Friday, February 1, 2013

അന്വേഷണത്തിന്റെ രാത്രി



ഒരു കൊലപാതക
കേസിന്റെ 
അന്വേഷണത്തിലൂടെ 
സങ്കീര്‍ണമായ മനസ്സിന്റെ ആഴങ്ങള്‍ തേടുകയാണ് 
' വണ്‍സ് അപ്പോണ്‍ 
എ ടൈം ഇന്‍
 അനറ്റോലിയ ' 
എന്ന തുര്‍ക്കി സിനി

അമ്പത്തിരണ്ടുകാരനായ നൂറി ബില്‍ജി ജെലാന്‍ എന്ന തുര്‍ക്കി സംവിധായകന്‍ 14 വര്‍ഷത്തിനിടക്ക് ചെയ്തത് ആറ് ചിത്രങ്ങളാണ്. എല്ലാം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവ. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിന് അദ്ദേഹം രണ്ടു തവണ ' ഗ്രാന്റ് പ്രീ ' നേടിയിട്ടുണ്ട്. 2003 ല്‍ 'ഡിസ്റ്റന്റ് ' എന്ന ചിത്രവും 2011 ല്‍ ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ (Once upon a time  in Anatolia) ' എന്ന ചിത്രവുമാണ് ജെലാന് ഈ ബഹുമതി നേടിക്കൊടുത്തത്. 
  ഇലക്ട്രിക്കല്‍ എന്‍ജിനിയറും ഫോട്ടോഗ്രാഫറുമായ ജെലാന്‍ 1997 ല്‍ ' കസബ' യിിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നത്. പട്ടണത്തിലേക്ക് മിഴി നട്ടിരിക്കുന്ന ഒരു ഗ്രാമീണ യുവാവിന്റെ സ്വപ്നങ്ങളാണിതിന്റെ പ്രമേയം. പിന്നീട് പുറത്തുവന്ന ' ഡിസ്റ്റന്റി' ലും ' ക്‌ളൗഡ്‌സ് ഓഫ് മെയി ' ലും ഏകാകികളായ കലാകാരന്മാരുടെ വേദനകള്‍ അദ്ദേഹം വിഷയമാക്കി. ഡിസ്റ്റന്റില്‍ ഫോട്ടോഗ്രാഫറും ക്‌ളൗഡ്‌സില്‍ സിനിമാ സംവിധായകനുമായിരുന്നു നായകര്‍. രണ്ട് പേര്‍ക്കും ജെലാന്റെ ഛായാസാദൃശ്യമുണ്ടായിരുന്നു. പിന്നീട് ' ക്‌ളൈമെറ്റ്‌സ് ' സംവിധാനം ചെയ്തു. മനസ്സുകൊണ്ട് അകന്നപ്പോഴും എവിടെയോ ഒരല്‍പ്പം സ്‌നേഹം ബാക്കിവെച്ച ദമ്പതിമാരാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. 
  ഈ നാല് ചിത്രങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ജെലാന്റെ ജീവിതപരിസരമുണ്ടായിരുന്നു. അടുപ്പവും അകല്‍ച്ചയുമാണ് ഇവയിലൊക്കെ അദ്ദേഹം വിഷയമാക്കിയത്. എന്നാല്‍, അടുത്ത ചിത്രത്തില്‍ അദ്ദേഹം ആത്മകഥാംശമുള്ള ഇതിവൃത്തം കൈവിട്ടു. സ്വാര്‍ഥിയും കൗശലക്കാരനുമായ ഒരു രാഷ്ട്രീയ നേതാവ് പാവപ്പെട്ട ഒരു കുടുംബത്തെ അപവാദക്കുരുക്കിലേക്ക് വലിച്ചടുപ്പിക്കുന്നതാണ് 2008 ല്‍ ഇറങ്ങിയ ' ത്രീ മങ്കീസി ' ന്റെ പ്രമേയം. ഏറ്റവുമൊടുവിലത്തെ സിനിമയാണ് ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ '. ' ത്രീ മങ്കീസി 'ലെപ്പോലെ ഈ ചിത്രത്തിലും ആത്മകഥാംശമില്ല. ഒരു ക്രൈം ത്രില്ലറിന്റെ മാതൃകയാണ് ഇതില്‍ കാണാനാവുക. എന്നാല്‍, പൂര്‍ണമായും കുറ്റകൃത്യത്തിന് പുറകെ പോകുന്ന സിനിമയല്ലിത്. സങ്കീര്‍ണമായ മനസ്സിന്റെ ആഴങ്ങളും ജീവിതത്തിന്റെ അര്‍ഥതലങ്ങളും തേടാനാണ് സംവിധായകന്‍ പ്രധാനമായും ശ്രമിക്കുന്നത്. ജെലാന്റെ ഏറ്റവും മികച്ച ചിത്രമാണിത് എന്നാണ് നിരൂപകമതം.
  മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് തന്റേതെന്ന് ജെലാന്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍ ഓരോ സന്ദര്‍ഭത്തിലും വിചിത്രരീതിയിലാണ് പെരുമാറുന്നത്. ചിലതിന് നമുക്ക് യുക്തിസഹമായ ഒരുത്തരം കണ്ടെത്താനാവില്ല. എല്ലാവരിലും എവിടെയോ നന്മയുടെ അംശമുണ്ടെന്ന് ജെലാന്‍ കരുതുന്നു. കൊലപാതകികള്‍ പോലും നന്മയുടെ വെളിച്ചത്തിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്ന് ' വണ്‍സ് അപ്പോണ്‍ എ ടൈ ' മിലൂടെ പറഞ്ഞുവെക്കുന്നു അദ്ദേഹം. 
    ഒരു കേസന്വേഷണത്തിനു പുറകെ പോകുന്ന പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും . ഇവര്‍ ഓര്‍ത്തുവെക്കാനും മറക്കാനും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു രാത്രി. തുര്‍ക്കിയിലെ അനറ്റോലിയ എന്ന പീഠഭൂമിയിലെ ആ രാത്രിയാണ് നൂറി ബില്‍ജി ജെലാന്‍ ' വണ്‍സ് അപ്പോണ്‍ എ ടൈമി ' ല്‍ ആവിഷ്‌കരിക്കുന്നത്. 
     ഒരു നാടോടിക്കഥയുടെ തുടക്കംപോലുള്ള സിനിമാശീര്‍ഷകത്തിനു തന്നെയുണ്ട് പ്രത്യേക ആകര്‍ഷകത്വം. മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നില്‍ക്കുന്ന അനറ്റോലിയയുടെ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. കാലം മരവിച്ചു നില്‍ക്കുന്ന പ്രശാന്തമായ സ്ഥലം. പുല്‍മേടിനെ പകുത്ത്ഇഴഞ്ഞുപോകുന്ന പാത. അവിടവിടെ ഏകാകികളായ മരങ്ങള്‍. അടുത്തുചെന്നാല്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഇലകളുടെ മര്‍മരം. ഇരുട്ടിനെ കീറിമുറിച്ച് അവിടേക്ക് മൂന്നു വാഹനങ്ങള്‍ എത്തുന്നു. രണ്ട് കാറും ഒരു പോലീസ് ജീപ്പും. ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനാണവര്‍ വരുന്നത്. പട്ടണത്തില്‍ ഒരു യുവാവിനെ കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നു . പ്രതികള്‍ രണ്ടും അറസ്റ്റിലായി. അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പക്ഷേ, മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികളുമായാണ് പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും അവിടേക്ക് എത്തിയത്. എല്ലായിടവും ഒരേപോലെ തോന്നിക്കുന്ന ഭൂപ്രകൃതി കുറ്റവാളികളെയും കബളിപ്പിക്കുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതിക്ക് തിരിച്ചറിയാനാവുന്നില്ല. സംശയം തോന്നി അയാള്‍ കാട്ടിക്കൊടുക്കുന്ന സ്ഥലങ്ങളെല്ലാം പോലീസ് മേധാവിയും സഹായികളും ഇളക്കിമറിക്കുന്നുണ്ട്. പക്ഷേ, മൃതദേഹം കിട്ടുന്നില്ല. അന്വേഷണസംഘം അന്നു രാത്രി ഗ്രാമത്തലവന്റെ അതിഥികളായി കഴിയുന്നു. പിറ്റേന്ന് മുഖ്യപ്രതി വളരെ കൃത്യമായി സ്ഥലം ചൂണ്ടിക്കാട്ടുന്നു. പിന്നെ, അന്വേഷണറിപ്പോര്‍ട്ട് തയാറാക്കലും പോസ്റ്റ്‌മോര്‍ട്ടവും. 
     ഒരു രാവും പകലുമാണ് കഥയുടെ സമയപരിധി. ഈ ചിത്രത്തില്‍ കഥക്കല്ല, കഥാപരിചരണരീതിക്കാണ് പ്രാധാന്യം. രഹസ്യം നിറഞ്ഞ ഒരു രാത്രിയിലാണ് സിനിമയുടെ തുടക്കം. അടച്ചിട്ട മുറിയില്‍ മൂന്നു സുഹൃത്തുക്കള്‍ മദ്യപിക്കുകയാണ്. അവരില്‍പ്പെട്ട യാസറാണ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് മറ്റ് രണ്ടുപേരും അറസ്റ്റിലാവുന്നു. ഇവരില്‍ മുഖ്യപ്രതിയെമാത്രമേ സംവിധായകന്‍ കാര്യമായി ശ്രദ്ധിക്കുന്നുള്ളു. അയാളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. യാസറിനെ എന്തിന് കൊന്നു എന്നതിലേക്കാണ് സിനിമയുടെ അന്വേഷണം പോകുന്നത്. ഇതിനിടയില്‍ത്തന്നെ മറ്റ് പ്രധാന കഥാപാത്രങ്ങളേയും സംവിധായകന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍രംഗത്തും കുടുംബ ബന്ധങ്ങളിലും അവര്‍ നേരിടുന്ന സമ്മര്‍ദങ്ങളെ മുഖ്യ ഇതിവൃത്തത്തിനൊപ്പം ചേര്‍ത്തുവെക്കാനും ശ്രമിക്കുന്നുണ്ട്. 
     ഇരുട്ടും വെളിച്ചവും ചേര്‍ത്തുവെച്ച് കഥാപാത്രങ്ങളുടെ ഉള്ളറകളെ ജെലാന്‍ തുറന്നുകാട്ടുന്നു. ഓരോ കഥാപാത്രത്തെയും അതിസമര്‍ഥമായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ആദ്യം നമ്മുടെ ശ്രദ്ധ നേടുന്നത് പോലീസ് ചീഫാണ്. മൃതദേഹം കണ്ടെത്തുന്നതോടെ പ്രോസിക്യൂട്ടറുടെ ഊഴമായി. ഏറ്റവുമൊടുവില്‍, മൃതദേഹ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കായി പ്രാധാന്യം. 
    അന്വേഷണയാത്രക്കിടയില്‍ പ്രോസിക്യൂട്ടറും ഡോക്ടറും തമ്മില്‍ ഒരപൂര്‍വ സ്‌നേഹബന്ധം വളരുന്നുണ്ട്. അവര്‍ തമ്മിലുള്ള ദീര്‍ഘസംഭാഷണം പല ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒട്ടും അസ്വാഭാവികത ഇല്ലാത്ത മട്ടില്‍ ആ സംഭാഷണത്തിനുള്ള പശ്ചാത്തലം സംവിധായകന്‍ ഓരോ ഘട്ടത്തിലും ഒരുക്കിക്കൊടുക്കുന്നു. അസ്വാരസ്യം നിറഞ്ഞ ദാമ്പത്യവും ജീവിതവും മരണവും പ്രതികാരവുമൊക്കെ അവരുടെ സംഭാഷണത്തില്‍ കടന്നുവരുന്നു. അന്ത്യദിനം പ്രവചിച്ച് , മറ്റുള്ളവരുടെ കണ്‍മുന്നില്‍വെച്ച് മരണത്തിലേക്ക് പോയ ഒരു സുന്ദരിയുടെ കഥയാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്.ആ കഥ പൂര്‍ത്തിയാകുമ്പോള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഒരുപാട് അര്‍ഥതലങ്ങളിലേക്കാണ് ജെലാന്‍ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണം ജീവിതത്തിന്റെ വിലയിരുത്തലായി രൂപാന്തരപ്പെടുകയാണ്. 
    . ഗ്രാമത്തലവന്റെ വീട്ടിലെ സത്കാരമാണ് ചിത്രത്തില്‍ പ്രധാന വഴിത്തിരിവായി മാറുന്നത്. ഇടക്കിടെ വൈദ്യുതി കണ്ണുചിമ്മുന്ന ഗ്രാമമാണത്. സത്കാരത്തിനിടെ വൈദ്യുതി പോകുന്നു.തുടര്‍ന്ന്, വിളക്കും താലത്തില്‍ തേന്‍ നിറച്ച കുപ്പികളുമായി ഗ്രാമത്തലവന്റെ മകള്‍ പ്രത്യക്ഷപ്പെടുന്നു. ആ സൗന്ദര്യവും അവള്‍ പരത്തിയ പ്രകാശവും ഓരോ കഥാപാത്രത്തിലും വ്യത്യസ്ത ഭാവങ്ങളാണുണര്‍ത്തിയത്. മഞ്ഞ വെളിച്ചത്തില്‍ തെളിയുന്ന പെണ്‍കുട്ടിയുടെ ചിത്രം അവര്‍ ഹൃദയത്തിലേക്ക് ആവാഹിക്കുകയാണ്. നന്മയുടെ ആ വെളിച്ചം തന്റെ കഠിനചിന്തകളെ മൃദുവായി വന്നു തലോടിയതായി കൊലയാളിക്ക് തോന്നുന്നു. തൊട്ടടുത്ത നിമിഷം അയാള്‍ കരയുകയാണ്. ഇവിടംതൊട്ടയാള്‍ മാനസാന്തരപ്പെടുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം കൃത്യമായി പോലീസിന് പറഞ്ഞുകൊടുക്കുന്നു. 
      രണ്ടര മണിക്കൂര്‍ നീണ്ട സിനിമയുടെ  ഏതാണ്ട് പകുതിയും രാത്രിദൃശ്യങ്ങളാണ്. ജെലാന്‍ചിത്രങ്ങളിലെ സജീവ സാന്നിധ്യമായ പ്രകൃതി എല്ലാ മനോഹാരിതയോടുംകൂടി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. കാഴ്ചസുഖത്തിനുവേണ്ടിയല്ല ഈ പ്രകൃതിദൃശ്യങ്ങള്‍. പ്രമേയഘടനയില്‍ ഈ ദൃശ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കഥാപാത്രങ്ങളുടെ മനസ്സിന്റെ പ്രതിബിംബങ്ങളാണവ. അവരുടെ ആത്മസംഘര്‍ഷത്തിന്റെ സൂചനകള്‍ ഇവിടെ നിന്ന് നമുക്ക് കിട്ടും. അതുവരെ നിശ്ചലമായിരുന്ന മരം ചിലപ്പോള്‍ ശരീരമാകെ ഇളക്കി ഇല പൊഴിക്കുന്നതു കാണാം. ഇലകളുടെ മര്‍മരം നമുക്ക് കേള്‍ക്കാം. 
    പശ്ചാത്തല സംഗീതത്തിന് ഉപകരണങ്ങളെ തീരെ ആശ്രയിക്കാത്ത സംവിധായകനാണ് ജെലാന്‍. ശക്തിയോടെ വീശുന്ന കാറ്റ്, ഇടിയുടെയും മഴയുടെയും ശബ്ദം, പട്ടിയുടെ കുര , തീവണ്ടിയുടെ ശബ്ദം .ഇതൊക്കെ മതി അദ്ദേഹത്തിന് പശ്ചാത്തലസംഗീതമായിട്ട്. ആദ്യചിത്രം മുതല്‍ ഇതാണ് രീതി. ആവര്‍ത്തനത്താല്‍ മുഷിപ്പ് തോന്നാത്തവിധം ഈ ശബ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ ജെലാനറിയാം.


സിനിമയുടെ ലോകങ്ങള്‍




സമകാല ലോകസിനിമയിലെ ക്ലാസിക്കുകളെക്കുറിച്ചുള്ള 50 പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് കാഴ്ചയുടെ ഭൂപടം. ഇന്നത്തെ ലോകസിനിമ എന്താണെന്നും അതിന്റെ പരിഗണനകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന പുസ്തകം. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ജാഗ്രതയും എഴുത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും എടുത്തു പറയേണ്ടതാണ്.

 ബിജു സി.പി.

സിനിമ നമുക്കൊരു വികാരമാണിന്ന്. ആധുനിക മനുഷ്യന്റെ ആവിഷ്‌കാരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സമഗ്രതയാര്‍ജിച്ച മഹത്തായ കല. അത് വെറുമൊരു നേരമ്പോക്കല്ല. ജീവിതത്തിന്റെ സകല തലങ്ങളെയും നിരന്തരം നവീകരിച്ചു കൊണ്ട് മനുഷ്യസമൂഹത്തെയാകെ പുതിയ വളര്‍ച്ചകളിലേക്കും വികാസത്തിലേക്കും നയിക്കുന്ന മുന്നേറ്റമാണ്. സിനിമ ഇന്ന്, മറ്റേതൊരു ആവിഷ്‌കാരത്തെക്കാളും അധികമായി മനുഷ്യനെ ഒരു സമൂഹമെന്ന നിലയില്‍ ഏകോപിപ്പിക്കുന്നുണ്ട്. അത് ഒരേ സമയം സാംസ്‌കാരിക മുന്നേറ്റവും സാംസ്‌കാരിക പ്രതിനിധാനവുമാകുന്നു. വികാരങ്ങളുടെ ആവിഷ്‌കാരവും വിചാരങ്ങളുടെ വിളനിലവുമാകുന്നു.മുഴുവന്‍ മനുഷ്യരാശിയോടും ഒരുപോലെ സംവദിക്കുന്ന ഈ മഹത്തായ കലാസൃഷ്ടികളെയാണ് നാം ലോകസിനിമ എന്നു വിളിക്കുന്നത്. ഭാഷയുടെയും പ്രാദേശികതയുടെയും അതിരുകള്‍ക്കപ്പുറത്ത് മനുഷ്യകുലത്തിന്റെ മഹാവലിപ്പങ്ങളിലേക്ക് ഓരോ വ്യക്തിയെയും ചേര്‍ത്തു നിര്‍ത്തുന്ന സാംസ്‌കാരികപ്പശിമ. അതിവിശാലവും ബൃഹത്തുമായ ലോകസിനിമയുടെ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തി ലോകസിനിമയെക്കുറിച്ച് പരിചയപ്പെടുത്തുന്ന പുസ്തകമാണ് കാഴ്ചയുടെ ഭൂപടം. 
സിദ്ധാന്തങ്ങള്‍ പറയുന്ന പാതിവെന്ത രചനകളും വിവര്‍ത്തനങ്ങളുമല്ലാതെ സിനിമ ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് സിനിമയെക്കുറിച്ച് അറിയാനും ആസ്വദിക്കാനും സഹായിക്കുന്ന പുസ്തകങ്ങള്‍ ഏറെയൊന്നുമില്ല മലയാളത്തില്‍. ലോകസിനിമയിലെ ഏറ്റവും മികച്ച അമ്പതു സിനിമകളെക്കുറിച്ച് ലളിതമായും സൂക്ഷ്മമായും വിശദീകരിക്കുന്നു കാഴ്ചയുടെ ഭൂപടം. സിനിമ എടുക്കുന്നതില്‍ മാത്രമല്ല, അത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നതിലും ഒരു സംസ്‌കാരമുണ്ടെന്ന തിരിച്ചറിവ് ഗ്രന്ഥകാരന്‍ ആമുഖത്തില്‍തന്നെ വ്യക്തമാക്കുന്നു. സിനിമയെ സ്‌നേഹിക്കുകയും മഹിതമായ ഒരു ചലച്ചിത്ര സംസ്‌കാരത്തിന്റെ  ഊര്‍ജത്തില്‍ നിന്നു കൊണ്ട് സിനിമ കാണുകയും ലളിതമായി എഴുതുകയും ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. 
ഓരോ സിനിമയെക്കുറിച്ചും എഴുതുമ്പോള്‍ അതതു സിനിമയുടെ സംവിധായകര്‍ മുന്നോട്ടുവെക്കുന്ന ചലച്ചിത്രസംസ്‌കാരത്തെക്കുറിച്ചും അവരുടെ ഇതര സിനിമകളെക്കുറിച്ചും സാമാന്യേന പറഞ്ഞു പോകുന്നുണ്ട്. ഒരു ലേഖനവും ഒരൊറ്റ സിനിമയെക്കുറിച്ചുള്ള കുറിപ്പു മാത്രമായി നില്‍ക്കുന്നില്ല. ഒരു സിനിമയെ മുഖ്യമായി പരാമര്‍ശിച്ച് ആ സംവിധായകന്റെ ചലച്ചിത്രലോകത്തെക്കുറിച്ചുള്ള വിശകലനമായി മാറുന്നു മിക്ക ലേഖനങ്ങളും. വിശാലമായ ഒരു സിനിമാസംസ്‌കാരത്തിലേക്ക് വായനക്കാരെ നയിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ലോകസിനിമ എന്നു പറഞ്ഞു തുടങ്ങുന്നവരൊക്കെ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍, ബൈസിക്കിള്‍ തീവ്‌സ്, റാഷമോണ്‍ തുടങ്ങി ദശാബ്ദങ്ങള്‍ക്കുമുമ്പുള്ള കുറേ ക്ലാസിക്കുകളെക്കുറിച്ചു മാത്രമാണ് പറയാറുള്ളത്. എന്നാല്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്ന സിനിമകളെല്ലാംതന്നെ സമകാല ലോകസിനിമയിലെ ക്ലാസിക്കുകളാണ്. ഇന്നത്തെ ലോകസിനിമ എന്താണ് എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നു എന്നതാണ് കാഴ്ചയുടെ ഭൂപടത്തിന്റെ ഏറ്റവും വലിയ മേന്മ. 2011ല്‍ പുറത്തു വന്ന ദേവൂള്‍, ദ മില്‍ ആന്‍ഡ് ദ ക്രോസ്സ് തുടങ്ങിയ സിനിമകളൊക്കെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. 
ഇസ്രായേലിന്റെയും റുമാനിയയുടെയും തുര്‍ക്കിയുടെയും അമേരിക്കയുടെയും റഷ്യയുടെയും ജര്‍മനിയുടെയുമൊക്കെ രാഷ്ട്രീയ പരിണാമങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ അധികാര വെറിയെക്കുറിച്ചുമൊക്കെയുള്ള തിരിച്ചറിവുകളിലേക്ക് എങ്ങനെയാണ് സിനിമ പ്രേക്ഷകരെ തോറ്റിയുണര്‍ത്തുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്നു പുസ്തകം. സിനിമാ പാരഡീസോയിലൂടെ വിശ്വപ്രസിദ്ധനായ ജൂസെപ്പെ ടൊര്‍ണത്തോറെയുടെ ദ അണ്‍നോണ്‍ വുമണ്‍ എന്ന സിനിമയെക്കുറിച്ച് വിവരിക്കുന്ന അജ്ഞാത എന്ന ലേഖനമാണ് പുസ്തകത്തില്‍ ആദ്യം. മാര്‍കേസിന്റെ കോളറാ കാലത്തെ പ്രണയം എന്ന നോവലിനെ ഉപജീവിച്ച് അതേ പേരില്‍ വന്ന സിനിമ, രാംചന്ദ് പാകിസ്താനി എന്ന പാക് സിനിമ, എന്നു തുടങ്ങി പൊളാന്‍സ്‌കിയുടെ ഗോസ്റ്റ് റൈറ്റര്‍ വരെ 50 ലേഖനങ്ങളിലൂടെ നൂറോളം സിനിമകളെ പരിചയപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. സമകാല ലോകസിനിമ എന്താണെന്നു മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു കൈപ്പുസ്തകം പോലെ പ്രയോജനപ്പെടുത്താവുന്നതാണ് കാഴ്ചയുടെ ഭൂപടം.
പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും മുന്നണിയില്‍ നില്‍ക്കുന്ന സിനിമകളാണ് പരാമര്‍ശിക്കപ്പെടുന്നവയിലേറെയും. ഒപ്പം, ഡിസ്റ്റന്റ്, ദ ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജര്‍, കിം കി ഡൂക്കിന്റെ ബ്രെത്ത് തുടങ്ങി മനുഷ്യാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന നിരവധി സിനിമകളും. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തിയിട്ടുള്ള രാഷ്ട്രീയജാഗ്രത എടുത്തു പറയേണ്ടതാണ്. 
    പത്രപ്രവര്‍ത്തകന്‍ കൂടിയായ ടി.സുരേഷ് ബാബുവിന്റെ രചനാ ശൈലി ലളിതവും ഹൃദയഹാരിയുമാണ്.