മഹാരാഷ്ട്രത്തിലെ ഗ്രാമങ്ങളില്‍ പൊരുതിനില്‍ക്കാന്‍ തയ്യാറെടുക്കുന്ന ദളിതരുടെ പുതുതലമുറയെ അടയാളപ്പെടുത്തുന്ന മറാത്തി സിനിമയാണ് ' ഫാന്‍ഡ്രി '

മഹാരാഷ്ട്രത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്നു വരുന്ന മുപ്പത്തിയഞ്ചുകാരനായ നാഗരാജ് പൊപ്പട്‌റാവു മഞ്ജുളെ രണ്ടു സിനിമകളേ ഇതുവരെ എടുത്തിട്ടുള്ളു. 2009 ല്‍ സംവിധാനം ചെയ്ത ' പിസ്തുല്യ '( pistulya ) എന്ന ഹ്രസ്വചിത്രമാണ് ആദ്യത്തേത്. 2013 ല്‍ പുറത്തിറങ്ങിയ ' ഫാന്‍ഡ്രി ' ( fandry ) എന്ന ഫീച്ചര്‍ സിനിമയാണ് രണ്ടാമത്തേത്. രണ്ടും ശ്രദ്ധിക്കപ്പെട്ടു. രണ്ടിനും കിട്ടി ബഹുമതികള്‍. 2010 ല്‍ നവാഗത സംവിധായകന്റെ മികച്ച ഷോര്‍ട്ട് ഫിലിം എന്ന ദേശീയ അവാര്‍ഡിന് അര്‍ഹമായത് ' പിസ്തുല്യ ' യാണ്. എല്ലാ തടസ്സങ്ങളും മറികടന്ന് വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന ഒരു ഗ്രാമീണ ബാലന്റെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്.

2013 ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡാണ് ' ഫാന്‍ഡ്രി ' യിലൂടെ മഞ്ജുളെ നേടിയത്. മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും ഈ ചിത്രത്തിന് കിട്ടി. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗ്രാന്റ് ജ്യൂറി പ്രൈസും നേടിയിട്ടുണ്ട്. മഹാരാഷ്ട്രത്തിലെ ഒരു പിന്നാക്ക ഗ്രാമത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന കീഴാളരുടെ പുതിയ തലമുറ സമരസജ്ജരായി മുന്നോട്ടു വരുന്നതിനെ യാഥാര്‍ഥ്യബോധത്തോടെ രേഖപ്പെടുത്തുകയാണ് ' ഫാന്‍ഡ്രി ' യില്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മഞ്ജുളെ തന്നെ നിര്‍വഹിച്ചിരിക്കുന്നു.

' എന്റെ ജീവിതമാണ് എനിക്ക് പ്രചോദനം ' എന്നു പറയുന്നു മഞ്ജുളെ എന്ന സംവിധായകന്‍. ആത്മാവിഷ്‌കാരത്തിന് അദ്ദേഹം ആദ്യം സ്വീകരിച്ചത് കവിതയാണ്. മറാത്തിയിലെ അറിയപ്പെടുന്ന കവിയാണ് നാഗരാജ് മഞ്ജുളെ. മറാത്ത സാഹിത്യത്തിലും മാസ് കമ്യൂണിക്കേഷനിലും മാസ്റ്റര്‍ ബിരുദമുണ്ട്. താന്‍ തൊട്ടറിഞ്ഞ , തനിക്ക് വളരെ അടുപ്പമുള്ള കുറെ മനുഷ്യരുടെ കഥയാണ് ' ഫാന്‍ഡ്രി ' എന്ന് സംവിധായകന്‍ പറയുന്നു. കവിതപോലെത്തന്നെ സിനിമയും തന്റെ ആത്മാവിഷ്‌കാരത്തിനുള്ള ശക്തമായ മാധ്യ്മമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ' ഫാന്‍ഡ്രി ' യിലെ മുഖ്യകഥാപാത്രമായ ജംബുവന്ത് കച്ച്‌റു മാനെ എന്ന ജബ്യയെ ഒരു ദളിത് ബാലനാണ് അവതരിപ്പിക്കുന്നത്. അവനെപ്പോലെ ഈ സിനിമയില്‍ വേഷമിട്ട പലരും ആദ്യമായാണ് ക്യാമറക്കു മുന്നില്‍ വന്നുനിന്നത്.



മറാത്തയിലെ ഗോത്രഭാഷയായ കൈകഡിയില്‍ ഫാന്‍ഡ്രി എന്ന വാക്കിന് പന്നി എന്നാണര്‍ഥം. കഥ നടക്കുന്ന ഗ്രാമത്തിലെ സവര്‍ണരുടെ കണ്ണില്‍ നികൃഷ്ടജീവിയാണ് പന്നി. അതിനെ തൊട്ടാല്‍ ഗോമൂത്രം തളിച്ച് ദേഹം ശുദ്ധമാക്കിയശേഷം കുളിക്കണം. വെളിമ്പറമ്പുകളിലെ മനുഷ്യവിസര്‍ജ്യവും മാലിന്യവും തിന്ന് കൊഴുത്തു വളരുകയാണ് പന്നികള്‍. അവയെ പിടിച്ചുകെട്ടാനും നാടുകടത്താനും കീഴാളര്‍ തന്നെ വേണം. അധ:സ്ഥിതരുടെ ദയനീയ ജീവിതത്തിന്റെ പ്രതീകമായിക്കൂടിയാണ് സംവിധായകന്‍ ഇതില്‍ പന്നി എന്ന വാക്ക് പ്രയോഗിക്കുന്നത്. കീഴ്്ജാതിയില്‍പ്പെട്ട സഹപാഠിയെ അപഹസിക്കാന്‍ വിദ്യാര്‍ഥികള്‍പോലും ഈ വാക്ക് യഥേഷ്ടം ഉപയോഗിക്കുന്നതു കാണാം. മൃഗസമാനമായ ദരിദ്രജീവിതങ്ങളില്‍ പതുക്കെ എരിഞ്ഞുതുടങ്ങുന്ന പകയുടെ കനലുകള്‍ കാട്ടിത്തന്ന ശേഷമാണ് മഞ്ജുളെയുടെ ക്യാമറ കണ്ണുകള്‍ പിന്‍വലിക്കുന്നത്.

അക്കോല്‍നെ എന്ന ഗ്രാമത്തിലെ കച്ച്‌റു മാനെ എന്ന ദളിതന്റെ കുടുംബത്തെ കേന്ദ്രീകരിച്ചാണ് ' ഫാന്‍ഡ്രി ' യുടെ കഥ വികസിക്കുന്നത്്. ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനും അപ്പൂപ്പനും അടങ്ങുന്നതാണീ കുടുംബം. പുല്ലുമേഞ്ഞ ചാളയിലാണ് അവര്‍ കഴിയുന്നത്. കച്ച്‌റുവിന്റെ മൂത്ത മകള്‍ സ്്ത്രീധനത്തിന്റെ പേരില്‍ വിവാഹബന്ധം ഒഴിഞ്ഞ് ഒരു കുഞ്ഞുമായി വീട്ടില്‍ത്തന്നെ നില്‍ക്കുന്നു. രണ്ടാമത്തെ മകള്‍ വിവാഹപ്രായമെത്തിയിരിക്കുന്നു. കുട്ട മെടയലാണ് കുടുംബത്തിന്റെ തൊഴില്‍. കിട്ടുന്ന ഏതു ജോലിക്കും അവര്‍ കൂട്ടത്തോടെ പോകും. പഠിത്തം മുടക്കി ജോലിക്കു പോകുന്നതില്‍ മകന്‍ ജംബുുവന്ത്് എന്ന ജബ്യക്ക്്് എതിര്‍പ്പാണ്. എന്നാല്‍, അവന്‍ പഠിച്ച്്് വലിയ ഉദ്യോഗത്തിനൊന്നും പോകേണ്ടെന്ന കാഴ്ചപ്പാടാണ് അച്ഛന്്.

ഏഴാം ക്ലാസില്‍ പഠിക്കുന്ന ജബ്യക്ക്്് സഹപാഠിയായ ഷാലുവിനോട്്് ഇഷ്ടമാണ്. അവളുടെ കണ്‍വെട്ടത്ത്് അവന്‍ കറങ്ങിനടക്കും. സവര്‍ണജാതിക്കാരിയായ ഷാലുവിന് പക്ഷേ, ഈ നിശ്ശബ്ദപ്രേമത്തെപ്പറ്റി ഒന്നുമറിയില്ല. ഗ്രാമത്തിലെ സൈക്കിള്‍ഷോപ്പുടമയായ ചാങ്ക്യ എന്ന യുവാവിന്റെ കൂട്ടുകാരനാണ് ജബ്യ. പട്ടത്തിന്റെതുപോലെ നീണ്ട വാലുള്ള കറുത്ത കുരുവിയെ പിടിച്ച്്് ചുട്ട്്് അതിന്റെ ചാരം ദേഹത്തെറിഞ്ഞാല്‍ ഏതു പെണ്ണും സ്വന്തമാകുമെന്ന്്് ചാങ്ക്യ അവനോട് പറയുന്നു. ഒഴിവുള്ളപ്പോഴെല്ലാം ജബ്യക്കും സുഹൃത്തും സഹപാഠിയുമായ പിര്യക്കും കറുത്ത കുരുവിയെത്തേടലാണ് പണി. ഒരു മരത്തിലും അധികനേരം തങ്ങിനില്‍ക്കാതെ പറന്നുപോകുന്ന പക്ഷി അവരെ എപ്പോഴും കബളിപ്പിക്കുന്നു.

ഗ്രാമത്തിലെ ഉത്സവത്തിന് ജബ്യക്ക്്് അച്ഛന്‍ പുതിയൊരു ഷര്‍ട്ട്്് വാങ്ങിക്കൊടുക്കുന്നു. വിഗ്രഹഘോഷയാത്രയില്‍ നന്നായി നൃത്തം ചെയ്ത് ഷാലുവിന്റെ ശ്രദ്ധ പിടിച്ചെടുക്കണമെന്ന് അവനാഗ്രഹിച്ചിരുന്നു. നൃത്തം മുറുകുമ്പോഴാണ് അച്ഛന്‍ വന്ന് ഘോഷയാത്രക്ക് വിളക്കേന്തേണ്ട ചുമതല അവനെ ഏല്പിക്കുന്നത്. ഷാലുവിനെ നോട്ടമിട്ടു നടക്കുന്ന സവര്‍ണനായ സഹപാഠിയുടെ പരിഹാസം ഏറ്റുവാങ്ങി ജബ്യ കണ്ണീരോടെ തലയില്‍ വിളക്കേന്തി നടക്കുന്നു. ഇതിനിടെ കുറുകെ ഓടിയ ഒരു പന്നി ഘോഷയാത്ര അലങ്കോലമാക്കുന്നു.

ജബ്യയുടെ അച്ഛനെ ഗ്രാമമുഖ്യന്‍ ശകാരിക്കുന്നു. ' നിന്റെ പന്നിയാണ് കുഴപ്പമുണ്ടാക്കിയത് ' എന്ന് പറഞ്ഞ് അയാള്‍ കച്ച്്‌റുവിനെ കുറ്റപ്പെടുത്തുന്നു. അടുത്ത ദിവസം ഗ്രാമത്തില്‍ ഗുസ്തിമത്സരം നടക്കുകയാണ്. അവിടെയും കുഴപ്പമുണ്ടാക്കുംമുമ്പ് പന്നികളെയെല്ലാം പിടിച്ച് കൊന്നേക്ക് എന്നായിരുന്നു അയാളുടെ അന്ത്യശാസനം. തന്റെ മകളുടെ വിവാഹത്തിന് രണ്ടു ദിവസമേയുള്ളു എന്ന കച്ച്‌റുവിന്റെ ദീനവിലാപമൊന്നും ഗ്രാമത്തലവന്‍ കേട്ടില്ല.

പിറ്റേന്നു രാവിലെത്തന്നെ കച്ച്‌റുവിന്റെ കുടുംബം പന്നിവേട്ടക്കിറങ്ങുന്നു. സ്‌കൂളുള്ള ദിവസമാണ്. കൂട്ടുകാരെല്ലാം കാഴ്ച കാണാനെത്തുമെന്ന് ജബ്യക്കറിയാം. ഷാലുവിന്റെ മുന്നില്‍ താന്‍ അപമാനിതനായി നില്‍ക്കുന്നതോര്‍ത്താണ് അവന് ഏറെ സങ്കടം. പന്നിവേട്ടയില്‍ നിന്ന് എങ്ങനെയെങ്കിലും തന്നെ ഒഴിവാക്കണമെന്ന ജബ്യയുടെ അഭ്യര്‍ഥന ആരും കേട്ടില്ല. ഒഴിഞ്ഞുമാറി ഒളിച്ചുനിന്ന ജബ്യയെ അച്ഛന്‍ എല്ലാവരുടെയും മുന്നിലിട്ട് പൊതിരെ തല്ലുന്നു. നാണം കെട്ട അവന്‍ മനസ്സില്ലാമനസ്സോടെ പന്നിവേട്ടയില്‍ പങ്കെടുക്കുന്നു. സഹപാഠികളുടെയും നാട്ടുകാരുടെയും പരിഹാസശരങ്ങളാല്‍ അവന്റെ മനസ്സ് മുറിഞ്ഞു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അവനും ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി. കുടുംബവും നാട്ടുകാരും സഹപാഠികളും ആ പ്രതികരണത്തിനു മുന്നില്‍ ഞെട്ടിത്തരിച്ചുപോയി.

ഇലകള്‍ പൊഴിച്ച്്, ശിഖരങ്ങള്‍ പടര്‍ത്തി നില്‍ക്കുന്ന വലിയൊരു വൃക്ഷത്തിന്റെ കാഴ്ചയില്‍ നിന്നാണ് നൂറു മിനിറ്റ് നീണ്ട സിനിമ തുടങ്ങുന്നത്. കഥാനായകനായ ജബ്യയെയാണ് നമ്മളാദ്യം പരിചയപ്പെടുന്നത്. സൗമ്യശീലനായ ആ ബാലന്‍ തന്റെ രൗദ്രമുഖം പുറത്തെടുക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ വളരെ സ്വാഭാവികതയോടെ ചിത്രീകരിക്കുന്നുണ്ട് സംവിധായകന്‍. പ്രണയക്കുരുക്കില്‍പ്പെട്ട ഒരു ബാലനായാണ് തുടക്കത്തില്‍ ജബ്യ പ്രത്യക്ഷപ്പെടുന്നത്. വശീകരണശേഷിയുള്ള , വാല്‍ നീണ്ട കറുത്ത കുരുവിയെ പിന്തുടരുകയാണവന്‍. വരണ്ട ഭൂമിയിലെ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് അത് പറന്നുപോകുന്നതോടെ അവന്‍ നിരാശനാകുന്നു. പിന്നീട് പല ഘട്ടങ്ങളിലും അവന്‍ ഈ പക്ഷിക്കു പിന്നാലെ പോകുന്നുണ്ട്. എന്താണീ പക്ഷിയുടെ പ്രത്യേകത എന്ന് നമ്മളറിയുന്നത്് പിന്നീടാണ്.

ജബ്യയുടെ കുടുംബത്തിലും സ്‌കൂളിലുമാണ് ക്യാമറ അധികസമയവും. ആ ഗ്രാമത്തിലെ നിസ്സഹായരായ ദളിതരുടെ സജീവ പ്രതിനിധിയായി മാറുന്നു ഈ കുടുംബം. അവമതികള്‍ നേരിടാനുള്ളതാണ് തങ്ങളുടെ ജന്മം എന്നു വിശ്വസിക്കുന്നവരാണ് കുടുംബനാഥനും ഭാര്യയും മക്കളും. ആരോടും എതിര്‍ത്തുപറയാന്‍ അവര്‍ക്കാവുന്നില്ല. എന്നാല്‍, ഇളയ മകന്‍ ജബ്യ ' വഴി തെറ്റി ' നടക്കുന്നത് അവര്‍ മനസ്സിലാക്കുന്നുണ്ട്. തന്റെ വീട്ടിനു മുന്നിലെ ടാങ്കില്‍ വീണ പന്നിക്കുട്ടിയെ എടുത്തുമാറ്റാന്‍ ഗ്രാമമുഖ്യന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിക്കാന്‍ തന്റേടം കാണിക്കുന്നുണ്ടവന്‍. സവര്‍ണരായ സഹപാഠികള്‍ ' കറുമ്പന്‍ ' എന്നു വിളിച്ച് പരിഹസിക്കുമ്പോള്‍ അവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുണ്ട്. ഒടുവില്‍, ഒരുതരം വൈരാഗ്യത്തോടെയാണ് അവന്‍ പന്നിവേട്ടക്കിറങ്ങുന്നത്.



തന്റെ സമുദായത്തിന്റെ ഗതികേടില്‍ ആര്‍ക്കും അനുതാപമില്ലെന്ന് അവന്‍ തിരിച്ചറിയുന്നു. കൂറ്റന്‍ പന്നിയെ പിടിച്ചുകെട്ടി ചുമന്നുകൊണ്ടുവരുമ്പോള്‍ സഹിക്കാവുന്നതിലപ്പുറം പരിഹാസവാക്കുകളാണ് അവനു കേള്‍ക്കേണ്ടിവരുന്നത്. എല്ലാ രോഷവും അതോടെ അണപൊട്ടിയൊഴുകുന്നു. ' ഇവരെ നാറുന്നു ' എന്നു ആര്‍ത്തട്ടഹസിച്ച് പിന്നാലെ കൂടിയ തെമ്മാടിക്കൂട്ടത്തെ ചങ്കൂറ്റത്തോടെ നേരിടാനാണ ്അവന്‍ ശ്രമിക്കുന്നത്. തന്റെ കൃത്യത്തിന്റെ വരുംവരായ്കകളെക്കുറിച്ച് അവന്‍ ചിന്തിക്കുന്നേയില്ല. ഗ്രാമീണരെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് , മുതിര്‍ന്നവരുള്‍പ്പെട്ട തെമ്മാടിക്കൂട്ടത്തെ കല്ലെറിഞ്ഞോടിക്കുകയാണവന്‍. അവര്‍ പകരം ചോദിക്കാന്‍ വരുമ്പോള്‍ പിന്തിരിയാനല്ല, നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കാനാണ് ജബ്യ തയ്യാറാകുന്നത്. ചിത്രത്തിന്റെ അവസാനത്തില്‍ അവന്‍ എറിയുന്ന ആ മുഴുത്ത കല്ല് വരേണ്യവര്‍ഗത്തിന്റെ മണ്ടയിലാണ് ചെന്നു പതിക്കുന്നത്. സംഭവങ്ങളെ ഇത്തരമൊരു പര്യവസാനത്തിലേക്ക് എത്തിച്ച് സംവിധായകന്‍ ' ഫാന്‍ഡ്രി 'യെ ശക്തമായ നിലപാടുള്ള രാഷ്ട്രീയസിനിമയാക്കി മാറ്റുന്നു.

സമൂഹത്തിലെ ദുര്‍ബലന്റെ കിനാവുകള്‍ക്ക് ചങ്ങലയിടാനാണ് എല്ലാവര്‍ക്കും താല്പര്യമെന്ന് ഈ സിനിമ നമ്മളോട് പറയുന്നു. ദളിതരുടെ ജീവിതം ചേറില്‍ മദിക്കുന്ന പന്നിക്ക് സമാനമാണ്. അവരിലാരെങ്കിലും മാമൂലുകളില്‍ നിന്ന് വഴിമാറി നടക്കുന്നത് കുറ്റമായാണ് സമൂഹം കാണുന്നത്. പഠിച്ച് ഉയരങ്ങളിലെത്താനും വൃത്തിയായി നടക്കാനും സഹപാഠിയെ സ്‌നേഹിക്കാനും ദുര്‍ബലന് അവകാശമില്ല. വീട്ടില്‍ നിന്ന്, വിദ്യാലയത്തില്‍ നിന്ന്, സമൂഹത്തില്‍ നിന്ന് അവനു മുന്നിലേക്ക് വിലക്കുകള്‍ വരുന്നു. അവനെന്തിന് വിദ്യാഭ്യാസം നേടണം ? പ്രണയിക്കാന്‍ അവനെന്തവകാശം ? ഉത്സവവേളകളില്‍ അവന്‍ മറ്റുള്ളവരെപ്പോലെ ആഹ്ലാദിച്ച് നൃത്തം വെക്കുന്നത് അവര്‍ക്ക് സഹിക്കില്ല. അവന്റെ ചടുലമായ നൃത്തച്ചുവടുകള്‍ ആരെയോ ഭയപ്പെടുത്തുന്നു. ഉടനെ വരുന്നു വീട്ടുകാര്‍വഴി ശാസന. നീ നൃത്തം മതിയാക്കി ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വെളിച്ചമൊരുക്കുക. മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറുന്ന അവനെ ഇരുട്ടിന്റെ നിഴലില്‍ തളച്ചിടുന്നു. പക്ഷേ, പുതുതലമുറ ഈ നിഴലില്‍ നിന്ന് പുറത്തുകടക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ' ഫാന്‍ഡ്രി 'യിലൂടെ മഞ്ജുളെ. 



ഗ്രാമത്തിലെ വിദ്യാലയത്തിന്റെ ചുമരില്‍ വരച്ചുവെച്ച മഹാത്മാരുടെ ചിത്രങ്ങളെ എല്ലാ സംഭവങ്ങളുടെയും സാക്ഷിയാക്കി മാറ്റുന്നുണ്ട് സംവിധായകന്‍ മഞ്ജുളെ. അധ:സ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി ജീവിച്ച സമൂഹപരിഷ്‌കര്‍ത്താക്കളായ ഡോ. ബി.ആര്‍. അംബേദ്കര്‍, മഹാത്മ ജ്യോതിബ ഫുലെ, ഭാര്യ സാവിത്രിബായ് ഫുലെ തുടങ്ങിയവരുടെ ഛായാചിത്രങ്ങളാണ് സ്‌കൂള്‍ ചുമരിലുള്ളത്. വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് എന്നും ഈ മഹാത്മാര്‍ക്ക് കാണേണ്ടിവരുന്നത്. ചിത്രത്തിന്റെ അവസാനഭാഗത്ത് പന്നിയെ പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോള്‍ ചുമരിലെ ഛായാചിത്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി കാണിക്കുന്ന സമീപദൃശ്യം ശ്രദ്ധേയമാണ്. പുത്തന്‍ കൂറ്റുകാരായ സമൂഹപരിഷ്‌കര്‍ത്താക്കളെയും രാഷ്ട്രീയക്കാരെയും സിനിമയിലെവിടെയും പ്രദര്‍ശിപ്പിക്കുന്നില്ല മഞ്്ജുളെ. അവരുടെയൊന്നും സാന്നിധ്യവും പ്രസംഗവും ഉദ്‌ബോധനവും ഇല്ലാതിരുന്നിട്ടും ഈ സിനിമ ശക്തമായി പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.

ജബ്യ എന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുത്തതില്‍ അസാമാന്യ മിടുക്കാണ് സംവിധായകന്‍ കാണിച്ചിരിക്കുന്നത്. അഭിമാനക്ഷതമേല്‍ക്കുമ്പോള്‍ ജബ്യ ഇങ്ങനെയേ പെരുമാറൂ എന്ന് നമുക്ക് ബോധ്യപ്പെടുന്നു. ആ ബോധ്യത്തിലേക്ക് എത്തിക്കുന്ന തരത്തിലാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിലെ വിവിധ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജബ്യ എന്ന ബാലനെ സോംനാഥ് ഓഘഡെ എന്ന പുതുമുഖമാണ് അവതരിപ്പിക്കുന്നത്. ആദ്യചിത്രത്തില്‍ത്തന്നെ ദേശീയ അവാര്‍ഡും അവന്‍ നേടി. ജബ്യയുടെ അച്ഛനായി വരുന്ന കിഷോര്‍ കദം ശരിക്കും ജീവിക്കുകയാണ് ഈ സിനിമയില്‍. സൈക്കിള്‍ക്കട ഉടമയായി അഭിമയിച്ചിരിക്കുന്നത് സംവിധായകന്‍ മഞ്ജുളെ തന്നെയാണ്.

' ജാതിവ്യവസ്ഥ ആരുടെയോ കൃത്രിമസൃഷ്ടിയാണ് ' എന്ന് ഉറക്കെപ്പറയുന്ന നാഗരാജ് മഞ്ജുളെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയുടെ പണിപ്പുരയിലാണ്. ' സെഹ്്‌രത്ത് എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ ഒരു പ്രണയകഥയാണ്. ഇതിലും ജാതിവ്യവസ്ഥ തന്നെയാണ് പ്രമേയം. 

tsureshbabumbi@gmailcom