Tuesday, November 5, 2013

സ്‌നേഹബന്ധനം

പ്രവാസിയായ ഇറാനിയൻ സംവിധായകൻ അബ്ബാസ് 
കിരോസ്തമി ജാപ്പനീസ് 
ഭാഷയിലെടുത്ത
'ലൈക്ക് സംവൺ ഇൻ ലവ് ' സ്‌നേഹത്താൽ 
ബന്ധിതരായ ഏതാനും
മനുഷ്യരുടെ കഥ പറയുന്ന

തിയേറ്ററിൽ അലസമായിരുന്ന് സിനിമ കാണുന്നവരോട് ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരോസ്തമിക്ക് ഒട്ടും മതിപ്പില്ല. പ്രേക്ഷകന്റെ എല്ലാ സംശയങ്ങളും തീർത്തുകൊടുക്കലല്ല തന്റെ ജോലി എന്നദ്ദേഹം പറയുന്നു. താൻ പറയാതെ വിട്ട കാര്യങ്ങൾ അവർ തേടിപ്പിടിക്കണം. അവയെ പരസ്പരം ബന്ധിപ്പിക്കണം. അങ്ങനെ ആസ്വാദനത്തിന്റെ പുതിയ മേഖലകൾ പ്രേക്ഷകൻ സ്വയം കണ്ടെത്തണം. അപ്പോഴേ ഒരു സിനിമ പൂർത്തിയാവൂ. ഒരു ഡോക്ടർ എക്‌സ്‌റേ എടുക്കുമ്പോലെ താൻ കഥാപാത്രങ്ങളുടെ ഉൾച്ചിത്രമെടുക്കുകയാണെന്ന് കിരോസ്തമി പറയുന്നു. അവർക്കൊന്നും ദേശമില്ല, പ്രത്യേക ഭാഷയില്ല. തന്റെതന്നെ മറ്റൊരു രൂപമാണവർ. 

  ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ഫീച്ചർ ഫിലിം എന്നിവയുൾപ്പെടെ നാല്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് കിരോസ്തമി. ഇവയിൽ മിക്കതും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയവയാണ്. കവി, ഫോട്ടോഗ്രാഫർ, പെയിന്റർ, ഗ്രാഫിക് ഡിസൈനർ, തിരക്കഥാകൃത്ത്, ഫിലിം എഡിറ്റർ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് കിരോസ്തമി . അദ്ദേഹം ഇപ്പോൾ പ്രവാസിയാണ്. ഏറ്റവുമൊടുവിലത്തെ രണ്ടു സിനിമകളും ചെയ്തത് വിദേശത്തുവെച്ചാണ്. ഏതു പ്രായത്തിലും, എവിടെയായിരുന്നാലും, അദ്ദേഹത്തിന് സിനിമയെടുക്കാതിരിക്കാനാവില്ല. ഇറാൻ മണ്ണിലാണ് വേരുകളെങ്കിലും അദ്ദേഹത്തിന്റെ അനുഭവശാഖകൾ അതിരുകൾ ഭേദിച്ചു വളരുകയാണ്. എഴുപത്തിമൂന്നാം വയസ്സിലും കിരോസ്തമിയുടെ ജീവിതം സിനിമയാണ്. പിറന്ന മണ്ണിലേക്ക് തിരിച്ചുപോകാനാവും എന്നുതന്നെയാണ് കിരോസ്തമി വിശ്വസിക്കുന്നത്. ഭരണകൂടത്തിന്റെ അപ്രീതി എന്നെങ്കിലും മാറാതിരിക്കില്ല. ടെഹ്‌റാനിൽ ചെയ്യേണ്ട ഒട്ടേറെ കഥകൾ മനസ്സിലുണ്ട്. അത് മറ്റെവിടെയും ചെയ്യാനാവില്ല. നാട്ടിലിരുന്നുകൊണ്ട് നാടിന്റെ കഥ പറയണം. അതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്തായാലും, തത്കാലം അത് സാധ്യമല്ല. പക്ഷേ, അത് നടക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 
  2008 ൽ ഇറങ്ങിയ ' ഷിറീൻ ' എന്ന ഇറാനിയൻ ചിത്രത്തിനുശേഷം രണ്ടു ചിത്രങ്ങളേ കിരോസ്തമി സംവിധാനം ചെയ്തിട്ടുള്ളു. 2010 ൽ ' സർട്ടിഫൈഡ് കോപ്പി'(Certified copy)യും 2012ൽ 'ലൈക്ക് സംവൺ ഇൻ ലവും' (Like someone in love). ഇവ രണ്ടും വിദേശഭാഷകളിലാണ്. ഒന്ന് ഇറ്റാലിയനും മറ്റേത് ജാപ്പനീസും. രണ്ടിലും കിരോസ്തമിയുടെ തനത് മുദ്ര കാണാം. കലയെയും ജീവിതത്തെയുംകുറിച്ചുള്ള ചില ചിന്തകളാണ് ' സർട്ടിഫൈഡ് കോപ്പി ' യിൽ നമ്മൾ കണ്ടത്. കലാനിരൂപകനായ ഒരു ബ്രിട്ടീഷുകാരനും ആർട്ട് ഗാലറി ഉടമയായ ഒരു ഫ്രഞ്ചു വനിതയും തമ്മിൽ കണ്ടുമുട്ടുന്നതും ഏതാനും മണിക്കൂർ ഒരുമിച്ച് ചെലവഴിക്കുന്നതുമാണ് കഥയുടെ പശ്ചാത്തലമായി വരുന്നത്. തീർത്തും അപരിചിതരായ ഇവരെ ഭാര്യാഭർതൃബന്ധത്തിന്റെ തീവ്രതയിലേക്ക് കൊണ്ടുപോകുന്ന മാസ്മരികതയാണ് കിരോസ്തമി ഇതിൽ കാണിക്കുന്നത്. 2010 ൽ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമയാണിത്. കലയിലും ജീവിതത്തിലുമുള്ള അസ്സലും പകർപ്പും അന്വേഷിക്കുകയാണ് സംവിധായകൻ. ' ലൈക്ക് സംവണ്ണി ' ലും ജീവിതത്തിന്റെ നിഗൂഢവഴികളിലൂടെയാണ് കിരോസ്തമിയുടെ യാത്ര. അപരിചിതരായ മനുഷ്യരെ പൊടുന്നനെ തീവ്രബന്ധത്തിന്റെ അദൃശ്യകരങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയാണ് അദ്ദേഹം ഈ രണ്ടു ചിത്രങ്ങളിലും. 

  പഠനത്തിനുള്ള ചെലവ് കണ്ടെത്താൻ കോൾഗേളിന്റെ വേഷമിടുന്ന അകികോ എന്ന കോളേജ് വിദ്യാർഥിനിയാണ് ' ലൈക്ക് സംവൺ ഇൻ ലവി ' ലെ കേന്ദ്ര കഥാപാത്രം. സോഷ്യോളജിയാണ് അവളുടെ പഠനവിഷയം.നിഷ്‌കളങ്കമായ പെരുമാറ്റമാണവളുടേത്. അവൾ മറ്റൊരാളെപ്പോലെയുണ്ടെന്ന് എല്ലാ ദിവസവും ഏതെങ്കിലുമൊരാൾ അവളോട് പറയാറുണ്ട്. അതവൾ ശരിക്കും ആസ്വദിക്കുന്നു. പാതിവഴിക്ക് പഠനം നിർത്തി കാർവർക്ക്‌ഷോപ്പ് നടത്തുന്ന ഹിഗുച്ചി നൊരിയാക്കി എന്ന ചെറുപ്പക്കാരനുമായി അവൾ പ്രണയത്തിലാണ്. അവന്റെ നിരന്തര സമ്മർദമുണ്ടായിട്ടും വിവാഹത്തിന് അവൾ സമ്മതം മൂളുന്നില്ല. അവന് അവളുടെ മനസ്സ്് പിടികിട്ടുന്നില്ല. എന്നും രാത്രി പത്തുമണിക്കുശേഷം അവളുടെ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന്റെ രഹസ്യവും അവന് മനസ്സിലാകുന്നില്ല. എഴുത്തുകാരനും വിരമിച്ച സർവകലാശാലാ അധ്യാപകനുമായ പ്രൊഫസർ വത്തനാബ തകാഷി എന്ന വയോധികന്റെ അടുത്ത് ഒരു രാത്രി അകികോ അന്തിയുറങ്ങാൻ ചെല്ലുന്നിടത്താണ് സിനിമയുടെ തുടക്കം. ഏകാന്തതയുടെ മടുപ്പിൽ നിന്ന് രക്ഷപ്പെടാൻ സംസാരിച്ചിരിക്കാൻ ഒരാൾ. പ്രൊഫസർക്ക് അതേവേണ്ടൂ. അദ്ദേഹത്തിന്റെ വിദ്യാർഥിയായ ഒരു ഇടനിലക്കാരനാണ് അകികോയെ നിർബന്ധിച്ച് പ്രൊഫസറുടെ അടുത്തേക്ക് വിടുന്നത്. അവൾക്കാണെങ്കിൽ അന്ന് എവിടെയും പോകാൻതാത്പര്യമുണ്ടായിരുന്നില്ല. അവളുടെ മുത്തശ്ശി അന്നു രാത്രി ടോക്കിയോവിൽ എത്തുന്നുണ്ട്. കുറഞ്ഞ സമയമേ അവർ അവിടെയുണ്ടാകൂ. അതിനിടക്ക് അവർക്ക് പേരക്കുട്ടിയെ ഒന്നു കാണണമെന്നുണ്ട്. അകികോ അന്ന് കസ്റ്റമറെ സ്വീകരിക്കാതിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അടുത്ത ദിവസം അവൾക്ക് പരീക്ഷയാണ്. അതിന് തയ്യാറെടുക്കണം. പക്ഷേ, അവളുടെ ചെറുത്തുനിൽപ്പ് വിലപ്പോയില്ല. മനസ്സില്ലാമനസ്സോടെ അവൾ പ്രൊഫസറുടെ അടുത്തേക്ക് പോകുന്നു. പ്രൊഫസർ അവൾക്ക് വൈനും മുന്തിയ ചെമ്മീൻസൂപ്പുമൊക്കെ കരുതിവെച്ചിരുന്നു. എന്നാൽ, അവൾക്കതൊന്നും വേണ്ട. അവൾ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പ്രൊഫസർ അസ്വസ്ഥനാകുന്നു. അവളെ സ്വസ്ഥമായി ഉറങ്ങാൻ വിടുന്നു അയാൾ. പിറ്റേന്ന് രാവിലെ പരീക്ഷയെഴുതാൻ അവളെയുംകൊണ്ട് പ്രൊഫസർ കോളേജിലേക്ക് പോകുന്നു. പ്രൊഫസറെക്കണ്ട കാമുകൻ ഹിഗുച്ചി അയാൾ അകികോയുടെ മുത്തശ്ശനാണെന്ന് തെറ്റിദ്ധരിക്കുന്നു. ഇവിടെ തനിക്ക് പുതിയൊരു വേഷം കിട്ടിയതായി പ്രൊഫസർക്ക് തോന്നുന്നു. പിന്നീടദ്ദേഹം അവളുടെ മുത്തശ്ശനും രക്ഷകനുമായി മാറുകയാണ്. 

     പ്രണയവും തിരസ്‌കാരവും ത്യാഗവും ഏകാന്തതയും നഗരജീവിതവും അപരിചിതരായ മനുഷ്യർക്കിടയിൽ പൊടുന്നനെയുണ്ടാകുന്ന ദൃഢബന്ധങ്ങളുമൊക്കെയാണ് 103 മിനിറ്റുകൊണ്ട് കിരോസ്തമി ഈ ചിത്രത്തിൽ പറഞ്ഞുപോകുന്നത്. മനുഷ്യരുടെ കഥ എവിടെയും അപൂർണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു രാവും പകലുമാണ് കഥ നടക്കുന്ന സമയം. ഏഴു കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. അവരുടെ മുഴുവൻ പശ്ചാത്തലവും കിരോസ്തമി വെളിപ്പെടുത്തുന്നില്ല. അകികോ, കോൾഗേളുകളുടെ ഇടനിലക്കാരൻ, അകികോയുടെ കൂട്ടുകാരി നഗിസ, കാമുകൻ, പ്രൊഫസർ, പ്രൊഫസറെ മൂകമായി പ്രണയിച്ച അയൽക്കാരി, അകികോയുടെ മുത്തശ്ശി ( ഇവർ മാത്രം രംഗത്തു വരുന്നില്ല. ഫോണിലൂടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു) എന്നിവരാണ് കഥാപാത്രങ്ങൾ. ജപ്പാനിലെ ഏതോ നഗരത്തിലെ ബാറിൽ നിന്നാണ് പതിഞ്ഞ മട്ടിൽ സിനിമയുടെ തുടക്കം. കോൾഗേളുകളുടെ താവളമാണത്. അകികോ ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് നമ്മൾ ആദ്യം കേൾക്കുന്നത്. 14 മിനിറ്റാണ് കിരോസ്തമിയുടെ ക്യാമറ ഈ ബാറിൽ ചെലവഴിക്കുന്നത്. പിന്നീട് ടോക്കിയോ നഗരത്തിലേക്കുള്ള കാർയാത്രയാണ്. കിരോസ്തമി പല ചിത്രങ്ങളിലും കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നതും മാറ്റിമറിക്കുന്നതും കാർയാത്രയിലെ സംഭാഷണങ്ങളിലൂടെയാണ് ( ക്‌ളോസപ്പ്, ദ ടെൻ, സർട്ടിഫൈഡ്   കോപ്പി എന്നീ ചിത്രങ്ങൾ ഓർക്കുക ). പുതിയ അനുഭവങ്ങൾ അകികോയെ കാത്തിരിക്കുന്നതാണ് ഇവിടുന്നങ്ങോട്ട് നമ്മൾ കാണുന്നത്.
   കഥ അവതരിപ്പിക്കുന്ന രീതിയിലാണ് കിരോസ്തമി വ്യത്യസ്തനാകുന്നത്. ഈ സിനിമയിൽത്തന്നെ കഥയ്ക്ക് ഒരവസാനം ഉണ്ടാകുന്നില്ല. പ്രേക്ഷകന്റെ മനസ്സിലേക്ക് ചോദ്യങ്ങൾ എറിഞ്ഞുതന്നാണ് അദ്ദേഹം സിനിമ അവസാനിപ്പിക്കുന്നത്. എഡിറ്റിങ് ടേബിളിൽ നിന്ന് വരുന്ന സിനിമയെ നമ്മുടെ ആസ്വാദനതലത്തിൽവെച്ച് പൂർത്തിയാക്കാനാണ് സംവിധായകൻ ആവശ്യപ്പെടുന്നത്. പല രംഗങ്ങൾക്കും സംവിധായകന്റേതായ ഒരു വിശദീകരണം നമുക്ക് കിട്ടുന്നില്ല. കാമുകനിൽ നിന്ന് മർദനമേറ്റാണ് അകികോ പ്രൊഫസറെ വീണ്ടും അഭയം പ്രാപിക്കുന്നത് എന്ന് ഊഹിച്ചെടുക്കേണ്ടതുപോലുള്ള രംഗങ്ങളുണ്ടിതിൽ. 
  സ്‌നേഹത്താൽ ബന്ധിതരാണ് ഇതിലെ കഥാപാത്രങ്ങൾ. കാമുകനെ വഞ്ചിക്കുമ്പോഴും അവന്റെ സ്‌നേഹത്തിന്റെ ആഴം ഉൾക്കൊള്ളുന്നുണ്ട് അകികോ. കാമുകനാവട്ടെ, അവൾ വഴിതെറ്റിപ്പോകാതിരിക്കാൻ തന്റെ സംരക്ഷണം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നയാളാണ്. അപകടം പതിയിരിക്കുന്ന നഗരം ദയാരഹിതമായാണ് മനുഷ്യരോട് പെരുമാറുന്നതെന്ന് അവൻ പ്രൊഫസറോട് പറയുന്നുമുണ്ട്. ഇരുവർക്കുമിടയിൽ സാന്ത്വനമായി നിൽക്കുന്ന പ്രൊഫസർ അവനോട് സത്യം തുറന്നുപറയാതിരിക്കുന്നതും സ്‌നേഹം കൊണ്ടാണ്. 
  കുറഞ്ഞ വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ മിടുക്കനാണ് കിരോസ്തമി. അകികോയുടെ കാമുകനും പ്രൊഫസറുടെ അയൽക്കാരിയും ഇതിനുദാഹരണമാണ്. രണ്ട് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന തിരസ്‌കൃതരാണിവർ. പ്രണയനിരാസമാണ് അവരുടെ ദു: ഖഹേതു. ഒരാൾ അക്രമത്തിലേക്ക് വഴുതിമാറുമ്പോൾ മറ്റേയാൾ സഹനത്തിന്റെ വഴിയാണ് സ്വീകരിക്കുന്നത്. എതിരെയുള്ള ഫ്‌ളാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ ശബ്ദം മാത്രമേ നമ്മളാദ്യം കേൾക്കുന്നുള്ളു. അവസാനഭാഗത്താണ് അവരുടെ തല മാത്രം ജനലിലൂടെ പുറത്തുകാണുന്നതും അവരുടെ കഥ കേൾക്കുന്നതും. പ്രൊഫസർ പുറത്തുപോകുമ്പോൾ എന്നും അവർ ജനലിലൂടെ നിശ്ശബ്ദം നോക്കിനിൽക്കും. അതിൽ ആഹ്‌ളാദം കണ്ടെത്തുകയാണ് അവിവാഹിതയായ ആ സ്ത്രീ. അവർക്കുമുണ്ട് മറ്റൊരു ബന്ധനം. വികലാംഗനായ സഹോദരനുണ്ട് കൂടെ. അയാളെയും പരിചരിച്ച് സദാസമയവും ഫ്‌ളാറ്റിൽത്തന്നെ കഴിയുകയാണവർ. 
   2012 ൽ കാൻ, ചിക്കാഗോ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമയാണ് ' ലൈക്ക് സംവൺ ഇൻ ലവ് '.