Thursday, September 18, 2008

അന്വേഷകന്റെ നേര്‍വഴികള്‍

1980കളിലെ കിഴക്കന്‍ ജര്‍മനി. സ്റ്റാസി എന്ന രഹസ്യപ്പോലീസിന്‍െറ നിരീക്ഷണത്തിലാണ്‌ ജനങ്ങള്‍. ഒരുലക്ഷത്തോളം വരുന്ന സ്റ്റാസി ഉദ്യോഗസ്ഥരും രണ്ടുലക്ഷത്തോളം ചാരന്മാരും ഭരണകൂടത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ്‌. `എല്ലാം അറിയുക' എന്നതായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം. `സോഷ്യലിസത്തിന്‍െറ ശത്രുക്കളെ' നിരീക്ഷിക്കലും തകര്‍ക്കലുമായിരുന്നു അവരുടെ ജോലി. സ്വതന്ത്ര ചിന്താഗതിക്കാരായ എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും എന്നും നോട്ടപ്പുള്ളികളായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കായിരുന്നു എപ്പോഴും രഹസ്യാന്വേഷകരുടെ കണ്ണ്‌. ഇരുമ്പുമറയ്‌ക്കകത്തെ ഈ ലോകമാണ്‌ ജര്‍മന്‍ ചിത്രമായ `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' കലാഭംഗിയോടെ, തീക്ഷ്‌ണതയോടെ അനാവരണം ചെയ്യുന്നത്‌.
ജര്‍മന്‍ മതില്‍ തകര്‍ക്കുന്നതിനെക്കുറിച്ചോ ജര്‍മനികളുടെ പുനരേകീകരണത്തെക്കുറിച്ചോ ആരും ഉറക്കെ ചിന്തിക്കാതിരുന്ന കാലം. ആ കാലഘട്ടത്തിലെ ഭരണകൂടത്തിന്‍െറ രൗദ്രതയിലേക്കാണ്‌ ഈ സിനിമ കടന്നുനോക്കുന്നത്‌. (28 വര്‍ഷം കിഴക്കന്‍, പടിഞ്ഞാറന്‍ ജര്‍മനികളെ അകറ്റി നിര്‍ത്തിയിരുന്ന ജര്‍മന്‍ മതില്‍ തകര്‍ന്നുവീണത്‌ 1989 നവംബറിലാണ്‌. 1990 ഒക്ടോബറില്‍ ജര്‍മനികളുടെ പുനരേകീകരണവും നടന്നു.) എഴുത്തുകാരന്‍ കൂടിയായ ഫേ്‌ളാറിയാന്‍ ഹെങ്കല്‍ വോണ്‍ ഡോണര്‍മാര്‍ക്ക്‌ സംവിധാനം ചെയ്‌ത `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്‌. 2007 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ ഈ സിനിമയ്‌ക്കായിരുന്നു.

ജോര്‍ജ്‌ ഡ്രെയ്‌മാന്‍ എന്ന നാടകകൃത്തിനെ നിരീക്ഷിക്കാന്‍ നിയുക്തനായ ജെര്‍ഡ്‌ വീസ്‌ലര്‍ എന്ന സ്റ്റാസി ഓഫീസറാണ്‌ ഈ ചിത്രത്തിലെ നായകന്‍. അന്വേഷണത്തിന്‍െറ ഒരു ഘട്ടത്തില്‍ വെച്ച്‌ ഇരയുടെ പക്ഷത്തേക്ക്‌ മാറുകയാണ്‌ ഈ ഉദ്യോഗസ്ഥന്‍. അതിന്‌ അദ്ദേഹത്തിന്‌ വലിയ വില കൊടുക്കേണ്ടിവന്നു. നേര്‍ വഴിയാഗ്രഹിച്ച വീസ്‌ലറുടെ ധര്‍മസങ്കടങ്ങളിലൂടെയാണ്‌ കിഴക്കന്‍ ജര്‍മനിയിലെ ഇരുണ്ട ഒരു കാലഘട്ടം ഈ സിനിമയില്‍ തെളിയുന്നത്‌.

പടിഞ്ഞാറന്‍ ജര്‍മനിയിലും ഒട്ടേറെ ആരാധകരുണ്ട്‌ ഡ്രെയ്‌മാന്‌. പ്രമുഖ നാടകനടി ക്രിസ്‌തമറിയ സീലെന്‍ഡ്‌ ആണ്‌ ഡ്രെയ്‌മാന്‍െറ കാമുകി. കിഴക്കന്‍ ജര്‍മനിയാണ്‌ ലോകത്തിലെ മഹത്തായ രാഷ്ട്രം എന്നു വിശ്വസിക്കുന്നയാളാണീ നാടകകൃത്ത്‌. പക്ഷേ, ഭരണകൂടം എഴുത്തുകാരോടും കലാകാരന്മാരോടും കാണിക്കുന്ന അവജ്ഞയെ, നെറികേടിനെ അദ്ദേഹം എതിര്‍ത്തുപോന്നു. മന്ത്രിയായ ഹെംബിന്‌ ക്രിസ്‌തമറിയയില്‍ കണ്ണുണ്ട്‌. അവളെ സ്വന്തമാക്കാന്‍ ഡ്രെയ്‌മാനെ അകറ്റിയേ മതിയാവൂ. സ്റ്റാസി തലവനായ ഗ്രൂബിറ്റ്‌സിന്‍െറ സഹായത്താല്‍ ഡ്രെയ്‌മാനെ കുടുക്കാന്‍ വലവീശുകയാണ്‌ മന്ത്രി. ഗ്രൂബിറ്റ്‌സിന്‍െറ സഹപാഠിയായ ജെര്‍ഡ്‌ വീസ്‌ലര്‍ക്കാണ്‌ നിരീക്ഷണച്ചുമതല കിട്ടുന്നത്‌. ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ ഒളിച്ചുകയറുന്ന സ്റ്റാസി സംഘം അവിടെ രഹസ്യം ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു. രഹസ്യകേന്ദ്രത്തിലിരുന്ന്‌ വീസ്‌ലര്‍ രാവും പകലും ഡ്രെയ്‌മാന്‍െറ ജീവിതത്തിലെ ഓരോ ചലനവും രേഖപ്പെടുത്തുന്നു. നിരീക്ഷണത്തിനു പിന്നില്‍ മന്ത്രിയുടെ താത്‌പര്യമാണെന്നറിഞ്ഞതോടെ വീസ്‌ലറുടെ അനുഭാവം ഡ്രെയ്‌മാനോടാവുന്നു. ഗ്രൂബിറ്റ്‌സിനെപ്പോലെ മുരടനല്ല വീസ്‌ലര്‍. മനഃസാക്ഷിക്കുത്തുണ്ട്‌. നല്ലൊരു വായനക്കാരന്‍ കൂടിയാണയാള്‍. ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പല നീക്കങ്ങളും വീസ്‌ലര്‍ രേഖപ്പെടുത്താതെ വിടുന്നു. ചിലപ്പോഴൊക്കെ മേലധികാരിയോട്‌ കള്ളം പറയാനും അയാള്‍ തയ്യാറാവുന്നു.

കിഴക്കന്‍ ജര്‍മനിയില്‍ പെരുകിവരുന്ന ആത്മഹത്യയെക്കുറിച്ച്‌ ഡ്രെയ്‌മാന്‍ ഒരു ലേഖനം തയ്യാറാക്കുന്നു. ഒരു സുഹൃത്ത്‌ കടത്തിക്കൊണ്ടുവന്ന ചെറിയ ടൈപ്പ്‌റൈറ്ററിലാണിത്‌ അടിക്കുന്നത്‌. ഈ ലേഖനം പടിഞ്ഞാറന്‍ ജര്‍മനിയിലെ `സ്‌പീഗല്‍' മാസിക പ്രസിദ്ധീകരിക്കുന്നു. (ജര്‍മനിയുടെ 40-ാം വാര്‍ഷികത്തിന്‌ ഡ്രെയ്‌മാന്‍ നാടകമെഴുതുന്നു എന്നാണ്‌ വീസ്‌ലര്‍ ഇതേപ്പറ്റി രേഖപ്പെടുത്തിവെച്ചിരുന്നത്‌). ഡ്രെയ്‌മാനു ചുറ്റും മന്ത്രിയുടെ വല മുറുകുന്നു. അറസ്റ്റിലാകുന്ന കാമുകി ക്രിസ്‌ത എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്നു. വീട്ടില്‍ ഒളിപ്പിച്ചുവെച്ച ടൈപ്പ്‌ റൈറ്റര്‍ തേടി സ്റ്റാസി സംഘം എത്തുമ്പോള്‍ കുറ്റബോധത്താല്‍ ക്രിസ്‌ത ആത്മഹത്യചെയ്യുന്നു. ഡ്രെയ്‌മാനെ രക്ഷിക്കാനായി വീസ്‌ലര്‍ അതിനിടെ ടൈപ്പ്‌റൈറ്റര്‍ എടുത്തുമാറ്റിയിരുന്നു. വീസ്‌ലര്‍ സ്റ്റാസി തലവന്‍െറ നോട്ടപ്പുള്ളിയായി. അയാള്‍ തപാല്‍ വിഭാഗത്തിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ടു.

ജര്‍മനികളുടെ ഏകീകരണം നടന്നു. തന്‍െറ താമസസ്ഥലം സ്റ്റാസികളുടെ നിരീക്ഷണത്തിലായിരുന്നു എന്ന്‌ ഡ്രെയ്‌മാന്‍ മനസ്സിലാക്കുന്നത്‌ വളരെ വൈകിയാണ്‌. തന്‍െറ ഓരോ വാക്കും നിശ്വാസവും പകര്‍ത്തിയ വീസ്‌ലറുടെ റിപ്പോര്‍ട്ടുകള്‍ ഡ്രെയ്‌മാന്‍ വായിക്കുന്നു. തന്നെ രക്ഷിക്കാന്‍ ഓരോ സന്ദര്‍ഭത്തിലും വീസ്‌ലര്‍ പ്രയോഗിച്ച കള്ളങ്ങള്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നു. വീസ്‌ലറുടെ ത്യാഗം ഡ്രെയ്‌മാനെ സ്‌പര്‍ശിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം ഡ്രെയ്‌മാന്‍െറ പുതിയ നോവല്‍-സൊണാറ്റ ഫോര്‍ എ ഗുഡ്‌മാന്‍- പുറത്തിറങ്ങുന്നു. നല്ലവനായ വീസ്‌ലര്‍ക്കാണ്‌ നന്ദിപൂര്‍വം ഈ നോവല്‍ സമര്‍പ്പിക്കുന്നത്‌.

ജര്‍മന്‍മതിലിന്‍െറ വീഴ്‌ച അനിവാര്യമായിരുന്നു എന്നു ബോധ്യപ്പെടുത്തുന്ന ഒരു ചരിത്രരേഖയാണീ സിനിമ. ചരിത്രവഴിയിലൂടെ കടന്നുപോയ ഇരുണ്ട ദൃശ്യങ്ങളൊന്നും മറക്കാനുള്ളതല്ലെന്ന്‌ `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' ഓര്‍മപ്പെടുത്തുന്നു. മതില്‍കെട്ടി വേര്‍തിരിച്ച മനസ്സുകളുടെ വീര്‍പ്പുമുട്ടല്‍ നമുക്ക്‌ അനുഭവിച്ചറിയാം ഈ ചിത്രത്തില്‍.

ഗൂഢനീക്കങ്ങളും അതിനുപിറകെയുള്ള പോലീസ്‌ അന്വേഷണവുമെല്ലാം ചേര്‍ന്ന്‌ ഈ സിനിമയ്‌ക്ക്‌ ഒരു സസെ്‌പന്‍സ്‌ ചിത്രത്തിന്‍െറ ഭാവം കൈവരുന്നുണ്ട്‌. ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന സ്റ്റാസികളുടെയും എഴുത്തുകാരുടെയും ലോകം കണിശതയോടെ ആവിഷ്‌കരിക്കുന്നുണ്ട്‌ സംവിധായകന്‍. വെളിച്ചം നിറഞ്ഞുനില്‍ക്കുന്ന ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ നിന്ന്‌ ഇരുട്ടിന്‍െറ താവളമായ വീസ്‌ലറുടെ രഹസ്യമുറിയിലേക്കുള്ള ക്യാമറയുടെ സഞ്ചാരം വളരെ കൃത്യതയോടെ രേഖപ്പെടുത്തുന്നുണ്ടിതില്‍. 130 മിനിറ്റു നീണ്ട ഈ ചിത്രത്തില്‍ പല ദൃശ്യങ്ങളും കണിശമായ എഡിറ്റിങ്ങിലൂടെ ചടുലഭാവമാര്‍ജിക്കുന്നു.