Wednesday, December 31, 2008

അന്യരുടെ ലോകം

രണ്ട്‌ ജനതയും രണ്ടുസംസ്‌കാരവും. അവയുടെ ആശ്ലേഷവും അവ തമ്മിലുള്ള സംഘര്‍ഷവും. ഫതീഹ്‌ അകിന്‍ എന്ന മുപ്പത്തിയഞ്ചുകാരനായ ജര്‍മന്‍ സംവിധായകന്‍െറ സിനിമകളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത്‌ ഈ ലോകമാണ്‌. തുര്‍ക്കിയില്‍ നിന്നു കുടിയേറിയവരുടെ പരമ്പരയില്‍പ്പെട്ട 27 ലക്ഷം പേരാണ്‌ ഇപ്പോള്‍ ജര്‍മനിയിലുള്ളത്‌. രണ്ടു രാജ്യത്തും അവര്‍ക്ക്‌ വേരോട്ടമില്ല. സ്വന്തം രാജ്യത്തുനിന്നും സംസ്‌കാരത്തില്‍ നിന്നും അവര്‍ അകന്നുപോകുന്നു. അതുപോലെ, കുടിയേറിയ രാജ്യത്തും അവര്‍ അന്യരാക്കപ്പെടുന്നു. ഈ അന്യരുടെ വേദനയാണ്‌ തുര്‍ക്കിവംശജനായ ഫതീഹ്‌ അകിന്‍ തന്‍െറ സിനിമകളില്‍ പകര്‍ത്തുന്നത്‌. സ്വാനുഭവങ്ങളുടെ ചൂട്‌ കൂടി ആ വേദനയിലേക്ക്‌ പകരുമ്പോള്‍ അകിന്‍ സിനിമകള്‍ ആത്മാംശമുള്ളവയായി മാറുന്നു.

ഷോര്‍ട്ട്‌ ഷാര്‍പ്പ്‌ ഷോര്‍ട്ട്‌, ഇന്‍ ജൂലായ്‌, വീ ഫൊര്‍ഗോട്ട്‌ ടു ഗോ ബാക്ക്‌, സോളിനോ, ഹെഡ്‌ഓണ്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തിയിലേക്കുയര്‍ന്ന ഫതീഹ്‌ അകിന്‍െറ ആറാമത്തെ ചിത്രമാണ്‌ `ദ എഡ്‌ജ്‌ ഓഫ്‌ ഹെവന്‍'. 2007-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു.

മൂന്നു ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള `ദ എഡ്‌ജ്‌ ഓഫ്‌ ഹെവന്‍െറ' ഇതിവൃത്തം ആറ്‌ കഥാപാത്രങ്ങളിലൂടെയാണ്‌ വികസിക്കുന്നത്‌. നായകനായ പ്രൊഫ. നജദ്‌, അയാളുടെ പിതാവ്‌ അലി, അഭിസാരികയായ യെറ്റര്‍, യെറ്ററുടെ മകള്‍ എയ്‌റ്റന്‍ ഓസ
്‌തുര്‍ക്ക്‌, അവളുടെ കൂട്ടുകാരി ലോട്ടെ, ലോട്ടെയുടെ അമ്മ സൂസന്നെ സ്റ്റോബ്‌ എന്നിവരാണ്‌ ആറ്‌ കഥാപാത്രങ്ങള്‍. ഇവരുടെ ജീവിതത്തിലൂടെ കുടുംബബന്ധത്തിന്‍െറ, സേ്‌നഹബന്ധത്തിന്‍െറ ദൃഢതയാണ്‌ സംവിധായകന്‍ ഫതീഹ്‌ അകിന്‍ അനാവരണം ചെയ്യുന്നത്‌.

`യെറ്ററുടെ മരണം' എന്നാണ്‌ ആദ്യഖണ്ഡത്തിന്‍െറ ശീര്‍ഷകം. കഥയുടെ പ്രധാന വഴിത്തിരിവായ യെറ്ററുടെ മരണത്തോടെ ഈ ഖണ്ഡം അവസാനിക്കുന്നു. രണ്ടാമത്തെ ഖണ്ഡവും ഒരു മരണത്തിലാണ്‌ അവസാനിക്കുന്നത്‌. `ലോട്ടെയുടെ മരണം' എന്നാണിതിന്‍െറ ശീര്‍ഷകം. രണ്ടു മരണങ്ങള്‍ ഏല്‌പിച്ച ആഘാതത്തില്‍ നിന്നു മുക്തരാവുന്ന ബാക്കി നാലു കഥാപാത്രങ്ങള്‍ പരസ്‌പരം തിരിച്ചറിഞ്ഞ്‌ സേ്‌നഹത്തിന്‍െറ ലോകത്തേക്ക്‌ നടന്നടുക്കുന്നതാണ്‌ അവസാനഖണ്ഡത്തില്‍ നമ്മള്‍ കാണുന്നത്‌. സിനിമയുടെ ശീര്‍ഷകം തന്നെയാണ്‌ ഈ ഖണ്ഡത്തിനു നല്‌കിയിരിക്കുന്നത്‌.

തുര്‍ക്കിയിലും ജര്‍മനിയിലുമായാണ്‌ കഥ നടക്കുന്നത്‌. ജര്‍മനിയിലെ ഒരു സര്‍വകലാശാലയില്‍ ജര്‍മന്‍ പഠിപ്പിക്കുകയാണ്‌ പ്രൊഫ. നജദ്‌. തുര്‍ക്കി വംശജനാണിയാള്‍. നെജദിന്‌ ആറു മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അവിടുന്നങ്ങോട്ട്‌ പിതാവ്‌ അലിയാണ്‌ അയാള്‍ക്ക്‌ എല്ലാം. പെന്‍ഷന്‍ കൊണ്ട്‌ ജീവിക്കുന്ന അലി ചുവന്ന തെരുവിലെ സന്ദര്‍ശകനാണ്‌. ഒരിക്കല്‍ യെറ്റര്‍ എന്ന തുര്‍ക്കിക്കാരിയെ അയാള്‍ പരിചയപ്പെടുന്നു. ചുവന്ന തെരുവില്‍ നിന്നുണ്ടാക്കുന്ന വരുമാനമത്രയും താന്‍ നല്‍കിക്കോളാം എന്നു വാഗ്‌ദാനം ചെയ്‌ത്‌ അലി അവളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. യെറ്ററും വിധവയാണ്‌. അവളുടെ മകള്‍ എയ്‌റ്റന്‍ തുര്‍ക്കിയില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്‌. മകളുടെ പഠിപ്പിനുവേണ്ട പണം കണ്ടെത്താനാണ്‌ യെറ്റര്‍ ശരീരം വില്‍ക്കുന്നത്‌. ജര്‍മനിയിലെ ബ്രെമന്‍ എന്ന സ്ഥലത്ത്‌ ഷൂ വില്‌പനശാലയില്‍ ജോലിക്കാരിയാണ്‌ എന്നാണവള്‍ മകളെ ധരിപ്പിച്ചിരിക്കുന്നത്‌. വിഷയലമ്പടനായ അലിക്ക്‌ യെറ്ററെയും മകനെയും സംശയമാണ്‌. നന്നായി മദ്യപിച്ച ഒരു ദിവസം അലിയുടെ അടിയേറ്റ്‌ യെറ്റര്‍ മരിക്കുന്നു. യെറ്ററുടെ ആത്മത്യാഗത്തിന്‍െറ കഥയറിയാവുന്ന നെജദ്‌ അവളുടെ മകളെ കണ്ടെത്താന്‍ ശ്രമം തുടങ്ങുന്നു. എയ്‌റ്റന്‍െറ വിദ്യാഭ്യാസത്തിനു വേണ്ട പണം നല്‍കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. അറിവും വിദ്യാഭ്യാസവും മനുഷ്യാവകാശങ്ങളാണെന്നു വിശ്വസിക്കുന്ന നെജദ്‌ എയ്‌റ്റനെത്തേടി തുര്‍ക്കിയിലെത്തുന്നു.

കഥയുടെ രണ്ടാം ഖണ്ഡത്തില്‍ നമ്മള്‍ ബാക്കി മൂന്നുപേരെ കൂടി പരിചയപ്പെടുന്നു. തുര്‍ക്കിയിലെ ഇസ്‌താംബുളിലാണ്‌ എയ്‌റ്റന്‍ പഠിക്കുന്നത്‌. ഒരു തീവ്രവാദ സംഘടനയിലെ സജീവാംഗമാണവള്‍. കൂട്ടുകാരോടൊപ്പം അവള്‍ പോലീസുമായി ഏറ്റുമുട്ടുന്നു. മൂന്നു പെണ്‍കുട്ടികള്‍ അറസ്റ്റിലാവുന്നു. എയ്‌റ്റന്‍ അവിടെ നിന്നു രക്ഷപ്പെട്ട്‌ കള്ളപാസേ്‌പാര്‍ട്ടില്‍ ജര്‍മനിയിലെത്തുന്നു. അവിടെവെച്ച്‌ ജര്‍മന്‍ വിദ്യാര്‍ഥിനിയായ ലോട്ടെയെ പരിചയപ്പെടുന്നു. ഇരുവരും പ്രണയികളായി മാറുന്നു. അമ്മ യെറ്ററെത്തേടി ബ്രെമനിലേക്കു പുറപ്പെടുന്ന എയ്‌റ്റന്‍പോലീസ്‌ പിടിയിലാകുന്നു. ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടാനുള്ള അവളുടെ ശ്രമം ഫലിക്കുന്നില്ല. അവളെ തുര്‍ക്കിയിലേക്ക്‌ തിരിച്ചയയ്‌ക്കുന്നു. ഇരുപതോ മുപ്പതോ വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്‌ തുര്‍ക്കി ഗവണ്മെന്‍റ്‌ ചുമത്തുന്നത്‌. അമ്മയുടെ വിലക്ക്‌ വകവെക്കാതെ എയ്‌റ്റനെ സഹായിക്കാന്‍ ലോട്ടെ തുര്‍ക്കിയിലെത്തുന്നു. എയ്‌റ്റന്‍ ഒരിടത്ത്‌ ഒളിപ്പിച്ചുവെച്ച തോക്ക്‌ കണ്ടെടുത്തെങ്കിലും ബാഗിലാക്കി മടങ്ങവെ മൂന്നു തെരുവു പിള്ളേര്‍ അത്‌ തട്ടിപ്പറിക്കുന്നു. അവരെ പിന്തുടര്‍ന്ന ലോട്ടെ വെടിയേറ്റു മരിക്കുന്നു.

മകളുടെ മരണകാരണമന്വേഷിച്ച്‌ ലോട്ടെയുടെ അമ്മ സുസന്നെ തുര്‍ക്കിയിലെത്തുന്നു. എയ്‌റ്റനോട്‌ മകള്‍ക്കുണ്ടായിരുന്ന ഗാഢബന്ധം സുസന്നെയെ സ്‌പര്‍ശിക്കുന്നു. അതോടെ, എയ്‌റ്റനെ ജയിലില്‍ നിന്നു രക്ഷിക്കാന്‍ അവര്‍ ശ്രമം തുടങ്ങുകയാണ്‌. ഒടുവില്‍, ജയില്‍ മോചിതയാകുന്ന എയ്‌റ്റനെ അവര്‍ മകളെപ്പോലെ സ്വീകരിക്കുന്നു. `കൊലപാതകിയായ അച്ഛനെ കാണേണ്ട' എന്നു തള്ളിപ്പറഞ്ഞ പ്രൊഫ. നെജദ്‌ എല്ലാം മറന്ന്‌ അലിയെ സേ്‌നഹിക്കാന്‍ തുടങ്ങുന്നതോടെ സിനിമ തീരുന്നു.

പശ്ചാത്താപവിവശനായ പ്രൊഫ. നെജദ്‌ പിതാവിനെത്തേടി കരിങ്കടല്‍തീരത്തെ ജന്മനാട്ടില്‍ എത്തുന്നതോടെയാണ്‌ 110 മിനിറ്റ്‌ നീണ്ട ഈ സിനിമ തുടങ്ങുന്നത്‌. അവിടെ നിന്ന്‌ പിറകിലേക്ക്‌ സഞ്ചരിച്ച്‌ വീണ്ടും വര്‍ത്തമാനകാലത്ത്‌ എത്തിച്ചേരുന്നു. ഓളങ്ങളുടെ ശാന്തസംഗീതം കേട്ട്‌, ഇളകിക്കളിക്കുന്ന ഒറ്റവഞ്ചിക്കു സമീപം നെജദ്‌ കാത്തിരിക്കുകയാണ്‌ അവസാനദൃശ്യത്തില്‍. മകനെ സംരക്ഷിക്കാന്‍ ദൈവത്തെപ്പോലും ശത്രുവാക്കുമെന്നു പറഞ്ഞ സേ്‌നഹവാനായ പിതാവിനു വേണ്ടിയാണ്‌ ഈ കാത്തിരിപ്പ്‌.

തന്‍െറ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക കാഴ്‌ചപ്പാടുകള്‍ മറയില്ലാതെ വെളിപ്പെടുത്തുന്നുണ്ട്‌ സംവിധായകന്‍. ചിലപ്പോള്‍ സൗമ്യമായി, മറ്റു ചിലപ്പോള്‍ പരുഷമായി അത്‌ അവതരിപ്പിക്കുന്നു. ചെര്‍ണോബില്‍ ആണവച്ചോര്‍ച്ചയുടെ ദുരന്തഫലവും യൂറോപ്യന്‍ യൂണിയനോടുള്ള തുര്‍ക്കിക്കാരുടെ എതിര്‍പ്പും ആഗോളീകരണത്തിന്‍െറ ദൂഷ്യവശങ്ങളുമൊക്കെ ചര്‍ച്ചയ്‌ക്ക്‌ വിഷയമാക്കുന്നു സംവിധായകന്‍.

Friday, December 12, 2008

തുയയുടെ കണ്ണുനീര്‍


‍പുറംലോകത്തെ മോടികളില്‍നിന്ന്‌ അകന്ന്‌ അതിജീവനത്തിന്‍െറ പാതയിലൂടെ ചരിക്കുന്ന കുറെ മനുഷ്യരുടെ കഥയാണ്‌ ചൈനീസ്‌ ചിത്രമായ `തുയാസ്‌ മാര്യേജ്‌'. 2007-ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' പുരസ്‌കാരം ഈ സിനിമയ്‌ക്കായിരുന്നു. വാങ്‌ ക്വാന്‍ ആന്‍ സംവിധാനം ചെയ്‌ത ഈ സിനിമയില്‍ നായികയായി വേഷമിട്ട യു നാന്‍ ചിക്കാഗോ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്‌.

നമുക്ക്‌ തീര്‍ത്തും അപരിചിതമായ ഭൂഭാഗം. അപരിചിതമായ ജീവിത സാഹചര്യങ്ങള്‍. എന്നിട്ടും നമ്മളീചിത്രം വല്ലാതെ ഇഷ്‌ടപ്പെട്ടുപോകും. കഠിനവഴികളിലൂടെ നീങ്ങുമ്പോഴും ജീവിതത്തെ മുറുകെപ്പിടിക്കുന്നവരാണിതിലെ കഥാപാത്രങ്ങള്‍. അവരുടെ കഥ പറയുന്നതാകട്ടെ ലളിതമായ ശൈലിയിലും.

മംഗോളിയയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലാണ്‌ കഥനടക്കുന്നത്‌. ഒരു ചെടിപോലും മുളയ്‌ക്കാത്ത പാഴ്‌ഭൂമിയാണ്‌ സിനിമയുടെ പശ്ചാത്തലം. മരവിപ്പിക്കുന്ന തണുപ്പാണ്‌ എപ്പോഴും. വെള്ളം അവിടെ അപൂര്‍വവസ്‌തുവാണ്‌. പ്രകൃതിയെയും മനുഷ്യരെയും സേ്‌നഹിച്ച്‌, പ്രതികൂല സാഹചര്യങ്ങളിലും നാഗരികതയിലേക്ക്‌ മനസ്സ്‌ തെന്നിപ്പോകാതെ ജീവിക്കുന്ന തുയ എന്ന യുവതിയുടെയും അവളുമായി ബന്ധപ്പെട്ടുകഴിയുന്ന കുറേ മനുഷ്യരുടെയും കഥയാണിത്‌.

സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെ ഇതിവൃത്ത സൂചനയുണ്ട്‌. തുയയുടെ വിവാഹച്ചടങ്ങിലാണ്‌ കഥയാരംഭിക്കുന്നത്‌. തുയയുടെ രണ്ടാം വിവാഹമാണത്‌. അവള്‍ക്കിഷ്‌ടമുണ്ടായിട്ടല്ല. ഭര്‍ത്താവുണ്ടായിരിക്കെ രണ്ടാമതൊരു വിവാഹത്തിന്‌ അവള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഭര്‍ത്താവ്‌ ബാത്തര്‍ അവശനാണ്‌. വീടിന്നടുത്ത്‌ കിണര്‍ കുഴിക്കാനുള്ള ശ്രമത്തിനിടെ പരിക്കുപറ്റിയതാണ്‌. കിണറ്റില്‍ വെള്ളം കാണുന്നതിനു തൊട്ടുമുമ്പാണ്‌ അയാള്‍ വീണുപോയത്‌.

കുറച്ചുവെള്ളം കിട്ടണമെങ്കില്‍ പതിനഞ്ച്‌ കിലോമീറ്റര്‍ നടക്കണം. കാനുകളിലാക്കി ഒട്ടകപ്പുറത്ത്‌ വെള്ളം കൊണ്ടുവരേണ്ട ജോലികൂടി തുയ ചെയ്യണം. രണ്ട്‌ മക്കളാണവര്‍ക്ക്‌. മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥി. അതിനുതാഴെ ഒരു കൊച്ചുപെണ്‍കുട്ടി. നൂറോളം ചെമ്മരിയാടുകളാണ്‌ ആകെയുള്ള വരുമാനമാര്‍ഗം.

തുയയുടെ കഠിനമായ അവസ്ഥകണ്ട്‌ ബാത്തര്‍തന്നെയാണ്‌ രണ്ടാമതൊരു വിവാഹത്തിനുള്ള നിര്‍ദേശം മുന്നോട്ട്‌ വെച്ചത്‌. `അപ്പോള്‍ ബാത്തര്‍ എങ്ങോട്ടുപോകും' എന്നതായിരുന്നു അവളുടെ ചോദ്യം. ഭര്‍ത്താവ്‌ നഷ്‌ടപ്പെട്ട, ആറുമക്കളുള്ള സഹോദരിയുടെ കൂടെ താന്‍ കഴിഞ്ഞോളാം എന്നയാള്‍ മറുപടി നല്‍കുന്നു. അത്‌ തുയയ്‌ക്ക്‌ സമ്മതമായിരുന്നില്ല. ബാത്തറെക്കൂടി തന്‍െറയൊപ്പം നിര്‍ത്താന്‍ സമ്മതിക്കുന്ന ഒരു പുരുഷന്‍െറ കൂടെയേ താന്‍ പോകൂവെന്ന്‌ അവള്‍ തീരുമാനിക്കുന്നു. അവര്‍ കമ്യൂണിസ്റ്റ്‌പാര്‍ട്ടി നേതാവിനെ സമീപിച്ച്‌ തങ്ങളുടെ തീരുമാനം അറിയിക്കുന്നു. പിന്നെ, തുയയുടെ കാത്തിരിപ്പാണ്‌. പലരും അവളെ കാണാനെത്തി. പക്ഷേ, ആര്‍ക്കും ബാത്തറുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വയ്യ. സ്‌കൂളില്‍ സഹപാഠിയായിരുന്ന എണ്ണപ്പണക്കാരന്‍ എല്ലാ നിബന്ധനകളും പാലിക്കാമെന്ന ഉറപ്പില്‍ അവളെ സമീപിച്ചു. തന്‍െറ ശരീരമേ അയാള്‍ക്ക്‌ വേണ്ടൂ, ബാത്തറെ സംരക്ഷിക്കാന്‍ വയ്യ എന്നറിഞ്ഞതും അവള്‍ ആ ബന്ധത്തില്‍നിന്ന്‌ പിന്മാറുന്നു.

തുയയുടെ അയല്‍ക്കാരനാണ്‌ ഷെന്‍ഗ എന്ന യുവാവ്‌. കഠിനാധ്വാനിയാണ്‌. അവനുണ്ടാക്കുന്ന പണം മുഴുവന്‍ ഭാര്യ ധൂര്‍ത്തടിക്കുകയാണ്‌. അവള്‍ ഇടയ്‌ക്കിടെ മറ്റാരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്യും. ഷെന്‍ഗയ്‌ക്ക്‌ തുയയെ കെട്ടണമെന്നുണ്ട്‌. അവള്‍ക്കായി അയാള്‍ ഒരു കിണര്‍ കുഴിച്ചുതുടങ്ങുന്നു. തുയയുടെ വീട്ടിനു പിറകിലാണത്‌. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ തുയ ഷെന്‍ഗയെ കെട്ടാന്‍ സമ്മതിക്കുന്നു. വിവാഹദിവസം ബാത്തര്‍ക്ക്‌ സങ്കടം സഹിക്കാനാവുന്നില്ല. ഷെന്‍ഗയുടെ സാന്ത്വനിപ്പിക്കല്‍ ബാത്തറെ രോഷാകുലനാക്കുന്നു. അയാള്‍ ഷെന്‍ഗയെ കൈയേറ്റം ചെയ്യുന്നു. `നിനക്ക്‌ രണ്ടച്ഛന്മാരുണ്ടെന്ന്‌ പറഞ്ഞ പയ്യനെ തുയയുടെ മകന്‍ തല്ലുന്നു. ഇതെല്ലാംകണ്ട്‌ തുയ വേദനിച്ചു. വിവാഹവേദിയില്‍ നിന്നിറങ്ങിയ അവള്‍ മുറിയില്‍ അടച്ചിട്ടിരുന്നു കണ്ണീരൊഴുക്കുന്നു. ആരുവിളിച്ചിട്ടും അവള്‍ പുറത്തിറങ്ങുന്നില്ല. അവളുടെ വിലാപത്തിന്‌ ശക്തികൂടവെ സിനിമ അവസാനിക്കുന്നു.

നാഗരികതയുടെ കടന്നുകയറ്റത്തില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമത്തനിമയുടെ കണ്ണീര്‍ വീഴുന്നുണ്ടീ ചിത്രത്തില്‍. തിരിച്ചെടുക്കാനാവാത്ത വിധം കൈവിട്ടുപോകുന്ന സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഓര്‍ത്ത്‌ വേദനിക്കുകയാണ്‌ സംവിധായകന്‍. യാത്ര ചെയ്യാന്‍ ഒട്ടകവും കുതിരയും മാത്രമുള്ള ഗ്രാമപ്പാതയിലേക്ക്‌ ഇരമ്പലോടെ ട്രാക്ടറും മോട്ടോര്‍ബൈക്കും കാറും കടന്നുവരുന്നത്‌ ആശങ്കയോടെയാണ്‌ സംവിധായകന്‍ കാണുന്നത്‌.��തുയയുടെ സ്വഭാവദാര്‍ഢ്യത്തിന്‍െറയും കുടുംബസേ്‌നഹത്തിന്‍െറയും തിളക്കം കൂട്ടാന്‍ മറ്റ്‌ രണ്ട്‌ യുവതികളുടെ കഥ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്‌. സുഖസൗകര്യങ്ങള്‍ തേടിപ്പോകുന്ന പുതുതലമുറയുടെ പ്രതിനിധികളാണവര്‍. അവര്‍ക്ക്‌ മരുഭൂമിയിലെ വിരസജീവിതം വേണ്ട. പുതിയ ബന്ധങ്ങളിലേക്ക്‌ പടര്‍ന്നുകയറി ജീവിതം ആസ്വദിക്കാനാണവര്‍ കൊതിക്കുന്നത്‌.

ഈ സിനിമയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകുന്നത്‌ വെള്ളമാണ്‌. വെള്ളം കിട്ടാനാണ്‌ ഗ്രാമീണര്‍ കഷ്‌ടപ്പെടുന്നതും. സ്വന്തമായി ഒരു കിണര്‍ അവര്‍ സ്വപ്‌നം കാണുന്നു. പക്ഷേ, അവരുടെ അപൂര്‍ണജീവിതംപോലെയാണ്‌ കിണറും. എത്ര കുഴിച്ചാലും അതൊരിക്കലും പൂര്‍ത്തിയാകുന്നില്ല.

Monday, December 1, 2008

ശരീരം തടവറയാകുമ്പോള്‍

ഫഞ്ച്‌ ഫാഷന്‍ മാസികയായ `എല്ലെ'യുടെ ഊര്‍ജസ്വലനായ എഡിറ്ററാണ്‌ ഴാങ്‌ ഡൊമിനിക്‌ ബോബി എന്ന നാല്‌പത്തിരണ്ടുകാരന്‍. വിശ്രമമില്ലാത്ത, ചടുലമായ ജീവിതം. പ്രശസ്‌തിയുടെ നെറുകയില്‍ നിലെ്‌ക്ക 1995-ല്‍ ബോബിക്ക്‌ പക്ഷാഘാതം പിടിപെടുന്നു. മൂന്നാഴ്‌ച അബോധാവസ്ഥയില്‍ കിടന്നു. പിന്നീട്‌ പാരീസില്‍നിന്ന്‌ ബര്‍ക്കിലുള്ള നാവികാസ്‌പത്രിയിലേക്ക്‌ അയാളെ കൊണ്ടുവന്നു.
ബോധം വീണ്ടെടുത്തെങ്കിലും ഒരു കണ്ണൊഴികെ ശരീരം പൂര്‍ണമായും ചലനമറ്റുപോയി. ബോബിക്ക്‌ എല്ലാം കേള്‍ക്കാം. പക്ഷേ, ശബ്ദിക്കാനാവില്ല. ചുണ്ട്‌ ഇടത്തോട്ട്‌ കോടിപ്പോയി. പക്ഷേ, ഇടത്തെ കണ്ണ്‌മാത്രം ചലിക്കും. അതും നേരേയുള്ള കാഴ്‌ചമാത്രം. വശങ്ങളിലേക്ക്‌ കാഴ്‌ച കിട്ടില്ല. ആസ്‌പത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റും സ്‌പീച്ച്‌ തെറാപ്പിസ്റ്റും ബോബിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്‌. ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്‌.
യുവതിയായ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ അയാള്‍ക്കു മാത്രമായി ഒരു സംസാരരീതി വികസിപ്പിച്ചെടുക്കുന്നു. അക്ഷരമാലയിലെ ഓരോ അക്ഷരവും അവള്‍പറഞ്ഞുകൊണ്ടിരിക്കും. താനുദ്ദേശിക്കുന്ന വാക്കിനാവശ്യമായ അക്ഷരങ്ങള്‍ ബോബി തിരഞ്ഞെടുക്കണം. ഒരു തവണ കണ്ണുചിമ്മിയാല്‍ `അതേ' എന്നാണര്‍ഥം. രണ്ടു തവണ കണ്ണുചിമ്മിയാല്‍ `അല്ല' എന്നും. ക്ഷമയോടെ , അര്‍പ്പണബുദ്ധിയോടെ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ ഓരോ വാക്കിലൂടെ, വാചകത്തിലൂടെ ബോബിയുടെ മനസ്സിലെ ആശങ്കകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും പുറത്തുകൊണ്ടുവരികയാണ്‌.
രോഗാവസ്ഥയില്‍ വീഴും മുമ്പ്‌ അയാള്‍ ഒരു പുസ്‌തകമെഴുതാന്‍ ഒരു പ്രസാധകസ്ഥാപനവുമായി കരാറൊപ്പിട്ടിരുന്നു. വിജനസ്ഥലത്ത്‌ ഒറ്റപ്പെട്ടുപോയ തന്‍െറ അവസ്ഥയിലും പുസ്‌തകമെഴുത്ത്‌ ഒരു വെല്ലുവിളിയായി ബോബി സ്വീകരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്‍െറ ഗ്രന്ഥം അയാള്‍ പൂര്‍ത്തിയാക്കുന്നു. അതിന്‍െറ പേര്‌ `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍ഫ്‌ളൈ'.

പ്രശസ്‌തനായ ജൂലിയന്‍ ഷ്‌നോബെല്‍ 2007ല്‍ സംവിധാനം ചെയ്‌ത `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍്‌ൈള്‌ള' എന്ന ഫ്രഞ്ച്‌ സിനിമ അപൂര്‍വമായ ഒരനുഭവമാണ്‌. നായകനായ ബോബിയുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. അയാളുടെ സ്വപ്‌നങ്ങള്‍, വേവലാതികള്‍, കുടുംബബന്ധങ്ങള്‍, ഒറ്റപ്പെടലിലെ നിസ്സഹായത എന്നിവയൊക്കെ വ്യത്യസ്‌തമായ ക്യാമറാ ആംഗിളുകളിലൂടെ നമ്മള്‍ കാണുന്നു.
ഭംഗിയുള്ള ഫ്രെയിമുകള്‍ ഈ സിനിമയില്‍ കുറവാണ്‌, തുടക്കത്തില്‍ ബോബിയുടെ അസ്വസ്ഥത മുഴുവന്‍ പ്രകടമാകും വിധത്തിലാണ്‌ ക്യാമറയുടെ സഞ്ചാരം. അയാളുടെ ഒറ്റക്കണ്ണിന്‌ കാണാവുന്നിടത്തേക്ക്‌ നമ്മുടെ കാഴ്‌ചയും പരിമിതപ്പെടുത്തുന്നു. മങ്ങിയ രൂപങ്ങളും കണ്ണിലേക്ക്‌ കുത്തിക്കയറുന്ന വെളിച്ചവും ഏങ്കോണിച്ചു നില്‍ക്കുന്ന ഫ്രെയിമുകളും നമ്മെ അലോസരപ്പെടുത്തും.

സ്വന്തം ശരീരത്തിനകത്ത്‌ ബന്ധിതനായിത്തീരുന്ന ബോബിയുടെ ചിന്തകള്‍ക്ക്‌ വളരെ കണിശതയോടെയാണ്‌ സംവിധായകന്‍ ദൃശ്യരൂപം നല്‍കുന്നത്‌. കണ്ണുചിമ്മി, അക്ഷരങ്ങള്‍ തിരഞ്ഞെടുത്ത്‌ വാക്കുകളായി രൂപപ്പെടുത്താന്‍ പഠിക്കുന്ന ബോബി ആദ്യം ആവശ്യപ്പെടുന്നത്‌ `മരണ'മാണ്‌. നിശ്ചേതനമായ ഏകാന്തത അയാളെ വേട്ടയാടുന്നു. നഷ്‌ടപ്പെടലിന്‍െറ സമാഹാരമാണ്‌ തന്‍െറ ജീവിതമെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. സേ്‌നഹിക്കാന്‍ കഴിയാതെ പോയ യുവതിയെയും പിടിച്ചെടുക്കാന്‍ പറ്റാതെപോയ അവസരങ്ങളെയും പുറംകാലുകൊണ്ട്‌ തട്ടിയെറിഞ്ഞ സന്തോഷനിമിഷങ്ങളെയും കുറിച്ചുള്ള ചിന്ത അയാളെ ഭയാനകമായ അവസ്ഥയിലെത്തിക്കുന്നു. തീരം അപ്രത്യക്ഷമാകുന്നത്‌ വേദനയോടെ നോക്കിനില്‍ക്കുന്ന നാവികനെപ്പോലെയാണ്‌ താനെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. എത്രയും പെട്ടെന്ന്‌ മരണത്തെ ആശ്ലേഷിക്കാന്‍ അയാള്‍ വെമ്പുന്നു. പക്ഷേ, അയാളെ അത്രവേഗം മരണത്തിനു വിട്ടുകൊടുക്കാന്‍ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ തയ്യാറാകുന്നില്ല. തന്നെ സേ്‌നഹിക്കുന്നവര്‍ ചുറ്റിലുമുള്ളപ്പോള്‍ മരണത്തെക്കുറിച്ച്‌ ഓര്‍ക്കരുതെന്ന്‌ അവള്‍ ശാസിക്കുന്നു.
സ്വയം സഹതപിക്കുന്ന അവസ്ഥയില്‍നിന്ന്‌ ക്രമേണ ബോബി പിന്മാറുകയാണ്‌. തന്നിലുള്ള ഭാവനാശേഷിയും ഓര്‍മശക്തിയും മരവിച്ചിട്ടില്ലെന്ന്‌ അയാള്‍ മനസ്സിലാക്കുന്നു. മുങ്ങല്‍ വേഷത്തിനകത്ത്‌ ശ്വാസംമുട്ടിക്കഴിയുന്ന തനിക്ക്‌ അതില്‍നിന്ന്‌ പുറത്തുകടക്കാനാവും. ഒരു പൂമ്പാറ്റയെപ്പോലെ താന്‍ പാറി നടക്കും. ഭാര്യയായി കഴിയുന്ന സെലിനും മൂന്നു മക്കളും പിതാവും സുഹൃത്തും കാമുകിയുമൊക്കെ അയാളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണ്‌. ക്ലോഡ്‌ മെന്‍ഡി ബില്‍ എന്ന കേട്ടെഴുത്തുകാരിയുടെ സഹായത്തോടെ ബോബി തന്‍െറ പുസ്‌തകം പൂര്‍ത്തിയാക്കുന്നു. (ഏകാന്തതയുടെ തീരങ്ങളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യന്‍െറ നിശ്ചലമായ യാത്രക്കുറിപ്പുകളാണ്‌ താനെഴുതുന്നത്‌ എന്നാണ്‌ ബോബി ആമുഖമായി പറയുന്നത്‌.) വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ നേടിയ പുസ്‌തകം പ്രസിദ്ധീകരിച്ച്‌ പത്താം ദിവസം ബോബി മരണത്തിന്‌ കീഴടങ്ങുന്നു.

ചടുല ജീവിതത്തില്‍നിന്ന്‌ ആവര്‍ത്തനവിരസമായ ദിനചര്യകളിലേക്ക്‌ വഴുതിവീഴുന്ന മനുഷ്യരുടെ കഥകളാണ്‌ 103 മിനിറ്റ്‌ നീണ്ട ഈ ചിത്രത്തില്‍ അനാവരണം ചെയ്യുന്നത്‌. ബോബിയുടെ സീറ്റ്‌ കടംവാങ്ങി വിമാനത്തില്‍ യാത്രചെയ്യവേ തീവ്രവാദികളാല്‍ ബന്ദിയാക്കപ്പെടുന്ന സുഹൃത്തും (ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ നാലുവര്‍ഷമാണ്‌ ഇയാള്‍ ബെയ്‌റൂത്തില്‍ തടവുകാരനായി കഴിഞ്ഞത്‌). വാര്‍ധക്യത്തിന്‍െറ അവശതയില്‍ വീട്ടിലെ മുറിക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന ബോബിയുടെ പിതാവും നായകന്‍െറ അവസ്ഥ പങ്കിടുന്നവരാണ്‌. ഇവര്‍ക്കൊക്കെ ശരീരം തന്നെയാണ്‌ സ്വയം തടവറ തീര്‍ക്കുന്നത്‌.
2007-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂലിയന്‍ ഷ്‌നാബലിന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍ ്‌ൈള്‌ള.' അക്കൊല്ലം, നാല്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കും ഈ ചിത്രം നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
ഴാങ്‌ ഡൊമിനിക്‌ ബോബി എന്ന പത്രാധിപരുടെ ആത്മകഥയാണ്‌ ഈ സിനിമക്കാധാരം. 1995 ഡിസംബര്‍ എട്ടിനാണ്‌ അദ്ദേഹം പക്ഷാഘാതത്താല്‍ തളര്‍ന്നുപോയത്‌. ഒറ്റക്കണ്ണുമാത്രം ചലിക്കുന്ന അവസ്ഥയിലും രണ്ടുമാസം കൊണ്ട്‌ പുസ്‌തകം പൂര്‍ത്തിയാക്കി. 139 പേജുള്ള പുസ്‌തകം 1997 മാര്‍ച്ച്‌ ആറിന്‌ പുറത്തിറങ്ങി. ആദ്യത്തെ ആഴ്‌ച തന്നെ യൂറോപ്പില്‍ ഒന്നര ലക്ഷം കോപ്പികളാണ്‌ വിറ്റുപോയത്‌. (ഓരോ വാക്കും തിരഞ്ഞെടുക്കാന്‍ ബോബിക്ക്‌ ശരാശരി രണ്ടു മിനിറ്റ്‌ വേണ്ടിവന്നു എന്നാണ്‌ കണക്ക്‌. പുസ്‌തകരചനയ്‌ക്കു വേണ്ടി മൊത്തം രണ്ടു ലക്ഷം തവണ ബോബിക്ക്‌ കണ്ണ്‌ ചിമ്മേണ്ടിവന്നു.) ന്യൂമോണിയ പിടിപെട്ട ബോബി പുസ്‌തകമിറങ്ങി പത്താമത്തെ ദിവസം മരിച്ചു.
ബോബിയുടെ ജീവിതകാലത്തുതന്നെ 25 മിനിറ്റുള്ള മറ്റൊരു സിനിമ പുറത്തിറങ്ങിയിരുന്നു. പേര്‌ `ഹൗസ്‌ അറസ്റ്റ്‌'. സംവിധായകന്‍ ഴാങ്‌ ജാക്‌സ്‌ ബീനിഷ്‌.