Tuesday, December 22, 2009

മരണവസ്ത്രം

ഹിറ്റ്‌ലറും നാസിഭീകരതയും ഭൂമുഖത്തുനിന്നു മറഞ്ഞിട്ട് ആറരപതിറ്റാണ്ടായി. രണ്ടാംലോക മഹായുദ്ധകാലത്ത് നാസികള്‍ 60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കി യിട്ടുണ്ടെന്നാണ് കണക്ക്. ഭീതിയുടെ ആ നാളുകള്‍ ഇന്നും സിനിമകളിലൂടെ പുനര്‍ജനിക്കുന്നു. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഓള്‍ഗ, ദ കൗണ്ടര്‍ഫീറ്റേഴ്‌സ് തുടങ്ങിയ സമീപകാല ചിത്രങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്. ആ ഗണത്തില്‍പ്പെട്ട ബ്രിട്ടീഷ് സിനിമയാണ് 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് പൈജാമാസ് ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയ്ന്‍ എഴുതിയ നോവലാണ് 2008ല്‍ ഇറങ്ങിയ ഈ സിനിമയ്ക്കാധാരം. 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് െൈപജാമാസ്' എന്ന നോവല്‍ 2006ലെ ബെസ്റ്റ് സെല്ലറായിരുന്നു. 50 ലക്ഷം കോപ്പിയാണ് വിറ്റുപോയത്.

മാര്‍ക്ക് ഹെര്‍മന്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. 2008ലെ ഷിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ ചിത്രം. മേളയില്‍ മാര്‍ക്ക് ഹെര്‍മനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. നാസികളുടെ തടങ്കല്‍പ്പാളയത്തില്‍ കഴിയുന്ന ജൂതബാലനും തടങ്കല്‍ പാളയത്തിന്റെ ചുമതലയുള്ള നാസി കമാന്‍ഡറുടെ മകനും തമ്മിലുണ്ടാകുന്ന അപൂര്‍വസൗഹൃദം അപ്രതീക്ഷിതമായ പതനത്തിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാല്യത്തിന്റെ നിഷ്‌കളങ്കതയും അധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വംശീയ മേല്‍ക്കോയ്മയുടെയും ക്രൂരതയും ഒരുപോലെ അടയാളപ്പെടുത്തുന്നു ഈ ചിത്രം.
രണ്ടാം ലോകമഹായുദ്ധകാലം. 1942ലെ ബര്‍ലിന്‍ നഗരത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. സ്‌ക്രീന്‍ നിറയെ ചുവപ്പ്. ക്രമേണ ഈ ചുവപ്പ് സ്വസ്തിക ചിഹ്നമുള്ള നാസിപതാകയുടെ രൂപം കൈക്കൊള്ളുന്നു. നാസിഭീകരതയുടെ സൂചനനല്കുന്നതാണ് ഈ തുടക്കം. എട്ടുവയസ്സുകാരന്‍ ബ്രൂണോയും കൂട്ടുകാരും സ്‌കൂള്‍വിട്ട് തെരുവിലൂടെ ഉല്ലാസപ്പറവകളായി വീട്ടിലേക്കോടുകയാണ്.
വീട്ടിലെത്തുമ്പോഴാണ് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന വിവരം അവനറിയുന്നത്. ഒരു ദാക്ഷീണ്യവുമില്ലാത്ത നാസി ഓഫീസറാണ് ബ്രൂണോയുടെ പിതാവ് റാള്‍ഫ്. അയാള്‍ക്ക് പ്രെമോഷന്‍ കിട്ടിയിരിക്കുന്നു. അതിന്റെ ആഘോഷം നടക്കുകയാണ് വീട്ടില്‍. പ്രൊമോഷനോടെ റാള്‍ഫിന് സ്ഥലംമാറ്റവുമുണ്ട്. ഉള്‍പ്രദേശത്തെ നാസികോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുമതലയാണയാള്‍ക്ക് ലഭിക്കുന്നത്. തന്റെ വിദ്യാലയത്തെയും കൂട്ടുകാരെയും വിട്ടുപോകുന്നതില്‍ ബ്രൂണോ സങ്കടപ്പെടുന്നു.

പുതിയ സ്ഥലവുമായി ബ്രൂണോവിനു പൊരുത്തപ്പെടാനാവുന്നില്ല. ഒറ്റപ്പെട്ടജീവിതം. പന്ത്രണ്ടുകാരിയായ സഹോദരി ഗ്രെറ്റലും അമ്മ എല്‍സയും ഒരു സുരക്ഷാഭടനും മറിയ എന്ന വേലക്കാരിയും വൃദ്ധനായ ഒരുജൂതവേലക്കാരനും ആണ് വീട്ടിലുള്ളത്. ബ്രൂണോവിനും ഗ്രെറ്റലിനും സ്‌കൂളില്‍ പോകേണ്ട. ട്യൂഷന്‍ മാസ്റ്റര്‍ വീട്ടില്‍വരും.
തന്റെ മുറിയുടെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ബ്രൂണോ ആ കാഴ്ച കണ്ടു. ദൂരെ, പാടത്ത് കര്‍ഷകര്‍ പണിയെടുക്കുന്നു. അവരെല്ലാം ഇട്ടിരിക്കുന്നത് വരകളുള്ള അയഞ്ഞ പൈജാമയാണ്. മുഷിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുദിവസം ബ്രൂണോ പുറത്തുചാടുന്നു. എത്തിപ്പെടുന്നത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനുമുന്നില്‍. പാടമെന്ന് അവന്‍ തെറ്റിദ്ധരിച്ച ഇടം. കമ്പിവേലിക്കകത്താണ് ക്യാമ്പ്. ഷ്മൂള്‍ എന്ന എട്ടുവയസ്സുകാരന്‍ ജൂതപ്പയ്യനെ ബ്രൂണോ പരിചയപ്പെടുന്നു. ഷ്മൂളിന്റെ പിതാവും ആ ക്യാമ്പിലുണ്ട്. എന്തിനാണ് തങ്ങളെ ഇങ്ങോട്ടുകൊണ്ടുവന്നതെന്ന് ഷ്മൂളിനറിയില്ല. കമ്പിവേലിക്കപ്പുറവും ഇപ്പുറവുമായി രണ്ടുബാലന്മാരും തമ്മിലുള്ള സൗഹൃദം ആരുമറിയാതെ വളരുന്നു.പെട്ടെന്നൊരുദിവസം ബ്രൂണോയുടെ കുടുംബം ബെര്‍നിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുന്നു. ജൂതരെ ഗ്യാസ് ചേംബറിലിട്ട് കൊന്നൊടുക്കുന്ന ക്യാമ്പിന്റെ ചുമതലയാണ് തന്റെ ഭര്‍ത്താവിനെന്ന് മനസ്സിലാക്കിയ എല്‍സയാണ് കുട്ടികളെയും കൂട്ടി ബെര്‍ലിനിലേക്ക് മടങ്ങാന്‍ വാശിപിടിച്ചത്.

ബെര്‍ലിനിലേക്ക് മടങ്ങുന്നദിവസം. ബ്രൂണോ മണ്‍വെട്ടിയുമായാണ് സുഹൃത്തിനടുത്തെത്തുന്നത്. ഷ്മൂളിന്റെ പിതാവിനെ കണ്ടെത്താന്‍ താനും സഹായിക്കാമെന്ന് അവന്‍ വാക്കുകൊടുത്തിരുന്നു. ഒരു കുഴിയുണ്ടാക്കി അതിലൂടെ നൂണ്ട് ബ്രൂണോ ക്യാമ്പിനകത്ത് കടക്കുന്നു. ഷ്മൂള്‍ നല്‍കിയ വരകളുള്ള പൈജാമയിലാണ് അവനിപ്പോള്‍. ഇരുവരും ക്യാമ്പിലെ തടവുകാര്‍ക്കിടയില്‍ ഷ്മൂളിന്റെ പിതാവിനെ തിരയുകയാണ്. പെട്ടെന്നാണ് നാസി സൈനികരുടെ വരവ്. അവര്‍ ഒരു പറ്റം തടവുകാരെ ഗ്യാസ് ചേംബറിലേക്ക് ആട്ടിത്തെളിക്കുകയാണ്. ബ്രൂണോയും ഷ്മൂളും ആ ബഹളത്തില്‍ പെട്ടുപോകുന്നു. രണ്ടുപേര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. വസ്ത്രമഴിപ്പിച്ച് എല്ലാവരെയും ഗ്യാസ് ചേംബറിലിട്ട് അടയ്ക്കുന്നു. പരസ്പരം കൈകോര്‍ത്ത് ആ കൊച്ചുകൂട്ടുകാര്‍ മറ്റു തടവുകാര്‍ക്കിടയില്‍ ഞെരുങ്ങിനില്‍ക്കുന്നു. മരണവാതകത്തിന്റെ നാവ് ഒരു ദ്വാരത്തിലൂടെ ഇഴഞ്ഞുവരികയാണ്. സ്‌ക്രീനില്‍ ഇരുട്ട്. ഗ്യാസ് ചേംബറിനു പുറത്താണിപ്പോള്‍ ക്യാമറ. അത് സാവകാശം പിറകോട്ട് നീങ്ങുകയാണ്. തടവുകാര്‍ അഴിച്ചിട്ട വസ്ത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. നിരപരാധികളായ പുതിയ ഇരകള്‍ക്കായി ആ മരണവസ്ത്രങ്ങള്‍ കാത്തുകിടക്കുകയാണ്. പതുക്കെപ്പതുക്കെ ക്യാമറ കണ്ണടയ്ക്കുന്നു.ഒന്നരമണിക്കൂര്‍ നീണ്ട സിനിമയുടെ അവസാനഭാഗം വല്ലാത്ത ആഘാതമാണ് നമ്മളിലുണ്ടാക്കുക. ബ്രൂണോ - ഷ്മൂള്‍ സൗഹൃദത്തെ ഒട്ടും അസ്വാഭാവികതയില്ലാതെയാണ് സംവിധായകന്‍ വളര്‍ത്തിയെടുക്കുന്നത്. ഒടുവില്‍ ആ കുട്ടികള്‍ ഗ്യാസ് ചേംബറിലെത്തുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോകും. കുട്ടികള്‍ ഒന്നും മനസ്സിലാകാതെ അന്തംവിട്ടുനില്‍ക്കുമ്പോള്‍ എല്ലാം അറിയുന്നതിന്റെ വേദനയാണ് നമ്മളനുഭവിക്കുന്നത്.

ബ്രൂണോയുടെ കണ്ണിലൂടെയാണ് ഈ സിനിമയുടെ കാഴ്ച വികസിക്കുന്നത്. ആദ്യം അവന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കാണുന്നു. അവിടത്തെ തടവുകാരെ കാണുന്നു. പിന്നെ ആകാശത്തേക്ക് വാ പിളര്‍ന്നു നില്‍ക്കുന്ന രണ്ട് കൂറ്റന്‍ പുകക്കുഴല്‍ കാണുന്നു. മനുഷ്യരെ കൂട്ടത്തോടെ കത്തിക്കുന്നതിന്റെ ദുര്‍ഗന്ധം അവന്‍ പിടിച്ചെടുക്കുന്നു. ഈ കാഴ്ചകളെയും ഗന്ധത്തെയും പരസ്പരം ബന്ധിപ്പിക്കാന്‍ അവനു കഴിയുന്നില്ല. ഓരോഘട്ടത്തിലും അവന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, ഉത്തരം കിട്ടുന്നില്ല.

ക്രൂരതയുടെ ദൃശ്യങ്ങളൊന്നും കാണിക്കാതെ ബ്രൂണോയുടെ സംശയങ്ങളിലൂടെ മരണത്തടവറയുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു സംവിധായകന്‍. അവസാനരംഗത്ത് ബ്രൂണോയോടും ഷ്മൂളിനോടുമൊപ്പമാണ് ക്യാമ്പിന്റെ അകം നമുക്കു കാട്ടിത്തരുന്നത്. ആ കാഴ്ചയാവട്ടെ മറക്കാനാവാത്ത അനുഭവമായി മാറുന്നു.

Saturday, December 5, 2009

ധാര്‍മികതയുടെ ഭാരം

ഒസര്‍ കിസില്‍ത്താന്‍ എന്ന തുര്‍ക്കി സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'തഖ്‌വ' .ഉത്തമനായ ഒരു മതഭക്തന്റെ ധര്‍മസങ്കടങ്ങളാണ് 'തഖ്‌വ'യുടെ വിഷയം. നല്ലവനായി ജീവിക്കാനാഗ്രഹിച്ച ഒരു മനുഷ്യനെ പദവിയും പണവും ലൈംഗികചിന്തയും എങ്ങനെ വിനാശത്തിലേക്ക് തള്ളിവിടുന്നു എന്നാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്.

വിവാദമുയര്‍ത്താവുന്ന ഇതിവൃത്തമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഒസറിന് ബോധ്യമുണ്ടായിരുന്നു. അഞ്ചുവര്‍ഷമെടുത്തു ഈ സിനിമ രൂപപ്പെടാന്‍. ഇരുപത് തവണ തിരക്കഥ മാറ്റിയെഴുതി. 2006 ല്‍ ഇറങ്ങിയ 'തഖ്‌വ' അക്കൊല്ലവും 2007 ലും ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. ബര്‍ലിന്‍, ജനീവ, ടൊറാന്‍േറാ, ഇസ്താംബുള്‍ തുടങ്ങിയ മേളകളില്‍ നിന്നെല്ലാം അവാര്‍ഡുകള്‍ നേടി. 2007-ല്‍ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കാന്‍ തുര്‍ക്കി അയച്ച ചിത്രമാണ് 'തഖ്‌വ'.
ആത്മീയമായ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന സിനിമയാണിത്. അലി എന്ന ചാക്കുകച്ചവടക്കാരന്റെ വിശ്വസ്തജീവനക്കാരന്‍ മുഹറമാണ് കഥാനായകന്‍. മധ്യവയസ്‌കനായ മുഹറം ഏറെക്കാലമായി അലിയോടൊപ്പം ചേര്‍ന്നിട്ട്. ദയാലുവാണ് മുഹറം. ദൈവഭയമുള്ളവനാണ്. അനാഥനായ മുഹറം ലളിത ജീവിതമാണ് നയിക്കുന്നത്. വിവാഹം വേണ്ടെന്ന് വെച്ചിരിക്കയാണയാള്‍.

മുഹറമിന്റെ ജീവിതം നിരീക്ഷിച്ചിട്ടുള്ളയാളാണ് ശൈഖ് എന്ന കഥാപാത്രം. ദരിദ്രനെങ്കിലും സംശുദ്ധമനസ്സിനുടമയാണ് മുഹറമെന്ന് അദ്ദേഹത്തിനറിയാം. ഇസ്താംബുളിലെ സമ്പന്നവും ശക്തവുമായ ഒരു മതവിഭാഗത്തിന്റെ തലവനാണ് ശൈഖ്. അനാഥര്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്ന ഈ മതവിഭാഗത്തിന് 34 ഫഌറ്റുകളും 35 ഷോപ്പുകളും സ്വന്തമായുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അനാഥസംരക്ഷണം നടന്നുപോകുന്നത്. ഫഌറ്റുകളുടെയും ഷോപ്പുകളുടെയും വാടക പിരിക്കാനുള്ള ജോലി ഏല്പിക്കാന്‍ ശൈഖ് കണ്ടെത്തുന്നത് മുഹറമിനെയാണ്. താനിതിന് യോഗ്യനല്ലെന്ന മുഹറമിന്റെ വാദമൊന്നും വിലപ്പോയില്ല. എല്ലാവരും കൊതിക്കുന്ന ഒരു സ്ഥാനത്ത് എത്തിപ്പെട്ടതിന്റെ അഭിമാനമല്ല, അര്‍ഹതയില്ലാത്തത് ചുമലിലേറ്റിയ സങ്കടഭാവമാണയാള്‍ക്ക്.

മുഹറം ജോലി തുടങ്ങുന്നു. അതോടെ അയാളുടെ ജീവിതത്തില്‍ തിരക്കേറി. സമയം പാഴാക്കാനുള്ളതല്ല എന്ന ഓര്‍മപ്പെടുത്തലോടെ ശൈഖ് അയാള്‍ക്ക് മൊബൈല്‍ ഫോണും കാറും നല്‍കുന്നു. മുഹറമിന്റെ ജീവിതരീതിയില്‍ മാറ്റം വന്നുതുടങ്ങി. ചാക്കു കച്ചവടക്കാരന്റെ ഇടുങ്ങിയ ഗുദാമില്‍ നിന്ന് മുഹറം നഗരവെളിച്ചത്തിലേക്കിറങ്ങുന്നു. സമുദായത്തില്‍ അയാള്‍ക്ക് ബഹുമാന്യത കൈവരുന്നു. അയാളുടെ വേഷത്തിലും മാറ്റമുണ്ടായി. മുഹറമിനെ അന്വേഷിച്ച് ഫോണുകള്‍ വരുമ്പോള്‍ അലി ക്ഷുഭിതനാവുന്നു. ''ഞാനിപ്പോള്‍ ആ വിഡ്ഢിയുടെ സെക്രട്ടറിയാണ്'' എന്നയാള്‍ പിറുപിറുക്കുന്നു.
വാടക പിരിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിര്‍ദേശത്തോട് മുഹറം യോജിക്കുന്നില്ല. താമസക്കാരുടെ പ്രയാസങ്ങള്‍ കേള്‍ക്കുമ്പോള്‍ അയാളുടെ മനസ്സലിയും. വാടകയ്ക്ക് അവധി കൊടുത്ത് തിരിച്ചുപോരും. നാണയപ്പെരുപ്പത്തിന്റെ പേരുപറഞ്ഞ് വാടക കൂട്ടുന്നതിനോടും അയാള്‍ക്ക് യോജിക്കാനാവുന്നില്ല. ''വാടക വാങ്ങുന്നില്ലെങ്കില്‍ വേണ്ട. പക്ഷേ, പണമില്ലാത്തതിന്റെ പേരില്‍ ഒരനാഥനെ സ്‌കൂളില്‍ നിന്നൊഴിവാക്കേണ്ടി വന്നാല്‍ അത് പാപമല്ലേ'' എന്ന ശൈഖിന്റെ ചോദ്യത്തിന് മുന്നില്‍ മുഹറമിന് ഉത്തരമില്ലാതായി. പാവങ്ങളോടുള്ള സഹാനുഭൂതിക്ക് ഇങ്ങനെയൊരു മറുവശമുണ്ടെന്ന ചിന്ത അയാളെ അലട്ടാന്‍ തുടങ്ങി. നേരത്തെ, വല്ലപ്പോഴും കടന്നുവന്നിരുന്ന ലൈംഗിക ചിന്ത അയാളെ നിരന്തരം ആക്രമിക്കുന്നു. ക്രമേണ, പണത്തിലും അയാള്‍ക്ക് താത്പര്യം വന്നുതുടങ്ങി. ചാക്കു കച്ചവടത്തില്‍ കൃത്രിമംകാട്ടി മുഹറം പണം തട്ടുന്നു. അതോടെ, അയാളുടെ നിയന്ത്രണം വിട്ടുപോകുന്നു. തെറ്റുകള്‍ ഏറ്റുപറയാന്‍ അയാളാഗ്രഹിച്ചു. പക്ഷേ, ശൈഖിനെ കാണാനായില്ല. 40 ദിവസത്തെ ഏകാന്തവാസത്തിലായിരുന്നു ശൈഖ്. ശൈഖിന്റെ അസാന്നിധ്യം മുഹറമിനെ അസ്വസ്ഥനാക്കുന്നു. ധാര്‍മികചിന്ത തന്റെ ജീവിതത്തിന് ഭാരമാകുന്നതായി അയാള്‍ക്ക് തോന്നുന്നു. മനഃസാക്ഷിയുടെ ഞെരുക്കം താങ്ങാനാവാതെ അയാള്‍ ഉന്മാദാവസ്ഥയിലെത്തുകയാണ്.
ധാര്‍മികതയും സംശുദ്ധിയും ജീവിതത്തിലുടനീളം പുലര്‍ത്താനാഗ്രഹിക്കുന്ന, ദൈവഭയമുള്ള ഒരു സാധാരണക്കാരന്റെ സന്ദേഹങ്ങളാണ് മുഹറം എന്ന കഥാപാത്രത്തിലൂടെ പുറത്തുവരുന്നത്. ആത്മശുദ്ധീകരണത്തിനുള്ള വഴിയടഞ്ഞുപോകുമ്പോള്‍ അയാള്‍ തകര്‍ന്നുപോകുന്നു.
നന്മയുടെ പക്ഷത്താണ് ശൈഖിന്റെയും മുഹറമിന്റെയും നില്പ്. തന്റെ നിലപാടുകള്‍ വേണ്ടപോലെ വെളിപ്പെടുത്താന്‍ മുഹറം അശക്തനാണ്. എങ്കിലും ശൈഖിന്റെ വ്യാഖ്യാനങ്ങളിലെവിടെയോ പൊരുത്തക്കേടുകളുണ്ടെന്ന് അയാള്‍ക്ക് തോന്നുന്നു. അതൊരു പക്ഷേ, തന്നെ പരീക്ഷിക്കാനാവും എന്നും മുഹറമിന് തോന്നുന്നു. പദവിയും പണവും കൈവരുമ്പോള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത ശൈഖ് മുന്‍കൂട്ടിക്കാണുന്നുണ്ട്. അതുകൊണ്ടാണ് തന്റെ മകളെ മുഹറമിന് വിവാഹം ചെയ്തുകൊടുക്കാന്‍ അദ്ദേഹം തയ്യാറാകുന്നത്. ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കാനുള്ളതാണ് തന്റെ ജീവിതമെന്നും വിവാഹബന്ധം അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് മുഹറം ഈ വാഗ്ദാനം നിരസിക്കുകയാണ്.

90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത് മുഹറമിന്റെ പ്രഭാതകൃത്യങ്ങള്‍ കാണിച്ചുകൊണ്ടാണ്. ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ആ കഥാപാത്രത്തിന്റെ സ്വഭാവം പൂര്‍ണമായും നമ്മുടെ മനസ്സിലേക്കെത്തിക്കുന്നു സംവിധായകന്‍. തന്നെ കാത്തിരിക്കുന്ന പുതുദൗത്യത്തിന് മുഹറം ഏറ്റവും അനുയോജ്യന്‍ തന്നെ എന്ന് അടിവരയിടുകയാണ് ഈ ദൃശ്യഖണ്ഡങ്ങളില്‍. അയാളുടെ തകര്‍ച്ചയുടെ രേഖാചിത്രമാണ് അവസാനരംഗത്ത് കാണുന്നത്. രോഗിയായ മുഹറം അവശനായി കിടക്കുകയാണ്. ശൈഖിന്റെ മകള്‍ വന്ന് അയാള്‍ക്ക് ഗുളിക നല്‍കുന്നു. തിരിച്ചുപോകുമ്പോള്‍ മുറിയിലെ മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നു. ഇരുട്ടില്‍, നിശ്ചലനായി കണ്ണുതുറന്നുകിടക്കുന്ന മുഹറമില്‍ നിന്ന് ക്യാമറ പതുക്കെ പിന്‍മാറുകയാണ്.
എര്‍ക്കാന്‍ കാന്‍ എന്ന നടനാണ് മുഹറമായി വേഷമിടുന്നത്. തുടക്കത്തില്‍, ഒരു നിസ്സാരനെപ്പോലെ കടന്നുവരുന്ന മുഹറമിന്റെ രൂപഭാവമാറ്റങ്ങള്‍ അനായാസമായി അവതരിപ്പിക്കുന്നുണ്ട് ഈ നടന്‍.

Wednesday, November 11, 2009

തോറ്റവരുടെ പോരാട്ടം

1937-45 കാലത്തെ ജപ്പാന്‍-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തയ്‌വാന്‍ വംശജനായ ആങ്‌ലീ സംവിധാനംചെയ്ത ചൈനീസ് ചിത്രമാണ് 'ലസ്റ്റ്,കോഷന്‍' . ചൈനയുടെ ഭാഗത്ത് സൈനികരടക്കം മൂന്നരക്കോടി ആളുകളാണ് ഈ യുദ്ധത്തില്‍ മരിച്ചത്. ഒമ്പതരക്കോടി ആളുകള്‍അഭയാര്‍ഥികളായി. തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ജപ്പാന്‍ അന്ന് പാവസര്‍ക്കാറിനെ പ്രതിഷ്ഠിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരനായ ഒരു സ്‌പെഷല്‍ ഏജന്റിനെ കൊല്ലാന്‍ ഏതാനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് 'ലസ്റ്റ്, കോഷന്‍' എന്ന ചിത്രം. ഏജന്റിനെ വളച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട വിദ്യാര്‍ഥിനിക്ക് ഒടുവില്‍ അയാളോട് തോന്നുന്ന സ്നേഹവും കടപ്പാടും വിദ്യാര്‍ഥി സംഘത്തെ മരണത്തിലേക്കെത്തിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം.
2005ല്‍ 'ബ്രോക്ക് ബാക്ക് മൗണ്ടന്‍' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടിയിട്ടുണ്ട് ആങ്‌ലീ. 2007 ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡന്‍ ലയണ്‍' പുരസ്‌കാരം നേടിയ ചിത്രമാണ് 'ലസ്റ്റ്, കോഷന്‍'.

രാജ്യസ്നേഹത്തിന്റെ പുകഴ്‌പെറ്റ കഥകള്‍ക്കൊക്കെ ഒരു ഇരുണ്ടവശമുണ്ടെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. യുദ്ധത്തിന്റെ തിളക്കത്തെക്കുറിച്ചേ ചരിത്രകാരന്മാര്‍ സംസാരിക്കൂ. തോറ്റവര്‍ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ചരിത്രം പലപ്പോഴും മൗനം പാലിക്കുന്നു. ഇവിടെ, വിപ്ലവകാരികളായ ഏതാനും ചെറുപ്പക്കാരുടെ തോല്‍വിയുടെ കഥയാണ് സംവിധായകന്‍ പറയുന്നത്. ആ തോല്‍വിയിലേക്ക് നയിച്ച സ്ത്രീ മനസ്സിന്റെ അജ്ഞാതഭാവങ്ങളിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.

1938 മുതല്‍ 42 വരെയുള്ള കാലത്ത് ചൈനയിലെ ഹോങ്കോങ്ങിലും ഷാങ്ഹായിലുമായാണ് കഥ നടക്കുന്നത്. തങ്ങളുടെ രാജ്യത്തെ കടന്നാക്രമിച്ച ജപ്പാന്‍സേനയോടുള്ള വെറുപ്പാണ് ലിങ്‌നാന്‍ യൂണിവേഴ്‌സിറ്റിയിലെ ആറ് വിദ്യാര്‍ഥികളെ വിപ്ലവപാതയിലേക്ക് നയിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘത്തിന്റെ തലവന്‍ നാടകസംവിധായകന്‍ കൂടിയായ കാങ്‌യു മിന്‍ ആണ്. സൈനികര്‍ രാജ്യത്തിനുവേണ്ടി പൊരുതുമ്പോള്‍ ഹോങ്‌കോങ്ങുകാര്‍ അലസജീവിതം തുടരുന്നതില്‍ അസ്വസ്ഥരായിരുന്നു ഈ വിദ്യാര്‍ഥിസംഘം. ഹോങ്‌കോങ്ങുകാരെ ഉണര്‍ത്താന്‍ അവര്‍ നാടകം അവതരിപ്പിക്കുന്നു. നാടകത്തോടുള്ള ജനങ്ങളുടെ പ്രതികരണം അവരെ ആവേശംകൊള്ളിച്ചു. ഇനി നാടകമല്ല, ആക്ഷനാണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കുന്നു. പാവ സര്‍ക്കാറിന്റെ റിക്രൂട്ടിങ് ഏജന്റായ യീ എന്നയാളെ വകവരുത്താന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിടുന്നു. സംഘത്തിലെ സുന്ദരിയായ വോങ്ചിയാചിയെ അവര്‍ ചാരവനിതയാക്കുന്നു. വന്‍ വ്യാപാരിയുടെ ഭാര്യയായി വേഷംകെട്ടുന്ന വോങ് ആദ്യം ചങ്ങാത്തം കൂടുന്നത് യീയുടെ ഭാര്യയുമായാണ്. ക്രമേണ വോങ് റിക്രൂട്ടിങ് ഏജന്റിന്റെ ഹൃദയത്തില്‍ കയറിപ്പറ്റുന്നു. അയാളെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് പിന്നീട്. വിദ്യാര്‍ഥി സംഘത്തിലെ ഒരാളില്‍നിന്ന് അവള്‍ കാമകലയുടെ പാഠങ്ങള്‍ അഭ്യസിക്കുന്നു. ഏറെ ശ്രദ്ധിച്ചിട്ടും ആദ്യത്തെ വധശ്രമം പാളി. അതോടെ വിദ്യാര്‍ഥിസംഘം പലഭാഗത്തേക്കും ചിതറിപ്പോയി. മൂന്നുവര്‍ഷത്തിനുശേഷം ഷാങ്ഹായ് നഗരത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. യുദ്ധം രൂക്ഷമായിരിക്കുന്നു. ജനജീവിതം നരകതുല്യമാണ്. വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും സംഘാംഗങ്ങള്‍ എല്ലാം വിപ്ലവപാതയില്‍തന്നെയാണ്. ഒരു ശ്രമംകൂടി നടത്താന്‍ അവര്‍ തീരുമാനിക്കുന്നു. യീ അപ്പോഴേക്കും രഹസ്യപ്പോലീസിന്റെ തലവനായി മാറിക്കഴിഞ്ഞിരുന്നു. വോങ് ചിയാചി വീണ്ടും ചാരവനിതയുടെ വേഷമണിയുന്നു. യീയുമായി വീണ്ടുമടുക്കുന്ന വോങ് അയാളുടെ വെപ്പാട്ടിയായി സ്വയം സമര്‍പ്പിക്കുന്നു. യീയുടെ ഓരോ നീക്കവും അവള്‍ സംഘത്തലവനെ അറിയിച്ചുകൊണ്ടിരുന്നു.

ഇരുട്ടിനെ ഭയപ്പെടുന്നവനാണ് യീ. അയാള്‍ക്ക് ആരെയും വിശ്വാസമില്ല. പക്ഷേ, വോങ്ങിനെ അയാള്‍ വിശ്വസിച്ചു, സ്നേഹിച്ചു. തന്റെ ശരീരം കീഴടക്കിയ യീ പതുക്കെപ്പതുക്കെ ഒരു പാമ്പിനെപ്പോലെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറുകയാണെന്ന് അവള്‍ക്ക് മനസ്സിലാകുന്നു. വിശ്വാസത്തോടുള്ള പ്രതിബദ്ധതയും യീയോട് തോന്നുന്ന അടുപ്പവും അവളെ ആശയക്കുഴപ്പത്തിലാക്കി. അയാളെ കൊല്ലാനുള്ള എല്ലാ കെണികളും ഒരുക്കിക്കൊടുക്കുന്ന അവള്‍ ആക്ഷന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ചഞ്ചലചിത്തയാവുന്നു. അയാളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു അവള്‍. വോങ്ങടക്കം ആറ് വിദ്യാര്‍ഥികളുടെ മരണവാറന്റില്‍ ഒപ്പിടുന്ന യീയെയാണ് നമ്മള്‍ അവസാനം കാണുന്നത്.

സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് ഏറ്റെടുക്കേണ്ടിവന്ന അസാധാരണ ദൗത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംവിധായകന്‍ സഹാനുഭൂതിയോടെയാണ് തന്റെ നായികയെ അവതരിപ്പിക്കുന്നത്. വിപ്ലവത്തിനും സഹനത്തിനും പാകപ്പെടാത്ത ഒരു യുവമനസ്സിന്റെ പതനമായേ അദ്ദേഹം അവളുടെ ചാഞ്ചാട്ടത്തെ കാണുന്നുള്ളൂ. ഇണയെ പീഡിപ്പിച്ച് രസിക്കുന്ന സാഡിസ്റ്റാണ് കഥാനായകനായ യീ. എന്നിട്ടും വോങ്ചിയാ ചി അയാളെ ഇഷ്ടപ്പെട്ടുപോകുന്നു.

ചാരവനിതയ്ക്കുവേണ്ട കഠിനശിക്ഷണത്തിലൂടെ കടന്നുവന്നവളല്ല വോങ്. യാദൃച്ഛികമായി ആ വേഷം അവള്‍ക്ക് കെട്ടേണ്ടിവന്നതാണ്.
രണ്ടരമണിക്കൂര്‍ നീണ്ട ഈ സിനിമ നല്ലൊരു ത്രില്ലറാണ്. ഇതിലെ കടുത്ത രതിരംഗങ്ങളുടെ പേരില്‍ ആങ്‌ലീയെ വിമര്‍ശിക്കുന്നവരുണ്ട്. ഇതിവൃത്തം ആവശ്യപ്പെടുന്ന 'കടുപ്പ'മേ താന്‍ കാണിച്ചിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഹിന്ദി നടന്‍ അനുപംഖേര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഷാങ്ഹായിയിലെ രത്‌നവ്യാപാരിയായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.


Friday, October 23, 2009

കലാപശേഷം

നിരപരാധികളുടെ ചോരയും കണ്ണീരും വീണ രണ്ട് കലാപങ്ങള്‍. ഒന്ന്, 1984 ല്‍ ഡല്‍ഹിയില്‍. മറ്റൊന്ന്, 2002 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍. ഈ മനുഷ്യക്കുരുതികളെ മറവിയുടെ കരിമ്പടമിട്ട് മൂടാനാണ് മിക്ക ചലച്ചിത്രകാരന്മാരും ശ്രമിച്ചത്. പേടിസ്വപ്‌നങ്ങളെ എന്തിനു വീണ്ടും വീണ്ടും ഓര്‍ത്തെടുക്കണം എന്നതാണ് അവരുടെ നിലപാട്. സന്ദേഹികളുടെ ഈ നിഷ്‌ക്രിയത്വത്തെ, നിസ്സംഗതയെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ചലച്ചിത്രകാരന്മാര്‍ ചോദ്യം ചെയ്യുന്നത്. ചരിത്രത്തിലെ ഒരുനീതികേടും മറക്കാനുള്ളതല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. അമു, പര്‍സാനിയ എന്നീ ഇംഗ്ലീഷ് സിനിമകള്‍ ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.
കലാപങ്ങളുടെ കാരണമോ അതിന്റെ ന്യായാന്യായങ്ങളോ ഒന്നും ഈ സിനിമകളില്‍ വിശകലനം ചെയ്യുന്നില്ല. എല്ലാറ്റിനും ഇരയായിത്തീരുന്ന നിസ്സഹായരെക്കുറിച്ചാണ് 'അമു'വും 'പര്‍സാനിയ'യും വേവലാതിപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്കു നീതി കിട്ടാതെപോയതിനെക്കുറിച്ചാണ് രോഷം കൊള്ളുന്നത്. മതാന്ധരുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും തനിനിറം തുറന്നുകാട്ടുന്നുണ്ട് രണ്ട് സിനിമകളും. കലാപം ബാക്കിവെക്കുന്ന തീരാമുറിവുകളാണ് ഈ സിനിമകളുടെ ഇതിവൃത്തം.
ഷൊണാലി ബോസ് എന്ന വനിത സംവിധാനം ചെയ്ത 'അമു' 2005 ലെ ബര്‍ലിന്‍, ടൊറോന്‍േറാ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005 ലെ മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് 'അമു'വിനായിരുന്നു. രാഹുല്‍ ധോലാക്കിയ ആണ് 'പര്‍സാനിയ'യുടെ സംവിധായകന്‍. 2006 ല്‍ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന് ധോലാക്കിയയെ അര്‍ഹനാക്കിയത് 'പര്‍സാനിയ' ആണ്. ഇതിലഭിനയിച്ച സരിക മികച്ച നടിക്കുള്ള അവാര്‍ഡും നേടി.
ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1984 ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ്‌വിരുദ്ധ കലാപമാണ് 'അമു'വിന്റെ പശ്ചാത്തലം. ഒരു ബംഗാളി കുടുംബം ദത്തെടുത്ത കാജുറോയ് എന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം. കേയറോയ് എന്ന പൗരാവകാശ പ്രവര്‍ത്തകയാണ് കാജുവിനെ മകളായി ദത്തെടുത്തത്. അന്ന് കാജുവിന് മൂന്നു വയസ്സ്. കേയയ്‌ക്കൊപ്പം അമേരിക്കയിലേക്കു പോയ കാജു 18 വര്‍ഷത്തിനു ശേഷം 2002 ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. അവള്‍ക്കൊരു പ്രധാന ലക്ഷ്യമുണ്ടായിരുന്നു. തന്റെ മാതാപിതാക്കളാരെന്നു കണ്ടത്തണം. മലമ്പനി പിടിപെട്ടാണ് അവര്‍ മരിച്ചത് എന്നാണ് വളര്‍ത്തമ്മ അവളോട് പറഞ്ഞിരുന്നത്. മലമ്പനിയല്ല കലാപമാണ് മാതാപിതാക്കളെയും അനുജനെയും തനിക്ക് നഷ്ടപ്പെടുത്തിയതെന്ന് ഒടുവില്‍ അവള്‍ക്ക് ബോധ്യമാവുന്നു. സിഖ് കുടുംബത്തിലാണ് തന്റെ ജനനമെന്നും അമു എന്ന അമൃതയാണ് താനെന്നും കാജു തിരിച്ചറിയുന്നു.

കാജുവിന്റെ വ്യക്തിപരമായ ദുഃഖത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് തുടങ്ങുന്ന ഇതിവൃത്തം ക്രമേണ വികസിച്ച് സിഖ് സമുദായത്തിന്റെ കഠിനവ്യഥകളിലാണ് ചെന്നുനില്‍ക്കുന്നത്. ഡല്‍ഹിയില്‍ അക്രമികള്‍ സംഹാരതാണ്ഡവമാടിയ ഇരുണ്ടനാളുകളാണ് സംവിധായിക കാണിച്ചുതരുന്നത്.
സി.പി.എം.നേതാവ് വൃന്ദ കാരാട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. കാജുറോയിയുടെ വളര്‍ത്തമ്മയായി വരുന്ന വൃന്ദ, രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമായതിനാലാവണം വൃന്ദകാരാട്ട് ഈ ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായത്. സുഭാഷിണിഅലിയും 'അമു'വില്‍ അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തിന് ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.
2002-ല്‍ തുടങ്ങുന്ന സിനിമ 18 വര്‍ഷം പിറകോട്ട് സഞ്ചരിച്ച് വീണ്ടും 2002-ല്‍ത്തന്നെ എത്തിനില്‍ക്കുന്നു. അപ്പോള്‍, മറ്റൊരുകലാപത്തിന്റെ സൂചനയാണ് നമുക്ക് കിട്ടുന്നത്.ഗുജറാത്തിലെ ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച സംഭവത്തിന്റെ ടി.വി.വാര്‍ത്ത കാണിച്ചുകൊണ്ടാണ് 'അമു' അവസാനിക്കുന്നത്. ഭീതിയുടെ ആവര്‍ത്തനമായി കലാപങ്ങള്‍ പിറകെ വരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ക്യാമറ പിന്മാറുകയാണ്.

യാദൃച്ഛികമായാണെങ്കിലും 'അമു'വിന്റെ അവസാനരംഗത്തുനിന്നാണ് 'പര്‍സാനിയ' തുടങ്ങുന്നത്. ഗോധ്ര സംഭവത്തിനുശേഷം അഹമ്മദാബാദിലുണ്ടായ കലാപമാണ് 'പര്‍സാനിയ'യുടെ പശ്ചാത്തലം. സിനിമാ ഓപ്പറേറ്ററായ സൈറസ് പിത്തവാല (നസിറുദ്ദീന്‍ഷാ)യുടെ കുടുംബമാണ് ഇതിവൃത്തത്തിന്റെ കേന്ദ്രബിന്ദു. സന്തുഷ്ടമായ ഈ പാര്‍സി കുടുംബത്തിന് കലാപം നല്‍കിയത് തീരാവേദനയാണ്. കലാപം തകര്‍ത്തെറിഞ്ഞ ഒട്ടേറെ കുടുംബങ്ങളുടെ പ്രാതിനിധ്യമാണ് സൈറസ്‌കുടുംബം വഹിക്കുന്നത്. സൈറസും ഭാര്യയും രണ്ടു മക്കളും. മക്കളില്‍ മൂത്തവനാണ് പത്തുവയസ്സുകാരനായ പര്‍സാന്‍. കലാപത്തില്‍ അവനെ കാണാതാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന ദിനം സ്വപ്‌നം കണ്ടുനടന്നവനാണ് പര്‍സാന്‍. ചോക്കലേറ്റും ഐസ്‌ക്രീമുംകൊണ്ടു നിറച്ച പര്‍സാനിയ എന്ന ഭാവനാലോകം അവന്‍ സൃഷ്ടിച്ചെടുത്തു. അവിടെ തന്റെ കൊച്ചുപെങ്ങളെയും അവന്‍ സങ്കല്പിച്ചു. നിഷ്‌കളങ്കമായ അവന്റെ ബാല്യമാണ് കലാപം കവര്‍ന്നെടുത്തത്. പക്ഷേ, അവന്‍ മരിച്ചു എന്ന് ആ കുടുംബം വിശ്വസിക്കുന്നില്ല. തിരിച്ചറിയപ്പെടാതെ കിടക്കുന്ന ശവക്കൂമ്പാരങ്ങള്‍ക്കിടയില്‍ സൈറസ് മകനെ അന്വേഷിച്ചുനടന്നു. ഒമ്പതുദിവസം ഉണ്ണാവ്രതമെടുത്ത് അവനുവേണ്ടി പ്രാര്‍ഥിച്ചു. എന്നെങ്കിലും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണാ കുടുംബം.
മഹാത്മാഗാന്ധിയെപ്പറ്റി പഠിക്കാന്‍ വരുന്ന അലന്‍ എന്ന അമേരിക്കക്കാരനെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ കഥ പറയുന്നത്. ഗാന്ധിജിയുടെ നാട്ടില്‍ ഹിംസയുടെ താണ്ഡവമാണ് ആ വിദേശി കാണുന്നത്.
കലാപത്തിലെ കൊടുംക്രൂരതകള്‍ പലതും ദൃശ്യവത്കരിക്കാതെ വിടുന്നുണ്ട് സംവിധായകന്‍. ഈ ഔചിത്യത്തെ ശ്ലാഘിക്കണം. ദൃശ്യങ്ങള്‍ക്കു പകരം ശക്തമായ വാക്കുകളാണ് ധോലാക്കിയ ഉപയോഗിക്കുന്നത്. ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ തെളിവെടുപ്പ് സിനിമയിലെ ഒരു പ്രധാന മുഹൂര്‍ത്തമായി മാറുകയാണ്. കാടത്തത്തിനിരയായവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലൂടെ കലാപനാളുകളുടെ പൊള്ളുന്ന ചിത്രം നമുക്ക് കിട്ടുന്നു. ചടുലമായ എഡിറ്റിങ്ങിലൂടെയാണിത് സാധിച്ചിരിക്കുന്നത്.

തെളിവെടുപ്പുവേളയില്‍ സൈറസിന്റെ ഭാര്യ ഷെര്‍നാസ് (സരിക) ഉന്നയിക്കുന്ന ചോദ്യം ശ്രദ്ധേയമാണ്. എല്ലാ ക്രൂരതകളും കാണേണ്ടിവന്ന ആറു വയസ്സുകാരിയായ തന്റെ മകളുടെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്നാണ് ആ അമ്മ വ്യാകുലപ്പെടുന്നത്. 'പര്‍സാനിയ'യിലൂടെ സംവിധായകന്‍ പങ്കുവെക്കുന്നത് ഈ ആശങ്കയാണ്.

Thursday, October 1, 2009

അന്ധതയുടെ നഗരം

അസാധ്യതയുടെ സാധ്യതയും സ്വപ്‌നങ്ങളും മിഥ്യകളുമാണ്‌ എന്‍െറ നോവലുകളുടെ വിഷയം'' എന്ന്‌ പ്രഖ്യാപിച്ച പോര്‍ച്ചുഗീസ്‌ എഴുത്തുകാരനാണ്‌ ഷൂസെ സാരമാഗോ. 1995-ല്‍ അദ്ദേഹം പോര്‍ച്ചുഗീസ്‌ ഭാഷയില്‍ എഴുതിയ `ബ്ലൈന്‍ഡ്‌നെസ്‌' (അന്ധത) എന്ന നോവല്‍ വിചിത്രാനുഭവങ്ങളുടെ ലോകമാണ്‌ തുറന്നിടുന്നത്‌. ഈ നോവല്‍ സിനിമയാക്കുന്നതിനോട്‌ സാരമാഗോവിനു തീരെ സമ്മതമുണ്ടായിരുന്നില്ല. സിനിമ വഴങ്ങാത്ത ഏതെങ്കിലും സംവിധായകന്‍െറ കൈകളില്‍ എത്തിപ്പെട്ടാല്‍ നോവലിന്‍െറ ജീവന്‍ നഷ്‌ടപ്പെട്ടുപോകുമെന്ന്‌ അദ്ദേഹം ഭയന്നിരുന്നു. ഒടുവില്‍ താനുന്നയിച്ച വ്യവസ്ഥകളെല്ലാം പാലിക്കുമെന്ന്‌ ഉറപ്പു കിട്ടിയപ്പോഴാണ്‌ സാരമാഗോ `ബ്ലൈന്‍ഡ്‌നെസ്സി'ന്‍െറ ചലച്ചിത്രഭാഷ്യത്തിനു സമ്മതം മൂളിയത്‌. സിനിമയാക്കാമെന്ന്‌ ഏറ്റത്‌ പ്രശസ്‌ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറെല്ലസ്‌ ആണ്‌.

പ്രേക്ഷകര്‍ മറക്കാനിടയില്ല ഈ സംവിധായകന്‍െറ പേര്‌. `സിറ്റി ഓഫ്‌ ഗോഡ്‌' എന്ന `തലതിരിഞ്ഞ' ചിത്രമെടുത്ത്‌ പ്രേക്ഷകരെയും നിരൂപകരെയും ഞെട്ടിച്ചയാളാണ്‌ മീറെല്ലസ്‌. (2002-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച `സിറ്റി ഓഫ്‌ ഗോഡ്‌' പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ചിത്രമാണ്‌. സിനിമയുടെ സൗന്ദര്യശാസ്‌ത്ര സങ്കല്‌പങ്ങളെ പാടെ നിരാകരിച്ച ഈ സിനിമ 1970-കളില്‍ ബ്രസീലിലെ റിയോ ഡി ജനീറോവില്‍ തഴച്ചുവളര്‍ന്നിരുന്ന ചേരികളിലെ കുടിപ്പകയുടെ കഥ പറയുന്നു. തെരുവില്‍നിന്ന്‌ കണ്ടെടുത്ത അറുപതോളം യുവാക്കളായിരുന്നു ഇതിലെ അഭിനേതാക്കള്‍.)

2008-ലാണ്‌ `ബ്ലൈന്‍ഡ്‌നെസ്‌' സിനിമയാകുന്നത്‌. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു ഇത്‌. `സിറ്റി ഓഫ്‌ ഗോഡ്‌' പോലെത്തന്നെ അപൂര്‍വമായ ഒരനുഭവമാണ്‌ `ബ്ലൈന്‍ഡ്‌നെസ്സും'. `അസാധ്യതയുടെ സാധ്യത'യെ അക്ഷരങ്ങളില്‍ നിന്ന്‌ ദൃശ്യഖണ്ഡങ്ങളായി വിജയകരമായി പകര്‍ത്തിയിരിക്കയാണ്‌ മീറെല്ലസ്‌.

പേരില്ലാത്ത ഏതോ രാജ്യത്തെ ഏതോ നഗരത്തിലാണ്‌ കഥ നടക്കുന്നത്‌. അന്ധത പകര്‍ച്ചവ്യാധിയായി അവിടെ പ്രത്യക്ഷപ്പെടുന്നു. പൊടുന്നനെയാണ്‌ ആള്‍ക്കാരുടെ കാഴ്‌ച നഷ്‌ടപ്പെടുന്നത്‌. രോഗിയുമായി ബന്ധപ്പെടുന്നവരൊക്കെ അന്ധരായി മാറുന്നു. ഭീതിദമായ ഈ അത്ഭുതപ്രതിഭാസത്തെ ശാസ്‌ത്രലോകത്തിനു വ്യാഖ്യാനിക്കാനാവുന്നില്ല. നിരത്തില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടുന്നു. ആകാശത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നു. അപകടം പേടിച്ചാരും വാഹനങ്ങള്‍ നിരത്തിലിറക്കാതായി. ഭരണകൂടം ഉണര്‍ന്നു. രോഗബാധിതരെയെല്ലാം മറ്റുള്ളവരില്‍ നിന്നകറ്റി പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായി. നഗരത്തിലെ ഡോക്ടറെയും രോഗം ബാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍െറ ഭാര്യ രോഗത്തില്‍നിന്ന്‌ രക്ഷപ്പെടുന്നു. താനും അന്ധയാണെന്ന്‌ പറഞ്ഞ്‌ അവരും ഡോക്ടറെ അനുഗമിക്കുന്നു. സെല്ലിലെത്തുന്ന രോഗികള്‍ക്ക്‌ സഹായിയായി മാറുകയാണ്‌ ആ വനിത. കാഴ്‌ചയില്ലാത്തവരുടെ ലോകത്തില്‍ എല്ലാറ്റിനും സാക്ഷിയാകേണ്ടിവരുന്നു അവര്‍ക്ക്‌.

രോഗികള്‍ വര്‍ധിച്ചതോടെ സെല്ലുകളില്‍ അസ്വസ്ഥത പടരുന്നു. അരക്ഷിതാവസ്ഥ അവരെ വേട്ടയാടുന്നു. പക്ഷേ, അന്ധതയുടെ ലോകത്തും അവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ല. സഹാനുഭൂതിയും സേ്‌നഹവും മാത്രമല്ല പകയും അധികാരത്തര്‍ക്കവും നിലനില്‌പിനായുള്ള പോരാട്ടവും ലൈംഗികചൂഷണവും അവിടെ നമ്മള്‍ കാണുന്നു. പുറംലോകത്തിന്‍െറ നേര്‍പ്പതിപ്പായി മാറുന്നു അകംലോകവും.

എവിടെയും ഏതവസ്ഥയിലും മനുഷ്യന്‍െറ അടിസ്ഥാനചോദനകളും സ്വഭാവങ്ങളും മാറുന്നില്ല എന്ന്‌ രേഖപ്പെടുത്തുകയാണ്‌ സാരമാഗോ. നമ്മുടെയൊക്കെ സംസ്‌കാരം എത്ര ലോലമാണെന്നും എത്ര എളുപ്പത്തിലാണ്‌ അത്‌ തകര്‍ന്നുവീഴുന്നതെന്നുമുള്ള നോവലിസ്റ്റിന്‍െറ ദര്‍ശനമാണ്‌ തന്നെ ആകര്‍ഷിച്ചതെന്ന്‌ സംവിധായകന്‍ മീറെല്ലസ്‌ പറയുന്നു. (ആത്മീയതയില്‍ നിന്നകന്നുപോയ ഒരു ജനതയ്‌ക്ക്‌ സ്വാഭാവികമായി ഏല്‍ക്കേണ്ടിവന്ന ശിക്ഷയാണ്‌ നോവലില്‍ പരാമര്‍ശിക്കുന്നതെന്നും വ്യാഖ്യാനിക്കാവുന്നതാണ്‌).

കഥാപാത്രങ്ങളുടെ കാഴ്‌ച നഷ്‌ടപ്പെടുന്ന രീതി വിചിത്രമാണ്‌. ഇവിടെ അന്ധത എന്നത്‌ ഇരുട്ടല്ല, കടുംവെളിച്ചമാണ്‌. വെളിച്ചത്തിന്‍െറ ഒരു സമുദ്രം അവരുടെ കണ്ണുകളിലേക്ക്‌ കുത്തിക്കയറുകയാണ്‌. മുന്നിലെ തീക്ഷ്‌ണപ്രകാശത്തില്‍ അവര്‍ക്ക്‌ കാഴ്‌ച അസാധ്യമാകുന്നു. (വൈറ്റ്‌ സിക്ക്‌നസ്‌ എന്നാണ്‌ സര്‍ക്കാര്‍വക്താവ്‌ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്‌).

നഗരത്തിലെ തിരക്കേറിയ ജങ്‌ഷനില്‍ തന്‍െറ കാറില്‍ സിഗ്‌നനല്‍ കാത്തുകിടക്കുന്ന ഒരു യുവാവിന്‍െറ കാഴ്‌ച നഷ്‌ടപ്പെടുന്നതോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. പിന്നെ, യുവാവിനെ പരിശോധിച്ച ഡോക്ടറുടെയും യുവാവിനെ സഹായിച്ച കാര്‍മോഷ്‌ടാവിന്‍െറയും കാഴ്‌ച പോകുന്നു. ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ ഒരു `അന്ധകുടുംബം' രൂപംകൊള്ളുകയാണ്‌ അവസാനരംഗത്തില്‍. അപ്പോഴേക്കും ആദ്യം രോഗബാധിതനായ യുവാവിന്‌ കാഴ്‌ച തിരിച്ചുകിട്ടുന്നു. അവിടെ ആഹ്ലാദത്തിന്‍െറയും പ്രതീക്ഷയുടെയും ആരവം. എല്ലാവര്‍ക്കും കാഴ്‌ച വീണ്ടുകിട്ടുമെന്ന്‌ സൂചന നല്‍കിക്കൊണ്ടാണ്‌ 115 മിനിറ്റ്‌ നീണ്ട സിനിമ അവസാനിക്കുന്നത്‌. (ബ്ലൈന്‍ഡ്‌നെസ്സി'ന്‌ 2004-ല്‍ സാരമാഗോ തുടര്‍ച്ച എഴുതിയിട്ടുണ്ട്‌. `സീയിങ്‌' (കാഴ്‌ച) എന്നാണീ നോവലിന്‍െറ പേര്‍).

നോവലിലെപ്പോലെ സിനിമയിലും കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല. യുവാവ്‌, കറുത്ത കണ്ണട ധരിച്ച യുവതി, ഡോക്ടര്‍, ഡോക്ടറുടെ ഭാര്യ, കാര്‍മോഷ്‌ടാവ്‌, എന്‍ജിനീയര്‍, ഫാര്‍മസിസ്റ്റ്‌, വൃദ്ധന്‍, പയ്യന്‍ തുടങ്ങിയവരൊക്കെയാണ്‌ കഥാപാത്രങ്ങള്‍. വിഷയത്തിനനുയോജ്യമായ രീതിയിലാണ്‌ ഛായാഗ്രഹണം. പല രംഗങ്ങളും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമയിലേതുപോലെയാണ്‌. വെളുപ്പിനാണ്‌ പ്രാധാന്യം. ഇടയ്‌ക്കിടെ സ്‌ക്രീനില്‍ വെളുപ്പ്‌ പടരുന്നു. അവ്യക്തമായ നിഴല്‍രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ഈ സിനിമയെ്‌ക്കതിരെ ചില വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്‌. അമേരിക്കയിലെ `നാഷണല്‍' ഫെഡറേഷന്‍ ഓഫ്‌ ദ ബ്ലൈന്‍ഡ്‌' എന്ന സംഘടനയാണ്‌ പ്രതിഷേധസ്വരമുയര്‍ത്തിയത്‌. അന്ധസമൂഹത്തെ മോശക്കാരായി ചിത്രീകരിക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. സംവിധായകന്‌ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുണ്ട്‌: ``അന്ധരെക്കുറിച്ചുള്ള സിനിമയല്ലിത്‌. മനുഷ്യസ്വഭാവത്തെക്കുറിച്ചാണിതില്‍ പറയുന്നത്‌.''

Sunday, September 6, 2009

കോളറക്കാലത്തെ പ്രണയം

കാമുകിയായിരുന്ന ഫെര്‍മിന ഡാസയോട്‌ ഫേ്‌ളാറന്‍റിനൊ അരിസ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുന്നത്‌ കൃത്യം 51 വര്‍ഷവും ഒമ്പതുമാസവും നാലുദിവസവും പിന്നിട്ടപ്പോഴാണ്‌. ഫെര്‍മിനയുടെ ഭര്‍ത്താവിന്‍െറ ശവസംസ്‌കാര ദിനമായിരുന്നു അന്ന്‌. അപ്പോള്‍ ഫെര്‍മിനയുടെ പ്രായം 72 വയസ്സ്‌. ഫേ്‌ളാറന്‍റിനൊയ്‌ക്ക്‌ 76. അത്യപൂര്‍വമായൊരു പ്രണയസാഫല്യത്തിന്‍െറയും ഒട്ടേറെ പ്രണയനാട്യങ്ങളുടെയും കഥ പറയുന്ന ചിത്രമാണ്‌ `ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ' (കോളറക്കാലത്തെ പ്രണയം). കൊളംബിയന്‍ എഴുത്തുകാരനും നോബല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്‌ എഴുതിയ ഇതേ ശീര്‍ഷകത്തിലുള്ള നോവലാണ്‌ 2007ന്‍െറ ഒടുവിലിറങ്ങിയ ഈ ഹോളിവുഡ്‌ സിനിമയ്‌ക്കാധാരം. 1985ല്‍ സ്‌പാനിഷ്‌ ഭാഷയിലാണ്‌ മാര്‍കേസിന്‍െറ നോവല്‍ പുറത്തിറങ്ങിയത്‌. 88ല്‍ ഇംഗ്ലീഷ്‌ പരിഭാഷവന്നു. 97ല്‍ മലയാളത്തിലും പരിഭാഷ ഇറങ്ങി.
പ്രശസ്‌തമായ സാഹിത്യകൃതി സിനിമയാക്കുമ്പോള്‍ സംവിധായകന്‍െറ ഉത്തരവാദിത്വം ഏറും. ആദ്യം, ആ കൃതിയോട്‌ അയാള്‍ സത്യസന്ധത പുലര്‍ത്തണം. പിന്നെ, എഴുത്തുകാരന്‍െറ വാങ്‌മയ ചിത്രങ്ങളെ പരിചയപ്പെട്ട വായനക്കാരന്‍െറ ആകാംക്ഷയെ തൃപ്‌തിപ്പെടുത്തണം. ഈ രണ്ട്‌ കാര്യങ്ങളിലും നീതി പുലര്‍ത്താനാവാതെ വരുമ്പോള്‍ സംവിധായകന്‍ പരാജയപ്പെടുകയാണ്‌. മാര്‍കേസിന്‍െറ നോവല്‍ വായിച്ചിട്ടുള്ളവരെ `ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറ' എന്ന, 130 മിനിറ്റ്‌ നീണ്ട സിനിമ നിരാശപ്പെടുത്തും. ആഹ്ലാദകരമായ ഒരു വായനാനുഭവത്തിന്‍െറ ഓര്‍മയുമായി സിനിമയെ സമീപിക്കുമ്പോള്‍ മാര്‍കേസിന്‍െറ രചനാവൈഭവമോ ജീവിതവീക്ഷണമോ അവിടെ നമുക്ക്‌ കണ്ടെത്താനാവില്ല. മാര്‍കേസിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെപോയ ഒരു സംവിധായകന്‍െറ പരുങ്ങല്‍ നമുക്ക്‌ എളുപ്പം ബോധ്യപ്പെടും.

1870 മുതല്‍ 1930വരെയാണ്‌ കഥയുടെ കാലഘട്ടം. മഗ്‌ദലിന നദിക്കരയിലെ ഒരു കരീബിയന്‍ നഗരമാണ്‌ പശ്ചാത്തലം. ടെലിഗ്രാഫ്‌ മെസഞ്ചറായി ജീവിതം തുടങ്ങി വന്‍ കപ്പല്‍ക്കമ്പനിയുടെ ഉടമയായി മാറുന്ന ഫേ്‌ളാറന്‍റിനൊ അരിസയുടെ ഭൗതിക വളര്‍ച്ചയും പ്രണയസാഫല്യത്തിനായുള്ള അനന്തമായ കാത്തിരിപ്പുമാണ്‌ ഇതിവൃത്തം. ദാരിദ്ര്യം പിടിച്ച തെരുവില്‍ അമ്മയെ്‌ക്കാപ്പമായിരുന്നു ഫേ്‌ളാറന്‍റിനൊയുടെ താമസം. കപ്പല്‍ക്കമ്പനി ഉടമകളിലൊരാളായിരുന്നു അവന്‍െറ അച്ഛന്‍. പക്ഷേ, പരസ്യമായി പിതൃത്വം ഏറ്റെടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. കവികൂടിയായ ഫേ്‌ളാറന്‍റിനൊയുടെ മനസ്സിലേക്ക്‌ കോവര്‍ക്കഴുത വ്യാപാരിയുടെ മകള്‍ ഫെര്‍മിന ഡാസ കടന്നുവരുന്നു. അവളുടെ അച്ഛന്‌ ഈ ബന്ധം ഇഷ്‌ടമായിരുന്നില്ല. കോളറക്കാലത്ത്‌ മകളെ ചികിത്സിക്കാനെത്തിയ അഭിജാത കുടുംബാംഗമായ ഡോ. ജുവനാല്‍ അര്‍ബിനൊയുടെ വിവാഹാഭ്യര്‍ഥന ഫെര്‍മിനയുടെ അച്ഛന്‍ സസന്തോഷം സ്വീകരിക്കുന്നു. പ്രേമം വെറും മിഥ്യയാണെന്നു പ്രഖ്യാപിച്ച്‌ , തങ്ങളുടെ ഹ്രസ്വമായ പ്രണയവര്‍ഷങ്ങളെ മറക്കാന്‍ ഫെര്‍മിനയും തയ്യാറാവുന്നു. ഫേ്‌ളാറന്‍റിനൊ പക്ഷേ, നിരാശനാവുന്നില്ല. കാമുകിക്കുവേണ്ടി തന്‍െറ `പ്രണയപരിശുദ്ധി' കാത്തുസൂക്ഷിക്കാന്‍ തീരുമാനിക്കുന്നു അയാള്‍. ഫെര്‍മിനയുടെ ഭര്‍ത്താവ്‌ മരിക്കുന്ന സുദിനത്തിനുവേണ്ടിയായിരുന്നു അയാളുടെ കാത്തിരിപ്പ്‌. തന്‍െറ വികൃതിയായ തത്തയെ പിടിക്കാനുള്ള ശ്രമത്തില്‍ 81-ാം വയസ്സില്‍ ഡോ. അര്‍ബിനൊ മരത്തില്‍നിന്ന്‌ വീണ്‌ മരിക്കുന്നു. ശവസംസ്‌കാരദിനത്തില്‍ ഫേ്‌ളാറന്‍റിനൊ ഫെര്‍മിനയുടെ അടുത്തെത്തി പ്രണയാഭ്യര്‍ഥന ആവര്‍ത്തിക്കുന്നു. കുറച്ചുകാലത്തെ കാത്തിരിപ്പു വേണ്ടിവന്നെങ്കിലും ഫെര്‍മിനയുടെ മനസ്സില്‍ അയാള്‍ വീണ്ടും ഇടം നേടുന്നു.
പ്രണയവും പ്രണയനിരാസവും വഞ്ചനയും പ്രതീക്ഷയും വാര്‍ധക്യവും ജീവിതവും മരണവുമെല്ലാം മാര്‍കേസിന്‍െറ നോവലില്‍ കത്തിപ്പടര്‍ന്നുനില്‍ക്കുന്നു. ഓരോ കഥാപാത്രവും നെഞ്ചുറപ്പോടെ നില്‍ക്കുന്നവരാണ്‌. മൈക്ക്‌ നെവില്‍ സംവിധാനം ചെയ്‌ത സിനിമയിലാവട്ടെ കഥാപാത്രങ്ങളുടെ വ്യക്തിത്വം മങ്ങിപ്പോകുന്നു. രണ്ട്‌ നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ഇതിവൃത്തത്തിലെ രാഷ്‌ട്രീയ, സാമൂഹിക ചരിത്രമെല്ലാം സിനിമയില്‍ അപ്രത്യക്ഷമായിരിക്കുന്നു.

വിചിത്രമായ സ്വഭാവഘടനയുള്ളവനാണ്‌ ഇതിലെ മുഖ്യകഥാപാത്രമായ ഫേ്‌ളാറന്‍റിനോ അരിസ. അയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും നോവലിസ്റ്റ്‌ പിന്തുടരുന്നുണ്ട്‌. ഓരോ ചിന്തയും രേഖപ്പെടുത്തുന്നുണ്ട്‌. പക്ഷേ, അതൊന്നും സിനിമയിലേക്ക്‌ കൊണ്ടുവരാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടില്ല. കാമുകിയോടുള്ള പ്രണയത്തിന്‍െറ വിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും തന്‍െറ ജീവിതത്തിലേക്ക്‌ ആകസ്‌മികമായി കടന്നുവന്ന ധാരാളം സ്‌ത്രീകളെ ഫേ്‌ളാറന്‍റിനോ സേ്‌നഹിച്ചിരുന്നു. അര നൂറ്റാണ്ടിനിടയില്‍ 622 സ്‌ത്രീകളാണ്‌ അയാളുടെ ജീവിതത്തില്‍ കയറിയിറങ്ങിയത്‌. അതില്‍ പലരും വിധവകളായിരുന്നു. തന്‍െറ രതിവേട്ടയുടെ ചരിത്രരേഖകള്‍ 25 നോട്ടുബുക്കുകളിലായി അയാള്‍ പകര്‍ത്തിവെച്ചു. ഫേ്‌ളാറന്‍റിനൊയുടെ ഈയൊരു സ്വഭാവവിശേഷത്തിനാണ്‌ സംവിധായകന്‍ ഊന്നല്‍ നല്‍കിയത്‌. ഭോഗാസക്തനായ ഒരു ഞരമ്പുരോഗിയുടെ തലത്തിലേക്ക്‌ ഫേ്‌ളാറന്‍റിനൊയെ സംവിധായകന്‍ വലിച്ചുതാഴ്‌ത്തിക്കളഞ്ഞു. അവഹേളനത്തിന്‍െറ ബാല്യവും യൗവനവും പിന്നിടുകയും മരണത്തെക്കാളും വാര്‍ധക്യത്തെ ഭയപ്പെടുകയും പ്രണയസാക്ഷാത്‌കാരത്തിനായി ജീവിതം നീക്കിവെക്കുകയും ചെയ്‌ത ഫേ്‌ളാറന്‍റിനോയുടെ മനസ്സ്‌ കാണാന്‍ സംവിധായകന്‌ കഴിഞ്ഞില്ല. ഫേ്‌ളാറന്‍റിനോയുടെ രതിവേട്ടയാണ്‌ ക്യാമറയുടെ ദൃശ്യപരിധിയില്‍ പ്രാധാന്യം നേടുന്നത്‌.

നോവലിന്‍െറ ഇതിവൃത്തഘടനയെ അതേപടി പിന്തുടരുകയാണ്‌ സിനിമ. പക്ഷേ, പല കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഉപേക്ഷിക്കുകയോ വേണ്ട രീതിയില്‍ പരിഗണിക്കുകയോ ചെയ്യാതെയാണ്‌ സിനിമ മുന്നോട്ടുപോകുന്നത്‌. വാര്‍ധക്യത്തെ പേടിച്ച ജെറിമെ ഡി സെന്‍റ്‌ അമോര്‍ എന്ന കഥാപാത്രം തന്നെ ഉദാഹരണം. വികലാംഗനായിത്തീര്‍ന്ന ഈ യുദ്ധവീരന്‍െറ ആത്മഹത്യ ചിത്രീകരിച്ചുകൊണ്ടാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. സ്വര്‍ണസയനൈഡിന്‍െറ തീക്ഷ്‌ണഗന്ധമുള്ള പുക ശ്വസിച്ച്‌ ഓര്‍മയുടെ പീഡനങ്ങളില്‍ നിന്ന്‌ അയാള്‍ രക്ഷപ്പെടുകയായിരുന്നു. ഡോ.ജുവനാല്‍ അര്‍ബിനൊയുടെ മരണചിന്തകളിലേക്ക്‌ ഒരു പാലമിടാനാണ്‌ മാര്‍കേസ്‌ ജെറിമെയുടെ ആത്മഹത്യയിലൂടെ ശ്രമിച്ചത്‌. പക്ഷേ, സിനിമയില്‍ ആ ഭാഗം പാടെ ഉപേക്ഷിക്കപ്പെട്ടു.

60 വയസ്സിനപ്പുറം ജീവിതം വേണ്ടെന്ന്‌ ശഠിച്ചയാളാണ്‌ ജെറിമെ. ഡോ.അര്‍ബിനൊയുടെ സുഹൃത്തായിരുന്നു അയാള്‍. ഇരുവര്‍ക്കും ചതുരംഗം ഏറെ ഇഷ്‌ടമായിരുന്നു. വെള്ളക്കരുക്കള്‍ കൊണ്ടേ ജറിമെ കളിച്ചിരുന്നുള്ളൂ. 60-ാം വയസ്സില്‍ മരണത്തിന്‍െറ കറുത്ത കള്ളിയില്‍ അയാള്‍ സ്വയം അര്‍പ്പിച്ചു. അയാളെ കാണാനെത്തിയ ഡോ. അര്‍ബിനൊയുടെ ചിന്തകളാണ്‌ ആദ്യ അധ്യായത്തിന്‍െറ ഏറെ ഭാഗവും. ജീവിതത്തെക്കുറിച്ചും ജരാനരയെക്കുറിച്ചും ചിന്തിക്കുന്ന അര്‍ബിനൊയുടെ മനസ്സിലേക്ക്‌ മരണഭയവും വലിഞ്ഞുകയറുന്നു. ഫേ്‌ളാറന്‍റിനൊ അരിസയിലും മരണചിന്ത അരിച്ചെത്തുന്നത്‌ ഈ അധ്യായത്തില്‍ നമുക്ക്‌ വായിച്ചെടുക്കാം. ഇത്തരം വായനാനുഭവമാണ്‌ സിനിമയില്‍ പാടെ നഷ്‌ടമായിരിക്കുന്നത്‌

Thursday, July 23, 2009

പ്രകാശം പരത്തുന്നവള്‍

മനസ്സിലെ നന്മകൊണ്ട്‌ മറ്റുള്ളവരില്‍ പ്രകാശം ചൊരിയുന്ന ഒരു പത്തുവയസ്സുകാരി നായികയാകുന്ന വിയറ്റ്‌നാമീസ്‌ ചിത്രമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ' . ജന്മംകൊണ്ട്‌ പാതി വിയറ്റ്‌നാംകാരനായ സ്റ്റെഫാന്‍ ഗോജര്‍ ആണ്‌ സംവിധായകന്‍. 2007-ലെ ലോസ്‌ ആഞ്‌ജലിസ്‌ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ്‌ അവാര്‍ഡ്‌ നേടിയ സിനിമയാണിത്‌
അനാഥയായ ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ക്കഥയല്ല വിയറ്റ്‌നാമീസ്‌-അമേരിക്കനായ സ്റ്റെഫാന്‍ പറയുന്നത്‌. ജീവിതത്തിന്‍െറ പ്രസന്ന ഭാവങ്ങളെ ഇഷ്‌ടപ്പെടുന്നവളാണ്‌ തോയി എന്ന പെണ്‍കുട്ടി. താന്‍ ബന്ധപ്പെടുന്നവരെയൊക്കെ തന്നിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ അവള്‍ക്ക്‌ കഴിയുന്നു. സങ്കടങ്ങളോര്‍ത്ത്‌ വാവിട്ടു കരയുന്നില്ല അവള്‍. സ്വന്തം നന്മയില്‍ അവള്‍ക്ക്‌ വിശ്വാസമുണ്ട്‌. പോകുന്നിടത്തെല്ലാം അവള്‍ പ്രകാശം ചൊരിയുന്നു. ദുരനുഭവങ്ങളെ ഒരു നോട്ടത്തിലൂടെ, നിര്‍വികാരമായ മുഖഭാവത്തിലൂടെ അവള്‍ കീഴടക്കുന്നു..

95 മിനിറ്റ്‌ നീണ്ട ഈ ചിത്രം അഞ്ചുദിവസത്തെ കഥയാണ്‌ പറയുന്നത്‌. സെയ്‌ഗോണ്‍ നഗരമാണ്‌ പശ്ചാത്തലം. അവിടെ അപരിചിതരായെത്തി, സേ്‌നഹത്താല്‍ ബന്ധിതരായി, ഒരു കുടുംബമായി മാറുന്നു മൂന്നു കഥാപാത്രങ്ങള്‍. ഈയൊരു ഇതിവൃത്തത്തെ ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുകയാണ്‌ സ്റ്റെഫാന്‍.

പിതൃസഹോദരന്‍െറ ക്രൂരമായ പെരുമാറ്റം സഹിക്കാനാവാതെ അയാളുടെ ഫാക്ടറിയില്‍നിന്ന്‌ സെയ്‌ഗോണ്‍ നഗരത്തിലേക്ക്‌ രക്ഷപ്പെടുകയാണ്‌ തോയി എന്ന പെണ്‍കുട്ടി. പ്രായോഗികമതിയാണവള്‍. തന്‍െറ ചില്ലറ സമ്പാദ്യവുമെടുത്താണവള്‍ നഗരത്തിലെത്തുന്നത്‌. നഗരക്കാഴ്‌ചകളടങ്ങിയ പിക്‌ചര്‍ കാര്‍ഡുകള്‍ വില്‍ക്കുന്ന ജോലിയാണ്‌ അവളാദ്യം ചെയ്യുന്നത്‌. അതു പരാജയമായപ്പോള്‍ റോസാപ്പൂ വില്‌പനയിലേക്ക്‌ തിരിയുന്നു. അതവളുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്‌. സമാനഹൃദയരായ ലാന്‍, ഹായ്‌ എന്നിവരെ അവള്‍ പരിചയപ്പെടുന്നു. 26 വയസ്സായിട്ടും ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാവാതെ ഉഴലുന്ന വിമാനജോലിക്കാരിയാണ്‌ ലാന്‍. മൃഗങ്ങളെ ജീവനുതുല്യം സേ്‌നഹിക്കുന്ന മൃഗപരിപാലകനാണ്‌ ഹായ്‌ എന്ന അനാഥ യുവാവ്‌. (അവന്‌ ഏറ്റവുമിഷ്‌ടപ്പെട്ട ആനക്കുട്ടിയെ അടുത്തുതന്നെ നഷ്‌ടപ്പെടും. ആനക്കുട്ടിയെ ഇന്ത്യയിലെ ഒരു മൃഗശാലയ്‌ക്ക്‌ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ഉടമസ്ഥന്‍.) ഈ മൂന്നു പേര്‍ക്കുമിടയിലുണ്ടാകുന്ന അടുപ്പത്തിന്‍െറ ഹൃദ്യമായ ആവിഷ്‌കാരമാണ്‌ `ഔള്‍ ആന്‍ഡ്‌ ദ സ്‌പാരൗ'.

നഗരവത്‌കരണത്തിന്‍െറ ശാപത്തില്‍നിന്ന്‌ സെയ്‌ഗോണും മോചിതമല്ലെന്ന്‌ ചിത്രം സൂചിപ്പിക്കുന്നു. നഗരത്തിരക്കിലാണ്‌ ലാനും തോയിയും ഹായിയും ഇടയെ്‌ക്കാക്കെ കണ്ടുമുട്ടുന്നത്‌. വാഹന ബാഹുല്യത്തിലും ആര്‍ഭാടങ്ങളിലും നഗരം ഇരമ്പിയൊഴുകുമ്പോള്‍ അതിനെതിരെ നീന്തുകയാണീ കഥാപാത്രങ്ങള്‍. അവര്‍ മൂവരും ചേര്‍ന്ന്‌ സ്വന്തമായൊരു ലോകം പണിയുകയാണ്‌. ഊഷ്‌മളമായ സേ്‌നഹത്തിന്‍െറ, കാരുണ്യത്തിന്‍െറ ലോകം.

ലാന്‍ എന്ന ഫൈ്‌ളറ്റ്‌ അറ്റന്‍റന്‍റിന്‍െറ അഞ്ചു വിശ്രമദിനങ്ങളിലാണ്‌ കഥ നടക്കുന്നത്‌. ഹാനോയില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്‌ചയാണ്‌ അവള്‍ സെയ്‌ഗോണില്‍ എത്തുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ അടുത്ത ഡ്യൂട്ടി. അതുവരെ ഹോട്ടലില്‍ വിശ്രമം. ഈ ദിവസങ്ങള്‍ക്കിടയിലാണ്‌ സംവിധായകന്‍ ഇതിവൃത്തം പൂര്‍ത്തിയാക്കുന്നത്‌.

തോയി ആണ്‌ ഈ സിനിമയുടെ മുഖ്യ ആകര്‍ഷണം. മിക്ക രംഗങ്ങളിലും അവളുടെ സാന്നിധ്യമുണ്ട്‌. അമ്പരപ്പും ആഹ്ലാദവും പ്രതീക്ഷയും ആ കുഞ്ഞുമുഖത്ത്‌ മാറിമാറി പ്രത്യക്ഷപ്പെടുന്നു. വിറ്റോറിയ ഡിസീക്കയുടെ `ബൈസിക്കിള്‍ തീവ്‌സി'ലെ (1948) കൊച്ചു ബ്രൂണോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിലുണ്ട്‌. അതുപോലെ, തോയി എന്ന പെണ്‍കുട്ടിക്കും മരണമില്ല.

Thursday, June 18, 2009

ചെറുനാരങ്ങാത്തോട്ടം

ഇസ്രായേലിയാണെങ്കിലും പ്രശസ്‌ത സംവിധായകന്‍ എറാന്‍ എക്‌ലിസ്‌ മനസ്സുകൊണ്ട്‌ അറബ്‌ ജനതയെ്‌ക്കാപ്പമാണ്‌. അധിനിവേശത്തിന്‌ എതിരാണദ്ദേഹം. ഭൂപ്രദേശങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ അതിര്‍ത്തി വരയ്‌ക്കുന്നതിനെ അദ്ദേഹം വെറുക്കുന്നു. സിറിയന്‍ പൗരത്വപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന `സിറിയന്‍ ബ്രൈഡി'ലും (2004) ചെടികളില്‍പ്പോലും സുരക്ഷാഭീഷണി കണ്ടെത്തുന്ന ഇസ്രായേലിന്‍െറ ഭീതിരാഷ്ട്രീയത്തെ പരിഹസിക്കുന്ന `ലെമണ്‍ ട്രീ' യിലും(2008) ഈ നിലപാടാണ്‌ എറാന്‍ ശക്തമായി ആവിഷ്‌കരിക്കുന്നത്‌.

വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ മോന എന്ന സിറിയന്‍ യുവതിയും അവളുടെ കുടുംബാംഗങ്ങളും കുടിക്കുന്ന കണ്ണീരാണ്‌ `സിറിയന്‍ ബ്രൈഡി'ന്‍െറ ഇതിവൃത്തം. ഇസ്രായേലിന്‍െറ അധീനതയിലുള്ള ഗോലാന്‍കുന്നില്‍ ജീവിക്കുന്ന മോനയുടെ വിവാഹനാളില്‍ നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. മോനയുടെ വിവാഹത്തിനു സമ്മതംകിട്ടാന്‍ തന്നെ അഞ്ചു മാസം വേണ്ടിവന്നു. അതു കഴിഞ്ഞ്‌, വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ എന്തെല്ലാം വൈതരണികള്‍. പുഞ്ചിരിയും വിഷാദവും മാറിമാറി വരുന്ന ആ നവവധുവിന്‍െറ മുഖം ആര്‍ക്കാണ്‌ മറക്കാനാവുക?

വിധവയായ ഒരു പലസ്‌തീന്‍ മധ്യവയസ്‌കയുടെ നിയമപ്പോരാട്ടത്തിന്‍െറ കഥയാണ്‌ `ലെമണ്‍ ട്രീ'. പൈതൃകമായി കിട്ടിയ തന്‍െറ ചെറുനാരങ്ങത്തോട്ടം സുരക്ഷയുടെ പേരില്‍ ഇസ്രായേല്‍ സൈന്യം അപ്പാടെ പിഴുതുകളയാനൊരുങ്ങിയപ്പോള്‍ അതിനെ ഏകയായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച സല്‍മ സിഡാനാണ്‌ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. 2008-ല്‍ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌.

ഇസ്രായേലിനും അവരുടെ അധീനതയിലുള്ള വെസ്റ്റ്‌ ബാങ്കിനുമിടയില്‍ വരുന്ന ഹരിതരേഖയുടെ ഇരു ഭാഗത്തുമായാണ്‌ കഥ നടക്കുന്നത്‌. മൂന്നു മക്കളുടെ അമ്മയായ സല്‍മ സിഡാന്‍െറ ജീവനോപാധിയാണ്‌ വീടിനു തൊട്ടുള്ള നാരകത്തോട്ടം. ഭര്‍ത്താവ്‌ പത്തു വര്‍ഷം മുമ്പ്‌ മരിച്ചു. പെണ്‍മക്കള്‍ വിവാഹിതരായി വേറെ കഴിയുന്നു. മകന്‍ അമേരിക്കയില്‍ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്നു. 40 വര്‍ഷമായി നാരകത്തോട്ടത്തെ മക്കളെപ്പോലെ പരിചരിക്കുന്ന ഒരു വൃദ്ധനാണ്‌ സല്‍മയുടെ ഏക കൂട്ട്‌. ഒരുനാള്‍ അവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട്‌ ഇസ്രായേല്‍ രാജ്യരക്ഷാമന്ത്രി നെവോണും ഭാര്യയും തോട്ടത്തിന്‌ എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കാനെത്തുന്നു. തിങ്ങിനിറഞ്ഞ ഇലകള്‍ക്കിടയില്‍ വിളഞ്ഞു പാകമായി നില്‍ക്കുകയാണ്‌ ചെറുനാരങ്ങകള്‍. ആ തോട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ആപത്ത്‌ മണക്കുന്നു. ഭീകരന്മാര്‍ തോട്ടത്തില്‍ ഒളിഞ്ഞിരുന്നു മന്ത്രിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താം. അല്ലെങ്കില്‍, അവിടേക്ക്‌ ബോംബുകളെറിഞ്ഞേക്കാം. സൈനികര്‍ തോട്ടത്തിനു ചുറ്റും മുള്ളുവേലി കെട്ടുന്നു. ശത്രു നിരീക്ഷണത്തിന്‌ വാച്ച്‌ടവര്‍ ഒരുക്കുന്നു. സെന്‍സര്‍ ഘടിപ്പിക്കുന്നു. എന്നിട്ടും റിസെ്‌കടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. നഷ്‌ടപരിഹാരം നല്‍കി നാരകത്തോട്ടം ഉടനെ പിഴുതുമാറ്റുമെന്ന്‌ കാണിച്ച്‌ സൈന്യം സല്‍മയ്‌ക്ക്‌ കത്തു കൊടുക്കുന്നു.

നാരകത്തോട്ടം ഒഴിവാക്കി അമേരിക്കയില്‍ വന്നു താമസിക്കാനുള്ള മകന്‍െറ ക്ഷണം സല്‍മ നിരാകരിക്കുന്നു. അനീതിക്കെതിരെ ഒറ്റയ്‌ക്ക്‌ പൊരുതാനായിരുന്നു അവരുടെ തീരുമാനം. സിയാദ്‌ എന്ന യുവ അഭിഭാഷകന്‍ വഴി ആദ്യം ഇസ്രായേല്‍ സൈനികകോടതിയില്‍ സല്‍മ അപ്പീല്‍ നല്‍കുന്നു. അതു തള്ളിയപ്പോള്‍ സുപ്രീംകോടതിയില്‍ പോകുന്നു. ഇതിനിടയ്‌ക്ക്‌ നാരകത്തോട്ടം പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായും ഫീച്ചറായും നിറയുന്നു. സംഭവം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇതിനു രാഷ്‌ട്രീയമാനവും കൈവരുന്നു.

ഇതിനിടെ സൈന്യം സല്‍മയെ തോട്ടത്തില്‍ കടക്കുന്നതില്‍നിന്നു വിലക്കുന്നു. പിതാവിന്‍െറയും ഭര്‍ത്താവിന്‍െറയും സാന്നിധ്യം തുടിച്ചുനില്‍ക്കുന്ന നാരകച്ചെടികള്‍ വെള്ളം കിട്ടാതെ കരിയുന്നത്‌ സല്‍മ വേദനയോടെ നോക്കിനില്‍ക്കുന്നു. മൂപ്പെത്തിയ നാരങ്ങകള്‍ വാടിക്കൊഴിഞ്ഞു വീഴുന്നു.

ഒടുവില്‍ സുപ്രീംകോടതിയും സല്‍മയുടെ അപ്പീല്‍ തള്ളി. പക്ഷേ, നേരത്തേയുള്ള സൈനിക ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ആകെയുള്ള 300 ചെടികളില്‍ പകുതിയെണ്ണത്തിന്‍െറ ഉയരം 30 സെ.മീറ്ററാക്കി കുറയ്‌ക്കുക എന്നതായിരുന്നു ഭേദഗതി. മന്ത്രിയുടെ രക്ഷാസൈനികര്‍ക്ക്‌ തോട്ടത്തിലേക്ക്‌ ശരിയായ കാഴ്‌ച കിട്ടാനാണിത്‌. മുഴുവന്‍ ചെടികളും പിഴുതെറിയുന്നതിനു പകരമുള്ള ഈ വിധി പക്ഷേ, സല്‍മയ്‌ക്ക്‌ ആശ്വാസം നല്‍കുന്നില്ല. ശത്രുവിന്‍െറ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ കീഴടങ്ങുകയേ അവര്‍ക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

തായ്‌ത്തടി ചെറുതായി നിലനിര്‍ത്തി, ശിഖരങ്ങള്‍ മുറിച്ചുമാറ്റി നഗ്നമാക്കപ്പെട്ട നാരകത്തോട്ടത്തിലൂടെ ഹതാശയായി നടക്കുന്ന സല്‍മയെ കാണിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌. രാജ്യരക്ഷാമന്ത്രി ആ ദൃശ്യം കാണുന്നുണ്ട്‌. അയാളുടെ മനസ്സില്‍ പശ്ചാത്താപത്തിന്‍െറ കണികയെങ്കിലുമുള്ളതായി സൂചനയില്ല. (നാരകത്തോട്ടം വെട്ടിക്കളയുന്നതിനു മന്ത്രിയുടെ ഭാര്യ എതിരായിരുന്നു. അവരതു പരസ്യമായി പത്രങ്ങളോടും പറയുന്നുണ്ട്‌.)

പിതാവും മകളും നാരകത്തോട്ടവും തമ്മിലുള്ള സുദൃഢ ബന്ധം സൂചിപ്പിക്കുന്ന മനോഹരമായ ദൃശ്യമുണ്ടിതില്‍. പാകമായ ചെറുനാരങ്ങകള്‍ ഓരോന്നായി പൊഴിഞ്ഞുവീഴുന്നത്‌ ക്ലോസപ്പില്‍ കാണിക്കുന്നു. കാറ്റിലാടുന്ന നാരകച്ചെടിയുടെ നിഴല്‍ മുറിയില്‍ വന്നുനിറയുന്നു. തുടര്‍ന്ന്‌ `സല്‍മ' എന്ന വിളി. പിതാവിന്‍െറ തോളിലിരുന്ന്‌ സല്‍മ എന്ന പെണ്‍കുട്ടി നാരങ്ങകളെ തൊടാന്‍ ശ്രമിക്കുകയാണ്‌. `ലെമണ്‍ ട്രീ'യുടെ ആത്മാവാണ്‌ ഈ ദൃശ്യത്തിലുള്ളത്‌.

`ലെമണ്‍ട്രീ'യോട്‌ സമാനത പുലര്‍ത്തുന്നതാണ്‌ പ്രശസ്‌ത തുര്‍ക്കി സംവിധായകനായ നൂറി ബില്‍ജി സെലാന്‍െറ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌' എന്ന ചിത്രം. `ത്രീ മങ്കീസി'ന്‍െറ സംവിധായകനായ സെലാന്‍െറ ആദ്യകാല സിനിമയാണിത്‌. തന്‍െറ പാടത്ത്‌ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ച എമിന്‍ എന്ന വൃദ്ധന്‍െറ കഥ പറയുന്നു ഈ ചിത്രം. മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ആ സ്ഥലത്തിന്‍െറ പട്ടയം തരാം എന്നാണ്‌ സര്‍ക്കാറിന്‍െറ വാഗ്‌ദാനം. 50 വര്‍ഷം മുമ്പ്‌ താന്‍ നട്ട ആ മരങ്ങളെ കൊല്ലാന്‍ എമിനു കഴിയില്ല. സര്‍ക്കാര്‍ സര്‍വേ എടുത്തുകഴിഞ്ഞതാണ്‌. എമിന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി ഉദ്യോഗസ്ഥര്‍ മരങ്ങളില്‍ അടയാളവുമിടുന്നു. ചലച്ചിത്രകാരനായ മകന്‍െറ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഇങ്ങനെയൊരു ചതിപറ്റിയത്‌ എമിന്‍ അറിഞ്ഞിരുന്നില്ല. നിയമവശം എമിന്‌ നന്നായറിയാം. പൊരുതാന്‍ തന്നെയാണ്‌ അയാളുടെയും ഭാവം. തന്‍െറ പ്രിയമരങ്ങളില്‍ ഏതുനിമിഷവും കോടാലി വീഴുമെന്ന്‌ എമിന്‍ ഭയക്കുന്നു. മെയ്‌മാസം തനിക്ക്‌ നല്ല ഓര്‍മകളല്ല സമ്മാനിച്ചിട്ടുള്ളതെന്ന്‌ അയാള്‍ പരിതപിക്കുന്നു. മെയ്‌മാസത്തിലെ മേഘങ്ങള്‍ അയാളുടെ മനസ്സില്‍ ഇരുട്ടുനിറയ്‌ക്കുന്നു. പെയെ്‌താഴിയാതെ അസ്വസ്ഥതയായി അത്‌ നെഞ്ചില്‍ കനംവെച്ചു നില്‍ക്കുന്നു.

മരംമുറിക്കാനെത്തുന്ന അധികാരികളെ തടയാനായി അയാള്‍ ഒറ്റയ്‌ക്ക്‌ മരങ്ങള്‍ക്ക്‌ കാവല്‍നില്‍ക്കുന്നു. സാന്ത്വനത്തിന്‍െറ ഇലകളാട്ടി, തണലും കുളിരും പകരുന്ന വെള്ളിലമരത്തിന്‍െറ ചുവട്ടിലിരുന്ന്‌ എമിന്‍ പേരക്ക തിന്നുന്നതാണ്‌ അവസാന രംഗത്തില്‍ കാണുന്നത്‌. ഇരുപതുവര്‍ഷമായി സര്‍ക്കാറിന്‍െറ കോടാലിയെ ശങ്കയോടെ കാത്തിരിക്കുകയായിരുന്നു അയാള്‍. ആ വിധി ദിനം വന്നു എന്നയാള്‍ക്ക്‌ ബോധ്യമാകുന്നു. തന്‍െറ തണല്‍ നഷ്‌ടപ്പെടുകയാണ്‌. പാതി തിന്ന പേരക്ക കൈയില്‍ പിടിച്ച്‌ അയാള്‍ ശാന്തനായി കണ്ണടയ്‌ക്കുന്നു. അയാളുടെ പരാജയം സൂചിപ്പിച്ചുകൊണ്ട്‌, കണ്ണില്‍ കുത്തുന്ന വെളിച്ചം മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കടന്നുവന്നു സ്‌ക്രീനാകെ നിറയുകയാണ്‌. `ലമണ്‍ ട്രീ'യിലെ രാഷ്ട്രീയ മാനമൊന്നും `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌'ക്കില്ല. എങ്കിലും രണ്ടു ചിത്രങ്ങളിലും മറ്റു സമാനതകളുണ്ട്‌. ആത്മാവുള്ള മരത്തിന്‍െറ ജീവനുവേണ്ടിയുള്ള പോരാട്ടങ്ങളാണ്‌ രണ്ടിടത്തും. അവ നടത്തുന്നത്‌ സാധാരണക്കാരും. രണ്ടുപേരുടെയും ശ്രമം ഒടുവില്‍ പരാജയപ്പെടുകയാണ്‌.

Sunday, May 31, 2009

സത്യത്തിന്‍െറ കണ്ണ്‌ പൊത്തുമ്പോള്‍

നദിയുടെ ഉദ്‌ഭവം പോലെയാണ്‌ ഒരു തിരക്കഥയുടെ തുടക്കം. ആദ്യം ഏതാനും ജലകണങ്ങള്‍. അവ കൂടിച്ചേര്‍ന്ന്‌ കൊച്ചരുവിയായി രൂപാന്തരപ്പെടുന്നു. ഒട്ടേറെ കൊച്ചരുവികള്‍ ഒരുമിച്ച്‌ നദിയായി മാറുന്നു-തുര്‍ക്കി സിനിമയെ അന്താരാഷ്‌ട്രതലങ്ങളിലേക്കുയര്‍ത്തിയ നൂറി ബില്‍ജി സെലാന്‍ എന്ന സംവിധായകന്‍ തന്‍െറ സിനിമകളുടെ ജന്മത്തെപ്പറ്റി മനസ്സു തുറക്കുകയാണിവിടെ. ഒരു ജലകണമായി മനസ്സില്‍ പതിക്കുന്ന ആശയം ജീവിതത്തെ തഴുകിയുണര്‍ത്തുന്ന മഹാനദിയായി കടന്നുപോവുകയാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ സെലാന്‍ 1997-ല്‍ `കസാബ' എന്ന സിനിമയിലൂടെയാണ്‌ സംവിധാനരംഗത്തേക്ക്‌ കടക്കുന്നത്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു സിനിമകള്‍ ചെയ്‌തു. 99-ല്‍ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌', 2002-ല്‍ `ഡിസ്റ്റന്‍റ്‌', 2006-ല്‍ `ക്ലൈമെറ്റ്‌സ്‌', 2008-ല്‍ `ത്രീ മങ്കീസ്‌'. അവ ഓരോന്നും പ്രേക്ഷകരും നിരൂപകരും ശ്രദ്ധിച്ചു.

2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ സെലാന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ത്രീ മങ്കീസ്‌'. 2008-ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ മത്സരിച്ചിട്ടുണ്ട്‌ `ത്രീ മങ്കീസ്‌'.

`തിന്മ കാണരുത്‌, കേള്‍ക്കരുത്‌, പറയരുത്‌' എന്ന ആദര്‍ശചിന്തയെ സൂചിപ്പിക്കുന്നു മൂന്നു കുരങ്ങന്മാര്‍ എന്ന ശീര്‍ഷകം. ഒരു കുടുംബത്തിലെ അച്ഛന്‍, അമ്മ, മകന്‍ എന്നീ മൂന്നു വ്യക്തികളെയും ഈ ശീര്‍ഷകം പ്രതിനിധാനം ചെയ്യുന്നു. ജീവിത സമ്മര്‍ദങ്ങളെ താങ്ങാനാവാതെ തിന്മയിലേക്ക്‌ വഴുതിപ്പോകുന്ന മൂന്നുപേരെയാണ്‌ ഈ സിനിമയില്‍ നമ്മള്‍ കാണുന്നത്‌. ആത്മസംഘര്‍ഷമനുഭവിക്കുന്ന ഈ കഥാപാത്രങ്ങള്‍ സത്യത്തിനു നേരേ കണ്ണും കാതും വായും പൊത്താന്‍ നിര്‍ബന്ധിതരാകുന്നു.

ആകെ അഞ്ചു കഥാപാത്രങ്ങളാണിതിലുള്ളത്‌. മധ്യവയസ്‌കനായ ഒരു രാഷ്‌ട്രീയക്കാരന്‍, അയാളുടെ വിശ്വസ്‌തനായ ഡ്രൈവര്‍, ഡ്രൈവറുടെ ഭാര്യ, മകന്‍, റസ്റ്റോറന്‍റിലെ അനാഥ യുവാവ്‌ എന്നിവരാണീ അഞ്ചു കഥാപാത്രങ്ങള്‍. പ്രായോഗികവാദിയും കൗശലക്കാരനുമായ രാഷ്‌ട്രീയ നേതാവാണ്‌ സെര്‍വറ്റ്‌. ഒരു രാത്രി അയാളുടെ കാറിടിച്ച്‌ ഒരു കാല്‍നടയാത്രക്കാരന്‍ മരിക്കുന്നു. കേസില്‍പ്പെടാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. തന്‍െറ രാഷ്‌ട്രീയജീവിതം അതോടെ തകരും എന്നയാള്‍ക്കറിയാം. തന്‍െറ ഡ്രൈവര്‍ എയൂബിനോട്‌ ആ കുറ്റം ഏറ്റെടുക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. കുടുംബത്തിനുള്ള പണം എല്ലാ മാസവും അയാള്‍ എത്തിക്കും. ജയില്‍ശിക്ഷ കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ നല്ലൊരു തുകയും നല്‍കാമെന്ന്‌ അയാള്‍ പറയുന്നു. എയൂബ്‌ കുറ്റം ഏറ്റെടുത്ത്‌ ജയിലില്‍ പോകുന്നു. എയൂബിന്‍െറ മകന്‍ ഇസ്‌മയില്‍ കോളേജ്‌ വിദ്യാര്‍ഥിയാണ്‌. അവന്‍ പരീക്ഷയില്‍ തോല്‍ക്കുന്നു. അവനൊരു കാര്‍ വേണം. ജയിലില്‍നിന്നു തിരിച്ചു വരുമ്പോള്‍ നല്‍കാമെന്നേറ്റ പണത്തിന്‍െറ പകുതി കിട്ടിയാല്‍ ഒരു കാര്‍ വാങ്ങാം. മകന്‍െറ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ ഹാസര്‍ സെര്‍വറ്റിനെ കാണാന്‍ പോകുന്നു. അയാള്‍ സഹായിക്കാമെന്നേറ്റു. ഇതിനിടയില്‍ ഹാസറും സെര്‍വറ്റും തമ്മില്‍ അടുക്കുന്നു. ഈ ബന്ധം മനസ്സിലാക്കുന്ന ഇസ്‌മയില്‍ അമ്മയെ ശകാരിക്കുകയും തല്ലുകയും ചെയ്യുന്നു.

ഒന്‍പതുമാസത്തെ ജയില്‍ വാസത്തിനുശേഷം എയൂബ്‌ തിരിച്ചെത്തുന്നു. തന്നോടാലോചിക്കാതെ കാര്‍ വാങ്ങിയതില്‍ അയാള്‍ രോഷാകുലനാകുന്നു. ഭാര്യയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങള്‍ അയാളെ സംശയാലുവാക്കി. മകന്‍ പറയാതെ തന്നെ എയൂബിന്‌ കാര്യങ്ങള്‍ വ്യക്തമാകുന്നു. സെര്‍വറ്റിന്‌ ഒരു താത്‌കാലിക കൗതുകം മാത്രമേ ഹാസറിനോടുണ്ടായിരുന്നുള്ളൂ. പക്ഷേ, ഹാസര്‍ ആ ബന്ധം നഷ്‌ടപ്പെടാനാഗ്രഹിക്കുന്നില്ല. തന്നെ സ്വീകരിക്കണമെന്ന അവളുടെ അഭ്യര്‍ഥന സെര്‍വറ്റ്‌ തള്ളുന്നു.

ദിവസങ്ങള്‍ക്കകം സെര്‍വറ്റ്‌ കൊലചെയ്യപ്പെടുന്നു. പോലീസിനു ഹാസറെയായിരുന്നു സംശയം. പക്ഷേ, കൊന്നത്‌ മകന്‍ ഇസ്‌മയിലായിരുന്നു. മകനെ രക്ഷിക്കാനായി എയൂബ്‌ റസ്റ്റോറന്‍റിലെ അനാഥ യുവാവിനെ സമീപിക്കുന്നു. താനൊരിക്കല്‍ ഇരയായ അതേ ആവശ്യത്തിനുവേണ്ടി. കൊലപാതകക്കുറ്റം ഏറ്റെടുത്താല്‍ നല്ലൊരു സംഖ്യ നല്‍കാമെന്ന്‌ അയാള്‍ വാഗ്‌ദാനം ചെയ്യുന്നു.

വിജനമായ പാതയിലൂടെ രാത്രി ഒറ്റയ്‌ക്ക്‌ കാറോടിച്ചുപോകുന്ന സെര്‍വറ്റിനെ കാണിച്ചുകൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. മനോഹരമായ ഒരു ലോങ്‌ഷോട്ടില്‍, ഇരുട്ടിനെ വകഞ്ഞുമാറ്റി ആ കാര്‍ ഒരു പൊട്ടുപോലെ അപ്രത്യക്ഷമാകുന്നു. പിന്നെ നമ്മള്‍ കാണുന്നത്‌ അപകട രംഗമാണ്‌. മകന്‍െറ സമപ്രായമുള്ള ഒരനാഥനെ ബലിയാടാക്കുന്നതില്‍ ഖിന്നതയുള്ള എയൂബിന്‍െറ മാനസികാസ്വസ്ഥത നമ്മളിലേക്ക്‌ പകര്‍ന്നു തന്നാണ്‌ സെലാന്‍ `ത്രീ മങ്കീസ്‌' അവസാനിപ്പിക്കുന്നത്‌. തിന്മയുടെ ആധിപത്യം തുടരും എന്നു സൂചിപ്പിക്കുകയാണ്‌ സംവിധായകന്‍. പശ്ചാത്തല ശബ്ദങ്ങള്‍ മാത്രമേ ഈ ചിത്രത്തിലുള്ളൂ. തീവണ്ടി കടന്നുപോകുന്ന ശബ്ദം ഇടയ്‌ക്കിടെ സംവിധായകന്‍ കേള്‍പ്പിക്കുന്നുണ്ട്‌. കഥാപാത്രങ്ങളുടെ വൈകാരിക തലം സൂചിപ്പിക്കാനാണിത്‌. ഹാസറുടെ മൊബൈല്‍ ഫോണില്‍ നിന്നുയരുന്ന റിങ്‌ടോണ്‍ മാത്രമാണ്‌ ഈ സിനിമയിലുള്ള സംഗീതം. ആ റിങ്‌ടോണ്‍ ഉയരുമ്പോള്‍ ഹാസറിന്‍െറ നെഞ്ചിടിപ്പു കൂടുന്നത്‌ നമുക്കു മനസ്സിലാക്കാം. ഭര്‍ത്താവ്‌ എയൂബിനാകട്ടെ അതു കേള്‍ക്കുമ്പോള്‍ ആകെ അസ്വസ്ഥതയും രോഷവുമാണ്‌. ഒരാള്‍ക്കത്‌ പ്രതീക്ഷയുടെ മണിമുഴക്കമാണ്‌; മറ്റേയാള്‍ക്ക്‌ നഷ്‌ടപ്പെടലിന്‍െറയും.

രംഗങ്ങള്‍ക്ക്‌ ഭാവതീവ്രത പകരാന്‍ ലോങ്‌ഷോട്ടുകളും ക്ലോസപ്പുകളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്‌ സംവിധായകന്‍. രാഷ്ട്രീയ നേതാവും ഹാസറും അവസാനമായി കാണുന്ന രംഗം ഒരു വിദൂര ദൃശ്യത്തിലാണ്‌ ഒരുക്കുന്നത്‌. മഴമേഘങ്ങള്‍ പെയ്യാനൊരുങ്ങി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ദൃശ്യത്തിന്‌ അപൂര്‍വ ചാരുതയുണ്ട്‌. (ഏതാണ്ട്‌ മൂന്നു മിനിറ്റ്‌ നീണ്ടതാണ്‌ ഈ ദൃശ്യം.) അവസാനരംഗത്ത്‌, എയൂബിനെ സാക്ഷിനിര്‍ത്തി ഈ മഴമേഘങ്ങള്‍ ആര്‍ത്തലച്ച്‌ പെയ്‌തു തുടങ്ങുന്നു.

ഈ സിനിമയുടെ വിജയത്തില്‍ അഭിനേതാക്കള്‍ക്കും കാര്യമായ പങ്കുണ്ട്‌. നാലു മുഖ്യകഥാപാത്രങ്ങളും ശ്രദ്ധേയരായിത്തീരുന്നത്‌ അഭിനയത്തികവുകൊണ്ടാണ്‌. ഭാര്യയോടുള്ള സേ്‌നഹവും പകയും മാറി മാറി പ്രകടിപ്പിക്കുന്ന എയൂബിന്‍െറ റോളാണ്‌ മികച്ചു നില്‍ക്കുന്നത്‌. മൗനത്തിന്‍െറ അപാര സാധ്യതകളാണ്‌ യാവുസ്‌ ബിങ്കോള്‍ എന്ന നടന്‍ കാണിച്ചുതരുന്നത്‌. ഭാവങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ എറ്റിസ്‌ എസ്‌ലാന്‍ എന്ന നടിയും (ഹാസറുടെ റോള്‍) വിജയിച്ചിട്ടുണ്ട്‌.

Friday, May 8, 2009

അനാഥമാകുന്ന താക്കോല്‍ക്കൂട്ടം

വോങ്‌കര്‍ വായി എന്ന ചൈനീസ്‌ സംവിധായകന്‌ `റൊമാന്‍റിക്‌ സംവിധായകന്‍' എന്ന വിശേഷണമാണ്‌ ചേരുക. `ഡെയ്‌സ്‌ ഓഫ്‌ ബീയിങ്‌ വൈല്‍ഡ്‌' (1991), `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ്‌' (2000), `2046' (2004) എന്നീ സിനിമാത്രയം വോങ്ങിന്‌ ഏറെ പ്രശസ്‌തി നേടിക്കൊടുത്തിട്ടുണ്ട്‌. സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ്‌ ഈ ചിത്രങ്ങളിലെ വിഷയം. സൗഹൃദമാണ്‌ ജീവിതത്തിന്‍െറ അടിസ്ഥാനം എന്ന വിശ്വാസക്കാരനാണ്‌ ഈ സംവിധായകന്‍. അദ്ദേഹത്തിന്‍െറ ആദ്യത്തെ ഇംഗ്ലീഷ്‌ ചിത്രമായ `മൈ ബ്ലൂബറി നൈറ്റ്‌സി'ലും ഇതേ ആശയത്തിനാണ്‌ ഊന്നല്‍. 2007 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌. അടുപ്പവും അകല്‍ച്ചയും സമ്മാനിക്കുന്ന വേദന തന്നെ ഇതിലും വിഷയം. രണ്ട്‌ കഫെകള്‍, ഒരു ബാര്‍, ഒരു കാസിനോ (ചൂതാട്ടകേന്ദ്രം) എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. പ്രധാന കഥാപാത്രങ്ങള്‍ ആറ്‌. നാടകീയതയൊന്നുമില്ലാത്ത സംഭവങ്ങള്‍. പക്ഷേ, വോങ്ങിന്‍െറ തനതായ സംവിധാനശൈലി സിനിമയ്‌ക്ക്‌ അപൂര്‍വചാരുത പകരുന്നു.

ന്യൂയോര്‍ക്കില്‍ കഫെ നടത്തുന്ന ജറമി എന്ന ബ്രിട്ടീഷ്‌ യുവാവും കഫെയില്‍ പതിവായിവരുന്ന എലിസബത്ത്‌ എന്ന അമേരിക്കന്‍ യുവതിയും സുഹൃത്തുക്കളായി മാറുന്നു. ഇരുവരും തുല്യദുഃഖിതരാണ്‌. തകര്‍ന്ന പ്രണയങ്ങളെ താലോലിക്കുന്നവരാണിവര്‍. അകന്നു നില്‌ക്കുമ്പോള്‍ ഇവര്‍ക്കിടയിലുണ്ടാകുന്ന അടുപ്പമാണ്‌ `മൈ ബ്ലൂബറി നൈറ്റ്‌സി'ന്‍െറ ഇതിവൃത്തം.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സ്വദേശിയാണ്‌ ജറമി. മാരത്തോണില്‍ ഓടുക എന്നതായിരുന്നു അവന്‍െറ സ്വപ്‌നം. പക്ഷേ, ഒടുവില്‍ എത്തിപ്പെട്ടത്‌ ന്യൂയോര്‍ക്കിലെ കഫെയിലാണ്‌. താക്കോലുകള്‍ ശേഖരിക്കുന്നതിലും സൂര്യാസ്‌തമയം കാണുന്നതിലും താത്‌പര്യം കാണിച്ച കാത്യ എന്ന റഷ്യന്‍ പെണ്‍കുട്ടിയുമായി അവനടുത്തു. ഒരു ദിവസം ഒന്നും പറയാതെ അവള്‍ അപ്രത്യക്ഷയായി. എലിസബത്ത്‌ എന്ന ലിസിയുടെ അനുഭവവും ഏതാണ്ടിതുതന്നെ. മറ്റൊരു പെണ്‍കുട്ടിയോടൊപ്പം അവളുടെ കാമുകന്‍ സ്ഥലംവിട്ടു. എപ്പോഴെങ്കിലും തന്നെത്തേടിയെത്തുന്ന കാമുകനു നല്‌കാനായി താക്കോല്‍ക്കൂട്ടം ജറമിയെ ഏല്‌പിച്ച്‌ ലിസി ന്യൂയോര്‍ക്ക്‌ വിടുന്നു. ഏറെയകലെ, ടെന്നസിയിലെ മെംഫിസില്‍ എത്തുന്ന ലിസി പകലും രാത്രിയും ജോലി ചെയ്‌ത്‌ തന്‍െറ ദുഃഖം മറക്കാന്‍ ശ്രമിക്കുന്നു. പകല്‍ ഒരു കഫെയിലും രാത്രി ഒരു ബാറിലും വെയിട്രസ്സായി അവള്‍ പണിയെടുക്കുന്നു. ഒരു കാര്‍ സ്വന്തമാക്കുക എന്നതായിരുന്നു അവളുടെ മോഹം. വിലാസമോ ഫോണ്‍ നമ്പറോ വെക്കാതെ ലിസി ജറമിനു കത്തുകളെഴുതുന്നു. ജോലിക്കിടയിലെ അനുഭവങ്ങളെപ്പറ്റി, കണ്ടുമുട്ടിയ മനുഷ്യരെപ്പറ്റി. ഒരു വര്‍ഷത്തിനുശേഷം, താന്‍ സമ്പാദിച്ച കാറുമായി അവള്‍ തിരിച്ചെത്തുമ്പോള്‍ ജറമി സേ്‌നഹത്തോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

വേര്‍പിരിയലിന്‍െറ വേദന മറക്കാനാണ്‌ ലിസി യാത്ര തുടങ്ങുന്നത്‌. ജീവിതത്തിന്‍െറ പുതിയ മുഖങ്ങള്‍, പുതിയ സൗഹൃദങ്ങള്‍ തേടിക്കൊണ്ടായിരുന്നു യാത്ര. നിരാശയില്‍ നിന്നാണ്‌ യാത്രയുടെ തുടക്കം. മടക്കയാത്രയാവട്ടെ ശുഭാപ്‌തിവിശ്വാസത്തിലേക്കാണ്‌. തനിക്കുവേണ്ടി കാത്തിരിക്കുന്ന ജറമിയിലേക്കാണവള്‍ തിരിച്ചെത്തുന്നത്‌.

ലിസിയുടെ യാത്രയില്‍ കണ്ടുമുട്ടുന്നവരൊക്കെ സേ്‌നഹം നഷ്‌ടപ്പെട്ടവരാണ്‌. രാത്രി ഏറെ വൈകിയും ഏകനായി ബാറിലിരുന്ന്‌ മദ്യപിക്കുന്ന അര്‍നി എന്ന പോലീസ്‌ ഓഫീസര്‍, അയാളില്‍ നിന്ന്‌ വിവാഹമോചനം നേടി കാമുകനോടൊപ്പം പോകുന്ന ഭാര്യ സൂലിന്‍, പിതാവിന്‍െറ മരണവാര്‍ത്ത പോലും തമാശയായി തള്ളിക്കളയാന്‍ ശ്രമിക്കുന്ന യുവതിയായ പോക്കര്‍ (ഒരുതരം ശീട്ടുകളി) കളിക്കാരി എന്നിവരൊക്കെ ജീവിതത്തില്‍ നിരാശരാണ്‌. ഇവരുമായുള്ള സൗഹൃദം ജീവിതത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ ലിസിയെ പ്രേരിപ്പിക്കുന്നു. സൗഹൃദങ്ങള്‍ കണ്ണാടി പോലെയാണെന്ന്‌ ലിസി പറയുന്നു. നമ്മള്‍ ആരെന്ന്‌ സ്വയം തിരിച്ചറിയാന്‍ ഈ കണ്ണാടി നമ്മെ സഹായിക്കുന്നു.

ചിത്രത്തിന്‍െറ തുടക്കത്തിലും ഒടുക്കത്തിലും കാണുന്ന ഒരു സമാനദൃശ്യമുണ്ട്‌. ബ്ലൂബറിപ്പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന കേക്കില്‍ ഐസ്‌ക്രീമിന്‍െറ പാല്‍പ്പത പടര്‍ന്നു കയറുന്ന ദൃശ്യം. ക്ലോസപ്പിലുള്ള ഈ രണ്ട്‌ ദൃശ്യങ്ങള്‍ക്കിടയില്‍ വോങ്‌ തനിക്ക്‌ പറയാനുള്ളതെല്ലാം പറയുന്നു. കാല്‌പനികമായ ചലച്ചിത്രഭാഷയാണ്‌ വോങ്ങിന്‍േറത്‌. അദ്ദേഹത്തിന്‌ ചില ഇഷ്‌ടബിംബങ്ങളുണ്ട്‌. അവ തന്‍െറ സിനിമകളില്‍ ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം മടി കാണിക്കാറില്ല. ചുമരിലെ ക്ലോക്ക്‌, പച്ചവെളിച്ചത്തിന്‍െറ ചതുരക്കട്ടകളായി ഇരുട്ടിലൂടെ പാഞ്ഞുപോകുന്ന തീവണ്ടി, താക്കോല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ ബിംബങ്ങള്‍ വോങ്‌ സമൃദ്ധമായി ഉപയോഗിക്കുന്നു. കടുത്തവര്‍ണങ്ങളോടാണ്‌ വോങ്ങിനു പ്രിയം. അതുപോലെ, വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സ്ലോമോഷനിലാണ്‌ രംഗങ്ങള്‍ ഒരുക്കുന്നത്‌.

ഈ ചിത്രത്തില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന ബിംബമാണ്‌ താക്കോല്‍ക്കൂട്ടം. ഓര്‍മകളിലേക്കുള്ള വാതിലാണ്‌ ഈ താക്കോല്‍ക്കൂട്ടങ്ങള്‍. കഫെയില്‍ അതിഥികള്‍ മറന്നുവെച്ചുപോകുന്ന താക്കോലുകളുടെ സൂക്ഷിപ്പുകാരനാണ്‌ കഥാനായകന്‍ ജറമി. അവയെല്ലാം അവന്‍ ഒരു ജാറില്‍ ഇട്ടുവെക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെന്നു തിരിച്ചുവാങ്ങാം. ജാറില്‍ അനാഥമായിക്കിടക്കുന്ന താക്കോല്‍ക്കൂട്ടങ്ങള്‍ എത്രയെങ്കിലുമുണ്ട്‌. ചിലത്‌ വര്‍ഷങ്ങളായി അതില്‍ത്തന്നെ കിടക്കുകയാണ്‌. അവ തിരിച്ചുവാങ്ങാന്‍ ആരും വരുന്നില്ല. ചിലര്‍ ഏതാനും ദിവസത്തിനുള്ളില്‍ത്തന്നെ താക്കോല്‍തിരിച്ചെടുക്കും. മറ്റു ചിലര്‍ ആഴ്‌ചകള്‍ കഴിഞ്ഞ്‌, ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ്‌. ഉപേക്ഷിക്കപ്പെട്ട താക്കോലുകള്‍ ജറമി നിധിപോലെ സൂക്ഷിക്കുന്നു. അവ ആരെയോ കാത്തിരിക്കുന്നു. അവയേ്‌ക്കാരോന്നിനും പറയാന്‍ കഥകളുണ്ട്‌, ജീവിതമുണ്ട്‌. ചില താക്കോല്‍ക്കൂട്ടങ്ങളില്‍ മരണഗന്ധം തങ്ങിനില്‌ക്കുന്നു. എന്നാലും ജറമി അവ ഉപേക്ഷിക്കാറില്ല. വഞ്ചനയുടെ, കീഴ്‌പ്പെടുത്തലിന്‍െറ, വിരഹത്തിന്‍െറ, പ്രതീക്ഷയുടെ കഥ പറയുന്ന താക്കോല്‍ക്കൂട്ടങ്ങള്‍ ഇടയ്‌ക്കിടെ ക്ലോസപ്പിലാണ്‌ വോങ്‌ നമുക്ക്‌ കാണിച്ചുതരുന്നത്‌. ചിത്രത്തിന്‍െറ അവസാനത്തില്‍ ജാറില്‍ താക്കോലുകളില്ല. പകരം, പൂക്കളാണതില്‍ വെച്ചിരിക്കുന്നത്‌. പ്രതീക്ഷയുടെ പൂക്കള്‍. വോങ്ങിന്‍െറ ക്യാമറ അപൂര്‍വമായേ പുറംകാഴ്‌ചകളിലേക്ക്‌ നീങ്ങുന്നുള്ളൂ. ഓരോ കഥാപാത്രത്തിന്‍െറയും ഉള്ളിലേക്കാണ്‌ വോങ്‌ നോക്കുന്നത്‌. സേ്‌നഹവും ദൈന്യതയും രോഷവും ആത്മനിന്ദയും പകര്‍ത്തിക്കാട്ടി ക്യാമറ അവര്‍ക്കു ചുറ്റും കറങ്ങുകയാണ്‌. ക്ലോസപ്പ്‌ ഷോട്ടുകളാണേറെയും.

പ്രശസ്‌ത പോപ്പ്‌ ഗായികയും പാട്ടെഴുത്തുകാരിയുമായ നോറ ജോണ്‍സാണ്‌ `ബ്ലൂബറി'യിലെ നായിക. സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ്‌ രവിശങ്കറിന്‍െറ മകളായ നോറയുടെ ആദ്യസിനിമയാണിത്‌. തന്‍െറ വേഷം നന്നായി ചെയ്യാന്‍ നോറ ശ്രമിച്ചിട്ടുണ്ട്‌.

Wednesday, April 15, 2009

വായനയും ജീവിതവും


ലോ പ്രൊഫസറും ജഡ്‌ജിയുമായ ബേണ്‍ഹാഡ്‌ ഷ്‌ലിങ്ക്‌ 1995 ല്‍ രചിച്ച ജര്‍മന്‍ നോവലാണ്‌ `ദ റീഡര്‍'. ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഈ കൃതി 37 ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ജര്‍മനിയില്‍മാത്രം അഞ്ചുലക്ഷം കോപ്പി വിറ്റു. നാസികള്‍ക്കുവേണ്ടി സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിച്ച ഹന്ന ഷ്‌മിറ്റ്‌സ്‌ എന്ന വനിതയും അവരേക്കാള്‍ 21 വയസ്സ്‌ കുറഞ്ഞ മൈക്കിള്‍ ബര്‍ഗ്‌ എന്ന ജര്‍മന്‍ അഭിഭാഷകനും തമ്മിലുള്ള ദീര്‍ഘകാലത്തെ ഹൃദയബന്ധമാണ്‌ `ദ റീഡറി'ന്‍െറ ഇതിവൃത്തം. സ്റ്റീഫന്‍ ഡേവിഡ്‌ ഡാല്‍ഡ്രി ഈ നോവലിനെ ആധാരമാക്കി 2008ല്‍ സംവിധാനം ചെയ്‌ത ചിത്രത്തിനും അതേ ശീര്‍ഷകംതന്നെയാണ്‌ കൊടുത്തിരിക്കുന്നത്‌.

2008 ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ചിത്രം, നടി എന്നിവയുള്‍പ്പെടെ അഞ്ച്‌ നോമിനേഷന്‍ നേടിയ ചിത്രമാണ്‌ `ദ റീഡര്‍'. പക്ഷേ, മികച്ച നടിക്കുള്ള അവാര്‍ഡ്‌ മാത്രമേ കിട്ടിയുള്ളൂ.
രണ്ടാം ലോകമഹായുദ്ധാനന്തര ജര്‍മനിയാണ്‌ കഥാപശ്ചാത്തലം. മൈക്കിളിന്‍െറ ഓര്‍മകളിലൂടെയാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. 1995 ല്‍ ജര്‍മനിയിലെ ബര്‍ലിനിലാണ്‌ സിനിമ തുടങ്ങുന്നത്‌. മൈക്കിള്‍ യുവതിയായ മകള്‍ ജൂലിയയെ കാണാനെത്തിയതാണ്‌. ഹന്നയുടെ ശവകുടീരം സന്ദര്‍ശിക്കണം അയാള്‍ക്ക്‌. 37 വര്‍ഷം പിറകിലേക്ക്‌ അയാള്‍ സഞ്ചരിക്കുകയാണ്‌. 15-ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ്‌ ഹന്ന ഷ്‌മിറ്റ്‌സ്‌ എന്ന ട്രാം കണ്ടക്ടറെ മൈക്കിള്‍ കണ്ടുമുട്ടുന്നത്‌. അന്ന്‌ ഹന്നയ്‌ക്ക്‌ പ്രായം 36. ആരും കൂട്ടില്ലാത്ത ഏകാന്തജീവിതമായിരുന്നു ഹന്നയുടേത്‌. ഏതോ രഹസ്യത്തിന്‍െറ മുഖപടമണിഞ്ഞിരുന്നു അവള്‍. ഒരു പെരുമഴയത്ത്‌ ഛര്‍ദിച്ചവശനായി തെരുവില്‍ ഇരിക്കുകയായിരുന്ന മൈക്കിളിനെ കഴുകി വൃത്തിയാക്കി വീട്ടിലെത്തിച്ചുകൊടുക്കുന്നത്‌ ഹന്നയാണ്‌. അവളിലെ മനുഷ്യത്വം മൈക്കിളിനെ സ്‌പര്‍ശിച്ചു. അതൊരു തുടക്കമായിരുന്നു. മുപ്പതുവര്‍ഷം നീണ്ട ഹൃദയബന്ധത്തിന്‍െറ തുടക്കം. അവന്‍ ഹന്നയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി.
അവന്‌ പുസ്‌തകങ്ങള്‍ ഇഷ്‌ടമായിരുന്നു. അവള്‍ക്കും കഥകേള്‍ക്കാന്‍ താത്‌പര്യമായിരുന്നു. അവര്‍ക്കിടയില്‍ വായനക്കാരനും കേള്‍വിക്കാരിയും എന്നൊരു ബന്ധംകൂടി വളര്‍ന്നു. തുടക്കത്തില്‍ത്തന്നെ അവളൊരു നിബന്ധന വെച്ചു. ആദ്യം വായന. അതുകഴിഞ്ഞ്‌ `സേ്‌നഹപ്രകടനം'. ഹോമറുടെ `ഒഡീസി'യും ആന്‍റണ്‍ ചെക്കോവിന്‍െറ `പട്ടിയുമായി നടക്കുന്ന സ്‌ത്രീ'യും ടോള്‍സ്റ്റോയിയുടെ `യുദ്ധവും സമാധാന'വുമൊക്കെ അവന്‍ വായിച്ചുകൊടുത്തു. കുറഞ്ഞ കാലമേ ഈ `ഒളിബന്ധം' നിലനിന്നുള്ളൂ. അവന്‍െറ പിറന്നാളില്‍ അവനോടൊന്നും പറയാതെ ഹന്ന സ്ഥലം വിടുന്നു.
എട്ടു വര്‍ഷത്തിനുശേഷമാണ്‌ മൈക്കിള്‍ വീണ്ടും ഹന്നയെ കാണുന്നത്‌. നിയമവിദ്യാര്‍ഥിയാണവന്‍. പഠനത്തിന്‍െറ ഭാഗമായി മൈക്കിളും സഹപാഠികളും ഒരു കേസിന്‍െറ വിചാരണ നിരീക്ഷിക്കാനായി കോടതിയിലെത്തുന്നു. പോളണ്ടിലെ ഓഷ്‌വിറ്റ്‌സ്‌ തടങ്കല്‍പ്പാളയത്തില്‍ 300 സ്‌ത്രീകളെ നാസികള്‍ തീയിട്ടുകൊന്ന സംഭവത്തിനുത്തരവാദികളായ ആറ്‌ വനിതാഗാര്‍ഡുകളെ വിചാരണ ചെയ്യുകയാണ്‌ കോടതി. 1944-ലെ ശൈത്യകാലത്താണ്‌ ആ ക്രൂരസംഭവം നടന്നത്‌. ഹന്ന ഷ്‌മിറ്റ്‌സായിരുന്നു അതിലെ പ്രധാന പ്രതി. ഹന്ന കാണാതെ ഓരോ ദിവസവും മൈക്കിള്‍ കോടതിയിലെത്തി. അവന്‍െറ മുന്നില്‍ ഹന്നയുടെ അറിയപ്പെടാത്ത മുഖം വെളിപ്പെടുകയാണ്‌. താന്‍ വായിച്ചുകൊടുത്ത കഥകളിലൊന്നും ഹന്നയുടെ ജീവിതമുണ്ടായിരുന്നില്ലല്ലോ എന്നവന്‍ ഖേദത്തോടെ ഓര്‍ത്തു. ഓഷ്‌വിറ്റ്‌സ്‌ സംഭവത്തിനുശേഷം ഗാര്‍ഡുമാര്‍ എഴുതിയ റിപ്പോര്‍ട്ടിന്‍െറ ഉത്തരവാദിത്വം ഹന്ന ഏറ്റെടുക്കുന്നു. അപ്പോഴാണ്‌ മൈക്കിളിന്‌ ഒരു കാര്യം ബോധ്യപ്പെടുന്നത്‌. ഹന്ന നിരക്ഷരയായിരുന്നു.

കോടതി ഹന്നയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നു. ഒരു ദിവസം ഹന്നയ്‌ക്ക്‌ ജയിലിലേക്ക്‌ ഒരു പാര്‍സല്‍. കുറെ കാസറ്റുകളും ഒരു ടേപ്പ്‌ റിക്കാര്‍ഡറുമാണതിലുണ്ടായിരുന്നത്‌. മൈക്കിള്‍ അയച്ചതാണ്‌. ഓരോ പുസ്‌തകവും വായിച്ച്‌ മൈക്കിള്‍ ടേപ്പ്‌ ചെയ്യുന്നു. എന്നിട്ടത്‌ ഹന്നയ്‌ക്ക്‌ അയച്ചുകൊടുക്കുകയാണ്‌. മൈക്കിളിന്‍െറ വായനയെ പിന്തുടര്‍ന്ന്‌ ഹന്ന ക്രമേണ അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പഠിക്കുന്നു. അവള്‍ അവന്‌ ഇടയ്‌ക്കിടെ കത്തയയ്‌ക്കുന്നു. അവന്‍ പക്ഷേ, അവയെ്‌ക്കാന്നും മറുപടി അയയ്‌ക്കുന്നില്ല. അവളെ കാണാനും പോകുന്നില്ല. പക്ഷേ, അവന്‍ അവള്‍ക്കുവേണ്ടി നിരന്തരം വായിച്ചുകൊണ്ടേയിരുന്നു. അതൊക്കെ കാസറ്റുകളായിച്ചെന്ന്‌ ഹന്നയുടെ മനസ്സിനെ തണുപ്പിക്കുന്നു.

22 വര്‍ഷത്തിനുശേഷം ഹന്ന മോചിതയാവുകയാണ്‌. ഹന്നയ്‌ക്കപ്പോള്‍ വയസ്സ്‌ 66. സൗന്ദര്യമെല്ലാം ചോര്‍ന്ന്‌ ശോഷിച്ച വൃദ്ധശരീരം. ജയിലില്‍ നിന്നു കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മൈക്കിള്‍ ഹന്നയെ കാണാനെത്തുന്നു. ജയില്‍ മോചിതയായാല്‍ താമസിക്കാനൊരിടം, ഒരു ജോലി. എല്ലാം ശരിയാക്കാമെന്ന്‌ മൈക്കിള്‍ വാഗ്‌ദാനം ചെയ്യുന്നു. ജയില്‍ ജീവിതത്തില്‍ നിന്ന്‌ എന്തു പഠിച്ചു എന്നു ചോദിച്ചപ്പോള്‍ ഹന്നയുടെ ഉത്തരം ഇതായിരുന്നു: ഞാന്‍ വായിക്കാനും എഴുതാനും പഠിച്ചു. മോചനത്തിന്‍െറ തലേദിവസം ആത്മഹത്യയില്‍ അഭയം തേടി ഹന്ന സ്വയം സ്വതന്ത്രയാവുന്നു.
വായനയില്‍ നിന്നാര്‍ജിച്ച സംസ്‌കാരവും മനുഷ്യപ്പറ്റുമുള്ള ഒരു സ്‌ത്രീ ഭരണകൂടത്തിന്‍െറ കൊടുംക്രൂരതകള്‍ക്ക്‌ അറിയാതെ കൂട്ടുനിന്നുപോയതിന്‍െറ ദുരന്തമാണ്‌ ഹന്നയുടെ ജീവിതകഥയിലൂടെ തെളിയുന്നത്‌. നിരക്ഷരയായിട്ടും വിശ്വസാഹിത്യത്തെ അടുത്തറിയാന്‍ ഹന്ന ശ്രമിച്ചു. ഗാര്‍ഡായിരിക്കെ തടവുകാരെക്കൊണ്ടും അവള്‍ പുസ്‌തകങ്ങള്‍ വായിപ്പിക്കുമായിരുന്നു.
മൈക്കിളിന്‍െറയും ഹന്നയുടെയും ബന്ധത്തെ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം നീങ്ങുന്നതെങ്കിലും യുദ്ധാനന്തര ജര്‍മനിയുടെ മനസ്സും ഈ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്‌. നാസികള്‍ നടത്തിയ കൊടുംപാതകങ്ങളോര്‍ത്ത്‌ വേദനിക്കുന്നവരാണ്‌ ജര്‍മന്‍കാര്‍. ഇനിയും എത്രയോ കുറ്റവാളികള്‍ ഇവിടെ ശിക്ഷിക്കപ്പെടാനുണ്ടെന്ന്‌ മൈക്കിളിന്‍െറ സഹപാഠി രോഷത്തോടെ വിളിച്ചുപറയുന്നുണ്ട്‌ ഒരു രംഗത്ത്‌.
മൂന്നു ഘട്ടങ്ങളായാണ്‌ ഇതിലെ കഥ വികസിക്കുന്നത്‌. മൈക്കിളിന്‍െറ കൗമാരം, യൗവനം, ഹന്നയുടെ വാര്‍ധക്യം എന്നിങ്ങനെ. കൗമാരത്തില്‍ മൈക്കിളിന്‌ ഹന്നയോട്‌ തോന്നുന്ന ലൈംഗികാഭിനിവേശം പിന്നീട്‌ സേ്‌നഹമായും കാരുണ്യമായും ഉദാത്തതലങ്ങളിലേക്ക്‌ നീങ്ങുകയാണ്‌. കൗമാരത്തില്‍ തന്നോട്‌ കാട്ടിയ മനുഷ്യത്വം പതിന്മടങ്ങായി തിരിച്ചു നല്‌കുകയായിരുന്നു അവന്‍.

ഹന്നഷ്‌മിറ്റ്‌സായി വേഷമിട്ട കെയ്‌റ്റ്‌ വിന്‍സലറ്റിനാണ്‌ 2008 ലെ മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചത്‌. കുറ്റബോധവും നിര്‍വികാരതയും മനസ്സിലൊളിപ്പിച്ച്‌ മൈക്കിളിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയായും മൈക്കിളിന്‍െറ ശബ്ദംകേട്ട്‌ ഉണരുകയും ഉറങ്ങുകയും ചെയ്‌ത്‌ ഏകാന്തതയെ മറികടക്കാന്‍ കൊതിക്കുന്ന വൃദ്ധയായും കെയ്‌റ്റ്‌ ജീവിക്കുകയാണീ ചിത്രത്തില്‍.
കെട്ടുകാഴ്‌ചകളില്‍ സംപ്രീതരാകുന്നവരാണ്‌ ഓസ്‌കര്‍ അവാര്‍ഡ്‌ നിര്‍ണയ സമിതിയംഗങ്ങള്‍. `ദ റീഡറെ' പിന്തള്ളി `സ്‌ലംഡോഗ്‌ മില്യനയര്‍'പോലുള്ളവ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. പ്രമേയം, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രസാക്ഷാത്‌കാരം എന്നിവയില്‍ `സ്‌ലംഡോഗി'നേക്കാള്‍ എത്രയോ
ഉയരത്തിലാണ്‌ `ദ റീഡര്‍'.

Friday, March 20, 2009

മായാത്ത അതിര്‍ത്തികള്‍

ഇന്ത്യയിലെ ഒരു തടവറ. അവിടത്തെ അന്തേവാസികള്‍ പരസ്‌പരം ദുഃഖം പങ്കുവെക്കുകയാണ്‌. അതിലൊരാള്‍ പറയുന്നു: ``അതിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ ബംഗാളിയാവില്ല. അയാള്‍ ഇന്ത്യക്കാരനാവില്ല. ഞാന്‍ പാകിസ്‌താനിയുമാവില്ല. അതിര്‍ത്തി അത്രമോശപ്പെട്ട കാര്യമൊന്നുമല്ല.''

തീക്ഷ്‌ണമായ വേദനയില്‍ നിന്നും രോഷത്തില്‍ നിന്നുമാണീ പരിഹാസവാക്കുകള്‍ പുറത്തുവരുന്നത്‌. രാജ്യാതിര്‍ത്തി മുറിച്ചു കടന്നതിന്‌ പിടിക്കപ്പെട്ടവരാണ്‌ ആ തടവുകാരില്‍ മിക്കവരും. അതിര്‍ത്തി ഏതെന്നറിയാതെ മീന്‍ പിടിച്ചതിന്‌, അപ്പുറത്തേക്ക്‌ കാലെടുത്ത്‌ വെച്ചുപോയതിന്‌ ശിക്ഷയനുഭവിക്കുകയാണവര്‍. മോചനത്തിന്‍െറ നാള്‍ പ്രതീക്ഷിച്ചിരിക്കുകയാണ്‌ ഓരോരുത്തരും. അവരാരും അറിഞ്ഞുകൊണ്ട്‌ കുറ്റം ചെയ്‌തവരല്ല. അതിര്‍ത്തി രേഖകളുടെ കാര്‍ക്കശ്യമെന്തെന്നറിയാതെ പോയ പാവം മനുഷ്യരാണവര്‍.

മെഹ്‌റീന്‍ ജബ്ബാര്‍ എന്ന പാക്‌വനിത സംവിധാനം ചെയ്‌ത `രാംചന്ദ്‌ പാകിസ്‌താനി' എന്ന സിനിമ നിസ്സഹായരായ കുറെ സാധാരണക്കാരുടെ ജീവിതമാണ്‌ വിഷയമാക്കുന്നത്‌. അതിര്‍ത്തിപ്രദേശങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ `നിയമലംഘന'ത്തിന്‍െറ കഥ പറയുന്നു ഈ ചിത്രം. അതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന ഒരു നല്ല നാളെയെക്കുറിച്ച്‌ ഈ ചിത്രം സ്വപ്‌നം കാണുന്നു. ഒരു പക്ഷേ, ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നം.

പാകിസ്‌താനില്‍ താര്‍ മരുഭൂമിയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ഥ സംഭവത്തില്‍ നിന്നാണ്‌ `രാംചന്ദ്‌ പാകിസ്‌താനി' രൂപം കൊള്ളുന്നത്‌. ഇന്ത്യന്‍ അതിര്‍ത്തിയോട്‌ അടുത്തുകിടക്കുന്നു ഈ ഗ്രാമം. ദളിതരുടെ ഗ്രാമമാണത്‌. പൊതുസമൂഹത്തില്‍ നിന്ന്‌ ആട്ടിയകറ്റപ്പെട്ട ജനത. ഗ്രാമത്തിലെ അധ്യാപകനും കൃഷിക്കാരനുമാണ്‌ ശങ്കര്‍. ഭൂവുടമയില്‍ നിന്ന്‌ പാട്ടത്തിനെടുത്ത ഭൂമിയില്‍ അയാള്‍ കൃഷിയിറക്കുന്നു. ഭാര്യ ചമ്പ നിരക്ഷരയാണ്‌. എട്ടുവയസ്സുകാരനായ മകന്‍ രാംചന്ദ്‌ സ്‌കൂളില്‍ പോകുന്നില്ല. ആടുമേച്ചും കളിച്ചും നടക്കുകയാണവന്‍. ഒരു നാള്‍ രാവിലെ ഭക്ഷണം കഴിക്കാനിരിക്കവെ നിസ്സാര കാര്യത്തിന്‌ അവന്‍ അമ്മയുമായി പിണങ്ങുന്നു. ഭക്ഷണം കഴിക്കാതെ, പാത്രം കാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ച്‌ അവന്‍ വീട്‌ വിടുന്നു. സങ്കടം പൊറുക്കാനാവാതെ അവന്‍ ഗ്രാമത്തിലൂടെ നടക്കുകയാണ്‌. കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വരണ്ട പ്രദേശമാണ്‌ അവന്‍െറ മുന്നില്‍. ഒരേ ഭൂമി, ഒരേ ആകാശം. പക്ഷേ, അവിടെ വെള്ളപൂശിയ അതിര്‍ത്തിക്കല്ലുകളുണ്ടായിരുന്നു. അതവനു മനസ്സിലായില്ല. ആ പാക്‌ പയ്യന്‍ അതിര്‍ത്തിലംഘകനാവുകയായിരുന്നു, അവനറിയാതെ. ഇന്ത്യയിലേക്കാണ്‌ താന്‍ കടന്നതെന്ന്‌ അവന്‌ മനസ്സിലാവുന്നത്‌ അതിര്‍ത്തിരക്ഷാസേനക്കാര്‍ വന്നുപിടിക്കുമ്പോഴാണ്‌. മകനെ അന്വേഷിച്ചെത്തിയ അച്ഛന്‍ ശങ്കറും കുടുങ്ങി. രഹസ്യങ്ങളറിയാന്‍ വിട്ട ചാരന്മാരായി അവര്‍ മുദ്രയടിക്കപ്പെട്ടു. രണ്ടുപേരുടെയും ജീവിതം തടവറയിലായി. ഒരു വിവരവും കിട്ടാതെ ചമ്പ അഞ്ചുവര്‍ഷം ഭര്‍ത്താവിനെയും മകനെയും കാത്തിരുന്നു. ആ കാത്തിരിപ്പിനിടെ അവള്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന വ്യഥകളുടെയും കഥകൂടി `രാംചന്ദ്‌ പാകിസ്‌താനി' നമുക്ക്‌ പറഞ്ഞു തരുന്നു. ശങ്കറിനെയും മകനെയും നിയമം ഭയപ്പെടുത്തുമ്പോള്‍ ചമ്പയെ സമൂഹം ഭയപ്പെടുത്തുന്നു. നിയമവും സമൂഹവും വരച്ചുവെച്ച അതിര്‍രേഖകളുണ്ട്‌ അവര്‍ക്ക്‌ മുന്നില്‍. അത്‌ ലംഘിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. നിശ്ശബ്ദരായി, നിസ്സഹായരായി ശിക്ഷ ഏറ്റുവാങ്ങുകയാണവര്‍.

ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാക്‌ ഭീകരര്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ്‌ കഥ തുടങ്ങുന്നത്‌. അതിര്‍ത്തിലംഘിച്ചെത്തുന്നവരോട്‌ രണ്ടിടത്തും കര്‍ക്കശ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. രാംചന്ദ്‌ അച്ഛനോടൊപ്പം തടവില്‍ കഴിയുന്ന അഞ്ചുവര്‍ഷമാണ്‌ സിനിമയുടെ കാലം. 2002 ല്‍ കഥ തുടങ്ങുന്നു. അഞ്ചുവര്‍ഷത്തിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടാകുന്ന സമാധാനചര്‍ച്ചകളും അനുരഞ്‌ജന നടപടികളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ആരെയും കുറ്റപ്പെടുത്തുന്നില്ല സംവിധായിക. കിട്ടിയ അവസരം നോക്കി ഇതൊരു ഇന്ത്യാവിരുദ്ധ ചിത്രമാക്കി മാറ്റാനും അവര്‍ ശ്രമിച്ചിട്ടില്ല. ഏതൊരു അതിര്‍ത്തി പ്രദേശത്തും സംഭവിക്കാവുന്ന മനുഷ്യന്‍െറ വീഴ്‌ച എന്ന നിലയ്‌ക്കാണവര്‍ ഇതിവൃത്തം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. നിരക്ഷതയിലും സാമൂഹിക, സാമ്പത്തികാടിമത്തത്തിലും പുതഞ്ഞു കിടക്കുന്ന തിര്‍ എന്ന പാകിസ്‌താനി ഗ്രാമം നമുക്ക്‌ സുപരിചിതമാണ്‌. സമാനമുഖമുള്ള എത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു.

തടവറയില്‍ കഴിയവെ അച്ഛനും മകനുമിടയില്‍ ഗാഢബന്ധം വളര്‍ന്നുവരുന്നത്‌ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്‌ സംവിധായിക. ജീവിത പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ മകനോട്‌ സേ്‌നഹം പ്രകടിപ്പിക്കാന്‍ മറന്നുപോയ അച്ഛനാണ്‌ ശങ്കര്‍. പാടത്തും സ്‌കൂളിലുമായി പണിയെടുത്ത്‌ തളരുന്ന അയാള്‍ക്ക്‌ രാംചന്ദിനെ സ്‌കൂളിലെത്തിക്കാന്‍പോലും കഴിയുന്നില്ല. തടവറയിലെത്തുമ്പോള്‍ മകന്‌ താങ്ങായി അച്ഛനുണ്ട്‌ എപ്പോഴും. രാംചന്ദ്‌ ഒഴികെ തടവറയിലുള്ളവരെല്ലാം മുതിര്‍ന്നവരാണ്‌. മകന്‍െറ സുരക്ഷയ്‌ക്കായി ശങ്കര്‍ നിഴല്‍പോലെ കൂടെയുണ്ട്‌. ഒടുവില്‍, തനിക്കു മാത്രമേ മോചനമുള്ളൂ എന്നറിയുമ്പോള്‍ രാംചന്ദ്‌ തകര്‍ന്നുപോകുന്നു. നിയമം ആദ്യം അവനെ അമ്മയില്‍ നിന്നകറ്റി. ഇപ്പോഴിതാ അച്ഛനില്‍ നിന്നും. അവനാ സങ്കടം താങ്ങാനാവുന്നില്ല. അച്ഛനില്ലാതെ വീട്ടിലേക്കു പോകുന്നില്ലെന്ന്‌ പറഞ്ഞു അവന്‍ പൊട്ടിക്കരയുന്നു.

2008-ല്‍ പുറത്തിറങ്ങിയ `രാംചന്ദ്‌ പാകിസ്‌താനി' ഒട്ടേറെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യാ വിഭജനം അവശേഷിപ്പിച്ചുപോയ സാമൂഹികദുരന്തത്തെ ആധാരമാക്കി 2003-ല്‍ കറാച്ചിക്കാരി സബിഹ സുമര്‍ സംവിധാനം ചെയ്‌ത `ഖാമോഷ്‌പാനി'ക്കു ശേഷം പാകിസ്‌താനില്‍ നിന്നു വരുന്ന ശക്തമായ സിനിമയാണ്‌ `രാംചന്ദ്‌ പാകിസ്‌താനി'. വിഭജനകാലത്ത്‌ ഇന്ത്യയുടെയും പാകിസ്‌താന്‍െറയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന്‌ സ്‌ത്രീകളുടെ പ്രതിനിധിയെയാണ്‌ അയിഷ എന്ന കഥാപാത്രത്തിലൂടെ നമ്മള്‍ `ഖാമോഷ്‌പാനി'യില്‍ കണ്ടത്‌. ഇന്ത്യന്‍ നടി നന്ദിതാദാസാണ്‌ `രാംചന്ദ്‌ പാകിസ്‌താനി'യില്‍ ചമ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്‌. ആ ദളിത്‌ സ്‌ത്രീയുടെ ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും അനായാസം അവതരിപ്പിക്കാന്‍ നന്ദിതയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. (`ഖാമേഷ്‌പാനി'യില്‍ നായികയെ അവതരിപ്പിച്ചത്‌ ഇന്ത്യന്‍ നടി കിരണ്‍ ഖേറാണ്‌.)

ഋത്വിക്‌ഘട്ടക്‌, എം.എസ്‌. സത്യു, ശ്യാംബെനഗല്‍, ഗോവിന്ദ്‌ നിഹലാനി തുടങ്ങിയ ഇന്ത്യന്‍ സംവിധായകരെപ്പോലെ ഇന്ത്യാവിഭജനത്തില്‍ വേദനിക്കുന്ന സമാനഹൃദയരായ ചലച്ചിത്രകാരന്മാര്‍ പാകിസ്‌താനിലുമുണ്ടെന്ന്‌ `ഖാമോഷ്‌പാനി'യും `രാംചന്ദ്‌ പാകിസ്‌താനി'യും നമ്മളോട്‌ പറയുന്നു.

എഴുത്തുകാരനും സംവിധായകനും മുന്‍ മന്ത്രിയുമായ ജാവേദ്‌ ജബ്ബാറാണ്‌ രാംചന്ദ്‌ പാകിസ്‌താനിയുടെ നിര്‍മാതാവ്‌. അദ്ദേഹത്തിന്‍െറ മകളാണ്‌ സംവിധായക മെഹ്‌റീന്‍. ജാവേദ്‌ ജനിച്ചത്‌ ചെന്നൈയിലാണ്‌. പിന്നീട്‌ അദ്ദേഹത്തിന്‍െറ കുടുംബം പാകിസ്‌താനിലേക്ക്‌ പോവുകയാണുണ്ടായത്‌. പാകിസ്‌താനിലെ ആദ്യത്തെ ഇംഗ്ലീഷ്‌ സിനിമയായ `ബിയോണ്ട്‌ ദ ലാസ്റ്റ്‌ മൗണ്ടന്‍' (1976) സംവിധാനം ചെയ്‌തത്‌ ജബ്ബാറാണ്‌. `രാംചന്ദ്‌ പാകിസ്‌താനി'യുടെ സംഗീതം ഇന്ത്യക്കാരനായ ദേവജ്യോതിമിശ്രയുടേതാണ്‌.