Monday, December 1, 2008

ശരീരം തടവറയാകുമ്പോള്‍

ഫഞ്ച്‌ ഫാഷന്‍ മാസികയായ `എല്ലെ'യുടെ ഊര്‍ജസ്വലനായ എഡിറ്ററാണ്‌ ഴാങ്‌ ഡൊമിനിക്‌ ബോബി എന്ന നാല്‌പത്തിരണ്ടുകാരന്‍. വിശ്രമമില്ലാത്ത, ചടുലമായ ജീവിതം. പ്രശസ്‌തിയുടെ നെറുകയില്‍ നിലെ്‌ക്ക 1995-ല്‍ ബോബിക്ക്‌ പക്ഷാഘാതം പിടിപെടുന്നു. മൂന്നാഴ്‌ച അബോധാവസ്ഥയില്‍ കിടന്നു. പിന്നീട്‌ പാരീസില്‍നിന്ന്‌ ബര്‍ക്കിലുള്ള നാവികാസ്‌പത്രിയിലേക്ക്‌ അയാളെ കൊണ്ടുവന്നു.
ബോധം വീണ്ടെടുത്തെങ്കിലും ഒരു കണ്ണൊഴികെ ശരീരം പൂര്‍ണമായും ചലനമറ്റുപോയി. ബോബിക്ക്‌ എല്ലാം കേള്‍ക്കാം. പക്ഷേ, ശബ്ദിക്കാനാവില്ല. ചുണ്ട്‌ ഇടത്തോട്ട്‌ കോടിപ്പോയി. പക്ഷേ, ഇടത്തെ കണ്ണ്‌മാത്രം ചലിക്കും. അതും നേരേയുള്ള കാഴ്‌ചമാത്രം. വശങ്ങളിലേക്ക്‌ കാഴ്‌ച കിട്ടില്ല. ആസ്‌പത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റും സ്‌പീച്ച്‌ തെറാപ്പിസ്റ്റും ബോബിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്‌. ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്‌.
യുവതിയായ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ അയാള്‍ക്കു മാത്രമായി ഒരു സംസാരരീതി വികസിപ്പിച്ചെടുക്കുന്നു. അക്ഷരമാലയിലെ ഓരോ അക്ഷരവും അവള്‍പറഞ്ഞുകൊണ്ടിരിക്കും. താനുദ്ദേശിക്കുന്ന വാക്കിനാവശ്യമായ അക്ഷരങ്ങള്‍ ബോബി തിരഞ്ഞെടുക്കണം. ഒരു തവണ കണ്ണുചിമ്മിയാല്‍ `അതേ' എന്നാണര്‍ഥം. രണ്ടു തവണ കണ്ണുചിമ്മിയാല്‍ `അല്ല' എന്നും. ക്ഷമയോടെ , അര്‍പ്പണബുദ്ധിയോടെ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ ഓരോ വാക്കിലൂടെ, വാചകത്തിലൂടെ ബോബിയുടെ മനസ്സിലെ ആശങ്കകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും പുറത്തുകൊണ്ടുവരികയാണ്‌.
രോഗാവസ്ഥയില്‍ വീഴും മുമ്പ്‌ അയാള്‍ ഒരു പുസ്‌തകമെഴുതാന്‍ ഒരു പ്രസാധകസ്ഥാപനവുമായി കരാറൊപ്പിട്ടിരുന്നു. വിജനസ്ഥലത്ത്‌ ഒറ്റപ്പെട്ടുപോയ തന്‍െറ അവസ്ഥയിലും പുസ്‌തകമെഴുത്ത്‌ ഒരു വെല്ലുവിളിയായി ബോബി സ്വീകരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്‍െറ ഗ്രന്ഥം അയാള്‍ പൂര്‍ത്തിയാക്കുന്നു. അതിന്‍െറ പേര്‌ `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍ഫ്‌ളൈ'.

പ്രശസ്‌തനായ ജൂലിയന്‍ ഷ്‌നോബെല്‍ 2007ല്‍ സംവിധാനം ചെയ്‌ത `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍്‌ൈള്‌ള' എന്ന ഫ്രഞ്ച്‌ സിനിമ അപൂര്‍വമായ ഒരനുഭവമാണ്‌. നായകനായ ബോബിയുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. അയാളുടെ സ്വപ്‌നങ്ങള്‍, വേവലാതികള്‍, കുടുംബബന്ധങ്ങള്‍, ഒറ്റപ്പെടലിലെ നിസ്സഹായത എന്നിവയൊക്കെ വ്യത്യസ്‌തമായ ക്യാമറാ ആംഗിളുകളിലൂടെ നമ്മള്‍ കാണുന്നു.
ഭംഗിയുള്ള ഫ്രെയിമുകള്‍ ഈ സിനിമയില്‍ കുറവാണ്‌, തുടക്കത്തില്‍ ബോബിയുടെ അസ്വസ്ഥത മുഴുവന്‍ പ്രകടമാകും വിധത്തിലാണ്‌ ക്യാമറയുടെ സഞ്ചാരം. അയാളുടെ ഒറ്റക്കണ്ണിന്‌ കാണാവുന്നിടത്തേക്ക്‌ നമ്മുടെ കാഴ്‌ചയും പരിമിതപ്പെടുത്തുന്നു. മങ്ങിയ രൂപങ്ങളും കണ്ണിലേക്ക്‌ കുത്തിക്കയറുന്ന വെളിച്ചവും ഏങ്കോണിച്ചു നില്‍ക്കുന്ന ഫ്രെയിമുകളും നമ്മെ അലോസരപ്പെടുത്തും.

സ്വന്തം ശരീരത്തിനകത്ത്‌ ബന്ധിതനായിത്തീരുന്ന ബോബിയുടെ ചിന്തകള്‍ക്ക്‌ വളരെ കണിശതയോടെയാണ്‌ സംവിധായകന്‍ ദൃശ്യരൂപം നല്‍കുന്നത്‌. കണ്ണുചിമ്മി, അക്ഷരങ്ങള്‍ തിരഞ്ഞെടുത്ത്‌ വാക്കുകളായി രൂപപ്പെടുത്താന്‍ പഠിക്കുന്ന ബോബി ആദ്യം ആവശ്യപ്പെടുന്നത്‌ `മരണ'മാണ്‌. നിശ്ചേതനമായ ഏകാന്തത അയാളെ വേട്ടയാടുന്നു. നഷ്‌ടപ്പെടലിന്‍െറ സമാഹാരമാണ്‌ തന്‍െറ ജീവിതമെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. സേ്‌നഹിക്കാന്‍ കഴിയാതെ പോയ യുവതിയെയും പിടിച്ചെടുക്കാന്‍ പറ്റാതെപോയ അവസരങ്ങളെയും പുറംകാലുകൊണ്ട്‌ തട്ടിയെറിഞ്ഞ സന്തോഷനിമിഷങ്ങളെയും കുറിച്ചുള്ള ചിന്ത അയാളെ ഭയാനകമായ അവസ്ഥയിലെത്തിക്കുന്നു. തീരം അപ്രത്യക്ഷമാകുന്നത്‌ വേദനയോടെ നോക്കിനില്‍ക്കുന്ന നാവികനെപ്പോലെയാണ്‌ താനെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. എത്രയും പെട്ടെന്ന്‌ മരണത്തെ ആശ്ലേഷിക്കാന്‍ അയാള്‍ വെമ്പുന്നു. പക്ഷേ, അയാളെ അത്രവേഗം മരണത്തിനു വിട്ടുകൊടുക്കാന്‍ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ തയ്യാറാകുന്നില്ല. തന്നെ സേ്‌നഹിക്കുന്നവര്‍ ചുറ്റിലുമുള്ളപ്പോള്‍ മരണത്തെക്കുറിച്ച്‌ ഓര്‍ക്കരുതെന്ന്‌ അവള്‍ ശാസിക്കുന്നു.
സ്വയം സഹതപിക്കുന്ന അവസ്ഥയില്‍നിന്ന്‌ ക്രമേണ ബോബി പിന്മാറുകയാണ്‌. തന്നിലുള്ള ഭാവനാശേഷിയും ഓര്‍മശക്തിയും മരവിച്ചിട്ടില്ലെന്ന്‌ അയാള്‍ മനസ്സിലാക്കുന്നു. മുങ്ങല്‍ വേഷത്തിനകത്ത്‌ ശ്വാസംമുട്ടിക്കഴിയുന്ന തനിക്ക്‌ അതില്‍നിന്ന്‌ പുറത്തുകടക്കാനാവും. ഒരു പൂമ്പാറ്റയെപ്പോലെ താന്‍ പാറി നടക്കും. ഭാര്യയായി കഴിയുന്ന സെലിനും മൂന്നു മക്കളും പിതാവും സുഹൃത്തും കാമുകിയുമൊക്കെ അയാളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണ്‌. ക്ലോഡ്‌ മെന്‍ഡി ബില്‍ എന്ന കേട്ടെഴുത്തുകാരിയുടെ സഹായത്തോടെ ബോബി തന്‍െറ പുസ്‌തകം പൂര്‍ത്തിയാക്കുന്നു. (ഏകാന്തതയുടെ തീരങ്ങളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യന്‍െറ നിശ്ചലമായ യാത്രക്കുറിപ്പുകളാണ്‌ താനെഴുതുന്നത്‌ എന്നാണ്‌ ബോബി ആമുഖമായി പറയുന്നത്‌.) വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ നേടിയ പുസ്‌തകം പ്രസിദ്ധീകരിച്ച്‌ പത്താം ദിവസം ബോബി മരണത്തിന്‌ കീഴടങ്ങുന്നു.

ചടുല ജീവിതത്തില്‍നിന്ന്‌ ആവര്‍ത്തനവിരസമായ ദിനചര്യകളിലേക്ക്‌ വഴുതിവീഴുന്ന മനുഷ്യരുടെ കഥകളാണ്‌ 103 മിനിറ്റ്‌ നീണ്ട ഈ ചിത്രത്തില്‍ അനാവരണം ചെയ്യുന്നത്‌. ബോബിയുടെ സീറ്റ്‌ കടംവാങ്ങി വിമാനത്തില്‍ യാത്രചെയ്യവേ തീവ്രവാദികളാല്‍ ബന്ദിയാക്കപ്പെടുന്ന സുഹൃത്തും (ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ നാലുവര്‍ഷമാണ്‌ ഇയാള്‍ ബെയ്‌റൂത്തില്‍ തടവുകാരനായി കഴിഞ്ഞത്‌). വാര്‍ധക്യത്തിന്‍െറ അവശതയില്‍ വീട്ടിലെ മുറിക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന ബോബിയുടെ പിതാവും നായകന്‍െറ അവസ്ഥ പങ്കിടുന്നവരാണ്‌. ഇവര്‍ക്കൊക്കെ ശരീരം തന്നെയാണ്‌ സ്വയം തടവറ തീര്‍ക്കുന്നത്‌.
2007-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂലിയന്‍ ഷ്‌നാബലിന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍ ്‌ൈള്‌ള.' അക്കൊല്ലം, നാല്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കും ഈ ചിത്രം നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
ഴാങ്‌ ഡൊമിനിക്‌ ബോബി എന്ന പത്രാധിപരുടെ ആത്മകഥയാണ്‌ ഈ സിനിമക്കാധാരം. 1995 ഡിസംബര്‍ എട്ടിനാണ്‌ അദ്ദേഹം പക്ഷാഘാതത്താല്‍ തളര്‍ന്നുപോയത്‌. ഒറ്റക്കണ്ണുമാത്രം ചലിക്കുന്ന അവസ്ഥയിലും രണ്ടുമാസം കൊണ്ട്‌ പുസ്‌തകം പൂര്‍ത്തിയാക്കി. 139 പേജുള്ള പുസ്‌തകം 1997 മാര്‍ച്ച്‌ ആറിന്‌ പുറത്തിറങ്ങി. ആദ്യത്തെ ആഴ്‌ച തന്നെ യൂറോപ്പില്‍ ഒന്നര ലക്ഷം കോപ്പികളാണ്‌ വിറ്റുപോയത്‌. (ഓരോ വാക്കും തിരഞ്ഞെടുക്കാന്‍ ബോബിക്ക്‌ ശരാശരി രണ്ടു മിനിറ്റ്‌ വേണ്ടിവന്നു എന്നാണ്‌ കണക്ക്‌. പുസ്‌തകരചനയ്‌ക്കു വേണ്ടി മൊത്തം രണ്ടു ലക്ഷം തവണ ബോബിക്ക്‌ കണ്ണ്‌ ചിമ്മേണ്ടിവന്നു.) ന്യൂമോണിയ പിടിപെട്ട ബോബി പുസ്‌തകമിറങ്ങി പത്താമത്തെ ദിവസം മരിച്ചു.
ബോബിയുടെ ജീവിതകാലത്തുതന്നെ 25 മിനിറ്റുള്ള മറ്റൊരു സിനിമ പുറത്തിറങ്ങിയിരുന്നു. പേര്‌ `ഹൗസ്‌ അറസ്റ്റ്‌'. സംവിധായകന്‍ ഴാങ്‌ ജാക്‌സ്‌ ബീനിഷ്‌.

4 comments:

T Suresh Babu said...

പ്രശസ്‌തനായ ജൂലിയന്‍ ഷ്‌നോബെല്‍ 2007ല്‍ സംവിധാനം ചെയ്‌ത `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍്‌ൈള്‌ള' എന്ന ഫ്രഞ്ച്‌ സിനിമ അപൂര്‍വമായ ഒരനുഭവമാണ്‌. നായകനായ ബോബിയുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. അയാളുടെ സ്വപ്‌നങ്ങള്‍, വേവലാതികള്‍, കുടുംബബന്ധങ്ങള്‍, ഒറ്റപ്പെടലിലെ നിസ്സഹായത എന്നിവയൊക്കെ വ്യത്യസ്‌തമായ ക്യാമറാ ആംഗിളുകളിലൂടെ നമ്മള്‍ കാണുന്നു.

Jayasree Lakshmy Kumar said...

നന്ദി ഈ പരിചയപ്പെടുത്തലിന്

Haree said...

ഇത്തവണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (13th IFFK) പ്രദര്‍ശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന സിനിമകളുടെ വിവരം ഇവിടെയുണ്ട്. കണ്ടിട്ടുള്ളവയുണ്ടെങ്കില്‍, അവയ്ക്ക് പ്രാധാന്യം കൊടുത്ത് സമഗ്രമായൊരു പോസ്റ്റ് ഇടാമോ? ഇവിടെ മുന്‍പ് പറഞ്ഞിട്ടുള്ള സിനിമയാണെങ്കില്‍ എല്ലാത്തിന്റെയും ലിങ്കുകളും കൂടി ചേര്‍ക്കുന്നത് ഉപകാരപ്രദമായിരിക്കും. :-)
--

Anonymous said...

those shots from the protagonist's perspective and the scenes with the scuba diving like equipment were indeed disturbing, with an air of 'about-to-burst'- iness.
there's a film 'the fall'(2006) which tells the story of an injured 'double'.
was a good one, a completely different way of telling a prisoner of own body's story, this time, via his fantasies.
well written, review.