Sunday, May 31, 2009

സത്യത്തിന്‍െറ കണ്ണ്‌ പൊത്തുമ്പോള്‍

നദിയുടെ ഉദ്‌ഭവം പോലെയാണ്‌ ഒരു തിരക്കഥയുടെ തുടക്കം. ആദ്യം ഏതാനും ജലകണങ്ങള്‍. അവ കൂടിച്ചേര്‍ന്ന്‌ കൊച്ചരുവിയായി രൂപാന്തരപ്പെടുന്നു. ഒട്ടേറെ കൊച്ചരുവികള്‍ ഒരുമിച്ച്‌ നദിയായി മാറുന്നു-തുര്‍ക്കി സിനിമയെ അന്താരാഷ്‌ട്രതലങ്ങളിലേക്കുയര്‍ത്തിയ നൂറി ബില്‍ജി സെലാന്‍ എന്ന സംവിധായകന്‍ തന്‍െറ സിനിമകളുടെ ജന്മത്തെപ്പറ്റി മനസ്സു തുറക്കുകയാണിവിടെ. ഒരു ജലകണമായി മനസ്സില്‍ പതിക്കുന്ന ആശയം ജീവിതത്തെ തഴുകിയുണര്‍ത്തുന്ന മഹാനദിയായി കടന്നുപോവുകയാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ സെലാന്‍ 1997-ല്‍ `കസാബ' എന്ന സിനിമയിലൂടെയാണ്‌ സംവിധാനരംഗത്തേക്ക്‌ കടക്കുന്നത്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു സിനിമകള്‍ ചെയ്‌തു. 99-ല്‍ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌', 2002-ല്‍ `ഡിസ്റ്റന്‍റ്‌', 2006-ല്‍ `ക്ലൈമെറ്റ്‌സ്‌', 2008-ല്‍ `ത്രീ മങ്കീസ്‌'. അവ ഓരോന്നും പ്രേക്ഷകരും നിരൂപകരും ശ്രദ്ധിച്ചു.

2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ സെലാന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ത്രീ മങ്കീസ്‌'. 2008-ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ മത്സരിച്ചിട്ടുണ്ട്‌ `ത്രീ മങ്കീസ്‌'.

`തിന്മ കാണരുത്‌, കേള്‍ക്കരുത്‌, പറയരുത്‌' എന്ന ആദര്‍ശചിന്തയെ സൂചിപ്പിക്കുന്നു മൂന്നു കുരങ്ങന്മാര്‍ എന്ന ശീര്‍ഷകം. ഒരു കുടുംബത്തിലെ അച്ഛന്‍, അമ്മ, മകന്‍ എന്നീ മൂന്നു വ്യക്തികളെയും ഈ ശീര്‍ഷകം പ്രതിനിധാനം ചെയ്യുന്നു. ജീവിത സമ്മര്‍ദങ്ങളെ താങ്ങാനാവാതെ തിന്മയിലേക്ക്‌ വഴുതിപ്പോകുന്ന മൂന്നുപേരെയാണ്‌ ഈ സിനിമയില്‍ നമ്മള്‍ കാണുന്നത്‌. ആത്മസംഘര്‍ഷമനുഭവിക്കുന്ന ഈ കഥാപാത്രങ്ങള്‍ സത്യത്തിനു നേരേ കണ്ണും കാതും വായും പൊത്താന്‍ നിര്‍ബന്ധിതരാകുന്നു.

ആകെ അഞ്ചു കഥാപാത്രങ്ങളാണിതിലുള്ളത്‌. മധ്യവയസ്‌കനായ ഒരു രാഷ്‌ട്രീയക്കാരന്‍, അയാളുടെ വിശ്വസ്‌തനായ ഡ്രൈവര്‍, ഡ്രൈവറുടെ ഭാര്യ, മകന്‍, റസ്റ്റോറന്‍റിലെ അനാഥ യുവാവ്‌ എന്നിവരാണീ അഞ്ചു കഥാപാത്രങ്ങള്‍. പ്രായോഗികവാദിയും കൗശലക്കാരനുമായ രാഷ്‌ട്രീയ നേതാവാണ്‌ സെര്‍വറ്റ്‌. ഒരു രാത്രി അയാളുടെ കാറിടിച്ച്‌ ഒരു കാല്‍നടയാത്രക്കാരന്‍ മരിക്കുന്നു. കേസില്‍പ്പെടാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. തന്‍െറ രാഷ്‌ട്രീയജീവിതം അതോടെ തകരും എന്നയാള്‍ക്കറിയാം. തന്‍െറ ഡ്രൈവര്‍ എയൂബിനോട്‌ ആ കുറ്റം ഏറ്റെടുക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. കുടുംബത്തിനുള്ള പണം എല്ലാ മാസവും അയാള്‍ എത്തിക്കും. ജയില്‍ശിക്ഷ കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ നല്ലൊരു തുകയും നല്‍കാമെന്ന്‌ അയാള്‍ പറയുന്നു. എയൂബ്‌ കുറ്റം ഏറ്റെടുത്ത്‌ ജയിലില്‍ പോകുന്നു. എയൂബിന്‍െറ മകന്‍ ഇസ്‌മയില്‍ കോളേജ്‌ വിദ്യാര്‍ഥിയാണ്‌. അവന്‍ പരീക്ഷയില്‍ തോല്‍ക്കുന്നു. അവനൊരു കാര്‍ വേണം. ജയിലില്‍നിന്നു തിരിച്ചു വരുമ്പോള്‍ നല്‍കാമെന്നേറ്റ പണത്തിന്‍െറ പകുതി കിട്ടിയാല്‍ ഒരു കാര്‍ വാങ്ങാം. മകന്‍െറ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ ഹാസര്‍ സെര്‍വറ്റിനെ കാണാന്‍ പോകുന്നു. അയാള്‍ സഹായിക്കാമെന്നേറ്റു. ഇതിനിടയില്‍ ഹാസറും സെര്‍വറ്റും തമ്മില്‍ അടുക്കുന്നു. ഈ ബന്ധം മനസ്സിലാക്കുന്ന ഇസ്‌മയില്‍ അമ്മയെ ശകാരിക്കുകയും തല്ലുകയും ചെയ്യുന്നു.

ഒന്‍പതുമാസത്തെ ജയില്‍ വാസത്തിനുശേഷം എയൂബ്‌ തിരിച്ചെത്തുന്നു. തന്നോടാലോചിക്കാതെ കാര്‍ വാങ്ങിയതില്‍ അയാള്‍ രോഷാകുലനാകുന്നു. ഭാര്യയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങള്‍ അയാളെ സംശയാലുവാക്കി. മകന്‍ പറയാതെ തന്നെ എയൂബിന്‌ കാര്യങ്ങള്‍ വ്യക്തമാകുന്നു. സെര്‍വറ്റിന്‌ ഒരു താത്‌കാലിക കൗതുകം മാത്രമേ ഹാസറിനോടുണ്ടായിരുന്നുള്ളൂ. പക്ഷേ, ഹാസര്‍ ആ ബന്ധം നഷ്‌ടപ്പെടാനാഗ്രഹിക്കുന്നില്ല. തന്നെ സ്വീകരിക്കണമെന്ന അവളുടെ അഭ്യര്‍ഥന സെര്‍വറ്റ്‌ തള്ളുന്നു.

ദിവസങ്ങള്‍ക്കകം സെര്‍വറ്റ്‌ കൊലചെയ്യപ്പെടുന്നു. പോലീസിനു ഹാസറെയായിരുന്നു സംശയം. പക്ഷേ, കൊന്നത്‌ മകന്‍ ഇസ്‌മയിലായിരുന്നു. മകനെ രക്ഷിക്കാനായി എയൂബ്‌ റസ്റ്റോറന്‍റിലെ അനാഥ യുവാവിനെ സമീപിക്കുന്നു. താനൊരിക്കല്‍ ഇരയായ അതേ ആവശ്യത്തിനുവേണ്ടി. കൊലപാതകക്കുറ്റം ഏറ്റെടുത്താല്‍ നല്ലൊരു സംഖ്യ നല്‍കാമെന്ന്‌ അയാള്‍ വാഗ്‌ദാനം ചെയ്യുന്നു.

വിജനമായ പാതയിലൂടെ രാത്രി ഒറ്റയ്‌ക്ക്‌ കാറോടിച്ചുപോകുന്ന സെര്‍വറ്റിനെ കാണിച്ചുകൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. മനോഹരമായ ഒരു ലോങ്‌ഷോട്ടില്‍, ഇരുട്ടിനെ വകഞ്ഞുമാറ്റി ആ കാര്‍ ഒരു പൊട്ടുപോലെ അപ്രത്യക്ഷമാകുന്നു. പിന്നെ നമ്മള്‍ കാണുന്നത്‌ അപകട രംഗമാണ്‌. മകന്‍െറ സമപ്രായമുള്ള ഒരനാഥനെ ബലിയാടാക്കുന്നതില്‍ ഖിന്നതയുള്ള എയൂബിന്‍െറ മാനസികാസ്വസ്ഥത നമ്മളിലേക്ക്‌ പകര്‍ന്നു തന്നാണ്‌ സെലാന്‍ `ത്രീ മങ്കീസ്‌' അവസാനിപ്പിക്കുന്നത്‌. തിന്മയുടെ ആധിപത്യം തുടരും എന്നു സൂചിപ്പിക്കുകയാണ്‌ സംവിധായകന്‍. പശ്ചാത്തല ശബ്ദങ്ങള്‍ മാത്രമേ ഈ ചിത്രത്തിലുള്ളൂ. തീവണ്ടി കടന്നുപോകുന്ന ശബ്ദം ഇടയ്‌ക്കിടെ സംവിധായകന്‍ കേള്‍പ്പിക്കുന്നുണ്ട്‌. കഥാപാത്രങ്ങളുടെ വൈകാരിക തലം സൂചിപ്പിക്കാനാണിത്‌. ഹാസറുടെ മൊബൈല്‍ ഫോണില്‍ നിന്നുയരുന്ന റിങ്‌ടോണ്‍ മാത്രമാണ്‌ ഈ സിനിമയിലുള്ള സംഗീതം. ആ റിങ്‌ടോണ്‍ ഉയരുമ്പോള്‍ ഹാസറിന്‍െറ നെഞ്ചിടിപ്പു കൂടുന്നത്‌ നമുക്കു മനസ്സിലാക്കാം. ഭര്‍ത്താവ്‌ എയൂബിനാകട്ടെ അതു കേള്‍ക്കുമ്പോള്‍ ആകെ അസ്വസ്ഥതയും രോഷവുമാണ്‌. ഒരാള്‍ക്കത്‌ പ്രതീക്ഷയുടെ മണിമുഴക്കമാണ്‌; മറ്റേയാള്‍ക്ക്‌ നഷ്‌ടപ്പെടലിന്‍െറയും.

രംഗങ്ങള്‍ക്ക്‌ ഭാവതീവ്രത പകരാന്‍ ലോങ്‌ഷോട്ടുകളും ക്ലോസപ്പുകളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്‌ സംവിധായകന്‍. രാഷ്ട്രീയ നേതാവും ഹാസറും അവസാനമായി കാണുന്ന രംഗം ഒരു വിദൂര ദൃശ്യത്തിലാണ്‌ ഒരുക്കുന്നത്‌. മഴമേഘങ്ങള്‍ പെയ്യാനൊരുങ്ങി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ദൃശ്യത്തിന്‌ അപൂര്‍വ ചാരുതയുണ്ട്‌. (ഏതാണ്ട്‌ മൂന്നു മിനിറ്റ്‌ നീണ്ടതാണ്‌ ഈ ദൃശ്യം.) അവസാനരംഗത്ത്‌, എയൂബിനെ സാക്ഷിനിര്‍ത്തി ഈ മഴമേഘങ്ങള്‍ ആര്‍ത്തലച്ച്‌ പെയ്‌തു തുടങ്ങുന്നു.

ഈ സിനിമയുടെ വിജയത്തില്‍ അഭിനേതാക്കള്‍ക്കും കാര്യമായ പങ്കുണ്ട്‌. നാലു മുഖ്യകഥാപാത്രങ്ങളും ശ്രദ്ധേയരായിത്തീരുന്നത്‌ അഭിനയത്തികവുകൊണ്ടാണ്‌. ഭാര്യയോടുള്ള സേ്‌നഹവും പകയും മാറി മാറി പ്രകടിപ്പിക്കുന്ന എയൂബിന്‍െറ റോളാണ്‌ മികച്ചു നില്‍ക്കുന്നത്‌. മൗനത്തിന്‍െറ അപാര സാധ്യതകളാണ്‌ യാവുസ്‌ ബിങ്കോള്‍ എന്ന നടന്‍ കാണിച്ചുതരുന്നത്‌. ഭാവങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ എറ്റിസ്‌ എസ്‌ലാന്‍ എന്ന നടിയും (ഹാസറുടെ റോള്‍) വിജയിച്ചിട്ടുണ്ട്‌.

Friday, May 8, 2009

അനാഥമാകുന്ന താക്കോല്‍ക്കൂട്ടം

വോങ്‌കര്‍ വായി എന്ന ചൈനീസ്‌ സംവിധായകന്‌ `റൊമാന്‍റിക്‌ സംവിധായകന്‍' എന്ന വിശേഷണമാണ്‌ ചേരുക. `ഡെയ്‌സ്‌ ഓഫ്‌ ബീയിങ്‌ വൈല്‍ഡ്‌' (1991), `ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ്‌' (2000), `2046' (2004) എന്നീ സിനിമാത്രയം വോങ്ങിന്‌ ഏറെ പ്രശസ്‌തി നേടിക്കൊടുത്തിട്ടുണ്ട്‌. സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ്‌ ഈ ചിത്രങ്ങളിലെ വിഷയം. സൗഹൃദമാണ്‌ ജീവിതത്തിന്‍െറ അടിസ്ഥാനം എന്ന വിശ്വാസക്കാരനാണ്‌ ഈ സംവിധായകന്‍. അദ്ദേഹത്തിന്‍െറ ആദ്യത്തെ ഇംഗ്ലീഷ്‌ ചിത്രമായ `മൈ ബ്ലൂബറി നൈറ്റ്‌സി'ലും ഇതേ ആശയത്തിനാണ്‌ ഊന്നല്‍. 2007 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌. അടുപ്പവും അകല്‍ച്ചയും സമ്മാനിക്കുന്ന വേദന തന്നെ ഇതിലും വിഷയം. രണ്ട്‌ കഫെകള്‍, ഒരു ബാര്‍, ഒരു കാസിനോ (ചൂതാട്ടകേന്ദ്രം) എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. പ്രധാന കഥാപാത്രങ്ങള്‍ ആറ്‌. നാടകീയതയൊന്നുമില്ലാത്ത സംഭവങ്ങള്‍. പക്ഷേ, വോങ്ങിന്‍െറ തനതായ സംവിധാനശൈലി സിനിമയ്‌ക്ക്‌ അപൂര്‍വചാരുത പകരുന്നു.

ന്യൂയോര്‍ക്കില്‍ കഫെ നടത്തുന്ന ജറമി എന്ന ബ്രിട്ടീഷ്‌ യുവാവും കഫെയില്‍ പതിവായിവരുന്ന എലിസബത്ത്‌ എന്ന അമേരിക്കന്‍ യുവതിയും സുഹൃത്തുക്കളായി മാറുന്നു. ഇരുവരും തുല്യദുഃഖിതരാണ്‌. തകര്‍ന്ന പ്രണയങ്ങളെ താലോലിക്കുന്നവരാണിവര്‍. അകന്നു നില്‌ക്കുമ്പോള്‍ ഇവര്‍ക്കിടയിലുണ്ടാകുന്ന അടുപ്പമാണ്‌ `മൈ ബ്ലൂബറി നൈറ്റ്‌സി'ന്‍െറ ഇതിവൃത്തം.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സ്വദേശിയാണ്‌ ജറമി. മാരത്തോണില്‍ ഓടുക എന്നതായിരുന്നു അവന്‍െറ സ്വപ്‌നം. പക്ഷേ, ഒടുവില്‍ എത്തിപ്പെട്ടത്‌ ന്യൂയോര്‍ക്കിലെ കഫെയിലാണ്‌. താക്കോലുകള്‍ ശേഖരിക്കുന്നതിലും സൂര്യാസ്‌തമയം കാണുന്നതിലും താത്‌പര്യം കാണിച്ച കാത്യ എന്ന റഷ്യന്‍ പെണ്‍കുട്ടിയുമായി അവനടുത്തു. ഒരു ദിവസം ഒന്നും പറയാതെ അവള്‍ അപ്രത്യക്ഷയായി. എലിസബത്ത്‌ എന്ന ലിസിയുടെ അനുഭവവും ഏതാണ്ടിതുതന്നെ. മറ്റൊരു പെണ്‍കുട്ടിയോടൊപ്പം അവളുടെ കാമുകന്‍ സ്ഥലംവിട്ടു. എപ്പോഴെങ്കിലും തന്നെത്തേടിയെത്തുന്ന കാമുകനു നല്‌കാനായി താക്കോല്‍ക്കൂട്ടം ജറമിയെ ഏല്‌പിച്ച്‌ ലിസി ന്യൂയോര്‍ക്ക്‌ വിടുന്നു. ഏറെയകലെ, ടെന്നസിയിലെ മെംഫിസില്‍ എത്തുന്ന ലിസി പകലും രാത്രിയും ജോലി ചെയ്‌ത്‌ തന്‍െറ ദുഃഖം മറക്കാന്‍ ശ്രമിക്കുന്നു. പകല്‍ ഒരു കഫെയിലും രാത്രി ഒരു ബാറിലും വെയിട്രസ്സായി അവള്‍ പണിയെടുക്കുന്നു. ഒരു കാര്‍ സ്വന്തമാക്കുക എന്നതായിരുന്നു അവളുടെ മോഹം. വിലാസമോ ഫോണ്‍ നമ്പറോ വെക്കാതെ ലിസി ജറമിനു കത്തുകളെഴുതുന്നു. ജോലിക്കിടയിലെ അനുഭവങ്ങളെപ്പറ്റി, കണ്ടുമുട്ടിയ മനുഷ്യരെപ്പറ്റി. ഒരു വര്‍ഷത്തിനുശേഷം, താന്‍ സമ്പാദിച്ച കാറുമായി അവള്‍ തിരിച്ചെത്തുമ്പോള്‍ ജറമി സേ്‌നഹത്തോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

വേര്‍പിരിയലിന്‍െറ വേദന മറക്കാനാണ്‌ ലിസി യാത്ര തുടങ്ങുന്നത്‌. ജീവിതത്തിന്‍െറ പുതിയ മുഖങ്ങള്‍, പുതിയ സൗഹൃദങ്ങള്‍ തേടിക്കൊണ്ടായിരുന്നു യാത്ര. നിരാശയില്‍ നിന്നാണ്‌ യാത്രയുടെ തുടക്കം. മടക്കയാത്രയാവട്ടെ ശുഭാപ്‌തിവിശ്വാസത്തിലേക്കാണ്‌. തനിക്കുവേണ്ടി കാത്തിരിക്കുന്ന ജറമിയിലേക്കാണവള്‍ തിരിച്ചെത്തുന്നത്‌.

ലിസിയുടെ യാത്രയില്‍ കണ്ടുമുട്ടുന്നവരൊക്കെ സേ്‌നഹം നഷ്‌ടപ്പെട്ടവരാണ്‌. രാത്രി ഏറെ വൈകിയും ഏകനായി ബാറിലിരുന്ന്‌ മദ്യപിക്കുന്ന അര്‍നി എന്ന പോലീസ്‌ ഓഫീസര്‍, അയാളില്‍ നിന്ന്‌ വിവാഹമോചനം നേടി കാമുകനോടൊപ്പം പോകുന്ന ഭാര്യ സൂലിന്‍, പിതാവിന്‍െറ മരണവാര്‍ത്ത പോലും തമാശയായി തള്ളിക്കളയാന്‍ ശ്രമിക്കുന്ന യുവതിയായ പോക്കര്‍ (ഒരുതരം ശീട്ടുകളി) കളിക്കാരി എന്നിവരൊക്കെ ജീവിതത്തില്‍ നിരാശരാണ്‌. ഇവരുമായുള്ള സൗഹൃദം ജീവിതത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ ലിസിയെ പ്രേരിപ്പിക്കുന്നു. സൗഹൃദങ്ങള്‍ കണ്ണാടി പോലെയാണെന്ന്‌ ലിസി പറയുന്നു. നമ്മള്‍ ആരെന്ന്‌ സ്വയം തിരിച്ചറിയാന്‍ ഈ കണ്ണാടി നമ്മെ സഹായിക്കുന്നു.

ചിത്രത്തിന്‍െറ തുടക്കത്തിലും ഒടുക്കത്തിലും കാണുന്ന ഒരു സമാനദൃശ്യമുണ്ട്‌. ബ്ലൂബറിപ്പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന കേക്കില്‍ ഐസ്‌ക്രീമിന്‍െറ പാല്‍പ്പത പടര്‍ന്നു കയറുന്ന ദൃശ്യം. ക്ലോസപ്പിലുള്ള ഈ രണ്ട്‌ ദൃശ്യങ്ങള്‍ക്കിടയില്‍ വോങ്‌ തനിക്ക്‌ പറയാനുള്ളതെല്ലാം പറയുന്നു. കാല്‌പനികമായ ചലച്ചിത്രഭാഷയാണ്‌ വോങ്ങിന്‍േറത്‌. അദ്ദേഹത്തിന്‌ ചില ഇഷ്‌ടബിംബങ്ങളുണ്ട്‌. അവ തന്‍െറ സിനിമകളില്‍ ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം മടി കാണിക്കാറില്ല. ചുമരിലെ ക്ലോക്ക്‌, പച്ചവെളിച്ചത്തിന്‍െറ ചതുരക്കട്ടകളായി ഇരുട്ടിലൂടെ പാഞ്ഞുപോകുന്ന തീവണ്ടി, താക്കോല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ ബിംബങ്ങള്‍ വോങ്‌ സമൃദ്ധമായി ഉപയോഗിക്കുന്നു. കടുത്തവര്‍ണങ്ങളോടാണ്‌ വോങ്ങിനു പ്രിയം. അതുപോലെ, വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സ്ലോമോഷനിലാണ്‌ രംഗങ്ങള്‍ ഒരുക്കുന്നത്‌.

ഈ ചിത്രത്തില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന ബിംബമാണ്‌ താക്കോല്‍ക്കൂട്ടം. ഓര്‍മകളിലേക്കുള്ള വാതിലാണ്‌ ഈ താക്കോല്‍ക്കൂട്ടങ്ങള്‍. കഫെയില്‍ അതിഥികള്‍ മറന്നുവെച്ചുപോകുന്ന താക്കോലുകളുടെ സൂക്ഷിപ്പുകാരനാണ്‌ കഥാനായകന്‍ ജറമി. അവയെല്ലാം അവന്‍ ഒരു ജാറില്‍ ഇട്ടുവെക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെന്നു തിരിച്ചുവാങ്ങാം. ജാറില്‍ അനാഥമായിക്കിടക്കുന്ന താക്കോല്‍ക്കൂട്ടങ്ങള്‍ എത്രയെങ്കിലുമുണ്ട്‌. ചിലത്‌ വര്‍ഷങ്ങളായി അതില്‍ത്തന്നെ കിടക്കുകയാണ്‌. അവ തിരിച്ചുവാങ്ങാന്‍ ആരും വരുന്നില്ല. ചിലര്‍ ഏതാനും ദിവസത്തിനുള്ളില്‍ത്തന്നെ താക്കോല്‍തിരിച്ചെടുക്കും. മറ്റു ചിലര്‍ ആഴ്‌ചകള്‍ കഴിഞ്ഞ്‌, ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ്‌. ഉപേക്ഷിക്കപ്പെട്ട താക്കോലുകള്‍ ജറമി നിധിപോലെ സൂക്ഷിക്കുന്നു. അവ ആരെയോ കാത്തിരിക്കുന്നു. അവയേ്‌ക്കാരോന്നിനും പറയാന്‍ കഥകളുണ്ട്‌, ജീവിതമുണ്ട്‌. ചില താക്കോല്‍ക്കൂട്ടങ്ങളില്‍ മരണഗന്ധം തങ്ങിനില്‌ക്കുന്നു. എന്നാലും ജറമി അവ ഉപേക്ഷിക്കാറില്ല. വഞ്ചനയുടെ, കീഴ്‌പ്പെടുത്തലിന്‍െറ, വിരഹത്തിന്‍െറ, പ്രതീക്ഷയുടെ കഥ പറയുന്ന താക്കോല്‍ക്കൂട്ടങ്ങള്‍ ഇടയ്‌ക്കിടെ ക്ലോസപ്പിലാണ്‌ വോങ്‌ നമുക്ക്‌ കാണിച്ചുതരുന്നത്‌. ചിത്രത്തിന്‍െറ അവസാനത്തില്‍ ജാറില്‍ താക്കോലുകളില്ല. പകരം, പൂക്കളാണതില്‍ വെച്ചിരിക്കുന്നത്‌. പ്രതീക്ഷയുടെ പൂക്കള്‍. വോങ്ങിന്‍െറ ക്യാമറ അപൂര്‍വമായേ പുറംകാഴ്‌ചകളിലേക്ക്‌ നീങ്ങുന്നുള്ളൂ. ഓരോ കഥാപാത്രത്തിന്‍െറയും ഉള്ളിലേക്കാണ്‌ വോങ്‌ നോക്കുന്നത്‌. സേ്‌നഹവും ദൈന്യതയും രോഷവും ആത്മനിന്ദയും പകര്‍ത്തിക്കാട്ടി ക്യാമറ അവര്‍ക്കു ചുറ്റും കറങ്ങുകയാണ്‌. ക്ലോസപ്പ്‌ ഷോട്ടുകളാണേറെയും.

പ്രശസ്‌ത പോപ്പ്‌ ഗായികയും പാട്ടെഴുത്തുകാരിയുമായ നോറ ജോണ്‍സാണ്‌ `ബ്ലൂബറി'യിലെ നായിക. സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ്‌ രവിശങ്കറിന്‍െറ മകളായ നോറയുടെ ആദ്യസിനിമയാണിത്‌. തന്‍െറ വേഷം നന്നായി ചെയ്യാന്‍ നോറ ശ്രമിച്ചിട്ടുണ്ട്‌.