Wednesday, November 11, 2009

തോറ്റവരുടെ പോരാട്ടം

1937-45 കാലത്തെ ജപ്പാന്‍-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തയ്‌വാന്‍ വംശജനായ ആങ്‌ലീ സംവിധാനംചെയ്ത ചൈനീസ് ചിത്രമാണ് 'ലസ്റ്റ്,കോഷന്‍' . ചൈനയുടെ ഭാഗത്ത് സൈനികരടക്കം മൂന്നരക്കോടി ആളുകളാണ് ഈ യുദ്ധത്തില്‍ മരിച്ചത്. ഒമ്പതരക്കോടി ആളുകള്‍അഭയാര്‍ഥികളായി. തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ജപ്പാന്‍ അന്ന് പാവസര്‍ക്കാറിനെ പ്രതിഷ്ഠിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരനായ ഒരു സ്‌പെഷല്‍ ഏജന്റിനെ കൊല്ലാന്‍ ഏതാനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് 'ലസ്റ്റ്, കോഷന്‍' എന്ന ചിത്രം. ഏജന്റിനെ വളച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട വിദ്യാര്‍ഥിനിക്ക് ഒടുവില്‍ അയാളോട് തോന്നുന്ന സ്നേഹവും കടപ്പാടും വിദ്യാര്‍ഥി സംഘത്തെ മരണത്തിലേക്കെത്തിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം.
2005ല്‍ 'ബ്രോക്ക് ബാക്ക് മൗണ്ടന്‍' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടിയിട്ടുണ്ട് ആങ്‌ലീ. 2007 ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡന്‍ ലയണ്‍' പുരസ്‌കാരം നേടിയ ചിത്രമാണ് 'ലസ്റ്റ്, കോഷന്‍'.

രാജ്യസ്നേഹത്തിന്റെ പുകഴ്‌പെറ്റ കഥകള്‍ക്കൊക്കെ ഒരു ഇരുണ്ടവശമുണ്ടെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. യുദ്ധത്തിന്റെ തിളക്കത്തെക്കുറിച്ചേ ചരിത്രകാരന്മാര്‍ സംസാരിക്കൂ. തോറ്റവര്‍ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ചരിത്രം പലപ്പോഴും മൗനം പാലിക്കുന്നു. ഇവിടെ, വിപ്ലവകാരികളായ ഏതാനും ചെറുപ്പക്കാരുടെ തോല്‍വിയുടെ കഥയാണ് സംവിധായകന്‍ പറയുന്നത്. ആ തോല്‍വിയിലേക്ക് നയിച്ച സ്ത്രീ മനസ്സിന്റെ അജ്ഞാതഭാവങ്ങളിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.

1938 മുതല്‍ 42 വരെയുള്ള കാലത്ത് ചൈനയിലെ ഹോങ്കോങ്ങിലും ഷാങ്ഹായിലുമായാണ് കഥ നടക്കുന്നത്. തങ്ങളുടെ രാജ്യത്തെ കടന്നാക്രമിച്ച ജപ്പാന്‍സേനയോടുള്ള വെറുപ്പാണ് ലിങ്‌നാന്‍ യൂണിവേഴ്‌സിറ്റിയിലെ ആറ് വിദ്യാര്‍ഥികളെ വിപ്ലവപാതയിലേക്ക് നയിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘത്തിന്റെ തലവന്‍ നാടകസംവിധായകന്‍ കൂടിയായ കാങ്‌യു മിന്‍ ആണ്. സൈനികര്‍ രാജ്യത്തിനുവേണ്ടി പൊരുതുമ്പോള്‍ ഹോങ്‌കോങ്ങുകാര്‍ അലസജീവിതം തുടരുന്നതില്‍ അസ്വസ്ഥരായിരുന്നു ഈ വിദ്യാര്‍ഥിസംഘം. ഹോങ്‌കോങ്ങുകാരെ ഉണര്‍ത്താന്‍ അവര്‍ നാടകം അവതരിപ്പിക്കുന്നു. നാടകത്തോടുള്ള ജനങ്ങളുടെ പ്രതികരണം അവരെ ആവേശംകൊള്ളിച്ചു. ഇനി നാടകമല്ല, ആക്ഷനാണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കുന്നു. പാവ സര്‍ക്കാറിന്റെ റിക്രൂട്ടിങ് ഏജന്റായ യീ എന്നയാളെ വകവരുത്താന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിടുന്നു. സംഘത്തിലെ സുന്ദരിയായ വോങ്ചിയാചിയെ അവര്‍ ചാരവനിതയാക്കുന്നു. വന്‍ വ്യാപാരിയുടെ ഭാര്യയായി വേഷംകെട്ടുന്ന വോങ് ആദ്യം ചങ്ങാത്തം കൂടുന്നത് യീയുടെ ഭാര്യയുമായാണ്. ക്രമേണ വോങ് റിക്രൂട്ടിങ് ഏജന്റിന്റെ ഹൃദയത്തില്‍ കയറിപ്പറ്റുന്നു. അയാളെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് പിന്നീട്. വിദ്യാര്‍ഥി സംഘത്തിലെ ഒരാളില്‍നിന്ന് അവള്‍ കാമകലയുടെ പാഠങ്ങള്‍ അഭ്യസിക്കുന്നു. ഏറെ ശ്രദ്ധിച്ചിട്ടും ആദ്യത്തെ വധശ്രമം പാളി. അതോടെ വിദ്യാര്‍ഥിസംഘം പലഭാഗത്തേക്കും ചിതറിപ്പോയി. മൂന്നുവര്‍ഷത്തിനുശേഷം ഷാങ്ഹായ് നഗരത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. യുദ്ധം രൂക്ഷമായിരിക്കുന്നു. ജനജീവിതം നരകതുല്യമാണ്. വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും സംഘാംഗങ്ങള്‍ എല്ലാം വിപ്ലവപാതയില്‍തന്നെയാണ്. ഒരു ശ്രമംകൂടി നടത്താന്‍ അവര്‍ തീരുമാനിക്കുന്നു. യീ അപ്പോഴേക്കും രഹസ്യപ്പോലീസിന്റെ തലവനായി മാറിക്കഴിഞ്ഞിരുന്നു. വോങ് ചിയാചി വീണ്ടും ചാരവനിതയുടെ വേഷമണിയുന്നു. യീയുമായി വീണ്ടുമടുക്കുന്ന വോങ് അയാളുടെ വെപ്പാട്ടിയായി സ്വയം സമര്‍പ്പിക്കുന്നു. യീയുടെ ഓരോ നീക്കവും അവള്‍ സംഘത്തലവനെ അറിയിച്ചുകൊണ്ടിരുന്നു.

ഇരുട്ടിനെ ഭയപ്പെടുന്നവനാണ് യീ. അയാള്‍ക്ക് ആരെയും വിശ്വാസമില്ല. പക്ഷേ, വോങ്ങിനെ അയാള്‍ വിശ്വസിച്ചു, സ്നേഹിച്ചു. തന്റെ ശരീരം കീഴടക്കിയ യീ പതുക്കെപ്പതുക്കെ ഒരു പാമ്പിനെപ്പോലെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറുകയാണെന്ന് അവള്‍ക്ക് മനസ്സിലാകുന്നു. വിശ്വാസത്തോടുള്ള പ്രതിബദ്ധതയും യീയോട് തോന്നുന്ന അടുപ്പവും അവളെ ആശയക്കുഴപ്പത്തിലാക്കി. അയാളെ കൊല്ലാനുള്ള എല്ലാ കെണികളും ഒരുക്കിക്കൊടുക്കുന്ന അവള്‍ ആക്ഷന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ചഞ്ചലചിത്തയാവുന്നു. അയാളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു അവള്‍. വോങ്ങടക്കം ആറ് വിദ്യാര്‍ഥികളുടെ മരണവാറന്റില്‍ ഒപ്പിടുന്ന യീയെയാണ് നമ്മള്‍ അവസാനം കാണുന്നത്.

സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് ഏറ്റെടുക്കേണ്ടിവന്ന അസാധാരണ ദൗത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംവിധായകന്‍ സഹാനുഭൂതിയോടെയാണ് തന്റെ നായികയെ അവതരിപ്പിക്കുന്നത്. വിപ്ലവത്തിനും സഹനത്തിനും പാകപ്പെടാത്ത ഒരു യുവമനസ്സിന്റെ പതനമായേ അദ്ദേഹം അവളുടെ ചാഞ്ചാട്ടത്തെ കാണുന്നുള്ളൂ. ഇണയെ പീഡിപ്പിച്ച് രസിക്കുന്ന സാഡിസ്റ്റാണ് കഥാനായകനായ യീ. എന്നിട്ടും വോങ്ചിയാ ചി അയാളെ ഇഷ്ടപ്പെട്ടുപോകുന്നു.

ചാരവനിതയ്ക്കുവേണ്ട കഠിനശിക്ഷണത്തിലൂടെ കടന്നുവന്നവളല്ല വോങ്. യാദൃച്ഛികമായി ആ വേഷം അവള്‍ക്ക് കെട്ടേണ്ടിവന്നതാണ്.
രണ്ടരമണിക്കൂര്‍ നീണ്ട ഈ സിനിമ നല്ലൊരു ത്രില്ലറാണ്. ഇതിലെ കടുത്ത രതിരംഗങ്ങളുടെ പേരില്‍ ആങ്‌ലീയെ വിമര്‍ശിക്കുന്നവരുണ്ട്. ഇതിവൃത്തം ആവശ്യപ്പെടുന്ന 'കടുപ്പ'മേ താന്‍ കാണിച്ചിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഹിന്ദി നടന്‍ അനുപംഖേര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഷാങ്ഹായിയിലെ രത്‌നവ്യാപാരിയായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.