Saturday, September 6, 2014

സ്വത്വാന്വേഷണം


2013 ലെ മികച്ച സിനിമയ്ക്കുള്ള  ദേശീയ പുരസ്‌കാരം 
നേടിയ  'ഷിപ്പ് ഓഫ് തെസ്യൂസി' നെപ്പറ്റി 




കുട്ടിക്കാലത്ത് മാന്ത്രികനാകാനായിരുന്നു ആനന്ദ് ഗാന്ധിക്ക് മോഹം. പിന്നീട്, ഭൗതികശാസ്ത്രജ്ഞനാകണമെന്നായി. അവിടെയും നിന്നില്ല. തത്വചിന്തയോടായി  പിന്നത്തെ ഭ്രമം. കോളേജ് വിദ്യാഭ്യാസം അപൂർണമായി അവസാനിപ്പിച്ച ആനന്ദ് ഒടുവിൽ എത്തിപ്പെട്ടത് സിനിമയിൽ. ഇതിന് അദ്ദേഹത്തിനു പറയാൻ ന്യായമുണ്ട്. ഒരേസമയം മാന്ത്രികനും തത്വചിന്തകനും എഴുത്തുകാരനും നടനുമെല്ലാം  ആകാൻ പറ്റുന്നത് ചലച്ചിത്രകാരനാണെന്നാണ്  ആനന്ദിന്റെ വാദം. തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെത്തന്നെ സിനിമാലോകത്തിന്റെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു ആനന്ദ് ഗാന്ധി. ഫ്രഷിപ്പ് ഓഫ് തെസ്യൂസ്' (Ship of Thesues) എന്ന  ഹിന്ദിസിനിമയിൽ ഇരുത്തം വന്ന ഒരെഴുത്തുകാരനുണ്ട്. ജീവിത്തെക്കുറിച്ച്, അതിന്റെ മൂല്യത്തെയും നിരർഥകതയെയും കുറിച്ച് ആലോചിക്കുന്ന ഒരു തത്വചിന്തകനുണ്ട്. എല്ലാറ്റിനുമുപരി, സിനിമയെന്ന മാധ്യമത്തെ തന്റെ ചിന്താധാരകളിലൂടെ കൊണ്ടുപോകാൻ കെല്പുള്ള ഒരു  മാന്ത്രികന്റെ സാന്നിധ്യവുമുണ്ട് ഈ സിനിമയിൽ.
   
സ്വത്വ( Identity )ത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിപരീതത്വമാണ് തെസ്യൂസിന്റെ കപ്പൽ. തെസ്യൂസിന്റെ പാരഡോക്‌സ് എന്നും ഇതറിയപ്പെടുന്നു. ഗ്രീക്ക് ചിന്തകനായ പഌട്ടാർക്കാണ് ഈ വിപരീതപ്രസ്താവം ആദ്യം രേഖപ്പെടുത്തിയത്. ഒരു കപ്പലിന്റെ ദ്രവിച്ച പലകകളെല്ലാം മാറ്റി പുതിയവ വെച്ചാൽ ആ കപ്പൽ പഴയ കപ്പൽ തന്നെയാകുമോ, അതോ പുതിയ കപ്പലാകുമോ എന്ന ദാർശനിക സമസ്യയാണ്  പഌട്ടാർക്ക് ഉയർത്തി വിട്ടത്. ഈ ആശയത്തിന്റെ പിൻബലത്തിലാണ് ആനന്ദ് ഗാന്ധി ഫ്രഷിപ്പ് ഓഫ് തെസ്യൂസ്'  സംവിധാനം ചെയ്തത്. അവയവങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന മൂന്നു കഥാപാത്രങ്ങൾ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമ രേഖപ്പെടുത്തുന്നത്. അന്യന്റെ അവയവങ്ങൾ സ്വീകരിക്കുന്നയാൾക്ക് പഴയ അതേ വ്യക്തിയായി തുടരാനാവുമോ അതോ പുതിയ ആളായി മാറുമോ എന്ന സന്ദേഹമാണ് സിനിമ ഉയർത്തുന്നത്.
    പരീക്ഷണ നാടകങ്ങളിലാണ് ആനന്ദിന്റെ കലാപ്രവർത്തനത്തിന്റെ തുടക്കം. പിന്നെ,  ഹ്രസ്വചിത്ര സംവിധായകനായി. സോപ്പ് ഓപ്പറകളുടെ തിരക്കഥാകൃത്തായി. ആദ്യത്തെ ഹ്രസ്വചിത്രമായ ഫ്രറൈറ്റ് ഹിയർ റൈറ്റ് നൗ' (Right here right now) അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട് ഈ ചിത്രം. 2013-ൽ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഫ്രഷിപ്പ് ഓഫ് തെസ്യൂസ് ' ആണ് നേടിയത്. മുംബൈ നഗരത്തെ പശ്ചാത്തലത്തിൽ നിർത്തിക്കൊണ്ടാണ് ആനന്ദ് ഗാന്ധി ഈ സിനിമ രൂപപ്പെടുത്തിയത്. മുംബൈ പശ്ചാത്തലമാകുമ്പോഴും ഇത് ആ നഗരത്തിന്റെ കഥയായി മാറുന്നില്ല. കഥാപാത്രങ്ങൾക്ക് നിലയുറപ്പിച്ചു നിൽക്കാനുള്ള തറയായി മാത്രമേ നഗരത്തെ കാണാനാവൂ. മൂന്നു കഥാഖണ്ഡമായാണ് സിനിമയുടെ ഘടന. ഇവയിൽ മൂന്നു പ്രധാന കഥാപാത്രങ്ങൾ. പരസ്പരം അടുപ്പമില്ലെങ്കിലും ആശയതലത്തിൽ അവർക്ക് സാജാത്യമുണ്ട്.  ഒടുവിൽ മൂന്നു കഥാപാത്രങ്ങളും പരസ്പരമറിയാതെ ഒരുമിച്ച്, ഒരിടത്ത് ഒത്തുചേരുന്നു.
   
വ്യത്യസ്തത പുലർത്തുന്ന മൂന്നു കഥകളാണ് സംവിധായകൻ പറയുന്നത്. മൂന്നിനും ഒറ്റയ്ക്ക് നിൽക്കാനുള്ള ശേഷിയുണ്ട്.  എങ്കിലും, ഇതിവൃത്തത്തിന്റെ ഒഴുക്ക് ഒരേ ദിശയിലേക്കാണ്. ഒരേ ആശയത്തിലേക്കാണ്. തത്വചിന്താപരമായ യാത്രയാണ് തന്റേതെന്ന് സംവിധായകൻ പറയുന്നു. സത്യം, ശിവം, സുന്ദരം എന്ന ദാർശനികതലത്തിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. സത്യവും  ധർമനീതിയും  സൗന്ദര്യവും അന്വേഷിച്ചുള്ള യാത്രയാണത്. കഥാപാത്രങ്ങളിലൂടെ അത് സാക്ഷാത്കരിക്കാനാണ് ശ്രമം. മൂന്നു കഥാപാത്രങ്ങളിലും വെച്ച്  അദ്ദേഹത്തിന് കൂടുതൽ ചായ്‌വ് രണ്ടാമത്തെ ഖണ്ഡത്തിലെ ജൈനസന്യാസിയോടാണ്. സംവിധായകന്റെ ആരാധ്യപുരുഷന്മാരുടെ സങ്കലനമാണ് മൈത്രേയൻ എന്ന സന്യാസി. മഹാത്മാ ഗാന്ധിയും ജൈനചിന്തകൻ ശ്രീമദ് രാജചന്ദ്രയും ആക്ടിവിസ്റ്റ് അഭയ് മേത്തയും പരിസ്ഥിതിവാദി സതീഷ്‌കുമാറും പിന്നെ തന്റെ ഒരു ഭാഗവും ചേർന്നതാണ് മൈത്രേയൻ എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
   ലോകത്തെ തുറന്നുനോക്കുന്ന ഒരു കണ്ണിന്റെ സമീപദൃശ്യത്തിലാണ് സിനിമയുടെ തുടക്കം. അലിയ എന്ന അന്ധയായ ഫോട്ടോഗ്രാഫറെയും സുഹൃത്തിനെയുമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. നേത്രപടലത്തിൽ പഴുപ്പ് വന്ന് കാഴ്ചശക്തി നഷ്ടമായപ്പോഴാണ് അലിയ എന്ന ഇറാനിയൻ യുവതി ചിത്രമെടുപ്പിലേക്ക് തിരിഞ്ഞത്. വർണങ്ങളെ അവൾ അകറ്റി നിർത്തുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളേ അവൾ എടുക്കുന്നുള്ളു. ശബ്ദമാണവളെ പിടിച്ചുനിർത്തുന്നത്. ആ ശബ്ദത്തിൽ നിന്നാണ് അവൾ ഒരു ദൃശ്യം പിടിച്ചെടുക്കുന്നത്. അതിൽ നഗരത്തിലെയും ചേരികളിലെയും ജീവിതസ്പന്ദനങ്ങളുണ്ട്. ചിത്രങ്ങളിൽ തൊട്ടുനോക്കി അവൾ അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു.  രേഖപ്പെടുത്തി, സൂക്ഷിച്ചുവെച്ച്, പിന്നെ ഓർമകളാക്കി മാറ്റാനാണ് അവൾ ഫോട്ടോഗ്രഫിയിൽ അഭയം തേടിയത്. അവളെ പ്രോത്സാഹിപ്പിക്കാൻ എപ്പോഴും കൂട്ടുകാരൻ വിനയ് അടുത്തുണ്ട്. എങ്കിലും, അവൻ രക്ഷാകർത്താവായി ചമയുന്നത് അവൾക്കിഷ്ടമല്ല. തന്റെ ചിത്രങ്ങളെ ആരും പുകഴ്ത്തുന്നതും അലിയ ഇഷ്ടപ്പെടുന്നില്ല. വങ്കത്തരം നിറഞ്ഞ ഓപ്പറകൾ കണ്ട് സമയം പോക്കുന്ന ജനങ്ങൾ മതത്തിന്റെയും ആശയങ്ങളുടെയും പേരിൽ പോരടിക്കുകയാണെന്ന് അലിയ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അവർ തന്റെ ചിത്രങ്ങളെ വിലയിരുത്തേണ്ടെന്ന് അവൾ പറയുന്നു. ശസ്ത്രക്രിയയിലൂടെ വീണ്ടും കാഴ്ച കിട്ടുമ്പോൾ അവൾ മറ്റൊരാളായി മാറുന്നു. ശബ്ദവും കാഴ്ചയും അവളെ അമ്പരപ്പിക്കുന്നു. അവളുടെ ജീവിതത്തിലും ചിത്രങ്ങളിലും വർണങ്ങൾ തിരിച്ചെത്തുന്നു. എന്നിട്ടും അവൾ തൃപ്തയാണോ?  അല്ലെന്നാണ് സംവിധായകൻ നമ്മോട് പറയുന്നത്. കണ്ണു മാറ്റിവെച്ചതിലൂടെ കിട്ടിയ കാഴ്ചയുടെ അനുഗ്രഹം അപൂർണമാണെന്ന് അവൾ വിശ്വസിക്കുന്നു. പലപ്പോഴും കറുത്ത തുണി കണ്ണിൽക്കെട്ടി അവൾ സ്വയം ഇരുട്ടുണ്ടാക്കുന്നു. പ്രചോദനം കിട്ടാൻ മറ്റെവിടെയെങ്കിലും പോകണമെന്ന് അവൾ ആഗ്രഹിക്കുന്നു.  മഞ്ഞുവീഴുന്ന താഴ്‌വരയിൽ, ക്യാമറയുമായി ആഹ്ലാദവതിയായി ഇരിക്കുന്ന അലിയയെയാണ് അവസാനദൃശ്യത്തിൽ നമ്മൾ കാണുന്നത്. ഒരു മരപ്പാലത്തിൽ കാലുകൾ തൂക്കിയിട്ടിരുന്ന് പ്രകൃതിദൃശ്യം ആസ്വദിക്കുകയാണവൾ. നീലാകാശവും മലയും മഞ്ഞും അരുവിയും അവൾക്കുചുറ്റും പുതുലോകം തുറന്നിടുന്നു.
 
രണ്ടാമത്തെ ഖണ്ഡത്തിലെ നായകൻ ലോകനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ജൈനസന്യാസി മൈത്രേയനാണ്. ഈ ലോകം മനുഷ്യർക്കു മാത്രം അവകാശപ്പെട്ടതല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചെറിയ ജീവജാലങ്ങൾക്കുപോലും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. മൃഗങ്ങളിൽ മരുന്നുപരീക്ഷണം നടത്തുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി കൊടുക്കുന്നത് അഹിംസാവാദിയായ ഈ സന്യാസിയാണ്. കോടതിയിലെ വാദം കേൾക്കാൻ നഗരത്തിലൂടെ മഴയത്ത് നഗ്‌നപാദനായി സഞ്ചരിക്കുന്ന മൈത്രേയനെയാണ് നമ്മളാദ്യം കാണുന്നത്. ജീവിതത്തിൽ നിന്നും മരണത്തിൽ നിന്നും യഥാർഥമോചനം നേടി മോക്ഷം പ്രാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കരൾവീക്കം വന്നിട്ടും രോഗശാന്തിക്കായി മരുന്നു കഴിക്കാൻ വിസമ്മതിക്കുന്നു അദ്ദേഹം. ഈ ചിന്താഗതിയിൽ നിന്ന് ഭിന്നനായ  യുവസുഹൃത്ത്  ചാർവാകൻ എന്ന വക്കീലിനെയാണ് പിന്നെ നമ്മൾ പരിചയപ്പെടുന്നത്. മരുന്നു കഴിക്കാതെ സ്വന്തം ശരീരത്തെ എന്തിനു സ്വയം പീഡിപ്പിക്കണം എന്നതാണ് മൈത്രേയനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ടുതന്നെ ചാർവാകന്റെ ചോദ്യം. ചികിത്സ വേണ്ടെന്നുവെച്ച് ഉപവാസത്തിലൂടെ നിർവാണം പൂകാനുള്ള മൈത്രേയന്റെ ശ്രമം പരാജയപ്പെടുകയാണ്. മൃതപ്രായനായി കിടക്കുമ്പോൾ ഒരു വയോധികൻ വന്ന്  ഫ്രയഥാർഥത്തിൽ നമുക്ക് ആത്മാവുണ്ടോ' എന്നു ചോദിക്കുമ്പോൾ ഫ്രഎനിക്കറിഞ്ഞൂടാ' എന്നാണ് മൈത്രേയൻ നൽകുന്ന മറുപടി. മോക്ഷം നേടാൻ താൻ പ്രാപ്തനായിട്ടില്ലെന്ന് അദ്ദേഹത്തിന് സ്വയം ബോധ്യപ്പെടുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കീഴടങ്ങാനാണ് അദ്ദേഹം ഒടുവിൽ തീരുമാനിക്കുന്നത്.
    വൃക്ക മാറ്റിവെക്കലിന് വിധേയനായ നവീൻ എന്ന ഓഹരി ദല്ലാളാണ് അവസാനഖണ്ഡത്തിലെ പ്രധാന കഥാപാത്രം. പണത്തിൽ മാത്രമേ അയാൾക്ക് താത്പര്യമുള്ളൂ. എന്നാൽ, അയാളുടെ മുത്തശ്ശി നേരെ തിരിച്ചാണ്. ആക്ടിവിസ്റ്റായ അവർ പേരക്കുട്ടിയുടെ പണക്കൊതിയെ കണക്കിന് വിമർശിക്കുന്നു. ജീവിതത്തിൽ ആകെ വേണ്ടത് സന്തോഷവും സഹാനുഭൂതിയുമാണെന്നാണ് അവരുടെ വാദം. നമ്മുടെ ജീവിതം കൊണ്ട് സമൂഹത്തിന് എന്തെങ്കിലുമൊരു പ്രയോജനം വേണം. എങ്കിലേ അത് ജീവിതമാകുന്നുള്ളൂ. അടിമത്തത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടിയ മൂന്നു തലമുറയുടെ പ്രതിനിധിയാണ് താനെന്ന് ആ വയോധിക അഭിമാനം കൊള്ളുന്നു. ഈ പോരാട്ടങ്ങളൊക്കെ നടത്തിയത് തന്റെ പേരക്കുട്ടി അമേരിക്കക്കാരന്റെ അടിമയായി മാറുന്നത് കാണാനായിരുന്നോ എന്ന് അവർ സങ്കടപ്പെടുന്നു.  മുത്തശ്ശിയുടെ വാദഗതികളെ അസഹിഷ്ണുതയോടെ തള്ളുകയാണയാൾ. എങ്കിലും, അയാളിലും സഹാനുഭൂതിയുടെ അംശമുണ്ടെന്ന് പിന്നീടുള്ള കഥാഗതിയിൽ വ്യക്തമാകുന്നു. വൃക്കദാനത്തിലൂടെ വഞ്ചിക്കപ്പെട്ട ശങ്കറെന്ന തൊഴിലാളിയുടെ പ്രശ്‌നം നവീൻ ഏറ്റെടുക്കുകയാണ്. വൃക്ക സ്വീകരിച്ച വിദേശിയെ നിയമനടപടികളിലൂടെ മുട്ടുകുത്തിക്കാമെന്ന് നവീൻ പറയുമ്പോൾ ശങ്കർ എതിർക്കുന്നു. നീണ്ടുനീണ്ടുപോകുന്ന നിയമപ്പോരാട്ടത്തിലൂടെ നീതി തേടി ജീവിതം തുലയ്ക്കാൻ താനില്ലെന്ന് അയാൾ പറയുമ്പോൾ ആനന്ദ് ഗാന്ധി വിരൽ ചൂണ്ടുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മയിലേക്കാണ്.
  പ്രത്യാശയുടെ ലോകത്തേക്ക് വെളിച്ചം തുറന്നിട്ടുകൊണ്ടാണ് ആനന്ദ് ഗാന്ധി സിനിമ അവസാനിപ്പിക്കുന്നത്. തെളിഞ്ഞ, വിശാലമായ നീലാകാശവും വെളിച്ചത്തിന്റെ സമൃദ്ധിയും പല രംഗങ്ങളിലും ആവർത്തിക്കുന്നതു കാണാം. അവയവദാനത്തിന്റെ മഹത്വം പ്രഘോഷിക്കാൻ സംവിധായകൻ മടിക്കുന്നില്ല. അവയവങ്ങൾ സ്വീകരിച്ചവർ ഒരു ഹാളിൽ ഒരുമിച്ചുകൂടി വിഡിയോ കാണുന്നിടത്താണ് സിനിമ അവസാനിപ്പിക്കുന്നത്. അലിയയെയും മൈത്രേയനെയും നവീനെയും നമ്മൾ ഒരുമിച്ച് കാണുന്നത്  ഈ അവസാനദൃശ്യങ്ങളിലാണ്.
   നമ്മുടെ നിയമ, ജീവിത, സാമൂഹികാവസ്ഥകളെ നിശിതമായി ചോദ്യംചെയ്യുന്നുണ്ട് സംവിധായകൻ. കോടതിയിലെ വിതണ്ഡവാദങ്ങളും മൈത്രേയനും ചാർവാകനും തമ്മിലുള്ള ചർച്ചയുമൊക്കെ അദ്ദേഹം അതിരുവിടാതെ, സൂക്ഷ്മതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. തന്റെ കാഴ്ചപ്പാടുകളെ കഥാപാത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നതിൽ അസാധാരണ വിജയമാണ് ആനന്ദ് ഗാന്ധി നേടിയിരിക്കുന്നത്. ഏതുസമയത്തും ബോറടിയിലേക്കു വീഴാവുന്നതാണ് സിനിമയിലെ മിക്ക കഥാസന്ദർഭങ്ങളും. അവിടെയൊക്കെ അതിരുകടക്കാതെ, തിരക്കഥയെ കൃത്യമായി നിയന്ത്രിക്കുന്നുണ്ട് ആനന്ദ്. താത്വിക ചർച്ചകളൊക്കെ  കഥയുടെ സ്വാഭാവികമായ ഒഴുക്കിന്റെ ഭാഗമായി വന്നുചേരുകയാണ്. കഥാപാത്രങ്ങൾക്ക് മൈത്രേയൻ, ചാർവാകൻ, നവീൻ എന്നീ പേരുകളിട്ടതിൽപ്പോലും  ഔചിത്യവും സൂക്ഷ്മശ്രദ്ധയും പ്രകടമാണ്.
   തന്റെ കഥാപാത്രങ്ങളെ മുംബൈ നഗരപശ്ചാത്തലത്തിൽ കൊണ്ടുവന്നതിന് ആനന്ദിന് മറുപടിയുണ്ട്. ജൈനഭിക്ഷുവും അന്ധയായ ഫോട്ടോഗ്രാഫറും ഓഹരി ദല്ലാളുമൊന്നും ഈ ലോകത്തിനു പുറത്തുനിൽക്കുന്നവരല്ല.  മുംബൈ പോലുള്ള നഗരത്തിൽ അവരെക്കാണാം. അവരെല്ലാം ഇവിടെയെവിടെയോ നമുക്ക് ചുറ്റുമുണ്ട് - അദ്ദേഹം പറയുന്നു.

Saturday, June 28, 2014

അടിമയുടെ 12 വർഷം


അമേരിക്കയിലെ കരിമ്പിൻ തോട്ടങ്ങളിലും 
പരുത്തിപ്പാടങ്ങളിലും മാടുകളെപ്പോലെ പണിയെടുത്തിരുന്ന  
അടിമകളായ കറുത്ത വർഗക്കാരുടെ വിമോചനത്തിന്റെ
 വീരഗാഥയാണ് സംവിധായകൻ സ്റ്റീവ് മക്വീനിന്റെ 
 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് '  എന്ന ഹോളിവുഡ് സിനിമ 



1841.ന്യൂയോർക്കിലെ സരട്ടോഗ. സോളമൻ നോർത്തപ്പ് എന്ന വയലിൻ വാദകന്റെ  ജീവിതഗതി മാറുന്നത് ഇവിടെ വെച്ചാണ്. ഹാമിൽട്ടൺ, ബ്രൗൺ എന്നീ വെള്ളക്കാരുടെ മോഹനവാഗ്ദാനമാണ് സോളമനെ ചതിച്ചത്. ഭാര്യ എലൈസയും രണ്ടു മക്കളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു അയാൾ. അതിനിടയ്ക്കാണ് അയാൾ ചതിയിൽ വീഴുന്നത്. ഒരു സർക്കസ് കമ്പനിയിൽ വയലിനിസ്റ്റിന്റെ ഒഴിവുണ്ടെന്നു പറഞ്ഞാണ് സോളമനെ വാഷിങ്ടണിലേക്ക് ക്ഷണിക്കുന്നത്. ഒരു ദിവസം ഒരു ഡോളർ കൂലി. രാത്രി ഷോയുണ്ടെങ്കിൽ  മൂന്നു ഡോളർ വേറെ. പക്ഷേ,  സോളമൻ സർക്കസ് കമ്പനിയിലല്ല എത്തിയത്. അടിമകളെ വിലക്കെടുക്കുന്ന ഒരാൾക്ക് ഹാമിൽട്ടണും ബ്രൗണും സോളമനെ വിൽക്കുകയായിരുന്നു. ഇരുട്ടുമുറിയിൽ ചങ്ങലയിൽ കിടക്കുന്ന സോളമനെയാണ് പിന്നീട് നമ്മൾ കാണുന്നത്. താൻ സ്വതന്ത്ര മനുഷ്യനാണെന്ന സോളമന്റെ വിലാപം ആ ഇരുട്ടുമുറിയിൽ ആരും കേൾക്കാതെ അമർന്നുപോയി. ജോർജിയയിൽ നിന്ന് ഓടിപ്പോന്ന അടിമയായി സോളമൻ മുദ്രകുത്തപ്പെട്ടു. അയാളുടെ സ്വന്തം പേർ വിസ്മൃതിയിലാണ്ടു. പകരം, പുതിയൊരു പേർ  ചാർത്തി നൽകി. പഌറ്റ്. 12 വർഷമാണ് പഌറ്റ് എന്ന പേരുംപേറി സോളമൻ നോർത്തപ്പ് ദുരിതജീവിതം നയിച്ചത്. കലാകാരനെന്നല്ല, ഒരു മനുഷ്യനായിപ്പോലും അയാൾക്ക് അംഗീകാരം കിട്ടിയില്ല. ഭാര്യയെയും മക്കളെയും അയാളിൽ നിന്നകറ്റി. ഒരു കന്നുകാലിയുടെ ജീവിതമാണ് അയാൾ 12 വർഷം ജീവിച്ചുതീർത്തത്. രോഷവും വേദനയുമടക്കി, തന്റെ സംഗീതോപകരണത്തെ മറന്ന്, പുറംലോകത്തെ മാറ്റങ്ങളറിയാതെ കടന്നുപോയ 12 വർഷങ്ങൾ. ഇരുളിൽ നിന്ന് വീണ്ടും വെളിച്ചത്തിലേക്ക് വരുന്ന സോളമൻ നോർത്തപ്പിന്റെ ജീവിതരേഖയാണ് റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് (Twelve years a slave  ) എന്ന ഹോളിവുഡ് സിനിമ. 
 
കറുത്ത വർഗക്കാരനായ ബ്രിട്ടീഷ് സംവിധായകൻ സ്റ്റീവ് മക്വീനിന് അടിമജീവിതം പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കേണ്ട അദ്ഭുതകഥകളല്ല. ഓർമ വെച്ച നാൾ മുതൽ  അദ്ദേഹം കേട്ടുതുടങ്ങിയതാണ് തന്റെ മുൻതലമുറയുടെ നരകജീവിതം. നെഞ്ചിലും മുതുകിലും ഒരു ഭാരം പോലെ അതെപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ട്. കരിമ്പിൻ തോട്ടങ്ങളിലും പരുത്തിപ്പാടങ്ങളിലും ആരുമറിയാതെ ചത്തൊടുങ്ങിയ ആയിരക്കണക്കിനു മനുഷ്യർ. അവരെക്കുറിച്ച് സിനിമയെടുക്കണമെന്ന് ആഗ്രഹിച്ചിട്ട് കാലമേറെയായി. ഒരിക്കൽ ഭാര്യയാണ് ചോദിച്ചത് എന്തുകൊണ്ട് യഥാർഥ സംഭവങ്ങളെ ആധാരമാക്കി ഈ സിനിമയെടുത്തുകൂടാ എന്ന്. ഭാര്യ തന്നെയാണ് സോളമൻ നോർത്തപ്പ് എന്ന മുൻ അടിമ എഴുതിയ ആത്മകഥ തിരഞ്ഞുപിടിച്ചത്. 1853ൽ പ്രസിദ്ധീകരിച്ച 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് ' എന്ന പുസ്തകത്തിന്റെ ഇതിഹാസ മാനമാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് സ്റ്റീവ് മക്വീൻ പറയുന്നു.  അടിമസമ്പ്രദായത്തിന്റെ വിശദാംശങ്ങൾ, അതിജീവനത്തിനായുള്ള മനുഷ്യന്റെ തളരാത്ത പോരാട്ടം,  കടുത്ത ജീവിതസാഹചര്യങ്ങളിലും കൈവിടാത്ത മാനവികത-ഇതെല്ലാമുണ്ട്  സോളമന്റെ അനുഭവസാക്ഷ്യത്തിൽ. 
    കർഷകനും വയലിനിസ്റ്റുമായ സോളമൻ 32ാമത്തെ വയസ്സിലാണ്  അടിമച്ചന്തയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. സരട്ടോഗ പട്ടണത്തിലായിരുന്നു അയാളും കുടുംബവും.  വിമോചിതനാക്കപ്പെട്ട അടിമയായിരുന്നു സോളമന്റെ പിതാവ്. അടിമ സമ്പ്രദായം നിലനിന്നിരുന്ന വാഷിങ്ടണിലേക്കാണ് സോളമനെ രണ്ടുപേർ സൂത്രത്തിൽ കൊണ്ടുപോയത്. 1853 ജനവരി മൂന്നിനാണ്  അദ്ദേഹം സ്വതന്ത്രനായത്. അപ്പോഴേക്കും യാതനാജീവിതം 12 വർഷം പിന്നിട്ടിരുന്നു.  തന്റെ അനുഭവം പുറംലോകത്തെത്തിക്കുകയാണ് സോളമൻ ആദ്യം ചെയ്തത്. വിമോചിതനായ കൊല്ലം  തന്നെ പുസ്തകം പ്രസിദ്ധീകരിച്ചു. അടിമസമ്പ്രദായത്തിനെതിരെ പ്രചരണം നടത്താനാണ് സോളമൻ തന്റെ ശിഷ്ടജീവിതം മാറ്റിവെച്ചത്. 1864 ൽ 55ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. തൊട്ടടുത്ത വർഷം അമേരിക്കയിൽ എബ്രഹാം ലിങ്കൺ അടിമസമ്പ്രദായം എന്നെന്നേക്കുമായി  നിരോധിച്ചു.
   നാല്പത്തിനാലുകാരനായ സ്റ്റീവ് മക്വീനിന്റെ മൂന്നാമത്തെ ഫീച്ചർ സിനിമയാണ് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ് '.  2008 ൽ ഇറങ്ങിയ  'ഹംഗർ' സ്റ്റീവിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 'ഹംഗറും' യഥാർഥ സംഭവത്തെ ആശ്രയിച്ചുള്ള ചിത്രമായിരുന്നു. വടക്കൻ അയർലൻഡിലെ ബൽഫാസ്റ്റിലുള്ള മാസെ ജയിലിൽ ഗാന്ധിയൻ മാതൃകയിൽ 66 ദിവസം ഉപവാസം കിടന്ന് രക്തസാക്ഷിയായ ബോബി സാൻഡ്‌സിന്റെ ഇതിഹാസ ജീവിതമാണ് 'ഹംഗർ' പകർത്തിയത്. ഐറിഷ് റിപ്പബഌക്കൻ ആർമി നേതാവായിരുന്നു ബോബി സാൻഡ്‌സ്. 1981ൽ 27ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയത്തടവുകാർക്കുള്ള അവകാശങ്ങൾക്കുവേണ്ടി ശരീരത്തെ സമരായുധമാക്കി പൊരുതി വീരമൃത്യു വരിച്ചത്. 'ഷെയിം' എന്ന രണ്ടാമത്തെ സിനിമയും ശ്രദ്ധിക്കപ്പെട്ടു. ലൈംഗികാസക്തിയുള്ള   ബ്രാൻഡൻ എന്ന അഡ്വർടൈസിങ് എക്‌സിക്യുട്ടീവിന്റെ ജീവിതമാണ് ഇതിലെ പ്രതിപാദ്യം. 2013ൽ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വി' നാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ അവാർഡ് നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരനാണ്  സ്റ്റീവ് മക്വീൻ. ഓസ്‌കറിന് തിളക്കം കൂടുന്നത് 'റ്റ്വൽവ് ഇയേഴ്‌സ് എ സ്ലെയ്‌വ്' പോലുള്ള സാമൂഹികചിത്രങ്ങൾ ആദരിക്കപ്പെടുമ്പോഴാണ്. 
     വളരെ വൈകാരികമായാണ് സംവിധായകൻ ഇതിവൃത്തത്തെ സമീപിക്കുന്നത്. വലിയൊരു ജനത അനുഭവിച്ച യാതനയെ അതിന്റെ എല്ലാ കാഠിന്യത്തോടെയും ചിത്രീകരിക്കുന്നു അദ്ദേഹം. അടിമയുടെ പുറത്ത് പുളഞ്ഞുവീഴുന്ന ഓരോ ചാട്ടവാറടിയുടെയും ശബ്ദം നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലിൽ പ്രാകൃതമായ ഒരു ഭൂതകാലത്തിലേക്കാണ് നമ്മൾ ചെന്നുവീഴുന്നത്.  ചോരയും കണ്ണീരും വീണ കരിമ്പിൻതോട്ടങ്ങളും പരുത്തിപ്പാടങ്ങളും എല്ലാറ്റിനും മൂകസാക്ഷിയായി നിൽക്കുന്നു. ആത്മാഭിമാനം വെടിയാതെ പൊരുതിനിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ എതിർപ്പിന്റെ സ്വരംമാത്രം ഇടയ്ക്ക് നമുക്ക് കേൾക്കാം. 
   
ലൂയിസിയാനയിലെ കരിമ്പിൻതോട്ടത്തിൽ പണിക്കെത്തിയ അടിമകളുടെ ദീനാവസ്ഥയിൽനിന്നാണ് സിനിമ തുടങ്ങുന്നത്. കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ അനുഭവങ്ങളിലേക്കാണ് കഥ സഞ്ചരിക്കുന്നത്.  ഭാര്യയും മക്കളുമായി കഴിഞ്ഞിരുന്ന കാലം. മെച്ചപ്പെട്ട ഒരു ജീവിതം കാംക്ഷിച്ചാണ് അയാൾ സർക്കസ് കമ്പനിയിൽ ചേരാൻ പോകുന്നത്. അതൊരു ചതിയായിരുന്നു. അത് തിരിച്ചറിയുമ്പോഴേക്കും സോളമന് സ്വന്തം പേരുപോലും നഷ്ടപ്പെട്ടിരുന്നു. പഌറ്റ് എന്ന അപരനാമത്തിലായി അവിടുന്നങ്ങോട്ട് അയാളുടെ ജീവിതം. എഴുത്തും വായനയും അറിയാമെന്ന വെളിപ്പെടുത്തൽ പോലും അപകടമായിരുന്നു. ഭാര്യയെയും മക്കളെയും കണ്ണെത്താദൂരത്തെ ഏതോ അടിമപ്പാളയത്തിലേക്ക് മാറ്റിയിരുന്നു. എന്നെങ്കിലും ഏതെങ്കിലും രക്ഷകൻ വരുന്നതും കാത്ത് അയാളിരുന്നു. അപ്പോഴും, അനീതിയോട് പൊരുതാനുള്ള ശേഷി അയാൾ ആർക്കും അടിയറ വെച്ചില്ല. മനസ്സിലെ സംഗീതവും അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചു. 
    അടിമക്കച്ചവടം  പാപമല്ലെന്നായിരുന്നു വെള്ളക്കാരുടെ വാദം. അടിമകൾ അവർക്ക് സ്വകാര്യ സ്വത്ത് പോലെയായിരുന്നു. ആ സ്വകാര്യസ്വത്ത് അവർക്ക് എന്തും ചെയ്യാം. തല്ലാം, കൊല്ലാം, ലൈംഗികദാഹം തീർക്കാം, കൂടുതൽ തുക കിട്ടിയാൽ മറ്റുള്ളവർക്ക് വിൽക്കാം. എങ്കിലും, ആ നരാധമന്മാർക്കിടയിലും ഒറ്റപ്പെട്ട നല്ല മനുഷ്യരുണ്ടായിരുന്നു. കാലവും നിയമവും മാറുന്നുണ്ടെന്ന് മനസ്സിലാക്കിയവർ.  കറുത്തവനും മനുഷ്യനാണെന്ന അവരുടെ തിരിച്ചറിവിൽ നിന്നാണ് സോളമൻ നോർത്തപ്പിന്റെ മോചനം സാധ്യമാകുന്നത്. 
      സോളമൻ നോർത്തപ്പ് കഴിഞ്ഞാൽ നമ്മുടെ ശ്രദ്ധനേടുന്ന മറ്റൊരു പ്രധാന കഥാപാത്രം പാറ്റ്‌സി എന്ന യുവതിയാണ്. അടിമക്കച്ചവടക്കാരുടെ ലൈംഗിക അരാജകത്വത്തിന്റെ ഇരയാണവൾ. കഠിനമായി ജോലിയെടുക്കാനും കാമം തീർക്കാനും യജമാനപത്‌നിയുടെ കോപാഗ്‌നി ഏറ്റുവാങ്ങാനും വിധിക്കപ്പെട്ടവൾ. ഏതൊരു ആണിനേക്കാളും പരുത്തി പറിച്ചെടുക്കുന്നുണ്ടവൾ. എന്നിട്ടും, ദേഹം വൃത്തിയാക്കാൻ ഒരു കഷണം സോപ്പുപോലും അവൾക്ക് കിട്ടുന്നില്ല. മറ്റൊരു തോട്ടമുടമയുടെ ഭാര്യയിൽ നിന്ന് സോപ്പ് വാങ്ങാൻ പോയ കുറ്റത്തിനാണ് അവൾ ശിക്ഷിക്കപ്പെടുന്നത്. നഗ്‌നദേഹത്ത് ചാട്ടവാറടിയേറ്റ് അവൾ ബോധമറ്റുവീഴുമ്പോൾ  ക്യാമറാഫ്രെയിമിൽ വെളുത്ത ആ  സോപ്പുകഷണം നമുക്ക് കാണാം. 
     അടിമക്കച്ചവടവുമായി ബന്ധപ്പെട്ട് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട രണ്ട്  സമീപകാല സിനിമകളാണ് 'അമിസ്റ്റഡ് ' (എൗഹീറമല), 'ലിങ്കൺ' എന്നിവ. രണ്ടിന്റെയും സംവിധായകൻ പ്രശസ്തനായ സ്റ്റീവൻ സ്പിൽബർഗാണ്. ലാ അമിസ്റ്റഡ് എന്ന കപ്പലിൽ ക്യൂബയിലെ അടിമച്ചന്തയിലേക്ക് വിൽക്കാൻ കൊണ്ടുപോകുന്ന ആഫ്രിക്കക്കാർ കലാപമുണ്ടാക്കുന്നതും തുടർന്നുള്ള  അവരുടെ മോചനവുമാണ് 1997ൽ ഇറങ്ങിയ 'അമിസ്റ്റഡി'ന്റെ ഇതിവൃത്തം. അടിമസമ്പ്രദായം അവസാനിപ്പിച്ചതിന്റെ പേരിൽ വെടിയേറ്റു മരിച്ച അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതമാണ് 'ലിങ്കൺ' (2012) എന്ന ചിത്രത്തിന്റെ പ്രമേയം.

Monday, May 19, 2014

ഒലിവിലകളുടെ മർമരം

1982ലെ ലെബനോൺ യുദ്ധത്തിന്റെ 
പശ്ചാത്തലത്തിൽ, ഒരു ഇസ്രായേലി വൈമാനികനും
 പലസ്തീൻ ബാലനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ
 കഥയാണ് പലസ്തീൻ ജനതയോട് അനുഭാവം പുലർത്തുന്ന 
ഇസ്രായേലി സംവിധായകൻഎറാൻ റികഌസ് സെയ്തൂൻ
എന്ന സിനിമയിൽ ആവിഷ്‌കരിക്കുന്നത്


ലോകജനതക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത് എന്ന് പ്രഖ്യാപിച്ച ഇസ്രായേലി സംവിധായകനാണ് എറാൻ റിക്‌ളിസ്. സിനിമയുടേത് ലോകഭാഷയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിർത്തികൾ കടന്ന് അത് സഞ്ചരിക്കുന്നു. തന്റെ സിനിമ ഇസ്രായേലികൾ മാത്രം കണ്ടാൽപ്പോരാ. ലോകം മുഴുവൻ കാണണം. നമ്മൾ മുൻവിധികളുള്ള ലോകത്താണ് ജീവിക്കുന്നത്. ഒരു സിനിമകൊണ്ടൊന്നും ലോകം മാറ്റിയെടുക്കാനാവില്ല. എങ്കിലും, പ്രേക്ഷകനെക്കൊണ്ട് ചിന്തിപ്പിക്കാനാവും. അതിനാണ് താൻ സിനിമയിലൂടെ ശ്രമിക്കുന്നത്. പ്രേക്ഷകരുടെ മനസ്സും അഭിപ്രായവും മാറ്റിയെടുക്കുകയാണ് ചലച്ചിത്രകാരൻ എന്ന നിലയിൽ തന്റെ ദൗത്യം എന്ന് റിക്‌ളിസ് അടിവരയിടുന്നു.
 
 റിക്‌ളിസിന്റെ അവകാശവാദം പൂർണമായും ശരിയാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുന്നവർ സമ്മതിക്കും. കപ്പ് ഫൈനൽ (1991), സിറിയൻ ബ്രൈഡ് (2004),  ലെമൺ ട്രീ  (2008), ഹ്യൂമൺ റിസോഴ്‌സസ് മാനേജർ (2010), 2012-ന്റെ ഒടുവിലായി ഇറങ്ങിയ സെയ്തൂൻ (ZEYTOUN ) തുടങ്ങിയ ചിത്രങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന മാനവികത ആർക്കാണ് കണ്ടില്ലെന്നു നടിക്കാനാവുക?
   1982-ലാണ് ആദ്യത്തെ ഇസ്രായേൽ-ലെബനോൺ യുദ്ധം നടന്നത്. മൂന്നുവർഷം നീണ്ട ഈ യുദ്ധം തുടങ്ങുന്നതിന് ഒരു മാസം മുമ്പുള്ള ലെബനോണാണ്  'സെയ്തൂൻ' എന്ന സിനിമയുടെ പശ്ചാത്തലം. ലെബനോണിൽ അധീശത്വം നേടാനുള്ള രാഷ്ട്രീയ, സൈനിക, മതവിഭാഗങ്ങളുടെ പോരാട്ടത്തിൽ തകർന്നുതരിപ്പണമായിക്കിടക്കുകയാണ് രാജ്യം. അതിനിടയിലാണ് ലെബനോൺ ആക്രമിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നത്.
   തലസ്ഥാനമായ ബയ്‌റൂത്ത് പട്ടണത്തിലെ ഷാറ്റിലയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. കത്തുന്ന തെരുവുകൾ. വെടികൊണ്ട് തുളഞ്ഞ കെട്ടിടങ്ങൾ. ഏതു നിമിഷവും ഒരാക്രമണം കാത്തിരിക്കുന്ന മനുഷ്യർ. നിറയുന്ന ഉത്ക്കണ്ഠകൾക്കു നടുവിലും അവർക്ക് ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് അവർ അഷ്ടിക്കുള്ള വകതേടി തെരുവുകളിൽ ഇറങ്ങുന്നു. കൂട്ടത്തിൽ, ഫഹദ് എന്ന പന്ത്രണ്ടുകാരനിലേക്ക് ക്യാമറയുടെ സവിശേഷശ്രദ്ധ പതിയുന്നു. പലസ്തീൻ അഭയാർഥികൾക്കായി തുറന്ന ക്യാമ്പിൽ നിന്ന് പിതാവറിയാതെ പുറത്തു കടന്നതാണവൻ. സിഗരറ്റ് വിറ്റ് എന്തെങ്കിലും വരുമാനമുണ്ടാക്കാനാണ് ശ്രമം. ഫുട്ബാൾകളിക്കാരനായ ഫഹദ് സീക്കോ എന്നാണ് സ്വയം വിളിക്കുന്നത്. അക്കാലത്തെ പ്രശസ്തനായ ബ്രസീലിയൻ കളിക്കാരനാണ് സീക്കോ. ഫഹദിന്റെ കൈയിൽ എപ്പോഴും ഫുട്ബാളുണ്ടാകും. ലബനോണിലെ ഇടുങ്ങിയ തെരുവുകളാണ് പലസ്തീൻ കുട്ടികളുടെ കളിക്കളം. അവർ സൈനികപരിശീലനത്തിലും ചുറുചുറുക്കോടെ പങ്കെടുക്കുന്നുണ്ട്. പലസ്തീൻ ജനതക്കുവേണ്ടി പോരാടാൻ തയ്യാറെടുക്കുകയാണവർ.
 
പലസ്തീൻ മണ്ണിലെ സ്വന്തം വീടുവിട്ട് പലായനം ചെയ്തതാണ് ഫഹദിന്റെ കുടുംബം. ഇപ്പോൾ പിതാവും അപ്പൂപ്പനും മാത്രമേയുള്ളൂ. പിതാവ് ഒരു പാത്രത്തിൽ ഒലീവ് ചെടി നട്ടുവളർത്തുകയാണ്. എന്നെങ്കിലും അത് തന്റെ വീട്ടുമുറ്റത്ത് നടണം. പക്ഷേ, ആ മോഹം നടക്കുന്നില്ല. ഒരു ബോംബാക്രമണത്തിൽ അയാൾ മരിക്കുന്നു. തങ്ങളുടെ ജന്മനാടായ ബലാദ് അൽ ഷെയ്ഖിലെ നക്ഷത്രങ്ങൾക്ക് ആയിരം മടങ്ങ് തിളക്കമുണ്ടെന്ന് പിതാവ് ഫഹദിനോട് പറയാറുണ്ടായിരുന്നു. തിളക്കമുള്ള ആ നക്ഷത്രങ്ങളെ കാണാൻ അവന്റെ മനസ് അതിയായി കൊതിച്ചു.
  അതിനിടക്ക്, ഒരു ഇസ്രായേലി പോർവിമാനം തകർന്നുവീണ് അതിലെ യോണി എന്ന പൈലറ്റ് പി.എൽ.ഒ. സൈനികരുടെ തടവിലാകുന്നു. കൈകാലുകൾ ചങ്ങലക്കിട്ട ഇയാളുടെ കാവൽച്ചുമതല ഫഹദിനും കൂട്ടുകാർക്കുമായിരുന്നു. യോണിയുമായി ഫഹദ് രഹസ്യധാരണയിലെത്തുന്നു. യോണിയെ രക്ഷപ്പെടുത്താം. അതിനുപകരമായി തന്നെ ബലാദ് അൽ ഷെയ്ഖിലെത്തിക്കണം. തടവറയിൽ നിന്ന് രക്ഷപ്പെടുന്ന യോണി ഫഹദുമൊത്ത് യാത്ര തുടങ്ങുന്നു. ഫഹദിന് കൊണ്ടുപോകാൻ ഏതാനും വസ്തുക്കളേ ഉണ്ടായിരുന്നുള്ളു. പൂട്ടിക്കിടക്കുന്ന തങ്ങളുടെ വീടിന്റെ താക്കോൽ, മരിച്ചുപോയ മാതാവിന്റെ ഫോട്ടോ, പിതാവ് നട്ടുവളർത്തിയ ഒലിവ് ചെടി, പിന്നെ ഫുട്‌ബോളും. യാത്ര മുന്നേറവെ യോണിക്കും ഫഹദിനുമിടയിലെ വെറുപ്പും ശത്രുതയും അലിഞ്ഞില്ലാതാവുന്നു. ഫഹദിന്റെ പ്രായത്തിൽ തനിക്കും പിതാവിനെ നഷ്ടപ്പെട്ടതാണെന്ന് യോണി അവനോട് പറയുന്നു. മേലധികാരികളുടെ അനിഷ്ടം മറികടന്നും യോണി ഫഹദിനോടുണ്ടാക്കിയ കരാർ നിറവേറ്റാൻ തയ്യാറാവുന്നു. ചുമരുകൾ മാത്രം ബാക്കിയായ വീടിന്റെ വാതിൽ ഫഹദിനു മുന്നിൽ സ്‌നേഹത്തോടെ മലർക്കെ തുറക്കപ്പെടുന്നു. നക്ഷത്രങ്ങളുടെ തിളക്കം കണ്ട് ആഹ്ലാദിച്ച്, വീട്ടുമുറ്റത്ത് ഒലിവ്‌ചെടി നട്ട് അവൻ വീണ്ടും അഭയാർഥിക്യാമ്പിലെ ദുരിതാവസ്ഥയിലേക്ക് മടങ്ങുന്നു.
  ഇത്തരമൊരു സംഭവം നടക്കുമോ എന്നാണ് വിമർശകരിൽ നിന്ന് റിക്‌ളിസ് നേരിട്ട ചോദ്യം. ഇത് നടക്കില്ലായിരിക്കാം. പക്ഷേ, അങ്ങനെയൊന്ന് സങ്കല്പിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് റിക്‌ളിസ് ഉന്നയിക്കുന്ന മറുചോദ്യം. റിക്‌ളിസിന്റെ സിനിമകൾ കാണുമ്പോൾ നമുക്കും അദ്ദേഹത്തോടൊപ്പം ചേർന്നുനിൽക്കാനാണ് തോന്നുക. കാരണം, മനുഷ്യനന്മയുടെ പക്ഷത്താണ് ഈ ഇസ്രായേലി ചലച്ചിത്രകാരൻ. ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയോടൊപ്പമാണ് അറുപതുകാരനായ റിക്‌ളിസിന്റെ മനസ്.
  കപ്പ് ഫൈനൽ, ലെമൺ ട്രീ എന്നീ ചിത്രങ്ങളിലൂടെയാണ് ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ റിക്‌ളിസിനെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത്. കപ്പ് ഫൈനലിനോട് ചെറുതായി സാദൃശ്യമുള്ള ചിത്രമാണ് സെയ്തൂൻ. പി.എൽ.ഒ. സൈനികരുടെ തടവിലാകുന്ന ഒരു ഇസ്രായേലി ഭടനാണ് കപ്പ് ഫൈനലിലെ മുഖ്യകഥാപാത്രങ്ങളിലൊന്ന്. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്നത് ഫുട്ബാൾപ്രേമമാണ്. ലെമൺ ട്രീയിലാകട്ടെ സുരക്ഷയുടെ പേരിൽ ഇസ്രായേൽ സൈന്യം കാട്ടുന്ന മുഷ്‌കിനെതിരെ ഒറ്റയ്ക്ക് പോരാടുന്ന സൽമ സിദാൻ എന്ന പലസ്തീൻ വനിതയാണ് മുഖ്യകഥാപാത്രം.
  'റോഡ് മൂവി' എന്ന വിശേഷണവും സെയ്തൂനിന് യോജിക്കും. യോണി തടവിൽ നിന്ന് രക്ഷപ്പെടുന്നതുമുതൽ സിനിമ അന്വേഷണയാത്രയാണ്. ഈ യാത്രക്കിടയിലെ ദുരിതങ്ങളിൽ പങ്കാളികളാകുമ്പോഴാണ് ഫഹദിനും യോണിക്കുമിടയിൽ സൗഹൃദത്തിന്റെ ഇലകൾ തലയാട്ടിത്തുടങ്ങുന്നത്. വലിയൊരു ഒലിവുമരത്തിന്റെ ചുവടെവെച്ചാണ് സംശയത്തിന്റെയും സ്പർധയുടെയും അന്തരീക്ഷം പതുക്കെ അവർക്കിടയിൽ അലിഞ്ഞില്ലാതാകുന്നത്. തണൽ വിരിച്ച്, ഇലകളാട്ടി ആഹ്ലാദം പൊഴിക്കുന്ന ഒലിവ് മരങ്ങൾ ഈ യാത്രയിൽ സമൃദ്ധമായി നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു.
  സിനിമയുടെ ശീർഷകത്തിൽത്തന്നെ സംവിധായകന്റെ മനസ് നമുക്ക് വായിക്കാം. 'സെയ്തൂൻ' എന്നാൽ അറബിക്കിൽ ഒലിവ് എന്നാണർഥം. ശാന്തിയുടെ, സൗഹൃദത്തിന്റെ പ്രതീകമാണ് ഒലിവ് മരം. ചിത്രത്തിലെങ്ങും ഒലിവിലകളുടെ മർമരം കേൾപ്പിക്കുന്നുണ്ട് സംവിധായകൻ. എങ്കിലും, ചിത്രാവസാനത്തിൽ യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹം നിർബന്ധിതനാകുന്നു. പോർവിമാനങ്ങളുടെ ഇരമ്പലും റേഡിയോവിൽ കേൾക്കുന്ന അശുഭകരമായ വാർത്തയും ലെബനോണിനുമേൽ ഒരു യുദ്ധം അടുത്തെത്തിപ്പോയി എന്നു സൂചിപ്പിക്കുന്നു.
   രാഷ്ട്രീയസിനിമകളാണ് എറാൻ റിക്‌ളിസിന്റേതെന്ന് ചിലർ വിമർശിക്കാറുണ്ട്. അതിന് അദ്ദേഹത്തിന് മറുപടിയുണ്ട്.  'ഞാനെടുക്കുന്നത് രാഷ്ട്രീയസിനിമകളല്ല. ഒരു ജനതക്കുവേണ്ടി മറ്റുള്ളവർ എടുക്കുന്ന തീരുമാനങ്ങളിലും അതുവഴിയുണ്ടാകുന്ന രാഷ്ട്രീയസാഹചര്യങ്ങളിലും അകപ്പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ കഥകളാണ് ഞാൻ പറയുന്നത് ' - റിക്‌ളിസ് വിശദീകരിക്കുന്നു.

Tuesday, March 4, 2014

'സൈക്കോ' യും ഹിച്ച്‌കോക്കും

സസ്‌പെൻസ് ത്രില്ലറായ
'സൈക്കോ ' യുടെ 
നിർമാണവേളയിൽ 
സംവിധായകൻ ഹിച്ച്‌കോക്ക് 
കടന്നുപോയ മാനസിക 
സംഘർഷത്തിലേക്ക് 
എത്തിനോക്കുന്നു 
 'ഹിച്ച്‌കോക്ക് ' എന്ന 
ഇംഗ്ലീഷ് സിനിമ 



സസ്‌പെൻസ് ത്രില്ലർ ചിത്രങ്ങളുടെ മാസ്റ്ററായ  ആൽഫ്രഡ് ഹിച്ച്‌കോക്ക് നാല്പത്തിയാറാമത് ചിത്രമായ 'നോർത്ത് ബൈ നോർത്ത് വെസ്റ്റി'ന്റെ ആദ്യപ്രദർശനവേളയിലാണ്  ഒരു പത്രപ്രവർത്തകനിൽ നിന്ന്  അപ്രതീക്ഷിതമായ ആ ചോദ്യം നേരിട്ടത്. 'അറുപത് വയസ്സായില്ലേ, ഇനി നിർത്തിക്കൂടേ സിനിമ? '. ഓരോ സിനിമയുടെയും നിർമാണത്തിൽ ഒപ്പം നിൽക്കുന്ന ഭാര്യയുണ്ട് തൊട്ടടുത്ത്. ചോദ്യത്തിനു മുന്നിൽ ഹിച്ച് നിശ്ശബ്ദനാകുന്നു. പക്ഷേ,  അറുപതിലും തന്റെ പ്രതിഭ വറ്റിയിട്ടില്ലെന്ന് ഹിച്ച്‌കോക്ക് ഏതാനും മാസത്തിനകം വിമർശകർക്ക് കാട്ടിക്കൊടുത്തു. ആ സിനിമയാണ്  'സൈക്കോ'. ലോകത്തെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് ഇതിനെ നിരൂപകർ വിശേഷിപ്പിക്കുന്നത്.
   
റോബർട്ട് ബ്‌ളോക്കിന്റെ 'സൈക്കോ' എന്ന നോവലാണ് സിനിമയായി മാറിയത്.  ജോസഫ് സ്റ്റെഫാനോ തിരക്കഥ രചിച്ചു. 1959നവംബർ 11 ന് ചിത്രീകരണം തുടങ്ങി. 1960 ഫിബ്രവരി ഒന്നിന് അവസാനിച്ചു. പിന്നെ സംഭവിച്ചതൊക്കെ ചരിത്രത്തിന്റെ ഭാഗം.
   വൻകിട നിർമാണക്കമ്പനികൾ നിർദേശിച്ച സിനിമകൾ തള്ളിയാണ് ഹിച്ച്‌കോക്ക്  'സൈക്കോ' എന്ന സ്വന്തം പ്രോജക്ടുമായി മുന്നോട്ടുപോയത്. 'നോർത്ത് ബൈ നോർത്ത് വെസ്റ്റ് ' മാതൃകയിലുള്ള ചാരക്കഥകൾ  സിനിമയാക്കാനായിരുന്നു നിർമാണക്കമ്പനികൾക്ക് താല്പര്യം. ഹിച്ച് അതിനോട് യോജിച്ചില്ല. പ്രേക്ഷകർ ഞെട്ടുന്ന ഒരു സിനിമ. വളരെ വ്യത്യസ്തമായ ഒന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കമ്പനികൾ പിന്മാറിയപ്പോൾ ചിത്രനിർമാണം ഹിച്ച് തന്നെ ഏറ്റെടുത്തു. സിനിമയുടെ വിശദാംശങ്ങൾ ആരും അറിയാതിരിക്കാൻ ഹിച്ച് ശ്രദ്ധിച്ചു. സിനിമയുടെ സസ്‌പെൻസ് പൊളിയാതിരിക്കാൻ അദ്ദേഹം ആദ്യം ചെയ്തത് പുസ്തകശാലകളിൽ നിന്ന് 'സൈക്കോ' എന്ന നോവലിനെ നാടുകടത്തുകയായിരുന്നു. 'സൈക്കോ'യുടെ കോപ്പി എവിടെക്കണ്ടാലും അതു വാങ്ങിക്കൂട്ടാൻ അദ്ദേഹം സെക്രട്ടറിക്ക് നിർദേശം നൽകി.  എട്ട് ലക്ഷം ഡോളറാണ്  സിനിമക്ക് ചെലവ് പ്രതീക്ഷിച്ചത്. നീന്തൽക്കുളമടക്കം എല്ലാ സൗകര്യങ്ങളുമുള്ള  വീട് പണയപ്പെടുത്തിയാണ് ഹിച്ച് ദമ്പതിമാർ സാഹസത്തിനു മുതിർന്നത്. വിതരണാവകാശം മാത്രം ഒരു നിർമാണക്കമ്പനിക്ക് കൊടുത്തു.
    'സൈക്കോ' യുടെ നിർമാണവേളയിൽ ഹിച്ച്‌കോക്ക് നേരിടേണ്ടിവന്ന സംഘർഷത്തിന്റെ  കഥ പറയുന്ന സിനിമയാണ് 2012 ന്റെ ഒടുവിലിറങ്ങിയ 'ഹിച്ച്‌കോക്ക്'. സിനിമക്കുള്ളിൽ മറ്റൊരു സിനിമ. ബ്രിട്ടീഷ് വംശജനായ സംവിധായകൻ ഹിച്ച്‌കോക്കിന്റെ ആത്മകഥയുടെ ഒരു ഭാഗം എന്നുവേണമെങ്കിൽ  ഈ സിനിമയെ വിശേഷിപ്പിക്കാം. സിനിമയുടെ സാക്ഷാത്കാരത്തിൽ ഹിച്ച് സ്വീകരിക്കുന്ന രീതികൾ, അഭിനേതാക്കളുമായുള്ള ബന്ധം, പ്രേക്ഷകതാത്പര്യങ്ങൾക്ക് നൽകുന്ന ഊന്നൽ, തെറ്റിദ്ധാരണയുടെ പേരിൽ ഭാര്യയുമായുണ്ടായ ചെറിയൊരു അകൽച്ച തുടങ്ങിയ കാര്യങ്ങളാണ് ഒന്നര മണിക്കൂർ നീണ്ട 'ഹിച്ച്‌കോക്ക് ' എന്ന അമേരിക്കൻ ചിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ അലക്‌സാണ്ടർ സച്ചാ സൈമൺ ഗെർവസിയാണ് ഇതിന്റെ സംവിധായകൻ. സ്റ്റീഫൻ റെബല്ലോയുടെ 'ആൽഫ്രഡ് ഹിച്ച്‌കോക്ക്  ആൻഡ് ദ മേക്കിങ് ഓഫ് സൈക്കോ' എന്ന ഗ്രന്ഥമാണ്  'ഹിച്ച്‌കോക്ക് ' എന്ന സിനിമയ്ക്കാധാരം.
 
   1959 ജൂലായ് എട്ടിന് ഷിക്കാഗോവിലാണ് സിനിമ തുടങ്ങുന്നത്. 'നോർത്ത് ബൈ നോർത്ത് വെസ്റ്റി' ന്റെ അവിശ്വസനീയമായ വിജയത്തിൽ ആഹഌദിക്കുകയായിരുന്ന ഹിച്ച്‌കോക്കിന് അപ്രതീക്ഷിതമായാണ് പത്രപ്രവർത്തകന്റെ ചോദ്യം നേരിടേണ്ടിവന്നത്. ഹിച്ചിന്റെയും ഭാര്യ അൽമയുടെയും മുഖം മാറിമാറിക്കാട്ടുന്ന ക്യാമറ തുടർന്ന് അവരുടെ വീട്ടിലേക്കാണ് നീങ്ങുന്നത്. അവിടെ വെച്ചാണ് ഹിച്ച് പത്രപ്രവർത്തകന്റെ ചോദ്യത്തിന് സ്വയം മറുപടി തേടുന്നത്.  തനിക്ക് പ്രായമായോ എന്ന ചോദ്യത്തിന് ഭാര്യ നൽകുന്ന സ്‌നേഹം കലർന്ന പരിഹാസം ഹിച്ചിന്റെ ആത്മവിശ്വാസത്തിന്  ഒട്ടും പോറലേല്പിക്കുന്നില്ല. 'സൈക്കോ' വായനയിൽ മുഴുകിയ ഹിച്ച് തന്റെ അടുത്ത സിനിമ ഏതെന്ന് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അക്കാലത്തെ പ്രമുഖ സിനിമാ നിർമാണക്കമ്പനിയെ സമീപിച്ചപ്പോൾ അവർക്ക് തന്നിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഹിച്ചിന് ബോധ്യമായി. സിനിമ നിർമിക്കാൻ എട്ടു ലക്ഷം ഡോളർ വേണം. വീട് പണയപ്പെടുത്തുകയേ വഴിയുള്ളു. ഒന്നുമില്ലായ്മയിൽ നിന്നു തുടങ്ങിയവരാണ് തങ്ങൾ എന്ന് ഹിച്ച് ഭാര്യയെ ഓർമപ്പെടുത്തുന്നു. സിനിമയുടെ പല പുതുവഴികളും പരീക്ഷിച്ചു. ചിലതിൽ തോറ്റു. ചിലതിൽ വിജയിച്ചു.  ആദ്യകാലത്ത് നൽകിയിരുന്ന അതേ സ്വാതന്ത്ര്യം 'സൈക്കോ ' യുടെ കാര്യത്തിലും തനിക്ക് നൽകണമെന്ന് അദ്ദേഹം ഭാര്യയോട് ആവശ്യപ്പെട്ടു. സിനിമയുടെ ഇതിവൃത്തത്തോട് വലിയ താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഹിച്ച് എന്ന പ്രതിഭയിൽ അൽമക്ക് സംശയമേയുണ്ടായിരുന്നില്ല. ചെലവുചുരുക്കി നമുക്ക് ജീവിക്കാമെന്ന് അവർ പറയുന്നു. ഷൂട്ടിങ് തുടങ്ങുംമുമ്പ് ഹിച്ച്‌കോക്ക് താരങ്ങളെയും സാങ്കേതികവിദഗ്ധരെയുംകൈാണ്ട്  സത്യപ്രതിജ്ഞയെടുപ്പിക്കുന്നു. സിനിമയുടെ ഇതിവൃത്തമോ അതിലെ നിഗൂഢതകളോ ആരോടും വെളിപ്പെടുത്തില്ല എന്നതായിരുന്നു പ്രതിജ്ഞ. അന്നത്തെ യു.എസ്. പ്രസിഡന്റ് ഐസനോവറോടുപോലും സിനിമയെപ്പറ്റി ഒന്നും മിണ്ടരുതെന്നായിരുന്നു ഹിച്ചിന്റെ ആജ്ഞ. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന വിതരണക്കാരന്റെ ആവശ്യം നിഷ്‌കരുണം തള്ളാൻപോലും അദ്ദേഹം ധൈര്യം കാണിച്ചു. സിനിമ പൂർത്തിയായപ്പോൾ തിയേറ്റർ ഉടമകൾക്കും കിട്ടി ഹിച്ചിന്റെ ഉഗ്രശാസന:  സിനിമ തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ  ഒറ്റയാളെപ്പോലും തിയേറ്ററിൽ കയറ്റരുത്. തുടക്കത്തിൽ, കുളിമുറിയിലെ കൊലപാതകരംഗം കാണാൻ കഴിയാത്ത പ്രേക്ഷകർക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി തോന്നും എന്നായിരുന്നു ഇതിന് ഹിച്ച് കണ്ടെത്തിയ ന്യായം. ആദ്യപ്രദർശനത്തിന് ഭാര്യയോടൊപ്പം ഹിച്ച് തിയേറ്ററിലെത്തുന്നു. ആദ്യം അദ്ദേഹം പോകുന്നത് പ്രൊജക്ഷൻ റൂമിലേക്കാണ്. പിന്നീട് പുറത്തുവന്ന് കാണികളുടെ  പ്രതികരണമറിയാൻ കാതോർക്കുന്നു. ഭയം കൊണ്ട് ആളുകൾ ആർത്തുവിളിക്കുമ്പോൾ ഹിച്ച്‌കോക്കിന്റെ മുഖം തെളിയുന്നു.
    'സൈക്കോ' യിലെ അവിസ്മരണീയമായ ചില രംഗങ്ങൾ 'ഹിച്ച്‌കോക്കി'ൽ പുനരാവിഷ്‌കരിക്കുന്നുണ്ട്.  മോട്ടലിലെ കുളിമുറിയിൽ നടന്ന ആദ്യത്തെ കൊലപാതകമാണ് ഇതിൽ പ്രധാനം. ഭീതിദമായ ആ രംഗവും അപ്പോഴുപയോഗിച്ച പശ്ചാത്തലസംഗീതത്തിന്റെ ആവർത്തനവും  നമ്മളെ ' സൈക്കോ'യുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.  
   സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ മാത്രമല്ല എഴുത്തുകാരി കൂടിയായ അൽമ റിവെലിന്റെ ഭർത്താവ് എന്ന നിലയിലും ആൽഫ്രെഡ് ഹിച്ച്‌കോക്കിന്റെ വ്യക്തിത്വം വിശകലനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ഈ സിനിമ. മൂന്നു പതിറ്റാണ്ട് എല്ലാ സിനിമകളിലും സഹകരിച്ച് , താഴ്ചയിലും ഉയർച്ചയിലും ഹിച്ചിന്റെ കൂടെ നിന്നവളാണ്  അൽമ. എന്നിട്ടും, തിരക്കഥാകൃത്തായ വിറ്റ്ഫീൽഡുമായുള്ള അൽമയുടെ സൗഹൃദത്തിൽ ഹിച്ച് സംശയാലുവാകുന്നു.
   'സൈക്കോ ' ഉയർത്തിയ വെല്ലുവിളി ഹിച്ച് നേരിടുന്നുണ്ട്. പക്ഷേ, അൽമയുടെ ചെറിയൊരു അടുപ്പക്കുറവുപോലും അദ്ദേഹത്തിനു താങ്ങാനാവുന്നില്ല. എല്ലാ തെറ്റിദ്ധാരണയും അകലുമ്പോൾ ഹിച്ച് കൂടുതൽ ഉന്മേഷവാനാകുന്നു.  ആറ് സിനിമകൾ കൂടി ഹിച്ച്‌കോക്ക് പിന്നീട് സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ, 'സൈക്കോ' നേടിയ വിജയത്തിനടുത്തൊന്നും എത്തിയില്ല ഈ ചിത്രങ്ങൾ.
 
  തന്റെ ചില നായികമാരോട് ഹിച്ച് പ്രത്യേക അടുപ്പം കാണിച്ചിരുന്നതായി ചെറിയൊരു സൂചന നൽകുന്നുണ്ട്  'ഹിച്ച്‌കോക്ക് ' എന്ന സിനിമ. അൽമ തന്നെ ഒരുഘട്ടത്തിൽ ഇക്കാര്യം ഓർമപ്പെടുത്തുന്നുണ്ട്. എങ്കിലും, വിശദാംശങ്ങളിലേക്ക് പോകാൻ 'ഹിച്ച്‌കോക്കി'ന്റെ സംവിധായകൻ താത്പര്യം കാട്ടുന്നില്ല. അതേസമയം, 2012 ൽത്തന്നെ നിർമിച്ച  'ദ ഗേൾ' എന്ന ബ്രിട്ടീഷ് ടി.വി. സിനിമ ഹിച്ച്‌കോക്കിനെ  പെൺവിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തി ചോദ്യംചെയ്യുന്നു.
   ഡൊണാൾഡ് സ്‌പോട്ടോയുടെ 'സ്‌പെൽബൗണ്ട് ബ്യൂട്ടി: ആൽഫ്രെഡ് ഹിച്ച്‌കോക്ക് ആൻഡ് ഹിസ് ലീഡിങ് ലേഡീസ് ' എന്ന പുസ്തകം ആസ്പദമാക്കി ജൂലിയൻ ജറോൾഡ് സംവിധാനം ചെയ്ത സിനിമയാണ് 'ദ ഗേൾ'. ഹിച്ചിന്റെ 'ദ ബേഡ്‌സ് ' എന്ന ചിത്രത്തിലെ നായികയായിരുന്ന ടിപ്പി ഹെഡ്രൻ എന്ന അമേരിക്കൻ നടിയുമായുള്ള അതിരുവിട്ട ബന്ധമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഹിച്ചിന്റെ ആഗ്രഹങ്ങൾക്ക് എതിരുനിന്നതിനാൽ തന്റെ സിനിമാജീവിതം അദ്ദേഹം തകർത്തതായി ഹെഡ്രൻ ആരോപിക്കുന്നു. ഹിച്ച് തന്നെ ഭ്രാന്താലയത്തിൽ തള്ളി എന്നാണ് ഹെഡ്രൻ കുറ്റപ്പെടുത്തുന്നത്. കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും ഹിച്ച് എന്ന സംവിധായകനോടുള്ള ബഹുമാനം അവർ മറച്ചുവെച്ചില്ല.
    'ദ ഗേളി'ൽ  വസ്തുതകളെല്ലാം വളച്ചൊടിച്ചതാണെന്നാണ് ഹിച്ചിന്റെ ആരാധകരും സഹപ്രവർത്തകരും ചില നായികമാരും കുറ്റപ്പെടുത്തുന്നത്.  84 വയസ്സുള്ള നടി ഹെഡ്രൻ പക്ഷേ, തന്റെ ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

Sunday, January 19, 2014

ദ ഗ്രാൻഡ് മാസ്റ്റർ




കുങ്ഫു എന്ന ആയോധനകലയ്ക്ക് 
പ്രചാരം നേടിക്കൊടുത്ത ഐപ്മാൻ 
എന്ന ഗ്രാൻഡ് മാസ്റ്ററിലൂടെ ചൈനയിലെ
 ഒരു നിർണായക കാലഘട്ടത്തെയാണ് 
വോങ് കർ വായിയുടെ പുതിയ സിനിമ 
ഓർമയിലേക്ക് കൊണ്ടുവരുന്നത്. 

1980 കളുടെ മധ്യത്തിൽ രൂപം കൊണ്ട രണ്ടാം നവതരംഗത്തിൽപ്പെട്ട ഹോങ്കോങ് സംവിധായകരിൽ പ്രമാണിയാണ് വോങ് കർ വായ്. പ്രണയോപാസകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ സിനിമകൾക്കും റൊമാന്റിക് സ്പർശമുണ്ട്. കാല്പനികമായ ചലച്ചിത്രഭാഷയാണ് വോങ്ങിന്റേത്.  എത്ര ആവർത്തിച്ചാലും അദ്ദേഹത്തിന് മടുക്കാത്ത വികാരമാണ് പ്രണയം.  ഏതു വിഷയം കൈകാര്യം ചെയ്താലും അവസാനം വോങ്ങിന്റെ സിനിമ ചെന്നെത്തുന്നത് പ്രണയസാഫല്യത്തിലോ നിരാസത്തിലോ ആയിരിക്കും.



ഷാങ്ഹായിയിൽ ജനിച്ച വോങ് കർ വായ് അഞ്ചാമത്തെ വയസ്സിൽ ഹോങ്കോങ്ങിൽ എത്തിപ്പെട്ടു. ഇപ്പോൾ 55 വയസ്സായി. അമ്മ നല്ല സിനിമാ ആസ്വാദക ആയിരുന്നു. മിക്ക ദിവസവും അവർ സിനിമക്ക് പോകുമായിരുന്നു. അപ്പോഴൊക്കെ വോങ്ങിനെയും കൂട്ടും. അമ്മയിൽ നിന്നാണ് സിനിമ തന്റെ രക്തത്തിലേക്ക് പകർന്നത് എന്ന് വോങ് പറയാറുണ്ട്.  ആകെ 10 ഫീച്ചർ സിനിമകൾ ചെയ്തു. ' ഹാപ്പി ടുഗെദർ ' എന്ന ചിത്രത്തിന് 1997 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടി. ഈ നൂറ്റാണ്ടിലെ ലോകത്തെ മികച്ച പത്ത് സംവിധായകരിൽ ഒരാളായാണ് വോങ്ങിനെ ചില നിരൂപകർ പരിഗണിക്കുന്നത്. 1988 ൽ ' ആസ് ടിയേഴ്‌സ് ഗോ ബൈ ' എന്ന സിനിമയിലാണ് തുടക്കം. ഡെയ്‌സ് ഓഫ് ബീയിങ് വൈൽഡ് ( 1990 ) , ചുങ്കിങ് എക്‌സ്പ്രസ് , ആഷസ് ഓഫ് ടൈം ( 94 ), ഫാളൻ ഏഞ്ചൽസ് ( 95 ) , ഹാപ്പി ടുഗെദർ ( 97 ) , ഇൻദ മൂഡ് ഫോർ ലവ് ( 2000 ) , 2046 ( 2004 ) , മൈ ബഌബറി നൈറ്റ്‌സ് ( 2007 ), ഗ്രാൻഡ് മാസ്റ്റർ (2013 ) എന്നിവയാണ് വോങ് സംവിധാനം ചെയ്ത സിനിമകൾ. 47 കാരനായ ടോണി ല്യൂങ് എന്ന നടനാണ് അദ്ദേഹത്തിന്റെ സ്ഥിരം നായകൻ. കുങ്ഫു ഒട്ടും വശമില്ലാത്തയാളായിരുന്നു ടോണി. ' ദ ഗ്രാൻഡ് മാസ്റ്റർ ' എന്ന പടത്തിനുവേണ്ടി 18 മാസമാണ് ഈ നടൻ കുങ്ഫു പരിശീലിച്ചത്.

കുങ്ഫു എന്ന ചൈനീസ് ആയോധനകലയുടെ പ്രാമാണികതയും സംശുദ്ധിയും വിളംബരം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വോങ്ങിന്റെ പത്താമത്തെ സിനിമയായ ' ദ ഗ്രാൻഡ്മാസ്റ്റർ '. ഒപ്പം, ചൈനക്കാർ മറക്കാൻ ശ്രമിക്കുന്ന ഒരു ദുരിതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും കൂടിയാണ് ഈ സിനിമ. ഇതിനു മുമ്പ് വോങ് ഒരു ആക്ഷൻ ചിത്രമേ ചെയ്തിട്ടുള്ളു. 1994 ൽ ഇറങ്ങിയ ' ആഷസ് ഓഫ് ടൈം ' ആണീ ചിത്രം.

ചൈനയിലെ ഐപ്മാൻ എന്ന വിഖ്യാത കുങ്ഫു വിദഗ്ദന്റെ ജീവിതം ആധാരമാക്കിയാണ് 2013 ൽ വോങ് ' ദ ഗ്രാൻഡ്മാസ്റ്റർ ' സംവിധാനം ചെയ്തത്. ജപ്പാൻ അധിനിവേശകാലത്തെ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങൾ ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്. ' വിങ്ചുൻ ' എന്ന സ്റ്റൈലിന്റെ ഉപജ്ഞാതാവാണ് ഐപ്മാൻ. കുങ്ഫു സിനിമകളിലൂടെ ലോകമെങ്ങും അറിയപ്പെട്ട നടൻ ബ്രൂസ്‌ലിയുടെ പരിശീലകനാണദ്ദേഹം. 1972 ഡിസംബർ രണ്ടിന് 72 ാമത്തെ വയസ്സിലാണ് ഐപ്മാൻ മരിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി 2008 ലും 2010 ലും ഓരോ ഹോങ്കോങ് സിനിമ ഇറങ്ങിയിട്ടുണ്ട്. 2013 ൽത്തന്നെ മറ്റൊരു ചിത്രവും വന്നു. എന്നാൽ, വോങ്ങിന്റെ സിനിമയാണ് പ്രേക്ഷകലോകം ചർച്ച ചെയ്തത്.


1936 മുതൽ 56 വരെയുള്ള കാലത്തെ ചൈനയാണ് സിനിമയുടെ ഇതിവൃത്തത്തിൽ കടന്നുവരുന്നത്. രണ്ടാം ചൈന - ജപ്പാൻ യുദ്ധം ഈ കാലയളവിലാണ് നടക്കുന്നത് (1937 മുതൽ 45 വരെ) . ജപ്പാന്റെ പ്രലോഭനങ്ങളിൽ വീഴാത്ത ആദർശശാലിയായ കുങ്ഫു മാസ്റ്ററാണ് ഐപ്മാൻ. പട്ടിണി കിടന്നാലും ജപ്പാനുമായി സഹകരിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നുണ്ട് ഐപ്മാൻ. അച്ഛൻ ബിസിനസ്സുകാരൻ. അദ്ദേഹം ഹോങ്കോങ്ങിലേക്ക് ചരക്കുകൾ കയറ്റിയയച്ചിരുന്നു. 40 വയസ്സുവരെ തന്റെ ജീവിതം സുഖകരമായിരുന്നു എന്ന് ഐപ്മാൻ പറയുന്നു. ജപ്പാന്റെ അധിനിവേശത്തോടെ എല്ലാം തകിടം മറിഞ്ഞു.  വസന്തകാലത്തിൽ നിന്ന് പൊടുന്നനെ ശൈത്യകാലത്തേക്ക് എടുത്തെറിയപ്പെട്ടപോലെ. ഏഴാം വയസ്സിൽ കുങ്ഫു പഠനം തുടങ്ങിയ ആളാണ് അദ്ദേഹം. സ്വന്തം നാടായ ഫോഷാൻ 1938 ൽ ജപ്പാൻ കീഴടക്കിയപ്പോൾ തെക്കൻ ചൈനയിലേക്ക് വരികയാണ് ഐപ്മാൻ. അവിടത്തെ കുങ്ഫു ഗുരു തനിക്കൊരു പിൻഗാമിയെ തിരയുകയായിരുന്നു അപ്പോൾ. കുങ്ഫുവിൽ പ്രാവീണ്യം നേടിയ തന്റെ മകളെ പിൻഗാമിയാക്കാൻ അദ്ദേഹം മടിച്ചു. അവളെ കുടുംബബന്ധത്തിലേക്ക് വഴിതിരിച്ചുവിടാനാണ് ആ അച്ഛൻ ആഗ്രഹിച്ചത്. . ഡോക്ടറായി പ്രാക്ടീസ് ചെയ്ത് ക്രമേണ അവൾ വീട്ടമ്മയാകുന്നത് അദ്ദേഹം സ്വപ്നം കണ്ടു.തന്റെ പിതാവ് ഒരിക്കലും ആരോടും  തോറ്റിട്ടില്ലെന്ന് അഭിമാനത്തോടെ പറയുന്നവളാണ് മകൾ ഗോങ് എർ. എന്തുകൊണ്ടോ അവൾക്ക് തുടക്കത്തിൽ ഐപ്മാനെ അത്ര പിടിക്കുന്നില്ല. പിതാവിന്റെ സ്ഥാനത്തിരിക്കാൻ അയാൾ യോഗ്യനല്ല എന്നായിരുന്നു അവളുടെ മനോഭാവം.  വിമ്മിഷ്ടത്തോടെയാണ് അവൾ ഐപ്മാനെ ഒടുവിൽ അംഗീകരിക്കാൻ തയ്യാറാവുന്നത്. പിന്നീട് അതൊരു ദൃഢബന്ധമായി മാറുന്നതാണ് ചിത്രാവസാനത്തിൽ നമ്മൾ കാണുന്നത്. ഐപ്മാനെ വാഴ്ത്തിക്കൊണ്ടാണ് വോങ് സിനിമ അവസാനിപ്പിക്കുന്നത്. ' വിങ് ചുൻ ' എന്ന കുങ്ഫു സ്റ്റൈലിന് ലോകമെങ്ങും പ്രചാരം കിട്ടാനിടയായത് ഐപ്മാൻ കാരണമാണെന്നാണ് സംവിധായകൻ പറയുന്നത്.

പഴയ സുവർണകാലത്തിന്റെ ഓർമകളും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും വഞ്ചനയും നഷ്ടപ്പെടലും പോരാട്ടവും പകവീട്ടലുമൊക്കെ വോങ് തന്റെ സിനിമയിൽ പകർത്തുന്നു. ജപ്പാന്റെ അധിനിവേശത്തിലും കുങ്ഫുവിനെ വരുംതലമുറകൾക്കുവേണ്ടി നിലനിർത്താൻ ആത്മാഭിമാനത്തോടെ പൊരുതിനിൽക്കുന്നവരെയാണ് വോങ് ഉയർത്തിക്കാട്ടുന്നത്. ജപ്പാൻകാരുമായി സന്ധി ചെയ്യുന്നതിലും ഭേദം പട്ടിണി കിടന്നു മരിക്കുകയാണെന്ന് ഐപ്മാൻ ഒരിക്കൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, സ്ഥാനമാനങ്ങൾക്കുവേണ്ടി ഗുരുവിനെ ഒറ്റുകൊടുത്ത് മറുകണ്ടം ചാടുന്ന മാ സാനിനെപ്പോലുള്ള ചെറുപ്പക്കാരും അക്കാലത്തുണ്ടായിരുന്നു എന്ന് സംവിധായകൻ സൂചിപ്പിക്കുന്നു.


യഥാർഥ ഐപ്മാന്റേത് വിശ്രമമില്ലാത്ത ജീവിതമായിരുന്നു. പ്രണയചിന്ത അവിടേക്ക് കടന്നുവന്നിരുന്നില്ല. പക്ഷേ, വോങ്ങിന് പ്രണയമില്ലാതെ എന്തു സിനിമ ? ഗുരുവിന്റെ മകൾ ഗോങ് എറിന് ഐപ്മാനോടു തോന്നുന്ന നിശ്ശബ്ദാനുരാഗം താൻ കൂട്ടിച്ചേർത്തതാണെന്ന് വോങ് പറയുന്നു.  ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞിട്ടും ഗോങ് ഐപ്മാനെ ഇഷ്ടപ്പെടുന്നു. പ്രണയിക്കുന്നത്  ഒരു കുറ്റമല്ലെന്നാണ് അവൾ ഇതിനു പറയുന്ന ന്യായം. അച്ഛനെപ്പോലെ മകളും ഒരു പോരാട്ടത്തിലും ആരോടും തോറ്റിട്ടില്ലെന്ന് ഐപ്മാൻ പറയുന്നു. ഒടുവിൽ അവൾ തോറ്റത് തന്നോടുതന്നെയാണ്. മരണംവരെ അവൾ അവിവാഹിതയായി കഴിഞ്ഞു.

ഓർമകളുടെ പേരിൽ വേദനിക്കുന്ന മനുഷ്യരെയാണ് വോങ്ങിന്റെ സിനിമകളിൽ നമ്മൾ കണ്ടുമുട്ടുന്നത്. ജീവിതത്തിന്റെ അടിസ്ഥാനവികാരം സൗഹൃദമാണെന്ന വിശ്വാസക്കാരനാണ് ഈ സംവിധായകൻ. എങ്കിലും, എന്തിനും ഒരു കാലഹരണത്തീയതിയുണ്ട്. പ്രണയത്തിനും സൗഹൃദത്തിനും ഇത് ബാധകമാണെന്ന് വോങ് പറയുന്നു. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഓർമകളാണെന്ന് '  ആഷസ് ഓഫ് ടൈമി' ൽ ഒരു കഥാപാത്രം പറയുന്നുണ്ട്. ഭൂതകാലം മറക്കാൻ സഹായിക്കുന്ന ഒരു പ്രത്യേകതരം വൈനിനെക്കുറിച്ചും  ഇതേ ചിത്രത്തിൽ പറയുന്നുണ്ട്. ഈ വൈൻ കുടിച്ചാൽ പിന്നെ പഴയതൊന്നും ഓർമയുണ്ടാവില്ല. ഓരോ ദിവസവും പുതിയൊരു ജീവിതം.

മൂന്നരക്കോടി ആളുകളുടെ മരണത്തിൽ കലാശിച്ച രണ്ടാം ചൈന - ജപ്പാൻ യുദ്ധം ഓർക്കാനിഷ്ടപ്പെടാത്തവരാണ് ചൈനീസ് ജനത. പക്ഷേ, ആ കാലഘട്ടത്തെ ഓർമയിൽ നിന്ന് പൂർണമായി തമസ്‌കരിക്കാൻ അവർക്കാവില്ലെന്ന് വേദനയോടെ സാക്ഷ്യപ്പെടുത്തുകയാണ് വോങ് കർ വായ്.

മഴയുടെ ആരാധകനാണ് വോങ്. മിക്ക ചിത്രങ്ങളിലും മഴയുടെ സൗന്ദര്യം പകർത്താറുണ്ട് അദ്ദേഹം. ' ഗ്രാൻഡ് മാസ്റ്ററു ' ടെ തുടക്കത്തിൽത്തന്നെ മഴയുണ്ട്. തകർത്തുപെയ്യുന്ന മഴയിലാണ്  ആദ്യത്തെ കുങ്ഫു ഫൈറ്റ് കാണിക്കുന്നത്. സമയബോധത്തിന്റെ സൂചനയായി ക്‌ളോക്കുകൾ കാണിക്കുന്ന രീതിയുമുണ്ട് വോങ്ങിന്. പല രംഗങ്ങളിലും ഈ സമയബിംബം അദ്ദേഹം ആവർത്തിക്കാറുണ്ട്. ' ഗ്രാൻഡ് മാസ്റ്ററി ' ൽ റെയിൽവേ സ്റ്റേഷനിലെ സംഘട്ടനരംഗത്ത് ക്‌ളോക്കിന്റെ സാന്നിധ്യം കാണാം. ഇരുട്ടിനെ കീറിമുറിച്ച് , വെളിച്ചത്തിന്റെ ചതുരക്കട്ടകൾ തീർത്ത് പാഞ്ഞുപോകുന്ന തീവണ്ടിയും വോങ്ങിന്റെ ഇഷ്ടബിംബങ്ങളിലൊന്നാണ്.

വരുന്ന ഓസ്‌കർ അവാർഡിന് വിദേശഭാഷാചിത്ര വിഭാഗത്തിൽ മത്സരിക്കുന്നുണ്ട് ഈ ചൈനീസ് സിനിമ.