Wednesday, December 31, 2008

അന്യരുടെ ലോകം

രണ്ട്‌ ജനതയും രണ്ടുസംസ്‌കാരവും. അവയുടെ ആശ്ലേഷവും അവ തമ്മിലുള്ള സംഘര്‍ഷവും. ഫതീഹ്‌ അകിന്‍ എന്ന മുപ്പത്തിയഞ്ചുകാരനായ ജര്‍മന്‍ സംവിധായകന്‍െറ സിനിമകളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത്‌ ഈ ലോകമാണ്‌. തുര്‍ക്കിയില്‍ നിന്നു കുടിയേറിയവരുടെ പരമ്പരയില്‍പ്പെട്ട 27 ലക്ഷം പേരാണ്‌ ഇപ്പോള്‍ ജര്‍മനിയിലുള്ളത്‌. രണ്ടു രാജ്യത്തും അവര്‍ക്ക്‌ വേരോട്ടമില്ല. സ്വന്തം രാജ്യത്തുനിന്നും സംസ്‌കാരത്തില്‍ നിന്നും അവര്‍ അകന്നുപോകുന്നു. അതുപോലെ, കുടിയേറിയ രാജ്യത്തും അവര്‍ അന്യരാക്കപ്പെടുന്നു. ഈ അന്യരുടെ വേദനയാണ്‌ തുര്‍ക്കിവംശജനായ ഫതീഹ്‌ അകിന്‍ തന്‍െറ സിനിമകളില്‍ പകര്‍ത്തുന്നത്‌. സ്വാനുഭവങ്ങളുടെ ചൂട്‌ കൂടി ആ വേദനയിലേക്ക്‌ പകരുമ്പോള്‍ അകിന്‍ സിനിമകള്‍ ആത്മാംശമുള്ളവയായി മാറുന്നു.

ഷോര്‍ട്ട്‌ ഷാര്‍പ്പ്‌ ഷോര്‍ട്ട്‌, ഇന്‍ ജൂലായ്‌, വീ ഫൊര്‍ഗോട്ട്‌ ടു ഗോ ബാക്ക്‌, സോളിനോ, ഹെഡ്‌ഓണ്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തിയിലേക്കുയര്‍ന്ന ഫതീഹ്‌ അകിന്‍െറ ആറാമത്തെ ചിത്രമാണ്‌ `ദ എഡ്‌ജ്‌ ഓഫ്‌ ഹെവന്‍'. 2007-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു.

മൂന്നു ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള `ദ എഡ്‌ജ്‌ ഓഫ്‌ ഹെവന്‍െറ' ഇതിവൃത്തം ആറ്‌ കഥാപാത്രങ്ങളിലൂടെയാണ്‌ വികസിക്കുന്നത്‌. നായകനായ പ്രൊഫ. നജദ്‌, അയാളുടെ പിതാവ്‌ അലി, അഭിസാരികയായ യെറ്റര്‍, യെറ്ററുടെ മകള്‍ എയ്‌റ്റന്‍ ഓസ
്‌തുര്‍ക്ക്‌, അവളുടെ കൂട്ടുകാരി ലോട്ടെ, ലോട്ടെയുടെ അമ്മ സൂസന്നെ സ്റ്റോബ്‌ എന്നിവരാണ്‌ ആറ്‌ കഥാപാത്രങ്ങള്‍. ഇവരുടെ ജീവിതത്തിലൂടെ കുടുംബബന്ധത്തിന്‍െറ, സേ്‌നഹബന്ധത്തിന്‍െറ ദൃഢതയാണ്‌ സംവിധായകന്‍ ഫതീഹ്‌ അകിന്‍ അനാവരണം ചെയ്യുന്നത്‌.

`യെറ്ററുടെ മരണം' എന്നാണ്‌ ആദ്യഖണ്ഡത്തിന്‍െറ ശീര്‍ഷകം. കഥയുടെ പ്രധാന വഴിത്തിരിവായ യെറ്ററുടെ മരണത്തോടെ ഈ ഖണ്ഡം അവസാനിക്കുന്നു. രണ്ടാമത്തെ ഖണ്ഡവും ഒരു മരണത്തിലാണ്‌ അവസാനിക്കുന്നത്‌. `ലോട്ടെയുടെ മരണം' എന്നാണിതിന്‍െറ ശീര്‍ഷകം. രണ്ടു മരണങ്ങള്‍ ഏല്‌പിച്ച ആഘാതത്തില്‍ നിന്നു മുക്തരാവുന്ന ബാക്കി നാലു കഥാപാത്രങ്ങള്‍ പരസ്‌പരം തിരിച്ചറിഞ്ഞ്‌ സേ്‌നഹത്തിന്‍െറ ലോകത്തേക്ക്‌ നടന്നടുക്കുന്നതാണ്‌ അവസാനഖണ്ഡത്തില്‍ നമ്മള്‍ കാണുന്നത്‌. സിനിമയുടെ ശീര്‍ഷകം തന്നെയാണ്‌ ഈ ഖണ്ഡത്തിനു നല്‌കിയിരിക്കുന്നത്‌.

തുര്‍ക്കിയിലും ജര്‍മനിയിലുമായാണ്‌ കഥ നടക്കുന്നത്‌. ജര്‍മനിയിലെ ഒരു സര്‍വകലാശാലയില്‍ ജര്‍മന്‍ പഠിപ്പിക്കുകയാണ്‌ പ്രൊഫ. നജദ്‌. തുര്‍ക്കി വംശജനാണിയാള്‍. നെജദിന്‌ ആറു മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അവിടുന്നങ്ങോട്ട്‌ പിതാവ്‌ അലിയാണ്‌ അയാള്‍ക്ക്‌ എല്ലാം. പെന്‍ഷന്‍ കൊണ്ട്‌ ജീവിക്കുന്ന അലി ചുവന്ന തെരുവിലെ സന്ദര്‍ശകനാണ്‌. ഒരിക്കല്‍ യെറ്റര്‍ എന്ന തുര്‍ക്കിക്കാരിയെ അയാള്‍ പരിചയപ്പെടുന്നു. ചുവന്ന തെരുവില്‍ നിന്നുണ്ടാക്കുന്ന വരുമാനമത്രയും താന്‍ നല്‍കിക്കോളാം എന്നു വാഗ്‌ദാനം ചെയ്‌ത്‌ അലി അവളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. യെറ്ററും വിധവയാണ്‌. അവളുടെ മകള്‍ എയ്‌റ്റന്‍ തുര്‍ക്കിയില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്‌. മകളുടെ പഠിപ്പിനുവേണ്ട പണം കണ്ടെത്താനാണ്‌ യെറ്റര്‍ ശരീരം വില്‍ക്കുന്നത്‌. ജര്‍മനിയിലെ ബ്രെമന്‍ എന്ന സ്ഥലത്ത്‌ ഷൂ വില്‌പനശാലയില്‍ ജോലിക്കാരിയാണ്‌ എന്നാണവള്‍ മകളെ ധരിപ്പിച്ചിരിക്കുന്നത്‌. വിഷയലമ്പടനായ അലിക്ക്‌ യെറ്ററെയും മകനെയും സംശയമാണ്‌. നന്നായി മദ്യപിച്ച ഒരു ദിവസം അലിയുടെ അടിയേറ്റ്‌ യെറ്റര്‍ മരിക്കുന്നു. യെറ്ററുടെ ആത്മത്യാഗത്തിന്‍െറ കഥയറിയാവുന്ന നെജദ്‌ അവളുടെ മകളെ കണ്ടെത്താന്‍ ശ്രമം തുടങ്ങുന്നു. എയ്‌റ്റന്‍െറ വിദ്യാഭ്യാസത്തിനു വേണ്ട പണം നല്‍കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. അറിവും വിദ്യാഭ്യാസവും മനുഷ്യാവകാശങ്ങളാണെന്നു വിശ്വസിക്കുന്ന നെജദ്‌ എയ്‌റ്റനെത്തേടി തുര്‍ക്കിയിലെത്തുന്നു.

കഥയുടെ രണ്ടാം ഖണ്ഡത്തില്‍ നമ്മള്‍ ബാക്കി മൂന്നുപേരെ കൂടി പരിചയപ്പെടുന്നു. തുര്‍ക്കിയിലെ ഇസ്‌താംബുളിലാണ്‌ എയ്‌റ്റന്‍ പഠിക്കുന്നത്‌. ഒരു തീവ്രവാദ സംഘടനയിലെ സജീവാംഗമാണവള്‍. കൂട്ടുകാരോടൊപ്പം അവള്‍ പോലീസുമായി ഏറ്റുമുട്ടുന്നു. മൂന്നു പെണ്‍കുട്ടികള്‍ അറസ്റ്റിലാവുന്നു. എയ്‌റ്റന്‍ അവിടെ നിന്നു രക്ഷപ്പെട്ട്‌ കള്ളപാസേ്‌പാര്‍ട്ടില്‍ ജര്‍മനിയിലെത്തുന്നു. അവിടെവെച്ച്‌ ജര്‍മന്‍ വിദ്യാര്‍ഥിനിയായ ലോട്ടെയെ പരിചയപ്പെടുന്നു. ഇരുവരും പ്രണയികളായി മാറുന്നു. അമ്മ യെറ്ററെത്തേടി ബ്രെമനിലേക്കു പുറപ്പെടുന്ന എയ്‌റ്റന്‍പോലീസ്‌ പിടിയിലാകുന്നു. ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടാനുള്ള അവളുടെ ശ്രമം ഫലിക്കുന്നില്ല. അവളെ തുര്‍ക്കിയിലേക്ക്‌ തിരിച്ചയയ്‌ക്കുന്നു. ഇരുപതോ മുപ്പതോ വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്‌ തുര്‍ക്കി ഗവണ്മെന്‍റ്‌ ചുമത്തുന്നത്‌. അമ്മയുടെ വിലക്ക്‌ വകവെക്കാതെ എയ്‌റ്റനെ സഹായിക്കാന്‍ ലോട്ടെ തുര്‍ക്കിയിലെത്തുന്നു. എയ്‌റ്റന്‍ ഒരിടത്ത്‌ ഒളിപ്പിച്ചുവെച്ച തോക്ക്‌ കണ്ടെടുത്തെങ്കിലും ബാഗിലാക്കി മടങ്ങവെ മൂന്നു തെരുവു പിള്ളേര്‍ അത്‌ തട്ടിപ്പറിക്കുന്നു. അവരെ പിന്തുടര്‍ന്ന ലോട്ടെ വെടിയേറ്റു മരിക്കുന്നു.

മകളുടെ മരണകാരണമന്വേഷിച്ച്‌ ലോട്ടെയുടെ അമ്മ സുസന്നെ തുര്‍ക്കിയിലെത്തുന്നു. എയ്‌റ്റനോട്‌ മകള്‍ക്കുണ്ടായിരുന്ന ഗാഢബന്ധം സുസന്നെയെ സ്‌പര്‍ശിക്കുന്നു. അതോടെ, എയ്‌റ്റനെ ജയിലില്‍ നിന്നു രക്ഷിക്കാന്‍ അവര്‍ ശ്രമം തുടങ്ങുകയാണ്‌. ഒടുവില്‍, ജയില്‍ മോചിതയാകുന്ന എയ്‌റ്റനെ അവര്‍ മകളെപ്പോലെ സ്വീകരിക്കുന്നു. `കൊലപാതകിയായ അച്ഛനെ കാണേണ്ട' എന്നു തള്ളിപ്പറഞ്ഞ പ്രൊഫ. നെജദ്‌ എല്ലാം മറന്ന്‌ അലിയെ സേ്‌നഹിക്കാന്‍ തുടങ്ങുന്നതോടെ സിനിമ തീരുന്നു.

പശ്ചാത്താപവിവശനായ പ്രൊഫ. നെജദ്‌ പിതാവിനെത്തേടി കരിങ്കടല്‍തീരത്തെ ജന്മനാട്ടില്‍ എത്തുന്നതോടെയാണ്‌ 110 മിനിറ്റ്‌ നീണ്ട ഈ സിനിമ തുടങ്ങുന്നത്‌. അവിടെ നിന്ന്‌ പിറകിലേക്ക്‌ സഞ്ചരിച്ച്‌ വീണ്ടും വര്‍ത്തമാനകാലത്ത്‌ എത്തിച്ചേരുന്നു. ഓളങ്ങളുടെ ശാന്തസംഗീതം കേട്ട്‌, ഇളകിക്കളിക്കുന്ന ഒറ്റവഞ്ചിക്കു സമീപം നെജദ്‌ കാത്തിരിക്കുകയാണ്‌ അവസാനദൃശ്യത്തില്‍. മകനെ സംരക്ഷിക്കാന്‍ ദൈവത്തെപ്പോലും ശത്രുവാക്കുമെന്നു പറഞ്ഞ സേ്‌നഹവാനായ പിതാവിനു വേണ്ടിയാണ്‌ ഈ കാത്തിരിപ്പ്‌.

തന്‍െറ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക കാഴ്‌ചപ്പാടുകള്‍ മറയില്ലാതെ വെളിപ്പെടുത്തുന്നുണ്ട്‌ സംവിധായകന്‍. ചിലപ്പോള്‍ സൗമ്യമായി, മറ്റു ചിലപ്പോള്‍ പരുഷമായി അത്‌ അവതരിപ്പിക്കുന്നു. ചെര്‍ണോബില്‍ ആണവച്ചോര്‍ച്ചയുടെ ദുരന്തഫലവും യൂറോപ്യന്‍ യൂണിയനോടുള്ള തുര്‍ക്കിക്കാരുടെ എതിര്‍പ്പും ആഗോളീകരണത്തിന്‍െറ ദൂഷ്യവശങ്ങളുമൊക്കെ ചര്‍ച്ചയ്‌ക്ക്‌ വിഷയമാക്കുന്നു സംവിധായകന്‍.

3 comments:

Melethil said...

അഭിനയത്തെപ്പറ്റികൂടി എഴുതാമായിരുന്നു...കുറച്ചു തിരക്കിട്ട എഴുതിയപോലെ..? ഞാനും കണ്ടിട്ടുണ്ട് ഈ സിനിമ , പക്ഷെ "head-on"-ന്റെ അത്ര പോര.. ഇതിന്റെ torrent mininova- യില്‍ ഉണ്ട്..

ഇആര്‍സി - (ERC) said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

ശെഫി said...

അതി സുന്ദരമായ ഒരു സിനിമ. ചിത്രം കണ്ട് കുറേനാൾ സിനിമ ഹോണ്ട് ചെയ്ത് കൊണ്ടിരുന്നു. സാംസ്കാരിക സംഘർഷങ്ങൾ എത്ര മനോഹരമായാണു അകിൻ ചിതീകരിക്കുന്നത്.