Monday, January 21, 2008

പ്രകൃതി, സംന്യാസം, ജീവിതം

തന്നോടുതന്നെ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നയാളാണ്‌ തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്‌. ജീവിതത്തെക്കുറിച്ചുള്ള പ്രഹേളികയ്‌ക്ക്‌ ഉത്തരം തേടുകയാണദ്ദേഹം. ``എന്താണു ജീവിതം? എന്താണു മനുഷ്യര്‍?''-കിമ്മിനെ അലട്ടുന്ന പ്രധാന ചോദ്യം ഇതാണ്‌. ബുദ്ധദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ്‌ `സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്‍റര്‍... ആന്‍ഡ്‌ സ്‌പ്രിങ്‌' എന്ന ചിത്രം.
ഋതുചക്രം പ്രകൃതിയിലും ജീവിതത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളാണ്‌ ചിത്രത്തിന്‍െറ ഇതിവൃത്തം. ശീര്‍ഷകം തന്നെ ഋതുപരിണാമത്തിന്‍െറ സൂചന നല്‍കുന്നു. മലകള്‍ക്കും കാടിനും നടുവില്‍ പ്രശാന്തമായ തടാകം. ഈ തടാകത്തില്‍ മരംകൊണ്ടുതീര്‍ത്ത ഒരാശ്രമം. അവിടെ രണ്ട്‌ അന്തേവാസികള്‍. ഒരു ബുദ്ധസംന്യാസിയും അരുമയായ കൊച്ചുശിഷ്യനും. അര നൂറ്റാണ്ടിനിടയില്‍ ഈ ശിഷ്യന്‍െറ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ ഊന്നിയാണ്‌ കഥ നീങ്ങുന്നത്‌.

ഒരു വസന്തകാലത്താണ്‌ കഥ തുടങ്ങുന്നത്‌. പൂത്തുലഞ്ഞുനില്‍ക്കുന്ന പ്രകൃതി. ചേതോഹരമായ ഒരു പ്രഭാതം. ആദ്യം നമ്മള്‍ ആശ്രമഗുരുവിനെ പരിചയപ്പെടുന്നു. കൊച്ചുശിഷ്യന്‍െറ നിഷ്‌കളങ്കമുഖമാണ്‌ പിന്നീട്‌ കാണുന്നത്‌. കുസൃതി നിറച്ചുവെച്ച ആ മുഖം ചുറ്റുമുള്ള പ്രകൃതിപോലെ പ്രസന്നമധുരമാണ്‌. ആശ്രമത്തിലേക്കാവശ്യമായ പച്ചമരുന്നുകള്‍ ശേഖരിക്കാന്‍ പുറപ്പെടുകയാണവര്‍. ഗുരു തോണിയിറക്കുന്നു. ഒറ്റയ്‌ക്ക്‌ കാട്ടില്‍ മരുന്നുപറിക്കാന്‍ പോകുന്ന ശിഷ്യന്‌ ഗുരു പാമ്പിനെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കുന്നു. മരുന്നു പറിച്ചുകൊണ്ടിരിക്കെ അവന്‍െറ മുന്നില്‍ അതാ ഒരു പാമ്പ്‌. ഒരു നിമിഷം പകച്ചുനില്‍ക്കുന്ന ശിഷ്യന്‍ പെട്ടെന്ന്‌ അതിനെ കടന്നുപിടിച്ച്‌ ദൂരെയെറിയുന്നു. അങ്ങനെ, പ്രതിബന്ധങ്ങളുടെ ആദ്യപാഠം മനസ്സിലാക്കിക്കൊടുത്ത സംതൃപ്‌തിയോടെ ഗുരു അവനുമൊത്ത്‌ ആശ്രമത്തിലേക്ക്‌ മടങ്ങുന്നു. തിരിച്ചറിവിന്‍െറ പാഠങ്ങളാണ്‌ പിന്നീട്‌ ഗുരു നല്‍കുന്നത്‌. പറിച്ചുകൊണ്ടുവന്ന ചെടികളില്‍ ചിലതൊക്കെ വിഷമുള്ളവയാണെന്ന്‌ അദ്ദേഹം ശിഷ്യനെ ബോധ്യപ്പെടുത്തുന്നു. വീണ്ടുമൊരു പ്രഭാതം. ആശ്രമത്തിനു വെളിയിലാണ്‌ ഇരുവരും. തെളിഞ്ഞ വെള്ളത്തില്‍ കളിക്കുകയാണ്‌ ശിഷ്യന്‍. പെട്ടെന്ന്‌ അവനൊരു കുസൃതി തോന്നി. ഒരു മീനിനെ പിടിച്ച്‌ അതിന്‍െറ ശരീരത്തില്‍ കല്ലുകെട്ടി വീണ്ടും വെള്ളത്തിലേക്കിടുന്നു. അത്‌ വിഷമിച്ച്‌, നീന്താന്‍ കഷ്‌ടപ്പെടുന്നതുകണ്ട്‌ അവനു ചിരിപൊട്ടുന്നു. പിന്നെ, ഒരു തവളയെയും പാമ്പിനെയും ഇതേ പോലെ കഷ്‌ടപ്പെടുത്തുന്നു. ഗുരു ഇതെല്ലാം ഒളിഞ്ഞുനിന്നു കാണുന്നുണ്ട്‌. അദ്ദേഹം ഒന്നും മിണ്ടുന്നില്ല. രാത്രി ഉറങ്ങിക്കിടക്കവെ അവന്‍െറ ദേഹത്ത്‌ അദ്ദേഹം വലിയൊരു കല്ലുകെട്ടിയിടുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുറത്തൊരു ഭാരമുള്ളതായി ശിഷ്യനു തോന്നുന്നു. കല്ല്‌ അഴിച്ചുതരണമെന്നായി അവന്‍. കഴിഞ്ഞ ദിവസം കല്ലുകെട്ടിത്തൂക്കിയ ജീവികളുടെ അവസ്ഥയെക്കുറിച്ചോര്‍ക്കാന്‍ ഗുരു ആവശ്യപ്പെടുന്നു. അവയുടെ ദേഹത്തുനിന്നു കല്ലുകള്‍ എടുത്തുമാറ്റാന്‍ അദ്ദേഹം ഉപദേശിക്കുന്നു. ഈ ജീവികളിലേതെങ്കിലും ചത്തുപോയിട്ടുണ്ടെങ്കില്‍ ആ കല്ല്‌ എന്നും നിന്‍െറ മനസ്സില്‍ ഒരു കല്ലായി അവശേഷിക്കുമെന്നും ഗുരു പറയുന്നു. പശ്ചാത്താപത്തോടെ ശിഷ്യന്‍, അരയില്‍ക്കെട്ടിയ കല്ലുമായി ആ ജീവികളെത്തേടി പുറപ്പെടുന്നു. തവളയെ മാത്രമേ അവനു രക്ഷിക്കാനായുള്ളൂ. മീനും പാമ്പും ചത്തുപോയിരുന്നു. തന്‍െറ തെറ്റിനെപ്പറ്റിയോര്‍ത്ത്‌, താന്‍ ചെയ്‌തുപോയ പാപത്തെക്കുറിച്ചോര്‍ത്ത്‌ അവന്‍ പൊട്ടിക്കരയുന്നു. ഒളിഞ്ഞുനിന്ന്‌ ഗുരു ഇതൊക്കെ കാണുന്നു.

അടുത്തത്‌ ഗ്രീഷ്‌മം. അപ്പോഴേക്കും ശിഷ്യന്‍ യുവാവായിക്കഴിഞ്ഞിരുന്നു. കാമമോഹിതമാണ്‌ അവന്‍െറ മനസ്സപ്പോള്‍. ഏതോ മാറാരോഗത്തിനുള്ള ചികിത്സയ്‌ക്കായി ഒരു പെണ്‍കുട്ടി ആശ്രമത്തിലെത്തുന്നു. ചികിത്സയ്‌ക്കിടയില്‍ ഇരുവരിലും പ്രണയം പൂക്കുന്നു. പിരിയാനാവാത്ത അവസ്ഥയിലെത്തുന്നു ആ ബന്ധം. രോഗം ഭേദമായപ്പോള്‍ പെണ്‍കുട്ടി ആശ്രമം വിടുന്നു. ആ വേര്‍പാട്‌ അവനു സഹിക്കാനാവുന്നില്ല. അവന്‍െറ ആത്മീയ ചിന്തകള്‍ക്ക്‌ ഇളക്കം തട്ടുന്നു. ആശ്രമത്തിലെ ബുദ്ധവിഗ്രഹം തുണിയില്‍ പൊതിഞ്ഞെടുത്ത്‌ അവന്‍ സ്ഥലം വിടുന്നു. ഇനി വരുന്നത്‌ പതനത്തിന്‍െറ, വീഴ്‌ചയുടെ, ഇലപൊഴിയും കാലമാണ്‌. ശരത്‌കാലമാണിത്‌. എന്തോ ആവശ്യത്തിന്‌ പുറത്തുപോയി വന്നിരിക്കുകയാണ്‌ ഗുരു. ഭക്ഷണം പൊതിഞ്ഞ പത്രത്തുണ്ടില്‍ അദ്ദേഹം ഒരു വാര്‍ത്ത കാണുന്നു. `ഭാര്യയെ കൊന്ന്‌ ഭര്‍ത്താവ്‌ ഒളിച്ചോടി' എന്നതായിരുന്നു ആ വാര്‍ത്ത. അത്‌ അവനായിരുന്നു. ഗുരു പ്രതീക്ഷിച്ചതുപോലെ ഒരുനാള്‍ ശിഷ്യന്‍ അദ്ദേഹത്തെത്തേടിയെത്തുന്നു. പരിഭ്രാന്തമായ ആ മുഖത്തിപ്പോള്‍ ആത്മീയതയുടെ ചൈതന്യമില്ല. വഞ്ചിക്കപ്പെട്ട കമിതാവിന്‍െറ ദീനമുഖമായിരുന്നു അവന്‌. ``അവളെ സേ്‌നഹിച്ചു എന്നതാണ്‌ ഞാന്‍ ചെയ്‌തപാപം. എനിക്കവളെ മാത്രം മതിയായിരുന്നു. പക്ഷേ, അവള്‍ വഞ്ചിച്ചു. വേറൊരുത്തന്‍െറ കൂടെപ്പോയി. എനിക്കത്‌ തീരെ സഹിക്കാന്‍ കഴിഞ്ഞില്ല''- അവന്‍ ഗുരുവിനോട്‌ എല്ലാം തുറന്നുപറയുന്നു. ഭാര്യയെ കൊല്ലാനുപയോഗിച്ച രക്തം പുരണ്ട കത്തിയുമായാണ്‌ അവന്‍ വന്നത്‌. അവന്‍െറ മനസ്സ്‌ ആകെ കലുഷമായിരുന്നു. ആത്മഹത്യയ്‌ക്കുള്ള ശ്രമം ഗുരു തടയുന്നു. അദ്ദേഹം ആശ്രമമുറ്റത്ത്‌ `പ്രജ്ഞാപാരമിതസൂത്രം' എഴുതിവെക്കുന്നു. ഈ ശ്ലോകങ്ങളിലെ അക്ഷരങ്ങള്‍ ഓരോന്നായി കത്തികൊണ്ട്‌ കൊത്തിയെടുക്കാന്‍ നിര്‍ദേശിക്കുന്നു. അപ്പോഴേക്കും രണ്ടു പോലീസ്‌ ഡിറ്റക്ടീവുകള്‍ ശിഷ്യനെ തേടി എത്തുന്നു. അക്ഷരങ്ങള്‍ കൊത്തിത്തീരുംവരെ അറസ്റ്റുചെയ്യരുതെന്ന്‌ ഗുരു അഭ്യര്‍ഥിക്കുന്നു. സൂത്രങ്ങള്‍ കൊത്തിത്തീര്‍ന്നതും അവന്‍ തളര്‍ന്നു വീണ്‌ ഉറങ്ങിപ്പോകുന്നു. രാവിലെ പോലീസുകാര്‍ അവനെ അറസ്റ്റുചെയ്‌ത്‌ കൊണ്ടുപോകുന്നു. തടാകത്തിലെ ബോട്ടില്‍ സ്വയം ചിതയൊരുക്കി അതിനു മുകളിലിരുന്ന്‌ തീ കൊളുത്തി ഗുരു നിര്‍വാണം പൂകുന്നു.

ശിശിരകാലമെത്തി. തടാകം ഇപ്പോള്‍ കട്ടിയുള്ള മഞ്ഞിന്‍െറ പുതപ്പിട്ടിരിക്കുന്നു. ശിക്ഷ കഴിഞ്ഞ്‌ ശിഷ്യന്‍ ആശ്രമത്തിലേക്ക്‌ തിരിച്ചു വരികയാണ്‌. മധ്യവയസ്‌കനായിട്ടുണ്ട്‌ ഇപ്പോള്‍. ഗുരുവിന്‍െറ സ്ഥാനം അയാള്‍ ഏറ്റെടുക്കുന്നു. മുഖം മൂടിക്കെട്ടിയ ഒരു യുവതി ഒരു ദിവസം കുഞ്ഞുമായി ആശ്രമത്തിലെത്തുന്നു. കുഞ്ഞിനെ അവിടെയേല്‌പിച്ച്‌ തിരിച്ചുപോകവെ മഞ്ഞിന്‍ പാളികള്‍ അകന്നു മാറിയുണ്ടായ കുഴിയില്‍ വീണ്‌ യുവതി മരിക്കുന്നു. പണ്ട്‌ താന്‍ ചെയ്‌ത പാപങ്ങള്‍ക്കുള്ള പരിഹാരമായി കൂറ്റന്‍ കല്ല്‌ കെട്ടിവലിച്ച്‌ ബുദ്ധവിഗ്രഹവുമായി പുതിയ ഗുരു മലകയറുകയാണ്‌.

അവസാനം വസന്തത്തിലേക്കു തന്നെ മടങ്ങുകയാണ്‌ പ്രകൃതി. പഴയ ശിഷ്യന്‍ ഗുരുവായി മാറിയിരിക്കുന്നു. ശിഷ്യനായി ഒരു കുസൃതിക്കുരുന്നുമുണ്ട്‌. പ്രകൃതിയും ആശ്രമവും വീണ്ടും ഋതുപരിണാമങ്ങള്‍ക്കു കാതോര്‍ക്കവെ ചിത്രം അവസാനിക്കുന്നു.

103 മിനിറ്റു നീണ്ട ഈ കൊറിയന്‍ സിനിമയെ അഞ്ചു ഖണ്ഡങ്ങളാക്കിയിരിക്കുന്നു. ഓരോ ഋതുവിന്‍െറയും ശീര്‍ഷകം എഴുതിക്കാണിക്കുമ്പോള്‍ ആശ്രമത്തിലേക്കുള്ള പ്രവേശന കവാടം ശബ്ദത്തോടെ ഇരുഭാഗത്തേക്കുമായി തുറക്കുകയായി. തുടങ്ങിയേടത്തു തന്നെ കഥ തിരികെ കൊണ്ടുവരാന്‍ വസന്ത കാലം രണ്ടുതവണ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഏറ്റുവുമൊടുവില്‍ വരുന്ന വസന്തകാലം ഏതാനും മിനിറ്റേ സ്‌ക്രീനില്‍ നില്‍ക്കുന്നുള്ളൂ. വാതില്‍ തുറക്കുമ്പോള്‍ ആദ്യം വയലറ്റ്‌, മഞ്ഞപ്പൂക്കളുടെ ആഹ്ലാദക്കാഴ്‌ച. ദൂരെ ആശ്രമത്തില്‍ ഒരു കുഞ്ഞു ശിഷ്യനും പുതിയ ഗുരുവും. ശിഷ്യന്‍െറ ചിത്രം വരയ്‌ക്കുകയാണ്‌ ഗുരു. പ്രസന്നമായ അന്തരീക്ഷം; ആശ്രമത്തിനകത്തും പുറത്തും. ഇഴഞ്ഞു നീങ്ങുന്ന ആമക്കുഞ്ഞിനെ എടുത്തു കളിക്കുന്ന ശിഷ്യന്‍െറ ദൃശ്യമാണ്‌ അടുത്തഷോട്ടില്‍. അവന്‍ അതിനെ തിരിച്ചും മറിച്ചും ഇടുന്നു. പുറന്തോടില്‍ ഇടിക്കുന്നു. പഴയശിഷ്യന്‍െറ കുട്ടിക്കാലത്തേക്കാണ്‌ സംവിധായകന്‍ നമ്മെ കൊണ്ടുപോകുന്നത്‌. `ഇനിയുമുരുളുന്ന കാല'ത്തിനും പാപഭരിതമായ കര്‍മബന്ധങ്ങളുടെ കഥപറയാനുണ്ടാകും എന്നദ്ദേഹം സൂചിപ്പിക്കുന്നു. എങ്കിലും ശുഭസൂചനകള്‍ നല്‍കിയാണ്‌ സിനിമ അവസാനിപ്പിക്കുന്നത്‌. പുതിയ ഗുരു മലമുകളില്‍ സ്ഥാപിച്ച ബുദ്ധ പ്രതിമയുടെ പിന്‍ഭാഗ ദൃശ്യമാണ്‌ അവസാന ഷോട്ടില്‍ വരുന്നത്‌. പ്രതിമയുടെ കാഴ്‌ചപ്പാടില്‍ അങ്ങകലെ തടാകവും ആശ്രമവും ചെറുതായി കാണാം. അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ ബുദ്ധദശര്‍നം ലോകത്തിനു വഴികാട്ടും എന്നു സംവിധായകന്‍ പ്രത്യാശിക്കുന്നു.

ഇതിവൃത്തങ്ങളെ വളരെയടുത്തുനിന്ന്‌ വിലയിരുത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ക്കാണ്‌ സംവിധായകന്‍ പ്രത്യേക ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നു കാണാം. ഗുരു-ശിഷ്യ ബന്ധത്തിന്‍െറ തീവ്രത, എളുപ്പം വഴിതെറ്റിപ്പോവുന്ന സ്‌ത്രീ - പുരുഷ ബന്ധം, അവനവന്‍െറ കര്‍മചിന്തകളിലൂടെ വന്നുചേരുന്ന പാപചിന്ത എന്നിവയാണീ മൂന്നു കാര്യങ്ങള്‍. ശിഷ്യന്‍െറ മനസ്സ്‌ പ്രാപഞ്ചിക സുഖങ്ങളിലേക്ക്‌ ചാടിക്കൊണ്ടിരിക്കുകയാണെന്ന്‌ ഗുരുവിനു നന്നായി അറിയാം. ദുരുദ്ദേശ്യത്തോടെയുള്ള അവന്‍െറ ഓരോ നീക്കവും ഗുരു സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്‌. ഓരോ സന്ദര്‍ഭത്തിലും തത്ത്വചിന്താപരമായിത്തന്നെ ഇടപെടുന്നുമുണ്ട്‌. ആദ്യത്തെ ശാരീരിക ബന്ധം കഴിഞ്ഞ്‌ ആശ്രമത്തില്‍ തിരിച്ചെത്തുമ്പോള്‍ ശിഷ്യനും പെണ്‍കുട്ടിയും വിഷണ്ണരും പരിഭ്രാന്തരുമായിരുന്നു. തങ്ങള്‍ വന്ന തോണി കെട്ടിയിടാന്‍ പോലും ശിഷ്യന്‍ മറന്നുപോകുന്നു. `തോണി ഒഴുകി നടക്കുന്നു' എന്നാണ്‌ അപ്പോള്‍ ഗുരു ശിഷ്യനെ ഓര്‍മിപ്പിക്കുന്നത്‌. ഇങ്ങനെ പല സന്ദര്‍ഭങ്ങളിലും പാപസാന്നിധ്യത്തെ ഗുരു ചൂണ്ടിക്കാണിക്കുന്നുണ്ട്‌. 14 ശ്ലോകങ്ങളടങ്ങിയ `പ്രജ്ഞാപാരമിതസൂത്രം' മനസ്സമാധാനത്തിന്‌ ഏറ്റവും ഉത്തമമാണെന്ന്‌ ഗുരു ശിഷ്യനോട്‌ പറയുന്നുണ്ട്‌. ഈ ശ്ലോകങ്ങളിലെ ഓരോവാക്കും കൊത്തിയെടുക്കുമ്പോള്‍ നിന്‍െറ ഹൃദയത്തില്‍നിന്ന്‌ കോപം പുറന്തള്ളുക എന്നാണ്‌ ഗുരുവിന്‍െറ ശാന്തമായ ഉപദേശം. ``വിഷയാസക്തിയില്‍ നിന്നാണ്‌ മറ്റൊരാളെ സ്വന്തമാക്കാന്‍ ആഗ്രഹം ജനിക്കുന്നത്‌. ഇതാവട്ടെ കൊലപാതകത്തിലേക്കു നയിക്കും''- ഗുരു നേരത്തേ തന്നെ ശിഷ്യന്‌ ഈ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ഭാര്യയെ കൊന്നശേഷം അഭയം തേടി വീണ്ടും ആശ്രമത്തിലെത്തിയ ശിഷ്യനെ കുറ്റപ്പെടുത്താനല്ല അദ്ദേഹം മുതിരുന്നത്‌. ശാന്തമായ മനസ്സോടെ ശിക്ഷാവിധി ഏറ്റുവാങ്ങാന്‍ അവനെ പ്രാപ്‌തനാക്കുകയാണ്‌ അദ്ദേഹം. അവന്‍ പാപമുക്തമാകുമെന്നും തിരിച്ചുവന്ന്‌ തന്‍െറ സ്ഥാനം ഏറ്റെടുക്കുമെന്നും ഗുരുവിനറിയാമായിരുന്നു. ഏറ്റവും ഉചിതമായ സന്ദര്‍ഭത്തില്‍ തന്നെ സ്വയം ഒഴിഞ്ഞു കൊടുക്കാനുള്ള ആര്‍ജവവും ഗുരു കാണിക്കുന്നു.

ആശ്രമ വിശുദ്ധിയില്‍പ്പോലും പ്രലോഭനങ്ങളെ അതിജീവിക്കാനാവാതെ സ്‌ത്രീ-പുരുഷബന്ധങ്ങള്‍ വഴിതെറ്റിപ്പോകാമെന്ന്‌ സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. ആശ്രമാന്തരീക്ഷത്തില്‍ വളര്‍ന്നാലും മനുഷ്യന്‍െറ അടിസ്ഥാനപരമായ ചോദനകളെ മറികടക്കാന്‍ പ്രയാസമാണെന്നാണ്‌ ശിഷ്യന്‍െറ യുവത്വകാലം വ്യക്തമാക്കുന്നത്‌. ബാലനായിരിക്കെ പാമ്പിനെക്കണ്ട്‌ ഞെട്ടുന്ന ശിഷ്യന്‍ രണ്ടാംഖണ്ഡത്തിലെത്തുമ്പോള്‍ പാമ്പുകളുടെ ഇണചേരല്‍ കൗതുകത്തോടെ നോക്കിനിന്നു രസിക്കുന്നതുകാണാം. ലൈംഗിക ചോദനയെ അടിച്ചമര്‍ത്താനാവില്ലെന്നാണ്‌ ഈ രംഗവും തുടര്‍ന്ന്‌ പെണ്‍കുട്ടിയുമായുള്ള കണ്ടുമുട്ടലും അടുപ്പവും അവളെത്തേടിയുള്ള ഒളിച്ചോട്ടവും സൂചിപ്പിക്കുന്നത്‌.

ഗുരുവിന്‍െറ പ്രിയശിഷ്യന്‍ പാപചിന്തകളില്‍നിന്ന്‌ മോചനം നേടുന്നതാണ്‌ അവസാനത്തെ രണ്ടു ഖണ്ഡങ്ങളില്‍ നാം കാണുന്നത്‌. കുട്ടിക്കാലത്ത്‌ ചെറുകല്ലുകളുടെ രൂപത്തില്‍ ഹൃദയം കൈയേറിയ പാപചിന്തകള്‍ അയാളില്‍ വളര്‍ന്നു വലുതാവുകയാണുണ്ടായത്‌. ആദ്യം, ആശ്രമാന്തരീക്ഷത്തിന്‍െറ ആത്മീയ വിശുദ്ധി അയാള്‍ കെടുത്തി. പിന്നീട്‌, കാമമോഹിതനായി ആശ്രമത്തെയും ഗുരുവെയും കൈവെടിഞ്ഞു. ഇതിനൊക്കെ അയാള്‍ പ്രായശ്ചിത്തം ചെയ്യുന്നുണ്ട്‌. ബുദ്ധനില്‍ അര്‍പ്പിച്ച മനസ്സോടെ കൂറ്റന്‍ കല്ലിന്‍െറ ഭാരവും പേറി അയാള്‍ മലകയറുകയാണ്‌. ബുദ്ധ പ്രതിമ മലമുകളില്‍ സ്ഥാപിച്ച്‌ ധ്യാനനിരതനാവുകയാണയാള്‍. പിന്നീട്‌, ജ്ഞാനത്തിന്‍െറ ഉന്നതിയില്‍നിന്ന്‌ പുതിയ ദൗത്യം ഏറ്റെടുക്കാന്‍ താഴ്‌വാരത്തിലേക്കിറങ്ങിവരുന്നു.

സ്വയം വളര്‍ത്തിയെടുത്ത ഒരു ചലച്ചിത്രഭാഷയുണ്ട്‌ കിമ്മിന്‌. ഓരോ ചിത്രത്തിലും ഈ ഭാഷയുടെ ഓജസ്സ്‌ നമുക്കനുഭവപ്പെടും. ഇതിവൃത്തത്തിനനുസരിച്ച അന്തരീക്ഷ സൃഷ്‌ടിയിലും ശില്‌പഘടനയിലും ഏറെ ശ്രദ്ധാലുവാണ്‌ കിം. പുറം ലോകവുമായി ബന്ധമറ്റ്‌ കഴിയുന്ന രണ്ടു ബുദ്ധമതാനുയായികളുടെ കഥ പറയാന്‍ ഒരു തടാകത്തിലാണ്‌ അദ്ദേഹം ആശ്രമമൊരുക്കുന്നത്‌. കൊറിയയുടെ വടക്കന്‍ പ്രവിശ്യയിലുള്ള ക്യുങ്‌സാങ്ങിലെ ജൂസാന്‍ എന്ന തടാകമാണ്‌ ഇതിനായി കിം കണ്ടെത്തിയത്‌. ഇരുനൂറ്‌ വര്‍ഷം മുന്‍പ്‌ കൃത്രിമമായി സൃഷ്‌ടിച്ചതാണ്‌ ഈ തടാകം. ഷൂട്ടിങ്‌ കൊണ്ട്‌ പ്രകൃതിക്ക്‌ ഒരു കോട്ടവും വരില്ലെന്ന്‌ കൊറിയയിലെ പരിസ്ഥിതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ കിം ആറുമാസമാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പിന്നാലെ അലഞ്ഞത്‌. ഋതുക്കളെ ഇതിവൃത്തവുമായി ഇണക്കിച്ചേര്‍ത്തതും ഓരോ ഋതുവിനെയും സൂചിപ്പിക്കാന്‍ ഓരോ ജീവിയെ (നായക്കുട്ടി, കോഴി, പൂച്ച, പാമ്പ്‌, ആമ) അവതരിപ്പിച്ചതും കിമ്മിന്‍െറ ശില്‌പഘടനാ പ്രാവീണ്യം തെളിയിക്കുന്നു.

2004-ല്‍ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള വിഭാഗത്തില്‍ അക്കാദമി അവാര്‍ഡിനുവേണ്ടി മത്സരിച്ചിട്ടുണ്ട്‌ ഈ സിനിമ. തിരക്കഥയും എഡിറ്റിങ്ങും കിം തന്നെ നിര്‍വഹിച്ചിരിക്കുന്നു. കൂടാതെ, നടനായും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ടദ്ദേഹം. ജയിലില്‍നിന്നു തിരിച്ചുവരുന്ന യുവാവിന്‍െറ റോളാണ്‌ കിം ഏറ്റെടുത്തത്‌.

9 comments:

T Suresh Babu said...

തന്നോടുതന്നെ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നയാളാണ്‌ തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്‌. ``എന്താണു ജീവിതം? എന്താണു മനുഷ്യര്‍?''-കിമ്മിനെ അലട്ടുന്ന പ്രധാന ചോദ്യം ഇതാണ്‌. ബുദ്ധദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ്‌ `സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്‍റര്‍... ആന്‍ഡ്‌ സ്‌പ്രിങ്‌' എന്ന ചിത്രം.

സുനീഷ് said...

I've seen this movie in MG university film festival and from that moment itself, the movie attracted me a lot...

വേണു venu said...

അവസാനം വസന്തത്തിലേക്കു തന്നെ മടങ്ങുകയാണ്‌ പ്രകൃതി. പഴയ ശിഷ്യന്‍ ഗുരുവായി മാറിയിരിക്കുന്നു. ശിഷ്യനായി ഒരു കുസൃതിക്കുരുന്നുമുണ്ട്‌. പ്രകൃതിയും ആശ്രമവും വീണ്ടും ഋതുപരിണാമങ്ങള്‍ക്കു കാതോര്‍ക്കവെ ചിത്രം അവസാനിക്കുന്നു.
വളരെ മനോഹരമായിരിക്കുന്നു വിശകലനം. എന്നെ പോലെ ചിത്രം കാണാത്തവര്‍ക്ക് വരികളിലൂടെ ഈ മനോഹര ചിത്രം പകര്‍ന്ന് നല്‍കിയതിന്‍ സുരേഷ് ബാബുവിന്‍ അനുമോദനങ്ങള്‍‍. ഇനിയും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
വേണു.

സജീവ് കടവനാട് said...

wow abt one my fav pic

സാരംഗി said...

സിനിമ കണ്ടു. പ്രകൃതിദൃശ്യങ്ങളുടെ ധാരാളിത്തമുള്ള ഒന്നാന്തരം ചിത്രം. ജീവിതത്തിന്റെ നേര്‍‌പകര്‍പ്പ്. നന്ദി.

ഫാരിസ്‌ said...

ഈ സിനിമയുടെ ഡിവിഡി എന്റെ ശേഖരത്തില്‍ ഉണ്ട്. കിടിലന്‍ സംവിധാനവും ക്യാമറയും. എന്ത് ഭംഗിയായിട്ടാ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്...

നജൂസ്‌ said...

ഇന്നാണീപടം കണ്ടത്‌. കിം കി യുടെ ഞാൻ കാണുന്ന ആദ്യത്തെ പടം. ജീവിതം പ്രണയം ആത്മീയത ഇതിനെയെല്ലാം വളരെ ഗൌരവത്തോടെ നീരിക്ഷിക്കുന്ന ഈ പടത്തിന്റെ വേറിട്ടൊരു പ്രത്യേകതയായി തോന്നിയത്‌ സംവിധാനത്തിലെ മികവാണ്.

നിങളൊരു യുവാവെങ്കിൽ ഈ പടം കണ്ടേ തീരൂ....

IRSHAD ALI P S said...

I watched this fine film two years back and the mesmerizing scenes still remain etched in my memory....

Sumayyah Shah said...

Nice narration