Wednesday, April 23, 2008

എഴുത്തുകാരിയുടെ പശ്ചാത്താപം

കൗമാരത്തില്‍ ചെയ്‌തുപോയ ക്രൂരമായ തെറ്റിന്‌ എഴുപതാം വയസ്സില്‍ തന്‍െറ അവസാന നോവലിലൂടെ പ്രായശ്ചിത്തം ചെയ്യുന്ന എഴുത്തുകാരിയുടെ കഥയാണ്‌ `അറ്റോണ്‍മെന്‍റ്‌'. ഇക്കഴിഞ്ഞ ഓസ്‌കറിന്‌ ഏഴു നോമിനേഷനുകള്‍ നേടിയ ചിത്രമാണിത്‌. (പശ്ചാത്തല സംഗീതത്തിനു മാത്രമേ ഓസ്‌കര്‍ അവാര്‍ഡ്‌ ലഭിച്ചുള്ളൂ.) 2007-ലെ വെനീസ്‌, വാന്‍കൂവര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു `അറ്റോണ്‍മെന്‍റ്‌'.
പതിമ്മൂന്നാം വയസ്സില്‍ ചെയ്‌ത തെറ്റിനുള്ള പ്രായശ്ചിത്തമോ പാപപരിഹാരമോ ആണ്‌ ബ്രയണി ടെല്ലിസിന്‍െറ പില്‍ക്കാല ജീവിതം. ബ്രയണിയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ്‌ സംവിധായകന്‍ ജോ റൈറ്റ്‌ അനാവരണം ചെയ്യുന്നത്‌. യൗവനത്തിലും വാര്‍ധക്യത്തിലും ബ്രയണിയെ കൗമാരകാലം വേട്ടയാടുന്നതു കാണാം. അക്ഷരങ്ങളിലൂടെ സഹൃദയ ലോകം കീഴടക്കുന്ന ബ്രയണി തീവ്രവേദന ഉള്ളിലൊതുക്കിയാണ്‌ കഴിയുന്നത്‌. തന്‍േറതുള്‍പ്പെടെ മൂന്നു ജീവിതമാണ്‌ ബ്രയണി തകര്‍ക്കുന്നത്‌. അറിവില്ലായ്‌മയും വകതിരിവില്ലാത്ത കൗമാര പ്രണയത്തിന്‍െറ ലഹരിയും ചേര്‍ന്നപ്പോള്‍ അവള്‍ തെറ്റിലേക്ക്‌ നടന്നു കയറുകയായിരുന്നു. സേവനത്തിന്‍െറ വഴിയിലേക്ക്‌ സ്വന്തം ജീവിതം തിരിച്ചുവിട്ട്‌ ബ്രയണി തന്‍െറ പാപത്തിന്‍െറ ചെറിയൊരു പങ്ക്‌ കഴുകിക്കളയുന്നുണ്ട്‌. പക്ഷേ, അപ്പോഴും സ്വന്തം ചേച്ചിയുടെയും ചേച്ചിയുടെ കാമുകന്‍െറയും നഷ്‌ടജീവിതങ്ങളോട്‌ അവള്‍ക്ക്‌ കണക്കു പറയേണ്ടി വരുന്നുണ്ട്‌.
1935-ല്‍ ഇംഗ്ലണ്ടിലാണ്‌ കഥ തുടങ്ങുന്നത്‌. ഒരു സമ്പന്ന കുടുംബം. ബ്രയണി ടെല്ലിസ്‌ എന്ന പതിമ്മൂന്നുകാരിയെയാണ്‌ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്‌. അവള്‍ തിരക്കിട്ട്‌ ടൈപ്പ്‌ ചെയ്യുകയാണ്‌. ആദ്യത്തെ നാടകത്തിന്‍െറ ആഹ്ലാദത്തിലാണവള്‍. അന്ന്‌ വിട്ടിലെത്തുന്ന സഹോദരന്‍ ലിയോണിനുവേണ്ടി ബ്രയണി നാടകം തിരക്കിട്ട്‌ പൂര്‍ത്തിയാക്കുന്നു. `ദ ട്രയല്‍സ്‌ ഓഫ്‌ അറബല്ല' എന്നു പേരിട്ട നാടകം ആദ്യം വായിക്കുന്നത്‌ അമ്മയാണ്‌. അമ്മയ്‌ക്ക്‌ നല്ല അഭിപ്രായം.
ബ്രയണിയുടെ ചേച്ചിയാണ്‌ സിസിലിയ. തങ്ങളുടെ കാര്യസ്ഥന്‍െറ മകനായ റോബിയോട്‌ ബ്രയണിക്ക്‌ അല്‌പം താത്‌പര്യമുണ്ട്‌. പക്ഷേ, റോബിക്ക്‌ സമപ്രായക്കാരിയായ സിസിലിയയെ ആയിരുന്നു ഇഷ്‌ടം. ഡോക്ടറാകാനാണ്‌ റോബിക്ക്‌ മോഹം.
ഒരു ദിവസം വീട്ടിനു മുന്നിലെ ജലധാരയ്‌ക്കു സമീപം സിസിലിയയും റോബിയും ശണ്‌ഠകൂടുന്നു. പിടിവലിക്കിടയില്‍ സിസിലിയയുടെ കൈയിലിരുന്ന പൂപ്പാത്രം വീണു പൊട്ടുന്നു. മേല്‍ വസ്‌ത്രമൂരി സിസിലിയ വെള്ളത്തിലിറങ്ങി പൂപ്പാത്രത്തിന്‍െറ കഷ്‌ണം തപ്പിയെടുക്കുന്നു. തന്‍െറ കിടപ്പുമുറിയില്‍നിന്നു നോക്കുന്ന ബ്രയണി സിസിലിയയെ നനഞ്ഞൊട്ടിയ അടിവസ്‌ത്രങ്ങളോടെയാണ്‌ കാണുന്നത്‌. ഇരുവരെ ക്കുറിച്ചും ബ്രയണിയില്‍ മോശമായ ധാരണ രൂപമെടുക്കുന്നു.
ബ്രയണിയുടെ വീട്ടില്‍ മൂന്നു ബന്ധുക്കളുണ്ട്‌. വിവാഹമോചനത്തിന്‍െറ വക്കിലെത്തി നില്‍ക്കുന്ന ദമ്പതിമാരുടെ മൂന്നു മക്കള്‍. ഇരട്ടകളായ രണ്ടാണ്‍കുട്ടികളും ലോല എന്ന പെണ്‍കുട്ടിയും. സഹോദരന്‍ ലിയോണിനൊപ്പം കൂട്ടുകാരന്‍ പോള്‍ മാര്‍ഷലും അതിഥിയായെത്തുന്നു. ചോക്കലേറ്റ്‌ ഫാക്ടറി ഉടമയാണ്‌ പോള്‍ . ഹിറ്റ്‌ലറുടെ പടയോട്ടം ശ്രദ്ധിക്കുന്നയാളാണ്‌ പോള്‍. വന്‍യുദ്ധത്തിനുള്ള സാധ്യത അയാള്‍ മനസ്സില്‍ കാണുന്നു. അതില്‍നിന്നെങ്ങനെ ബിസിനസ്സുണ്ടാക്കാം എന്നതിലാണ്‌ അയാള്‍ക്ക്‌ കണ്ണ്‌. ബ്രിട്ടീഷ്‌ സൈനികര്‍ക്ക്‌ ചോക്കലേറ്റ്‌ വില്‍ക്കാനുള്ള ഒരു പദ്ധതി അയാളുടെ മനസ്സിലുണ്ട്‌.
സിസിലിയയോടുള്ള പെരുമാറ്റത്തില്‍ വിഷമം തോന്നിയ റോബി അവളോട്‌ മാപ്പുപറയാന്‍ തീരുമാനിക്കുന്നു. രണ്ടു കത്തുകള്‍ അവന്‍ തയ്യാറാക്കുന്നു. ഒന്ന്‌, മാപ്പിരന്നുകൊണ്ടുള്ളത്‌. മറ്റൊന്ന്‌, അവളോടുള്ള സേ്‌നഹം വെളിപ്പെടുത്തുന്നത്‌. അശ്ലീലപദങ്ങള്‍ കൊണ്ടാണ്‌ രണ്ടാമത്തെ കത്ത്‌ തയ്യാറാക്കിയിരുന്നത്‌. ബ്രയണിയുടെ കൈയില്‍ അവന്‍ കത്ത്‌ കൊടുത്തയയ്‌ക്കുന്നു. പക്ഷേ, അബദ്ധം പറ്റിയ കാര്യം പിന്നീടാണറിയുന്നത്‌. സിസിലിയയുടെ നനഞ്ഞ സൗന്ദര്യത്തെ അശ്ലീല വാക്കുകളാല്‍ വിശേഷിപ്പിക്കുന്ന കത്താണ്‌ കൊടുത്തയച്ചത്‌. ക്ഷമാപണക്കത്ത്‌ മേശപ്പുറത്തു തന്നെയുണ്ടായിരുന്നു. റോബിക്ക്‌ ജാള്യം തോന്നുന്നു. ബ്രയണി റോബിയുടെ കത്ത്‌ തുറന്നു വായിക്കുന്നു. അവനെക്കുറിച്ചുള്ള അവളുടെ ധാരണ ഒന്നുകൂടി ശക്തിപ്പെട്ടു. അവന്‍ വഷളനാണെന്ന്‌ അവളങ്ങ്‌ തീരുമാനിക്കുന്നു.
ബ്രയണി കത്തുവായിച്ചിട്ടുണ്ടെന്ന്‌ സിസിലിയ മനസ്സിലാക്കുന്നു. എങ്കിലും അവള്‍ക്ക്‌ നീരസമൊന്നുമില്ല. അവള്‍ക്ക്‌ റോബിയെയും ഇഷ്‌ടമായിരുന്നു. ലൈബ്രറിയില്‍ ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്നത്‌ ബ്രയണി ഒളിച്ചു നിന്നു കാണുന്നു. അതോടെ, റോബിയോട്‌ എന്തെന്നില്ലാത്ത പക അവളില്‍ രൂപംകൊള്ളുന്നു.
ഡിന്നറിനിടയിലാണ്‌ വിരുന്നുകാരായ ഇരട്ടകളെ കാണാനില്ലെന്ന വിവരമറിയുന്നത്‌. എല്ലാവരും തിരച്ചിലിനിറങ്ങുന്നു. ബ്രയണിയും കൂട്ടത്തിലുണ്ട്‌. തടാകക്കരയില്‍ ഒരാള്‍ ലോലയെ പീഡിപ്പിക്കുന്നത്‌ ബ്രയണി കാണുന്നു. റോബിയോട്‌ പകരം വീട്ടാനുള്ള അവസരമായി അവളിതിനെ കണക്കാക്കുന്നു. പീഡകന്‍െറ മുഖം ലോല കൃത്യമായി ഓര്‍ക്കുന്നില്ല. പക്ഷേ, അത്‌ റോബിയാണെന്ന്‌ ബ്രയണി ഉറപ്പിച്ചു പറയുന്നു. കാണാതായ കുട്ടികളുമായി റോബി തിരിച്ചെത്തുമ്പോള്‍ അവനില്‍ കുറ്റവാളിപ്പട്ടം ചാര്‍ത്തിക്കഴിഞ്ഞിരുന്നു. റോബിയെ പോലീസ്‌ അറസ്റ്റുചെയ്‌തു കൊണ്ടുപോകുന്നു. ബ്രയണിയുടെ സാക്ഷിമൊഴി കാരണം റോബി ശിക്ഷിക്കപ്പെടുന്നു.
നാലുവര്‍ഷത്തിനുശേഷം വടക്കന്‍ ഫ്രാന്‍സില്‍ നമ്മള്‍ വീണ്ടും റോബിയെ കണ്ടുമുട്ടുന്നു. അവനിപ്പോള്‍ ബ്രിട്ടീഷ്‌ സൈന്യത്തിലാണ്‌. രണ്ടാംലോക മഹായുദ്ധം നടക്കുകയാണ്‌. ബ്രിട്ടീഷ്‌ സേന ഫ്രാന്‍സില്‍നിന്നു പിന്മാറാന്‍ പോകുന്നു. ജര്‍മന്‍ സേന മുന്നേറിവരികയാണ്‌. ബലാത്സംഗ കുറ്റത്തിനു ശിക്ഷിക്കപ്പെട്ട റോബിയോട്‌ ജയില്‍വേണോ പട്ടാളത്തില്‍ ചേരുന്നോ എന്നതായിരുന്നു അധികൃതരുടെ ചോദ്യം. യുദ്ധ രംഗത്തെ വീരമരണമാണ്‌ റോബി ആഗ്രഹിച്ചത്‌. ഇതിനിടെ, സിസിലിയ റോബിയുമായി ബന്ധം പുലര്‍ത്തുന്നുണ്ട്‌. അവന്‍െറ നിരപരാധിത്വം അവള്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. ബ്രയണിയെ കണ്ണടച്ചു വിശ്വസിക്കാന്‍ സിസിലിയ തയ്യാറായിരുന്നില്ല. സിസിലിയയ്‌ക്ക്‌ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ല. നഴ്‌സായി പരിശീലനം നേടുകയാണവള്‍. വീണു കിട്ടുന്ന ഒഴിവിനൊക്കെ റോബി അവളെത്തേടിയെത്തും. കടല്‍ത്തീരത്ത്‌ ഒരു കോട്ടേജ്‌.അതായിരുന്നു അവരുടെ സ്വപ്‌നം. അവര്‍ പരസ്‌പരം കത്തുകളയയ്‌ക്കുന്നുണ്ട്‌. അതിലവന്‍ എപ്പോഴും സ്വപ്‌നങ്ങളെക്കുറിച്ചാണെഴുതുന്നത്‌. ``ശിക്ഷ കാലാവധി കഴിഞ്ഞ്‌ തിരിച്ചെത്തിയാല്‍ കുറ്റബോധമില്ലാതെ ആരുടെ മുന്നിലും നാണിക്കാതെ ഞാന്‍ നിന്നെ സ്വന്തമാക്കും'' എന്നവന്‍ എഴുതുന്നു.
കാംബ്രിഡ്‌ജില്‍ ഉപരിപഠനത്തിനു പോകാനുള്ള ശ്രമം ബ്രയണി ഉപേക്ഷിച്ചതായി അവളുടെ കത്തില്‍നിന്നു സിസിലിയ മനസ്സിലാക്കുന്നു. തന്‍െറ തെറ്റിനെക്കുറിച്ച്‌ ബ്രയണി മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. ലണ്ടനിലെ ഒരാസ്‌പത്രിയില്‍ ബ്രയണി നഴ്‌സായി പരിശീലനം നേടുകയാണ്‌. അപ്പോഴും അവളിലെ എഴുത്തുകാരി മരിച്ചിട്ടില്ല. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ അവളുടെ ടൈപ്പ്‌ റൈറ്റര്‍ ജീവന്‍ വെക്കും. അസ്വസ്ഥമായ മനസ്സില്‍നിന്ന്‌ വാക്കുകള്‍ കഥകളായി പുറത്തു വരും.
ഇതിനിടെ, പോള്‍ മാര്‍ഷല്‍ ലോലയെ വിവാഹം കഴിക്കുന്നു. അയാള്‍ ബ്രിട്ടനിലെ വന്‍വ്യവസായിയായി മാറിക്കഴിഞ്ഞിരുന്നു. വിവാഹത്തില്‍ ബ്രയണിയും പങ്കെടുക്കുന്നുണ്ട്‌. പോള്‍ പക്ഷേ, ബ്രയണിയെ കണ്ട ഭാവം നടിക്കുന്നില്ല. (ഇവിടെ, തടാകക്കരയിലെ പഴയ രംഗം ആവര്‍ത്തിക്കുന്നു. ബ്രയണി അന്നവിടെ വെച്ച്‌ കണ്ടത്‌ പോള്‍ മാര്‍ഷലിനെയായിരുന്നു.) ബ്രയണി സിസിലിയയുടെ അടുത്തെത്തി തനിക്ക്‌ കുറ്റങ്ങള്‍ ഏറ്റുചൊല്ലണമെന്ന്‌ പറയുന്നു. ഒരു ജഡ്‌ജിയുടെ മുന്നില്‍ എല്ലാം ഏറ്റുപറഞ്ഞ്‌ തന്‍െറ മൊഴി തിരുത്താന്‍ അവള്‍ തയ്യാറാണ്‌. സിസിലിയയുടെ വീട്ടില്‍ വെച്ച്‌ റോബിയെ അവള്‍ കണ്ടുമുട്ടുന്നു. ആദ്യമൊക്കെ ബ്രയണിയെ രോഷത്തോടെ ചോദ്യം ചെയ്യുന്ന റോബി സിസിലിയയുടെ സാന്ത്വനിപ്പിക്കലിനു മുന്നില്‍ ക്രമേണ ശാന്തനാകുന്നു. എത്രയും പെട്ടെന്നു കുറ്റവിമുക്തനാകണമെന്ന്‌ അവനും ആഗ്രഹമുണ്ട്‌. എല്ലാ കാര്യങ്ങളും എഴുതി നിയമപ്രകാരം അധികൃതര്‍ക്ക്‌ സമര്‍പ്പിക്കാന്‍ അവന്‍ ബ്രയണിയോടാവശ്യപ്പെടുന്നു.
ഇനി, അവസാന രംഗമാണ്‌. എഴുപതുകാരിയായ ബ്രയണിയാണ്‌ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്‌. അറിയപ്പെടുന്ന എഴുത്തുകാരിയാണവര്‍. അവരുടെ ഇരുപത്തിയൊന്നാമത്തെ നോവല്‍ `അറ്റോണ്‍മെന്‍റ്‌' ഉടനെ പ്രസിദ്ധീകരിക്കും. ബ്രയണിയുടെ പിറന്നാളിലാണ്‌ അത്‌ പുറത്തിറങ്ങുക. ഇതിന്‍െറ ഭാഗമായി, ടി.വി. ചാനലില്‍ ബ്രയണിയെ ഇന്‍റര്‍വ്യൂ ചെയ്യുകയാണ്‌. ഇത്‌ തന്‍െറ അവസാനനോവലാണെന്ന്‌ അവര്‍ പ്രഖ്യാപിക്കുന്നു. അതിനുള്ള കാരണവും വിശദമാക്കുന്നു. തനിക്ക്‌ സ്‌മൃതിനാശം ബാധിച്ചിരിക്കുന്നു. തലച്ചോര്‍ പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുകയാണ്‌. ക്രമേണ വാക്കുകള്‍ നഷ്‌ടപ്പെടും. ഓര്‍മ നശിക്കും. അതിനു മുമ്പേ എല്ലാം തുറന്നുപറയണമെന്നു തോന്നി. അങ്ങനെയാണ്‌ ആത്മകഥാപരമായ ഈ നോവല്‍ രൂപം കൊള്ളുന്നത്‌. തന്‍േറതടക്കം ആരുടെ പേരും മാറ്റിയിട്ടില്ല. എല്ലാ സംഭവങ്ങളും യഥാര്‍ഥം. പക്ഷേ, അവസാനത്തെ ചില രംഗങ്ങളില്‍ തന്‍െറ ഭാവന വിഹരിച്ചിട്ടുണ്ട്‌. യുദ്ധത്തിനിടയിലും റോബിയും സിസിലിയയും കണ്ടുമുട്ടുന്ന രംഗങ്ങളും സിസിലിയയെ കാണാന്‍ ബ്രയണി ചെല്ലുന്നതും ഭാവനയാണ്‌. അതൊക്കെ ബ്രയണിയുടെ ആഗ്രഹഫലമായി സൃഷ്‌ടിക്കപ്പെട്ടവയാണ്‌. താന്‍ കാരണം നിഷേധിക്കപ്പെട്ട ആനന്ദം ആ പ്രണയികള്‍ അനുഭവിച്ചു എന്നു കരുതുമ്പോഴുള്ള ആത്മസംതൃപ്‌തിക്കു വേണ്ടിയാണ്‌ ആ രംഗങ്ങള്‍ എഴുതിച്ചേര്‍ത്തത്‌. റോബിയുടെ അറസ്റ്റിനുശേഷം അവര്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. പരസ്‌പരം കാണാതെ മരിക്കുകയാണാ പ്രണയികള്‍.
രോഗബാധിതനായ റോബി ഒഴിച്ചുപോവലിന്‍െറ അവസാന ദിവസമായ 1940 ജൂണ്‍ ഒന്നിനാണ്‌ മരിക്കുന്നത്‌. അതേ കൊല്ലം ഒക്ടോബര്‍ പതിനഞ്ചിന്‌ ബല്‍ഹാമിലുണ്ടായ ബോംബാക്രമണത്തില്‍ സിസിലിയയും മരിക്കുന്നു. ദുഃഖസാന്ദ്രമായ ഇത്തരമൊരു അന്ത്യം വായനക്കാര്‍ ഇഷ്‌ടപ്പെടില്ലെന്ന്‌ ബ്രയണിക്കു തോന്നുന്നു. യഥാര്‍ഥ ജീവിതത്തില്‍ നഷ്‌ടപ്പെട്ടതെന്തോ അത്‌ ഭാവനയിലൂടെ തിരിച്ചു നല്‍കുകയാണ്‌ ബ്രയണി. വാക്കുകളും സംഭവങ്ങളും മറവിയിലേക്ക്‌ നീങ്ങും മുമ്പ്‌ പ്രായശ്ചിത്തം ചെയ്യുകയാണ്‌ ആ എഴുത്തുകാരി. തന്‍െറ മനസ്സ്‌ കൊതിച്ച പ്രത്യേകകാഴ്‌ചകള്‍ കാണിച്ചു തന്ന്‌ അവര്‍ നോവല്‍ അവസാനിപ്പിക്കുന്നു. കടല്‍ തീരത്ത്‌, തങ്ങളുടെ സ്വപ്‌ന ഭവനത്തിനു സമീപം സിസിലിയയും റോബിയും ആര്‍ത്തുല്ലസിക്കുന്നത്‌ കാണിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌.
``പ്രൈഡ്‌ ആന്‍ഡ്‌ പ്രെജുഡിസ്‌'' എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ ആളാണ്‌ സംവിധായകന്‍ ജോ റൈറ്റ്‌. ഇയാന്‍ മക്കീവന്‍സിന്‍െറ `അറ്റോണ്‍മെന്‍റ്‌' എന്ന നോവലാണ്‌ സിനിമയ്‌ക്കാധാരം. 2002 ലെ ബെസ്റ്റ്‌ സെല്ലറായിരുന്നു ഈ നോവല്‍.
എഴുത്തുകാരിയുടെ സങ്കീര്‍ണമായ മനസ്സിനെ വളരെ കണിശമായാണ്‌ ജോ റൈറ്റിന്‍െറ ക്യാമറ പിന്തുടരുന്നത്‌. സങ്കല്‌പവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന അവരുടെ ലോകം സൂക്ഷ്‌മമായി പകര്‍ത്താന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. പശ്ചാത്തലത്തില്‍, പ്രത്യേക താളത്തില്‍ ഇടയ്‌ക്കിടെ കേള്‍ക്കുന്ന ടൈപ്പ്‌റൈറ്ററിന്‍െറ ശബ്ദം എഴുത്തുകാരിയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.
ആദ്യരചനയുടെ അഭിമാനവും ഉള്‍പ്പുളകവും അനുഭവിക്കുന്ന ബ്രയണി എന്ന കൗമാരക്കാരിയില്‍ നിന്ന്‌ ജീവിത സായാഹ്നങ്ങളിലെത്തി നില്‍ക്കുന്ന, പാകം വന്ന എഴുത്തുകാരിയിലേക്കാണ്‌ ഇതിവൃത്തം സഞ്ചരിക്കുന്നത്‌.
റോബിയോട്‌ തോന്നിയ അടുപ്പം വെളിപ്പെടുത്തുന്നില്ല ബ്രയണി. ്‌ള്‌ളാഷ്‌ബാക്കായി കാണിക്കുന്ന ഒരു രംഗത്തു മാത്രമാണ്‌ ഇതിന്‍െറ സൂചനയുള്ളത്‌. വെള്ളത്തില്‍ വീണാല്‍ റോബി രക്ഷിക്കുമോ എന്നു ചോദിച്ച്‌ കുട്ടിക്കാലത്ത്‌ നദിയിലേക്ക്‌ എടുത്തുചാടുന്നുണ്ട്‌ ബ്രയണി. അവളന്ന്‌ അവന്‍െറ സേ്‌നഹം പരീക്ഷിക്കുകയായിരുന്നു. ബ്രയണിയെ രക്ഷിച്ചെങ്കിലും റോബിക്ക്‌ അത്‌ ഭീകരമായ ഓര്‍മയാണ്‌. വങ്കത്തിപ്പെണ്ണിന്‍െറ വിവരക്കേടായാണ്‌ അവനതിനെ കാണുന്നത്‌. രണ്ടുപേരും ഒഴുക്കില്‍പ്പെട്ട്‌ മരിച്ചേനെ എന്നു പറഞ്ഞ്‌ ശാസിക്കുകയാണവന്‍. ബ്രയണിയില്‍ ഈ സംഭവം ഒരു ലഹരിയായി കിടപ്പുണ്ടായിരുന്നു. കൂടുതല്‍ അവസരങ്ങളുണ്ടാക്കി അവനില്‍ പടര്‍ന്നുകയറാനായിരുന്നു അവളുടെ കൊതി. പക്ഷേ, അപ്പോഴേക്കും സഹോദരി സിസിലിയയില്‍ റോബി തന്‍െറ സഖിയെ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
സിനിമയുടെ ഇതിവൃത്തത്തെ പ്രധാനമായും രണ്ട്‌ ഘട്ടങ്ങളായി തിരിക്കാം. ഒന്ന്‌, പാപത്തിന്‍േറത്‌. മറ്റൊന്ന്‌, പാപപരിഹാരത്തിന്‍േറത്‌. ആദ്യത്തേതില്‍ പകയുടെ മിന്നല്‍പ്പിണരുകള്‍. രണ്ടാമത്തേതിലാകട്ടെ മനസ്സലിവിന്‍െറ പ്രശാന്തനിമിഷങ്ങള്‍. ഇതിവൃത്തത്തിലെ ഭാവം ഉള്‍ക്കൊണ്ടാണ്‌ സംവിധായകന്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും പിന്തുടരുന്നത്‌. ആദ്യഘട്ടങ്ങളില്‍ ബ്രയണിയുടെയും സിസിലിയയുടെയും റോബിയുടെയും നടത്തത്തിനുപോലും അതിവേഗമുണ്ട്‌. പിന്നീട്‌ നമ്മള്‍ കാണുമ്പോള്‍ ആ ചടുലത നഷ്‌ടപ്പെട്ടിരിക്കുന്നു. പരിമിത വൃത്തത്തിനകത്തെ അവരുടെ സഞ്ചാരം മന്ദഗതിയിലാണ്‌.

Friday, April 18, 2008

അഭയം എന്ന മരീചിക

ലോകത്തെവിടെയും വനിതകള്‍ അഗവണിക്കപ്പെട്ടവരാണെന്ന വിശ്വാസക്കാരിയാണ് ഇറാനിയന്‍ സംവിധായിക സമീറ മഖ്മല്‍ ബഫ്. കുടുംബത്തിന്റെ, സമുദായത്തിന്റെ, രാഷ്ട്രീയത്തിന്റെ, ഭരണകൂടത്തിന്റെ തടവറയിലാണ് വനിതകള്‍. ഇതില്‍നിന്നൊരു മോചനം പലരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും അത് സാധിക്കുന്നില്ല. സാമൂഹിക ജീവി എന്ന നിലയില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനും തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാനും അവര്‍ക്ക് കഴിയുന്നില്ല.



വെളിച്ചം കൊട്ടിയടയ്ക്കുന്ന വിശ്വാസങ്ങളോടുള്ള കലഹമായിരുന്നു സമീറയുടെ ആദ്യചിത്രമായ 'ദ ആപ്പിള്‍'. പതിനേഴാം വയസ്സിലാണ് സമീറ ഈ ചിത്രം സംവിധാനം ചെയ്തത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ, മാനസിക വളര്‍ച്ചയെത്താത്ത രണ്ട് പെണ്‍കുട്ടികളെയും വ്യഥ പേറുന്ന മാതാപിതാക്കളെയും ക്യാമറയുടെ മുന്നിലെത്തിക്കാന്‍ ധൈര്യം കാട്ടി സമീറ. അവരെ ജീവിതത്തിന്റെ പ്രതീക്ഷയിലേക്ക് കൈപിടിച്ച് പതുക്കെ നടത്തി ഈ സംവിധായിക. സമീറയുടെ രണ്ടാമത്തെ ചിത്രം 'ബ്ലാക്ക് ബോര്‍ഡ്'. മൂന്നാമത്തേത് 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' (At five in the afternoon).



ഒരു സിനിമയെടുക്കുമ്പോള്‍ താനൊരു പ്രസ്താവന നടത്താനല്ല പോകുന്നതെന്ന് സമീറ വിശ്വസിക്കുന്നു. തന്റെ ഉള്ളില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് തന്റെ സിനിമകള്‍. സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതാവസ്ഥയാണ് സമീറയെ ഏറെ വേദനിപ്പിക്കുന്നത്. ഇതിനാരാണ് ഉത്തരവാദികള്‍ എന്നന്വേഷിക്കുകയും അവരെ കണ്ടെത്തുകയുമാണ് സമീറ ചെയ്യുന്നത്. ആഭ്യന്തര കലാപങ്ങളുടെയും യുദ്ധത്തിന്റെയും മുറിവുകള്‍ ഏറെയും ഏറ്റുവാങ്ങുന്നത് സ്ത്രീകളും കൂട്ടികളുമാണ്. യുദ്ധകാലത്ത് ഭീതിയും യുദ്ധാനന്തരം ഭാവിയെക്കുറിച്ചുള്ള നിരന്തര സന്ദേഹങ്ങളും അവരെ വേട്ടയാടുന്നു. ആകെയുളള്ള നിസ്വജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ബദ്ധപ്പാടില്‍ വിദ്യാഭ്യാസം അവര്‍ക്ക് അന്യമാകുന്നു. പഠിക്കാനവര്‍ക്ക് അവസരം കിട്ടുന്നില്ല. ഓരോ ദിവസവും ജീവന്‍ നിലനിര്‍ത്താനുള്ള പലായനത്തിനിടയില്‍ പാഠപുസ്തകങ്ങള്‍ അവരുടെ ചിന്തയിലേക്ക് വരുന്നില്ല. അതിജീവനം മാത്രമാകുന്നു അവരുടെ ലക്ഷ്യം.

കടുത്ത ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരം തേടലുമാണ് 2003-ല്‍ ഇറങ്ങിയ 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' എന്ന സിനിമ.

പിതാവ് മഹ്‌സിന്‍ മഖ്മല്‍ബഫിന്റെ 'കാണ്ഡഹാര്‍' എന്ന സിനിമയുടെ തുടര്‍ച്ച എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. മൈനുകള്‍ പാകിയ മരണപ്പാടങ്ങളിലൂടെ സ്വന്തം സഹോദരിയെത്തേടി നഫാസ് എന്ന യുവതി കാണ്ഡഹാറിലേക്ക് നടത്തുന്ന അപൂര്‍ണ യാത്രയാണ് 'കാണ്ഡഹാറി'ന്റെ ഇതിവൃത്തം. താലിബാന്റെ ഭരണകാലമാണ് അതിന്റെ പശ്ചാത്തലം. 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണി'ലാവട്ടെ താലിബാന്റെ പതനത്തിനുശേഷമുള്ള കാലമാണ് പശ്ചാത്തലമായി വരുന്നത്. രണ്ടു സിനിമകളിലും അഭയാര്‍ഥികളുടെ കണ്ണീരാണ് നമ്മളെ അസ്വസ്ഥരാക്കുന്നത്.



വനിതകളുടെ ശക്തിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധ്യമുള്ള നോഗ്ര എന്ന അഫ്ഗാന്‍ യുവതിയുടെ കാഴ്ചപ്പാടിലൂടെയാണ് 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണി'ന്റെ ഇതിവൃത്തം വികസിക്കുന്നത്. കാബൂളിലെ അഭയാര്‍ഥിക്യാമ്പുകളില്‍ മാറിമാറി കഴിയുകയാണ് നോഗ്രയുടെ കുടുംബം. പിതാവും സഹോദരഭാര്യയും കുഞ്ഞുമാണ് അവരോടൊപ്പമുള്ളത്. ട്രക്ക്‌ഡ്രൈവറായ സഹോദരന്‍ ചരക്കുമായി കാണ്ഡഹാറിലേക്കു പോയതാണ്. ഒരു വിവരവും കിട്ടുന്നില്ല അവനെപ്പറ്റി. ബോംബേറില്‍ തകര്‍ന്ന കെട്ടിടങ്ങളും വെടിവെച്ചിട്ട വിമാനങ്ങളുമാണ് അവര്‍ക്ക് അഭയകേന്ദ്രങ്ങളാകുന്നത്. ഭക്ഷണമോ മരുന്നോ ആവശ്യത്തിനും സമയത്തിനും കിട്ടാത്ത അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ അഭയകേന്ദ്രങ്ങളില്‍ പിഞ്ഞിക്കീറിയ തുണികള്‍ മറയാക്കി കുടുംബങ്ങള്‍ അതിരുകള്‍ വരയ്ക്കുന്നു. തലചായ്ക്കാന്‍ ഇടംതന്നവരോട് കയര്‍ക്കാനും അവരെ പരിഹസിക്കാനും മുതിരുന്നു ചിലര്‍.



പിതാവിനെ അറിയിക്കാതെ നോഗ്ര ഒരു വിദ്യാലയത്തില്‍ പഠിക്കാന്‍ പോകുന്നു. എല്ലാ പ്രായത്തില്‍പ്പെട്ട പെണ്‍കുട്ടികളുമുണ്ടവിടെ. നോഗ്രമാത്രം സ്‌കൂള്‍ യൂണിഫോം അണിയുന്നില്ല. അണിഞ്ഞാല്‍, യാഥാസ്ഥിതികനായ പിതാവിനു മനസ്സിലാകും. അതോടെ നിലയ്ക്കും അവളുടെ വിദ്യാഭ്യാസം. പുസ്തകങ്ങളും ഹൈഹീലുള്ള വെള്ള ചെരിപ്പും ബാഗില്‍ ഒളിച്ചുവെച്ചാണ് അവള്‍ പുറത്തിറങ്ങുന്നത്. സ്‌കൂളിലെത്താനാകുമ്പോള്‍ പഴയ ചെരിപ്പ് ബാഗിലിട്ട് ഹൈഹീല്‍ ചെരിപ്പ് ധരിക്കുന്നു. ക്ലാസ്സിലെത്തിയാല്‍ നോഗ്ര വാചാലയാകും. അവളുടെ മനസ്സു തുറക്കുന്നതവിടെയാണ്. തന്റെ ആശയങ്ങളോട് യോജിക്കുന്ന ചിലരെ അവള്‍ക്ക് കൂട്ടിനു കിട്ടുന്നുമുണ്ട്.

സ്‌കൂളിലും അഭയാര്‍ഥിക്യാമ്പുകളിലുമായി ചുറ്റിത്തിരിയുന്ന ക്യാമറ ഒരുനാള്‍ ക്ലാസ്ടീച്ചറില്‍ ഫോക്കസ് ചെയ്യുന്നു. (ഇവിടെ സമീറ തന്റെ പ്രധാന ചോദ്യം ഉന്നയിക്കുകയാണ്.). വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഒരു ചോദ്യാവലി സ്‌കൂളിലെത്തിയ വിവരം അറിയിക്കുകയാണ് ക്ലാസ്ടീച്ചര്‍. ഓരോരുത്തരും എന്താകാനാഗ്രഹിക്കുന്നു എന്നതാണ് അതിലെ പ്രധാന ചോദ്യം. അധ്യാപകര്‍, എന്‍ജിനീയര്‍, ഡോക്ടര്‍. തീര്‍ന്നു. കുട്ടികളുടെ അറിവില്‍ മറ്റു തൊഴിലുകളൊന്നുമില്ല. പെട്ടെന്നാണ് അധ്യാപിക അസാധാരണമായ ഒരു ചോദ്യം അവരുടെ മുന്നിലേക്ക് എറിയുന്നത്. 'അഫ്ഗാനിസ്താന്റെ പ്രസിഡന്റാകാന്‍ താത്പര്യമുള്ളവര്‍ ആരൊക്കെ' എന്നതായിരുന്നു ആ ചോദ്യം. ആര്‍ക്കും മിണ്ടാട്ടമില്ല. ഇങ്ങനെയൊരു സ്വപ്നംകാണല്‍ ഓരോ അഫ്ഗാന്‍കാരനും അവകാശപ്പെട്ടതാണെന്ന തോന്നല്‍പോലും അവര്‍ക്കുണ്ടായിരുന്നില്ല. രാജ്യത്തിന്റെ പരമോന്നത പദവി അവരുടെ സങ്കല്പങ്ങള്‍ക്ക് അപ്പുറത്തായിരുന്നു. ഏറെ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഒരു പെണ്‍കുട്ടി എഴുന്നേല്‍ക്കുന്നു. തുടര്‍ന്ന് നോഗ്രയും മറ്റൊരു പെണ്‍കുട്ടിയും.



തന്റെ ആശയത്തിലേക്ക് ചിലരെങ്കിലും കടന്നു വന്നതില്‍ അധ്യാപികയ്ക്ക് ആഹ്ലാദം. തുടര്‍ന്ന്, ക്ലാസ്സിലെ ചര്‍ച്ച പ്രസിഡന്റ് പദവിയെക്കുറിച്ചായി. ഇത്തരമൊരു ചിന്തതന്നെ അസംബന്ധമാണെന്ന മട്ടിലാണ് ഭൂരിപക്ഷത്തിന്റെയും ഇരിപ്പ്. ധൈര്യവും ധിഷണയുമുള്ള പെണ്‍കുട്ടിക്ക് സ്വന്തം തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്ന് സമര്‍ഥിച്ചുകൊണ്ട് മിന എന്ന തീപ്പൊരിപ്പെണ്‍കൊടി ക്ലാസ്സിനെ ഞെട്ടിക്കുന്നു. തനിക്ക് പിതാവും സഹോദരനും നഷ്ടപ്പെട്ടത് സ്ത്രീകള്‍ ഭരിച്ചപ്പോഴല്ലാ, പുരുഷ ഭരണകാലത്തായിരുന്നു എന്നു പറഞ്ഞ് അവള്‍ പൊട്ടിത്തെറിക്കുന്നു. പാകിസ്താനില്‍ കഴിയേണ്ടിവന്ന നോഗ്രയും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. അവിടെ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിട്ടുണ്ട്. തൊട്ടടുത്ത് ഇന്ത്യ. അവിടെ ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിയായിട്ടുണ്ട്. എന്തുകൊണ്ട് അഫ്ഗാനിസ്താനില്‍ വനിതാ ഭരണാധികാരി ഉണ്ടായിക്കൂടാ എന്നാണ് നോഗ്രയുടെ ചൂടുള്ള ചോദ്യം.



തുടര്‍ന്ന്, ക്ലാസ്സില്‍ ഇതേപ്പറ്റി സജീവ ചര്‍ച്ച നടക്കുന്നു. സംവിധായിക തന്റെ സിനിമയുടെ കേന്ദ്രബിന്ദുവിലേക്ക് പ്രേക്ഷകനെ കൊണ്ടുപോവുകയാണ്. സമീറ ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യവിഷയം സ്ത്രീശാക്തീകരണമാണ്. എന്തുകൊണ്ട് പുരുഷനൊപ്പം സ്ത്രീക്ക് എത്തിക്കൂടാ? പിതാവ് ഉള്‍പ്പെടെ നോഗ്രയുടെ പരിചിതവലയത്തിലുള്ള പുരുഷന്മാരെല്ലാം സ്ത്രീവിരുദ്ധരാണ്. നോഗ്രയുടെ അടുത്ത സുഹൃത്തായി മാറുന്ന, അഭയാര്‍ഥിയായ കവിപോലും പ്രസിഡന്റാകാനുള്ള നോഗ്രയുടെ ആഗ്രഹത്തെ തമാശയായാണ് കാണുന്നത്.



തന്റെ ആശയം സിനിമയിലേക്ക് സന്നിവേശിപ്പിക്കുമ്പോഴും യാഥാര്‍ഥ്യത്തിന്റെ ഭൂമിക വിടുന്നില്ല സംവിധായിക. അഭയാര്‍ഥിയുടെ കഠിനപര്‍വങ്ങള്‍ താണ്ടുന്ന മനുഷ്യരുടെ ഉത്ക്കണ്ഠ മുഴുവന്‍ ഇന്നിനെക്കുറിച്ചാണെന്ന് അവര്‍ മനസ്സിലാക്കുന്നു. തൊട്ടുമുന്നിലുള്ളത് പരുക്കന്‍ യാഥാര്‍ഥ്യങ്ങളാണ്. അതിനിടയിലെവിടെ താത്വിക ചര്‍ച്ചകള്‍ക്കും സ്വപ്നം കാണലിനും നേരം? ഏതു സമയത്തും വന്നുവീഴാവുന്ന ബോംബുകള്‍ പേറി പോര്‍വിമാനങ്ങള്‍ ചീറിപ്പായുമ്പോള്‍ അവരാലോചിക്കുന്നത് അന്നന്നത്തെ ജീവന്റെ തുടിപ്പിനെക്കുറിച്ചാണ്. അവരൊക്കെ ജീവിത പരാജയങ്ങളുടെ വലിയ ഭാണ്ഡം പേറുന്നവരാണ്. നോഗ്രയോട് ഇഷ്ടം തോന്നി എപ്പോഴും പിറകെ കൂടുന്ന കവിപോലും അവളുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നില്ല. രാഷ്ട്രീയത്തോടും ഭരണകൂടങ്ങളോടും മറ്റെല്ലാവരെയും പോലും അയാള്‍ക്കും വെറുപ്പാണ്. ആരാണ് ഭരണാധികാരി എന്നതുപോലും അയാള്‍ക്ക് പ്രശ്‌നമാകുന്നില്ല.

തന്റെ മൂന്നു സഹോദരന്മാരും കൊല്ലപ്പെട്ടതാണ്. ഒരാളെ റഷ്യക്കാര്‍ കൊന്നു. മറ്റൊരാള്‍ ആഭ്യന്തരയുദ്ധത്തില്‍ മരിച്ചു. മൂന്നാമനെ തീവ്രവാദികളും കൊന്നു. ബാക്കിയായത് താന്‍ മാത്രം. ഇതെന്തൊരു ജീവിതമാണ് എന്നതാണ് അയാളുടെ നിലപാട്. പ്രായമായ അമ്മയെയും കൊണ്ട് അഭയാര്‍ഥിക്യാമ്പുകളിലൂടെ അലയുകയാണയാള്‍. ഇവിടെ ജീവിതമാണ് പ്രശ്‌നം. രാഷ്ട്രീയമോ ഭരണകൂടമോ അധികാര ചിന്തയോ ഒന്നും ആ മനസ്സിലേക്ക് കടന്നുവരുന്നില്ല.



സിനിമയെ പൂര്‍ണമായും സ്ത്രീപക്ഷ ചര്‍ച്ചയ്ക്ക് വിട്ടുകൊടുക്കുന്നില്ല സമീറ. കാബൂളിലെ തകര്‍ന്ന കെട്ടിടങ്ങളില്‍ അവശേഷിക്കുന്ന അരച്ചുമരുകള്‍ക്ക് അപ്പുറവും ഇപ്പുറവുമായി വീണ്ടും ജീവിതം കെട്ടിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരിലേക്കാണ് ഏറെ നേരവും സമീറയുടെ ക്യാമറ വേദനയോടെ കണ്ണുതുറക്കുന്നത്. അതിര്‍ത്തിപ്രദേശത്തുനിന്ന് ലോറികളിലും കാല്‍നടയായും വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥിസംഘങ്ങളെ ക്യാമറ പിന്തുടരുന്നു. ജീവിക്കാനുള്ള അവരുടെ മോഹങ്ങളെ കരുണയോടെ ഉള്‍ക്കൊള്ളുന്നു. ''എല്ലാം തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു, ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരിടവുമില്ല'' എന്ന് ഒരു പെണ്‍കുട്ടി നോഗ്രയോട് സങ്കടത്തോടെ പറയുന്നു. കാബൂളിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നായിരുന്നു നോഗ്രയുടെ മറുപടി. ''ഇവിടെ അവശിഷ്ടങ്ങള്‍ മാത്രമേയുള്ളൂ. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ നമുക്ക് ജീവിക്കാം'' -അവള്‍ സമാശ്വസിപ്പിക്കുന്നു.



അവസാന ഭാഗങ്ങളില്‍ നോഗ്രയുടെ കുടുംബത്തിലേക്കാണ് സമീറയുടെ ശ്രദ്ധ പതിയുന്നത്. ആ കുടുംബത്തിന് നേരിടേണ്ടിവരുന്ന ആഘാതങ്ങളിലൂടെ അഭയാര്‍ഥികളുടെ മൊത്തം അവസ്ഥയിലേക്കാണ് സംവിധായിക വിരല്‍ചൂണ്ടുന്നത്. അഭയാര്‍ഥി ക്യാമ്പില്‍ ഒന്നും കിട്ടാനില്ല. ഭക്ഷണം കഴിക്കാഞ്ഞ് നോഗ്രയുടെ സഹോദരഭാര്യയുടെ മുലപ്പാല്‍ വറ്റുന്നു. കുഞ്ഞിന് മറ്റൊന്നും കൊടുക്കാനില്ല. ആ കുടുംബത്തിന് ആകെയുള്ളത് ഒരു കോഴിയാണ്. അത് മുട്ടയിടുന്നില്ല. വിശന്നിട്ടും കരയാന്‍പോലും ത്രാണിയില്ല ആ കുഞ്ഞിന്. തകര്‍ന്ന കെട്ടിടത്തില്‍നിന്ന് പുറത്തുപോരേണ്ടിവന്ന ആ കുടുംബം പിന്നീട് അഭയം തേടുന്നത് തകര്‍ന്നുകിടക്കുന്ന ഒരു വിമാനത്തിന്റെ പള്ളയിലാണ്. അവിടെയും സ്വസ്ഥത കിട്ടുന്നില്ല. നിരന്തരം ശല്യംചെയ്ത് ആ കുടുംബത്തെ ചിലര്‍ ആട്ടിയോടിക്കുകയാണ്.



നഗരം വിട്ട് ഉള്ളിലേക്ക് കടന്നതോടെ നോഗ്രയുടെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു. ട്രക്ക് ഡ്രൈവറായ ഭര്‍ത്താവ് തിരിച്ചുവന്നാല്‍ തങ്ങളെക്കാണാതെ വിഷമിക്കുമല്ലോ എന്നോര്‍ത്ത് നോഗ്രയുടെ സഹോദര ഭാര്യയ്ക്ക് ദുഃഖം. അവന്‍ മൈന്‍സേ്ഫാടനത്തില്‍ മരിച്ച വിവരം വൃദ്ധന്‍ അവളോട് പറയുന്നില്ല. ദുഃഖം ഉള്ളിലൊതുക്കി അയാള്‍ പെട്ടെന്ന് വിഷയം മാറ്റുന്നു.

അന്നു രാത്രി, നോഗ്രയുടെ സഹോദര ഭാര്യ വേവലാതിയോടെ വൃദ്ധനോട്: കുഞ്ഞ് കരയുന്നേയില്ല. വൃദ്ധന്‍: അവനുറങ്ങുകയാണ്.

യുവതി: അവന്‍ അനങ്ങുന്നേയില്ലല്ലോ? അയാള്‍ക്ക് എല്ലാം മനസ്സിലായിരുന്നു. ഒരു തുള്ളി മുലപ്പാല്‍ കിട്ടാതെ, മരുന്നു കിട്ടാതെ, ആ കുഞ്ഞ് ജീവിതത്തില്‍നിന്ന് തിരിച്ചുപോയിരിക്കുന്നു. ഒടുവില്‍, മരുഭൂമിയില്‍ ആ വൃദ്ധകരങ്ങള്‍ തന്നെ അവന് കുഴിമാടമൊരുക്കുന്നു.

ചുറ്റും നടക്കുന്നതൊന്നുമറിയാതെ ജീവിക്കുന്ന മറ്റൊരു വൃദ്ധനെ മരുഭൂമിയില്‍ നമ്മള്‍ കണ്ടെത്തുന്നു. അയാളുടെ കുതിര തൊട്ടടുത്ത് അവശനായി വീണു കിടപ്പുണ്ട്. ദിവസങ്ങളായി അതിന് എന്തെങ്കിലും കിട്ടിയിട്ട്. മരുഭൂമിയില്‍ തുള്ളി വെള്ളംപോലും കിട്ടാനില്ല. നാലു മാസമായി കുതിരയുമായി അയാള്‍ യാത്ര തുടങ്ങിയിട്ട്. കാണ്ഡഹാറിലേക്ക് പോവുകയാണ്. ഭരണം മാറിയതൊന്നും അയാള്‍ അറിഞ്ഞിട്ടില്ല. നോഗ്രയുടെ പിതാവില്‍ നിന്ന് അക്കാര്യമറിഞ്ഞപ്പോള്‍ അയാള്‍ നിരാശനാവുന്നു. യാത്ര പാഴായിരിക്കുന്നു. ഇനി കാണ്ഡഹാറിലേക്ക് പോകുന്നില്ല. 'ഞാനിനി ഇവിടെത്തന്നെ ഇരിക്കട്ടെ' എന്നയാള്‍ നിര്‍വികാരതയോടെ പറയുന്നു.



താലിബാന്റെ പതനത്തിനുശേഷം കാബൂളില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. 2003-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പ്രൈസ് നേടിയിട്ടുണ്ട്. യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ എത്രയെങ്കിലും സമീറയുടെ ഫ്രെയിമുകളില്‍ കടന്നുവരുന്നുണ്ട്. നമുക്കഭിമുഖമായി ഒരു കുതിരയും രണ്ട് സ്ത്രീകളും നടന്നുവരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. അവര്‍ തിരിച്ചുപോകുന്ന രംഗത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍, മനുഷ്യവ്യഥകളുടെ ഒരു ക്ലോസപ്പ് ഒരുക്കാനാണ് സമീറ മഖ്മല്‍ ബഫ് ശ്രമിച്ചിരിക്കുന്നത്. ആ ശ്രമത്തില്‍ അവര്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എങ്കിലും, 'കാണ്ഡഹാര്‍' പോലെ അത്ര ശക്തമോ 'ദ ആപ്പിള്‍' പോലെ അത്ര ഹൃദയസ്പര്‍ശിയോ ആയിട്ടില്ല 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍ നൂണ്‍'. ആശയപ്രചാരണ വ്യഗ്രതയില്‍ ഇതിവൃത്തത്തിന് എവിടെയൊക്കെയോ താളപ്പിഴ വന്നുപോയിട്ടുണ്ട്.



സ്പാനിഷ് കവിയായ ഫെഡറികോ ഗാര്‍ഷ്യ ലോര്‍ക്കയുടെ ഒരു കവിതയില്‍ നിന്നാണ് സിനിമയുടെ ശീര്‍ഷകം എടുത്തിരിക്കുന്നത്. മൃഗങ്ങളെയും കവിതയെയും ഒരുപോലെ സ്നേഹിച്ചിരുന്ന കവി എന്നുവിശേഷിപ്പിച്ചുകൊണ്ട് സിനിമയിലെ കവിയാണ് നോഗ്രയ്ക്ക് ഈ കവിത പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഒരു കാളക്കൂറ്റന്റെ മരണത്തെക്കുറിച്ചാണ് ഗാര്‍ഷ്യ ഇതില്‍ വിലപിക്കുന്നത്. (1936- ല്‍ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ തുടക്കത്തില്‍ 38-ാം വയസ്സില്‍ ഗാര്‍ഷ്യ കൊലചെയ്യപ്പെട്ടു. സ്‌പെയിനിലെ ഫ്രാങ്കോ എന്ന ഏകാധിപതി ഗാര്‍ഷ്യയുടെ കൃതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 1975-ല്‍ ഫ്രാങ്കോയുടെ മരണശേഷമാണ് ഗാര്‍ഷ്യയുടെ ജീവിതവും മരണവും സ്‌പെയിനില്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ടത്.)

Sunday, April 6, 2008

അരുതാത്ത കാഴ്‌ചകളുമായി `ദൈവത്തിന്‍െറ നഗരം'




അധോലോകപ്രവര്‍ത്തനങ്ങള്‍ ഇതിവൃത്തമാക്കിയ ഗാങ്‌സ്റ്റര്‍ സിനിമകളുടെ പൂവര്‍ഷമായിരുന്നു 2002. ഈ ഗണത്തില്‍, പ്രധാനപ്പെട്ട നാലു സിനിമകളാണ്‌ നിരൂപകശ്രദ്ധ നേടിയത്‌. ഫെര്‍ണാണ്ടോ മീറെല്ലെസിന്‍െറ `സിറ്റി ഓഫ്‌ ഗോഡ്‌', മാര്‍ട്ടിന്‍ സേ്‌കാര്‍സെസെയുടെ `ഗാങ്‌സ്‌ ഓഫ്‌ ന്യൂയോര്‍ക്ക്‌', സാം മെന്‍ഡസിന്‍െറ `റോഡ്‌ ടു പെര്‍ഡിഷന്‍', സൈ്‌പക്ക്‌ ലീയുടെ `ട്വന്‍റിഫിഫ്‌ത്ത്‌ അവര്‍' എന്നിവയാണ്‌ ഈ ചിത്രങ്ങള്‍. കൂട്ടത്തില്‍ മികച്ചത്‌ പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ബ്രസീലിയന്‍ ചിത്രമായ `സിറ്റി ഓഫ്‌ ഗോഡ്‌' ആണെന്നാണ്‌ നിരൂപകമതം.

ബ്രസീലിലെ പ്രധാന നഗരമായ റിയോ ഡി ജനീറോവില്‍ 1960-കളില്‍ തുടങ്ങിയ ഭവനപദ്ധതിയുടെ പേരാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌'. പാവങ്ങള്‍ക്ക്‌ ഒരു വീട്‌ എന്ന മഹത്തായ സ്വപ്‌നമായിരുന്നു ഇതിനുപിന്നില്‍ എന്നാണ്‌ ഭരണകൂടത്തിന്‍െറ വ്യാഖ്യാനം. പക്ഷേ, സത്യം മറ്റൊന്നായിരുന്നു. നഗരഹൃദയത്തിലെ സമ്പന്നസമൂഹത്തില്‍നിന്ന്‌ അകറ്റി പാവങ്ങളെ ചേരികളില്‍ ഒതുക്കാനായിരുന്നു ശ്രമം. നിയമപാലകര്‍ തിരിഞ്ഞുനോക്കാതായതോടെ ചേരികളില്‍ അധോലോകം പിടിമുറുക്കി. അവിടെ അക്രമവും മയക്കുമരുന്ന്‌ വ്യാപാരവും തഴച്ചുവളര്‍ന്നു. മയക്കുമരുന്നുമാഫിയകള്‍ കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി. അവരുടെ ബാല്യവും കൗമാരവും യൗവനവും തെരുവുകളിലെ ചേറില്‍ പുതഞ്ഞു. ഇരുപതുവയസ്സിനപ്പുറത്തെ ജീവിതം അവര്‍ക്ക്‌ ബോണസ്‌പോലെയായി.


1960-കളുടെ അവസാനത്തിലും എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും ബ്രസീലില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും അധോലോകസംസ്‌കാരത്തിന്‍െറ വ്യാപനവുമാണ്‌ ഈ ചിത്രം അനാവരണം ചെയ്യുന്നത്‌. മുഖ്യധാരയില്‍നിന്ന്‌ അകറ്റപ്പെട്ട, പ്രാന്തവല്‌ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനുമേല്‍ എങ്ങനെയെല്ലാം തിന്മയുടെ ശക്തികള്‍ അധീശത്വം നേടുന്നു എന്നു വേദനയോടെ കാണുകയാണ്‌ സംവിധായകന്‍. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ ഒഴിഞ്ഞുപോന്ന വലിയൊരു വിഭാഗം ചേരികളിലാണ്‌ അഭയം കണ്ടെത്തുന്നത്‌. വെള്ളമോ വെളിച്ചമോ അധികാരികള്‍ അവര്‍ക്ക്‌ നല്‍കിയില്ല. ഇരുട്ടിലും ചൂടിലും അവര്‍ ജീവിതവും ദാരിദ്ര്യവും പങ്കുവെച്ചു. ബാല്യത്തിന്‍െറ നിഷ്‌കളങ്കതയും സേ്‌നഹവും നഷ്‌ടപ്പെട്ട കുട്ടികള്‍ തെരുവിലെ ഇരുട്ടിലേക്കാണിറങ്ങിയത്‌. കുറ്റകൃത്യങ്ങള്‍ അവര്‍ക്ക്‌ അതിജീവനത്തിനുള്ള മാര്‍ഗമായി. ഇരുട്ടില്‍ ഇരപിടിക്കാന്‍ കാത്തുനിന്ന അധോലോകസംഘങ്ങള്‍ക്ക്‌ കുട്ടികള്‍ തങ്ങളുടെ ജീവിതം പണയംവെച്ചു. അവരുടെ കൈകളില്‍ മയക്കുമരുന്നെത്തി, പണമെത്തി, തോക്കുകളുമെത്തി. മൃദുചിന്തകള്‍ അവര്‍ക്ക്‌ അന്യമായി. ആരെയും ഒന്നിനെയും ഭയമില്ലാതായി. ചോരയുടെ മണം അവരെ ഉന്മത്തരാക്കി. `ചത്തും കൊന്നും അടക്കിക്കൊള്ളാന്‍' തെരുവിലേക്കിറങ്ങുന്ന ഇത്തരം യൗവനങ്ങളാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ പ്രത്യക്ഷപ്പെടുന്നത്‌.

ചേരികളിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്‌ കഥ മുന്നോട്ടുപോകുന്നത്‌. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ ഏറെയും കുട്ടികളും കൗമാരക്കാരും യുവാക്കളുമാണ്‌. നിയന്ത്രണമില്ലാത്ത ജീവിതമാണ്‌ ചേരികളിലേത്‌. അവിടെ, തെറ്റിനടക്കാന്‍ വഴികളേറെയുണ്ട്‌. തെറ്റിക്കാന്‍ ആളുകളും. പ്രലോഭനങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ അപൂര്‍വം ചിലര്‍ക്കേ കഴിയൂ. അത്തരത്തില്‍, പുതുവഴി തേടുന്ന റോക്കറ്റ്‌ എന്ന ചെറുപ്പക്കാരനാണ്‌ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന കഥാപാത്രം. മറ്റൊന്ന്‌, സിനിമ മുഴുവന്‍ നിറഞ്ഞുനില്‌ക്കുന്ന നായകനാണ്‌. തിന്മയുടെ ആള്‍രൂപമായ ലിറ്റില്‍ ഡിസ്‌ എന്ന കഥാപാത്രം.

തുടക്കത്തില്‍, ഗൂസ്‌, ഷാഗി, ക്ലിപ്പര്‍ എന്നീ ചെറുപ്പക്കാരെയാണ്‌ നാം പരിചയപ്പെടുന്നത്‌. ഇത്‌ 1960-കളുടെ ഒടുവിലാണ്‌. ചേരിയിലെ പ്രധാന വില്ലന്മാരാണ്‌ ഈ മൂവര്‍സംഘം. അധോലോകവുമായി ബന്ധമൊന്നുമില്ലെങ്കിലും കുറച്ചൊക്കെ ക്രിമിനല്‍ ചരിത്രമുണ്ടിവര്‍ക്ക്‌. മോട്ടലുകള്‍ ആക്രമിച്ച്‌ പണം കവരുക, പാചകവാതകം കൊണ്ടുപോകുന്ന വണ്ടികള്‍ പിടിച്ചെടുത്ത്‌ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുക, ചെറിയതോതില്‍ അവിഹിതബന്ധങ്ങള്‍ ഒപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇവര്‍ വ്യാപൃതരാണ്‌. ഗൂസിന്‍െറ അനിയനാണ്‌ റോക്കറ്റ്‌. ഈ സിനിമയില്‍ കഥപറയുന്നത്‌ റോക്കറ്റാണ്‌. അവന്‍െറ കാഴ്‌ചപ്പാടിലൂടെയാണ്‌ സംഭവങ്ങള്‍ ഓരോന്നും അവതരിപ്പിക്കുന്നത്‌. അക്രമത്തിന്‍െറ വഴി റോക്കറ്റിനിഷ്‌ടമല്ല. ജ്യേഷ്‌ഠന്‍ വഴിതെറ്റിയവനാണെന്ന്‌ അറിയാമെങ്കിലും റോക്കറ്റിന്‌ അവനെ വെറുക്കാനാവുന്നില്ല. അനിയന്‍ പഠിച്ചു വളരണം എന്നാഗ്രഹിക്കുന്നവനാണ്‌ ഗൂസും. ഫോട്ടോഗ്രാഫിയിലായിരുന്നു റോക്കറ്റിന്‌ താല്‌പര്യം. ജീവിതസത്യങ്ങള്‍ അതേപടി പകര്‍ത്തുക. ഇതാണ്‌ തന്‍െറ ദൗത്യമെന്ന്‌ അവന്‍ ചെറുപ്പത്തിലേ തിരിച്ചറിയുന്നു. റോക്കറ്റിന്‍െറ സമപ്രായക്കാരനാണ്‌ ലിറ്റില്‍ഡിസ്‌. റോക്കറ്റില്‍നിന്നും തികച്ചും ഭിന്നന്‍. അക്രമവാസന രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവന്‍. കുട്ടിക്കാലത്തേ തോക്കേന്തിയവനാണ്‌ ലിറ്റില്‍ ഡിസ്‌. ആരെയും കൊല്ലാന്‍ മടിയില്ല. പണത്തിനുവേണ്ടി എന്തും ചെയ്യും. മൂവര്‍ സംഘത്തോടൊപ്പം മോട്ടല്‍ കൊള്ളയടിക്കാന്‍ പോയ ലിറ്റില്‍ ഡിസ്‌ കൊലയാളിയായിമാറുന്നത്‌ അവിടെ വെച്ചാണ്‌. ഒട്ടേറെപേരെ അവന്‍ വെടിവെച്ചു കൊല്ലുന്നു. അന്നവന്‌ പ്രായം പത്തില്‍താഴെ.
മൂവര്‍സംഘത്തിന്‍െറ തിരോധാനത്തോടെയാണ്‌ ലിറ്റില്‍ ഡിസ്‌ മുന്‍നിരയിലേക്ക്‌ വരുന്നത്‌. കാമുകിയുമൊത്ത്‌ ഒരു കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ഷാഗി പോലീസിന്‍െറ വെടിയേറ്റാണ്‌ മരിക്കുന്നത്‌. ഗൂസിനെ ലിറ്റില്‍ ഡിസ്‌ വെടിവെച്ചുകൊല്ലുന്നു. മൂന്നാമന്‍ ക്ലിപ്പറാവട്ടെ, അക്രമപാത ഉപേക്ഷിച്ച്‌ ദൈവവഴിയിലേക്ക്‌ തിരിച്ചുപോകുന്നു. ഇതോടെ, ലിറ്റില്‍ ഡിസ്‌ നായകനാവുകയാണ്‌. പതിനെട്ടാം ജന്മദിനമായപ്പോഴേക്കും അവന്‍ `സിറ്റി ഓഫ്‌ ഗോഡി'ലെ അധോലോകസംഘത്തിന്‍െറ തലവനായിത്തീര്‍ന്നിരുന്നു. നിക്കറുമിട്ട്‌, കൈയില്‍ തോക്കുമായേ എപ്പോഴും നടക്കൂ. തോക്കുകളുമായി ഒരു സംഘം അനുയായികളും കൂടെയുണ്ടാവും. ലിറ്റില്‍ ഡിസ്‌ എന്ന പേര്‌ ചുരുങ്ങി `ലില്‍സ്‌' എന്നായി മാറി. എതിര്‍സംഘങ്ങളെ ഒന്നൊന്നായി വകവരുത്തി അവന്‍ മേധാവിത്വം ഉറപ്പിക്കുന്നു. കൊള്ളയും മയക്കുമരുന്നുവ്യാപാരവും വഴി സമ്പത്ത്‌ വാരിക്കൂട്ടുന്നു. മുന്തിയതരം ആയുധങ്ങള്‍ വാങ്ങുന്നു. ഭീകരപ്രവര്‍ത്തനത്തിലൂടെ പണവും അധികാരവും നേടുകയായിരുന്നു അവന്‍െറ ലക്ഷ്യം. ഇപ്പുറത്ത്‌, ലിറ്റില്‍ ഡിസ്സിന്‍െറ കണ്‍വെട്ടത്തുനിന്ന്‌ മാറിനില്‌ക്കാനായിരുന്നു എന്നും റോക്കറ്റിന്‌ താത്‌പര്യം. ഒരു ക്യാമറ സ്വന്തമാക്കാന്‍ അവന്‍ പല ജോലികളും ചെയ്‌തു. തന്‍െറ പ്രണയിനി ആഞ്‌ജലിക്കയെ സുഹൃത്തായ ബെന്നി സ്വന്തമാക്കിയത്‌ അവന്‍ വേദനയോടെ അറിഞ്ഞു. ലിറ്റില്‍ ഡിസ്സിന്‍െറ വലംകൈ ആയിരുന്നു ബെന്നി. അല്‌പം മനുഷ്യത്വമൊക്കെയുണ്ട്‌ ഈ ചെറുപ്പക്കാരന്‌. എല്ലാറ്റില്‍നിന്നും ഒഴിഞ്ഞ്‌ ആഞ്‌ജലിക്കയുമൊത്ത്‌ സ്വസ്ഥമായ ഒരു ജീവിതം കെട്ടിപ്പടുക്കണമെന്ന്‌ ബെന്നി ആഗ്രഹിച്ചെങ്കിലും അത്‌ നടന്നില്ല. കൂട്ടുകാരോട്‌ വിടപറയാനായി ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ബെന്നി വെടിയേറ്റുമരിക്കുന്നു. ലിറ്റില്‍ ഡിസ്സിനെ ലക്ഷ്യമാക്കി വെച്ച വെടിയാണ്‌ ബെന്നിക്ക്‌ കൊണ്ടത്‌. ബെന്നിയുടെ മരണം ഡിസ്സിനെ തളര്‍ത്തി. അന്നാദ്യമായി അവന്‍ കരഞ്ഞു.
ഒരു പത്രത്തില്‍ എത്തിപ്പെട്ട റോക്കറ്റ്‌ അധോലോകസംഘത്തിന്‍െറ ചിത്രങ്ങളിലൂടെ പ്രശസ്‌തനായി. ബെന്നി അവന്‌ സമ്മാനിച്ച ക്യാമറകൊണ്ടാണ്‌ ചിത്രങ്ങളെടുത്തത്‌. മറ്റൊരു ഫോട്ടോഗ്രാഫര്‍ക്കും കടന്നുചെല്ലാനാവാത്ത `സിറ്റി ഓഫ്‌ ഗോഡി'ല്‍ റോക്കറ്റിന്‌ ലിറ്റില്‍ ഡിസ്‌ എല്ലാ സഹായവും ചെയ്‌തുകൊടുക്കുന്നു. എങ്ങനെയും തന്‍െറ ചിത്രങ്ങള്‍ പത്രത്തില്‍ അടിച്ചുവരാന്‍ അവന്‍ മോഹിച്ചു. ലിറ്റില്‍ ഡിസ്സിന്‍െറയും സംഘത്തിന്‍െറയും ചിത്രം ഒന്നാംപേജില്‍ത്തന്നെയാണ്‌ അടിച്ചുവരുന്നത്‌. അതുവരെ, പത്രവിതരണത്തില്‍ സഹായിച്ചിരുന്ന റോക്കറ്റ്‌ ഫോട്ടോഗ്രാഫറുടെ റോളിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. ലിറ്റില്‍ ഡിസ്സിന്‍െറ സംഘത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ അവന്‌ കിട്ടിയ നിര്‍ദേശം.

ലിറ്റില്‍ ഡിസ്സിന്‌ വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു അധോലോകസംഘമായിരുന്നു കാരറ്റിന്‍േറത്‌. അവര്‍ ഇടയ്‌ക്കിടെ ഏറ്റുമുട്ടി. റോക്കറ്റിന്‍െറ സാന്നിധ്യത്തിലായിരുന്നു അവസാനത്തെ ഏറ്റുമുട്ടല്‍. ഇരുഭാഗത്തും ഒട്ടേറെപ്പേര്‍ വെടിയേറ്റുവീണു. കാരറ്റും ലിറ്റില്‍ഡിസ്സും പോലീസ്‌ പിടിയിലായി. പക്ഷേ, പണം വാങ്ങി പോലീസ്‌ ഡിസ്സിനെ മോചിപ്പിച്ചു. തലവനില്‍നിന്ന്‌ തോക്കുകള്‍ സമ്മാനമായി ഏറ്റുവാങ്ങിയ സംഘാംഗങ്ങള്‍തന്നെ ലിറ്റില്‍ ഡിസ്സിനെ വെടിവെച്ചുകൊല്ലുന്നു. ഈ രംഗങ്ങളെല്ലാം ചൂടോടെ ക്യാമറയില്‍ പകര്‍ത്തിയ റോക്കറ്റ്‌ അവയെല്ലാം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. മറ്റാര്‍ക്കും കിട്ടാത്ത എക്‌സ്‌ക്ലൂസീവ്‌ ചിത്രങ്ങള്‍. ഡിസ്സിന്‍െറ അനുയായികള്‍ കൂടുതല്‍ ആവേശത്തോടെ തോക്കുമേന്തി തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നിടത്ത്‌ സിനിമ അവസാനിക്കുകയാണ്‌. `ദൈവത്തിന്‍െറ നഗര'ത്തില്‍ വെടിയൊച്ചകള്‍ നിലയ്‌ക്കുന്നില്ലെന്ന്‌ സംവിധായകന്‍ പറയുന്നു.
റിയോ ഡി ജനീറോവിലെ ചേരിയില്‍ വളര്‍ന്നുവലുതായ പൗലോ ലില്‍സിന്‍െറ ആത്മാംശമുള്ള നോവലാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌'. നന്നായി വിറ്റുപോയ കൃതിയാണിത്‌. ഇതിന്‍െറ ശീര്‍ഷകത്തില്‍ത്തന്നെ വൈരുധ്യത്തിന്‍െറ കറുത്ത ചിരി ഒളിഞ്ഞിരിപ്പുണ്ട്‌. ഇതായിരിക്കണം ഒരുപക്ഷേ, സംവിധായകനെ ഈ കൃതിയിലേക്കാകര്‍ഷിച്ച പ്രധാന ഘടകം. 2002-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്‌. മികച്ച ഛായാഗ്രഹണം, എഡിറ്റിങ്‌, തിരക്കഥ, സംവിധാനം എന്നിവയ്‌ക്കുള്ള അക്കാദമി അവാര്‍ഡിന്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടിരുന്നു. ലോകത്ത്‌ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച നൂറു സിനിമകളില്‍ ഒന്നായി `സിറ്റി ഓഫ്‌ ഗോഡി'നെ `ടൈം' വാരിക തിരഞ്ഞെടുത്തിട്ടുണ്ട്‌. `പ്രേക്ഷകരെ അസ്വസ്ഥരും സ്‌തബ്‌ധരുമാക്കുന്ന സിനിമ' എന്നാണ്‌ ടൈമിന്‍െറ വിശേഷണം. ബ്രസീലില്‍ വന്‍ ബോകേ്‌സാഫീസ്‌ വിജയം നേടിയ ചിത്രമാണിത്‌.

ഇതിവൃത്തത്തിന്‍െറ സ്വഭാവത്തിനിണങ്ങിയ മട്ടിലാണ്‌ ചിത്രീകരണം. വരച്ചുതയ്യാറാക്കിയ, ചെത്തിമിനുക്കി ഭംഗിയാക്കിയ ദൃശ്യങ്ങള്‍ ഈ സിനിമയില്‍ കാണാനാവില്ല. ഡോക്യുമെന്‍ററി രീതിയിലുള്ള നേരിട്ടുള്ള കാഴ്‌ചകള്‍ക്കാണ്‌ മുന്‍തൂക്കം. ഇരുട്ടാണ്‌ പല രംഗങ്ങളെയും കീഴടക്കുന്നത്‌. പല രംഗങ്ങളിലും കഥാപാത്രങ്ങളില്‍നിന്ന്‌ കഥാപാത്രങ്ങളിലേക്ക്‌ ക്യാമറ ചാഞ്ചാടി നടക്കുകയാണ്‌. ദൃശ്യങ്ങള്‍ ചിലപ്പോള്‍ മിന്നല്‍വേഗത്തിലാണ്‌ വന്നുമറയുന്നത്‌. ഒരു കഥാപാത്രത്തെയും ക്യാമറ തുടര്‍ച്ചയായി നിരീക്ഷിക്കുന്നില്ല. ഭാവതീവ്രത പ്രകടപ്പിക്കാനുള്ള ക്ലോസപ്പ്‌ ഷോട്ടുകള്‍ തീരെ കുറവാണ്‌. സ്ലോമോഷന്‍, ഒരു രംഗത്തുതന്നെ രണ്ടു ദൃശ്യങ്ങള്‍ ചേര്‍ത്തുവെക്കുന്ന രീതി, ഒരു ദൃശ്യം മറ്റൊന്നില്‍ ലയിപ്പിക്കുന്ന രീതി-ഇങ്ങനെ എല്ലാ സങ്കേതങ്ങളും സംവിധായകന്‍ അവലംബിക്കുന്നതു കാണാം. ആദ്യം കാണിച്ച ചില രംഗങ്ങള്‍ പിന്നീട്‌ ആവര്‍ത്തിക്കുന്നതും കാണാം. വെറുതെ ആവര്‍ത്തിക്കുകയല്ല. ആദ്യം പറയാതെ വിട്ടുകളഞ്ഞ ചില ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌ ഈ രംഗങ്ങളില്‍.സിനിമ ചിത്രീകരിക്കുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന നിയന്ത്രണം പിന്നീട്‌ അയഞ്ഞുപോയെന്ന്‌ സംവിധായകന്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. അവസാനഭാഗങ്ങളില്‍ അഭിനേതാക്കളുടെ ചെയ്‌തികള്‍ക്കു പിന്നാലെ ക്യാമറ നീങ്ങുകയാണ്‌. അവരുടെ പെരുമാറ്റങ്ങളെ അതേപടി പകര്‍ത്തുകയാണ്‌ ക്യാമറ. ചിലയിടത്ത്‌ എഡിറ്റിങ്‌ നിയമങ്ങളും ലംഘിക്കുന്നതു കാണാം. തീരെ ദൃശ്യസുഖം തരാത്ത, ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആയ രൂപങ്ങള്‍പോലും മുറിച്ചുമാറ്റാതെ അതേപടി ഉപയോഗിച്ചിട്ടുണ്ട്‌. ഇതൊക്കെ മനഃപൂര്‍വം തന്നെ നിലനിര്‍ത്തിയതാണെന്ന്‌ സംവിധായകന്‍ പറയുന്നു.
നായകന്‍ ഉള്‍പ്പെടെ മിക്ക കഥാപാത്രങ്ങളും നേരെ തെരുവില്‍നിന്ന്‌ വന്നുകയറുകയായിരുന്നു. മുമ്പ്‌, ക്യാമറ കണ്ടിട്ടുള്ളവരും ക്യാമറയ്‌ക്കുമുന്നില്‍ നിന്നിട്ടുള്ളവരും നന്നേ കുറവ്‌. അറുപതോളം പേരെ സിനിമയ്‌ക്കായി വേണ്ടിവന്നു. അഞ്ചോ ആറോ മാസം അവര്‍ക്ക്‌ പരിശീലനം കൊടുത്തു. എങ്ങനെ അഭിനയിക്കണമെന്നു പഠിപ്പിക്കാനല്ല; എങ്ങനെ ക്യാമറയ്‌ക്കു മുന്നില്‍ പെരുമാറണമെന്നു പഠിപ്പിക്കാന്‍. (1988-ല്‍ ഇറങ്ങിയ മീരാ നായരുടെ `സലാം ബോംബെ'യിലും ഇതേപോലെ ഒട്ടേറെ തെരുവുസന്തതികള്‍ അഭിനയിച്ചിട്ടുണ്ട്‌. അന്ന്‌, ഈ കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പടം റിലീസായിക്കഴിഞ്ഞപ്പോള്‍ `സലാം ബാലക്‌ ട്രസ്റ്റ്‌' രൂപവത്‌കരിച്ച്‌ ഈ കുട്ടികളെ തെരുവില്‍നിന്ന്‌ മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി.) `ക്യാമറയ്‌ക്കുമുന്നില്‍ എന്താണ്‌ ചെയ്യേണ്ടതെന്നു ഞങ്ങള്‍ അവരെ പഠിപ്പിച്ചു. പകരം, ചേരികളിലെ യഥാര്‍ഥ ജീവിതം എന്തെന്ന്‌ അവര്‍ ഞങ്ങളെയും പഠിപ്പിച്ചു'-സംവിധായകന്‍ പറയുന്നു. സിനിമ പുറത്തിറങ്ങിയശേഷം ഈ കുട്ടികള്‍ക്കായി സന്നദ്ധ സംഘടനയുണ്ടാക്കി സംവിധായകനും മറ്റും അവരെ സഹായിക്കുകയുണ്ടായി.
പ്രമേയത്തിന്‍െറ അടിസ്ഥാനസ്വഭാവത്തിലേക്ക്‌ സൂചന നല്‍കിക്കൊണ്ടാണ്‌ ചിത്രം തുടങ്ങുന്നത്‌. അധോലോകത്തെ ഒരു ആഘോഷവേളയിലേക്കാണ്‌ ആദ്യം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. കത്തിയണയ്‌ക്കുന്ന ദൃശ്യമാണ്‌ തുടക്കത്തില്‍. കൊലക്കത്തിക്കിരയാകുന്ന കോഴികളും അവയെ ചുട്ടെടുക്കുന്ന ദൃശ്യങ്ങളും കൊട്ടും നൃത്തച്ചുവടുകളും ഗ്ലാസില്‍ നിറയുന്ന മദ്യവുമൊക്കെ അതിവേഗമാര്‍ന്ന കട്ടുകളിലൂടെ മിന്നിമറയുന്നു. കെട്ടിയിട്ട ചരടില്‍നിന്ന്‌ മോചനം നേടുന്ന ഒരു കോഴി ജീവനുംകൊണ്ടോടുന്ന ദൃശ്യമാണ്‌ അടുത്തത്‌. കോഴിയെ പിടിക്കാനായി തെരുവുനിറഞ്ഞോടുന്ന കുറെ ചെറുപ്പക്കാര്‍. എല്ലാവരുടെ കൈകളിലും തോക്ക്‌. ലിറ്റില്‍ ഡിസ്സും സംഘവുമാണത്‌. എതിര്‍ദിശയില്‍, ക്യാമറയും തോളില്‍ത്തൂക്കി കൂട്ടുകാരനൊപ്പം നടന്നുവരുന്ന റോക്കറ്റ്‌. നടുറോഡില്‍ ഇരുവരും അധോലോക സംഘവുമായി മുഖാമുഖം നില്‍ക്കുന്ന ദൃശ്യമാണ്‌ അടുത്തത്‌. പിന്നില്‍ പോലീസും നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. അന്തരീക്ഷസൃഷ്‌ടിക്കുശേഷം സംവിധായകന്‍ കഥയിലേക്ക്‌ കടക്കുകയാണ്‌. റോക്കറ്റിനു ചുറ്റും കറങ്ങുന്ന ക്യാമറ ചെന്നെത്തിനില്‍ക്കുന്നത്‌ അറുപതുകളിലെ ഒരു സായാഹ്നത്തില്‍. മഞ്ഞവെയിലില്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട്‌. അവിടെ എല്ലാ കഥാപാത്രങ്ങളുമുണ്ട്‌. അവരുടെ സ്വഭാവവിശേഷങ്ങളിലേക്കുള്ള ഒരെത്തിനോട്ടത്തിനുശേഷം കഥ തുടങ്ങുകയായി. നിയമങ്ങളില്ലാത്ത, നിയന്ത്രണങ്ങളില്‍ ഒതുങ്ങാത്ത തെരുവുകളില്‍ ജീവിച്ച്‌ ഒടുങ്ങേണ്ടിവരുന്ന കുറെ ചെറുപ്പക്കാരുടെ കഥ. `ദൈവത്തിന്‍െറ നഗര'ത്തില്‍ കാണാന്‍ പാടില്ലാത്ത കാഴ്‌ചകളൊരുക്കി അവര്‍ നമ്മെ വിളിക്കുകയാണ്‌-``വരൂ, വന്നീ തെരുവിലെ രക്തം കാണൂ.''