Tuesday, March 25, 2008

തിബറ്റിലെ ഏഴു വര്‍ഷങ്ങള്‍

പര്‍വതം കീഴടക്കാന്‍ പുറപ്പെട്ട രണ്ട്‌ ഓസ്‌ട്രിയന്‍ പര്‍വതാരോഹകര്‍ നേരിട്ട ജീവിതത്തിലെ വിചിത്രവഴികളുടെ രേഖപ്പെടുത്തലാണ്‌ `സെവന്‍ ഇയേഴ്‌സ്‌ ഇന്‍ തിബറ്റ്‌' എന്ന ഇംഗ്ലീഷ്‌ സിനിമ. ജീവിതത്തിലെ വിലപ്പെട്ട ഏഴുവര്‍ഷമാണ്‌ അവര്‍ `വിലക്കപ്പെട്ട നഗര'മായ ലാസയില്‍ കഴിച്ചുകൂട്ടുന്നത്‌. രണ്ട്‌ സംസ്‌കാരങ്ങളുടെ സമ്മേളനവും സ്വാംശീകരണവും ഈ ചിത്രത്തിന്‍െറ അന്തര്‍ധാരയാണ്‌. പര്‍വതാരോഹകരിലൊരാള്‍ മകന്‍െറ സേ്‌നഹം തേടി ജന്മനാട്ടിലേക്ക്‌ തിരിച്ചുപോവുകയാണ്‌. രണ്ടാമനാകട്ടെ, വഴിയാത്രയില്‍ കണ്ടുമുട്ടിയ തിബറ്റന്‍ യുവതിയുമൊത്ത്‌ ജീവിതം പങ്കിടാനാണ്‌ തീരുമാനിക്കുന്നത്‌. സാഹസികതയും ആത്മീയതയും രാഷ്ട്രീയവും അധികാരവും ഒറ്റുകൊടുക്കലും പലായനവും ഗാഢമായ ബന്ധങ്ങളും എല്ലാം ചേര്‍ന്നുനില്‌ക്കുന്ന ഈ സിനിമ അപൂര്‍വാനുഭവമാണ്‌. തിബറ്റിലെ പതിന്നാലാമത്തെ ദലായ്‌ലാമയുടെ (തിബറ്റന്‍ ജനതയുടെ ഇപ്പോഴത്തെ ആത്മീയഗുരു) ബാല്യവും സ്ഥാനാരോഹണവും ചൈനയുടെ ആക്രമണവുമൊക്കെ ചരിത്രത്തിന്‍െറ സാന്നിധ്യമായി ചിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്നു.


ഓസ്‌ട്രിയന്‍ പര്‍വതാരോഹകനായ ഹെന്‍റിച്ച്‌ ഹാരര്‍ ഇതേ പേരില്‍ എഴുതിയ ഗ്രന്ഥമാണ്‌ ഈ സിനിമയ്‌ക്കാധാരം. 1944 മുതല്‍ 51വരെ ഹാരര്‍ തിബറ്റിലായിരുന്നു. ഈ കാലയളവിലെ അനുഭവങ്ങളാണ്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്‌. പ്രശസ്‌ത ഫ്രഞ്ച്‌ സംവിധായകന്‍ ജീന്‍ ജാക്വിസ്‌ അന്നോദ്‌ ആണ്‌ ദൃശ്യഭാഷ്യം ഒരുക്കിയത്‌.


1939-ല്‍ ഓസ്‌ട്രിയയിലാണ്‌ കഥ തുടങ്ങുന്നത്‌. ഹിമാലയത്തില്‍, ആരും കയറാത്ത നംഗ പര്‍വതത്തിനു മുകളില്‍ ജര്‍മന്‍ പതാക ഉയര്‍ത്താന്‍ പുറപ്പെടുന്ന ജര്‍മന്‍ പര്‍വതാരോഹകസംഘത്തില്‍ അംഗങ്ങളാണ്‌ ഓസ്‌ട്രിയക്കാരായ ഹെന്‍റിച്ച്‌ ഹാരറും പീറ്റര്‍ ഓഫ്‌ഷണേറ്ററും. ഇതിനുമുന്‍പ്‌ നാലുതവണ ജര്‍മന്‍ സംഘങ്ങള്‍ ഈ പര്‍വതം കയറാന്‍ ശ്രമിച്ചിട്ടുണ്ട്‌. നാലുതവണയും പരാജയപ്പെട്ടു. ഹിമക്കാറ്റിലും മഞ്ഞുവീഴ്‌ചയിലും പെട്ട്‌ 11 പര്‍വതാരോഹകര്‍ മരിച്ചു. അഞ്ചാമത്തെ ശ്രമം എല്ലാവരും വെല്ലുവിളിയായിത്തന്നെ എടുത്തിരിക്കുകയാണ്‌. രണ്ടാംലോകമഹായുദ്ധകാലമാണ്‌. ജര്‍മന്‍ അഭിമാനം ഉയര്‍ത്തിപ്പിടിക്കലാണ്‌ സംഘത്തിന്‍െറ ലക്ഷ്യം.


ഗര്‍ഭിണിയായ ഭാര്യ ഇന്‍ഗ്രിഡിന്‍െറ എതിര്‍പ്പ്‌ വകവെക്കാതെയാണ്‌ ഹാരര്‍ മലകയറാന്‍ പുറപ്പെടുന്നത്‌. ഭര്‍ത്താവ്‌ ബെയ്‌സ്‌ ക്യാമ്പിലെത്തുമ്പോഴായിരിക്കും പ്രസവമെന്ന്‌ ഇന്‍ഗ്രിഡ്‌ കണക്കുകൂട്ടുന്നു. തന്‍േറടിയും കണിശക്കാരനുമായ ഹാരര്‍ക്ക്‌ പക്ഷേ, ആത്മവിശ്വാസമുണ്ട്‌. നാലു മാസത്തിനകം താന്‍ തിരിച്ചുവരുമെന്ന്‌ പറഞ്ഞ്‌ അയാള്‍ ഭാര്യയെ ആശ്വസിപ്പിക്കുന്നു.


ഓഫ്‌ഷണേറ്ററാണ്‌ സംഘത്തലവന്‍. നായകപദവി തനിക്കു കിട്ടാത്തതില്‍ നീരസമുണ്ട്‌ ഹാരര്‍ക്ക്‌. കുറച്ചു ദിവസങ്ങള്‍ക്കുശേഷം സംഘം 22,000 അടി മുകളില്‍ നാലാമത്തെ ക്യാമ്പ്‌ സ്ഥാപിക്കുന്നു. കുഞ്ഞിനെക്കുറിച്ചുള്ള ചിന്ത ഇടക്കിടെ ഹാരറുടെ മനസ്സിലേക്ക്‌ കടന്നുവരുന്നുണ്ട്‌. തന്‍െറ കുഞ്ഞിനിപ്പോള്‍ ഒരുമാസം പ്രായമായിട്ടുണ്ടാകും എന്നയാള്‍ ചിന്തിക്കുന്നു.


റെക്കിയാക്‌ മഞ്ഞുമലയാണിനി കയറാനുള്ളത്‌. അപകടം പിടിച്ച മേഖലയാണിത്‌. വന്‍തോതിലുള്ള മഞ്ഞുവീഴ്‌ചയെത്തുടര്‍ന്ന്‌ സംഘം താഴത്തെ ക്യാമ്പിലേക്ക്‌ മടങ്ങുന്നു. ഹാരര്‍ക്ക്‌ ഈ തീരുമാനത്തോട്‌ തീരെ യോജിപ്പുണ്ടായിരുന്നില്ല. സാഹസികപ്രിയനാണയാള്‍. രണ്ട്‌ ഷേര്‍പ്പകളെ തന്നാല്‍ താന്‍ ഒറ്റക്ക്‌ കയറിക്കൊള്ളാമെന്നയാള്‍ പറയുന്നു. പക്ഷേ, സംഘാംഗങ്ങള്‍ സമ്മതിക്കുന്നില്ല. ബെയ്‌സ്‌ ക്യാമ്പിലെത്തിയപ്പോള്‍ അവിടെ ബ്രിട്ടീഷ്‌ സൈനികര്‍ കാത്തുനില്‌ക്കുന്നു. പര്‍വതാരോഹണ സംഘത്തെ അവര്‍ അറസ്റ്റ്‌ ചെയ്യുന്നു. ഡെറാഡൂണിലെ യുദ്ധത്തടവുകാരുടെ കേന്ദ്രത്തിലേക്കാണവരെ കൊണ്ടുപോകുന്നത്‌. സൈനികവാഹനത്തില്‍നിന്ന്‌ ഹാരര്‍ കൈയാമത്തോടെ ചാടിയെങ്കിലും രക്ഷപ്പെടാനായില്ല. മൂന്നു വര്‍ഷത്തിന്നിടയില്‍ നാലുതവണയെങ്കിലും അയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്‌. ഓരോ തവണ പിടിക്കപ്പെടുമ്പോഴും പര്‍വതാരോഹണ സംഘത്തിനുമേല്‍ സൈന്യം നിയന്ത്രണം കര്‍ക്കശമാക്കുന്നു.


ഇതിനിടെ ഹാരര്‍ക്ക്‌ ഭാര്യയുടെ കത്തു കിട്ടുന്നു. വിവാഹമോചനത്തിനുള്ള അപേക്ഷയായിരുന്നു അത്‌. അവള്‍ വേറെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. മകന്‍ റോള്‍ഫ്‌ ഹാരര്‍ക്കിപ്പോള്‍ രണ്ടു വയസ്സായെന്ന്‌ കത്തില്‍നിന്ന്‌ ഹാരര്‍ മനസ്സിലാക്കുന്നു. മലകയറ്റത്തിന്നിടയില്‍ പപ്പയെ കാണാതായി എന്നാണ്‌ താന്‍ മകനോട്‌ പറയാന്‍ പോകുന്നതെന്ന്‌ ഭാര്യ ഇന്‍ഗ്രിഡ്‌ കത്തില്‍ സൂചിപ്പിക്കുന്നു.


ഹാരറും റോഫ്‌ഷണേറ്ററും ഏതാനും സംഘാംഗങ്ങളും ഒടുവില്‍ തടവുചാടുന്നു. ഹാരറും റോഫ്‌ഷണേറ്ററും ഒരുമിച്ചാണ്‌ യാത്ര. ഭിന്നസ്വഭാവക്കാരായ അവര്‍ ഇണങ്ങിയും പിണങ്ങിയും യാത്ര തുടരുന്നു. തിബറ്റിലെത്തിപ്പെടുകയാണ്‌ ലക്ഷ്യം. ലാസയിലേക്ക്‌ തീര്‍ഥാടനത്തിനു പുറപ്പെട്ട ഒരു സംഘത്തോടൊപ്പം അവരും ചേരുന്നു. `വിലക്കപ്പെട്ട നഗര'മാണ്‌ ലാസ. അവിടെ വിദേശികള്‍ക്ക്‌ പ്രവേശനമില്ല. തങ്ങള്‍ക്ക്‌ ദലായ്‌ലാമയുടെ പ്രത്യേക അനുമതിയുണ്ടെന്ന്‌ കള്ളംപറഞ്ഞാണ്‌ അവര്‍ തീര്‍ഥാടകസംഘത്തില്‍ ചേരുന്നത്‌. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ്‌ അവര്‍ ലാസ നഗരത്തില്‍ കടക്കുന്നത്‌.


പുതിയ ദലായ്‌ലാമ കൗമാരപ്രായമെത്തിയിട്ടേയുള്ളൂ. സിനിമ കാണാനും തിബറ്റിനപ്പുറത്തെ ലോകത്തെക്കുറിച്ചറിയാനും ഉത്സുകനാണദ്ദേഹം. ദലായ്‌ലാമയുടെ അമ്മയാണ്‌ ഭരണകാര്യങ്ങള്‍നിര്‍വഹിക്കുന്നത്‌. ഇവരുടെ സെക്രട്ടറിയായ നവാങ്‌ ജിഗ്‌മെ ഹാരര്‍ക്കും റോഫ്‌ഷണേറ്റര്‍ക്കും എല്ലാ സഹായവും ചെയ്‌തുകൊടുക്കുന്നു. പെമലാക്കി എന്ന തിബറ്റന്‍ തയ്യല്‍ക്കാരി ഇരുവര്‍ക്കും പുതുവസ്‌ത്രങ്ങള്‍ തുന്നിക്കൊടുക്കുന്നു. രണ്ടുപേരും ആ യുവതിയുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. അതില്‍ വിജയിക്കുന്നത്‌ ശാന്ത പ്രകൃതക്കാരനായ റോഫ്‌ഷണേറ്ററാണ്‌. പെമയും റോഫ്‌ഷണേറ്ററും വിവാഹിതരാവുന്നു.


ഈ കാലത്ത്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌സേന മാവോയുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ചു വരികയാണ്‌. റേഡിയോ വാര്‍ത്തകളിലൂടെ വര്‍ത്തമാനകാല സംഭവങ്ങള്‍ അപ്പപ്പോള്‍ പ്രേക്ഷകനെ അറിയിക്കുന്നുണ്ട്‌. ലാസനഗരം മുഴുവന്‍ സര്‍വേ നടത്താനുള്ള ദൗത്യം ഹാരറില്‍ വന്നു ചേരുന്നു.


യുദ്ധം അവസാനിച്ചു. ജര്‍മനി കീഴടങ്ങി. ഹെന്‍റിച്ച്‌ ഹാരര്‍ ഓസ്‌ട്രിയയ്‌ക്ക്‌ മടങ്ങാനുള്ള ഒരുക്കത്തിലാണ്‌. അപ്പോഴാണ്‌ മകന്‍െറ കത്തു കിട്ടുന്നത്‌. എല്ലാ പ്രതീക്ഷകളും കുഴിച്ചുമൂടിക്കൊണ്ടുള്ളതായിരുന്നു ആ കത്ത്‌. `നിങ്ങളെന്‍െറ പിതാവല്ല. എനിക്കിനി കത്തെഴുതരുത്‌' എന്നായിരുന്നു അതിലെ ഉള്ളടക്കം. ഹതാശനായ ഹാരര്‍ക്ക്‌ അന്നുതന്നെ ദലായ്‌ലാമയെ കാണാനുള്ള ക്ഷണം കിട്ടുന്നു. തിബറ്റന്‍ ആത്മീയനേതാവും ഓസ്‌ട്രിയന്‍ പര്‍വതാരോഹകനും തമ്മിലുള്ള ഗാഢമായ ഹൃദയബന്ധത്തിന്‌ ആ ക്ഷണക്കത്ത്‌ തുടക്കം കുറിക്കുന്നു. ദലായ്‌ലാമയുടെ സുഹൃത്തും അധ്യാപകനും വഴികാട്ടിയുമായി മാറുകയാണ്‌ ഹാരര്‍. അവര്‍ തമ്മിലുള്ള കൂടിക്കാഴ്‌ചകളില്‍ ഔപചാരികത ഇല്ലാതായി. അവര്‍ സുഹൃത്തുക്കളെപ്പോലെ , ചിലപ്പോള്‍ അച്ഛനെയും മകനെയും പോലെ അടുത്തിട പഴകുന്നു.


ഇതിനിടെ, കമ്യൂണിസ്റ്റ്‌ സേന തിബറ്റ്‌ ആക്രമിക്കാന്‍ പോവുകയാണെന്നു വാര്‍ത്ത പരക്കുന്നു. തിബറ്റില്‍ നിന്ന്‌ എല്ലാ ചൈനീസ്‌ ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു. രാജ്യത്ത്‌ സംഘര്‍ഷം ഉരുണ്ടുകൂടുകയാണ്‌. തിബത്തിലേക്കുള്ള പ്രവേശന കവാടമായ ചാംഡോയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. പൊരുതാനുള്ള കെല്‌പില്ലെങ്കില്‍ ശത്രുവിനെ ആലിംഗനം ചെയ്യുന്നതാണ്‌ നല്ലത്‌ എന്ന ചിന്താഗതിക്കാരനായ നവാങ്‌ ജിഗ്‌മെ മറുകണ്ടം ചാടുന്നു. ദുര്‍ബലരായ തിബറ്റന്‍ സേന 11ദിവസത്തിനുള്ളില്‍ കമ്യൂണിസ്റ്റ്‌ സേനയ്‌ക്ക്‌ കീഴടങ്ങുന്നു.


ഹാരര്‍ തിബറ്റ്‌ വിടാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. തന്‍െറ സ്ഥാനാരോഹണം കഴിഞ്ഞിട്ടേ പോകാവൂ എന്ന്‌ ദലായ്‌ലാമ ആവശ്യപ്പെടുന്നു. പതിനഞ്ചുകാരനായ ദലായ്‌ലാമ, രാജ്യം ശത്രുവിന്‍െറ കൈകളില്‍ പതിക്കുമ്പോഴും ആത്മനിയന്ത്രണം വിടാതെ തിബറ്റന്‍ ജനതയുടെ ആഗ്രഹം നിറവേറ്റിക്കൊണ്ട്‌ സ്ഥാനാരോഹണം നടത്തുന്നു.


ഹാരര്‍ ഓസ്‌ട്രിയയ്‌ക്ക്‌ മടങ്ങുന്നു. മകനെ കാണാന്‍ ചെന്നെങ്കിലും അവന്‍ അയാളോട്‌ അപരിചിതത്വം ഭാവിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം, അച്ഛനും മകനും ഉള്‍പ്പെട്ട ഒരു രംഗത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. ഹാരറുടെ മകനിപ്പോള്‍ യുവാവാണ്‌. അവന്‍ ഹിമാലയത്തില്‍ മലകയറ്റം പരിശീലിക്കുകയാണ്‌. പരിശീലിപ്പിക്കുന്നത്‌ അച്ഛന്‍ തന്നെ.നായകനായ ഹെന്‍റിച്ച്‌ ഹാരറുടെ വാക്കുകളിലൂടെയാണ്‌ ഈ സിനിമ മുന്നോട്ടുപോകുന്നത്‌. പാശ്ചാത്യ-പൗരസ്‌ത്യ ദര്‍ശനങ്ങളുടെ പ്രതീകങ്ങളാണ്‌ ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഞാനെന്ന ഭാവത്തിന്‍െറ ഉച്ചിയില്‍ നിന്ന്‌ താഴോട്ടിറങ്ങിവരികയാണ്‌ ഹാരര്‍ എന്ന കഥാപാത്രം. ആധുനികതയുടെ ഒരു സൗകര്യവും അനുഭവിക്കാതെ സ്വയം സമ്പൂര്‍ണരായി സംതൃപ്‌തരായി, ശാന്തിയോടെ കഴിയുന്ന തിബറ്റന്‍ ജനത അയാളുടെ ആഢ്യചിന്തകളെ കഴുകിത്തുടയ്‌ക്കുകയാണ്‌. ദലായ്‌ലാമയുടെ ലാളിത്യവും നിഷ്‌ക്കളങ്കതയും വിജ്ഞാനദാഹവും പ്രജാവാത്സല്യവുമാണ്‌ ഹാരറെ തിബറ്റില്‍ തളച്ചിടുന്നത്‌. ഹാരറുടെ അഹന്തയ്‌ക്ക്‌ ആദ്യത്തെ കൊട്ട്‌ കൊടുക്കുന്നത്‌ പെമലാക്കി എന്ന യുവതിയാണ്‌. മലകയറ്റത്തെ `വിഡ്‌ഡികളുടെ ആനന്ദ' മായാണ്‌ അവര്‍ വിശേഷിപ്പിക്കുന്നത്‌. `എന്തും തട്ടിമാറ്റി മുകളില്‍ എത്തുന്നവരെയാണ്‌ നിങ്ങളുടെ സംസ്‌കാരം കേമന്മാരായി വാഴ്‌ത്തുന്നത്‌. ഞങ്ങളാവട്ടെ, ഞാനെന്ന ഭാവം ത്യജിക്കുന്ന മനുഷ്യരെയാണ്‌ ആരാധിക്കുന്നത്‌. അവരെയാണ്‌ മഹത്തുക്കളായി വാഴ്‌ത്തുന്നത്‌'- പെമലാക്കിയുടെ ഈ വാക്കുകളില്‍ ഒരുജനതയുടെ ആത്മീയ ഔന്നത്യമാണ്‌ തിളങ്ങിനില്‍ക്കുന്നത്‌.


ബന്ധങ്ങളുടെ ഇഴയടുപ്പവും അകല്‍ച്ചയും അതിസൂക്ഷ്‌മമായി വരച്ചിടുന്നുണ്ട്‌ സംവിധായകന്‍. ആരും ചെന്നെത്തിയിട്ടില്ലാത്ത പര്‍വതത്തിനുമുകളില്‍ കൊടിനാട്ടാനുള്ള ആവേശത്തിനിടയില്‍ ഹാരര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ സ്വന്തം കുടുംബത്തെയാണ്‌.


നാലുവര്‍ഷത്തെ ദാമ്പത്യം മഞ്ഞുപോലെ അലിഞ്ഞു പോകുന്നതിലെ വേദന അയാളറിയുന്നു. കാണാത്ത മകന്‍െറ വളര്‍ച്ചയുടെ ഓരോഘട്ടവും അയാള്‍ മനസ്സില്‍ കണക്കുകൂട്ടുന്നു. `ഞാന്‍ തിബറ്റിലെത്തുമ്പോള്‍ അവന്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങയോടൊപ്പം ഇരിക്കുമ്പോള്‍ ഇതാ അവന്‍ ഇവിടെ. അവനില്ലാതെ ഈലോകത്തെ എനിക്ക്‌ കാണാനാവില്ല-ദലായ്‌ലാമയോട്‌ ഹാരര്‍ പറയുന്ന ഈ വാക്കകളില്‍ എല്ലാമുണ്ട്‌. മകനോടുള്ള പ്രിയവും ദലായ്‌ലാമയില്‍ മകനെകണ്ടെത്താനുള്ള ശ്രമവും നമുക്കിവിടെ വായിച്ചെടുക്കാം.


ജീവിതത്തെ സഞ്ചാരവുമായി ബന്ധപ്പെടുത്താന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌ തിബറ്റന്‍ ജനത. പാപങ്ങള്‍ കഴുകിക്കളയാനുള്ള യാത്രയാണ്‌ അവര്‍ക്ക്‌ തീര്‍ഥാടനം. പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര എത്രത്തോളം യാതനാപൂര്‍ണമാകുന്നുവോ അത്രത്തോളം ആത്മവിശുദ്ധിയുടെ ആഴം കൂട്ടുമെന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഒടുവില്‍ ഹാരറെ യാത്രയാക്കുമ്പോള്‍ ദലയ്‌ലാമ ഓര്‍മപ്പെടുത്തുന്നതും സഞ്ചാരിയുടെ ആനന്ദത്തെക്കുറിച്ചാണ്‌. എവിടേക്കു പോകുന്ന സഞ്ചാരിയും ആനന്ദം കണ്ടെത്തട്ടെ' എന്നാണദ്ദേഹം ആശംസിക്കുന്നത്‌.


ആദ്യചിത്രത്തിനുതന്നെ ഓസ്‌കര്‍ നേടിയ ചലച്ചിത്രകാരനാണ്‌ `സെവന്‍ ഇയേഴ്‌സ്‌ ഇന്‍ തിബറ്റി'ന്‍െറ സംവിധായകന്‍ അന്നോദ്‌. .ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഇന്‍ കളര്‍' ആണ്‌ അന്നോദിന്‍െറ ആദ്യസിനിമ. 1976ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ ഈ സിനിമയ്‌ക്കായിരുന്നു. ഹോട്ട്‌ ഹെഡ്‌ഡ്‌, ക്വസ്റ്റ്‌ഫോര്‍ ഫയര്‍, ദ നെയിം ഓഫ്‌ റോസ്‌ എന്നിവയാണ്‌ അന്നോദിന്‍െറ മറ്റ്‌ പ്രശസ്‌ത ചിത്രങ്ങള്‍. `സെവന്‍ ഇയേഴ്‌സ്‌ ഇന്‍ തിബറ്റി'ന്‍െറ പേരില്‍ അന്നോദിനും ഹാരറെയും ഓഫ്‌ഷണേറ്ററെയും അവതരിപ്പിച്ച പ്രശസ്‌തനടന്മാരായ ബ്രാഡ്‌ പിറ്റ്‌, ഡേവിഡ്‌ തിയൂലിസ്‌ എന്നിവര്‍ക്കും ചൈന ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഈ സിനിമ ചൈന നിരോധിച്ചിട്ടുമുണ്ട്‌.


ദലായ്‌ലാമയുടെ ജീവിതം ആധാരമാക്കി ഇതേവര്‍ഷം (1997) മറ്റൊരു സിനിമയും ഇറങ്ങിയിട്ടുണ്ട്‌. മാര്‍ട്ടിന്‍ സേ്‌കാര്‍സെസെയുടെ `കുന്‍ഡുന്‍' ആണീ ചിത്രം. സേ്‌കാര്‍സെസെയുടെ മികച്ച ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന `കുന്‍ഡുന്‍' നിരൂപക ശ്രദ്ധനേടിയിട്ടുണ്ട്‌. ഈ ചിത്രം കാരണം സേ്‌കാര്‍സെസെയ്‌ക്കും ചൈന ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

3 comments:

T Suresh Babu said...

പര്‍വതം കീഴടക്കാന്‍ പുറപ്പെട്ട രണ്ട്‌ ഓസ്‌ട്രിയന്‍ പര്‍വതാരോഹകര്‍ നേരിട്ട ജീവിതത്തിലെ വിചിത്രവഴികളുടെ രേഖപ്പെടുത്തലാണ്‌ `സെവന്‍ ഇയേഴ്‌സ്‌ ഇന്‍ തിബറ്റ്‌' എന്ന ഇംഗ്ലീഷ്‌ സിനിമ. ജീവിതത്തിലെ വിലപ്പെട്ട ഏഴുവര്‍ഷമാണ്‌ അവര്‍ `വിലക്കപ്പെട്ട നഗര'മായ ലാസയില്‍ കഴിച്ചുകൂട്ടുന്നത്‌.

കണ്ണൂരാന്‍ - KANNURAN said...

തിബത്തന്‍ ജനത ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു സിനിമ പരിചയപ്പെടുത്തിയതിനു നന്ദി.

Movie Mazaa said...

Ee blog innaanu kandethiyathu. Ividuthe homepageil kurichirikkunna cinemakalil The Road Home mathramanu njan kandittullathu. Ennal mattu cinemakale kuriachu vaayikkanum ariyanum okke kazhinju; oru paadu nandi.

Contemporary world cinemaye kurichulla ingane oru blog, enne poleyulla cinema premikalkku oru valiya sahaayamaanu. Theerchayayum puthiya cinemakalkkayi madangi varaam!