുന്നു. നിരാശയും വേദനയും ഉള്ളിലൊതുക്കി ഇരുവരും പഴയതുപോലെ ബസ്സിലെ ജോലി തുടരുന്നു.

ഒരുദിവസം ഫെന്നിന്‌ ഷാങ്‌ഹായിയില്‍ നിന്നൊരു കത്ത്‌. ഡോ. ലിയുവിന്‍േറതായിരുന്നു അത്‌. അവളത്‌ വായിക്കാതെ കീറി ചവറ്റുകുട്ടയിലിടുന്നു. ലാവോ ആ കത്ത്‌ എടുത്ത്‌ ഒട്ടിച്ച്‌ കവറിലാക്കിവെക്കുന്നു. കരിങ്കല്‍ ക്വാറിയിലെ മഴനനഞ്ഞ ആ രാത്രിയെക്കുറിച്ചായിരുന്നു കത്തില്‍ നിറയെ. അന്നവിടെ നഷ്‌ടപ്പെട്ടുപോയ അവളുടെ ചുവന്ന സ്‌കാര്‍ഫിനെക്കുറിച്ചും അവനെഴുതിയിരുന്നു.

ദിവസങ്ങള്‍ക്കുശേഷം വീണ്ടും കത്തുവരുന്നു. അതും അവള്‍ വായിക്കാതെ കീറിക്കളയുന്നു. ലാവോ ആ കത്തും എടുത്ത്‌ സൂക്ഷിച്ച്‌ വെക്കുന്നു. സ്വപ്‌നങ്ങള്‍ ആവര്‍ത്തിക്കുകയില്ലെങ്കിലും അവ ഒരിക്കലുംഅപ്രത്യക്ഷമാകുന്നില്ലെന്ന്‌ അവന്‍ എഴുതുന്നു. പിന്നീടൊരു ദിവസം ഫെന്നിന്‌ അവന്‍െറ ഫോണ്‍ വരുന്നു. അവന്‍ വിദേശത്തേയ്‌ക്കു പോവുകയാണ്‌. അതിനുമുമ്പ്‌ ഒന്നു കാണണം. അവന്‍ അവള്‍ക്ക്‌ ഒരു കത്ത്‌ കൊടുത്തുവിടുന്നു. അതില്‍ ഒരു ചുവന്ന ബട്ടണുണ്ടായിരുന്നു. അവളുടെ ഉടുപ്പിന്‍െറതായിരുന്നു അത്‌. ഡോ. ലിയു വര്‍ഷങ്ങളോളം ആ ബട്ടണ്‍ സൂക്ഷിച്ചുവെച്ചിരിക്കയായിരുന്നു. താന്‍ വാങ്ങിക്കൊടുത്ത ചുവന്ന സ്‌കാര്‍ഫണിഞ്ഞ്‌ പുറത്തേക്കു പോകാനൊരുങ്ങിയ ഫെന്നിനെ ലാവോ തടയുന്നു. ഡോ. ലിയുവിന്‍െറ കാത്തിരിപ്പ്‌ വിഫലമായി. ഹതാശനായ അവന്‍ തിരിച്ചു പോകുന്നു.

ഇതാദ്യമായി ലാവോയുടെ ബസ്സിന്‌ അപകടം പറ്റുന്നു. നദിയിലേക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌. പരിക്കേറ്റ ലാവോ ആസ്‌പത്രിയിലാകുന്നു. അയാള്‍ക്ക്‌ ബോധം നഷ്‌ടപ്പെട്ടിരുന്നു.

ഇത്‌ 1990 കളാണ്‌. ചൈന മാറ്റത്തിലേക്ക്‌ നീങ്ങിയ കാലഘട്ടം. നഗരത്തിരക്കിലൂടെ ഒരു പുതിയ മോഡല്‍ ബസ്സ്‌. ചുന്‍ ഫെന്‍ ആണ്‌ അതിന്‍െറ ഡ്രൈവര്‍. കണ്ടക്ടറായി മറ്റൊരു പെണ്‍കുട്ടി. ജോലി കഴിഞ്ഞാല്‍ ഫെന്‍ ആസ്‌പത്രിയിലെത്തും. ലാവോ ഇപ്പോഴും ബോധമറ്റ്‌ ഒരേ കിടപ്പാണ്‌. അവള്‍ തന്‍െറ വിശേഷങ്ങളെല്ലാം അയാളോട്‌ എണ്ണിപ്പറഞ്ഞ്‌ സംതൃപ്‌തിയടയും. അയാളെ പരിചരിച്ചശേഷം വീണ്ടും ജോലിക്കു കയറും. ലാവോ ഓടിച്ചിരുന്ന ബസ്സ്‌ പാര്‍ട്ടി ഒരു സ്‌മാരകമാക്കി മാറ്റിയിരുന്നു. ഒരു പ്രദര്‍ശനം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിക്കുന്നു. ലാവോയുടെ സാധനങ്ങളെല്ലാം പ്രദര്‍ശനത്തിലുണ്ടാകണം. അയാളുപയോഗിച്ച എല്ലാ വസ്‌തുക്കളും ഫെന്‍ ശേഖരിക്കുന്നു. പെട്ടി തുറന്ന്‌ അയാളുടെ ഡയറിയും പേനയും പുറത്തെടുക്കുന്നു. ഡയറി വായിക്കുമ്പോഴാണ്‌ ലാവോ തന്നോട്‌ കാണിച്ചിരുന്ന ഔദാര്യത്തെയും കരുതലിനെയും സേ്‌നഹത്തെയും കുറിച്ച്‌ അവള്‍ അറിയുന്നത്‌. പശ്ചാത്താപം കൊണ്ട്‌ അവളുടെ മനസ്സ്‌ വിങ്ങുന്നു.

നഗരത്തിലിപ്പോള്‍ തിരക്കേറിയിരിക്കുന്നു. കാറുകള്‍ ധാരാളം. സൈക്കിളുകള്‍ വളരെ അപൂര്‍വം. ഫെന്‍ റിട്ടയര്‍ ചെയ്‌തു. സൈക്കിളിലാണ്‌ ഫെന്നിന്‍െറ യാത്ര. പാര്‍ട്ടിയുടെ പുതിയ തീരുമാനമനുസരിച്ച്‌ ലാവോയുടെ ബസ്സിപ്പോള്‍ പാഴ്‌വസ്‌തുവാണ്‌. ഇരുമ്പു വിലയ്‌ക്ക്‌ അത്‌ തൂക്കി വിറ്റിരിക്കുന്നു. ആര്‍ക്കും അതിനോടിപ്പോള്‍ മമതയില്ല. ആ വാഹനത്തിന്‍െറ പ്രാധാന്യം പുതുതലമുറക്കറിയില്ല. ലാവോയുടെ സാഹസിക ജീവിതമോ ആത്മാര്‍പ്പണമോ ഇന്ന്‌ ആരുമോര്‍ക്കുന്നില്ല. വഴിമുടക്കിക്കിടന്ന പഴഞ്ചന്‍ ബസ്സ്‌ ഇരുമ്പു കച്ചവടക്കാരന്‍െറ കൊലക്കത്തിയും കാത്ത്‌ കഴിയുന്നു. ചുന്‍ഫെന്നിനു പക്ഷേ, ആ ബസ്സ്‌ തന്‍െറ ജീവിതം തന്നെയായിരുന്നു. ഫെന്‍ ഒരു ദിവസം ബസ്സിന്‌ ജീവന്‍ വെപ്പിക്കുന്നു. അനുസരണയോടെ ആ വാഹനം ഫെന്നിനു വഴങ്ങിക്കൊടുക്കുന്നു. നഗരത്തിലൂടെ രാത്രി ഫെന്‍ ബസ്സോടിച്ചുപോകുന്നു. കുട്ടികളും മുതിര്‍ന്നവരും ആ അത്ഭുതജീവിയെ തുറിച്ചുനോക്കി. പെട്ടെന്ന്‌ ബസ്സിന്‍െറ ജീവന്‍ നിലച്ചു. ആള്‍ക്കാര്‍ ചുറ്റും കൂടി. നഗരത്തില്‍ വാഹനങ്ങള്‍ വഴികിട്ടാതെ സ്‌തംഭിച്ചുകിടന്നു.

ഇത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌. ഫെന്നിനിപ്പോള്‍ പ്രായമായി. അവര്‍ ഒരു യാത്രക്കൊരുങ്ങുകയാണ്‌. ഫെന്നിന്‍െറ ബസ്സില്‍ ഇടക്കിടെ കാണാറുള്ള വിദേശവസ്‌തു വില്‌പനക്കാരന്‍ യാത്രയയക്കാന്‍ എത്തിയിട്ടുണ്ട്‌. ഫെന്നിന്‌ ഒരു ജീവിതം നല്‍കാമെന്ന്‌ അയാളൊരിക്കല്‍ വാഗ്‌ദാനം ചെയ്‌തിരുന്നതാണ്‌. ലാവോയുടെ ഓര്‍മകളില്‍ കഴിയുന്ന ഫെന്‍ ആ വാഗ്‌ദാനം സ്വീകരിക്കുന്നില്ല. ലാവോയുടെസ്‌മാരകം സന്ദര്‍ശിക്കാന്‍ പോവുകയാണ്‌ ഫെന്‍. സ്‌മാരകത്തിനു മുന്നില്‍ തനിക്കുവേണ്ടിയും കുന്തിരിക്കത്തിരി കത്തിക്കണമെന്ന്‌ വിദേശവസ്‌തു വില്‌പനക്കാരന്‍ ഫെന്നിനോട്‌ അഭ്യര്‍ഥിക്കുന്നു.

നഗരം കീഴടക്കിയ പുതുപുത്തന്‍ ബസ്സിലാണ്‌ ഫെന്നിന്‍െറ യാത്ര. ബസ്സിലാരും പരസ്‌പരം സംസാരിക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ ടി.വി.യിലാണ്‌. അതിലെ തമാശകള്‍ മാത്രമേ ബസ്സില്‍ കേള്‍ക്കാനുള്ളൂ. പുറത്തെ കാഴ്‌ചകളില്‍ മുഴുകിയിരിക്കുകയാണ്‌ ഫെന്‍. നീലമലനിരകള്‍ പിന്നിട്ട്‌ ബസ്സ്‌ പായുമ്പോള്‍ ഫെന്നിന്‍െറ ഓര്‍മകളില്‍ സുഗന്ധം നിറയുന്നു. ഒരു വാഹനത്തിന്‌ മാത്രം പോകാവുന്ന ഇടുങ്ങിയ പാതകളല്ല അവരിപ്പോള്‍ കാണുന്നത്‌. വിശാലമായ റോഡ്‌. ധാരാളം വാഹനങ്ങള്‍. ബസ്സ്‌ ടണലില്‍ പ്രവേശിക്കുമ്പോള്‍ ഫെന്നിന്‌ ആഹ്ലാദവും കൗതുകവും അമ്പരപ്പും. ഈ ടണലിന്‍െറ പണി നടക്കുമ്പോള്‍ എത്രയോ തവണ ലാവോയും ഫെന്നും ഇതിലെ ബസ്സോടിച്ചിട്ടുണ്ട്‌. ടണലിലെ ഇരുട്ടില്‍നിന്ന്‌ പുറത്തുകടക്കുമ്പോള്‍ നമ്മള്‍ കാണുന്നത്‌ ലാവോയുടെ പഴയ ബസ്സാണ്‌. ലാവോയാണ്‌ ഓടിക്കുന്നത്‌. ഫെന്‍ ആഹ്ലാദത്തോടെ ടിക്കറ്റ്‌ മുറിച്ചു കൊടുക്കുന്നുണ്ട്‌. ബസ്സില്‍ ആകപ്പാടെ ബഹളം. ചടുലമായ ജീവിതത്തിന്‍െറ ദൃശ്യങ്ങള്‍. ക്യാമറ പതുക്കെ ഈ ദൃശ്യങ്ങളില്‍നിന്നു പിന്‍മാറുന്നു. ഇപ്പോള്‍ നമ്മള്‍ കാണുന്നത്‌ പിന്‍സീറ്റില്‍ ഒറ്റക്കിരിക്കുന്ന ഫെന്നിനെയാണ്‌. അവരുടെ ചുണ്ടില്‍ നേര്‍ത്ത ചിരി പടരുന്നു. സംതൃപ്‌തിയുടെ ചിരി. ജീവിത സാക്ഷാത്‌കാരത്തിന്‍െറ നിറഞ്ഞ ചിരി. നഷ്‌ടപ്പെട്ടതില്‍ ആകുലതകളില്ലാതെ, ആടിത്തീര്‍ത്ത ജീവിതത്തിന്‌ ആരോടോ നന്ദി പറയുന്നതുപോലെ, ആരോടും പരിഭവമില്ലാതെ അവര്‍ ചിരിക്കുന്നു.

2006-ല്‍ കയ്‌റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള `ദ ഗോള്‍ഡന്‍ പിരമിഡ്‌' അവാര്‍ഡ്‌ `ദ റോഡി'നായിരുന്നു. കൗമാരക്കാരിയില്‍നിന്ന്‌ ജീവിതസായാഹ്നത്തിലെത്തും വരെയുള്ള ചുന്‍ഫെന്‍ ലീയുടെ വിവിധ ഘട്ടങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ച സാങ്‌ ജിഞ്ചു മികച്ച നടിക്കുള്ള അവാര്‍ഡും നേടി.
കാര്യങ്ങള്‍ ലളിതമായി പറയുന്നു സംവിധായകന്‍. ചിത്രത്തിലൊരിടത്തും കമന്‍ററിയുടെ ആവശ്യം വന്നിട്ടില്ല. ഓരോ കാലഘട്ടത്തിലെയും മാറ്റങ്ങള്‍ സംവിധായകന്‍ മനസ്സില്‍ കണ്ട മട്ടില്‍ത്തന്നെ പ്രേക്ഷകരിലേക്ക്‌ എത്തുന്നുണ്ട്‌. നിത്യജീവിതവുമായി ബന്ധപ്പെട്ട ബസ്‌, യാത്ര എന്നീ ലളിതബിംബങ്ങളാണ്‌ ആശയാവതരണത്തിനായി സംവിധായകന്‍ സ്വീകരിക്കുന്നത്‌.

രാഷ്ട്രീയ-സാമൂഹിക പരാമര്‍ശങ്ങള്‍ ഈ സിനിമയുടെ അനിവാര്യ ഘടകമാണ്‌. ചൈനാചരിത്രത്തില്‍നിന്ന്‌ ചെയര്‍മാന്‍ മാവോയെയും അദ്ദേഹത്തിന്‍െറ ചിന്തകളെയും സ്വാധീനശക്തിയെയും ആര്‍ക്കും മാറ്റി നിര്‍ത്താനാവില്ല. പക്ഷേ, സിനിമയിലാകുമ്പോള്‍ ഇതെല്ലാം ഇതിവൃത്തത്തോട്‌ ഇണക്കിച്ചേര്‍ക്കാന്‍ ബുദ്ധിമുട്ടാണ്‌. അത്തരം ചതിക്കുഴിയില്‍ `ദ റോഡി'ന്‍െറ സംവിധായകന്‍ വീഴുന്നില്ല. ആസ്വാദനത്തെ അലോസരപ്പെടുത്തും വിധം കലാമൂല്യം ബലികഴിച്ചുകൊണ്ടുള്ള രാഷ്ട്രീയമൊന്നും അദ്ദേഹം ചിത്രത്തിലേക്ക്‌ കടത്തി വിടുന്നില്ല.

ശക്തമായ തിരക്കഥ, പ്രധാന കഥാപാത്രങ്ങളുടെ മികച്ച അഭിനയം, പ്രകൃതിയെക്കൂടി ഇതിവൃത്തത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്ന മികച്ച ഛായാഗ്രഹണം എന്നിവയാണ്‌ ഈ ചിത്രത്തിന്‍െറ വിജയത്തിനുപിന്നിലെ പ്രധാന ഘടകങ്ങള്‍.

Monday, December 10, 2007

യോദ്ധാവിന്റെ ധര്‍മസങ്കടങ്ങള്‍


ജപ്പാനില്‍ അന്യം നിന്നുപോയ ഒരു വര്‍ഗമാണ്‌ സമുറായിമാര്‍. ധീരയോദ്ധാക്കളായിരുന്നു അവര്‍. പന്ത്രണ്ടുമുതല്‍ പതിനെട്ടുവരെ നൂറ്റാണ്ട്‌ സമുറായിമാരുടെ പ്രതാപകാലമായിരുന്നു. കുടുംബത്തിനുവേണ്ടി, കുലത്തിനുവേണ്ടി, ദേശത്തിനുവേണ്ടി അവര്‍ പടപൊരുതി. സമൂഹത്തില്‍ സമുറായിമാര്‍ ബഹുമാന്യരായിരുന്നു. പല പ്രത്യേക അവകാശങ്ങളും അവര്‍ക്ക്‌ അനുവദിച്ചുകൊടുത്തിരുന്നു. സമുറായിമാര്‍ സമൂഹത്തെ കാത്തുരക്ഷിച്ചപ്പോള്‍ സമൂഹം അവരുടെ കുടുംബത്തിന്‍െറ സുരക്ഷ ഉറപ്പാക്കിയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും യോദ്ധാക്കളുടെ ആ വംശം കുറ്റിയറ്റു. സമുറായിമാരുടെ അസ്‌തമയകാലമാണ്‌ `ദ റ്റൈ്വലൈറ്റ്‌ സമുറായ്‌' എന്ന ജാപ്പനീസ്‌ സിനിമയുടെ പശ്ചാത്തലം.

പരമ്പരാഗതമായി വന്നുചേര്‍ന്ന സമുറായ്‌ എന്ന പദവിയില്‍ ഒട്ടും അഭിമാനമോ അഹങ്കാരമോ തീണ്ടാത്ത ശുദ്ധനായ സേബേ ഇഗുച്ചിയുടെ കഥയാണ്‌ സംവിധായകന്‍ യോജി യമാദ പറയുന്നത്‌. വ്യക്തിശുദ്ധിയും നന്മയും പോരാട്ടവീര്യവും പുരോഗമന ചിന്തയും ജീവിതത്തിലെന്നും നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു യോദ്ധാവിന്‍െറ ധര്‍മസങ്കടങ്ങളാണ്‌ ചിത്രത്തില്‍ നിറയുന്നത്‌. യാഥാര്‍ഥ്യങ്ങളിലേക്ക്‌ തിരിച്ചുവെച്ച ക്യാമറക്കണ്ണുകളില്‍ ജീവിതം നിഴലിക്കുന്നത്‌ കാണാം. വെറുപ്പും കാലുഷ്യവും പോരാട്ടവും പകയും സേ്‌നഹവുമെല്ലാം നമുക്ക്‌ അനുഭവിച്ചറിയാം. പഴയ കാലത്തെയും പുതിയ കാലത്തെയും മൂല്യങ്ങളുടെ താരതമ്യത്തിലേക്കും ഗുണദോഷവിചിന്തനത്തിലേക്കും അതു നമ്മെ നയിക്കുന്നു.

നേരും നെറിയുമുള്ള സമുറായിയാണ്‌ സേബേ ഇഗുച്ചി. ജപ്പാനിലെ ഉനസാക്ക വംശത്തില്‍പ്പെട്ടയാള്‍. സമുറായിമാര്‍ക്ക്‌ വലുതും ചെറുതുമായ രണ്ടുവാളുകള്‍ കൊണ്ടുനടക്കാന്‍ അവകാശമുണ്ട്‌. സമൂഹ വിരുദ്ധനെന്നു തോന്നിയാല്‍ ആരുടെയും തലയെടുക്കാനും അധികാരമുണ്ട്‌. ഇഗുച്ചിക്ക്‌ പക്ഷേ, പോരാട്ടത്തില്‍ ഒട്ടും കമ്പമില്ല. ആരുടെയെങ്കിലും ചോരചിന്താനും ഇഷ്‌ടമല്ല. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ്‌ സമാധാനപ്രിയനായ ഈ സമുറായ്‌ ശ്രമിക്കാറ്‌. അഥവാ, ഏറ്റുമുട്ടേണ്ടിവന്നാല്‍ ഒരു കുറുവടി മതി അയാള്‍ക്ക്‌.
ഒരു തുള്ളി രക്തം പൊടിയാതെ ശത്രുവിനെ മുട്ടുകുത്തിക്കും. മറ്റു സമുറായിമാരില്‍നിന്ന്‌ വിഭിന്നനാണ്‌ ഇഗുച്ചി. അയാള്‍ ഒരിക്കലും തന്‍െറ പോരാട്ടവീര്യത്തെക്കുറിച്ച്‌ പൊങ്ങച്ചം പറയാറില്ല. കൂട്ടം ചേര്‍ന്ന്‌ മദ്യപിക്കില്ല. കുടുംബസേ്‌നഹിയാണ്‌. ഭാര്യയുടെ രോഗം അയാളെ എന്നും കടക്കാരനാക്കി. അന്തസ്സിനൊത്തവിധം അവളുടെ ശവസംസ്‌കാരച്ചടങ്ങ്‌ നടത്താന്‍ അയാള്‍ക്ക്‌ സ്വന്തം വാള്‍ വിലേ്‌ക്കണ്ടിവന്നു. സമുറായിയായ അച്ഛന്‍ കൊടുത്തതായിരുന്നു ആ വലിയ വാള്‍.

യോദ്ധാവിനേക്കാളും ഒരു കൃഷിക്കാരനാകാനായിരുന്നു ഇഗുച്ചിക്ക്‌ താത്‌പര്യം. പാരമ്പര്യം അയാളെ ഈ വഴിയിലെത്തിച്ചതാണ്‌. ഒരു വേര്‍ഹൗസിലെ ഗുമസ്‌തപ്പണിയാണ്‌ അയാള്‍ക്ക്‌. അവിടത്തെ ജോലി കഴിഞ്ഞാല്‍ നേരെ വീട്ടിലെത്തും. അവിടെ, പ്രിയപ്പെട്ട പെണ്‍മക്കള്‍-കയോനോയും ഇതോയും- കാത്തിരിപ്പുണ്ടാവും. മാനസികാസ്വാസ്ഥ്യമുള്ള അമ്മയും വീട്ടിലുണ്ട്‌. മക്കള്‍ രണ്ടും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌. പഴയ ചിന്താഗതിയില്‍നിന്ന്‌ വഴിമാറിനടക്കുന്നവനാണ്‌ ഇഗുച്ചി. പെണ്‍കുട്ടികളും പഠിക്കണം എന്നയാള്‍ ആഗ്രഹിക്കുന്നു. ``വിദ്യാഭ്യാസം ചിന്തിക്കാന്‍ ശക്തി നല്‍കും. ചിന്താശക്തിയുണ്ടെങ്കില്‍ ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും''-ഇതാണ്‌ ഇഗുച്ചിയുടെ കാഴ്‌ചപ്പാട്‌. അത്യാഗ്രഹങ്ങളില്ലാത്ത, കാപട്യങ്ങളില്ലാത്ത മനുഷ്യനായിരുന്നു ഇഗുച്ചി. വസ്‌ത്രധാരണത്തിലൊന്നും അയാള്‍ക്ക്‌ വലിയ ശ്രദ്ധയില്ല. കീറിയ കിമോണയാണ്‌ ധരിക്കുന്നത്‌. അതാകട്ടെ മുഷിഞ്ഞു നാറുന്നതും.

ഇഗുച്ചിക്ക്‌ വീണ്ടും ഒരു വിവാഹാലോചനയുമായി അമ്മാവന്‍ വന്നപ്പോള്‍ അയാളത്‌ നിരസിക്കുന്നു. പത്തും അഞ്ചും വയസ്സായ തന്‍െറ മക്കളെ വളര്‍ത്താന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്ന്‌ അയാള്‍ പറയുന്നു. മക്കളുടെ ഓരോ ദിവസത്തെയും വളര്‍ച്ച കണ്ട്‌ ആഹ്ലാദിക്കുകയാണയാള്‍. പാടത്ത്‌ വിള മൂപ്പെത്തുന്നതുപോലെ, പൂവിരിയുന്നതുപോലെ അയാളാ കാഴ്‌ച കണ്ട്‌ സന്തോഷിക്കുന്നു. ഇനി തന്‍െറ ജീവിതത്തിലേക്കു വരുന്ന സ്‌ത്രീക്ക്‌ മക്കളെ സേ്‌നഹിക്കാന്‍ കഴിയുമെന്ന്‌ ഇഗുച്ചി വിശ്വസിക്കുന്നില്ല. ലിനുമ എന്ന സമുറായ്‌ സുഹൃത്ത്‌ ഇഗുച്ചിയെ ചക്രവര്‍ത്തിയുടെ രക്ഷാസൈന്യത്തില്‍ അംഗമാക്കാമെന്ന്‌ പറയുന്നു. ഇഗുച്ചിക്ക്‌ അതും സ്വീകാര്യമായിരുന്നില്ല. സമുറായ്‌പദവി ഉപേക്ഷിച്ച്‌ കൃഷിക്കാരനാകാനാണ്‌ തനിക്കിഷ്‌ടം എന്നയാള്‍ തുറന്നുപറയുന്നു.

ലിനുമയുടെ ഇളയ സഹോദരിയാണ്‌ തൊമായ. ഒരു സമുറായിയെയാണവള്‍ വിവാഹം കഴിച്ചത്‌. മുഴുക്കുടിയനാണയാള്‍. നിത്യവും അവള്‍ക്ക്‌ മര്‍ദനമേല്‍ക്കും. ഒടുവില്‍, ലിനുമ മുന്‍കൈയെടുത്ത്‌ അവരുടെ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നു.

ഒരു ദിവസം വൈകിട്ട്‌ ഇഗുച്ചി വീട്ടിലെത്തുമ്പോള്‍ തൊമായ അവിടെയുണ്ടായിരുന്നു. താനും ഇഗുച്ചിയും കളിക്കൂട്ടുകാരാണെന്ന്‌ അവള്‍ ഓര്‍മപ്പെടുത്തുന്നു. അവള്‍ കുട്ടിക്കാലത്തെ കഥകളെല്ലാം ഇഗുച്ചിയുടെ മക്കളോടും അമ്മയോടും പറയുന്നു. പാട്ടും ബഹളവുമായി ആ വീട്‌ ആഹ്ലാദത്തിലമര്‍ന്നു. രാത്രി തൊമായയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കുന്നു. അപ്പോളവിടെ തൊമായയുടെ ഭര്‍ത്താവ്‌ കലിയിളകി നില്‌പുണ്ടായിരുന്നു. അവളുടെ മേല്‍ വീണ്ടും അവകാശം സ്ഥാപിക്കാനെത്തിയതാണയാള്‍. തൊമായ അയാളെ തള്ളിപ്പറയുന്നു. അയാള്‍ ക്ഷുഭിതനായി തൊമായയെ മര്‍ദിക്കുന്നു. സമാധാനിപ്പിക്കാന്‍ മുതിര്‍ന്ന ഇഗുച്ചിയോടായി അയാളുടെ രോഷം. ഒരു പോരാട്ടത്തിനാണ്‌ അയാള്‍ വെല്ലുവിളിക്കുന്നത്‌. `നാളെയാവാം' എന്നു പറഞ്ഞ്‌ ഇഗുച്ചി ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ഹന്ന്യാജി ക്ഷേത്രത്തിനു പിന്നിലെ നദിക്കരയില്‍ അടുത്ത ദിവസം കാണാമെന്നു പറഞ്ഞ്‌ അവര്‍ അങ്കം കുറിക്കുന്നു.

സഹോദരീഭര്‍ത്താവ്‌ പേരെടുത്ത വാള്‍പ്പോരാളിയാണ്‌. തന്‍െറ കുടുംബത്തിനുവേണ്ടി ഇഗുച്ചി പോരാടുന്നതില്‍ ലിനുമയ്‌ക്ക്‌ വിഷമം തോന്നുന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇഗുച്ചി വഴങ്ങുന്നില്ല. പിറ്റേന്ന്‌, നദിക്കരയിലെ അങ്കത്തില്‍ വാളിനെ കുറുവടികൊണ്ടാണ്‌ ഇഗുച്ചി നേരിട്ടത്‌. ശത്രുവിന്‍െറ ഓരോ നീക്കത്തിനും കരുതലോടെയും കരുത്തോടെയും അയാള്‍ തടയിട്ടു. അടികൊണ്ട്‌ ശത്രു ബോധരഹിതനായി വീണുപോയി. അതോടെ, ഇഗുച്ചിയുടെ പേര്‌ പട്ടണമാകെ അറിയപ്പെട്ടു. വാളിനെ വടികൊണ്ട്‌ നേരിട്ട സമുറായിയെ സഹപ്രവര്‍ത്തകര്‍ അത്ഭുതത്തോടെ നോക്കിനിന്നു. അപ്പോഴും, പ്രശസ്‌തിയില്‍ കുലുങ്ങാതെ, ആരോടും പോരിന്‍െറ പൊങ്ങച്ചം വിളമ്പാതെ അയാള്‍ നിശ്ശബ്ദനായി കഴിഞ്ഞുകൂടി.

തൊമായ വീണ്ടും ഇഗുച്ചിയുടെ വീട്ടില്‍ വരുന്നു. കുട്ടികള്‍ക്ക്‌ അവളെ വലിയ ഇഷ്‌ടമായി. തനിക്കുവേണ്ടി ഇഗുച്ചി ചെയ്‌ത വീരകൃത്യത്തില്‍ അവള്‍ അഭിമാനം കൊണ്ടു. ആ വീട്ടിലെ തുണികളെല്ലാം അവള്‍ അലക്കും. മക്കളെ തുന്നാനും ഭക്ഷണമുണ്ടാക്കാനും അവള്‍ പഠിപ്പിച്ചു. അവര്‍ക്ക്‌ കഥകള്‍ പറഞ്ഞുകൊടുത്തു. ഉത്സവത്തിനു കൊണ്ടുപോയി.

തന്‍െറ കുടുംബത്തിന്‍െറ അഭിമാനം രക്ഷിച്ച ഇഗുച്ചിയോട്‌ ലിനുമയ്‌ക്ക്‌ ആരാധനയും സേ്‌നഹവും വര്‍ധിച്ചു. തൊമായയെ അയാള്‍ക്ക്‌ വിവാഹം കഴിച്ചുകൊടുക്കാന്‍ ലിനുമ ആഗ്രഹിച്ചു. ഉള്ളില്‍ മോഹമുണ്ടെങ്കിലും ഇഗുച്ചി വഴങ്ങുന്നില്ല. കുട്ടിക്കാലത്തേ തൊമായയെ ഇഗുച്ചിക്ക്‌ വലിയ ഇഷ്‌ടമായിരുന്നു. അവള്‍ തന്‍െറ ഭാര്യയാകുമെന്ന്‌ അയാള്‍ സ്വപ്‌നം കണ്ടിരുന്നു. വിവാഹിതനായശേഷവും ആ സ്വപ്‌നം ഇഗുച്ചിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ അയാളെ പിറകോട്ട്‌ വലിച്ചു. തൊമായയുടേത്‌ സമ്പന്ന കുടുംബമാണ്‌. തന്‍െറ ദാരിദ്ര്യത്തില്‍ പങ്കാളിയായാല്‍ അവള്‍ കഷ്‌ടപ്പെടും. സുഹൃത്തിന്‍െറ അഭ്യര്‍ഥന അയാള്‍ സേ്‌നഹപൂര്‍വം നിരസിക്കുന്നു. പിന്നീട്‌ തൊമായ ഇഗുച്ചിയുടെ വീട്ടില്‍ വരാതായി.

ഇതിനിടെ, ഉനാസാക്ക വംശത്തിന്‍െറ പന്ത്രണ്ടാം ഗുരു അഞ്ചാംപനി പിടിച്ച്‌ മരിക്കുന്നു. പിന്‍ഗാമിയെച്ചൊല്ലി തര്‍ക്കം രൂപം കൊണ്ടു. കലാപക്കൊടി ഉയര്‍ത്തിയ വിഭാഗത്തിന്‍െറ നേതാവായ ഷിമ ഹസെഗാവയോടും അനുയായികളോടും ഹരാകിരി (ആത്മഹത്യ) നടത്താന്‍ ഉനാസാക്കയിലെ കാരണവന്മാര്‍ ആവശ്യപ്പെട്ടു. ഷിമയുടെ പ്രധാന അനുയായിയായ സെനമോണ്‍ യോഗോ ഈ നിര്‍ദേശം അനുസരിക്കുന്നില്ല. സൈനിക മേധാവി ഇതുവരെ പറഞ്ഞതെല്ലാം അനുസരിച്ചിട്ടുണ്ട്‌. ഇനിയത്‌ പറ്റില്ല എന്നാണ്‌ അയാളുടെ വാശി. സമുദായ സംരക്ഷണത്തിന്‌ ഉഴിഞ്ഞുവെച്ച തന്‍െറ ജീവിതത്തില്‍ അയാള്‍ക്ക്‌ സമ്പാദ്യങ്ങളൊന്നുമില്ല. ഭാര്യയും 16 വയസ്സായ മകളും മരിച്ചു. സ്വയം വയര്‍ കുത്തിക്കീറി മരിക്കാന്‍ (ഹരാകിരി) തന്നെക്കിട്ടില്ലെന്നു പറഞ്ഞ്‌ അയാള്‍ നേതൃത്വത്തെ അറിയിക്കുന്നു. ``എന്നെ ആര്‍ക്കും വന്നു കൊല്ലാം. പക്ഷേ, ആത്മഹത്യ ചെയ്യുന്ന പ്രശ്‌നമില്ല''-അയാള്‍ നേതൃത്വത്തെ വെല്ലുവിളിച്ചു.

ഉനാസാക്ക നേതൃത്വം പരിഭ്രാന്തിയിലായി. യോഗോയെ നേരിടാന്‍ അയച്ച സമുറായിയെ അയാള്‍ കൊന്നു. മുറ്റത്ത്‌ കിടക്കുന്ന, ഈച്ചയാര്‍ക്കുന്ന ജഡം ഏറ്റെടുക്കാന്‍ പോലും യോഗോ ആരെയും അനുവദിക്കുന്നില്ല. അയാളെ കീഴടക്കാന്‍ ഇഗുച്ചിക്കു മാത്രമേ കഴിയൂ എന്ന നിഗമനത്തിലാണ്‌ നേതൃത്വം എത്തുന്നത്‌.

ഉനാസാക്ക നേതൃത്വം ഇഗുച്ചിയെ വിളിച്ചുവരുത്തി ദൗത്യം ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നു. പോരാട്ടത്തില്‍ ഒരു മനുഷ്യനെ കൊല്ലണമെങ്കില്‍ മൃഗത്തിന്‍െറ രൗദ്രതയും സ്വന്തം ജീവനെ പുല്ലുപോലെ അവഗണിക്കാനുള്ള മാനസികാവസ്ഥയും കൂടിയേ തീരൂവെന്ന്‌ ഇഗുച്ചക്കറിയാം. ആരെയെങ്കിലും കൊല്ലാന്‍ അയാള്‍ക്ക്‌ മടിയാണ്‌. പോരാടി മരിക്കാനും ഇപ്പോള്‍ താത്‌പര്യമില്ല. മക്കളുടെ ഭാവി അയാളെ അലോസരപ്പെടുത്തുന്നു. ഈ ദൗത്യം വലിയൊരു ബഹുമതിയാണ്‌. പക്ഷേ, താന്‍ അതിനര്‍ഹനല്ലെന്ന്‌ അയാള്‍ ക്ഷമാപണത്തോടെ കാരണവന്മാരോട്‌ പറയുന്നു. വര്‍ഷങ്ങളായുള്ള കഷ്‌ടപ്പാടുകള്‍ കാരണം തന്നിലെ പോരാളി മരിച്ചുപോയിരിക്കുന്നു. വാള്‍ പിടിക്കാന്‍ തനിക്കിപ്പോള്‍ ആഗ്രഹമില്ല. പെട്ടെന്ന്‌ ഒരു വാള്‍വീരനെ എതിരിടാന്‍ താന്‍ അശക്തനാണ്‌. ഒരുപക്ഷേ, ഒരു മാസത്തെ തയ്യാറെടുപ്പുകൊണ്ട്‌ അതു കഴിഞ്ഞേക്കാം. പകരം വേറെയാരെയെങ്കിലും കണ്ടെത്തണമെന്ന ഇഗുച്ചിയുടെ അഭ്യര്‍ഥന കാരണവന്മാരെ അരിശം കൊള്ളിക്കുന്നു. ആദ്യമൊക്കെ അവര്‍ നിര്‍ദേശമേ നല്‍കുന്നുള്ളൂ. പിന്നെ അത്‌ ഉത്തരവായി. ഒടുവില്‍ സമുദായത്തില്‍നിന്ന്‌ പുറത്താക്കുമെന്ന ഭീഷണിയായി. മറുപടി പറയാന്‍ ഒന്നുരണ്ടു ദിവസം കൂടി വേണമെന്ന അപേക്ഷയും നേതൃത്വം തള്ളുന്നു. ഗത്യന്തരമില്ലാതെ തന്‍െറ വംശമഹിമയ്‌ക്കായി വാളെടുക്കാന്‍ ഇഗുച്ചി തീരുമാനിക്കുന്നു.

രാത്രി വീട്ടിലെത്തിയ ഇഗുച്ചി തന്‍െറ ചെറിയ വാള്‍ പുറത്തെടുത്തു. വിളക്കിന്‍െറ അരണ്ട വെളിച്ചത്തില്‍ അയാളത്‌ രാകി മൂര്‍ച്ച കൂട്ടി. വാള്‍ മൂര്‍ച്ച കൂട്ടന്ന അപരിചിത ശബ്ദം കേട്ട്‌ ഇളയ മകള്‍ ഉണരുന്നു. അച്ഛനാകെ മാറിപ്പോയിരിക്കുന്നു. സേ്‌നഹനിധിയായ അച്ഛനെയല്ല, ക്രൗര്യം ഉറഞ്ഞുകൂടിയ ഒരു യോദ്ധാവിനെയാണവള്‍ അപ്പോള്‍ കാണുന്നത്‌.

പ്രഭാതമായി. അന്ന്‌ ഇഗുച്ചിയുടെ വിധി നിര്‍ണയിക്കുകയാണ്‌. നീണ്ടുകിടക്കുന്ന ജീവിതത്തിന്‍െറ വേരറുക്കാന്‍ മരണം യോഗോയുടെ രൂപത്തില്‍ തന്നെ കാത്തിരിക്കുകയാണെന്ന്‌ അയാള്‍ ഭയപ്പെട്ടു. മക്കള്‍ ഒന്നുമറിയുന്നില്ല. പതിവുപോലെ അച്ഛനെ വണങ്ങി അവര്‍ സ്‌കൂളിലേക്ക്‌ യാത്രയായി. അയാള്‍ തൊമായയെ വിളിച്ചുവരുത്തുന്നു. ``ഞാന്‍ ജീവന്മരണ പോരാട്ടത്തിനായി പുറപ്പെടുകയാണ്‌. നേരാംവണ്ണം വസ്‌ത്രംധരിക്കാനും മുടി കെട്ടിവെക്കാനും എനിക്കറിയില്ല. നീ സഹായിക്കണം''-അയാള്‍ അപേക്ഷിക്കുന്നു. അയാളുടെ ഉള്ളില്‍ പലതും വീര്‍പ്പുമുട്ടിക്കിടപ്പുണ്ടായിരുന്നു. അതവളോട്‌ പറയണം. പിന്നെ, അവസാനമായി ഒന്നു കാണുകയും വേണം.

വിജയിച്ചു തിരിച്ചുവന്നാല്‍ തന്‍െറ മക്കളുടെ അമ്മയായി ഈ വീട്ടിലേക്ക്‌ വരാമോ എന്നയാള്‍ ചോദിക്കുന്നു. അവള്‍ ആ ചോദ്യത്തിനു മുന്നില്‍ പകച്ചിരുന്നുപോയി. മറ്റൊരാളുമായുള്ള വിവാഹത്തിന്‌ അവള്‍ ഇതിനകം സമ്മതം മൂളിയിരുന്നു. ഹതാശനായെങ്കിലും പെട്ടെന്ന്‌ ഒരു പോരാളിയുടെ ദൃഢമനസ്സ്‌ അയാള്‍ വീണ്ടെടുക്കുന്നു. ചെയ്‌തുതന്ന എല്ലാറ്റിനും നന്ദി പറഞ്ഞ്‌ അയാള്‍ യാത്രയാകുന്നു.

പോരാട്ടത്തില്‍ ഇഗുച്ചി തന്നെ ജയിക്കുന്നു. മേലാകെ മുറിവേറ്റ്‌, പരവശനായി പിറ്റേന്നു കാലത്ത്‌ വീട്ടിലെത്തുമ്പോള്‍ തൊമായ അയാളെ കാത്തിരിക്കുകയായിരുന്നു. ആ വീട്ടില്‍ ആഹ്ലാദം നിറഞ്ഞു. തൊമായ-ഇഗുച്ചി ദാമ്പത്യം മൂന്നുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. ആഭ്യന്തരയുദ്ധത്തില്‍ ചക്രവര്‍ത്തിക്കെതിരെ വിമതപക്ഷത്തുനിന്നു പോരാടിയ ഇഗുച്ചി വെടിയേറ്റു മരിക്കുന്നു. രണ്ടുമക്കളെയും തൊമായ വളര്‍ത്തി. അവരെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവില്‍, ഇഗുച്ചിയുടെ ശവകുടീരത്തിനരികെ തൊമായയും അന്ത്യവിശ്രമത്തിലാണ്ടു.

പ്രശസ്‌ത ജപ്പാന്‍ സംവിധായകരായ അകിര കുറോസവയുടെയും ഇമാമുറയുടെയും പിന്‍മുറക്കാരനാണ്‌ താനെന്നു യോജി യമാദ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. ആഖ്യാന രീതിയിലും രംഗ കല്‌പനയിലും പാത്രാവിഷ്‌കാരത്തിലും എവിടെയും പാളിച്ച ചൂണ്ടിക്കാട്ടാനില്ല. ഇഗുച്ചിക്ക്‌ കൂടുതലിഷ്‌ടം ഇളയ മകള്‍ ഇതോയോടായിരുന്നു. അവളാണ്‌ അച്ഛന്‍െറ കഥ പറയുന്നത്‌. അച്ഛന്‍െറയും രണ്ടാനമ്മയുടെയും ശവകുടീരത്തിനരികെ നിന്ന്‌ അവള്‍ കഥ പറയുകയാണ്‌. അച്ഛനോടൊപ്പം കണ്ടതും കേട്ടതുമായ കാര്യങ്ങളേ മകള്‍ രേഖപ്പെടുത്തുന്നുള്ളൂ. കുടുംബനാഥനും സമൂഹരക്ഷകനും എന്ന നിലയില്‍ അച്ഛന്‍ അണിയേണ്ടിവന്ന മുള്‍മുടികളെക്കുറിച്ച്‌, അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തെക്കുറിച്ച്‌ അവള്‍ ഒതുക്കത്തോടെ സംസാരിക്കുന്നു. അയാള്‍ മക്കളെപ്പോലെത്തന്നെ സമൂഹത്തെയും സേ്‌നഹിച്ചിരുന്നു. ചെറുതെങ്കിലും സമ്പൂര്‍ണമായിരുന്നു ആ ജീവിതമെന്ന്‌ മകള്‍ സാക്ഷ്യപ്പെടുത്തുന്നു. സേ്‌നഹം കൊടുത്തും വാങ്ങിയും ദേശത്തിനു വേണ്ടി ത്യാഗം ചെയ്‌തും പൂര്‍ണമാക്കിയ ഒരു ജീവിതം, അത്തരത്തിലൊരു അച്ഛന്‍െറ മകളായതില്‍ താന്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്‌ അവള്‍ കഥ അവസാനിപ്പിക്കുന്നത്‌.

സേബേ ഇഗുച്ചിയെന്ന യോദ്ധാവിന്‍െറ ഇരട്ട ഭാവങ്ങളാണ്‌- പോരാളിയും ഗൃഹസ്ഥനും-സംവിധായകന്‍ ദൃശ്യവത്‌കരിക്കുന്നത്‌. കാലത്തിനനുസരിച്ച്‌ മാറിവരുന്ന മൂല്യങ്ങളിലേക്കും മൂല്യനിരാസങ്ങളിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുന്നു. നേതൃത്വത്തെ അന്ധമായി അനുസരിക്കലാണ്‌ ജീവിതം എന്ന സമുറായ്‌ചിന്താഗതിക്ക്‌ പാഠഭേദം തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്‌ ഇഗുച്ചിയും യോഗോയും. രണ്ടുപേരും നാട്ടുനടുപ്പിനെതിരാണ്‌. ഇഗുച്ചി നേതൃത്വത്തെ സൗമ്യനായി ചോദ്യം ചെയ്യുമ്പോള്‍ യോഗോ അക്രമാസക്തനായാണ്‌ അത്‌ നിര്‍വഹിക്കുന്നതെന്നുമാത്രം. ഒരര്‍ഥത്തില്‍, ഇഗുച്ചിയും മനസ്സുകൊണ്ട്‌ യോഗോയോടൊപ്പമാണ്‌. ദുരിതങ്ങള്‍ക്കിടയിലും വാള്‍ വീശി സമൂഹത്തിന്‍െറ അഭിമാനം കാക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ഏതു ധിക്കാരിക്കും കാതലായ ഒരു നിലപാടുണ്ടെന്ന സത്യത്തിലേക്കാണ്‌ യോഗോ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്‌. ആര്‍ക്കോ വേണ്ടിയുള്ള ജീവിതവും എന്തിനോവേണ്ടിയുള്ള മരണവുമാണ്‌ അയാള്‍ ചോദ്യം ചെയ്യുന്നത്‌. കരുണയോടെയാണ്‌ യോഗോ എന്ന സമുറായിയെ സംവിധായകന്‍ സമീപിക്കുന്നത്‌. അവസാന ഭാഗത്ത്‌, വീറുറ്റ വാള്‍വീശല്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ സംവിധായകന്‍ നിരാശപ്പെടുത്തുന്നു. വാള്‍ പിടിച്ച മനുഷ്യരുടെ ഹൃദയമാണ്‌ അദ്ദേഹം അനാവരണം ചെയ്യുന്നത്‌. എതിരാളിയുടെ തലയെടുക്കാന്‍ വന്നയാളാണ്‌ താനെന്ന്‌ ഇഗുച്ചി ചിലപ്പോള്‍ മറന്നുപോകുന്നു. യോഗോയുടെ ദുരന്തകഥ ക്ഷമയോടെ അയാള്‍ കേള്‍ക്കുന്നു. വര്‍ഷങ്ങളായി കരുതിവെച്ച മകളുടെ ചിതാഭസ്‌മം യോഗോ പുറത്തെടുക്കുമ്പോള്‍ ഇഗുച്ചിയുടെ വേദന പാരമ്യത്തിലെത്തുന്നു. തന്‍െറ ദാരിദ്ര്യത്തിന്‍െറ കഥകള്‍ ഇഗുച്ചിയും അയാളുമായി പങ്കിടുന്നു. ചിരപരിചിതരെപ്പോലെ, ആ തുല്യദുഃഖിതര്‍ അരണ്ട വെളിച്ചത്തില്‍ സംസാരിച്ചിരിക്കുന്നതു കാണുമ്പോള്‍ പോരാട്ടത്തെക്കുറിച്ചുള്ള ആകാംക്ഷ നമ്മളില്‍ കെട്ടടങ്ങുന്നു. `സമുറായികള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവരാണെന്ന' കുറോസവയുടെ നിരീക്ഷണത്തിന്‌ (സെവന്‍ സമുറായ്‌) ഇവിടെ അടിവരയിടുകയാണ്‌ യോജി യമാദയും.

രണ്ടുമണിക്കൂര്‍ നീണ്ട ഈ സിനിമ 2003-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌. ടോറ-സാന്‍ പരമ്പരയിലൂടെ പ്രശസ്‌തനായ സംവിധായകന്‍ യോജി യമാദയ്‌ക്ക്‌ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമാണ്‌ `ദ റ്റൈ്വലൈറ്റ്‌ സമുറായ്‌' .

സമുറായ്‌മാരുടെ ജീവിതം ആധാരമാക്കി എടുത്തിട്ടുള്ള മികച്ച ചിത്രം അകിര കുറോസവയുടെ `സെവന്‍ സമുറായ്‌' (1954) ആണ്‌. ഹോളിവുഡ്‌ നടന്‍ ടോം ക്രൂസ്‌ നായകനായ `ദ ലാസ്റ്റ്‌ സമുറായ്‌' (2003) എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌.

Saturday, December 8, 2007

യഥാര്‍ഥ കെട്ടുകഥ


നിന്ദിതനും പീഡിതനുമായ ഒരു ചിത്രകാരന്‍െറ മാനസ സഞ്ചാരമാണ്‌ `റിയല്‍ ഫിക്‌ഷന്‍' എന്ന സിനിമയുടെ പ്രമേയം. ചിത്രകാരന്‍െറ രചനകളിലൂടെയല്ല, മുറിവേറ്റ അയാളുടെ അശാന്തമായ മനസ്സിലൂടെയാണ്‌ ക്യാമറ നീങ്ങുന്നത്‌. പ്രതികാര നിര്‍വഹണത്തിന്‍െറ ചോര പുരണ്ട കുറെ ദൃശ്യങ്ങള്‍ നമ്മുടെ കണ്ണിലൂടെ കടന്നുപോകുന്നു. വര്‍ഷങ്ങളായി അടക്കിവെച്ച പ്രതികാര ചിന്തകള്‍ വാര്‍ന്നൊഴിയുമ്പോള്‍ അയാള്‍ ശാന്തനായി മാറുന്നു. വീണ്ടും ജീവിതത്തിന്‍െറ തെരുവോരത്തിലേക്ക്‌ കാന്‍വാസും പെന്‍സിലുമായി തിരിച്ചുവരുന്നു.

തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്‍െറ ആദ്യകാല സിനിമകളിലൊന്നാണ്‌ `റിയല്‍ ഫിക്‌ഷന്‍'. വിഷയംകൊണ്ടും അവതരണ രീതികൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം. ഒറ്റക്കാഴ്‌ചകൊണ്ട്‌ ഈ ചിത്രത്തെ പൂര്‍ണമായി വിലയിരുത്താനാവില്ല. വീണ്ടും വീണ്ടും കാണുമ്പോള്‍ പുതിയ അര്‍ഥതലങ്ങളിലേക്ക്‌ നമ്മള്‍ എത്തിച്ചേരും. സത്യവും മിഥ്യയും ഇടകലര്‍ന്ന സിനിമാലോകം തീര്‍ക്കാനാണ്‌ കിമ്മിനിഷ്‌ടം. രണ്ടിനെയും വേര്‍തിരിച്ചെടുക്കാന്‍ നമ്മള്‍ വല്ലാതെ ബുദ്ധിമുട്ടും. ഒരു ചിത്രകാരന്‍െറ മനസ്സാണ്‌ എപ്പോഴും കിമ്മിന്‌. കുറെയേറെ ഭാഗങ്ങള്‍ പ്രേക്ഷകനു പൂരിപ്പിക്കാനായി വിടുന്നു അദ്ദേഹം. നമുക്കിഷ്‌ടമുള്ള രീതിയിലത്‌ വ്യാഖ്യാനിക്കാം. എല്ലാം കണ്ടുംകേട്ടും കിം മാറിനില്‌ക്കും. ഈ സിനിമയുടെ ഇതിവൃത്തം കല്‌പിത കഥയാണെന്ന്‌ ഉറപ്പിച്ചുപറയാനാകണം `റിയല്‍ഫിക്‌ഷന്‍' (യഥാര്‍ഥ കെട്ടുകഥ) എന്ന ശീര്‍ഷകംതന്നെ ഉപയോഗിച്ചത്‌. ഒരു സങ്കല്‌പ കഥ യാഥാര്‍ഥ്യബോധത്തോടെ താന്‍ ആവിഷ്‌കരിക്കുകയാണെന്നുമാവാം അദ്ദേഹം അര്‍ഥമാക്കുന്നത്‌.

നഗരത്തില്‍ തിരക്കുകുറഞ്ഞ തെരുവിലെ പാര്‍ക്കിലാണ്‌ കഥ തുടങ്ങുന്നതും ഒടുങ്ങുന്നതും. കഥാനായകന്‍ ഒരാളുടെ ഛായാചിത്രം വരയ്‌ക്കുകയാണ്‌. മുന്നിലിരിക്കുന്ന പുരുഷനിലും അതു പകര്‍ത്തുന്ന കടലാസിലും മാത്രമാണയാളുടെ ശ്രദ്ധ. ചുറ്റുമുള്ള ലോകം അയാള്‍ മറക്കുന്നു. നിര്‍വികാരനും നിസ്സംഗനുമാണയാള്‍. പക്ഷേ, ക്ലോസപ്പ്‌ ഷോട്ടുകളില്‍ അയാളുടെ മനസ്സുമുഴുവന്‍ നമുക്കാ മുഖത്തു കാണാം. ജനമധ്യത്തില്‍, പരസ്യമായി അന്നം തേടേണ്ടിവരുന്ന ഒരു കലാകാരനുണ്ടാവുന്ന ആത്മനിന്ദകൊണ്ട്‌ കലുഷമാണ്‌ആ മുഖം. അയാള്‍ വരയ്‌ക്കുന്ന ചിത്രംനോക്കി പലരും അഭിപ്രായം പാസ്സാക്കുന്നുണ്ട്‌. ഭാര്യയുടെ ചിത്രം ശരിയായില്ലെന്നു കുറ്റപ്പെടുത്തുന്നു ഒരാള്‍. നേരത്തേ പറഞ്ഞുറപ്പിച്ചതിന്‍െറ പകുതി സംഖ്യയേ അയാള്‍ കൊടുക്കുന്നുള്ളൂ. ചിത്രം ഭാര്യയ്‌ക്ക്‌ പിടിച്ചില്ലെങ്കില്‍ ബാക്കി പണം തരില്ലെന്നാണ്‌ അയാളുടെ നിലപാട്‌.

ഇതിനിടെ രണ്ടുപേര്‍ വന്ന്‌ ചിത്രകാരനോട്‌ ഗുണ്ടാപ്പണം ആവശ്യപ്പെടുന്നു. മുന്നിലിരിക്കുന്നയാളുടെ പെന്‍സില്‍ സെ്‌കച്ച്‌ പൂര്‍ത്തിയായിക്കഴിഞ്ഞു. ആ മനുഷ്യന്‌ ചിത്രം തീരെ പിടിക്കുന്നില്ല. ചിത്രത്തില്‍നിന്ന്‌ ഒരപരിചിതന്‍ തന്നെ തുറിച്ചുനോക്കുന്നതായാണ്‌ അയാള്‍ക്ക്‌ തോന്നുന്നത്‌. ``ഇങ്ങനെ വൃത്തികെട്ട മൂക്കാണോ എനിക്കുള്ളത്‌'' എന്ന്‌ പുലമ്പിക്കൊണ്ട്‌ അയാള്‍ പണം തിരിച്ചുചോദിക്കുന്നു. ചിത്രം അവിടെ ഉപേക്ഷിച്ചിട്ട്‌ അയാള്‍ സ്ഥലംവിടുന്നു. പിന്നെ, ചിത്രം വരയ്‌ക്കാനെത്തുന്നത്‌ വീഡിയോഗ്രാഫറായ യുവതിയാണ്‌. ഇവരാണ്‌ കഥാനായകനെ മുന്നോട്ടു നയിക്കുന്നത്‌. തന്‍െറ ചിത്രം അവള്‍ക്ക്‌ നന്നായി ബോധിച്ചു. പക്ഷേ, അവളുടെ കൈയില്‍ പണമില്ല. ``മറ്റേതെങ്കിലും വിധത്തില്‍ ഞാനാ പണം തിരിച്ചുനല്‍കാ''മെന്ന്‌ പറഞ്ഞ്‌ അവള്‍ ചിത്രകാരനെ കൂട്ടിക്കൊണ്ടു പോകുന്നു. മരത്തണലിലെ തന്‍െറ ചിത്രകലാ സാമ്രാജ്യം മറന്ന്‌ അയാള്‍ അവള്‍ക്കു പിന്നാലെ നടന്നുനീങ്ങുന്നു.


ഇരുട്ടുള്ള മുറിയിലേക്കാണ്‌ ചിത്രകാരന്‍ കടക്കുന്നത്‌. അവിടെ, ഒരു വൃത്തത്തില്‍ മാത്രം വെളിച്ചംവീഴുന്നു. നാടകസ്റ്റേജിലേതു പോലെ. ഒരാള്‍ അവിടെയിരുന്ന്‌ മദ്യപിക്കുകയാണ്‌. ``മനസ്സുനിറയെ വെറുപ്പും പകയുമായി വന്ന നിനക്ക്‌ ഞാന്‍ സ്വാതന്ത്ര്യം തരാം'' എന്ന്‌ ആ മദ്യപന്‍ പ്രഖ്യാപിക്കുന്നു. ചിത്രകാരന്‍െറ മനസ്സാക്ഷിയാണ്‌ മദ്യപന്‍െറ റോളില്‍ വരുന്നത്‌. സൈനികന്‍, ചിത്രകാരന്‍, കാമുകന്‍ എന്നീ നിലകളിലെല്ലാം അയാള്‍ക്ക്‌ നേരിടേണ്ടിവന്ന പീഡനങ്ങള്‍ മദ്യപന്‍ ഒന്നൊന്നായി എണ്ണിപ്പറയുന്നു. തോക്കെടുത്തുകൊടുത്ത്‌ എല്ലാവരോടും പ്രതികാരം ചെയ്യാന്‍ പറയുന്നു. സൈന്യത്തില്‍ തന്‍െറ മേധാവിയായി നടിച്ച്‌ ഇരുമ്പുപൈപ്പ്‌ കൊണ്ടടിച്ച്‌ മുറിവേല്‌പിച്ച സൈനികനോട്‌, തന്‍െറ കാമുകിയെ തട്ടിയെടുത്ത സുഹൃത്തിനോട്‌, വഞ്ചിച്ച കാമുകിയോട്‌, കബളിപ്പിച്ച സ്റ്റുഡിയോ ഉടമയോട്‌, കള്ളക്കേസെടുത്ത്‌ പീഡിപ്പിച്ച ഡിറ്റക്ടീവിനോട്‌ -എല്ലാവരോടും പ്രതികാരം ചെയ്യാന്‍ അയാളുടെ മനസ്സ്‌ സജ്ജമാവുകയാണ്‌. ഇതുവരെ ഒന്നും മിണ്ടാതിരുന്ന നായകന്‍ ശബ്ദിച്ചുതുടങ്ങുന്നു. ``പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുറുനരികളാണെങ്ങും. അവയെ കൊന്നേ തീരൂ'' എന്നയാള്‍ പ്രഖ്യാപിക്കുന്നു. പ്രതികാര പാതയില്‍നിന്ന്‌ ഇതുവരെ തന്നെ വിലക്കിക്കൊണ്ടിരുന്ന മനസ്സാക്ഷിയെ നിശ്ശബ്ദമാക്കാനാണ്‌ അയാള്‍ ആദ്യം ശ്രമിക്കുന്നത്‌. മദ്യപനെ വെടിവെച്ചുകൊന്ന്‌ ചിത്രകാരന്‍ ഇരുട്ടിന്‍െറ ഗുഹാമുഖത്തുനിന്ന്‌ പുറത്തുകടക്കുന്നു.

ഇവിടെ നിന്നങ്ങോട്ട്‌ കൊലപാതക പരമ്പരയാണ്‌. ഒറ്റ ദിവസംകൊണ്ടാണിതെല്ലാം ചെയ്യുന്നത്‌. തന്‍െറ ഹിറ്റ്‌ലിസ്റ്റിലുള്ളവരെയെല്ലാം ഒന്നൊന്നായി അയാള്‍ വകവരുത്തുന്നു. മദ്യപനെ കൊന്നശേഷം വീണ്ടും അയാള്‍ പാര്‍ക്കിലെത്തുകയാണ്‌. ചിത്രം വരപ്പിക്കാനായി ഒരു യുവതി കാത്തിരിപ്പുണ്ട്‌. അയാള്‍ പെന്‍സില്‍ കൊണ്ട്‌ അവളുടെ രൂപം വരച്ചുനല്‌കുന്നു. പണംകൊടുത്ത്‌ തിരിച്ചുപോകുന്ന അവള്‍ ആ ചിത്രം ചവറ്റുകുട്ടയില്‍ കീറിയിടുന്നു. അയാളത്‌ കാണുന്നുണ്ട്‌. ഇപ്പോള്‍ ക്ലോസപ്പില്‍ മുനകൂര്‍ത്ത പെന്‍സിലും ചെറുകത്തിയും. പെന്‍സിലുമായി അയാള്‍ യുവതിയുടെ പിറകെ ഓടുന്നു. ബാത്ത്‌റൂമില്‍ കയറിയ അവളുടെ ദീനരോദനമാണ്‌ പിന്നീട്‌ നമ്മള്‍ കേള്‍ക്കുന്നത്‌. അതു നിലയ്‌ക്കുംവരെ അയാള്‍ പുറത്ത്‌ കാത്തു നില്‌ക്കുന്നു.

അടുത്ത ഇര സ്റ്റുഡിയോ ഉടമയാണ്‌. ചിത്രകാരന്മാരെയും മോഡലുകളെയും ഒരുപോലെ ചൂഷണം ചെയ്‌ത്‌ തടിച്ചുകൊഴുക്കുകയാണയാള്‍. അയാള്‍ക്കുവേണ്ടി പോര്‍ട്രെയ്‌റ്റുകള്‍ ചെയ്യുന്നുണ്ട്‌ കഥാനായകന്‍. എന്നിട്ടും അയാളെ കാണുമ്പോള്‍ സ്റ്റുഡിയോ ഉടമയ്‌ക്ക്‌ പുച്ഛമാണ്‌. തന്‍െറ അടിമയാണ്‌ ചിത്രകാരന്‍ എന്ന ഭാവം.

അടുത്തതായി പ്രതികാരത്തിനിരയാവുന്നത്‌ ചിത്രകാരന്‍െറ ഇപ്പോഴത്തെ കാമുകിയാണ്‌. ഒരു പൂക്കടയില്‍ വില്‌പനക്കാരിയാണവള്‍. ഒരേസമയം രണ്ടു കാമുകരാണവള്‍ക്ക്‌. രണ്ടാമനുമായി കടയില്‍വെച്ചുതന്നെയാണവള്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്നത്‌. അവന്‍ തിരിച്ചുപോയതും ചിത്രകാരനെത്തുന്നു. ഒരു ഭാവഭേദവുമില്ലാതെ അയാളെയും അവള്‍ സ്വീകരിക്കുന്നു. മുറിയിലിപ്പോള്‍ ചുവപ്പിനാണ്‌ പ്രാധാന്യം. ചുവന്ന പൂക്കള്‍, ചുവന്ന പൂപ്പാത്രം. അവിടെക്കണ്ട കത്രികയാണ്‌ ചിത്രകാരന്‍ ആയുധമാക്കുന്നത്‌.
ആദ്യകാമുകിയുടെ ഭര്‍ത്താവിനെയാണ്‌ ചിത്രകാരന്‍ ഇനി പിന്തുടരുന്നത്‌. ചിത്രകാരന്‍െറ സുഹൃത്തായിരുന്നു അയാള്‍. അവര്‍ വിവാഹിതരായെങ്കിലും പിന്നീട്‌ വേര്‍പിരിഞ്ഞു. അവര്‍ സംതൃപ്‌തിയോടെ ജീവിക്കുന്നതു കാണാനായിരുന്നു അയാള്‍ക്കാഗ്രഹം. പാമ്പുകളെ വില്‌ക്കുന്ന കടയിലാണ്‌ സുഹൃത്തിനു ജോലി. ചൈനയില്‍ നിന്നാണ്‌ പാമ്പുകളെ കൊണ്ടുവരുന്നത്‌. ജോലിയില്‍ ഉഴപ്പനാണയാള്‍. ഉടമയില്‍നിന്ന്‌ എന്നും ശകാരം കിട്ടും അയാള്‍ക്ക്‌. പാമ്പുകളെ കൈകാര്യം ചെയ്‌ത്‌ അയാളിലും വിഷം കയറിയിട്ടുണ്ട്‌. ചിത്രകാരനെക്കണ്ടതും തന്‍െറ ജീവിത പരാജയങ്ങളുടെ കഥ കെട്ടഴിക്കുകയാണയാള്‍. പാമ്പുകള്‍ക്കിടയിലെ ഈ ജീവിതം തനിക്കു മടുത്തെന്ന്‌ അയാള്‍ പറയുന്നു. ``എന്‍െറ ഭാര്യയ്‌ക്ക്‌ പണം മാത്രമേ വേണ്ടിയിരുന്നുള്ളൂ. നീ അവളെ കെട്ടാഞ്ഞത്‌ ഭാഗ്യമായി'' എന്നു പറഞ്ഞ്‌ ചിത്രകാരനെ സുഖിപ്പിക്കാന്‍ ശ്രമിക്കുകയാണയാള്‍. ആ ന്യായവാദങ്ങളിലൊന്നും ചിത്രകാരന്‍ താത്‌പര്യം കാണിക്കുന്നില്ല. ``നിനക്കൊരു പാമ്പിനെ ഞാന്‍ ഫ്രീയായി തരാം'' എന്നു പറഞ്ഞ്‌ പാമ്പുകളുള്ള സഞ്ചിയിലേക്ക്‌ തലയിട്ടുനോക്കുകയാണ്‌ സുഹൃത്ത്‌. ഉടനെ ചിത്രകാരന്‍ അയാളുടെ തല പിടിച്ച്‌ സഞ്ചിയിലേക്ക്‌ താഴ്‌ത്തി കയര്‍കൊണ്ട്‌ കഴുത്ത്‌ വരിഞ്ഞുകെട്ടുന്നു. വഞ്ചനയ്‌ക്ക്‌ ക്രൂരമായ മരണമാണ്‌ ഇവിടെ വിധിക്കുന്നത്‌.

സൈന്യത്തിലായിരുന്നപ്പോള്‍ തന്നെ പീഡിപ്പിച്ച മനുഷ്യനെയാണ്‌ അടുത്തതായി ചിത്രകാരന്‍ തേടിയെത്തുന്നത്‌. കഴുത്തിന്‍െറ ഇടതുഭാഗത്തെ ആഴത്തിലുള്ള മുറിവിന്‍െറ അടയാളം സമ്മാനിച്ചവനാണ്‌ സൈനികന്‍. സൈന്യത്തില്‍നിന്നു പിരിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ഇറച്ചിക്കട നടത്തുകയാണയാള്‍. തഞ്ചം നോക്കി ചിത്രകാരന്‍ ആ കടയില്‍ കയറുന്നു. അന്നത്തെ പീഡനത്തില്‍ തനിക്കു പങ്കൊന്നുമില്ലെന്ന്‌ പറഞ്ഞ്‌ ചിത്രകാരനെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണയാള്‍. പെട്ടെന്ന്‌, അയാളെ ഫ്രിഡ്‌ജിനകത്തേക്ക്‌ തള്ളി ചിത്രകാരന്‍ അതിന്‍െറ വാതിലടയ്‌ക്കുന്നു. `വാതില്‍ തുറക്കൂ' എന്ന നിലവിളി അവസാനിക്കുംവരെ ചിത്രകാരന്‍ അവിടെത്തന്നെ നില്‌ക്കുന്നു.

പൂക്കടയില്‍ കൊല്ലപ്പെട്ട യുവതിയുടെ ജഡം പരിശോധിക്കുകയാണ്‌ രണ്ടു ഡിറ്റക്ടീവുകള്‍. അവളുടെ ദേഹമാകെ ചുവന്ന പൂക്കള്‍ ചിതറിക്കിടക്കുന്നു. അവിടെക്കണ്ട ഡിറ്റക്ടീവുകളിലൊരാളാണ്‌ ചിത്രകാരനെ കള്ളക്കേസില്‍പ്പെടുത്തി, നഗ്‌നനനാക്കി പീഡിപ്പിച്ചത്‌. ബാത്ത്‌റൂമിലേക്ക്‌ കയറി ഡിറ്റക്ടീവിനെ അഗ്‌നനിശമന ഉപകരണംകൊണ്ട്‌ തലയ്‌ക്കടിച്ചാണ്‌ വകവരുത്തുന്നത്‌. ഏറ്റവുമൊടുവില്‍, തന്‍െറയൊപ്പം നിഴലായി പിന്തുടര്‍ന്ന്‌ എല്ലാ സംഭവങ്ങളും വീഡിയോവില്‍ പകര്‍ത്തുന്ന യുവതിയെയും ചിത്രകാരന്‍ കാലപുരിക്കയയ്‌ക്കുന്നു. എല്ലാം രേഖപ്പെടുത്തിവെക്കുന്ന ഉപബോധമനസ്സിന്‍െറ പ്രതീകമാണീ യുവതി.

ചിത്രകാരനെ പിന്നീട്‌ നമ്മള്‍ കാണുന്നത്‌ ഒരു സ്റ്റുഡിയോവിലാണ്‌. ഒരു യുവതിയാണവിടത്തെ ചിത്രകാരി. മുറിയുടെ മൂലയില്‍ പതുങ്ങിയിരിക്കുന്ന അയാളെ അവള്‍ വരച്ചുതുടങ്ങുന്നു. അത്‌ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അയാള്‍ വീണ്ടും പാര്‍ക്കിലെ മരത്തണലില്‍ തന്‍െറ ഓപ്പണ്‍ സ്റ്റുഡിയോവില്‍ എത്തുന്നു. തന്‍െറ മുന്നിലിരിക്കുന്ന യുവതിയുടെ കണ്ണുകള്‍ അയാള്‍ വരച്ചുതുടങ്ങുന്നു. അപ്പോള്‍, തൊട്ടടുത്തുള്ള പാവ വില്‌പനക്കാരനെ ഗുണ്ടകള്‍ മര്‍ദിക്കുന്നതു കാണാം. ഗത്യന്തരമില്ലാതെ പാവ വില്‌പനക്കാരന്‍ ഗുണ്ടകളിലൊരാളെ തിരിച്ചാക്രമിക്കുന്നു. പെട്ടെന്ന്‌ സംവിധായകന്‍െറ ശബ്ദം ഉയര്‍ന്നുകേള്‍ക്കാം: `കട്ട്‌'. ഷൂട്ടിങ്‌ തീര്‍ന്നു. സംവിധായകനും സഹായികളും ഓടിയെത്തുന്നു. നമ്മളും യാഥാര്‍ഥ്യത്തിലേക്ക്‌ തിരിച്ചുവരികയാണ്‌. ഒരു സിനിമയുടെ ഷൂട്ടിങ്ങാണ്‌ നമ്മുടെ മുന്നില്‍ നടന്നത്‌. ഇരുനൂറ്‌ മിനിറ്റുകൊണ്ടാണ്‌ കിം ഈ സിനിമ ഷൂട്ട്‌ ചെയ്‌തത്‌.

എഡിറ്റിങ്‌ ടേബിളിലല്ല, പ്രേക്ഷകന്‍െറ സംവേദന മണ്ഡലത്തിലാണ്‌ കിം കി ഡുക്കിന്‍െറ സിനിമകള്‍ പൂര്‍ത്തിയാകുന്നത്‌. `റിയല്‍ ഫിക്‌ഷനി'ലും ഈ പതിവ്‌തെറ്റുന്നില്ല. കാണികള്‍ക്ക്‌ കുറെയേറെ പൂരിപ്പിക്കാനുണ്ടിതില്‍. കിം സമ്മാനിക്കുന്ന ദൃശ്യഖണ്ഡങ്ങള്‍ നമുക്ക്‌ യുക്തിക്കനുസരിച്ച്‌ ചേര്‍ത്തുവെക്കാം. പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കാം. അതുമല്ലെങ്കില്‍ അസംബന്ധം എന്നുപറഞ്ഞ്‌ തള്ളുകയുമാവാം. കൊലപാതകങ്ങളെല്ലാം നടക്കുന്നത്‌ ചിത്രകാരന്‍െറ ഭാവനയില്‍ മാത്രമാണെന്ന്‌ വിശ്വസിക്കാനാവും മിക്ക പ്രേക്ഷകര്‍ക്കുമിഷ്‌ടം.

കിമ്മിന്‍െറ ആത്മാംശം ലയിച്ചു കിടപ്പുണ്ട്‌ 85 മിനിറ്റ്‌ നീണ്ട ഈ സിനിമയില്‍. അദ്ദേഹം മുന്‍ സൈനികനാണ്‌. ചിത്രകാരനുമാണ്‌. കിം രണ്ടുവര്‍ഷം പാരീസിലെ തെരുവുകളില്‍ തന്‍െറ പെയിന്‍റിങ്ങുകള്‍ വിറ്റുനടന്നിട്ടുണ്ട്‌. ഒട്ടേറെ അവഹേളനം അന്നദ്ദേഹം നേരിട്ടിട്ടുണ്ടാകണം. അതിന്‍െറ ഓര്‍മകള്‍ `റിയല്‍ ഫിക്‌ഷനി'ല്‍ കാണാം. കലാകാരന്‍െറ സൃഷ്‌ടികളെ ആര്‍ക്കും വിമര്‍ശിക്കാം. അവയെ കണ്ടില്ലെന്നും നടിക്കാം. പക്ഷേ, കലാസൃഷ്‌ടികളെ ഒരിക്കലും അവഹേളിക്കരുത്‌-ഈ സത്യവും കൂടി പറയാനാഗ്രഹിക്കുന്നുണ്ട്‌ കിം.
ചിത്രകലാരംഗത്തെ കള്ളനാണയങ്ങളെ തുറന്നുകാണിക്കാനാണ്‌ സ്റ്റുഡിയോ ഉടമയെ കിം സൃഷ്‌ടിച്ചത്‌.
പോര്‍ട്രെയിറ്റ്‌ ചെയ്യാനുള്ള ശ്രമത്തില്‍ സ്റ്റുഡിയോക്കാരന്‍ പരാജയപ്പെടുകയാണ്‌. പക്ഷേ, അതയാള്‍ മറച്ചുവെക്കുന്നു. കഥാനായകനെക്കൊണ്ട്‌ ചിത്രം വരപ്പിച്ചാണ്‌ അയാള്‍ കേമത്തം നടിക്കുന്നത്‌. സ്‌ത്രീ ശരീരങ്ങളുടെ ഫോട്ടോയെടുത്ത്‌ വിറ്റ്‌ അയാള്‍ നന്നായി സമ്പാദിക്കുന്നുണ്ട്‌. എങ്കിലും, മോഡലുകള്‍ക്ക്‌ പ്രതിഫലം നല്‌കാന്‍ മടിയാണ്‌. അവരെ എല്ലാവിധത്തിലും അയാള്‍ ചൂഷണം ചെയ്യുന്നുമുണ്ട്‌.

ഒരു ക്രൈം ത്രില്ലറിന്‍െറ തീവ്രതയോടെയാണ്‌ ചില മരണങ്ങള്‍ കിം ചിത്രീകരിക്കുന്നത്‌. മറ്റുചിലതാകട്ടെ സൗമ്യതയോടെയും. ആദ്യ കാമുകിയുടെ ഭര്‍ത്താവിനു ക്രൂരമായ മരണമാണയാള്‍ വിധിച്ചത്‌. എന്നാല്‍, കാമുകിയെ കൊന്നോ വെറുതെവിട്ടോ എന്ന സന്ദേഹത്തിലാണ്‌ നമ്മള്‍. ഒറ്റപ്പെട്ട ജീവിതം മടുത്തെന്നും തന്നെ രക്ഷിക്കണമെന്നും അവള്‍ അഭ്യര്‍ഥിക്കുന്നുണ്ട്‌. കൂട്ടിലിട്ട ഒരു തത്തയെ കാണിച്ച്‌ ഈ രംഗത്തുനിന്ന്‌ ധൃതിയില്‍ മാറിനില്‌ക്കുകയാണ്‌ സംവിധായകന്‍.

കിം കി ഡുക്കിന്‍െറ മറ്റു ചിത്രങ്ങളെപ്പോലെ (ബാഡ്‌ ഗൈ, ദ ബോ, 3 അയേണ്‍, കോസ്റ്റ്‌ഗാര്‍ഡ്‌, സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്‌പ്രിങ്‌, സമരിറ്റന്‍ ഗേള്‍ തുടങ്ങിയവ) തീവ്രമായ ദൃശ്യാനുഭവം നല്‌കുന്നില്ല `റിയല്‍ ഫിക്‌ഷന്‍'. ആശയങ്ങളുടെ പകരക്കാരായി മാറുന്നു പല കഥാപാത്രങ്ങളും. അവര്‍ക്ക്‌ ജീവനൂതിക്കൊടുക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിക്കുന്നില്ല.