Friday, March 20, 2009

മായാത്ത അതിര്‍ത്തികള്‍

ഇന്ത്യയിലെ ഒരു തടവറ. അവിടത്തെ അന്തേവാസികള്‍ പരസ്‌പരം ദുഃഖം പങ്കുവെക്കുകയാണ്‌. അതിലൊരാള്‍ പറയുന്നു: ``അതിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ ബംഗാളിയാവില്ല. അയാള്‍ ഇന്ത്യക്കാരനാവില്ല. ഞാന്‍ പാകിസ്‌താനിയുമാവില്ല. അതിര്‍ത്തി അത്രമോശപ്പെട്ട കാര്യമൊന്നുമല്ല.''

തീക്ഷ്‌ണമായ വേദനയില്‍ നിന്നും രോഷത്തില്‍ നിന്നുമാണീ പരിഹാസവാക്കുകള്‍ പുറത്തുവരുന്നത്‌. രാജ്യാതിര്‍ത്തി മുറിച്ചു കടന്നതിന്‌ പിടിക്കപ്പെട്ടവരാണ്‌ ആ തടവുകാരില്‍ മിക്കവരും. അതിര്‍ത്തി ഏതെന്നറിയാതെ മീന്‍ പിടിച്ചതിന്‌, അപ്പുറത്തേക്ക്‌ കാലെടുത്ത്‌ വെച്ചുപോയതിന്‌ ശിക്ഷയനുഭവിക്കുകയാണവര്‍. മോചനത്തിന്‍െറ നാള്‍ പ്രതീക്ഷിച്ചിരിക്കുകയാണ്‌ ഓരോരുത്തരും. അവരാരും അറിഞ്ഞുകൊണ്ട്‌ കുറ്റം ചെയ്‌തവരല്ല. അതിര്‍ത്തി രേഖകളുടെ കാര്‍ക്കശ്യമെന്തെന്നറിയാതെ പോയ പാവം മനുഷ്യരാണവര്‍.

മെഹ്‌റീന്‍ ജബ്ബാര്‍ എന്ന പാക്‌വനിത സംവിധാനം ചെയ്‌ത `രാംചന്ദ്‌ പാകിസ്‌താനി' എന്ന സിനിമ നിസ്സഹായരായ കുറെ സാധാരണക്കാരുടെ ജീവിതമാണ്‌ വിഷയമാക്കുന്നത്‌. അതിര്‍ത്തിപ്രദേശങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ `നിയമലംഘന'ത്തിന്‍െറ കഥ പറയുന്നു ഈ ചിത്രം. അതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന ഒരു നല്ല നാളെയെക്കുറിച്ച്‌ ഈ ചിത്രം സ്വപ്‌നം കാണുന്നു. ഒരു പക്ഷേ, ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നം.

പാകിസ്‌താനില്‍ താര്‍ മരുഭൂമിയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ഥ സംഭവത്തില്‍ നിന്നാണ്‌ `രാംചന്ദ്‌ പാകിസ്‌താനി' രൂപം കൊള്ളുന്നത്‌. ഇന്ത്യന്‍ അതിര്‍ത്തിയോട്‌ അടുത്തുകിടക്കുന്നു ഈ ഗ്രാമം. ദളിതരുടെ ഗ്രാമമാണത്‌. പൊതുസമൂഹത്തില്‍ നിന്ന്‌ ആട്ടിയകറ്റപ്പെട്ട ജനത. ഗ്രാമത്തിലെ അധ്യാപകനും കൃഷിക്കാരനുമാണ്‌ ശങ്കര്‍. ഭൂവുടമയില്‍ നിന്ന്‌ പാട്ടത്തിനെടുത്ത ഭൂമിയില്‍ അയാള്‍ കൃഷിയിറക്കുന്നു. ഭാര്യ ചമ്പ നിരക്ഷരയാണ്‌. എട്ടുവയസ്സുകാരനായ മകന്‍ രാംചന്ദ്‌ സ്‌കൂളില്‍ പോകുന്നില്ല. ആടുമേച്ചും കളിച്ചും നടക്കുകയാണവന്‍. ഒരു നാള്‍ രാവിലെ ഭക്ഷണം കഴിക്കാനിരിക്കവെ നിസ്സാര കാര്യത്തിന്‌ അവന്‍ അമ്മയുമായി പിണങ്ങുന്നു. ഭക്ഷണം കഴിക്കാതെ, പാത്രം കാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ച്‌ അവന്‍ വീട്‌ വിടുന്നു. സങ്കടം പൊറുക്കാനാവാതെ അവന്‍ ഗ്രാമത്തിലൂടെ നടക്കുകയാണ്‌. കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വരണ്ട പ്രദേശമാണ്‌ അവന്‍െറ മുന്നില്‍. ഒരേ ഭൂമി, ഒരേ ആകാശം. പക്ഷേ, അവിടെ വെള്ളപൂശിയ അതിര്‍ത്തിക്കല്ലുകളുണ്ടായിരുന്നു. അതവനു മനസ്സിലായില്ല. ആ പാക്‌ പയ്യന്‍ അതിര്‍ത്തിലംഘകനാവുകയായിരുന്നു, അവനറിയാതെ. ഇന്ത്യയിലേക്കാണ്‌ താന്‍ കടന്നതെന്ന്‌ അവന്‌ മനസ്സിലാവുന്നത്‌ അതിര്‍ത്തിരക്ഷാസേനക്കാര്‍ വന്നുപിടിക്കുമ്പോഴാണ്‌. മകനെ അന്വേഷിച്ചെത്തിയ അച്ഛന്‍ ശങ്കറും കുടുങ്ങി. രഹസ്യങ്ങളറിയാന്‍ വിട്ട ചാരന്മാരായി അവര്‍ മുദ്രയടിക്കപ്പെട്ടു. രണ്ടുപേരുടെയും ജീവിതം തടവറയിലായി. ഒരു വിവരവും കിട്ടാതെ ചമ്പ അഞ്ചുവര്‍ഷം ഭര്‍ത്താവിനെയും മകനെയും കാത്തിരുന്നു. ആ കാത്തിരിപ്പിനിടെ അവള്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന വ്യഥകളുടെയും കഥകൂടി `രാംചന്ദ്‌ പാകിസ്‌താനി' നമുക്ക്‌ പറഞ്ഞു തരുന്നു. ശങ്കറിനെയും മകനെയും നിയമം ഭയപ്പെടുത്തുമ്പോള്‍ ചമ്പയെ സമൂഹം ഭയപ്പെടുത്തുന്നു. നിയമവും സമൂഹവും വരച്ചുവെച്ച അതിര്‍രേഖകളുണ്ട്‌ അവര്‍ക്ക്‌ മുന്നില്‍. അത്‌ ലംഘിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. നിശ്ശബ്ദരായി, നിസ്സഹായരായി ശിക്ഷ ഏറ്റുവാങ്ങുകയാണവര്‍.

ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാക്‌ ഭീകരര്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ്‌ കഥ തുടങ്ങുന്നത്‌. അതിര്‍ത്തിലംഘിച്ചെത്തുന്നവരോട്‌ രണ്ടിടത്തും കര്‍ക്കശ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. രാംചന്ദ്‌ അച്ഛനോടൊപ്പം തടവില്‍ കഴിയുന്ന അഞ്ചുവര്‍ഷമാണ്‌ സിനിമയുടെ കാലം. 2002 ല്‍ കഥ തുടങ്ങുന്നു. അഞ്ചുവര്‍ഷത്തിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടാകുന്ന സമാധാനചര്‍ച്ചകളും അനുരഞ്‌ജന നടപടികളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ആരെയും കുറ്റപ്പെടുത്തുന്നില്ല സംവിധായിക. കിട്ടിയ അവസരം നോക്കി ഇതൊരു ഇന്ത്യാവിരുദ്ധ ചിത്രമാക്കി മാറ്റാനും അവര്‍ ശ്രമിച്ചിട്ടില്ല. ഏതൊരു അതിര്‍ത്തി പ്രദേശത്തും സംഭവിക്കാവുന്ന മനുഷ്യന്‍െറ വീഴ്‌ച എന്ന നിലയ്‌ക്കാണവര്‍ ഇതിവൃത്തം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. നിരക്ഷതയിലും സാമൂഹിക, സാമ്പത്തികാടിമത്തത്തിലും പുതഞ്ഞു കിടക്കുന്ന തിര്‍ എന്ന പാകിസ്‌താനി ഗ്രാമം നമുക്ക്‌ സുപരിചിതമാണ്‌. സമാനമുഖമുള്ള എത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു.

തടവറയില്‍ കഴിയവെ അച്ഛനും മകനുമിടയില്‍ ഗാഢബന്ധം വളര്‍ന്നുവരുന്നത്‌ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്‌ സംവിധായിക. ജീവിത പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ മകനോട്‌ സേ്‌നഹം പ്രകടിപ്പിക്കാന്‍ മറന്നുപോയ അച്ഛനാണ്‌ ശങ്കര്‍. പാടത്തും സ്‌കൂളിലുമായി പണിയെടുത്ത്‌ തളരുന്ന അയാള്‍ക്ക്‌ രാംചന്ദിനെ സ്‌കൂളിലെത്തിക്കാന്‍പോലും കഴിയുന്നില്ല. തടവറയിലെത്തുമ്പോള്‍ മകന്‌ താങ്ങായി അച്ഛനുണ്ട്‌ എപ്പോഴും. രാംചന്ദ്‌ ഒഴികെ തടവറയിലുള്ളവരെല്ലാം മുതിര്‍ന്നവരാണ്‌. മകന്‍െറ സുരക്ഷയ്‌ക്കായി ശങ്കര്‍ നിഴല്‍പോലെ കൂടെയുണ്ട്‌. ഒടുവില്‍, തനിക്കു മാത്രമേ മോചനമുള്ളൂ എന്നറിയുമ്പോള്‍ രാംചന്ദ്‌ തകര്‍ന്നുപോകുന്നു. നിയമം ആദ്യം അവനെ അമ്മയില്‍ നിന്നകറ്റി. ഇപ്പോഴിതാ അച്ഛനില്‍ നിന്നും. അവനാ സങ്കടം താങ്ങാനാവുന്നില്ല. അച്ഛനില്ലാതെ വീട്ടിലേക്കു പോകുന്നില്ലെന്ന്‌ പറഞ്ഞു അവന്‍ പൊട്ടിക്കരയുന്നു.

2008-ല്‍ പുറത്തിറങ്ങിയ `രാംചന്ദ്‌ പാകിസ്‌താനി' ഒട്ടേറെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യാ വിഭജനം അവശേഷിപ്പിച്ചുപോയ സാമൂഹികദുരന്തത്തെ ആധാരമാക്കി 2003-ല്‍ കറാച്ചിക്കാരി സബിഹ സുമര്‍ സംവിധാനം ചെയ്‌ത `ഖാമോഷ്‌പാനി'ക്കു ശേഷം പാകിസ്‌താനില്‍ നിന്നു വരുന്ന ശക്തമായ സിനിമയാണ്‌ `രാംചന്ദ്‌ പാകിസ്‌താനി'. വിഭജനകാലത്ത്‌ ഇന്ത്യയുടെയും പാകിസ്‌താന്‍െറയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന്‌ സ്‌ത്രീകളുടെ പ്രതിനിധിയെയാണ്‌ അയിഷ എന്ന കഥാപാത്രത്തിലൂടെ നമ്മള്‍ `ഖാമോഷ്‌പാനി'യില്‍ കണ്ടത്‌. ഇന്ത്യന്‍ നടി നന്ദിതാദാസാണ്‌ `രാംചന്ദ്‌ പാകിസ്‌താനി'യില്‍ ചമ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്‌. ആ ദളിത്‌ സ്‌ത്രീയുടെ ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും അനായാസം അവതരിപ്പിക്കാന്‍ നന്ദിതയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. (`ഖാമേഷ്‌പാനി'യില്‍ നായികയെ അവതരിപ്പിച്ചത്‌ ഇന്ത്യന്‍ നടി കിരണ്‍ ഖേറാണ്‌.)

ഋത്വിക്‌ഘട്ടക്‌, എം.എസ്‌. സത്യു, ശ്യാംബെനഗല്‍, ഗോവിന്ദ്‌ നിഹലാനി തുടങ്ങിയ ഇന്ത്യന്‍ സംവിധായകരെപ്പോലെ ഇന്ത്യാവിഭജനത്തില്‍ വേദനിക്കുന്ന സമാനഹൃദയരായ ചലച്ചിത്രകാരന്മാര്‍ പാകിസ്‌താനിലുമുണ്ടെന്ന്‌ `ഖാമോഷ്‌പാനി'യും `രാംചന്ദ്‌ പാകിസ്‌താനി'യും നമ്മളോട്‌ പറയുന്നു.

എഴുത്തുകാരനും സംവിധായകനും മുന്‍ മന്ത്രിയുമായ ജാവേദ്‌ ജബ്ബാറാണ്‌ രാംചന്ദ്‌ പാകിസ്‌താനിയുടെ നിര്‍മാതാവ്‌. അദ്ദേഹത്തിന്‍െറ മകളാണ്‌ സംവിധായക മെഹ്‌റീന്‍. ജാവേദ്‌ ജനിച്ചത്‌ ചെന്നൈയിലാണ്‌. പിന്നീട്‌ അദ്ദേഹത്തിന്‍െറ കുടുംബം പാകിസ്‌താനിലേക്ക്‌ പോവുകയാണുണ്ടായത്‌. പാകിസ്‌താനിലെ ആദ്യത്തെ ഇംഗ്ലീഷ്‌ സിനിമയായ `ബിയോണ്ട്‌ ദ ലാസ്റ്റ്‌ മൗണ്ടന്‍' (1976) സംവിധാനം ചെയ്‌തത്‌ ജബ്ബാറാണ്‌. `രാംചന്ദ്‌ പാകിസ്‌താനി'യുടെ സംഗീതം ഇന്ത്യക്കാരനായ ദേവജ്യോതിമിശ്രയുടേതാണ്‌.

Thursday, March 5, 2009

യുദ്ധം ബാക്കിവെക്കുന്നത്‌

ഏതൊരു യുദ്ധത്തിലും സത്യമാണ്‌ ആദ്യം മരിച്ചു വീഴുന്നതെന്നു പറയാറുണ്ട്‌. ഏറ്റവുമൊടുവില്‍, അമേരിക്ക ഇടപെട്ട ഇറാഖ്‌ യുദ്ധത്തിലും നമ്മളത്‌ കണ്ടു. ഓരോ യുദ്ധവും ഒരുപാട്‌ ചോരയും കണ്ണീരും അവശേഷിപ്പിക്കുന്നു. ഒപ്പം, കുറെയേറെ വിവാദങ്ങളും വ്യാജപ്രചാരണങ്ങളും അത്‌ ബാക്കിവെക്കുന്നു. ഇതിനിടയില്‍ സത്യം എവിടെയോ ചാരം മൂടിപ്പോകുന്നു. യുദ്ധത്തില്‍ മരിച്ചുവീഴുന്ന സത്യത്തിന്‍െറ മുഖം കണ്ടെത്താനാണ്‌ അമേരിക്കന്‍ സംവിധായകനായ ബ്രയാന്‍ ഡി പാമ `റിഡാക്‌റ്റഡ്‌' എന്ന ഇംഗ്ലീഷ്‌ സിനിമയിലൂടെ ശ്രമിക്കുന്നത്‌.


സ്വന്തം രാജ്യത്തിന്‍െറ അധിനിവേശമോഹങ്ങളെ എതിര്‍ത്തുപോന്നിട്ടുള്ള ചലച്ചിത്രകാരനാണ്‌ പാമ. 1989-ല്‍ പുറത്തിറങ്ങിയ `കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാര്‍' എന്ന ചിത്രത്തിലൂടെ നമ്മളത്‌ അറിഞ്ഞിട്ടുള്ളതാണ്‌. വിയറ്റ്‌നാം യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ള ഈ സിനിമ മികച്ച `യുദ്ധവിരുദ്ധ' ചിത്രങ്ങളിലൊന്നാണ്‌. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം `റിഡാക്‌റ്റഡി'ല്‍ എത്തുമ്പോഴും പാമയുടെ നിലപാടിനു മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ നമുക്കു ബോധ്യമാവും.


2007-ലെ വെനീസ്‌, ടൊറന്‍െറാ, ന്യൂയോര്‍ക്ക്‌ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രമാണ്‌ `റിഡാക്‌റ്റഡ്‌'. വെനീസില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം പാമയ്‌ക്ക്‌ നേടിക്കൊടുത്തത്‌ ഈ ചിത്രമാണ്‌. 40 വര്‍ഷമായി സിനിമാരംഗത്തുണ്ട്‌ ഈ സംവിധായകന്‍. `ഡ്രസ്‌ഡ്‌ ടു കില്‍', `സ്‌കാര്‍ഫേസ്‌', `ദ അണ്‍ ടച്ചബിള്‍സ്‌', `മിഷന്‍: ഇംപോസിബിള്‍' തുടങ്ങിയ ബോകേ്‌സാഫീസ്‌ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനാണ്‌ പാമ.


`കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാറി'ലെപ്പോലെ ഒരു യഥാര്‍ഥ സംഭവത്തില്‍നിന്നാണ്‌ `റിഡാക്‌റ്റഡി'ന്‍െറ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്‌. രണ്ടു സിനിമകളിലും പശ്ചാത്തലങ്ങള്‍ക്കു മാത്രമേ മാറ്റമുള്ളൂ. സംഭവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും സമാന സ്വഭാവമാണ്‌. 2006-ല്‍ ഇറാഖില്‍ നടന്ന ഒരു സംഭവമാണ്‌ `റിഡാക്‌റ്റഡി'നാധാരം. ഒരു പതിനഞ്ചുകാരിയോടും അവളുടെ കുടുംബത്തോടും അമേരിക്കന്‍ സൈനികര്‍ കാണിച്ച കൊടുംക്രൂരത ലോകമനഃസാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം പെണ്‍കുട്ടിയെ സൈനികര്‍ കത്തിച്ചുകളയുന്നു. ഒപ്പം, അവളുടെ അമ്മയെയും ഇളയ സഹോദരിയെയും മുത്തച്ഛനെയും വെടിവെച്ചു കൊല്ലുന്നു. ഈ നിഷ്‌ഠുരത മൂടിവെക്കാനുള്ള തന്ത്രങ്ങളെയാണ്‌ പാമ ചോദ്യം ചെയ്യുന്നത്‌. മനുഷ്യത്വം നശിക്കാത്ത, നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്ന രണ്ടു സൈനികരിലൂടെയാണ്‌ സത്യം പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം സംവിധായകന്‍ നടത്തുന്നത്‌. ഇറാഖിലെ സമാറയില്‍ ചെക്‌പോയന്‍റില്‍ കാവല്‍ നില്‍ക്കുന്ന ഏതാനും യു.എസ്‌. സൈനികരെ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌.
ഫിലിം സ്‌കൂളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എയ്‌ഞ്ചല്‍ സലാസര്‍ എന്ന സൈനികനെയാണ്‌ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്‌. നായക കഥാപാത്രമായ സലാസര്‍ എല്ലാറ്റിനും ദൃക്‌സാക്ഷിയാണ്‌. അര്‍പ്പണ ബോധമുള്ള റിപ്പോര്‍ട്ടറാണവന്‍. ഒരു യുദ്ധ ഡയറി തയ്യാറാക്കുകയാണ്‌ സലാസര്‍. തന്‍െറ വീഡിയോ ക്യാമറ ഉപയോഗിച്ച്‌ അവന്‍ എല്ലാ സംഭവങ്ങളും ചിത്രീകരിക്കുകയാണ്‌. താന്‍ മരിച്ചുപോയാലും വീഡിയോ പുറംലോകത്തെ കാണിക്കണമെന്ന്‌ അവന്‍ കൂട്ടുകാരനോട്‌ ആവശ്യപ്പെടുന്നുണ്ട്‌. പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രി നടന്ന റെയ്‌ഡും അവന്‍ ചിത്രീകരിക്കുന്നു. അന്നവിടെ അരങ്ങേറിയ ക്രൂരതകള്‍ കണ്ട്‌ അവന്‍ സ്‌തബ്‌ധനായി. മേലധികാരികളോട്‌ എല്ലാം തുറന്നുപറഞ്ഞ്‌ മനസ്സിലെ ഭാരം ഇറക്കിവെക്കണമെന്ന്‌ അവനാഗ്രഹിക്കുന്നു. പക്ഷേ, അതിനു മുമ്പേ കലാപകാരികള്‍ അവനെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നു.


ഈ ചിത്രത്തിലെ സലാസറും മക്കോയ്‌ എന്ന സൈനികനും പാമയ്‌ക്കുവേണ്ടിയാണ്‌ സംസാരിക്കുന്നത്‌. സത്യം വിളിച്ചുപറയാനാവുന്നില്ലെന്ന്‌ അവര്‍ സങ്കടപ്പെടുന്നു. `കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാറി'ലെ എറിക്‌സണ്‍ എന്ന സൈനികനും പാമയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. തന്‍െറ സഹപ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തി വെടിവെച്ചുകൊല്ലുന്ന വിയറ്റ്‌നാം പെണ്‍കുട്ടിയുടെ ദുരന്തം മേലധികാരികളെ അറിയിക്കുന്നത്‌ എറിക്‌സണാണ്‌.


സത്യം കാണാന്‍ ഭയപ്പെടുന്ന ലോകത്ത്‌ ചലച്ചിത്രകാരന്മാര്‍ ധര്‍മസങ്കടം അനുഭവിക്കുകയാണെന്ന്‌ ബ്രയാന്‍ പാമ പറയുന്നു. നിയമക്കുരുക്കുകളെ ഭയന്ന്‌ പലപ്പോഴും യഥാര്‍ഥസംഭവങ്ങളെ കെട്ടുകഥയായി ചിത്രീകരിക്കേണ്ടിവരുന്നു. എഡിറ്റ്‌ ചെയ്യപ്പെട്ടതാണ്‌ തന്‍െറ സിനിമ എന്നദ്ദേഹം തുറന്നുസമ്മതിക്കുന്നു. `റിഡാക്‌റ്റഡി'ന്‍െറ തുടക്കത്തില്‍ത്തന്നെ ഇതൊരു കെട്ടുകഥ ആണെന്ന്‌ പരിഹാസം കലര്‍ന്ന മട്ടില്‍ അദ്ദേഹം എഴുതിക്കാണിക്കുന്നു. `ഇറാഖില്‍ നടന്നതായി വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഒരുസംഭവത്തില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ തയ്യാറാക്കിയ ഈ ചിത്രം പൂര്‍ണമായും കെട്ടുകഥയാണെന്ന' വാചകമാണ്‌ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്‌. പിന്നീട്‌ ഓരോവാക്കും പാമ മായ്‌ച്ചുകളയുന്നു. ആദ്യം മായ്‌ക്കുന്നത്‌ ഫിക്‌ഷന്‍ എന്ന വാക്കാണ്‌. ഇതുവഴി ഈ കഥ ഭാവനാസൃഷ്‌ടിയല്ല, യാഥാര്‍ഥ്യം തന്നെ എന്നു സമര്‍ഥമായി ധ്വനിപ്പിക്കാന്‍ പാമയ്‌ക്കു കഴിയുന്നു. ഒടുവില്‍ എല്ലാ വാക്കുകളും മായ്‌ച്ചുകളഞ്ഞാണ്‌ `റിഡാക്‌റ്റഡ്‌' (പ്രസിദ്ധീകരണയോഗ്യമാക്കിയത്‌) എന്ന ശീര്‍ഷകം എഴുതിക്കാണിക്കുന്നത്‌. ശീര്‍ഷകത്തില്‍പ്പോലും അധികാരിവര്‍ഗത്തോടുള്ള രോഷം വെളിപ്പെടുത്തുന്നു പാമ.


തുടക്കത്തില്‍ കാണുന്ന മായ്‌ച്ചുകളയല്‍ തന്ത്രം ചിത്രത്തിന്‍െറ അവസാനത്തിലും പാമ പ്രയോഗിക്കുന്നു. ഇറാഖ്‌യുദ്ധത്തില്‍നിന്നുള്ള യഥാര്‍ഥ ചിത്രങ്ങള്‍ എന്നു പറഞ്ഞ്‌ കുറെ സ്റ്റില്‍ ഫോട്ടോകള്‍ കാണിക്കുന്നു. ആസ്‌പത്രിയില്‍, വാഹനങ്ങളില്‍, നിരത്തുകളില്‍ ചിതറിക്കിടക്കുന്ന ഇറാഖികളുടെ ജഡങ്ങള്‍. അവരിലേറെയും കുട്ടികളും സ്‌ത്രീകളുമാണ്‌. അവരുടെ കണ്ണുകളില്‍ കറുപ്പടിച്ച്‌ വ്യക്തികളെ തിരിച്ചറിയാതാക്കുന്നു സംവിധായകന്‍. സെന്‍സറിങ്ങിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണിവിടെ പാമ. തങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്‍െറ നിഷ്‌ഫലതയെക്കുറിച്ച്‌ ബോധവാന്മാരാണ്‌ മിക്ക സൈനികരുമെന്ന്‌ ഈ ചിത്രം വിളിച്ചുപറയുന്നു. നേര്‍ക്കുനേര്‍ പോരാട്ടമല്ല അവര്‍ നേരിടുന്നത്‌. ചാവേറിന്‍െറ രൂപത്തില്‍ ഏതു സമയത്തും മരണം തങ്ങളെ സമീപിക്കാം എന്നവര്‍ ഭയപ്പെടുന്നു. ഈ അരക്ഷിത ബോധത്തില്‍ നിന്നാണ്‌ ഗര്‍ഭിണികളെപ്പോലും വെടിവെച്ചുകൊല്ലാന്‍ അവര്‍ മുതിരുന്നത്‌. ``ആളെക്കൊല്ലാന്‍ എങ്ങോട്ടെങ്കിലും വിടുമ്പോള്‍ വിശ്വസനീയമായ ഒരു നല്ല കാരണം കൂടി കണ്ടെത്തിയിരുന്നെങ്കില്‍ നന്നായിരുന്നു'' എന്ന്‌ മക്കോയ്‌ എന്ന സൈനികന്‍ പറയുമ്പോള്‍ അത്‌ ഇറാഖ്‌ യുദ്ധം സൃഷ്‌ടിച്ചവരോടുള്ള പ്രതിഷേധമായി മാറുന്നു. സമീപകാലത്തെ പ്രശസ്‌ത യുദ്ധവിരുദ്ധ ചിത്രങ്ങളായ അലക്‌സാന്‍ഡ്ര (റഷ്യന്‍. സംവിധാനം: അലക്‌സാണ്ടര്‍ സൊഖുറോവ്‌), ഇന്നസന്‍റ്‌ വോയ്‌സസ്‌ (സ്‌പാനിഷ്‌. സംവിധാനം: ലൂയി മന്‍ഡോക്കി), ബുഫോ (ഇസ്രായേല്‍. സംവിധാനം: ജോസഫ്‌ സിഡാര്‍) എന്നിവയുടെ ശ്രേണിയിലേക്ക്‌ സധൈര്യം കടന്നിരിക്കാന്‍ യോഗ്യതയുള്ള സിനിമയാണ്‌ `റിഡാക്‌റ്റഡ്‌'.