Friday, January 18, 2008

മായുന്ന വെളിച്ചം

വസിലിസ്‌ ഡൊറോസ്‌ സംവിധാനം ചെയ്‌ത `ഫെയ്‌ഡിങ്‌ ലൈറ്റ്‌' എന്ന ഗ്രീക്ക്‌ സിനിമ ഒരു കൊച്ചു വയലിനിസ്റ്റിന്‍െറ ദുഃഖസാന്ദ്രമായ കഥപറയുന്നു. 2000-ത്തില്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ക്രിസേ്‌താ എന്ന പന്ത്രണ്ടുകാരനാണ്‌ മുഖ്യകഥാപാത്രം. കണ്ണിലെ വെളിച്ചം പതുക്കെപ്പതുക്കെ മാഞ്ഞുപോകുമ്പോഴും മാന്ത്രിക സ്‌പര്‍ശത്താല്‍ അവന്‍ വയലിനില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ചു. സംഗീതത്തെ പ്രണയിച്ച്‌ വീടുപേക്ഷിച്ചുപോയ അച്ഛന്‍െറ സേ്‌നഹത്തിനും സാമീപ്യത്തിനും അവന്‍ വൃഥാ മോഹിച്ചു. തന്നെ സംഗീതം പഠിപ്പിച്ച വൃദ്ധനായ ലൈറ്റ്‌ഹൗസ്‌ കാവല്‍ക്കാരന്‍െറ മരണത്തോടെ അവനിലെ വെളിച്ചത്തിന്‍െറ ഒരു നാളംകൂടി കെടുന്നു.
വിഷാദച്ഛായ പടര്‍ന്ന ക്രിസേ്‌തായുടെ കണ്ണുകളില്‍ ജീവിതമേല്‌പിച്ച ക്രൂരപീഡനങ്ങളുടെ മുറിവുകള്‍ നമുക്കു കാണാം.

ഭര്‍ത്താവിനോടുള്ള വെറുപ്പുകാരണം സംഗീതത്തെത്തന്നെ അവജ്ഞയോടെ കാണുന്ന അമ്മയുടെ പെരുമാറ്റം അവനെ ഏറെ വേദനിപ്പിക്കുന്നു. അനുനിമിഷം ഇരുട്ടിലേക്ക്‌ നീങ്ങുകയാണ്‌ മകന്‍ എന്നു മനസ്സിലാക്കാന്‍ പോലും ആ അമ്മയ്‌ക്കാവുന്നില്ല. അപ്പൂപ്പനായി കരുതുന്ന ലൈറ്റ്‌ഹൗസ്‌ കീപ്പറും പുതുതായി വരുന്ന അധ്യാപികയും അനുതാപത്തോടെ അവന്‍െറ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ക്ലാസ്സിലെ കൂട്ടുകാരിയും മാത്രമാണ്‌ അവന്‌ സാന്ത്വനം പകരുന്നത്‌. ശാന്തമായ കടലും പാറക്കൂട്ടങ്ങളും തലയുയര്‍ത്തി നിന്ന്‌ വെളിച്ചം വിതറുന്ന ലൈറ്റ്‌ഹൗസും സന്ന്യാസിശ്രേഷ്‌ഠന്മാരുടെ ചിത്രങ്ങളാല്‍ അലംകൃതമായ ഗുഹയും കുറെ കട്ടുറുമ്പുകളും ഒച്ചുകളും-ഇവരൊക്കെയായിരുന്നു ക്രിസേ്‌തായുടെ മറ്റുകൂട്ടുകാര്‍.

ക്രിസേ്‌താ കുഞ്ഞായിരിക്കുമ്പോഴാണ്‌ ഗിറ്റാറിസ്റ്റായ അച്ഛന്‍ വീടുവിട്ടുപോയത്‌. വീട്ടിലെ ഏകാന്തതയിലും ലൈറ്റ്‌ ഹൗസിലെ വയലിന്‍ ക്ലാസ്സുകളിലും അവന്‍ തന്നെ സ്വയം രൂപപ്പെടുത്തുകയായിരുന്നു. പുസ്‌തകസഞ്ചിക്കൊപ്പം വയലിനും കൊണ്ടേ അവന്‍ സ്‌കൂളില്‍ പോകൂ. പഠിത്തത്തില്‍ അവനു ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. അപൂര്‍വ നേത്രരോഗമാണ്‌ അവനെ ബാധിച്ചിരിക്കുന്നത്‌. കറുത്ത പുള്ളികള്‍ അവന്‍െറ കാഴ്‌ചകളെ മറയ്‌ക്കുന്നു. ആ പുള്ളികള്‍ വലുതായിവരികയാണ്‌. അധ്യാപകര്‍ ബോര്‍ഡിലെഴുതുന്നതൊന്നും അവനു വായിക്കാനാവുന്നില്ല. ക്ലാസ്സിലെപ്പോഴും പരിഹാസപാത്രമാകും അവന്‍. വീട്ടില്‍നിന്നിറങ്ങിയാലും പല ദിവസവും ക്രിസേ്‌താ സ്‌കൂളിലെത്താറില്ല. ലൈറ്റ്‌ഹൗസിലും അതിന്‍െറ പരിസരത്തെ ഗുഹയിലുമൊക്കെയായി അവന്‍ സമയം നീക്കും. അതിനിടെ വയലിനിലെ പുത്തന്‍പാഠങ്ങള്‍ അവന്‍ പഠിക്കുകയും ചെയ്യും.


വൃദ്ധനുമായുള്ള കൂട്ടുകെട്ട്‌ അമ്മയ്‌ക്കിഷ്‌ടമല്ല. തന്‍െറ ജീവിതത്തില്‍ ഇനിയൊരു സംഗീതകാരന്‍ വേണ്ടെന്ന്‌ അവര്‍ ശഠിക്കുന്നു. ക്രിസേ്‌തായുടെ വിശ്വാസം അച്ഛന്‍ എന്നെങ്കിലും തിരിച്ചുവരും എന്നാണ്‌. അമ്മ അച്ഛനെ ഇപ്പോഴും സേ്‌നഹിക്കുന്നുണ്ടെന്നാണ്‌ അവന്‍ കരുതുന്നത്‌. അതുകൊണ്ടുതന്നെ അമ്മയുടെ കാമുകനെ അവനിഷ്‌ടമല്ല.

ക്രിസേ്‌തായുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്‌ പുതിയ ക്ലാസ്‌ടീച്ചറുടെ വരവോടെയാണ്‌. ആ ചെറുപ്പക്കാരി തുടക്കത്തിലേ ക്രിസേ്‌തായെ ശ്രദ്ധിക്കുന്നുണ്ട്‌. പഠിക്കാന്‍ പിന്നിലാണെങ്കിലും വയലിനില്‍ അവനു പ്രാവീണ്യമുണ്ടെന്ന്‌ അവര്‍ മനസ്സിലാക്കുന്നു. അവനെ കഴിയുന്നത്ര അവര്‍ പ്രോത്സാഹിപ്പിക്കുന്നു. അവന്‍െറ വയലിന്‍കച്ചേരി റെക്കോഡ്‌ ചെയ്‌ത്‌ അധ്യാപിക ഏതന്‍സിലേക്കയയ്‌ക്കുന്നു. സാംസ്‌കാരിക മന്ത്രാലയം നടത്തുന്ന വയലിന്‍ മത്സരത്തിലേക്കാണത്‌ അയയ്‌ക്കുന്നത്‌.
അധ്യാപികയുടെ ഇടപെടല്‍ ക്രിസേ്‌തായുടെ അമ്മയ്‌ക്ക്‌ തീരെ പിടിക്കുന്നില്ല. ആദ്യം ലൈറ്റ്‌ഹൗസ്‌ കീപ്പര്‍, ഇപ്പോള്‍ അധ്യാപികയും. പ്രാക്ടീസ്‌ ചെയ്യുന്നത്‌ തടയാനായി അമ്മ വയലിന്‍ വാങ്ങിവെക്കുന്നു. അത്‌ തിരിച്ചുതന്നില്ലെങ്കില്‍ താനും അച്ഛനെപ്പോലെ വീടുവിട്ടുപോകുമെന്ന്‌ ക്രിസേ്‌താ ഭീഷണി മുഴക്കുന്നു.

ഒരുദിവസം അമ്മ വയലിനെടുത്ത്‌ അടിച്ചുപൊട്ടിക്കുന്നു. തന്‍െറ ഹൃദയമാണ്‌ നുറുങ്ങിയതെന്ന്‌ അവനു തോന്നുന്നു. അമ്മയ്‌ക്ക്‌ പിന്നീട്‌ കുറ്റബോധം തോന്നുന്നു. അവധിക്ക്‌ സ്‌കൂളടച്ചാല്‍ പുതിയൊരു വയലിന്‍ വാങ്ങിത്തരാമെന്ന്‌ അവര്‍ ഉറപ്പുകൊടുക്കുന്നു.
ഏതന്‍സിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്രിസേ്‌തായ്‌ക്ക്‌ ക്ഷണം കിട്ടുന്നു. അധ്യാപികയും അവനോടൊപ്പം പോകുന്നുണ്ട്‌. വിദഗ്‌ധനായ കണ്ണ്‌ ഡോക്ടറെക്കൊണ്ട്‌ അവനെ പരിശോധിപ്പിക്കണം. ക്രിസേ്‌തായുടെ മനസ്സില്‍ വയലിന്‍ മത്സരമായിരുന്നില്ല. ഏതന്‍സിലാണ്‌ അച്ഛനുള്ളതെന്ന്‌ അവന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. അച്ഛനെ കാണണം. അദ്ദേഹം തന്നെ തിരിച്ചറിയാതിരിക്കില്ല. ക്ഷണിച്ചാല്‍ അച്ഛന്‍െറ കൂടെ നില്‌ക്കാനും അവന്‍ തയ്യാറാണ്‌.

ലൈറ്റ്‌ഹൗസ്‌ കീപ്പര്‍ തന്‍െറ പഴയ വയലിന്‍ ക്രിസേ്‌തായ്‌ക്ക്‌ സമ്മാനിക്കുന്നു. അവന്‍ വായിച്ചുപഠിച്ച വയലിനാണത്‌. സര്‍ഗാത്മകത ദൈവത്തിന്‍െറ വരദാനമാണെന്ന്‌ ലൈറ്റ്‌ഹൗസ്‌ കീപ്പര്‍ പറയുന്നു. അത്‌ തിരിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ല; ദൈവത്തിനുപോലും. സംഗീതം നമ്മുടെ ആത്മാവില്‍ കടന്നുചെന്ന്‌ അവിടെ സേ്‌നഹം നടുകയാണെന്ന്‌ ആ വൃദ്ധന്‍ വിശ്വസിക്കുന്നു.
ഏതന്‍സില്‍ അവനെ വിദഗ്‌ധ ഡോക്ടര്‍ പരിശോധിക്കുന്നു. ക്രിസേ്‌താ പൂര്‍ണ അന്ധതയിലേക്ക്‌ നീങ്ങുകയാണെന്ന്‌ ഡോക്ടര്‍ അധ്യാപികയെ അറിയിക്കുന്നു. അവനിലെ സംഗീതവാസനയെ പ്രോത്സാഹിപ്പിച്ച്‌ അനിവാര്യമായ ദുരന്തത്തെ നേരിടാന്‍ അവനു കരുത്ത്‌പകരണമെന്ന്‌ ഡോക്ടര്‍ ഉപദേശിക്കുന്നു.

തനിക്ക്‌ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ ക്രിസേ്‌താ ഒന്നുമറിയുന്നില്ല. വേദന മറച്ചുവെച്ച്‌ അധ്യാപിക അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു. എങ്ങനെയെങ്കിലും അച്ഛനെ കാണണമെന്നായിരുന്നു അവന്‍െറ ആഗ്രഹം. അമ്മയ്‌ക്ക്‌ ഇഷ്‌ടമില്ലാത്ത ബന്ധത്തില്‍നിന്ന്‌ പിന്തിരിയണമെന്ന അധ്യാപികയുടെ അഭ്യര്‍ഥന ഫലിക്കുന്നില്ല. റിഹേഴ്‌സല്‍ ക്യാമ്പില്‍ ക്രിസേ്‌തായും അധ്യാപികയും അയാളെ കണ്ടെത്തുന്നു. സംഘാംഗങ്ങളുമൊത്ത്‌ ഗിറ്റാറില്‍ സംഗീതം തകര്‍ക്കുകയാണയാള്‍. അഭിമാനത്തോടെ ക്രിസേ്‌താ അത്‌ നോക്കിനില്‍ക്കുന്നു. അവന്‍ പതുക്കെ അച്ഛന്‍െറയടുത്തേക്ക്‌ ചെല്ലുന്നു. അയാള്‍ പക്ഷേ, മകനെ തിരിച്ചറിയുന്നില്ല. ഏതോ പയ്യന്‍ തന്നെ തുറിച്ചു നോക്കുന്നതില്‍ അയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. ആ അപരിചിതത്വം ക്രിസേ്‌തായുടെ മനസ്സിനെ മുറിവേല്‌പിക്കുന്നു. ഒന്നും പറയാതെ, സങ്കടം ഉള്ളിലൊതുക്കി അവന്‍ ഓടിപ്പോകുന്നു.

വയലിന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്രിസേ്‌തായ്‌ക്ക്‌ തീരെ താത്‌പര്യമുണ്ടായിരുന്നില്ല. അധ്യാപികയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ അവന്‍ സ്റ്റേജില്‍ കയറുന്നത്‌. കേട്ടുമടുത്ത രാഗങ്ങളില്‍നിന്ന്‌ അവന്‍ വഴിമാറി നടന്നു. സ്വന്തം മനോധര്‍മമനുസരിച്ച്‌ അവന്‍ വയലിനില്‍ പുതുപുതു ശബ്ദങ്ങളും രാഗങ്ങളും സൃഷ്‌ടിച്ചു. മത്സരം വിലയിരുത്താനെത്തിയ ജഡ്‌ജിമാര്‍ക്ക്‌ അവന്‍ പ്രതിഭാശാലിയായ അത്ഭുതബാലനായി മാറി.

അധ്യാപികയും ക്രിസേ്‌തായും നാട്ടിലേക്ക്‌ തിരിച്ചു. മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയാണ്‌ അവര്‍ വരുന്നത്‌. എല്ലാവരും അവനെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുകയാണ്‌. ഒന്നാം സമ്മാനത്തിനു പുറമേ സാംസ്‌കാരിക മന്ത്രാലയത്തിന്‍െറ സേ്‌കാളര്‍ഷിപ്പും ക്രിസേ്‌തായ്‌ക്ക്‌ ലഭിക്കും. `യുവ പഗാനിനി' എന്നാണ്‌ പത്രലോകം അവനെ വിശേഷിപ്പിക്കുന്നത്‌. (പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന പ്രഗല്‌ഭനായ വയലിനിസ്റ്റാണ്‌ നിക്കോളോ പഗാനിനി. ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം ്‌ള്‌ളൂട്ടിന്‍െറയും പക്ഷികളുടെയും ശബ്ദങ്ങള്‍ വയലിനില്‍ സൃഷ്‌ടിക്കുമായിരുന്നു.)

തന്നെ വയലിന്‍ പഠിപ്പിച്ച ഗുരുവിനെ ക്രിസേ്‌താ ആള്‍ക്കൂട്ടത്തില്‍ കണ്ടില്ല. തന്‍െറ വിജയം അദ്ദേഹത്തിനവകാശപ്പെട്ടതാണ്‌. സമ്മാനം അപ്പൂപ്പനു സമര്‍പ്പിക്കാനായി ക്രിസേ്‌താ ലൈറ്റ്‌ഹൗസിലേക്ക്‌ പോകുന്നു. പക്ഷേ, അയാളവിടെ ഉണ്ടായിരുന്നില്ല. തലേദിവസം അയാള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞിരുന്നു. കലങ്ങിയ മനസ്സോടെ തന്‍െറ സമ്മാനംഗുരുവിനു സമര്‍പ്പിച്ച്‌ ക്രിസേ്‌താ പ്രകാശം മങ്ങിയ സംഗീത വഴികളിലേക്ക്‌ തിരിഞ്ഞു നടക്കുന്നു.

ഗ്രീസിലെ അതിമനോഹരമായ ഹല്‍ക്കി ദ്വീപിന്‍െറ പശ്ചാത്തലത്തിലാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. പ്രകൃതിയെ സേ്‌നഹിച്ച്‌, നിരീക്ഷിച്ച്‌ അതിനോട്‌ ഇണങ്ങിച്ചേരുന്ന ക്രിസേ്‌തായുടെ വിഷാദഭാവം നമുക്ക്‌ മറക്കാനാവില്ല. അവന്‍െറ ജീവിതപരിസരത്തെ സ്വാധീനിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന ഏതാനും കഥാപാത്രങ്ങളെ മാത്രമേ സംവിധായകന്‍ രംഗത്ത്‌ കൊണ്ടുവരുന്നുള്ളൂ. പശ്ചാത്തലസംഗീതത്തിനു വയലിന്‍ മാത്രമാണ്‌ അദ്ദേഹം ഉപയോഗിക്കുന്നത്‌.

ക്രിസേ്‌തായും ലൈറ്റ്‌ഹൗസ്‌ കാവല്‍ക്കാരനും തമ്മിലുള്ള ആത്മബന്ധം കാണിച്ചുകൊണ്ടാണ്‌ ഒന്നരമണിക്കൂര്‍ നീണ്ട ഈ സിനിമ തുടങ്ങുന്നത്‌. പ്രകൃതിയും സംഗീതവും ഇവിടെ ലയിച്ചൊന്നാവുകയാണ്‌. ശാന്തമായ പ്രകൃതിയാണ്‌ ക്രിസേ്‌തായുടെ സംഗീതത്തെ ചിട്ടപ്പെടുത്തുന്നത്‌. നീലജലത്തിന്‍െറ ഭംഗി നുകര്‍ന്ന്‌, പാറക്കെട്ടുകളിലെ മെത്തയില്‍ ചെരിഞ്ഞുകിടന്ന്‌, കുളിര്‍ക്കാറ്റിന്‍െറ അലകളില്‍ ഒഴുകി അവനങ്ങനെ വയലിന്‍ തന്ത്രികളുണര്‍ത്തും. മാളത്തില്‍നിന്നുവരുന്ന കട്ടുറുമ്പുകളുടെ സഞ്ചാരപഥം നോക്കി അവന്‍ മണ്ണില്‍ കിടക്കും. മുട്ടിയുരുമ്മി പ്രണയഭാവം പ്രകടിപ്പിക്കുന്ന ഒച്ചുകളുടെ സംസാരം ശ്രദ്ധിക്കും. സ്വാതന്ത്ര്യമില്ലാത്ത തന്‍െറ വീട്ടില്‍ നിന്ന്‌ പുറത്തുകടക്കാനാണ്‌ അവനെപ്പോഴും ശ്രമിക്കുന്നത്‌. ലൈറ്റ്‌ഹൗസും പരിസരവും അവന്‌ സാന്ത്വനവും താങ്ങുമായി മാറുകയാണ്‌.

2 comments:

T Suresh Babu said...

വസിലിസ്‌ ഡൊറോസ്‌ സംവിധാനം ചെയ്‌ത `ഫെയ്‌ഡിങ്‌ ലൈറ്റ്‌' എന്ന ഗ്രീക്ക്‌ സിനിമ ഒരു കൊച്ചു വയലിനിസ്റ്റിന്‍െറ ദുഃഖസാന്ദ്രമായ കഥപറയുന്നു. 2000-ത്തില്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ക്രിസേ്‌താ എന്ന പന്ത്രണ്ടുകാരനാണ്‌ മുഖ്യകഥാപാത്രം.

ശ്രീ said...

നല്ല അവതരണം.

കണ്ടാല്‍‌ കൊള്ളാമെന്നു തോന്നുന്നു, ഇതു വായിച്ചു കഴിഞ്ഞപ്പോള്‍‌.