Thursday, July 23, 2009

പ്രകാശം പരത്തുന്നവള്‍

മനസ്സിലെ നന്മകൊണ്ട്‌ മറ്റുള്ളവരില്‍ പ്രകാശം ചൊരിയുന്ന ഒരു പത്തുവയസ്സുകാരി നായികയാകുന്ന വിയറ്റ്‌നാമീസ്‌ ചിത്രമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ' . ജന്മംകൊണ്ട്‌ പാതി വിയറ്റ്‌നാംകാരനായ സ്റ്റെഫാന്‍ ഗോജര്‍ ആണ്‌ സംവിധായകന്‍. 2007-ലെ ലോസ്‌ ആഞ്‌ജലിസ്‌ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ്‌ അവാര്‍ഡ്‌ നേടിയ സിനിമയാണിത്‌
അനാഥയായ ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ക്കഥയല്ല വിയറ്റ്‌നാമീസ്‌-അമേരിക്കനായ സ്റ്റെഫാന്‍ പറയുന്നത്‌. ജീവിതത്തിന്‍െറ പ്രസന്ന ഭാവങ്ങളെ ഇഷ്‌ടപ്പെടുന്നവളാണ്‌ തോയി എന്ന പെണ്‍കുട്ടി. താന്‍ ബന്ധപ്പെടുന്നവരെയൊക്കെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ അവള്‍ക്ക്‌ കഴിയുന്നു. സങ്കടങ്ങളോര്‍ത്ത്‌ വാവിട്ടു കരയുന്നില്ല അവള്‍. സ്വന്തം നന്മയില്‍ അവള്‍ക്ക്‌ വിശ്വാസമുണ്ട്‌. പോകുന്നിടത്തെല്ലാം അവള്‍ പ്രകാശം ചൊരിയുന്നു. ദുരനുഭവങ്ങളെ ഒരു നോട്ടത്തിലൂടെ, നിര്‍വികാരമായ മുഖഭാവത്തിലൂടെ അവള്‍ കീഴടക്കുന്നു..

95 മിനിറ്റ്‌ നീണ്ട ഈ ചിത്രം അഞ്ചുദിവസത്തെ കഥയാണ്‌ പറയുന്നത്‌. സെയ്‌ഗോണ്‍ നഗരമാണ്‌ പശ്ചാത്തലം. അവിടെ അപരിചിതരായെത്തി, സേ്‌നഹത്താല്‍ ബന്ധിതരായി, ഒരു കുടുംബമായി മാറുന്നു മൂന്നു കഥാപാത്രങ്ങള്‍. ഈയൊരു ഇതിവൃത്തത്തെ ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുകയാണ്‌ സ്റ്റെഫാന്‍.

പിതൃസഹോദരന്‍െറ ക്രൂരമായ പെരുമാറ്റം സഹിക്കാനാവാതെ അയാളുടെ ഫാക്ടറിയില്‍നിന്ന്‌ സെയ്‌ഗോണ്‍ നഗരത്തിലേക്ക്‌ രക്ഷപ്പെടുകയാണ്‌ തോയി എന്ന പെണ്‍കുട്ടി. പ്രായോഗികമതിയാണവള്‍. തന്‍െറ ചില്ലറ സമ്പാദ്യവുമെടുത്താണവള്‍ നഗരത്തിലെത്തുന്നത്‌. നഗരക്കാഴ്‌ചകളടങ്ങിയ പിക്‌ചര്‍ കാര്‍ഡുകള്‍ വില്‍ക്കുന്ന ജോലിയാണ്‌ അവളാദ്യം ചെയ്യുന്നത്‌. അതു പരാജയമായപ്പോള്‍ റോസാപ്പൂ വില്‌പനയിലേക്ക്‌ തിരിയുന്നു. അതവളുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്‌. സമാനഹൃദയരായ ലാന്‍, ഹായ്‌ എന്നിവരെ അവള്‍ പരിചയപ്പെടുന്നു. 26 വയസ്സായിട്ടും ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാവാതെ ഉഴലുന്ന വിമാനജോലിക്കാരിയാണ്‌ ലാന്‍. മൃഗങ്ങളെ ജീവനുതുല്യം സേ്‌നഹിക്കുന്ന മൃഗപരിപാലകനാണ്‌ ഹായ്‌ എന്ന അനാഥ യുവാവ്‌. (അവന്‌ ഏറ്റവുമിഷ്‌ടപ്പെട്ട ആനക്കുട്ടിയെ അടുത്തുതന്നെ നഷ്‌ടപ്പെടും. ആനക്കുട്ടിയെ ഇന്ത്യയിലെ ഒരു മൃഗശാലയ്‌ക്ക്‌ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ഉടമസ്ഥന്‍.) ഈ മൂന്നു പേര്‍ക്കുമിടയിലുണ്ടാകുന്ന അടുപ്പത്തിന്‍െറ ഹൃദ്യമായ ആവിഷ്‌കാരമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ'.

നഗരവത്‌കരണത്തിന്‍െറ ശാപത്തില്‍നിന്ന്‌ സെയ്‌ഗോണും മോചിതമല്ലെന്ന്‌ ചിത്രം സൂചിപ്പിക്കുന്നു. നഗരത്തിരക്കിലാണ്‌ ലാനും തോയിയും ഹായിയും ഇടയെ്‌ക്കാക്കെ കണ്ടുമുട്ടുന്നത്‌. വാഹന ബാഹുല്യത്തിലും ആര്‍ഭാടങ്ങളിലും നഗരം ഇരമ്പിയൊഴുകുമ്പോള്‍ അതിനെതിരെ നീന്തുകയാണീ കഥാപാത്രങ്ങള്‍. അവര്‍ മൂവരും ചേര്‍ന്ന്‌ സ്വന്തമായൊരു ലോകം പണിയുകയാണ്‌. ഊഷ്‌മളമായ സേ്‌നഹത്തിന്‍െറ, കാരുണ്യത്തിന്‍െറ ലോകം.

ലാന്‍ എന്ന ഫൈ്‌ളറ്റ്‌ അറ്റന്‍റന്‍റിന്‍െറ അഞ്ചു വിശ്രമദിനങ്ങളിലാണ്‌ കഥ നടക്കുന്നത്‌. ഹാനോയില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്‌ചയാണ്‌ അവള്‍ സെയ്‌ഗോണില്‍ എത്തുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ അടുത്ത ഡ്യൂട്ടി. അതുവരെ ഹോട്ടലില്‍ വിശ്രമം. ഈ ദിവസങ്ങള്‍ക്കിടയിലാണ്‌ സംവിധായകന്‍ ഇതിവൃത്തം പൂര്‍ത്തിയാക്കുന്നത്‌.

തോയി ആണ്‌ ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. മിക്ക രംഗങ്ങളിലും അവളുടെ സാന്നിധ്യമുണ്ട്‌. അമ്പരപ്പും ആഹ്ലാദവും പ്രതീക്ഷയും ആ കുഞ്ഞുമുഖത്ത്‌ മാറിമാറി പ്രത്യക്ഷപ്പെടുന്നു. വിറ്റോറിയ ഡിസീക്കയുടെ `ബൈസിക്കിള്‍ തീവ്‌സി'ലെ (1948) കൊച്ചു ബ്രൂണോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിലുണ്ട്‌. അതുപോലെ, തോയി എന്ന പെണ്‍കുട്ടിക്കും മരണമില്ല.