Wednesday, November 19, 2008

മേല്‍വിലാസമില്ലാത്തവര്‍

സിനിമയുടെ ലാവണ്യ സങ്കല്‌പങ്ങളെ പരിഹസിച്ച ചിത്രമാണ്‌ ഫെര്‍ണാണ്ടോ മീറെല്ലസ്‌ സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ ഗോഡ്‌' .പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ഈ ബ്രസീലിയന്‍ ചിത്രം 2002 ലാണ്‌ പുറത്തുവന്നത്‌. പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ സ്‌തബ്‌ധരാക്കിയ ചിത്രമാണിത്‌. അനുസരണയില്ലാത്ത ക്യാമറയും ചേരിയില്‍ നിന്നു നേരെ ക്യാമറയ്‌ക്കു മുന്നില്‍ വന്നു നിന്ന അഭിനേതാക്കളും കൃത്രിമത്വമില്ലാത്ത അവരുടെ പെരുമാറ്റങ്ങളും നിയമങ്ങളെ കാറ്റില്‍ പറത്തിയ എഡിറ്റിങ്‌ രീതിയുമൊക്കെ ഈ സിനിമയെ വ്യത്യസ്‌തമാക്കി.
1970 കളിലും എണ്‍പതുകളിലും ബ്രസീലില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും അധോലോക സംസ്‌കാരത്തിന്‍െറ വ്യാപനവുമാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ നമ്മള്‍ കണ്ടത്‌. അക്രമവും മയക്കുമരുന്നു വ്യാപാരവും തഴച്ചുവളര്‍ന്ന ചേരികളാണ്‌ ആ ചിത്രത്തില്‍ നിറഞ്ഞുനിന്നത്‌. ബാല്യത്തിന്‍െറ നിഷ്‌കളങ്കതയും സേ്‌നഹവും നഷ്‌ടപ്പെട്ട കുട്ടികള്‍ തെരുവിന്‍െറ ഇരുട്ടിലേക്കാണിറങ്ങുന്നത്‌. അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്‌ചയാണത്‌. ഇരുട്ടില്‍ ഇരപിടിക്കാന്‍ കാത്തു നിന്ന അധോലോകസംഘങ്ങള്‍ക്ക്‌ ആ കുട്ടികള്‍ തങ്ങളുടെ ജീവിതം പണയം വെച്ചു. അവരുടെ കൈയില്‍ മയക്കുമരുന്നെത്തി, പണമെത്തി, തോക്കുകളുമെത്തി. മൃദുലചിന്തകള്‍ അവര്‍ക്ക്‌ അന്യമായി. ആരെയും ഒന്നിനെയും ഭയമില്ലാതായി. ചോരയുടെ മണം അവരെ ഉന്മത്തരാക്കി. ഇരുപത്‌ വയസ്സിനപ്പുറത്തെ ജീവിതം അവര്‍ക്ക്‌ ബോണസ്‌ പോലെയായി. `ചത്തും കൊന്നും' അടക്കാന്‍ ഇറങ്ങിയ അവരുടെ കൗമാരവും യൗവനവും തെരുവിലൊടുങ്ങിത്തീര്‍ന്നതിന്‍െറ ദുരന്തകഥയാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌' പറഞ്ഞു തന്നത്‌.

ലോകത്ത്‌ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച നൂറ്‌ സിനിമകളില്‍ ഒന്നായാണ്‌ `ടൈം' വാരിക `സിറ്റി ഓഫ്‌ ഗോഡി'നെ വിശേഷിപ്പിച്ചത്‌. അധോലോകത്തിന്‍െറ പ്രലോഭനങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറി പ്രസ്‌ ഫോട്ടോഗ്രാഫറായി മാറുന്ന റോക്കറ്റ്‌, തിന്മയുടെ ആള്‍ രൂപമായ ലിറ്റില്‍ ഡിസ്‌ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രണ്ടു വഴികളിലൂടെയാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ ഇതിവൃത്തം മുന്നോട്ടു കൊണ്ടുപോയത്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഇതിന്‍െറ തുടര്‍ച്ചപോലെ ഒരു ടി.വി. പരമ്പര വന്നു. ആ പരമ്പരയാണ്‌ 2007 ല്‍ പുറത്തിറങ്ങിയ `സിറ്റി ഓഫ്‌ മെന്‍' എന്ന സിനിമയ്‌ക്ക്‌ ആധാരം. `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറല്ലെസ്‌ നിര്‍മിച്ച ഈ ചിത്രത്തിന്‍െറ സംവിധായകന്‍ അദ്ദേഹത്തിന്‍െറ സുഹൃത്തായ പൗലോ മൊറെല്ലിയാണ്‌. മീറെല്ലസിനെപ്പോലെ അതിരുകടന്ന സ്വാതന്ത്ര്യമനുഭവിക്കാനൊന്നും മൊറെല്ലിക്ക്‌ കഴിഞ്ഞിട്ടില്ല. സിനിമയുടെ ഫ്രെയിമിനകത്തു തന്നെയാണ്‌ അദ്ദേഹത്തിന്‍െറ നില്‍പ്പ്‌.

അനാഥത്വത്തിന്‍െറ വേദനയും വിഷാദവും രോഷവുമാണ്‌ `സിറ്റി ഓഫ്‌ മെന്നി'ന്‍െറ പ്രമേയം . അച്ഛന്‍െറ സേ്‌നഹം ലഭിക്കാതെ, മേല്‍വിലാസമില്ലാത്തവരായി വളരേണ്ടിവന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണിത്‌. കുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ നഷ്‌ടപ്പെട്ട എയ്‌സാണ്‌ ഒരു കഥാപാത്രം. അവന്‍െറ കൂട്ടുകാരന്‍ വാലസ്‌. വാലസിന്‌ അച്ഛനാരെന്ന്‌ അറിഞ്ഞുകൂടാ. രണ്ടുപേര്‍ക്കും 18 വയസ്സ്‌ തികയുകയാണ്‌. സമൂഹം അവരെ പുരുഷന്മാരായി അംഗീകരിക്കാന്‍ പോവുകയാണ്‌. വാലസ്‌ അച്ഛനെക്കുറിച്ചോര്‍ത്ത്‌ സങ്കടപ്പെടുന്നത്‌ ഈ സമയത്താണ്‌. തന്‍െറ തിരിച്ചറിയല്‍ കാര്‍ഡില്‍ `അച്ഛന്‍ അജ്ഞാതന്‍' എന്ന കറുത്ത മുദ്ര പതിയാന്‍ പോകുന്നു. അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചേ മതിയാവൂ.


പതിനേഴാം വയസ്സില്‍ അച്ഛനാവേണ്ടിവന്നവനാണ്‌ എയ്‌സ്‌. അച്ഛന്‍െറ പദവിക്ക്‌ താനര്‍ഹനല്ലെന്ന്‌ അവന്‌ തോന്നുന്നു. എയ്‌സ്‌ ആഗ്രഹിക്കാതെ ജനിച്ച കുഞ്ഞാണ്‌ ക്ലേടണ്‍. അവനെ എങ്ങനെ വളര്‍ത്തണമെന്ന്‌ എയ്‌സിനറിയില്ല. ഭാര്യ ക്രിസ്റ്റീന നല്ലൊരു ജീവിതസാഹചര്യം സ്വപ്‌നം കണ്ട്‌ മറ്റൊരു ജോലി തേടി സ്ഥലം വിടുന്നു. ക്ലേടനെ ഒറ്റയ്‌ക്ക്‌ വളര്‍ത്തേണ്ട കാര്യമോര്‍ത്ത്‌ എയ്‌സ്‌ പകച്ചുനില്‍ക്കുന്നു.


എയ്‌സിന്‍െറ ശ്രമഫലമായി വാലസിന്‍െറ അച്ഛനെ കണ്ടെത്തുന്നു. പേര്‌ ഹെരാള്‍ഡോ. പരുക്കന്‍ മട്ടാണയാള്‍ക്ക്‌. ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ പേറ്റുനോവനുഭവിക്കുമ്പോള്‍ നേരെ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക്‌ പോയ ആളാണ്‌ കക്ഷി. പിന്നെയാരും ഹെരാള്‍ഡോയെ കണ്ടിട്ടില്ല. ഒരു കൊലക്കേസില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു. ശിക്ഷാകാലാവധി 20 വര്‍ഷമായിരുന്നു. 15 വര്‍ഷത്തിനുശേഷം അയാള്‍ പരോളിലിറങ്ങി. മകനു കൊടുക്കാന്‍ ഹെരാള്‍ഡോയുടെ കൈയിലൊന്നുമുണ്ടായിരുന്നില്ല. വാലസിന്‌ മറ്റൊന്നും വേണ്ട. തനിക്ക്‌ അച്ഛനുണ്ടെന്ന സത്യം മാത്രംമതി അവന്‌ ആഹ്ലാദിക്കാന്‍.

ഇതിനിടെ, എയ്‌സ്‌ യാദൃച്ഛികമായി മിഡ്‌നൈറ്റ്‌ എന്ന യുവാവിന്‍െറ അധോലോകസംഘത്തില്‍ അംഗമായിത്തീരുന്നു. മനസ്സില്ലാ മനസ്സോടെ അവനും തോക്കേന്തി ഓപ്പറേഷനില്‍ പങ്കെടുക്കുന്നു. തന്‍െറ അച്ഛനെ കൊന്നത്‌ വാലസിന്‍െറ അച്ഛന്‍ ഹെരോള്‍ഡോ ആണെന്ന്‌ എയ്‌സ്‌ മനസ്സിലാക്കുന്നു. പക വീട്ടാനായി അവന്‍െറ മനസ്സ്‌ പിടഞ്ഞു. പരോളിലിറങ്ങി മുങ്ങിയ ഹെരാള്‍ഡോ അപ്പോഴേക്കും പോലീസ്‌ പിടിയിലായിക്കഴിഞ്ഞിരുന്നു. വാലസിന്‍െറ നിഷ്‌ക്കളങ്കതയ്‌ക്കും സൗഹൃദത്തിനും സേ്‌നഹത്തിനും മുന്നില്‍ എയ്‌സ്‌ അടിയറവ്‌ പറഞ്ഞു. ക്ലേടനെ നന്നായി വളര്‍ത്തുമെന്ന പ്രതിജ്ഞയോടെ രണ്ടു സുഹൃത്തുക്കളും ജന്മനഗരം വിടുന്നു.


`സിറ്റി ഓഫ്‌ ഗോഡി'ലെ അന്തരീക്ഷം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും `സിറ്റി ഓഫ്‌ മെന്നി'ലെ ഇതിവൃത്തത്തിന്‌ കാര്യമായ മാറ്റമുണ്ട്‌. അധോലോകസംഘം കഥാഘടനയെ നിയന്ത്രിക്കുന്ന അവസ്ഥയല്ല പുതിയ ചിത്രത്തില്‍. അനാഥജന്മങ്ങളാകേണ്ടിവന്ന എയ്‌സിന്‍െറയും വാലസിന്‍െറയും വിവര്‍ണമുഖങ്ങളിലാണ്‌ ക്യാമറക്കണ്ണ്‌ പ്രധാനമായും പതിയുന്നത്‌. ഇവരുടെ കഥയെ്‌ക്കാപ്പം അധോലോകപശ്ചാത്തലം സമാന്തരമായി കൊണ്ടുപോകുന്നു എന്നേയുള്ളൂ.


വെടിയൊച്ച നിലയ്‌ക്കാത്ത റിയോ ഡി ജനീറോ എന്ന `ദൈവത്തിന്‍െറ നഗര'മാണ്‌ ആദ്യചിത്രത്തിന്‍െറ അവസാനം നമ്മള്‍ കണ്ടത്‌. പുതിയ അവതാരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു അധോലോകം. `പുരുഷന്മാരുടെ നഗരത്തി'ന്‍െറ അവസാനത്തിലാകട്ടെ പ്രതീക്ഷയുടെയും നന്മയുടെയും പ്രകാശമുണ്ട്‌. പഴയ വഴികളുപേക്ഷിച്ച്‌ പുതുപാതകള്‍ തേടുന്ന ദൃഢചിത്തരായ രണ്ട്‌ ചെറുപ്പക്കാരുടെ കൈപിടിച്ച്‌ മന്ദം മന്ദം നടക്കുന്ന ക്ലേടണ്‍ എന്ന കൊച്ചുകുഞ്ഞിനെ കാണിച്ച്‌ നാളെയുടെ നല്ല ചിത്രമാണ്‌ സംവിധായകന്‍ വരച്ചിടുന്നത്‌. ഇരുട്ടിനെ പിന്നിലാക്കി അവര്‍ നടന്നു നീങ്ങുന്നു. റോഡ്‌ മുറിച്ചുകടക്കും മുമ്പ്‌ ഇരുവശത്തേക്കും നോക്കണമെന്ന്‌ എയ്‌സ്‌ മകനെ ഉപദേശിക്കുന്നതോടെയാണ്‌ നൂറ്‌ മിനിറ്റ്‌ നീണ്ട `സിറ്റി ഓഫ്‌ മെന്‍' അവസാനിക്കുന്നത്‌.

Tuesday, November 4, 2008

സംഗീതം ജീവിതം മരണം

ഇറാന്‍ കാരനായ കുര്‍ദിഷ്‌ സംവിധായകന്‍ ബഹ്‌മാന്‍ ഗൊബാദി കുര്‍ദ്‌ ദേശീയതയുടെ വക്താവാണ്‌. ഏതാണ്ട്‌ 30-35 ലക്ഷം വരും കുര്‍ദ്‌ ജനസംഖ്യ. ഇറാന്‍, ഇറാഖ്‌, തുര്‍ക്കി, സിറിയ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്‌ ഈ ജനസമൂഹം. സ്വന്തം ഭാഷയും സംസ്‌കാരവുമുണ്ട്‌ കുര്‍ദുകള്‍ക്ക്‌. എന്നും സദ്ദാം വിരുദ്ധരാണ്‌ കുര്‍ദ്‌ ജനത. അതിര്‍ത്തികള്‍ കുര്‍ദ്‌ ജനതയെ അകറ്റി നിര്‍ത്തുന്നത്‌ കാണുമ്പോള്‍ ഗൊബാദിയുടെ മനസ്സ്‌ വേദനിക്കുന്നു.
നാല്‌ ഫീച്ചര്‍ സിനിമകളാണ്‌ ഗൊബാദി സംവിധാനം ചെയ്‌തിട്ടുള്ളത്‌. `എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്‌സസ്‌', `മറൂണ്‍ഡ്‌ ഇന്‍ ഇറാഖ്‌' , `ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ' , `ഹാഫ്‌ മൂണ്‍' എന്നിവയാണീ ചിത്രങ്ങള്‍. വിദേശ ചലച്ചിത്ര മേളകളില്‍ ഒട്ടേറെ അവാര്‍ഡിന്നര്‍ഹമായിട്ടുണ്ട്‌ നാല്‌ ചിത്രങ്ങളും. കുര്‍ദിഷ്‌ ജനസമൂഹത്തിന്‍െറ കഥയാണ്‌ ഗൊബാദി ഇവയിലെല്ലാം പറയുന്നത്‌. യുദ്ധവും ദാരിദ്ര്യവും രോഗവും അവഗണനയും തകര്‍ത്തെറിഞ്ഞ ജീവിതങ്ങളിലൂടെയാണ്‌ ക്യാമറ സഞ്ചരിക്കുന്നത്‌. എല്ലാ ദുരിതങ്ങള്‍ക്കിടയിലും അവര്‍ കൊച്ചു തമാശകള്‍ പറയുന്നു. സംഗീതമാസ്വദിക്കുന്നു. പരസ്‌പരസേ്‌നഹത്തിന്‍െറ തണലില്‍ അഭയം കണ്ടെത്തുന്നു.

2006 അവസാനം പുറത്തിറങ്ങിയ ഗൊബാദി ചിത്രമായ `ഹാഫ്‌ മൂണി'ല്‍ സംഗീതവും ജീവിതവും മരണവും നിറഞ്ഞുനില്‌ക്കുന്നു. വിഖ്യാത സംഗീതജ്ഞനായ മാമു എന്ന വൃദ്ധന്‍ `സ്വാതന്ത്ര്യഗീതം' എന്നപേരിലുള്ള സംഗീത പരിപാടി നടത്താനായി സംഗീതകാരന്മാരായ ആണ്‍മക്കളോടൊപ്പം ഇറാഖിലെ കുര്‍ദിസ്‌താനിലേക്ക്‌ പോകുന്നതാണ്‌ ഇതിവൃത്തം. മലകളും മഞ്ഞുമല്ല, ഇറാനിലെ കര്‍ക്കശ നിയമങ്ങളാണ്‌ മാമുവിന്‍െറ സ്വപ്‌നയാത്ര തടസ്സപ്പെടുത്തുന്നത്‌. സ്‌ത്രീശബ്ദമില്ലാതെ സംഗീതം അപൂര്‍ണമാണെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ മാമു. ഇറാനില്‍ സ്‌ത്രീകള്‍ക്ക്‌ പൊതുവേദിയില്‍ പാടുന്നതിന്‌ വിലക്കുണ്ട്‌. ഹെഷോ എന്ന ഗായികയെ തങ്ങളുടെ ബസ്സില്‍ ഒളിച്ചുകടത്താനുള്ള സംഘത്തിന്‍െറ ശ്രമം വിജയിക്കുന്നില്ല. ഇറാഖിലേത്‌ തന്‍െറ അവസാനത്തെ കച്ചേരിയാണെന്ന്‌ മാമുവിന്‌ നല്ല ബോധ്യമുണ്ട്‌. 37 വര്‍ഷമായി ഇറാഖിലെ കുര്‍ദിസ്‌താനില്‍ ഒരു കച്ചേരി നടത്തിയിട്ട്‌. സദ്ദാം ഭരണത്തിന്‍െറ വീഴ്‌ചയോടെ സംഗീതനിശയ്‌ക്ക്‌ അനുമതി ലഭിച്ചിരിക്കയാണ്‌. അപ്പോഴാണ്‌ ഗായികയുടെ പ്രശ്‌നം ഉയരുന്നത്‌. ഇറാന്‍, തുര്‍ക്കി സൈനികര്‍ ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ ഓരോന്നായി തരണം ചെയ്‌ത്‌ ഗായകസംഘം കുര്‍ദിസ്‌താനില്‍ കച്ചേരി അവതരിപ്പിക്കുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌.

സംഗീതത്തിന്‍െറ അകമ്പടിയോടെയുള്ള കോഴിപ്പോരിന്‍െറ ദൃശ്യത്തില്‍ നിന്നാണ്‌ സിനിമയുടെ തുടക്കം. തമാശക്കാരനായ അനൗണ്‍സര്‍ പെട്ടെന്ന്‌ ഗൗരവക്കാരനാവുന്നു. ഡാനിഷ്‌ ചിന്തകന്‍ കിര്‍ക്കെഗാര്‍ഡ്‌ മരണത്തെക്കുറിച്ച്‌ നല്‍കിയ നിര്‍വചനം അനൗണ്‍സര്‍ ഉദ്ധരിക്കുമ്പോള്‍ത്തന്നെ കഥാസൂചന നമുക്കു ലഭിക്കുന്നു. `നേട്ടവും നഷ്‌ടവും മരണത്തേക്കാള്‍ പ്രധാനപ്പെട്ടതല്ല' എന്നു പറഞ്ഞ്‌ അനൗണ്‍സര്‍ കോഴിപ്പോരിനെ ജീവിതത്തിന്‍െറ നിരര്‍ഥകതയിലേക്ക്‌ ബന്ധിപ്പിക്കുകയാണ്‌.

മാമുവിനെ നമ്മള്‍ ആദ്യം കാണുമ്പോള്‍ത്തന്നെ മരണചിന്ത തെളിയുന്നു. ഒരു കുഴിയില്‍ മലര്‍ന്നുകിടക്കുകയാണദ്ദേഹം. നീലാകാശത്ത്‌ അര്‍ധചന്ദ്രന്‍. ഇവിടെനിന്ന്‌ , സംഗീതത്തിന്‍െറ അമരത്വം അന്വേഷിച്ചിറങ്ങുകയാണ്‌ മാമു. മരണം ആസന്നമാണെന്നറിഞ്ഞിട്ടും അദ്ദേഹം യാത്ര തുടരുകയാണ്‌. (ചിത്രത്തിലെ മരണദൃശ്യങ്ങളെ പ്രശസ്‌ത ഓസ്‌ട്രിയന്‍ സംഗീതജ്ഞനായ മൊസാര്‍ട്ടിന്‍െറ ജീവിതവുമായാണ്‌ സംവിധായകന്‍ ബന്ധപ്പെടുത്തുന്നത്‌. മൊസാര്‍ട്ടിന്‍െറ 250-ാം ജന്മദിനവാര്‍ഷികത്തിന്‍െറ ഭാഗമായാണ്‌ `ഹാഫ്‌മൂണ്‍' നിര്‍മിച്ചത്‌. 35-ാമത്തെ വയസ്സില്‍ അന്തരിച്ച മൊസാര്‍ട്ട്‌ തന്‍െറ അന്ത്യത്തിനു തൊട്ടുമുമ്പ്‌ ഒരു ചരമഗീതം രചിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌). മീസാന്‍ കല്ലുകള്‍, ശവക്കുഴി, ശവപ്പെട്ടി, മഞ്ഞുമലയില്‍ ഇല കൊഴിഞ്ഞ്‌ ഒറ്റപ്പെട്ടുനില്‍ക്കുന്ന മരം തുടങ്ങിയ മരണ സൂചകങ്ങള്‍ ഇടയെ്‌ക്കാക്കെ പ്രത്യക്ഷപ്പെടുന്നതുകാണാം. ചാന്ദ്രമാസത്തിലെ പതിന്നാലാം രാവില്‍ അശുഭമായതെന്തോ തനിക്കുസംഭവിക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പ്‌ ധീരമായിത്തന്നെയാണ്‌ മാമു നേരിടുന്നത്‌. മരണത്തെക്കുറിച്ചല്ല, ഭാഷയും അതിര്‍ത്തികളും കടന്ന്‌ സംഗീതം എങ്ങും മഞ്ഞുമഴയായി പെയ്യുന്ന ശുഭദിനത്തെക്കുറിച്ചാണ്‌ മാമുവിന്‍െറ ചിന്ത.

സ്വാതന്ത്ര്യത്തിന്‍െറ , സൗഹൃദത്തിന്‍െറ, സൗന്ദര്യത്തിന്‍െറ സംഗീതയാത്രയാണ്‌ മാമു നടത്തുന്നത്‌. ഇറാനില്‍ ഞെരിച്ചുകൊന്ന സ്‌ത്രീ ശബ്ദവും തന്‍െറ കച്ചേരിയില്‍ കേള്‍പ്പിക്കാനദ്ദേഹം ആഗ്രഹിക്കുന്നു. ഇറാനില്‍ നിരോധനത്തിനു വിധേയരായി നാടുകടത്തപ്പെട്ട 1334 ഗായികമാര്‍ ഒരുമിച്ചു താമസിക്കുന്ന പ്രദേശത്ത്‌ ഹെഷോ എന്ന ഗായികയെത്തേടി മാമു എത്തുന്ന മനോഹരദൃശ്യം മറക്കാനാവില്ല. തന്നെ സ്വാഗതം ചെയ്‌തുകൊണ്ട്‌ അവര്‍ പാടുന്ന പാട്ടിന്‌ ഒറ്റ ശബ്ദമേയുള്ളൂ എന്ന്‌ മാമുപറയുന്നു. എല്ലാശബ്ദവും ലയിച്ചുചേര്‍ന്ന്‌, സ്‌ത്രീയുടെ വശ്യമധുരമായ ഏകസ്വരമായി അത്‌ മാറുകയാണ്‌. സംവിധായകന്‍ ഗൊബാദിക്ക്‌ വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്‌. അത്‌ തന്‍െറ ചിത്രങ്ങളില്‍ ശക്തമായി പ്രകടിപ്പിക്കുന്നുമുണ്ട്‌ അദ്ദേഹം. സദ്ദാം വിരുദ്ധ പരാമര്‍ശങ്ങള്‍ എല്ലാ ഗൊബാദി ചിത്രങ്ങളിലും സുലഭമാണ്‌. സദ്ദാമിന്‍െറ പ്രതിമ അമേരിക്കന്‍ സൈനികര്‍ തകര്‍ക്കുന്ന ദൃശ്യം `ടര്‍ട്ട്‌ല്‍സ്‌ കാന്‍്‌ൈള്‌ള' എന്ന ചിത്രത്തില്‍ കാണാം.

സാന്‍സബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ (2006) ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌ `ഹാഫ്‌ മൂണാ'ണ്‌. ഇസ്‌താംബുള്‍ ഫെസ്റ്റിവലില്‍ (2007) പീപ്പിള്‍സ്‌ ചോയ്‌സ്‌ അവാര്‍ഡും ഈ സിനിമയ്‌ക്കായിരുന്നു.

`ഹാഫ്‌ മൂണി'ന്‍െറ പ്രമേയഘടനയ്‌ക്ക്‌ ഗൊബാദിയുടെ രണ്ടാമത്തെ ചിത്രമായ `മറൂണ്‍ഡ്‌ ഇന്‍ ഇറാഖു'മായി സാദൃശ്യമുണ്ട്‌. മിര്‍സ എന്ന വൃദ്ധഗായകനാണ്‌ `മറൂണ്‍ഡ്‌ ഇന്‍ ഇറാഖി'ലെ മുഖ്യ കഥാപാത്രം. ഇയാള്‍ക്ക്‌ രണ്ട്‌ ആണ്‍മക്കള്‍. രണ്ടും ഗായകരാണ്‌. ഇറാനില്‍ ഗായികമാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനത്തെത്തുടര്‍ന്ന്‌ 23 വര്‍ഷം മുമ്പ്‌ ഇറാഖിലേക്ക്‌ തന്‍െറ സുഹൃത്തിനൊപ്പം രക്ഷപ്പെട്ട ഗായികയായ മുന്‍ഭാര്യയെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയാണ്‌ മിര്‍സ. കൂട്ടിന്‌ മക്കളെയും കൂട്ടുന്നു. മോട്ടോര്‍ ബൈക്കിലാണ്‌ യാത്ര. മലകളിലൂടെ, മഞ്ഞിലൂടെ, ചീറിപ്പായുന്ന യുദ്ധവിമാനങ്ങള്‍ക്കു കീഴെ ഇറാഖിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ മുന്‍ഭാര്യയെ അന്വേഷിച്ചുള്ള യാത്രയാണ്‌ ഈ സിനിമയുടെ ഇതിവൃത്തം.