Thursday, July 5, 2012

സെല്‍ഫ്‌ ഗോളിലൂടെ വന്ന മരണം

ആന്ദ്രെ എസ്‌കോബാറും പാബ്‌ളോ എസ്‌കോബാറും. കൊളംബിയന്‍ ഫുട്‌ബോളിനെ ഉയിര്‍ത്തെഴുനേല്‍പ്പിച്ചവരാണിവര്‍. പക്ഷേ, രണ്ടു പേര്‍ക്കും രണ്ട്‌ വഴികളായിരുന്നു. ആന്ദ്രെ-പാബ്‌ളോമാരുടെയും കൊളംബിയന്‍ ഫുട്‌ബോളിന്റെയും അസ്‌തമയത്തിന്റെ കാരണങ്ങളന്വേഷിക്കുകയാണ്‌ ' ദ റ്റൂ എസ്‌കോബാര്‍സ്‌ ' എന്ന കൊളംബിയന്‍ ഡോക്യൂമെന്ററി .

ആന്ദ്രെ എസ്‌കോബാര്‍ സല്‍ഡാറിയാഗ. 27 - )ം വയസ്സില്‍ കളിക്കളത്തോടും ജീവിതത്തോടും വിട പറയേണ്ടിവന്ന ഫുട്‌ബോള്‍ താരം. എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും ശപിക്കപ്പെട്ട ആ സെല്‍ഫ്‌ ഗോള്‍. 1994 ലെ ലോകകപ്പില്‍ സ്വന്തം രാജ്യത്തിന്റെ ഗോള്‍പോസ്റ്റിലേക്ക്‌ ആന്ദ്രെയുടെ കാലില്‍നിന്ന്‌ പിഴച്ചുപോയ പന്ത്‌. അത്‌ ലോകഫുട്‌ബാള്‍ ഭൂപടത്തില്‍ നിന്നുതന്നെ കൊളംബിയയെ മായ്‌ച്ചുകളഞ്ഞു. സെല്‍ഫ്‌ ഗോളിന്റെ പേരില്‍ ആരായിരുന്നു ആ കൊലക്ക്‌ പിന്നില്‍? ആരായിരുന്നു ആന്ദ്രെ എസ്‌കോബാര്‍ ? കൊളംബിയന്‍ ഫുട്‌ബോളിന്റെ പുനരുജ്ജീവനത്തെ സഹായിച്ച പാബ്‌ളോ എസ്‌കോബാര്‍ ആരായിരുന്നു? ഇക്കാര്യങ്ങള്‍ അന്വേഷിക്കുകയാണ്‌ ' ദ റ്റൂ എസ്‌കോബാര്‍സ്‌ ' ( The two Escobars ) എന്ന കൊളംബിയന്‍ ഡോക്യുമെന്ററി. മയക്കുമരുന്നു മാഫിയയും ഫുട്‌ബോളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ പിന്നാമ്പുറങ്ങളും ഈ ഡോക്യുമെന്ററിയില്‍ തെളിയുന്നു.

1990 ലും 94 ലും ലോകകപ്പില്‍ കൊളംബിയയുടെ ഡിഫന്‍ഡറായിരുന്നു ആന്ദ്രെ എസ്‌കോബാര്‍. ' ഫുട്‌ബോളിലെ മാന്യന്‍ ' എന്നാണ്‌ ആന്ദ്രെ അറിയപ്പെട്ടിരുന്നത്‌. ഹെഡ്ഡറിലൂടെ ഗോളടിക്കുന്നതില്‍ പ്രത്യേക വൈഭവമുണ്ടായിരുന്നു ഈ രണ്ടാം നമ്പര്‍ ജഴ്‌സിക്കാരന്‌. 94 ല്‍ യു.എസ്‌.എ. യുമായുള്ള മത്സരത്തിലാണ്‌ ആന്ദ്രെയുടെ നിര്‍ഭാഗ്യ ഗോള്‍ പിറന്നത്‌. 1994 ജൂണ്‍ 22. അമേരിക്കയിലെ കാലിഫോര്‍ണിയ. യു.എസ്‌.എ.യുമായി ജയിച്ചാലേ കൊളംബിയക്ക്‌ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കടക്കാനാവൂ. പക്ഷേ, ദുരന്തം കൊളംബിയയെ അരൂപിയായി കാത്തുനില്‍പ്പുണ്ടായിരുന്നു. യു.എസ്‌. മിഡ്‌ഫീല്‍ഡര്‍ ജോണ്‍ ഹാര്‍ക്‌സിന്റെ ഇടതുഭാഗത്തുനിന്നുള്ള ഒരു ക്രോസ്‌. അത്‌ കണക്ട്‌ ചെയ്യാന്‍ കണക്കാക്കി ഒരു കളിക്കാരന്‍ ഓടിയെത്തുന്നു. ഗോളിയുടെയും ശ്രദ്ധ ആ കളിക്കാരനിലാണ്‌. ക്രോസ്‌ തടയാനുള്ള ആന്ദ്രെയുടെ ശ്രമം പക്ഷേ, ഗോളിലാണ്‌ കലാശിച്ചത്‌. ഗോളി സ്ഥാനം തെറ്റിനില്‍ക്കേ പന്ത്‌ വലയില്‍ കയറി. പന്തിന്റെ ചലനം നിലയ്‌ക്കുന്നത്‌ കാണാന്‍ ആന്ദ്രെക്ക്‌ കഴിഞ്ഞില്ല. ആ മനസ്സ്‌ സങ്കടം കൊണ്ട്‌ നിറഞ്ഞു. ഇരുകൈ കൊണ്ടും മുഖം പൊത്തി അവന്‍ ആ കാഴ്‌ചയെ മറച്ചു ( മത്സരത്തില്‍ കൊളംബിയ 1 - 2 ന്‌ തോറ്റു. ആദ്യറൗണ്ടില്‍പ്പോലും കടക്കാതെ പുറത്തുപോയി. വാതുവെപ്പുകാര്‍ക്ക്‌ കോടികളാണ്‌ ഈ ഒറ്റക്കളിയില്‍ നഷ്ടപ്പെട്ടത്‌ . ഗാലന്‍ ബ്രദേഴ്‌സ്‌ എന്ന മയക്കുമരുന്നു മാഫിയയായിരുന്നു ആന്ദ്രെയുടെ കൊലക്ക്‌ പിന്നില്‍ ).

102 മിനിറ്റ്‌ നീളുന്ന ഡോക്യുമെന്ററി ഇവിടെനിന്ന്‌ 27 വര്‍ഷം പിറകിലേക്ക്‌ പോകുന്നു. കൊളംബിയയിലെ മെഡലിന്‍. ആന്ദ്രെയുടെ സഹോദരിയുടെ ശബ്ദം. അവര്‍ ആന്ദ്രെ എസ്‌കോബാറിന്റെ ജീവിതകഥ പറഞ്ഞുതുടങ്ങുകയാണ്‌. കുട്ടിക്കാലത്തെ ആന്ദ്രെ. സ്‌കൂള്‍ വിട്ടാല്‍ അവന്‍ നേരെ ഫുട്‌ബാള്‍ ഗ്രൗണ്ടിലെത്തും. എത്ര കളിച്ചാലും ക്ഷീണിക്കില്ല. കോച്ചുമാര്‍ ആ കൊച്ചുകളിക്കാരനെ നോട്ടമിട്ടു. ചെറുപ്പത്തിലേ ആന്ദ്രേക്ക്‌ അമ്മയെ നഷ്ടപ്പെട്ടതാണ്‌. അവന്‍ ആ വേദന മറന്നത്‌ സ്വയം കളിയ്‌ക്കര്‍പ്പിച്ചുകൊണ്ടാണ്‌. പഠിത്തമോ കളിയോ ? ആന്ദ്രെയുടെ ജീവിതത്തില്‍ ഈ നിര്‍ണായകഘട്ടം വന്നു. അവന്‍ തന്റെ സ്വപ്‌നത്തില്‍ മുറുകെപ്പിടിച്ചു. രാജ്യത്തിന്റെ ജഴ്‌സിയണിയണം. ഫുട്‌ബോളിലൂടെ കൊളംബിയയുടെ പ്രശസ്‌തി ഉയര്‍ത്തണം. അതുവരെ കൊളംബിയക്ക്‌ ദുഷ്‌പേരായിരുന്നു. ലഹരിമരുന്നിന്റെ പേരിലുള്ള കുപ്രസിദ്ധി.
1987 ല്‍ ആന്ദ്രെ ദേശീയ ടീമിലെത്തി. കരുത്തുറ്റ ടീമായി കൊളംബിയ വളരാന്‍ തുടങ്ങി. അന്ന്‌ ടീമിന്‌ രണ്ട്‌ അനുകൂല ഘടകങ്ങളുണ്ടായിരുന്നു. ഒന്ന്‌, കരുത്തരായ കളിക്കാര്‍. രണ്ട്‌, ടീമിന്റെ വളര്‍ച്ചക്കാവശ്യമായ പണം. ഇവിടെയാണ്‌ രണ്ടാമത്തെ എസ്‌കോബാറിന്റെ പ്രസക്തി. പാബ്ലോ എസ്‌കോബാറായിരുന്നു കൊളംബിയന്‍ ടീമിന്റെ രക്ഷകന്‍. അധോലോകനായകന്‍. എതിരാളികളെ കൊന്നുവീഴ്‌ത്തുന്നവന്‍. സ്വന്തമായി ഫുട്‌ബാള്‍ ടീമുണ്ടായിരുന്നു അയാള്‍ക്ക്‌. കളിയില്‍ ആരെങ്കിലും ഒത്തുകളിച്ചാല്‍ പാബ്ലോ വിടില്ല. 1989 ലെ ദേശീയ ഫുട്‌ബാളില്‍ റഫറി ഒര്‍ട്ടെഗെക്ക്‌ ജീവന്‍ പോയത്‌ അങ്ങനെയാണ്‌. പാബ്ലോയുടെ ടീം ഉള്‍പ്പെട്ട ഒരു മത്സരത്തില്‍ റഫറി നന്നായി കളിച്ചു. എതിര്‍ ടീം ജയിച്ചു. പക്ഷേ, റഫറിയുടെ കളി അധികം നീണ്ടില്ല. പാബ്ലോയുടെ അന്തകസംഘം തിരഞ്ഞുപിടിച്ച്‌ അയാളുടെ ജീവനെടുത്തു. അധികാരികളെല്ലാം പാബ്ലോയുടെ പോക്കറ്റിലായിരുന്നു. അയാളുടെ ഒരു ദിവസത്തെ സമ്പാദ്യം അഞ്ച്‌ കോടി ഡോളറായിരു്‌ന്നു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൊക്കെയിന്‍ കയറ്റി അയച്ചാണയാള്‍ കോടികള്‍ സമ്പാദിച്ചത്‌. ചോരക്കൊതിയനായിരുന്നു പാബ്ലോ. എങ്കിലും, ഫുട്‌ബോള്‍ അയാള്‍ക്ക്‌ ജീവനായിരുന്നു. കൊളംബിയന്‍ ഫുട്‌ബോളിന്റെ രക്ഷകനായി അയാള്‍ വാഴ്‌ത്തപ്പെട്ടു. അത്‌ സത്യവുമായിരുന്നു. കള്ളപ്പണം വെളുപ്പിക്കലായിരുന്നു അയാളുടെ ഉദ്ദേശ്യം. എന്നാലും, ഫുട്‌ബോളിലേക്ക്‌ അയാള്‍ പണമൊഴുക്കി. ഫുട്‌ബോളിന്റെ ഖ്യാതിയിലൂടെ പാബ്ലോ തന്റെ പാപക്കറ കുറച്ചൊക്കെ കഴുകിയെടുത്തു.
ഒരു കാലഘട്ടത്തിലെ കൊളംബിയന്‍ ജനതയുടെ ആരാധനാപാത്രങ്ങളായിരുന്നു ആന്ദ്രെയും പാബ്‌ളോയും. രണ്ട്‌ വിരുദ്ധലോകങ്ങളിലായിരുന്നു ഇരുവരും. എങ്കിലും, അവര്‍ക്കിടയില്‍ സാമ്യങ്ങളുണ്ട്‌. ഒരു പ്രത്യേകഘട്ടത്തില്‍ അവര്‍ ഒരേ ലക്ഷ്യത്തിനായി യത്‌നിച്ചു. ഫുട്‌ബോളിന്റെ , അതുവഴി കൊളംബിയയുടെ , പ്രശസ്‌തിയായിരുന്നു അവരുടെ മനസ്സില്‍. ഫുട്‌ബാള്‍ അവര്‍ക്ക്‌ ലഹരിയായിരുന്നു. ചെറിയൊരു ജീവിതകാലമേ അവര്‍ക്കുണ്ടായിരുന്നുള്ളു. എതിരാളികളുടെ കൈകളാല്‍ അവര്‍ വധിക്കപ്പെട്ടു. ആന്ദ്രെ ഫുട്‌ബാളിനുവേണ്ടി ജീവിച്ചു. മനസ്സും ശരീരവും കളിക്കളത്തില്‍ നിസ്വാര്‍ഥമായി നിക്ഷേപിച്ചു. പാബ്ലോ ആകട്ടെ, കൊളംബിയന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചക്കായി പണം വാരിയെറിഞ്ഞു. അവര്‍ ഒരുമിച്ചു നിന്നു, ഫുട്‌ബോളിനു വേണ്ടി. ഫുട്‌ബോളിലൂടെ രാജ്യത്തിന്റെ ഖ്യാതിക്കുവേണ്ടി. ആന്ദ്രെ എസ്‌കോബാറിനൊപ്പം റെനെ ഹിഗ്വിറ്റ, ആസ്‌പ്രില്ല, വാള്‍ഡറമ, ലിയോണല്‍ എന്നിവരുടെ പേരുകളും ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ പ്രിയപ്പെട്ടതായി.
നമ്മള്‍ കേട്ടിട്ടുള്ള ഏതൊരു അധോലോകനായകനെയുംപോലെ പാബ്‌ളോയിലും നന്മകളുണ്ടായിരുന്നു. പാവങ്ങള്‍ക്കുവേണ്ടി അയാള്‍ ഒരുപാട്‌ സഹായങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. അത്‌ പക്ഷേ, അയാളുടെ ദുര്‍ഗുണങ്ങളെ മറികടക്കാന്‍ പോന്നത്രയുണ്ടായിരുന്നില്ല. കൊളംബിയന്‍ ഫുട്‌ബോളിനെ ഉയിര്‍ത്തെഴുനേല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലെങ്കിലും അയാള്‍ ഇത്തിരി ദയ അര്‍ഹിച്ചിരുന്നു എന്ന്‌ ഈ ചിത്രം കാണുമ്പോള്‍ നമുക്ക്‌ തോന്നും. (കൊളംബിയന്‍ ഭരണകൂടത്തെ വെല്ലുവിളിച്ച പാബ്‌ളോ 1993 ഡിസംബര്‍ രണ്ടിന്‌ വെടിയേറ്റു മരിച്ചു )

സഹകളിക്കാര്‍, കോച്ച്‌, സഹോദരി, ഡന്റിസ്റ്റായ കാമുകി, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഓര്‍മകളിലൂടെയാണ്‌ ആന്ദ്രെ എസ്‌കോബാറിന്റെ വ്യക്തിത്വം ഡോക്യുമെന്ററി വരച്ചിടുന്നത്‌. ഫുട്‌ബോള്‍ തന്റെ ജനതയെ ഒന്നിപ്പിക്കുമെന്ന്‌ ആന്ദ്രെ വിശ്വസിച്ചിരുന്നു. ഫുട്‌ബോളിനെ ഒരു ജീവിതരീതിയായാണ്‌ ആന്ദ്രെ കണ്ടിരുന്നത്‌. അത്‌ മൂല്യങ്ങളും സഹിഷ്‌ണുതയും വളര്‍ത്തുമെന്ന്‌ അവന്‍ വിശ്വസിച്ചു. കളിയില്‍ നിന്നു കിട്ടിയ വരുമാനത്തിന്റെ നല്ലൊരു ഭാഗം അവന്‍ സമൂഹത്തിന്‌ തിരിച്ചുനല്‍കി. കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കിയും പാവങ്ങള്‍ക്ക്‌ വീടുണ്ടാക്കിക്കൊടുത്തും അവന്‍ മാതൃകകാട്ടി.

ശുഭാപ്‌തിവിശ്വാസിയായിരുന്നു ആന്ദ്രെ. സെല്‍ഫ്‌ ഗോള്‍ ഏല്‍പ്പിച്ച ആത്മനിന്ദയില്‍ തലകുനിച്ച്‌ നടക്കവെ ഒരു പത്രത്തില്‍ ആന്ദ്രെ ലേഖനമെഴുതി. പിഴകള്‍ ഏറ്റുപറഞ്ഞുകൊണ്ടുള്ള എഴുത്ത്‌. ആ ലേഖനത്തില്‍ തന്റെ വേദന അവന്‍ ഇറക്കിവെച്ചു. ലേഖനം അവസാനിപ്പിച്ചത്‌ ഇങ്ങനെ : ' ഞാന്‍ ഉടനെ തിരിച്ചുവരും. കാരണം, ജീവിതം ഇവിടെ അവസാനിക്കുന്നില്ല. ' പക്ഷേ, എതിരാളികള്‍ അടങ്ങിയിരിക്കുകയായിരുന്നില്ല. സെല്‍ഫ്‌ ഗോള്‍ വീണതിന്റെ 11 -)ം ദിവസം ( ജൂലായ്‌ രണ്ടിന്‌ ) ആന്ദ്രെക്കെതിരെ വെടിയുതിര്‍ന്നു. ആ വെടിയില്‍ ആന്ദ്രെ മാത്രമല്ല വീണത്‌. കൊളംബിയന്‍ ഫുട്‌ബോളും അതോടെ വീണു. കൊളംബിയ ലോകകപ്പ്‌ ജയിക്കുമെന്ന്‌ ഫുട്‌ബാള്‍ മാന്ത്രികന്‍ പെലെ പോലും പ്രവചിച്ചിരുന്നു. ആന്ദ്രെയുടെ തിരോധാനത്തോടൊപ്പം കൊളംബിയന്‍ ഫുട്‌ബോള്‍ പ്രതാപവും അസ്‌തമിച്ചു. ഫുട്‌ബോളിനും അക്രമത്തില്‍ നിന്ന്‌ രക്ഷയില്ലെന്ന്‌ എല്ലാവര്‍ക്കും ബോധ്യമായി. കാണികള്‍ നിരാശരായി. അവര്‍ കളിക്കളത്തില്‍ നിന്ന്‌ പിന്മാറി. പല കളിക്കാരും പേടിച്ച്‌ കളി ഉപേക്ഷിച്ചു. കൊളംബിയ പിന്നീടൊരിക്കലും ലോകകപ്പില്‍ ക്വാളിഫൈ ചെയ്യപ്പെട്ടില്ല. 1998 ലെ ലോകകപ്പ്‌ ആയപ്പോഴേക്കും കൊളംബിയയുടെ റാങ്കിങ്‌ നാലില്‍ നിന്ന്‌ 34 ലേക്ക്‌ മൂക്കുകുത്തി വീണു. 2010 ല്‍ രാജ്യത്തെ 18 ക്‌ളബ്ബുകളില്‍ പതിന്നാലും പാപ്പരായ അവസ്ഥയിലായിരുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ ഫുട്‌ബോള്‍ പെരുമ മാത്രമല്ല ഈ ഡോക്യുമെന്ററി അനാവരണം ചെയ്യുന്നത്‌. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികാവസ്ഥകളും ചര്‍ച്ചക്ക്‌ വിഷയമാക്കുന്നു. ഫുട്‌ബോളിനെ ഒരു മതം പോലെ, ജീവവായു പോലെ കരുതിപ്പോന്ന നിസ്വരായ ജനതയുടെ വേദനിപ്പിക്കുന്ന ചിത്രമുണ്ടിതില്‍. കളിക്കളങ്ങളിലായിരുന്നു അവരുടെ മനസ്സ്‌ മുഴുവന്‍. കൊളംബിയന്‍ ടീമിലെ പല കളിക്കാരും ചേരികളില്‍ നിന്നെത്തിയവരായിരുന്നു. പാബ്‌ളോയുടെ ഔദാര്യം പറ്റിയവരും അയാളോടൊപ്പം ലഹരിമരുന്നു വ്യാപാരത്തില്‍ പങ്കാളികളായവരും കളിക്കാരുടെ കൂട്ടത്തിിലുണ്ടായിരുന്നു. പാബ്‌ളോയുമായി വലിയ കൂട്ടിനൊന്നും പോയിരുന്നില്ല ആന്ദ്രെ. എപ്പോഴും ഒരകലം പാലിച്ചിരുന്നു. ഹിഗ്വിറ്റക്കൊന്നും പ്രലോഭനങ്ങളെ മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. പാബ്‌ളോയുമായുള്ള അമിതമായ അടുപ്പത്തിന്റെ പേരിലാണ്‌ ഹിഗ്വിറ്റ ജയിലിലായത്‌.
ജെഫ്‌ സിംബലിസ്റ്റ്‌, മൈക്കിള്‍ സിംബലിസ്റ്റ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ദ റ്റൂ എസ്‌കോബാര്‍സ്‌ ' സംവിധാനം ചെയ്‌തത്‌. ഇക്കഴിഞ്ഞ തിരുവനന്തപുരം ഫെസ്റ്റിവലില്‍ ഫുട്‌ബോള്‍ പാക്കേജിന്റെ ഭാഗമായി ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.