Friday, February 5, 2010

മരണമുഖത്തേക്ക് ഒരു യാത്ര

2006 ജൂലായ് 25. ലെബനന്‍. ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുകയാണ്. സേ്ഫാടനദൃശ്യങ്ങള്‍. പരിഭ്രാന്തരായി അഭയത്തിനായി ഓടുന്ന സ്ത്രീകളും കുട്ടികളും. സ്‌ക്രീനില്‍ കരിമ്പുക നിറയുന്നു.
ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം തുടങ്ങിയതിന്റെ 34-ാം ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ലെബനന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. 1189 പേര്‍ മരിച്ചു. പത്തുലക്ഷം പേര്‍ ഭവനരഹിതരായി. ഫിലിപ്പ് അറാക്ടിങ്ങി എന്ന ബെയ്‌റൂട്ടുകാരന്‍ സംവിധാനം ചെയ്ത 'അണ്ടര്‍ ദ ബോംബ്‌സ്' എന്ന ലെബനീസ് സിനിമ ഇവിടെ നിന്നാരംഭിക്കുന്നു.
ബോംബുകള്‍ കീറിമുറിച്ച ലെബനന്‍ മണ്ണില്‍ ചവിട്ടിനിന്നാണ് സംവിധായകന്‍ തന്റെ വേദന പകര്‍ത്തുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ പത്താം നാളിലാണ് ചോരയും വിലാപവും വറ്റാത്ത മണ്ണിലൂടെ അദ്ദേഹത്തിന്റെ ക്യാമറ സഞ്ചാരം തുടങ്ങുന്നത്. ഡോക്യുഫിക്ഷന്റെ മാതൃകയിലാണീ സിനിമ. പ്രധാന കഥാപാത്രങ്ങളാകാന്‍ മാത്രമേ സംവിധായകനു താരങ്ങളെ തേടേണ്ടിവന്നുള്ളൂ. മറ്റു കഥാപാത്രങ്ങളൊക്കെ ദുരിതാനുഭവങ്ങളില്‍നിന്ന് നേരേ ഇറങ്ങിവന്നവരാണ്. ഇസ്രായേല്‍ സേന ക്രൂരമായ ബോംബിങ്ങിലൂടെ ഒരുക്കിക്കൊടുത്ത പശ്ചാത്തലം. എവിടെയും തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും പാലങ്ങളും. ഷൂട്ടിങ്ങിനായി സെറ്റിടേണ്ട ആവശ്യമേ വന്നില്ല.
യുദ്ധത്തിനെതിരെ നിശിതവിമര്‍ശനമുയര്‍ത്തുന്ന ഈ ചിത്രം 2007-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മനുഷ്യാവകാശ അവാര്‍ഡ്, യുറേഷ്യ ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, ദുബായ് ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. മികച്ച വിദേശ ഭാഷാചിത്രത്തിനു നല്‍കുന്ന ഓസ്‌കര്‍ അവാര്‍ഡിനുവേണ്ടിയുള്ള ലെബനീസ് എന്‍ട്രിയായിരുന്നു 'അണ്ടര്‍ ദ ബോംബ്‌സ്'. 2005-ല്‍ പുറത്തിറങ്ങിയ ബോസ്ത (ഏ്ീറമ) യാണ് ഫിലിപ്പ് അറാക്ടിങ്ങിയുടെ ആദ്യ ഫീച്ചര്‍ഫിലിം. ഏറെക്കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഒരുസംഘം യുവകലാകാരന്മാര്‍ ഒരു പഴഞ്ചന്‍ ബസ്സില്‍ ബെയ്‌റൂട്ടിലൂടെ നടത്തുന്ന പര്യടനമാണ് 'ബോസ്ത'യുടെ ഇതിവൃത്തം. 2005-ല്‍ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിക്കാന്‍ ലെബനന്‍ തിരഞ്ഞെടുത്തത് ഈ ചിത്രമാണ്.
95 മിനിറ്റ് നീണ്ട 'അണ്ടര്‍ ദ ബോംബ്‌സ്' നമുക്കു തീരെ സ്വാസ്ഥ്യം തരാത്ത സിനിമയാണ്. തെക്കന്‍ ലെബനനിലെ ഖെര്‍ബത്ത് സെലെം എന്ന ഗ്രാമത്തില്‍ അകപ്പെട്ടുപോയ സഹോദരിയെയും ആറുവയസ്സുള്ള കരീം എന്ന തന്റെ മകനെയും അന്വേഷിച്ചുപോകുന്ന സെയ്‌ന നൂറുദ്ദീന്‍ എന്ന യുവതിയുടെ യാത്രയാണ് ഇതിലെ പ്രമേയം. ദുബായില്‍നിന്ന് തുര്‍ക്കി വഴി ലെബനനിലെത്തിയതാണവള്‍. തെക്കന്‍ ലെബനനിലേക്ക് ടാക്‌സികളൊന്നും പോകുന്നില്ല. പലയിടത്തും റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. യുദ്ധം കഴിഞ്ഞെങ്കിലും ഏതു സമയത്തും വീണ്ടും പൊട്ടിപ്പുറപ്പെടാം. പരുക്കന്‍ മട്ടുകാരനായ ടോണി എന്ന ഡ്രൈവര്‍ വിലപേശി യാത്ര ഉറപ്പിക്കുന്നു. ഗ്രാമത്തിലെത്താന്‍ ചിലപ്പോള്‍ ഒരു മണിക്കൂറെടുത്തേക്കാമെന്നാണ് ടോണി ആദ്യം പറയുന്നത്. ചിലപ്പോഴത് രണ്ടുമണിക്കൂറാകാം. ഒരു ദിവസമാകാം. ചിലപ്പോള്‍ രണ്ടു ദിവസമെടുത്തേക്കാം. ഒരുപക്ഷേ, ഒരിക്കലും എത്തിയില്ലെന്നുംവരാം. ടോണിയുടെ മയമില്ലാത്ത പെരുമാറ്റം സെയ്‌നയില്‍ ആശങ്കയും അവിശ്വാസവും വളര്‍ത്തുന്നു. എന്തായാലും തനിക്ക് പോയേ പറ്റൂവെന്നവള്‍ ഉറപ്പിക്കുന്നു. ഹോങ്കോങ്ങിലുള്ള ഭര്‍ത്താവുമായി കലഹിച്ചാണ് അവള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനു ബിസിനസിനെക്കുറിച്ചാണ് ചിന്ത മുഴുവന്‍. ലെബനന്‍ കത്തുന്നതും മകന്‍ അവിടെ പെട്ടുപോയതും അയാള്‍ക്ക് വിഷയമേയല്ല.
ഇടയ്ക്ക് സെയ്‌നയെ കണ്ണെറിഞ്ഞും അവളുടെ അവസ്ഥയില്‍ പരിതപിച്ചും ചിലപ്പോഴൊക്കെ സൗമ്യമായി കലഹിച്ചും ടോണി കഠിനയാത്ര തുടരുകയാണ്. തകര്‍ന്ന റോഡുകള്‍ പലപ്പോഴും അവരുടെ യാത്ര മുടക്കുന്നു. വീണ്ടും മറ്റൊരു വഴിയിലൂടെ വളഞ്ഞുതിരിഞ്ഞ് അവര്‍ക്കു പോകേണ്ടിവരുന്നു. ഓരോ അഭയാര്‍ഥിക്യാമ്പിലും അവര്‍ കയറിയിറങ്ങുന്നു. യാത്ര പുരോഗമിക്കവെ ആദ്യത്തെ അവിശ്വാസം മാറി സെയ്‌ന ടോണിയില്‍ നല്ലൊരു സുഹൃത്തിനെ കണ്ടെത്തുന്നു. ഏതു തടസ്സവും നേരിട്ട് സെയ്‌നയുടെ മകനെ കണ്ടെത്തലാണ് തന്റെ ലക്ഷ്യമെന്ന് ടോണി വ്യക്തമാക്കുന്നു. രണ്ടു ദിവസമെടുത്തു അവരുടെ യാത്ര. ഗ്രാമത്തിലെ തങ്ങളുടെ വീട് ബോംബിങ്ങില്‍ തകര്‍ന്നതായി സെയ്‌ന കണ്ടു. സഹോദരി മരിച്ചുപോയി. മകന്‍ കരീമിനെ ഏതാനും ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയിരിക്കുന്നുവെന്ന വിവരം അവള്‍ക്കാശ്വാസം പകര്‍ന്നു. പക്ഷേ, ആ ആശ്വാസം ക്ഷണികമായിരുന്നു എന്നവള്‍ക്ക് ബോധ്യപ്പെടുന്നു. രക്ഷപ്പെട്ടത് സെയ്‌നയുടെ മകനായിരുന്നില്ല. പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാന്‍ കണ്ണീരോടെ ടോണി മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ.
ബോംബുകള്‍ കൊന്നൊടുക്കിയ നിരപരാധികള്‍ക്കുവേണ്ടിയാണ് താനീ സിനിമയെടുത്തതെന്ന് ഫിലിപ്പ് അറാക്ടിങ്ങി പറയുന്നു. ചിത്രത്തിലൊരിടത്തും മൃതദേഹങ്ങള്‍ കാണിക്കുന്നില്ല അദ്ദേഹം. ലെബനന്‍കാര്‍ മൃതദേഹങ്ങള്‍ ഏറെ കണ്ടവരാണെന്നതാണ് അദ്ദേഹത്തിന്റെ ന്യായം.
യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നു ഈ ചിത്രം. വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരുടെ ഒരുമിച്ചുചേരലാണ് ലോകം ആഗ്രഹിക്കുന്നതെന്ന് 'അണ്ടര്‍ ദ ബോംബ്‌സ്' നമ്മളോടു പറയുന്നു. സെയ്‌നയെയും ടോണിയെയും സംവിധായകന്‍ സൃഷ്ടിച്ചത് ഈയൊരു ആഗ്രഹപൂര്‍ത്തിക്കാണ്. ചുറ്റും വെറുപ്പും പകയും പതഞ്ഞുയരുമ്പോള്‍ സംഗീതം പോലും അവിടേക്ക് കടന്നുവരാന്‍ മടിക്കുന്നെന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. (തന്റെ കാറില്‍ ടോണി 'ബോണി എം' പാട്ടുകളുടെ കാസറ്റ് ഇടുമ്പോള്‍ അതില്‍നിന്നു പാട്ടല്ല മുരള്‍ച്ചയാണ് നമ്മള്‍ കേള്‍ക്കുന്നത്.)
തുടര്‍ച്ചയായുള്ള ദുരിതക്കാഴ്ചകള്‍ 42 ലക്ഷം വരുന്ന ലെബനീസ് ജനതയെ നിര്‍വികാരരാക്കി മാറ്റുകയാണ്. ''പതിനൊന്നു വയസ്സിനിടയില്‍ ഞാന്‍ രണ്ടു യുദ്ധം കണ്ടു'' എന്നു പറയുന്ന ആ പയ്യന്റെ മുഖത്തെ 'അഭിമാനം' ആരുടെ കണക്കിലാണ് നമ്മള്‍ പെടുത്തുക?



3 comments:

T Suresh Babu said...

2007-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മനുഷ്യാവകാശ അവാര്‍ഡ്, യുറേഷ്യ ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, ദുബായ് ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ 'അണ്ടര്‍ ദ ബോംബ്‌സ്' നേടിയിട്ടുണ്ട്. മികച്ച വിദേശ ഭാഷാചിത്രത്തിനു നല്‍കുന്ന ഓസ്‌കര്‍ അവാര്‍ഡിനുവേണ്ടിയുള്ള ലെബനീസ് എന്‍ട്രിയായിരുന്നു 'അണ്ടര്‍ ദ ബോംബ്‌സ്'.

ഷാഫി said...

നല്ല റിവ്യൂ, നന്ദി...

പ്രേമന്‍ മാഷ്‌ said...

ചിത്രം കാണാന്‍ തോന്നിക്കുന്ന എഴുത്ത്. നന്ദി.
മറ്റൊരു കാര്യം ടോറന്റ് ഡൌണ്‍ലോഡ് സ്പീഡ് കൂട്ടുന്നതിനുള്ള മാര്‍ഗം മലയാളത്തില്‍ എവിടെയെങ്കിലും കണ്ടിരുന്നോ, കമ്പ്യൂട്ടറിന്റെ അതിസാങ്കേതികത അറിയാത്ത തുടക്കക്കാര്‍ക്ക്.