Thursday, October 23, 2008

പ്രസാദചിന്തകളുടെ യാത്ര

ലളിതരേഖകളിലൂടെ സിനിമയില്‍ ജീവിതത്തെ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നവരാണ്‌ ഇറാനിയന്‍ സംവിധായകര്‍. രാഷ്ട്രീയ, സാമൂഹിക വിലക്കുകള്‍ക്കിടയിലും അവര്‍ ശുദ്ധ സിനിമകള്‍ സൃഷ്‌ടിക്കുന്നു. ചുറ്റിലുമുള്ള ജീവിതമാണ്‌ അവര്‍ സിനിമയ്‌ക്ക്‌ വിഷയമാക്കുന്നത്‌. ദാരിദ്ര്യവും യുദ്ധവും അഭയാര്‍ഥി പ്രശ്‌നവും സമൂഹത്തിലെ ഇരുട്ടും കൊഴിഞ്ഞുവീഴുന്ന ദാമ്പത്യ ബന്ധങ്ങളുമൊക്കെ ഇറാനിയന്‍ സിനിമകളില്‍ അടിസ്ഥാന പ്രമേയമായി മാറുന്നു. മൊഹ്‌സന്‍ മഖ്‌മല്‍ ബഫ്‌, മകള്‍ സമീറ മഖ്‌മല്‍ ബഫ്‌, മജീദ്‌ മജീദി, അബ്ബാസ്‌ കിരോസ്‌തമി, ജാഫര്‍ പനാഹി തുടങ്ങിയ സംവിധായകര്‍ ഇറാനിയന്‍ സിനിമകളെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചവരാണ്‌. ഇവരുടെ ഗണത്തിലേക്കുയരുകയാണ്‌ നടികൂടിയായ മാനിയ അക്‌ബറി എന്ന സംവിധായിക. 2005ല്‍ ആദ്യത്തെ ഫീച്ചര്‍ സിനിമയിലൂടെ (20 ഫിംഗേഴ്‌സ്‌)ത്തന്നെ മാനിയ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2007ല്‍ സംവിധാനം ചെയ്‌ത `10 + 4' എന്ന ചിത്രത്തിലൂടെ അവര്‍ പ്രശസ്‌തരുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു.
അബ്ബാസ്‌ കിരോസ്‌തമിയുടെ `ടെന്‍' എന്ന ചിത്രത്തിന്‍െറ തുടര്‍ച്ചയാണ്‌ `10 + 4'. തൊണ്ണൂറുമിനിറ്റ്‌ നീളുന്ന കാര്‍ യാത്രയുടെ പശ്ചാത്തലത്തിലാണ്‌ `ടെന്‍' രൂപംകൊണ്ടത്‌. 2002ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്‌ `ടെന്‍'. മാനിയ അക്‌ബറിയായിരുന്നു അതിലെ നായിക. `10 + 4'ലും നായിക മാനിയതന്നെ. സംവിധായികയുടെ ആത്മാംശമുള്ള `10 + 4' ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന പന്ത്രണ്ടാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അര്‍ജന്‍റീനയില്‍ നിന്നുള്ള `ന്ദന്ദള്‍' ക്കൊപ്പം മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പങ്കിട്ട സിനിമയാണ്‌. മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും മാനിയ ആണ്‌ നേടിയത്‌.

(സേ്‌നഹബന്ധങ്ങള്‍ നഷ്‌ടപ്പെടുമ്പോഴുള്ള വേദനയുടെ ആഴമാണ്‌ കിരോസ്‌തമിയുടെ ക്യാമറ `ടെന്‍' എന്ന ചിത്രത്തില്‍ അന്വേഷിക്കുന്നത്‌. എപ്പോഴും ഡ്രൈവിങ്‌ സീറ്റിലിരിക്കുന്ന നായിക, പന്ത്രണ്ടു വയസ്സായ മകന്‍, ഇടയ്‌ക്ക്‌ കയറിവരുന്ന സുഹൃത്തുക്കളും അപരിചിതരുമായ അഞ്ച്‌ സ്‌ത്രീകള്‍, പിന്നെ എല്ലാറ്റിനും സാക്ഷിയായി അവര്‍ സഞ്ചരിക്കുന്ന കാറും. അപൂര്‍വമായ സിനിമാനുഭവമാണ്‌ `ടെന്‍'. കാറിന്‍െറ മുന്‍സീറ്റുകളിലെ യാത്രക്കാരുടെ മുഖങ്ങളില്‍ നിന്നാണ്‌, അവരുടെ സംഭാഷണങ്ങളില്‍ നിന്നാണ്‌ ഈ സിനിമ രൂപം കൊള്ളുന്നത്‌. കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ മാത്രമേ ഇതില്‍ കാണിക്കുന്നുള്ളൂ. കാറിന്‍െറ ഡാഷ്‌ബോര്‍ഡില്‍ വെച്ച രണ്ട്‌ ഡിജിറ്റല്‍ ക്യാമറകളാണ്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌. കാറിനു പുറത്തേക്ക്‌ ക്യാമറക്കണ്ണുകള്‍ പോകുന്നേയില്ല.)

മാറിടത്തിലെ ക്യാന്‍സറിനെ മനോധൈര്യം കൊണ്ട്‌ അതിജീവിച്ച നടിയാണ്‌ മാനിയ അക്‌ബറി. മുപ്പത്‌ വയസ്സിനിടയില്‍ അവര്‍ നേരിട്ട ജീവിതാനുഭവങ്ങളുടെ ചൂടില്‍ നിന്നാണ്‌ `10+4ന്‍െറ ജനനം. `ടെന്നി'നും 10+4യ്‌ത്തനുമിടയ്‌ക്കുള്ള നാലുവര്‍ഷങ്ങളെ സൂചിപ്പിക്കുന്നതാണ്‌ സിനിമയുടെ ശീര്‍ഷകം. പ്രധാനമായും കാര്‍യാത്രതന്നെയാണ്‌ ഈ സിനിമയിലും പശ്ചാത്തലമായി സ്വീകരിച്ചിരിക്കുന്നത്‌. നായികയും മകനായി അഭിനയിക്കുന്ന നടനും വ്യത്യാസമില്ലാതെ തുടരുന്നു. സ്വന്തം പേരു തന്നെയാണ്‌ മാനിയ നായികയ്‌ക്ക്‌ നല്‌കിയിരിക്കുന്നത്‌.

`ടെന്‍' എന്ന ചിത്രത്തില്‍ നമ്മള്‍കണ്ട ആദ്യരംഗത്തോടെയാണ്‌ 10+4യ്‌ത്തതുടങ്ങുന്നത്‌ (മകന്‍ അമീന്‍ അമ്മയോട്‌ വഴക്കടിക്കുന്ന രംഗം). അടുത്ത രംഗത്തില്‍ കാറിന്‍െറ മുന്‍സീറ്റില്‍ വീണ്ടും അമീന്‍. അവന്‍ വളര്‍ന്നിരിക്കുന്നു. കൗമാരംവിട്ടുകഴിഞ്ഞു. അവനിപ്പോള്‍ ശാന്തനാണ്‌. അമ്മയോട്‌ തര്‍ക്കിക്കുന്നില്ല. വിവാഹമോചിതയായ അമ്മയുടെ രോഗാവസ്ഥ അവനെ വേദനിപ്പിക്കുന്നു. സുന്ദരിയായ അമ്മയുടെ മുടി കീമോതെറാപ്പി കാരണം പാടെ കൊഴിഞ്ഞതില്‍ അവന്‌ സങ്കടമുണ്ട്‌. പത്തുമിനിറ്റ്‌ നീളുന്ന ഈ ആദ്യ ദൃശ്യത്തില്‍ കഥാനായികയെ ഒരിക്കല്‍പ്പോലും കാണിക്കുന്നില്ല. മകന്‍െറ ക്ലോസപ്പ്‌ ഷോട്ടുകളാണ്‌ മുഴുവന്‍. നായികയുടെ സംഭാഷണം മാത്രമേ നമുക്ക്‌കേള്‍ക്കാനാവൂ.`ടെന്‍' കണ്ടിട്ടുള്ളവര്‍ക്ക്‌ പക്ഷേ, നായികയെ ഊഹിക്കാനാവും. രണ്ടാമത്തെ രംഗത്തിലാണ്‌ നായികയെ കാണുന്നത്‌. റോയ എന്ന കൂട്ടുകാരിയാണ്‌ അവരുടെ സഹയാത്രിക. കാന്‍സര്‍ ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ അവളാണ്‌ മാനിയയ്‌ക്ക്‌ കൂട്ടുണ്ടായിരുന്നത്‌. കൂട്ടുകാരിയുടെ മുന്നില്‍ ഒരിക്കല്‍പ്പോലും കരയാതിരിക്കാന്‍ റോയ അന്ന്‌ ശ്രദ്ധിച്ചിരുന്നു. മൂന്നുമാസം അവള്‍ കൂടെയുണ്ടായിരുന്നു; മാനിയയുടെ ജീവിതത്തിന്‍െറ ഓരോനിമിഷവും ശ്രദ്ധിച്ചുകൊണ്ട്‌. ജീവിതത്തെ മാനിയ എന്തുമാത്രം സേ്‌നഹിച്ചിരുന്നു എന്ന്‌ അവള്‍ക്ക്‌ ബോധ്യമായ നാളുകളായിരുന്നു അത്‌.

മാനിയയുടെ ജീവിതവീക്ഷണം വെളിപ്പെടുത്താനാണ്‌ ഈ കൂട്ടുകാരിയെത്തന്നെ ആദ്യം അവതരിപ്പിക്കുന്നത്‌.രോഗം ദൈവകോപമായല്ല മാനിയ കണ്ടിരുന്നത്‌. മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന ഓരോ നിമിഷത്തിലും അവള്‍ ജീവിതത്തെ കൂടുതല്‍ സേ്‌നഹിക്കുകയായിരുന്നു. ജീവിതം ആസ്വദിക്കാനുള്ളതാണെന്നും സേ്‌നഹം പങ്കിടാനുള്ളതാണെന്നും അവള്‍ തിരിച്ചറിയുന്നു. ഒമര്‍ഖയ്യാമിന്‍െറ കവിതകളെ അവള്‍ കൂടുതലായി ഇഷ്‌ടപ്പെടുന്നു. പ്രണയം മറക്കുന്ന ചെറുപ്പക്കാരെപ്പറ്റി വ്യാകുലപ്പെടുന്നു. കടുത്ത വേദനയില്‍നിന്നു മോചനം കിട്ടുമ്പോഴൊക്കെ കാറുമായി അവള്‍ നഗരത്തിലേക്കിറങ്ങുന്നു. ചുറ്റുമുള്ള ജീവിതം കാണാന്‍, മനുഷ്യരെ കാണാന്‍.


കാന്‍സറാണെന്നറിഞ്ഞ ആദ്യ ദിനങ്ങളെപ്പറ്റി നിര്‍വികാരയായി മാനിയ സംസാരിക്കുന്നുണ്ട്‌. സ്വന്തം ശരീരം കണ്ണാടിയില്‍ കണ്ടപ്പോള്‍ ചെന്നായയെപ്പോലെ അലറിക്കരഞ്ഞത്‌ അവള്‍ ഓര്‍ക്കുന്നു. പിന്നെപ്പിന്നെ, രോഗാവസ്ഥയോട്‌ അവള്‍ പൊരുത്തപ്പെടുകയായിരുന്നു. ജീവിതത്തോടും മരണത്തോടും സല്ലപിച്ചുകൊണ്ട്‌, പൂക്കള്‍കൊണ്ടലങ്കരിച്ച മനോഹരമായ ഒരു വീട്‌ സ്വപ്‌നംകണ്ടുകൊണ്ട്‌, സേ്‌നഹവും സൗന്ദര്യവും എന്തെന്ന്‌ തിരിച്ചറിയാനാവുന്ന ദയാലുവായ ഒരു പുരുഷനെ ആഗ്രഹിച്ചുകൊണ്ട്‌ അവളങ്ങനെ മുന്നോട്ടുപോകുന്നു.

മാരകമായ രോഗാവസ്ഥയ്‌ക്കിടയിലും ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുന്നു എന്നതാണ്‌ `10+4'ന്‍െറ സവിശേഷത. രോഗം ജീവിതത്തിന്‍െറ അവസാനമല്ലെന്ന ശുഭചിന്തയാണീ ചിത്രം നല്‌കുന്നത്‌.

ശില്‌പപരമായി `ടെന്‍' എന്ന ചിത്രത്തിനു താഴെയാണ്‌ `10+4'ന്‍െറ സ്ഥാനം. മുഴുവന്‍ സമയവും കാര്‍ യാത്രയെ ആശ്രയിച്ചാണ്‌ `ടെന്നി'ല്‍ കിരോസ്‌തമി കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ആ ശില്‌പസൗന്ദര്യം `10+4'ല്‍ കാണാനാവില്ല. ആദ്യത്തെ മൂന്നു രംഗങ്ങള്‍ കഴിഞ്ഞാല്‍ നായിക ഡ്രൈവിങ്‌ സീറ്റില്‍നിന്ന്‌ പിന്‍സീറ്റിലേക്കു മാറുകയാണ്‌.

Tuesday, October 7, 2008

സംഘര്‍ഷഭൂമിയിലെ ശാന്തിഗീതം

പകയുടെ ശോണിമ പടര്‍ന്ന്‌ കലുഷമായ ഭൂഭാഗം. അവിടെ നിന്നുവരുന്ന ഡോക്യുമെന്‍ററി ഫിലിം സമാധാനത്തിന്‍െറ ഭാഷ സംസാരിക്കുമ്പോള്‍ നമുക്ക്‌ അത്ഭുതം തോന്നും. മഹാത്മാഗാന്ധിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തെയും യുവാക്കള്‍ ആദരവോടെ സ്‌മരിക്കുമ്പോള്‍ അത്ഭുതം ഇരട്ടിക്കുന്നു. ആറ്‌ പതിറ്റാണ്ടായി സമാധാനം അകന്നുനില്‍ക്കുന്ന പലസ്‌തീന്‍- ഇസ്രായേല്‍ മേഖലയെക്കുറിച്ചുള്ള `എന്‍കൗണ്ടര്‍ പോയന്‍റ്‌' എന്ന ഡോക്യുമെന്‍ററി ഫിലിം ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയ്‌ക്കുള്ള വിദൂര പ്രണാമമാണ്‌. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്മേല്‍ ആധുനികലോകം ഒരിക്കല്‍ക്കൂടി കൈയൊപ്പ്‌ ചാര്‍ത്തുകയാണ്‌. ആഗോളീകരണകാലത്ത്‌ `വിശാലമായി'ക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ മനസ്സില്‍ നിന്ന്‌ ഗാന്ധിജിയും ഗാന്ധിയന്‍ മൂല്യങ്ങളും പുറത്തുകടക്കുമ്പോള്‍ ആ മൂല്യങ്ങളെ സ്വീകരിക്കാന്‍ തയ്യാറായ കുറേ ചെറുപ്പക്കാരെയാണ്‌ ഈ ഡോക്യുമെന്‍ററി പരിചയപ്പെടുത്തുന്നത്‌.

പലസ്‌തീന്‍- ഇസ്രായേല്‍ ജനതയ്‌ക്കിടയില്‍ ശാശ്വതസമാധാനത്തിനായി യത്‌നനിക്കുന്ന `ജസ്റ്റ്‌ വിഷന്‍' എന്ന സന്നദ്ധ സംഘടന നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്‌തത്‌ റോണിത്‌ അവ്‌നി, ജൂലിയബച്ച എന്നീ വനിതകളാണ്‌. നാലുവര്‍ഷം കൊണ്ട്‌ നിര്‍മിച്ച `എന്‍കൗണ്ടര്‍ പോയന്‍റ്‌' 2006-ല്‍ ഒട്ടേറെ അന്താരാഷ്ട്രചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്‌. 2007-ല്‍ ഇസ്രായേലിലെ എല്ലാതിയേറ്ററുകളിലും ടെലിവിഷനിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

പലസ്‌തീന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഉറ്റവര്‍ നഷ്‌ടപ്പെട്ട ഏതാനും സാധാരണക്കാര്‍ ചേര്‍ന്നു രൂപം കൊടുത്ത `ബിറീവ്‌ഡ്‌ ഫാമിലീസ്‌ ഫോറം' എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചാണീ സിനിമ പ്രധാനമായും സംസാരിക്കുന്നത്‌. ഇരുഭാഗത്തു നിന്നുമായി അഞ്ഞൂറ്‌ കുടുംബങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്‌. തുല്യ ദുഃഖിതരുടെ അഭയകേന്ദ്രമാണിത്‌. പലസ്‌തീനികളും ഇസ്രായേലികളും ഒരു പോലെ ദേശഭാഷകള്‍ മറന്ന്‌ ഒരുമിച്ചുകൂടുന്നു, പരസ്‌പരം ആശ്വസിപ്പിക്കുന്നു, നഷ്‌ടങ്ങളും വേദനകളും പങ്കുവെക്കുന്നു. വെടിവെപ്പിലും ബോംബാക്രമണങ്ങളിലും മരിച്ചവര്‍ക്കുവേണ്ടി അവര്‍ ഒരുമിച്ച്‌ പ്രാര്‍ഥിക്കുന്നു. സമാധാനറാലികള്‍ നടത്തുന്നു. വെറുപ്പിന്‍െറ ലോകത്തല്ല അവരുടെ സഞ്ചാരം. തങ്ങളെപ്പോലെ ഇനിയാര്‍ക്കും മക്കളെയും ഭര്‍ത്താക്കന്മാരെയും സഹോദരങ്ങളെയും അകാലത്തില്‍ നഷ്‌ടപ്പെടരുതേ എന്നാണ്‌ അവരുടെ പ്രാര്‍ത്ഥന.

ഉറ്റവര്‍ തോക്കുകള്‍ക്കും ബോംബുകള്‍ക്കും ഇരയായപ്പോഴും ശാപവചനങ്ങള്‍ ചൊരിയാത്ത ആര്‍ദ്രചിത്തരായ കുറേ മനുഷ്യരെയാണ്‌ നമ്മള്‍ കാണുന്നത്‌. അവരെ ഒരുമിപ്പിക്കാന്‍ യാതനാ പര്‍വങ്ങള്‍ താണ്ടുന്ന ഏതാനും സാമൂഹികപ്രവര്‍ത്തകരെയും ചിത്രം കാട്ടിത്തരുന്നു. അലി അബു അവ്വദ്‌ എന്ന പലസ്‌തീന്‍ യുവാവാണ്‌ അവരില്‍ പ്രധാനി. സ്വന്തം ഗ്രാമത്തില്‍ വെച്ചാണ്‌ അലിയുടെ സഹോദരനെ ഒരു ഇസ്രായേലി ഭടന്‍ വെടിവെച്ചുകൊന്നത്‌. ഇസ്രായേലിനെതിരെ ആദ്യകാലത്ത്‌ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌ അലി. അത്‌ പതിനാറാം വയസ്സിലായിരുന്നു. അന്ന്‌ കാലിനുവെടിയേറ്റു. നാലുകൊല്ലം ജയിലിലുംകിടന്നു. അലിയുടെ അമ്മയും സമരോത്സുകയായിരുന്നു. അവരും കിടന്നിട്ടുണ്ട്‌ ജയിലില്‍. പക്ഷേ, ഇപ്പോള്‍ അലി അതൊന്നും ഓര്‍ക്കുന്നില്ല. ദുഃഖിതരുടെ സഞ്ചയത്തെ ഒരുമിപ്പിക്കുന്ന പ്രധാന ശക്തി അലിയാണ്‌. ഗാന്ധിയെയും മണ്ടേലയെയും കുറിച്ച്‌ പഠിച്ചാണ്‌ അലി ശാന്തിയുടെ വഴി തിരഞ്ഞെടുത്തത്‌. സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അലി ഗാന്ധിവചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ നമുക്ക്‌ അഭിമാനം തോന്നും.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ `ഭീകര പ്രവര്‍ത്തന'മായാണ്‌ മുദ്രകുത്തുന്നതെന്ന്‌ അലി പറയുന്നു. തങ്ങള്‍ ഭീകരരല്ല എന്നു ലോകത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ പലസ്‌തീന്‍കാരനുമുണ്ടെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. അതിന്‌ മഹാത്മാവിന്‍െറ മാര്‍ഗമാണ്‌ അലി അവലംബിക്കുന്നത്‌. അഹിംസാസിദ്ധാന്തം ഇന്ത്യയില്‍ വിജയം കണ്ടതിനെപ്പറ്റി കൂട്ടുകാരോട്‌ അലി സംസാരിക്കുന്നു. സമാധാനമല്ല, ചെറുത്തുനില്‍പ്പും യുദ്ധവുമാണ്‌ വേണ്ടതെന്ന്‌ പറഞ്ഞ്‌ തന്നോട്‌ രോഷം കൊള്ളുന്ന പലസ്‌തീന്‍ യുവാക്കളെ നോക്കി അലി സൗമ്യമായി ചിരിക്കുന്നു. അപ്പോള്‍ ഉത്തമനായ ഒരു ഗാന്ധിശിഷ്യന്‍െറ ഭാവമാണാമുഖത്ത്‌.

1967-ലെ യുദ്ധത്തെത്തുടര്‍ന്ന്‌ ജൂതമേഖലയില്‍ നിന്നുപുറത്താക്കപ്പെട്ട സമി അല്‍ ജൂന്‍ഡിയാണ്‌ ഗാന്ധി മാര്‍ഗത്തിന്‍െറ പ്രായോഗികതയില്‍ വിശ്വാസമര്‍പ്പിക്കുന്ന മറ്റൊരു പലസ്‌തീന്‍ യുവാവ്‌. പത്തുവര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്‌ സമി. അക്കാലത്ത്‌ പുസ്‌തകങ്ങള്‍ വായിച്ചുതള്ളി. വായനയില്‍ അവന്‍െറ ലോകം വിശാലമായി. ഗാന്ധിജിയും മണ്ടേലയും മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങും ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനുമൊക്കെ സമിയുടെ ആരാധ്യരായി.

നഷ്‌ടപ്പെട്ട ഏകമകനെയോര്‍ത്ത്‌ കണ്ണീരൊഴുക്കുമ്പോഴും മറ്റ്‌ അമ്മമാര്‍ക്ക്‌ മക്കള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ സമാധാന ശ്രമങ്ങളോടൊപ്പം ചേരുന്ന റോബി ഡാമ്‌ലിന്‍ എന്ന ഇസ്രായേലി വൃദ്ധയെ മറക്കാനാവില്ല. റോബിയുടെ മകന്‍ ഡേവിഡ്‌ സൈനികനായിരുന്നു. പലസ്‌തീന്‍ അതിര്‍ത്തി പ്രദേശത്തെ കുടിയേറ്റ കേന്ദ്രം സംരക്ഷിക്കവെ അവന്‍ വെടിയേറ്റു മരിച്ചു. തന്‍െറ മകന്‍െറ പേരില്‍ ഇനിയാരും പ്രതികാരത്തിനു മുതിരരുതേ എന്നായിരുന്നു ആ അമ്മയുടെ ആദ്യത്തെ അപേക്ഷ. ഡേവിഡിന്‍െറ കൊലയാളിയുടെ വീട്ടിലേക്ക്‌ ശാന്തി സന്ദേശമടങ്ങിയ കത്തയച്ചും അവര്‍ മറ്റുള്ളവര്‍ക്ക്‌ മാതൃക കാട്ടുന്നു. എല്ലാ സമാധാനറാലികളിലും റോബി മുന്നില്‍ത്തന്നെയുണ്ട്‌. യുദ്ധത്തിനെതിരായ ടി.വി. പരിപാടികളില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നു.

മകളുടെ മരണമാണ്‌ സ്‌വിക്ക ഷഹാക്ക്‌ എന്ന മുന്‍ ഇസ്രായേല്‍ ഭടന്‍െറ മനഃപരിവര്‍ത്തനത്തിന്‌ കാരണമായത്‌. 1996-ല്‍ ടെല്‍ അവീവിലെ സേ്‌ഫാടനത്തിലാണ്‌ മകള്‍ ബാറ്റ്‌ ചെന്‍ മരിച്ചത്‌. അവളുടെ പതിനഞ്ചാം പിറന്നാളിലായിരുന്നു മരണം. അവളുടെ ഡയറിയില്‍ നിറയെ കവിതകളായിരുന്നു. സമാധാനത്തിന്‍െറ കവിതകള്‍. പലസ്‌തീന്‍കാരും ഇസ്രായേലികളും സുഹൃത്തുക്കളായി കഴിയുന്ന നാളുകളെക്കുറിച്ചാണവള്‍സ്വപ്‌നം കണ്ടിരുന്നത്‌. കവിതകളിലൂടെ അവളത്‌ ലോകത്തോട്‌ പറയാനാഗ്രഹിച്ചു. സമാധാന പ്രവര്‍ത്തകരായി മാറിയ ഷഹാക്കും ഭാര്യയും മകളുടെ കവിതകള്‍ ആദ്യം അറബിയിലും ഹീബ്രുവിലും പ്രസിദ്ധീകരിച്ചു. പിന്നീട്‌ ജര്‍മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്‌ ഭാഷകളിലും പ്രസിദ്ധീകരിച്ചു. ഇക്കൊല്ലം ഇംഗ്ലീഷിലുംആ കവിതകള്‍ പുറത്തിറങ്ങും.

കമ്പനിയുദ്യോഗം രാജിവെച്ച്‌ സമാധാന പ്രവര്‍ത്തകനായി മാറിയ ഷ്‌ലോമോ സഗ്‌മാന്‍ എന്നഇസ്രായേലി, സംയുക്ത പലസ്‌തീന്‍-ഇസ്രായേലി യൂത്ത്‌ മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന വിന്‍ഡോസ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ റൂട്ടി അട്‌സ്‌ മോന്‍ , അസീസ്‌ ടാന്‍ജി, വെടിയേറ്റു മരിച്ച മകളുടെ ഓര്‍മയ്‌ക്കായി സമാധാന പ്രവര്‍ത്തനത്തിനിറങ്ങുന്ന ജോര്‍ജ്‌ സാദെഹ്‌, മിസൈലാക്രമണത്തില്‍ തകര്‍ന്ന കാല്‍മുട്ടില്‍ അമ്പതു തവണ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ യൂസഫ്‌ തുടങ്ങി ഒട്ടേറെ പേരെ എന്‍കൗണ്ടര്‍ പോയന്‍റില്‍ നമ്മള്‍ കണ്ടുമുട്ടുന്നു.

80 മിനിറ്റു നീണ്ട ഈ ഡോക്യുമെന്‍ററി പലസ്‌തീന്‍ -ഇസ്രായേല്‍ സംഘര്‍ഷത്തിന്‍െറ രാഷ്ട്രീയചരിത്രം സ്‌പര്‍ശിക്കുന്നേയില്ല. രാഷ്ട്രീയക്കാരുടെ അഭിപ്രായവും തേടുന്നില്ല. വിശുദ്ധമായ മണ്ണില്‍ ഇനിയും യുവത്വങ്ങളെ കുരുതികൊടുക്കരുതേ എന്നാണ്‌ ചിത്രം വിളിച്ചു പറയുന്നത്‌. കേള്‍ക്കേണ്ടവരുടെ കാതില്‍ ഈ വിലാപമെത്തുമെന്ന്‌ അലിയും കൂട്ടുകാരും വിശ്വസിക്കുന്നു. അവര്‍ ആ നല്ല നാളിനായി കാത്തിരിക്കുന്നു.