Thursday, October 23, 2008

പ്രസാദചിന്തകളുടെ യാത്ര

ലളിതരേഖകളിലൂടെ സിനിമയില്‍ ജീവിതത്തെ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നവരാണ്‌ ഇറാനിയന്‍ സംവിധായകര്‍. രാഷ്ട്രീയ, സാമൂഹിക വിലക്കുകള്‍ക്കിടയിലും അവര്‍ ശുദ്ധ സിനിമകള്‍ സൃഷ്‌ടിക്കുന്നു. ചുറ്റിലുമുള്ള ജീവിതമാണ്‌ അവര്‍ സിനിമയ്‌ക്ക്‌ വിഷയമാക്കുന്നത്‌. ദാരിദ്ര്യവും യുദ്ധവും അഭയാര്‍ഥി പ്രശ്‌നവും സമൂഹത്തിലെ ഇരുട്ടും കൊഴിഞ്ഞുവീഴുന്ന ദാമ്പത്യ ബന്ധങ്ങളുമൊക്കെ ഇറാനിയന്‍ സിനിമകളില്‍ അടിസ്ഥാന പ്രമേയമായി മാറുന്നു. മൊഹ്‌സന്‍ മഖ്‌മല്‍ ബഫ്‌, മകള്‍ സമീറ മഖ്‌മല്‍ ബഫ്‌, മജീദ്‌ മജീദി, അബ്ബാസ്‌ കിരോസ്‌തമി, ജാഫര്‍ പനാഹി തുടങ്ങിയ സംവിധായകര്‍ ഇറാനിയന്‍ സിനിമകളെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചവരാണ്‌. ഇവരുടെ ഗണത്തിലേക്കുയരുകയാണ്‌ നടികൂടിയായ മാനിയ അക്‌ബറി എന്ന സംവിധായിക. 2005ല്‍ ആദ്യത്തെ ഫീച്ചര്‍ സിനിമയിലൂടെ (20 ഫിംഗേഴ്‌സ്‌)ത്തന്നെ മാനിയ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2007ല്‍ സംവിധാനം ചെയ്‌ത `10 + 4' എന്ന ചിത്രത്തിലൂടെ അവര്‍ പ്രശസ്‌തരുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു.
അബ്ബാസ്‌ കിരോസ്‌തമിയുടെ `ടെന്‍' എന്ന ചിത്രത്തിന്‍െറ തുടര്‍ച്ചയാണ്‌ `10 + 4'. തൊണ്ണൂറുമിനിറ്റ്‌ നീളുന്ന കാര്‍ യാത്രയുടെ പശ്ചാത്തലത്തിലാണ്‌ `ടെന്‍' രൂപംകൊണ്ടത്‌. 2002ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്‌ `ടെന്‍'. മാനിയ അക്‌ബറിയായിരുന്നു അതിലെ നായിക. `10 + 4'ലും നായിക മാനിയതന്നെ. സംവിധായികയുടെ ആത്മാംശമുള്ള `10 + 4' ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന പന്ത്രണ്ടാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അര്‍ജന്‍റീനയില്‍ നിന്നുള്ള `ന്ദന്ദള്‍' ക്കൊപ്പം മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പങ്കിട്ട സിനിമയാണ്‌. മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും മാനിയ ആണ്‌ നേടിയത്‌.

(സേ്‌നഹബന്ധങ്ങള്‍ നഷ്‌ടപ്പെടുമ്പോഴുള്ള വേദനയുടെ ആഴമാണ്‌ കിരോസ്‌തമിയുടെ ക്യാമറ `ടെന്‍' എന്ന ചിത്രത്തില്‍ അന്വേഷിക്കുന്നത്‌. എപ്പോഴും ഡ്രൈവിങ്‌ സീറ്റിലിരിക്കുന്ന നായിക, പന്ത്രണ്ടു വയസ്സായ മകന്‍, ഇടയ്‌ക്ക്‌ കയറിവരുന്ന സുഹൃത്തുക്കളും അപരിചിതരുമായ അഞ്ച്‌ സ്‌ത്രീകള്‍, പിന്നെ എല്ലാറ്റിനും സാക്ഷിയായി അവര്‍ സഞ്ചരിക്കുന്ന കാറും. അപൂര്‍വമായ സിനിമാനുഭവമാണ്‌ `ടെന്‍'. കാറിന്‍െറ മുന്‍സീറ്റുകളിലെ യാത്രക്കാരുടെ മുഖങ്ങളില്‍ നിന്നാണ്‌, അവരുടെ സംഭാഷണങ്ങളില്‍ നിന്നാണ്‌ ഈ സിനിമ രൂപം കൊള്ളുന്നത്‌. കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ മാത്രമേ ഇതില്‍ കാണിക്കുന്നുള്ളൂ. കാറിന്‍െറ ഡാഷ്‌ബോര്‍ഡില്‍ വെച്ച രണ്ട്‌ ഡിജിറ്റല്‍ ക്യാമറകളാണ്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌. കാറിനു പുറത്തേക്ക്‌ ക്യാമറക്കണ്ണുകള്‍ പോകുന്നേയില്ല.)

മാറിടത്തിലെ ക്യാന്‍സറിനെ മനോധൈര്യം കൊണ്ട്‌ അതിജീവിച്ച നടിയാണ്‌ മാനിയ അക്‌ബറി. മുപ്പത്‌ വയസ്സിനിടയില്‍ അവര്‍ നേരിട്ട ജീവിതാനുഭവങ്ങളുടെ ചൂടില്‍ നിന്നാണ്‌ `10+4ന്‍െറ ജനനം. `ടെന്നി'നും 10+4യ്‌ത്തനുമിടയ്‌ക്കുള്ള നാലുവര്‍ഷങ്ങളെ സൂചിപ്പിക്കുന്നതാണ്‌ സിനിമയുടെ ശീര്‍ഷകം. പ്രധാനമായും കാര്‍യാത്രതന്നെയാണ്‌ ഈ സിനിമയിലും പശ്ചാത്തലമായി സ്വീകരിച്ചിരിക്കുന്നത്‌. നായികയും മകനായി അഭിനയിക്കുന്ന നടനും വ്യത്യാസമില്ലാതെ തുടരുന്നു. സ്വന്തം പേരു തന്നെയാണ്‌ മാനിയ നായികയ്‌ക്ക്‌ നല്‌കിയിരിക്കുന്നത്‌.

`ടെന്‍' എന്ന ചിത്രത്തില്‍ നമ്മള്‍കണ്ട ആദ്യരംഗത്തോടെയാണ്‌ 10+4യ്‌ത്തതുടങ്ങുന്നത്‌ (മകന്‍ അമീന്‍ അമ്മയോട്‌ വഴക്കടിക്കുന്ന രംഗം). അടുത്ത രംഗത്തില്‍ കാറിന്‍െറ മുന്‍സീറ്റില്‍ വീണ്ടും അമീന്‍. അവന്‍ വളര്‍ന്നിരിക്കുന്നു. കൗമാരംവിട്ടുകഴിഞ്ഞു. അവനിപ്പോള്‍ ശാന്തനാണ്‌. അമ്മയോട്‌ തര്‍ക്കിക്കുന്നില്ല. വിവാഹമോചിതയായ അമ്മയുടെ രോഗാവസ്ഥ അവനെ വേദനിപ്പിക്കുന്നു. സുന്ദരിയായ അമ്മയുടെ മുടി കീമോതെറാപ്പി കാരണം പാടെ കൊഴിഞ്ഞതില്‍ അവന്‌ സങ്കടമുണ്ട്‌. പത്തുമിനിറ്റ്‌ നീളുന്ന ഈ ആദ്യ ദൃശ്യത്തില്‍ കഥാനായികയെ ഒരിക്കല്‍പ്പോലും കാണിക്കുന്നില്ല. മകന്‍െറ ക്ലോസപ്പ്‌ ഷോട്ടുകളാണ്‌ മുഴുവന്‍. നായികയുടെ സംഭാഷണം മാത്രമേ നമുക്ക്‌കേള്‍ക്കാനാവൂ.`ടെന്‍' കണ്ടിട്ടുള്ളവര്‍ക്ക്‌ പക്ഷേ, നായികയെ ഊഹിക്കാനാവും. രണ്ടാമത്തെ രംഗത്തിലാണ്‌ നായികയെ കാണുന്നത്‌. റോയ എന്ന കൂട്ടുകാരിയാണ്‌ അവരുടെ സഹയാത്രിക. കാന്‍സര്‍ ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ അവളാണ്‌ മാനിയയ്‌ക്ക്‌ കൂട്ടുണ്ടായിരുന്നത്‌. കൂട്ടുകാരിയുടെ മുന്നില്‍ ഒരിക്കല്‍പ്പോലും കരയാതിരിക്കാന്‍ റോയ അന്ന്‌ ശ്രദ്ധിച്ചിരുന്നു. മൂന്നുമാസം അവള്‍ കൂടെയുണ്ടായിരുന്നു; മാനിയയുടെ ജീവിതത്തിന്‍െറ ഓരോനിമിഷവും ശ്രദ്ധിച്ചുകൊണ്ട്‌. ജീവിതത്തെ മാനിയ എന്തുമാത്രം സേ്‌നഹിച്ചിരുന്നു എന്ന്‌ അവള്‍ക്ക്‌ ബോധ്യമായ നാളുകളായിരുന്നു അത്‌.

മാനിയയുടെ ജീവിതവീക്ഷണം വെളിപ്പെടുത്താനാണ്‌ ഈ കൂട്ടുകാരിയെത്തന്നെ ആദ്യം അവതരിപ്പിക്കുന്നത്‌.രോഗം ദൈവകോപമായല്ല മാനിയ കണ്ടിരുന്നത്‌. മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന ഓരോ നിമിഷത്തിലും അവള്‍ ജീവിതത്തെ കൂടുതല്‍ സേ്‌നഹിക്കുകയായിരുന്നു. ജീവിതം ആസ്വദിക്കാനുള്ളതാണെന്നും സേ്‌നഹം പങ്കിടാനുള്ളതാണെന്നും അവള്‍ തിരിച്ചറിയുന്നു. ഒമര്‍ഖയ്യാമിന്‍െറ കവിതകളെ അവള്‍ കൂടുതലായി ഇഷ്‌ടപ്പെടുന്നു. പ്രണയം മറക്കുന്ന ചെറുപ്പക്കാരെപ്പറ്റി വ്യാകുലപ്പെടുന്നു. കടുത്ത വേദനയില്‍നിന്നു മോചനം കിട്ടുമ്പോഴൊക്കെ കാറുമായി അവള്‍ നഗരത്തിലേക്കിറങ്ങുന്നു. ചുറ്റുമുള്ള ജീവിതം കാണാന്‍, മനുഷ്യരെ കാണാന്‍.


കാന്‍സറാണെന്നറിഞ്ഞ ആദ്യ ദിനങ്ങളെപ്പറ്റി നിര്‍വികാരയായി മാനിയ സംസാരിക്കുന്നുണ്ട്‌. സ്വന്തം ശരീരം കണ്ണാടിയില്‍ കണ്ടപ്പോള്‍ ചെന്നായയെപ്പോലെ അലറിക്കരഞ്ഞത്‌ അവള്‍ ഓര്‍ക്കുന്നു. പിന്നെപ്പിന്നെ, രോഗാവസ്ഥയോട്‌ അവള്‍ പൊരുത്തപ്പെടുകയായിരുന്നു. ജീവിതത്തോടും മരണത്തോടും സല്ലപിച്ചുകൊണ്ട്‌, പൂക്കള്‍കൊണ്ടലങ്കരിച്ച മനോഹരമായ ഒരു വീട്‌ സ്വപ്‌നംകണ്ടുകൊണ്ട്‌, സേ്‌നഹവും സൗന്ദര്യവും എന്തെന്ന്‌ തിരിച്ചറിയാനാവുന്ന ദയാലുവായ ഒരു പുരുഷനെ ആഗ്രഹിച്ചുകൊണ്ട്‌ അവളങ്ങനെ മുന്നോട്ടുപോകുന്നു.

മാരകമായ രോഗാവസ്ഥയ്‌ക്കിടയിലും ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുന്നു എന്നതാണ്‌ `10+4'ന്‍െറ സവിശേഷത. രോഗം ജീവിതത്തിന്‍െറ അവസാനമല്ലെന്ന ശുഭചിന്തയാണീ ചിത്രം നല്‌കുന്നത്‌.

ശില്‌പപരമായി `ടെന്‍' എന്ന ചിത്രത്തിനു താഴെയാണ്‌ `10+4'ന്‍െറ സ്ഥാനം. മുഴുവന്‍ സമയവും കാര്‍ യാത്രയെ ആശ്രയിച്ചാണ്‌ `ടെന്നി'ല്‍ കിരോസ്‌തമി കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ആ ശില്‌പസൗന്ദര്യം `10+4'ല്‍ കാണാനാവില്ല. ആദ്യത്തെ മൂന്നു രംഗങ്ങള്‍ കഴിഞ്ഞാല്‍ നായിക ഡ്രൈവിങ്‌ സീറ്റില്‍നിന്ന്‌ പിന്‍സീറ്റിലേക്കു മാറുകയാണ്‌.

1 comment:

T Suresh Babu said...

ലളിതരേഖകളിലൂടെ സിനിമയില്‍ ജീവിതത്തെ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നവരാണ്‌ ഇറാനിയന്‍ സംവിധായകര്‍. മൊഹ്‌സന്‍ മഖ്‌മല്‍ ബഫ്‌, മകള്‍ സമീറ മഖ്‌മല്‍ ബഫ്‌, മജീദ്‌ മജീദി, അബ്ബാസ്‌ കിരോസ്‌തമി, ജാഫര്‍ പനാഹി തുടങ്ങിയ സംവിധായകര്‍ ഇറാനിയന്‍ സിനിമകളെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചവരാണ്‌. ഇവരുടെ ഗണത്തിലേക്കുയരുകയാണ്‌ നടികൂടിയായ മാനിയ അക്‌ബറി എന്ന സംവിധായിക. 2007ല്‍ സംവിധാനം ചെയ്‌ത `10 + 4' എന്ന ചിത്രത്തിലൂടെ അവര്‍ പ്രശസ്‌തരുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു.