Sunday, March 16, 2008

മരണത്തിന്റെ തണുപ്പ്‌

സിനിമ
എന്ന മാധ്യമം ശരിക്കും വഴങ്ങിയിട്ടുള്ളവര്‍ക്ക്‌ പ്രമേയം ഒരു പ്രശ്‌നമേയല്ല. ഏതു വിഷയവും അവര്‍ സ്വീകരിക്കും. അതിനെ പാകപ്പെടുത്തി സ്വന്തം മുദ്രപതിച്ച്‌ പ്രേക്ഷകന്‌ നല്‍കും. പ്രകൃതിയുടെ ആത്മാവ്‌ കണ്ടെത്താനും സേ്‌നഹത്തിന്‍െറ സുഗന്ധം തിരിച്ചറിയാനും മരണത്തിന്‍െറ തണുത്ത സ്‌പര്‍ശം അനുഭവിക്കാനും അത്തരം ചലച്ചിത്രകാരന്മാര്‍ക്ക്‌ കഴിയും. റഷ്യന്‍ സംവിധായകനായ അലക്‌സാണ്ടര്‍ സുഖുറോവ്‌ ഈ ഗണത്തില്‍പ്പെടുന്നയാളാണ്‌. പ്രകൃതിയും മനുഷ്യരും മരണവും നിറഞ്ഞുനില്‍ക്കുകയാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍' എന്ന റഷ്യന്‍ചിത്രത്തില്‍.

ഏകാന്തതയും നിസ്സഹായതയും അമ്മയും മകനും തമ്മിലുള്ള ഗാഢബന്ധവും ജീവിതത്തിന്‍െറ അനുസ്യൂതപ്രവാഹവും മരണത്തിന്‍െറ ഒഴിവാക്കാനാവാത്ത കടന്നുവരവും ആണ്‌ ഈ സിനിമയുടെ പ്രമേയം. ബാഹ്യതലത്തില്‍ ഒരമ്മയും മകനും തമ്മിലുള്ള ഐക്യത്തിന്‍െറ, കരുതലിന്‍െറ, സേ്‌നഹവായ്‌പിന്‍െറ കഥയാണീ ചിത്രം പറയുന്നത്‌. പക്ഷേ, ആന്തരികമായി ഇത്‌ മരണത്തിന്‍െറ നിത്യസാന്നിധ്യത്തെ ഓര്‍മപ്പെടുത്തുന്നു. മനുഷ്യന്‍െറ ബലഹീനതകളെയും വ്യാകുലതകളെയും ജീവിതവ്യഥകളെയും ശക്തമായി ആവിഷ്‌കരിക്കുന്നു.


റഷ്യയിലെ ഒരു വിദൂരഗ്രാമം. അവിടെ ഒറ്റപ്പെട്ട ഒരു പഴയ വീട്‌. വീട്ടില്‍ പ്രായമായ ഒരമ്മയും യുവാവായ മകനും. എഴുപത്‌ മിനിറ്റ്‌ നീണ്ട ഈ ചിത്രത്തില്‍ ഈ രണ്ട്‌ കഥാപാത്രങ്ങളേയുള്ളൂ. രണ്ടു പേര്‍ക്കും പേരില്ല. അവര്‍ കഴിഞ്ഞ കാലത്തെക്കുറിച്ചും ഒറ്റപ്പെടലിന്‍െറ സങ്കടാവസ്ഥയെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിക്കുന്നു. അവരുടെ ജീവിതത്തിലെ ഒരു ദിവസമാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍' എന്ന സിനിമയില്‍ ചിത്രീകരിക്കുന്നത്‌.


മരണം എന്നു തോന്നിപ്പിക്കുന്ന ഒരു നിശ്ചല ദൃശ്യത്തില്‍നിന്നാണ്‌ സിനിമ തുടങ്ങുന്നത്‌. പ്രഭാതം. പുതച്ചുറങ്ങുന്ന അമ്മയുടെ അടുത്ത്‌ ചെരിഞ്ഞുകിടക്കുന്ന മകന്‍. നിമിഷങ്ങള്‍ക്കുശേഷം അവന്‍ സംസാരിച്ചുതുടങ്ങുന്നു. തലേ ദിവസം കണ്ട വിചിത്രമായ സ്വപ്‌നത്തെക്കുറിച്ചാണ്‌ പറയുന്നത്‌. ഏറെ നേരമായി ഒരു വഴിയിലൂടെ നടക്കുകയായിരുന്നു താന്‍. ആരോ ഒരാള്‍ തന്നെ പിന്തുടരുന്നു. എന്തിനാണ്‌ പിന്തുടരുന്നതെന്ന്‌ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി `ഊഹിച്ചു നോക്കൂ' എന്നായിരുന്നു. മകന്‍െറ ആത്മഗതം അമ്മ കേള്‍ക്കുന്നുണ്ട്‌. കണ്ണുതുറക്കാതെ, പാതി മയക്കത്തിലെന്നവണ്ണം അവര്‍ അതിനോട്‌ പ്രതികരിക്കുന്നു. ശ്വാസംമുട്ടിക്കുന്ന ഭീകരസ്വപ്‌നം താനും കണ്ടെന്ന്‌ അമ്മ പറയുന്നു (അദൃശ്യമായി പിന്തുടരുന്ന മരണത്തെപ്പറ്റി ആദ്യമേതന്നെ സൂചന നല്‍കുകയാണ്‌ സംവിധായകന്‍). മകന്‍ പതുക്കെ, മൃദുവായി അമ്മയുടെ മുടി ചീകിക്കൊടുക്കുന്നു. എന്തെങ്കിലും കഴിച്ചിട്ടുവേണം ഇഞ്ചക്‌ഷനെടുക്കാന്‍ എന്നോര്‍മിപ്പിക്കുന്നു. അമ്മ പക്ഷേ, അതൊന്നും ശ്രദ്ധിക്കുന്നില്ല. ഒന്നു നടക്കണം. അതാണവരുടെ ആവശ്യം. മകന്‌ അത്ഭുതമായി. നന്നേ അവശയായ അമ്മ എങ്ങനെ നടക്കും? അതും ഈ കൊടുംതണുപ്പത്ത്‌? എതിര്‍പ്പുകള്‍ക്കൊന്നും ഫലമുണ്ടായില്ല. നടന്നേ പറ്റൂ എന്ന വാശിയിലാണവര്‍. ഭക്ഷണവും ഇഞ്ചക്‌ഷനും വേണ്ടെന്നുവെച്ച്‌ മകന്‍ അമ്മയെ അനുസരിക്കുന്നു.


വീടിനുപുറത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലാണിപ്പോള്‍ ക്യാമറ. അത്‌ സാവകാശം ചലിക്കുന്നു. ഫ്രെയിമില്‍ അമ്മയും മകനും. അവര്‍ വീടിന്‍െറ പൊളിഞ്ഞ പടികളിറങ്ങുകയാണ്‌. അവന്‍ അമ്മയെ രണ്ടുകൈകൊണ്ടും വാരിയെടുത്ത്‌ പതുക്കെ നടക്കുന്നു. ആ സുഖാലസ്യത്തില്‍ അമ്മ ഒരു കൊച്ചുകുഞ്ഞിനെപ്പോലെയാവുന്നു. കരിയിലകളില്‍ അമരുന്ന ഷൂസിന്‍െറയും കിളികളുടെയും ശബ്ദംമാത്രം. ചാഞ്ഞുകിടക്കുന്ന വലിയൊരു വൃക്ഷത്തിന്‍െറ തണലിലെ ബെഞ്ചില്‍ അവന്‍ അമ്മയെ പതുക്കെ കിടത്തുന്നു. മരത്തിനും ഏറെ പ്രായമുണ്ട്‌. അമ്മയുടെ ചുളിഞ്ഞ മുഖത്തിന്‍െറ ക്ലോസപ്പ്‌ കാട്ടുമ്പോള്‍ മരവും ആ ഫ്രെയിമില്‍ പ്രത്യക്ഷപ്പെടുന്നു. വാര്‍ധക്യങ്ങളുടെ സംഗമം സൂചിപ്പിക്കുന്നു ഇവിടെ. അന്നുമാത്രം തന്‍െറ ശ്രദ്ധയില്‍പ്പെട്ട പഴയൊരു ആല്‍ബത്തെക്കുറിച്ച്‌ മകന്‍ പറയുന്നു. കുറെ പോസ്റ്റ്‌കാര്‍ഡുകളും ഫോട്ടോകളുമടങ്ങിയ ആല്‍ബം. അതിനകത്ത്‌ അലക്‌സാണ്ടര്‍ എന്നുപേരായ ആരോ അയച്ച ഒരെഴുത്ത്‌. ഏതോ ഒരു വൈകുന്നേരം ഒരുമിച്ച്‌ നൃത്തംചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്യുന്ന ആ കത്ത്‌ വായിച്ചുകൊണ്ടിരിക്കെ അമ്മ പതുക്കെ കൈയുയര്‍ത്തി മകന്‍െറ മുടിയില്‍ വിരലോടിക്കുന്നു. മധുരതരമായ ഓര്‍മയുടെ തിരതള്ളലില്‍ അവര്‍ പുഞ്ചിരിക്കുന്നു. മകന്‍െറ മുഖം തന്‍െറ മുഖത്തോട്‌ സേ്‌നഹത്തോടെ ചേര്‍ത്തുപിടിക്കുന്നു. അലക്‌സാണ്ടര്‍ ആരാണ്‌ എന്ന മകന്‍െറ ചോദ്യത്തിന്‌ അവര്‍ മറുപടി പറയുന്നില്ല. മറ്റൊരു കത്തു വായിക്കവേ അമ്മ അസ്വസ്ഥയാകുന്നു. ആകാശത്തുനിന്ന്‌ ആരോ തുറിച്ചുനോക്കുന്നതായി അവര്‍ക്കു തോന്നുന്നു. നടക്കണമെന്ന്‌ അവര്‍ വീണ്ടും ആവശ്യപ്പെടുന്നു.


മകന്‍ അമ്മയെ ഇരുകൈകളിലും താങ്ങിയെടുത്ത്‌ നടക്കുകയാണ്‌. എങ്ങും മരങ്ങളും പച്ചപ്പും പൂക്കളും. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയെ ഒരിടത്ത്‌ ഇറക്കിവെക്കുന്നു. ഏറെനേരത്തിനുശേഷം അവര്‍ കണ്ണുതുറക്കുന്നു. മകന്‍ കുട്ടിക്കാലത്തെ തന്‍െറ ഏകാന്തതയെക്കുറിച്ച്‌ അമ്മയോട്‌ പരിഭവം പറയുകയാണ്‌. അധ്യാപികയായ അമ്മ സ്‌കൂളില്‍നിന്നു വരുന്നതും കാത്ത്‌ ഉത്‌കണ്‌ഠയോടെ കഴിഞ്ഞിരുന്ന നാളുകള്‍. മകനെ തന്നില്‍നിന്നും അകറ്റുമോ എന്ന്‌ തനിക്കും പേടിയായിരുന്നു എന്ന്‌ അമ്മയും പറയുന്നു (ആരാണ്‌ അകറ്റാന്‍ നോക്കിയത്‌ എന്നൊന്നും സൂചിപ്പിക്കുന്നില്ല. ഇവിടെയൊന്നും പ്രേക്ഷകന്‍െറ സംശയങ്ങളെക്കുറിച്ച്‌ സംവിധായകന്‍ ശ്രദ്ധിക്കുന്നേയില്ല. അമ്മയും മകനും കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞുവെച്ചതിന്‍െറ തുടര്‍ച്ചപോലെ സംസാരിക്കുകയാണ്‌. അതില്‍ താന്‍ ഇടപെടുന്നില്ല എന്ന സമീപനമാണ്‌ സംവിധായകന്‍ സ്വീകരിക്കുന്നത്‌).


തിരിച്ചു വീട്ടിലെത്തുമ്പോള്‍ അമ്മ അസ്വസ്ഥയായിരുന്നു. ജനലിനടുത്താണവര്‍ കിടക്കുന്നത്‌. തോട്ടത്തില്‍ പൂക്കള്‍ നിറഞ്ഞുനില്‌ക്കുകയാണ്‌. ആ കാഴ്‌ച അവരുടെ മനസ്സില്‍ വിഷാദം പടര്‍ത്തുന്നു. ഇനിയൊരു വസന്തം തന്‍െറ ജീവിതത്തിലുണ്ടാവില്ലെന്ന്‌ അവര്‍ വ്യാകുലപ്പെടുന്നു. അമ്മയും മകനും വീണ്ടും സംഭാഷണം തുടങ്ങുന്നു. ഈ ചിത്രത്തിലെ ഏറ്റവും നീണ്ട ദൃശ്യങ്ങളിലൊന്നാണിത്‌. തനിക്ക്‌ മരണത്തെ പേടിയാണെന്ന്‌ അമ്മ പറയുന്നു. ``എന്നാല്‍പ്പിന്നെ മരിക്കേണ്ട'' എന്നു മകന്‍. ``ആഗ്രഹിക്കുന്നത്ര കാലം അമ്മ ജീവിച്ചോളൂ.'' എന്തിനിങ്ങനെ ജീവിക്കണം എന്ന അവരുടെ ചോദ്യത്തിന്‌ അവനു മറുപടിയുണ്ടായില്ല. വസന്തകാലത്തെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍ തനിക്കാവില്ലെന്ന്‌ അമ്മ പറയുന്നു. പുറത്തു പോകുമ്പോള്‍ ധരിക്കാന്‍ ഒറ്റ വസ്‌ത്രവുമില്ല. എങ്കില്‍, ആരെയും കാണാതെ, ആരുമായും ബന്ധപ്പെടാതെ, പുറത്തേക്കിറങ്ങാതെ നമുക്ക്‌ ജീവിക്കാം എന്നായി മകന്‍. അത്‌ പക്ഷേ, അമ്മയ്‌ക്ക്‌ സമ്മതമായിരുന്നില്ല. പ്രകൃതിയെക്കാണാതെ, മറ്റു മനുഷ്യരെക്കാണാതെ ജീവിക്കാന്‍ അവര്‍ക്ക്‌ പ്രയാസമായിരുന്നു. തനിക്ക്‌ പാര്‍ക്കില്‍ പോകണമെന്ന്‌ അവര്‍ മകനോട്‌ ആവശ്യപ്പെടുന്നു. ഈ ഗ്രാമത്തില്‍ പാര്‍ക്കൊന്നുമില്ലെന്ന്‌ മകന്‍ ഓര്‍മപ്പെടുത്തുന്നു. ഒരെണ്ണം ഉണ്ടായിരുന്നത്‌ അമ്മയുടെ ജന്മനാട്ടിലാണ്‌. ചുറ്റും സംഗീതം പൊഴിക്കുന്ന ഒരു പാര്‍ക്കുണ്ടെന്നും അതിലൂടെ നടക്കണമെന്നും അമ്മ വീണ്ടും പറയുന്നു.


മകന്‍െറ മടിയിലാണിപ്പോള്‍ അമ്മ. മകന്‍െറ ജീവിതം അതികഠിനമായിരുന്നു എന്ന്‌ അവര്‍ സങ്കടപ്പെടുന്നു. പക്ഷേ, കാഠിന്യം പലപ്പോഴും അത്ര മോശപ്പെട്ട കാര്യമല്ലെന്നു പറഞ്ഞ്‌ അവര്‍ മകനെ സമാശ്വസിപ്പിക്കുന്നു. അമ്മയ്‌ക്ക്‌ അവനോട്‌ ഖേദം പ്രകടിപ്പിക്കണമെന്നുണ്ട്‌. തന്നെ നോക്കി ജീവിതം പാഴാക്കിയതിന്‌, യൗവനത്തില്‍ ഒരു കൂട്ടിനെപ്പറ്റി അവനെ ഓര്‍മിപ്പിക്കാത്തതിന്‌. എല്ലാറ്റിനും ഖേദം പ്രകടിപ്പിക്കാനവര്‍ക്ക്‌ ആഗ്രഹമുണ്ട്‌. അത്തരം കാര്യമൊന്നും തന്നെ അലട്ടുന്നില്ലെന്ന ഭാവമാണ്‌ മകന്‌. ``നമ്മള്‍ അന്യോന്യം സേ്‌നഹിക്കുന്നുണ്ടല്ലോ, അതു മതി'' എന്നാണവന്‍െറ പ്രതികരണം.


മകന്‍ ഏകനായിപ്പോകുമല്ലോ എന്നോര്‍ത്താണ്‌ അമ്മയ്‌ക്ക്‌ കൂടുതല്‍ വിഷമം. അമ്മ അടുത്തൊന്നും മരിക്കാന്‍ പോകുന്നില്ല എന്നവന്‍ ഉറപ്പിച്ചുപറയുന്നു. ``നമ്മള്‍ ഒരുമിച്ചങ്ങനെ കഴിയും.'' അമ്മയ്‌ക്കതിനു മറുപടിയുണ്ട്‌: ``ഒരാള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ ജീവിക്കാന്‍ കഴിയും. അതൊരു ദൗര്‍ഭാഗ്യമോ ദുരന്തമോ അല്ല. പക്ഷേ, ആ അവസ്ഥ ദുഃഖകരമാണ്‌.'' (ഇതു പറയുമ്പോള്‍ സ്‌ക്രീനില്‍നിന്ന്‌ അമ്മയും മകനും അപ്രത്യക്ഷരാകുന്നു. കറുത്തമേഘങ്ങള്‍ നീങ്ങുന്ന ആകാശം പ്രത്യക്ഷപ്പെടുന്നു. ഇനിയുള്ള സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മുന്നില്‍ പെയ്യാന്‍ കൊതിക്കുന്ന ഈ മേഘങ്ങള്‍ മാത്രമേയുള്ളൂ.)


അമ്മയോട്‌ ഒന്നു മയങ്ങാന്‍ പറഞ്ഞ്‌ മകന്‍ വീട്ടില്‍നിന്നിറങ്ങുന്നു. അമ്മയെ എടുത്തു നടന്ന അതേ വഴികളിലൂടെ അവന്‍ വീണ്ടും നടക്കുകയാണ്‌. പശ്ചാത്തലത്തില്‍ തീവണ്ടിയുടെ ശബ്ദം. അവന്‍ നോക്കിനിലെ്‌ക്ക, വെളുത്ത പുക തുപ്പി കറുത്ത നാടപോലെ അതങ്ങനെ ഇഴഞ്ഞുപോകുന്നു. പിന്നെ അവന്‍ കാണുന്നത്‌ കടലില്‍ ഒറ്റയ്‌ക്ക്‌ നീങ്ങുന്ന വഞ്ചിയാണ്‌. തിരിച്ചുവരും വഴി മരക്കൂട്ടത്തിനിടയില്‍ അവന്‍ കുറച്ചുനേരം നില്‌ക്കുന്നു. ഒരു മരത്തില്‍ ചാരിനിന്ന്‌ മുഖം പൊത്തിക്കരയുന്നു.


മകന്‍ വീടിന്‍െറ പടികള്‍ കയറുകയാണ്‌. മഞ്ഞില്‍ മുങ്ങി നില്‌ക്കുന്ന വീട്‌ ഒരു നിശ്ചലചിത്രംപോലെ, അവ്യക്തമായി നമുക്ക്‌ കാണാം. അവന്‍ അമ്മയുടെ അടുത്തുചെന്ന്‌ നിലത്തിരിക്കുന്നു. അവരുടെ കൈ നിശ്ചലമാണ്‌. അമ്മയോട്‌ അവനെന്തോ പറയാന്‍ ബാക്കിയുണ്ടായിരുന്നു. അതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അമ്മ കേള്‍ക്കുന്നുണ്ടെന്ന വിശ്വാസത്തില്‍ അവന്‍ പറയുന്നു: ``നമ്മള്‍ പരസ്‌പരം സമ്മതിച്ച സ്ഥലത്ത്‌ വീണ്ടും കണ്ടുമുട്ടും. ക്ഷമയോടെ എനിക്കുവേണ്ടി കാത്തിരിക്കുക.''


മരണത്തെ ഇത്ര ശക്തമായി ആവിഷ്‌കരിച്ചിട്ടുള്ള ചിത്രങ്ങള്‍ വളരെ കുറവാണ്‌. മകന്‍ പടിയിറങ്ങിപ്പോകുന്ന ദൃശ്യത്തില്‍ അമ്മയുടെ കൈവിരലില്‍ ഒരു പൂമ്പാറ്റ വന്നു നില്‌ക്കുന്നുണ്ട്‌. ഒരു ചെറു ചിരിയോടെ, കൗതുകത്തോടെയാണവര്‍ അതിനെ നോക്കുന്നത്‌. മകന്‍ തിരിച്ചു വരുമ്പോള്‍ അമ്മയുടെ ഒരു കൈയുടെ ക്ലോസപ്പ്‌ ആണ്‌ കാണിച്ചു തരുന്നത്‌. വിറങ്ങലിച്ചു കിടക്കുന്ന നീണ്ട വിരലുകള്‍. ആ പൂമ്പാറ്റ അപ്പോഴും അവിടെത്തന്നെയുണ്ട്‌. അവന്‍ സാവകാശം മുഖം കുനിച്ച്‌ ഊതി നോക്കുന്നു. പൂമ്പാറ്റ അനങ്ങുന്നില്ല. ആ കൈയില്‍ അവന്‍ മുഖമമര്‍ത്തുന്നു. അമ്മയുടെയും മകന്‍െറയും കൈകള്‍ മാത്രമാണിപ്പോള്‍ സ്‌ക്രീനില്‍. പെട്ടെന്ന്‌ ഉയര്‍ന്നു പൊങ്ങി, അമര്‍ന്നു പോകുന്ന മകന്‍െറ നിലവിളി ഒരു നിമിഷനേരത്തേക്ക്‌ നമ്മള്‍ കേള്‍ക്കുന്നു. അപ്പോള്‍, പൂമ്പാറ്റ ചെറുതായൊന്ന്‌ ഇളകുന്നത്‌ കാണാം. അവസാനരംഗത്ത്‌, ആദ്യത്തെ ദൃശ്യത്തിനു സമാനമായ രീതിയിലാണ്‌ അമ്മയുടെയും മകന്‍െറയും കിടപ്പ്‌. കഥ അവസാനിപ്പിക്കാന്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒന്നല്ല ഇവിടെ മരണം. തുടക്കം മുതലേ മരണത്തിന്‍െറ സാന്നിധ്യമുണ്ട്‌. ഓരോ സന്ദര്‍ഭത്തിലും അതിന്‍െറ വ്യക്തമായ സൂചനകള്‍ പ്രതീകങ്ങളായും സംഭാഷണമായും സംവിധായകന്‍ നല്‌കുന്നുണ്ട്‌.


മരണത്തിന്‍െറ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഒരു സിനിമ സാധാരണഗതിയില്‍ നമ്മെ അസ്വസ്ഥമാക്കണമെന്നില്ല. പക്ഷേ, ബന്ധങ്ങളുടെ സൂക്ഷ്‌മതലങ്ങളെ തീവ്രമായി ആവിഷ്‌കരിക്കുന്ന ഈ സിനിമയില്‍ അമ്മയുടെ മരണം നമ്മെ വിഷാദത്തിലാഴ്‌ത്തും. മകനെപ്പോലെ മരണത്തിന്‍െറ തണുത്തുറഞ്ഞ മുഖം സ്‌പര്‍ശിച്ചറിയുമ്പോള്‍ നമ്മളും ഒരു നിമിഷം അസ്വസ്ഥരാകും.


(ഷൊഹെയ്‌ ഇമാമുറയുടെ `ദ ബല്ലാഡ്‌ ഓഫ്‌ നരയാമ' എന്ന ജാപ്പനീസ്‌ ചിത്രത്തിന്‍െറ മറുപക്ഷത്ത്‌ നില്‌ക്കുന്നു `മദര്‍ ആന്‍ഡ്‌ സണ്‍'. എഴുപത്‌ തികയുന്ന മാതാപിതാക്കളെ നരയാമ കുന്നുകളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന സേ്‌നഹശൂന്യരായ മക്കളുടെ കഥയാണ്‌ ഇമാമുറ നമുക്കു പറഞ്ഞു തന്നത്‌.)


മനോഹരമായ പെയിന്‍റിങ്ങുകള്‍ കൊണ്ടു തീര്‍ത്ത അപൂര്‍വ സൃഷ്‌ടിയാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍' . ഓരോ ദൃശ്യവും ഓരോ പെയിന്‍റിങ്‌ പോലെ. ഈ ചിത്രത്തിനു വേഗം കുറവാണ്‌. കഥാപാത്രങ്ങളുടെ മനസ്സും ശരീരവും പോലെ ക്യാമറയും അധികം ചലിക്കുന്നില്ല. മന്ദതാളത്തിലാണ്‌ ചിത്രീകരണം. ഓരോ ദൃശ്യവും ഏറെ നീണ്ടുനില്‌ക്കുന്നു. എന്നിട്ടും ഒരു നിമിഷംപോലും നമുക്കു മടുപ്പ്‌ തോന്നുന്നില്ല.


പ്രകൃതി ഈ ചിത്രത്തില്‍ ഒരവിഭാജ്യ ഘടകമാണ്‌. ഓരോ ദൃശ്യത്തിലും പ്രകൃതിയുടെ ശക്തമായ സാന്നിധ്യമുണ്ട്‌. പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്ന ശബ്ദങ്ങളും ചുറ്റും കേള്‍ക്കുന്നവതന്നെ. കിളികളുടെ ചിലയ്‌ക്കല്‍, ശക്തമായ കാറ്റ്‌, ഇടിമുഴക്കം, കടലിന്‍െറ ഇരമ്പല്‍, ചൂളംവിളിച്ച്‌ കടന്നുപോകുന്ന തീവണ്ടി എന്നീ ശബ്ദങ്ങളാണ്‌ സിനിമയിലുടനീളം പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌.


1997-ല്‍ ന്യൂയോര്‍ക്ക്‌ ഫിലിം ഫെസ്റ്റിവലില്‍ റഷ്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു `മദര്‍ ആന്‍ഡ്‌ സണ്‍'. ദ ലോണ്‍ലി വോയ്‌സ്‌ ഓഫ്‌ മാന്‍, ഡെയ്‌സ്‌ ഓഫ്‌ എക്ലിപ്‌സ്‌, സേവ്‌ ആന്‍ഡ്‌ പ്രൊട്ടക്ട്‌, ദ സെക്കന്‍ഡ്‌ സര്‍ക്കിള്‍, സ്റ്റോണ്‍, വിസ്‌പറിങ്‌ പേജസ്‌ തുടങ്ങിയവയാണ്‌ സുഖുറോവിന്‍െറ മറ്റു പ്രധാന സിനിമകള്‍. ആന്ദ്രെ തര്‍ക്കോവ്‌സ്‌കി അവാര്‍ഡ്‌, റഷ്യന്‍ ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌, 97ലെ മോസേ്‌കാ ഫിലിം ഫെസ്റ്റിവലില്‍ സെ്‌പഷല്‍ ജൂറി സമ്മാനം എന്നിവ നേടിയിട്ടുള്ള ചിത്രമാണ്‌ `മദര്‍ ആന്‍ഡ്‌ സണ്‍'.

9 comments:

T Suresh Babu said...

പ്രകൃതിയും മനുഷ്യരും മരണവും നിറഞ്ഞുനില്‍ക്കുകയാണ്‌ റഷ്യന്‍ സംവിധായകനായ അലക്‌സാണ്ടര്‍ സുഖറോവിന്റെ 'മദര്‍ ആന്‍ഡ്‌ സണ്‍' എന്ന ചിത്രത്തില്‍

വെള്ളെഴുത്ത് said...

നല്ല വിവരണം. ആസ്വദിച്ചു. സുഖറോവിന്റെ അലസാന്ദ്ര ഇക്കഴിഞ്ഞ ഫിലിം ഫെസ്റ്റിന് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. അതിലും അമ്മതന്നെ. സുഖറോവിനെപ്പറ്റി പറയുമ്പോള്‍ എടുത്തു പറയുന്ന ഒരു പ്രത്യേകത -ഒറ്റടേക്കിലെടുത്ത ചിത്രം -റഷ്യന്‍ ആര്‍ക്ക്- പ്രധാനചിത്രങ്ങളുടെ കൂട്ടത്തില്‍ താങ്കള്‍ പെടുത്തിയില്ല.

Roby said...

ബെസ്റ്റ് ലവ് സ്റ്റോറി എവെര്‍ ഇന്‍ ഫിലിം...

വവരണവും നന്നായി

സജീവ് കടവനാട് said...

കൊതി തോന്നുന്നു.

Sanal Kumar Sasidharan said...

അതെ കൊതിയാവുന്നു.ഹരം പിടിപ്പിക്കുന്ന വിവരണം.ഞാനും ഒരിക്കല്‍ ഒരു സിനിമചെയ്യും.

ഗുപ്തന്‍ said...

നല്ല അവലോകനം. നന്ദി. ‘നരയാമ’യുമായുള്ള താരതമ്യം വേണ്ടിയിരുന്നില്ല. ആ കഥ ഒരു അമ്മ കുടുംബത്തോടും (മക്കളോട് പ്രധാനമായും) കഠിനമായ ഭക്ഷ്യക്ഷാമമുള്ള ഗ്രാമത്തോടും ഉള്ള തന്റെ കടമ എങ്ങനെ നിരവഹിക്കുന്നു എന്നാണ് ശ്രദ്ധിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള പരസ്പരബന്ധം എന്ന വിഷയം വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്. അത് അമ്മയുടെ ബലി ആയിട്ടാണ് മകന്റെ ക്രൂരത ആയിട്ടല്ല കരുതപ്പെടുന്നതും.


****
സനലേ കഥ തിരക്കഥ - ഗുപ്തന്‍ :)

Melethil said...

I have seen "father and son" which i thought was by the same director, i have seen this movie, your descriptions/explanations are really great, it gives me more insights... thanks a lot (when will i be able to write something like this, ente mathave?)

T Suresh Babu said...

എല്ലാവര്‍ക്കും നന്ദി

ഭൂമിപുത്രി said...

വിഷാദം മൂടിനില്‍ക്കുന്ന ഒരു ദൃശ്യാനുഭവം തന്നെയായി ഈ വിവരണം.വളരെ നന്ദി.
ലോകക്ലാസീക്കുകളുടെ ഒരു സിഡി ശേഖരം ഉണ്ടാക്കണമെന്നുണ്ട്.നാട്ടിലിതൊക്കെ വാങ്ങാന്‍ കിട്ടുമോ എന്തോ!