Saturday, June 25, 2011

കുരുവികളുടെ പാട്ട്‌









2008-ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിച്ച ചിത്രമാണ്‌ `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌'.
ആ വര്‍ഷത്തെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' അവാര്‍ഡിനു നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ ഇത്‌. ദരിദ്രമായ ജീവിതത്തിനിടയിലും ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു മധ്യവയസ്‌കന്‍െറയും അയാളുടെ കുടുംബത്തിന്‍െറയും കഥയാണ്‌ മജീദ്‌ മജീദി ചിത്രീകരിക്കുന്നത്‌.

ഇറാനിയന്‍ സിനിമയ്‌ക്ക്‌ മാനുഷികമുഖം നല്‌കിയ ചലച്ചിത്രകാരന്‍ എന്നാണ്‌ മജീദ്‌ മജീദിയെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. അദ്ദേഹം സിനിമാ സംവിധാനത്തിലേക്ക്‌ കടന്നിട്ട്‌ 18 വര്‍ഷങ്ങളായി. ഇതിനിടയില്‍ ഏഴ്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. `ബദൂക്ക്‌' (1992) ആണ്‌ ആദ്യത്തെ സിനിമ. രണ്ടാമത്തെ സിനിമ `ഫാദര്‍' ഇറങ്ങിയത്‌ 96-ലാണ്‌. 98-ല്‍ `ചില്‍ഡ്രന്‍ഓഫ്‌ ഹെവന്‍' പുറത്തുവന്നു. ഈ ചിത്രത്തോടെ മജീദ്‌ മജീദി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി. അക്കൊല്ലത്തെ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ `ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍' മത്സരിച്ചു. `ദ കളര്‍ ഓഫ്‌ പാരഡൈസ്‌ (2000), `ബറാന്‍' (2001), `ദ വില്ലോ ട്രീ' (2005), `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌' (2008) എന്നിവയാണ്‌ മജീദ്‌ മജീദി സംവിധാനംചെയ്‌ത മറ്റു സിനിമകള്‍.
2008-ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിച്ച ചിത്രമാണ്‌ `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌' (കുരുവികളുടെ പാട്ട്‌).അന്‍പത്തൊന്നുകാരനായ മജീദി മത, രാഷ്ട്രീയ കാര്യങ്ങളില്‍ യഥാസ്ഥിതികനാണ്‌. ഉറച്ച മതവിശ്വാസിയുടെ ജീവിതവീക്ഷണമാണ്‌ അദ്ദേഹത്തിന്‍േറത്‌. മജീദിയുടെ സിനിമകളിലും ഇതു പ്രകടമാണ്‌. കുടുംബബന്ധങ്ങള്‍ക്ക്‌ അദ്ദേഹം ഏറെ പ്രാധാന്യം നല്‌കുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം തന്നെ കുട്ടികള്‍ക്കും സ്ഥാനമുണ്ട്‌ മജീദി ചിത്രങ്ങളില്‍. നിസ്സാര സംഭവങ്ങളില്‍നിന്നുപോലും ഈ സംവിധായകന്‍ ശക്തമായ ഇതിവൃത്തങ്ങള്‍ രൂപപ്പെടുത്തും. കാണാതെ പോകുന്ന ഒരു ജോടി ഷൂവും (ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍) ഒട്ടകപ്പക്ഷിയും (ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌) നമ്മുടെ ഹൃദയത്തെ മഥിക്കുന്നത്‌ ഈ രചനാവൈഭവംകൊണ്ടാണ്‌.

ഒട്ടകപ്പക്ഷികളെ സ്‌നേഹിച്ചിരുന്ന ഒരാളെ മജീദിക്ക്‌ പരിചയമുണ്ടായിരുന്നു. അയാള്‍ ഒട്ടകപ്പക്ഷികളോട്‌ കൂട്ടുകാരനെപ്പോലെ സംസാരിക്കുമായിരുന്നു. ഈ മനുഷ്യനില്‍നിന്നാണ്‌ `കുരുവികളുടെ പാട്ട്‌' പിറവിയെടുത്തത്‌. 2008-ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' അവാര്‍ഡിനു നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ `ദ സോങ്‌ ഓഫ്‌ സ്‌പാരോസ്‌'.
ദരിദ്രമായ ജീവിതത്തിനിടയിലും ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു മധ്യവയസ്‌കന്‍െറയും അയാളുടെ കുടുംബത്തിന്‍െറയും കഥയാണ്‌ മജീദി ചിത്രീകരിക്കുന്നത്‌. ഒരു കുന്നിന്‍ ചെരിവില്‍ ഒട്ടകപ്പക്ഷികളെ വളര്‍ത്തുന്ന ഫാമില്‍ ജോലി ചെയ്യുന്ന കരീമാണ്‌ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. ഭാര്യയും മൂന്നു മക്കളുമാണയാള്‍ക്ക്‌. ഒട്ടകപ്പക്ഷികള്‍ അയാളുടെ കൂട്ടുകാരാണ്‌. അവയോടയാള്‍ സംസാരിക്കും. ചിലപ്പോള്‍ സങ്കടങ്ങള്‍ വരെ പങ്കുവെക്കും. ഒരുദിവസം ഒരൊട്ടകപ്പക്ഷി ഫാമില്‍നിന്ന്‌ രക്ഷപ്പെടുന്നു. കുന്നിന്‍ മുകളിലേക്ക്‌ ഓടിപ്പോയ അതിനെ ആര്‍ക്കും പിടിക്കാനാവുന്നില്ല. വലിയ വിലയുണ്ട്‌ ഒട്ടകപ്പക്ഷിക്ക്‌. ജോലിയില്‍ വീഴ്‌ച കാട്ടി എന്നു പറഞ്ഞു കരീമിനെ പിരിച്ചുവിടുന്നു.കരീമിന്‍െറ മൂത്ത മകള്‍ ഹനിയ ബധിരയാണ്‌. ചെവിയില്‍ വെച്ച ചെറുയന്ത്രത്തിന്‍െറ സഹായത്തോടെയാണവള്‍ കേള്‍ക്കുന്നത്‌. കരീമിനു ജോലി പോകുന്നതിനു രണ്ടുദിവസം മുമ്പ്‌ ആ കേള്‍വിസഹായി കുളത്തില്‍ വീണു കേടാവുന്നു. അതുടനെ നന്നാക്കണം. കാരണം ഹനിയയുടെ പരീക്ഷ അടുത്തുവരികയാണ്‌. കരീം ബൈക്കില്‍ ടെഹ്‌റാന്‍ നഗരത്തിലെത്തുന്നു. കേള്‍വി സഹായി നന്നാക്കാനാവില്ലെന്ന്‌ മെക്കാനിക്‌ പറയുന്നു. പുതിയത്‌ വാങ്ങുകയേ നിവൃത്തിയുള്ളൂ. അതിനു വലിയ വിലയാണ്‌. ഹതാശനായ കരീം തിരിച്ചു പോകാനായി ബൈക്ക്‌ സ്റ്റാര്‍ട്ടാക്കുന്നു. ഉടനെ ഒരാള്‍ ബൈക്കിന്‍െറ പിന്നില്‍ കയറുന്നു. ടെഹ്‌റാനില്‍ ഒട്ടേറെ ബൈക്കുകള്‍ ടാക്‌സിയായി ഓടുന്നുണ്ട്‌. അത്തരത്തില്‍പ്പെട്ടതാണെന്ന്‌ കരുതിയാണ്‌ യാത്രക്കാരന്‍ കയറുന്നത്‌. ലക്ഷ്യസ്ഥാനത്തെത്തിച്ചപ്പോള്‍ അയാള്‍ കരീമിന്‌ കൂലി നല്‍കി. അന്തംവിട്ട കരീമിനു മുന്നില്‍ ജീവിതം മറ്റൊരു വഴി തുറന്നുകൊടുക്കുകയായിരുന്നു. പിന്നീടയാള്‍ നിത്യവും നഗരത്തില്‍ ബൈക്കുമായെത്തി. കുറേശ്ശെ സമ്പാദ്യമൊക്കെ ആയിത്തുടങ്ങി.


ഇങ്ങനെ പോയാല്‍ മൂന്നു മാസം കൊണ്ട്‌ കടങ്ങളൊക്കെ വീട്ടാനാകുമെന്ന്‌ കരീം കണക്കുകൂട്ടി. അങ്ങനെയിരിക്കെ അയാളെ ജീവിതം വീണ്ടും പരീക്ഷിച്ചു. നഗരത്തിലെ ഒരു കെട്ടിടം പൊളിച്ചിടത്തുനിന്ന്‌ ശേഖരിച്ച കുറെ വീടുനിര്‍മാണസാമഗ്രികള്‍ അയാള്‍ വീടിനുമുന്നില്‍ കൂട്ടിയിട്ടിരുന്നു. ഒരു ദിവസം അതെല്ലാം കൂടി മറിഞ്ഞുവീണ്‌ കരീമിനു ഗുരുതരമായി പരിക്കേല്‍ക്കുന്നു. മരണത്തില്‍നിന്ന്‌ അയാള്‍ രക്ഷപ്പെട്ടു. പക്ഷേ, കുറെക്കാലം കിടപ്പായിപ്പോയി. പത്തു വയസ്സുള്ള മകന്‍ ഹുസൈന്‍ ജോലിക്കു പോകുന്നതു നിസ്സഹായതയോടെ അയാള്‍ നോക്കിനില്‍ക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം ആ ശുഭവാര്‍ത്തയെത്തി. ഫാമില്‍നിന്ന്‌ കാണാതെപോയ ഒട്ടകപ്പക്ഷി മടങ്ങിയെത്തിയിരിക്കുന്നു. അയാള്‍ വീണ്ടും കുന്നിന്‍ചെരിവിലെ ഒട്ടകപ്പക്ഷി സങ്കേതത്തിലേക്ക്‌ മടങ്ങുന്നു. ഒട്ടകപ്പക്ഷികളുടെ ക്ലോസപ്പിലാണ്‌ 95 മിനിറ്റുള്ള ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഒട്ടകപ്പക്ഷികളെ വിട്ട്‌ ഒരു ജീവിതമില്ല കരീമിന്‌. അയാളുടെ പ്രതീക്ഷകളുടെ പ്രതീകമാണ്‌ ഒട്ടകപ്പക്ഷികളും കുരുവികളും. വ്യത്യസ്‌തമായ രണ്ടു ഇടങ്ങളിലായാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. ആദ്യത്തേത്‌ ഗ്രാമത്തിലെ ഒട്ടകപ്പക്ഷി ഫാമിലും കരീമിന്‍െറ വീട്ടിലും. മറ്റേത്‌, ടെഹ്‌റാന്‍ നഗരത്തിലും. ഗ്രാമ-നഗരങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവ്‌ മജീദി ചിത്രങ്ങളില്‍ കാണാറില്ല. എല്ലായിടത്തും നന്മയും തിന്മയുമുണ്ടെന്ന പക്ഷക്കാരനാണ്‌ മജീദി. മിണ്ടാപ്രാണികള്‍ക്കിടയില്‍നിന്ന്‌ പൊടുന്നനെയാണ്‌ നഗരമെന്ന അപരിചിത ലോകത്തേക്ക്‌ കരീം എടുത്തെറിയപ്പെടുന്നത്‌. എവിടെയും കരീമിനെയാണ്‌ സംവിധായകന്‍ പിന്തുടരുന്നത്‌. കരീം ഇടപെടുന്ന കുടുംബത്തിലൂടെ, സുഹൃത്തുക്കളിലൂടെ, അപരിചിതരിലൂടെ അയാളുടെ വ്യക്തിത്വം തെളിഞ്ഞുവരുന്നു. സത്യവിശ്വാസിയായ കരീമിന്‍െറ ജീവിതത്തിന്‌ ഒരു പ്രത്യേക തിളക്കമുണ്ടെന്ന്‌ സംവിധായകന്‍ കാണിച്ചുതരുന്നു. കരീമിന്‍െറ കാഴ്‌ചപ്പാടിലൂടെയാണ്‌ സംഭവങ്ങളെ സംവിധായകന്‍ കാണുന്നത്‌. ഏതു വേദനയും ഒരു പുഞ്ചിരിയോടെ കരീം നേരിടുന്നു. കാണാതായ ഒട്ടകപ്പക്ഷിയെ ആകര്‍ഷിക്കാന്‍ സ്വയം ഒട്ടകപ്പക്ഷിയുടെ വേഷംകെട്ടാന്‍പോലും അയാള്‍ തയ്യാറാവുന്നു.

ശുദ്ധവും ലളിതവുമാണ്‌ മജീദിയുടെ ആഖ്യാനരീതി. സങ്കീര്‍ണ ബിംബങ്ങളെ കൂട്ടുപിടിക്കാതെ നേരേ പ്രേക്ഷകന്‍െറ മനസ്സിലേക്ക്‌ ഒരു കുടുംബത്തിന്‍െറ ചിത്രം അദ്ദേഹം പതിപ്പിക്കുന്നു.മജീദി ചിത്രങ്ങളില്‍ കുട്ടികള്‍ ഒരു പ്രധാന ഘടകമാണ്‌. കുട്ടികളെ അടിമപ്പണിക്ക്‌ നിയോഗിക്കുന്നതിലെ ക്രൂരതയ്‌ക്കുനേരേ പ്രതികരിക്കുന്ന `ബദൂക്കി'ലൂടെയാണ്‌ മജീദ്‌ മജീദി സംവിധാനരംഗത്തെത്തിയത്‌. അന്ധനായ മകനെ വെറുക്കുന്ന പിതാവിന്‍െറ മനുഷ്യത്വമില്ലായ്‌മയാണ്‌ `ദ കളര്‍ ഓഫ്‌ പാരഡൈസി'ല്‍ വിഷയമാകുന്നത്‌. പക്ഷേ, `ഫാദറി'ലും `ചില്‍ഡ്രന്‍ ഓഫ്‌ ഹെവനി'ലും `ദ സോങ്‌ ഓഫ്‌ സ്‌പാരോസി'ലും കുടുംബാന്തരീക്ഷത്തില്‍ മാറ്റം വരുന്നു. ഈ മൂന്നു ചിത്രങ്ങളിലും കുട്ടികള്‍ വീടിനു പുറത്തല്ല, അകത്താണ്‌. ജീവിത സമസ്യകള്‍ക്കു സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രായോഗികമതികളായ കുട്ടികളെയാണ്‌ മജീദി ഈ സിനിമകളില്‍ അവതരിപ്പിക്കുന്നത്‌. അവര്‍ സങ്കല്‌പ ലോകത്തില്‍ കഴിയുന്നവരല്ല. നമ്മുടെ കുട്ടിക്കഥാപാത്രങ്ങളെപ്പോലെ തൊട്ടാവാടികളുമല്ല. കണ്‍മുന്നിലെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നവരാണവര്‍. ജീവിതം അവര്‍ക്കൊരു ആഘോഷമല്ല. സഹനത്തിന്‍െറ കഠിന വഴികളാണ്‌.ജീവിതത്തെ അതിന്‍െറ എല്ലാ ഇല്ലായ്‌മകളോടെയും സ്വീകരിക്കുന്നവരാണ്‌ മജീദിയുടെ കഥാപാത്രങ്ങള്‍. അവര്‍ തങ്ങളുടെ ദാരിദ്ര്യത്തെയോ നിറപ്പകിട്ടില്ലാത്ത ജന്മത്തെയോ ശപിക്കുന്നില്ല. മമതയോടെ ജീവിതം ആസ്വദിക്കുകയാണവര്‍. ജീവിതത്തെ ഒരനുഗ്രഹമായാണ്‌ അവര്‍ കാണുന്നത്‌. ഒട്ടുമേ പുകമൂടാത്ത ഈ തുറന്ന മനസ്സാണ്‌ നമ്മളെ ആകര്‍ഷിക്കുന്നത്‌.