Wednesday, November 7, 2007

വിവാഹശേഷം


ഇരുപതുവര്‍ഷംമുമ്പ്‌ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍നിന്ന്‌ മുംബൈയില്‍ ഒരു മനുഷ്യസേ്‌നഹി എത്തുന്നു. മുംബൈ തെരുവുകളില്‍ കൊഴിഞ്ഞുവീഴുന്ന ബാല്യങ്ങളുടെ രക്ഷകനായിത്തീരുന്നു അയാള്‍. കുട്ടികള്‍ക്കിടയില്‍ ജീവിച്ച്‌, അവരെ പഠിപ്പിച്ച്‌, അവരുടെ വളര്‍ച്ചയില്‍ ആഹ്ലാദിച്ച്‌ അയാള്‍ കഴിയുന്നു. ഒരു നിയോഗം പോലെ ഒരു ദിവസം നാട്ടില്‍നിന്ന്‌ ഒരു സഹായഹസ്‌തം അയാളുടെ നേര്‍ക്കു നീളുന്നു. അത്‌ സ്വീകരിക്കണമെങ്കില്‍, ഒരിക്കല്‍ ഉപേക്ഷിച്ച നാട്ടിലേക്ക്‌ തിരിച്ചുചെന്നേ പറ്റൂ. ജേക്കബ്‌ പെഡേഴ്‌സന്‍ എന്ന ഡാനിഷ്‌ സന്നദ്ധസേവകന്‍ കോപ്പന്‍ഹേഗനിലേക്ക്‌ പോകുന്നതങ്ങനെയാണ്‌. അവിടെ ഒട്ടേറെ അത്ഭുതങ്ങള്‍ അയാളെ കാത്തിരിക്കുകയായിരുന്നു. ആ അത്ഭുതങ്ങളെക്കുറിച്ചാണ്‌, അവിടെക്കണ്ട മനുഷ്യരെക്കുറ
ിച്ചാണ്‌ സുസന്നെ ബയര്‍ എന്ന ഡാനിഷ്‌ സംവിധായിക `ആഫ്‌റ്റര്‍ ദ വെഡ്‌ഡിങ്‌' എന്ന ഡാനിഷ്‌ സിനിമയില്‍ പറയുന്നത്‌.
`ഓപ്പണ്‍ ഹാര്‍ട്ട്‌സ്‌' , `ബ്രദേഴ്‌സ്‌' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തയാണ്‌ സുസന്നെ. 2006 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ `ആഫ്‌റ്റര്‍ ദ വെഡ്‌ഡിങ്‌'.
മുംബൈയിലെ അനാഥാലയത്തില്‍ സേവനംനടത്തുന്ന ജേക്കബ്‌ പെഡേഴ്‌സന്‍ ആണ്‌ ഈ ചിത്രത്തിലെ നായകന്‍. തെരുവില്‍നിന്ന്‌ കൈപിടിച്ചുയര്‍ത്തിയ ബാല്യങ്ങളോടൊത്ത്‌ അയാള്‍ കഴിയുന്നു. അവരുടെ അധ്യാപകനായി, രക്ഷകനായി. അനാഥാലയത്തിന്‍െറ നടത്തിപ്പ്‌ ബുദ്ധിമുട്ടിലാണ്‌. ആവശ്യത്തിന്‌ ഫണ്ട്‌ കിട്ടുന്നില്ല. ഏതുസമയത്തും സ്ഥാപനം അടച്ചുപൂട്ടാം. നിഷ്‌കളങ്കബാല്യങ്ങള്‍ വീണ്ടും തെരുവിന്‍െറ ഇരുട്ടില്‍ ചെന്നു വീഴാം. അപ്പോഴാണ്‌ അനാഥാലയത്തിന്‍െറ മേധാവി ശ്രീമതി ഷാ ഒരു ശുഭവാര്‍ത്ത ജേക്കബിന്‌ നല്‍കുന്നത്‌. ഒരു ഡാനിഷ്‌ കോടീശ്വരന്‍ അനാഥാലയത്തിന്‌ പണം തരാമെന്നേറ്റിരിക്കുന്നു. ഒറ്റ കണ്ടീഷന്‍. പണം ഡെന്മാര്‍ക്കില്‍ ചെന്നുവാങ്ങണം. ജേക്കബ്‌ പോയേ പറ്റൂ.

ദരിദ്രരെ സഹായിക്കുന്നെന്ന നാട്യത്തില്‍ വിലകുറഞ്ഞ പബ്ലിസിറ്റി നേടാന്‍ ശ്രമിക്കുന്ന ധനാഢ്യരെ ജേക്കബിന്‌ പുച്ഛമാണ്‌. സഹായം തരുന്ന ഫോട്ടോയെടുത്ത്‌ അത്‌ വലിയ കാര്യമായി കൊട്ടിഘോഷിച്ച്‌ നടക്കണം അവര്‍ക്ക്‌. ഈ അധമചിന്തയുമായാണ്‌ സമ്പന്നന്‍ തന്നെ കോപ്പന്‍ഹേഗനിലേക്ക്‌ വിളിക്കുന്നതെന്ന്‌ ജേക്കബ്‌ സംശയിക്കുന്നു. ഒരിക്കല്‍ ഉപേക്ഷിച്ചുപോന്നതാണ്‌ ജന്മനാടിനെ. തിരിച്ചുചെല്ലുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുപോലുമില്ല. പക്ഷേ, അന്തേവാസികളുടെ ദീനമുഖങ്ങള്‍ അയാളെ വേദനിപ്പിക്കുന്നു. സ്ഥാപനം നിലനിര്‍ത്താനുള്ള അവസാനത്തെ ചാന്‍സാണിത്‌. ഇത്‌ നഷ്‌ടപ്പെടുത്തിയാല്‍ തന്‍െറ കുട്ടികള്‍ തെരുവിലേക്ക്‌ പോകും.
ജേക്കബിന്‍െറ വളര്‍ത്തുമകനാണ്‌ പ്രമോദ്‌ എന്ന എട്ടുവയസ്സുകാരന്‍. കുരുന്നുപ്രായത്തില്‍ ജേക്കബിന്‍െറ കൈകളില്‍ എത്തിയതാണവന്‍. വലിയൊരു ഫുട്‌ബോളറകാനാണ്‌ അവനാഗ്രഹം. അവന്‍െറ പിറന്നാളാണ്‌ അടുത്താഴ്‌ച. അത്‌ ഒഴിവാക്കുന്നതോര്‍ക്കുമ്പോള്‍ ജേക്കബിന്‌ സങ്കടം. പാവങ്ങള്‍ തീരെയില്ലാത്ത നാട്ടിലേക്കാണ്‌ ജേക്കബ്‌സാര്‍ പോകുന്നതെന്ന്‌ പ്രമോദ്‌ മനസ്സിലാക്കുന്നു. അദ്ദേഹം തിരിച്ചുവരില്ലെന്ന്‌ അവന്‍ കരുതുന്നു. ഇഷ്‌ടമില്ലെങ്കിലും അദ്ദേഹത്തെ അവന്‍ യാത്രയാക്കുന്നു.

മുംബൈയുടെ ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന്‌ ക്യാമറ നയന മനോഹരമായ ഡന്മാര്‍ക്കിലെത്തുന്നു. ജോര്‍ഗന്‍ ലെന്നറ്റ്‌ ഹാന്‍സന്‍ എന്ന കോടീശ്വരനെയാണ്‌ ജേക്കബിന്‌ കാണേണ്ടത്‌. പ്രോജക്ടുകളുടെ വീഡിയോയുമായാണ്‌ ജേക്കബ്‌ എത്തിയിരിക്കുന്നത്‌. എല്ലാവരെയും വീഡിയോയില്‍ ഉള്‍ക്കൊള്ളിക്കാനായിട്ടില്ല. രോഗവും ദാരിദ്ര്യവും കൊണ്ട്‌ മരിച്ചുവീഴുന്ന ആയിരങ്ങള്‍ വീഡിയോ ദൃശ്യങ്ങളില്‍ കയറിവന്നിട്ടില്ല. ജേക്കബിന്‍െറ പ്രോജക്ടുകളില്‍ തൃപ്‌തനാണ്‌ ജോര്‍ഗന്‍. ഓരോ കൊല്ലവും പത്തുലക്ഷം ഡോളര്‍ വീതം നാലുകൊല്ലത്തേക്ക്‌ നല്‍കാനാണ്‌ അദ്ദേഹം ഉദ്ദേശിക്കുന്നത്‌. സഹായം ഏതുതരത്തിലാവണം എന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. അതിന്‍െറ ചര്‍ച്ചകൂടി ഉദ്ദേശിച്ചാണ്‌ അനാഥാലയത്തിന്‍െറ പ്രതിനിധിയെ വിളിച്ചുവരുത്തിയത്‌.

വിചിത്രമായ പെരുമാറ്റ രീതികളാണ്‌ ജോര്‍ഗന്‍േറത്‌. ഒരേസമയം ദയാലുവായ സമ്പന്നനായും സംശയാലുവായ ധര്‍മിഷ്‌ഠനായും അയാള്‍ പെരുമാറുന്നതു കാണാം. മകള്‍ അന്നയുടെ വിവാഹമാണ്‌ അടുത്ത ദിവസം. ജേക്കബ്‌ സമര്‍പ്പിക്കുന്ന കടലാസുകളൊന്നും നോക്കാന്‍ അയാള്‍ക്ക്‌ സമയമില്ല. അയാള്‍ ജേക്കബിനെയും വിവാഹത്തിന്‌ ക്ഷണിക്കുന്നു. വിവാഹം കഴിഞ്ഞിട്ടേ ഇനി ചര്‍ച്ചയുള്ളൂ.
`വിഡ്‌ഢികളായ പണക്കാരുടെ നാട്‌ ' എന്നാണ്‌ ജേക്കബ്‌ സ്വന്തം നാടിനെ വിശേഷിപ്പിക്കാറ്‌. അവരുടെ മുന്നിലാണ്‌ താനിപ്പോള്‍ കൈനീട്ടുന്നത്‌. ആത്മനിന്ദകൊണ്ട്‌ അയാളുടെ ഉള്ള്‌ പിടഞ്ഞു.

അന്നയുടെ വിവാഹത്തോടെ സിനിമ വിചിത്ര വഴികളിലേക്ക്‌ നീങ്ങുകയാണ്‌. ശീര്‍ഷകത്തില്‍ത്തന്നെ ഈ ആകാംക്ഷ നല്‍കുന്നുണ്ട്‌ സംവിധായിക. ജീവിതത്തിലെ അനിശ്ചിതമായ ഉള്‍പ്പിരിവുകളിലേക്ക്‌ നീങ്ങുകയാണ്‌ ഇനി കഥ. അന്നയുടെ വിവാഹച്ചടങ്ങില്‍ ജേക്കബ്‌ പഴയ പ്രണയിനി ഹെലനെ കണ്ടുമുട്ടുന്നു. ഇപ്പോള്‍ ജോര്‍ഗന്‍െറ ഭാര്യയാണവര്‍. അന്നയ്‌ക്കുപുറമെ ഇരട്ടകുട്ടികളുമുണ്ട്‌ ഈ ദമ്പതിമാര്‍ക്ക്‌. രണ്ടും ആണ്‍കുട്ടികള്‍. അന്ന തന്‍െറ മകളാണെന്ന്‌ ജേക്കബിന്‌ മനസ്സിലാവുന്നു. ആദ്യമൊന്നും ഹെലന്‍ ആ സത്യം സമ്മതിക്കുന്നില്ല. ജോര്‍ഗന്‍ തന്‍െറ ഭാര്യയുടെ കാമുകനെ അന്വേഷിക്കുകയായിരുന്നു. ഒരുപാടുതവണ അയാള്‍ ഇന്ത്യയില്‍ അന്വേഷണം നടത്തിയതാണ്‌. ഫലമുണ്ടായില്ല. ഇപ്പോഴിതാ തന്‍െറ ദയതേടി ആ മനുഷ്യന്‍ എത്തിയിരിക്കുന്നു.
മാരക രോഗത്തിനടിമയാണ്‌ ജോര്‍ഗന്‍. അയാള്‍ക്കും ഡോക്ടര്‍ക്കും മാത്രമേ ആ സത്യമറിയൂ. വേദനസംഹാരി ഗുളികകളിലൂടെയാണ്‌ അയാള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌.

സന്തോഷത്തിന്‍െറ വേളയില്‍ ജേക്കബിന്‍െറ കടന്നുവരവ്‌ ഹെലനെ അസ്വസ്ഥയാക്കുന്നു. ലോകത്തെ എല്ലാ കാര്യങ്ങളും നമ്മുടെ മാത്രം നിയന്ത്രണത്തിലല്ലല്ലോ എന്നു പറഞ്ഞ്‌ ജോര്‍ഗന്‍ അവളെ സമാധാനിപ്പിക്കുന്നു. ജോര്‍ഗന്‌ അന്നയുടെ ജന്മരഹസ്യമറിയാം. ഏറെക്കാലം അയാളത്‌ ഹെലനോടൊപ്പം മനസ്സില്‍ സൂക്ഷിച്ചു. പക്ഷേ, മകള്‍ക്ക്‌ പ്രായപൂര്‍ത്തിയായപ്പോള്‍ അയാളാ രഹസ്യം അന്നയോട്‌ പറഞ്ഞു. അന്നു മുതല്‍ അന്ന തന്‍െറ അച്ഛനെ തേടുകയാണ്‌.
അന്നയുടെ അച്ഛനാണ്‌ താനെന്ന കാര്യം അവളെ അറയിക്കണമെന്ന്‌ ജേക്കബ്‌ ഹെലനെ നിര്‍ബന്ധിക്കുന്നു. അത്‌ പെട്ടെന്ന്‌ വേണ്ടെന്ന അഭിപ്രായമായിരുന്നു ഹെലന്‌. ഓരോ കൂടിക്കാഴ്‌ചയിലും ഹെലനും ജേക്കബും പരുഷവാക്കുകള്‍ കൊണ്ട്‌ പൊരുതി. പ്രണയകാലത്ത്‌ അവര്‍ പരസ്‌പരം കുത്തിനോവിക്കുമായിരുന്നു. പിരിഞ്ഞശേഷം, ജേക്കബ്‌ തന്നെത്തേടിയെത്തുമെന്ന്‌ ഹെലന്‍ കരുതി. ഹെലന്‍ തന്നെത്തേടിയെത്തുമെന്ന്‌ ജേക്കബും സ്വപ്‌നം കണ്ടു. പക്ഷേ, രണ്ടുപേരും അന്വേഷിച്ചു ചെന്നില്ല. താന്‍ വഞ്ചിച്ചു എന്നതിന്‍െറ പേരില്‍ തന്‍െറ മകളെ ഇരുപതു കൊല്ലം ഒളിപ്പിച്ചു വെച്ച ഹെലന്‍ വലിയ അപരാധമാണ്‌ ചെയ്‌തത്‌ എന്ന്‌ ജേക്കബ്‌ കുറ്റപ്പെടുത്തുന്നു. പിരിയുമ്പോള്‍, ഹെലന്‍ ഗര്‍ഭിണിയാണെന്നു താനറിഞ്ഞില്ലെന്ന്‌ അയാള്‍ കുറ്റസമ്മതം നടത്തുന്നു.
ഹെലനില്‍നിന്ന്‌ വിവരമറിയുന്ന അന്ന അച്ഛനെക്കാണാന്‍ ഹോട്ടലിലെത്തുന്നു. അച്ഛന്‍ മരിച്ചുപോയി എന്നാണ്‌ അമ്മ അവളോട്‌ പറഞ്ഞിരുന്നത്‌. ഇന്ത്യയില്‍ തനിക്ക്‌ പ്രമോദ്‌ എന്നൊരു സഹോദരനുണ്ടെന്ന വാര്‍ത്ത അവളെ സന്തോഷിപ്പിക്കുന്നു.
ജോര്‍ഗന്‍െറ മനസ്സില്‍ ചില പദ്ധതികളുണ്ട്‌. നിര്‍ദിഷ്‌ട സമയത്തൊന്നും അയാള്‍ ജേക്കബിന്‍െറ പ്രോജക്ടിന്‌ അനുമതി നല്‍കുന്നില്ല. ദിവസങ്ങള്‍ നീളുകയാണ്‌. പ്രമോദിന്‍െറ പിറന്നാളിന്‌ മുംബൈയിലെത്താന്‍ ജേക്കബിന്‌ കഴിയില്ല. ജോര്‍ഗന്‍ തന്നെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ജേക്കബിന്‌ തോന്നിത്തുടങ്ങുന്നു. ഭാര്യയുടെ കാമുകനോട്‌ പകരം വീട്ടുകയാണയാള്‍. അതിന്‌ വേണ്ടിയാണ്‌ തന്നെ വിളിച്ചുവരുത്തിയത്‌.

ജോര്‍ഗന്‍ തീരുമാനത്തിലെത്തിക്കഴിഞ്ഞു. നന്മ ചെയ്‌ത്‌ മരണത്തിലേക്ക്‌ നടന്നുനീങ്ങാനായിരുന്നു അയാളുടെ പദ്ധതി. വര്‍ഷം തോറും നല്‍കുന്ന സംഭാവനയ്‌ക്കു പകരം ഒരു ഫണ്ട്‌ ഉണ്ടാക്കി അനാഥാലയത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണയാള്‍ ഇപ്പോള്‍ സംസാരിക്കുന്നത്‌. അന്നയുടെയും ജേക്കബിന്‍െറയും പേരിലായിരിക്കും ഫണ്ട്‌. പണം എങ്ങനെ ചെലവാക്കണമെന്ന്‌ അവര്‍ക്ക്‌ തീരുമാനിക്കാം. 65,000 കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം, മരുന്ന്‌, പാര്‍പ്പിടം എന്നിവയ്‌ക്ക്‌ 1.2 കോടി ഡോളറിന്‍െറ ഈ പദ്ധതി മതിയാകും. ജേക്കബിന്‌ പക്ഷേ, സംശയം തീരുന്നില്ല. പദ്ധതി മാറ്റം കൊണ്ട്‌ താങ്കള്‍ക്കെന്താണ്‌ നേട്ടം എന്ന ജേക്കബിന്‍െറ ചോദ്യത്തെ ജോര്‍ഗന്‍ പുഞ്ചിരികൊണ്ട്‌ നേരിട്ടു. `ഒന്നുമില്ല. ഞാന്‍ പാപത്തിന്‍െറ കടം വീട്ടുകയാണ്‌' എന്നായിരുന്നു അയാളുടെ മറുപടി. ജേക്കബ്‌ ജോര്‍ഗനെ അത്ഭുതത്തോടെ നോക്കിനിന്നു. പക തീണ്ടാത്ത ആ മനസ്സിനുമുന്നില്‍ ജേക്കബ്‌ കീഴടങ്ങുകയാണ്‌.

ജേക്കബും ഹെലനും ദീര്‍ഘനേരം സംസാരിക്കുന്നു. ഇപ്പോള്‍ പരസ്‌പരം കുറ്റപ്പെടുത്തലില്ല. ഇരുപതുവര്‍ഷത്തെ ജീവിതം ഏതാനും വാക്കുകളിലൊതുക്കി അവര്‍ കാലുഷ്യമില്ലാതെ മനസ്സ്‌ തുറന്നു. ജേക്കബ്‌ ഇപ്പോഴും അവിവാഹിതനാണെന്ന സത്യം ഹെലനെ സ്‌പര്‍ശിച്ചു. തന്നെക്കുറിച്ചുള്ള ഓര്‍മകളിലാണയാള്‍ ജീവിക്കുന്നതെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക്‌ ആഹ്ലാദവും അഭിമാനവും.
ഡോക്ടറില്‍നിന്ന്‌ ഭര്‍ത്താവിന്‍െറ ഗുരുതരാവസ്ഥ ഹെലന്‍ മനസ്സിലാക്കുന്നു. അയാള്‍ ഏതു നിമിഷവും തനിക്ക്‌ നഷ്‌ടപ്പെട്ടേക്കാം എന്ന അറിവ്‌ അവളെ നടുക്കി.

പ്രോജക്ടിന്‌ സഹായം നല്‍കുന്നതിനുള്ള വ്യവസ്ഥകളിലൊന്ന്‌ ജേക്കബ്‌ ഡെന്മാര്‍ക്കില്‍ താമസിക്കണം എന്നതാണ്‌. സഹായം നല്‍കി ജോര്‍ഗന്‍ തന്നെ കെണിയില്‍ വീഴ്‌ത്തുകയാണെന്ന്‌ ജേക്കബിന്‌ തോന്നുന്നു. ബോര്‍ഡ്‌ മീറ്റിങ്ങിനു മാത്രം ഡെന്മാര്‍ക്കിലേക്ക്‌ വന്നാല്‍പ്പോരേ എന്ന ജേക്കബിന്‍െറ നിര്‍ദേശം നിരാകരിക്കപ്പെടുന്നു. ജോര്‍ഗന്‍ തന്‍െറ സ്ഥാനത്ത്‌ ജേക്കബിനെ പ്രതിഷ്‌ഠിക്കുകയാണ്‌. കുടുംബത്തിന്‌ ഇനി മറ്റാരും തുണയായി ഇല്ല. ജേക്കബ്‌ നല്ലവനാണെന്ന്‌ ജോര്‍ഗന്‌ ബോധ്യപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ട്‌ അയാള്‍ക്ക്‌. അത്‌ തന്‍െറ കുടുംബത്തിനും സമൂഹത്തിനും പ്രയോജനപ്പെടുത്തണം. ഇതായിരുന്നു ജോര്‍ഗന്‍െറ ഉള്ളിലിരിപ്പ്‌.

ജോര്‍ഗന്‍ എന്ന `തടിയന്‍ പന്നി' പണംകൊണ്ട്‌ തന്നെ വിലക്കെടുക്കുകയാണെന്ന്‌ പറഞ്ഞ്‌ ജേക്കബ്‌ തെറ്റിപ്പിരിയുന്നു. അപ്പോഴാണ്‌ ജോര്‍ഗന്‍ തന്‍െറ അവസ്ഥ അയാളോട്‌ തുറന്നുപറയുന്നത്‌. `അന്നയ്‌ക്കു മാത്രമല്ല, ഹെലനും മക്കള്‍ക്കും താങ്ങായി നില്‍ക്കണം' എന്ന്‌ അഭ്യര്‍ഥിക്കുന്നു ജോര്‍ഗന്‍.

ഇതിനിടെ, അന്നയെ ഭര്‍ത്താവ്‌ വഞ്ചിക്കുന്നു. പഴയ ഗേള്‍ഫ്രണ്ടുമൊത്ത്‌ അയാളെ കിടക്കറയില്‍ കണ്ട അന്ന സാന്ത്വനം തേടിയെത്തുന്നത്‌ ജേക്കബിന്‍െറ അടുത്തേക്കാണ്‌. താന്‍ ഇവിടെ ബന്ധിക്കപ്പെടുകയാണെന്ന്‌ ജേക്കബിന്‌ ബോധ്യപ്പെടുന്നു. ഇനി മുംബൈക്കില്ലെന്ന്‌ അയാള്‍ തീരുമാനിക്കുന്നു. 48-ാം പിറന്നാള്‍ ആഘോഷിച്ച ജോര്‍ഗന്‍ മരണത്തിനു കീഴടങ്ങുന്നു. ആ കുടുംബത്തിന്‍െറ ഭാരം ജേക്കബ്‌ ഏറ്റെടുക്കുന്നു.

അവസാനരംഗത്ത്‌, മുംബൈയില്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന ജേക്കബിനെയാണ്‌ നമ്മള്‍ കാണുന്നത്‌. പ്രമോദിന്‌ സന്തോഷം, ഡെന്മാര്‍ക്കിലേക്കുള്ള ജേക്കബിന്‍െറ ക്ഷണം അവന്‍ നിരസിക്കുന്നു. ദരിദ്രരില്ലാത്ത ആ നാട്ടിലേക്ക്‌ അവനില്ല. തന്‍െറ അനാഥാലയവും കൂട്ടുകാരെയും വിട്ടുപോകാന്‍ അവനു പറ്റില്ല. `ജേക്കബ്‌ സാറിന്‌ ഇവിടെ വന്നുകാണാമല്ലോ' എന്നതാണവന്‍െറ നിലപാട്‌. മറ്റു കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന പ്രമോദിനെ ജേക്കബ്‌ നോക്കിനില്‍ക്കവെ സിനിമ അവസാനിക്കുന്നു.
മുംബൈയുടെ പരിതാപകരമായ അവസ്ഥകളില്‍ ഊന്നിയാണ്‌ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നത്‌. എങ്കിലും നഗരത്തിന്‍െറ ദാരിദ്ര്യം പകര്‍ത്താന്‍ ആര്‍ത്തി കാണിക്കുന്നില്ല സംവിധായിക. അലിവോടെ ദുരിതം കാണാനുള്ള ഒരു മനസ്സുണ്ടവര്‍ക്ക്‌. തുടക്കം കാണുമ്പോള്‍ മുംബൈ തെരുവുകളില്‍ ക്യാമറ കുത്തിനിര്‍ത്തും എന്നു നമ്മള്‍ ശങ്കിച്ചുപോവുക സ്വാഭാവികമാണ്‌. പ്രമോദ്‌ എന്ന ബാലനെയും യാഥാര്‍ഥ്യബോധത്തോടെയാണിതില്‍ ചിത്രീകരിക്കുന്നത്‌. തന്‍െറ ചുറ്റുവട്ടത്തെ ഇല്ലായ്‌മയും സേ്‌നഹവുമൊക്കെ പങ്കുവെക്കാനാണവന്‍ ആഗ്രഹിക്കുന്നത്‌. തന്നെ എടുത്തുവളര്‍ത്തുന്ന ജേക്കബ്‌ സാറിനോട്‌ അവന്‌ സേ്‌നഹവും കടപ്പാടുമുണ്ട്‌. പക്ഷേ, സ്വര്‍ഗീയസുഖം തേടി മറുകര പോകാന്‍ അവന്‍ മടിക്കുകയാണ്‌. നല്ലൊരു ഫുട്‌ബോളാറാവുക എന്ന സ്വപ്‌നം മാത്രമേ അവനുള്ളൂ. അത്‌ ഈ മണ്ണില്‍ത്തന്നെ നേടാനാവുമെന്നും ആ കുഞ്ഞുമനസ്സ്‌ കണക്കുകൂട്ടുന്നു.

ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്‌. ബന്ധങ്ങളാല്‍ ബന്ധിതരാണ്‌ എല്ലാ കഥാപാത്രങ്ങളും. ജീവിതത്തെ ധൈര്യത്തോടെ നേരിടുകയാണവര്‍. ജീവിതം മഹത്തരമാണെന്നും ജീവിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും വിലപിടിച്ചതാണെന്നും ജോര്‍ഗന്‍ എന്ന കഥാപാത്രം ഓര്‍മപ്പെടുത്തുന്നു. പ്രശസ്‌തനായ അകിര കുറോസവയുടെ `ഇക്കിറു' എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തിന്‍െറ ഛായയുണ്ട്‌ ജോര്‍ഗന്‌. (ലങ്‌കാന്‍സറാണെന്നും ആറുമാസത്തിനുള്ളില്‍ മരിക്കുമെന്നുമുള്ള സത്യം മനസ്സിലാക്കുന്ന വത്തനാബ എന്ന ഉദ്യോഗസ്ഥന്‍ ശേഷകാലം സമൂഹത്തിനു നന്മചെയ്‌ത്‌, എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെട്ട്‌, നിശ്ശബ്ദനായി മരണത്തിലേക്ക്‌ നടന്നു നീങ്ങുന്ന കഥയാണ്‌ `ഇക്കിറു'). എവിടെയോ കിടക്കുന്ന അനാഥക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി സമ്പാദ്യത്തിന്‍െറ ഭീമമായ പങ്കും എഴുതിക്കൊടുക്കുന്ന ജോര്‍ഗന്‍ വ്യക്തിവൈശിഷ്‌ട്യത്തില്‍ ജേക്കബിനെയും പിന്നിലാക്കുന്നു. തന്‍െറ ജീവനക്കാരനെ മകളുടെ ഭര്‍ത്താവായി അംഗീകരിക്കാനുള്ള വിശാലമനസ്‌കത അയാള്‍ക്കുണ്ടായിരുന്നു. ഭാര്യയുടെ ആദ്യബന്ധത്തിലുണ്ടായ മകളെ സ്വന്തം മകളെപ്പോലെയാണയാള്‍ സേ്‌നഹിച്ചത്‌. അവള്‍ ദുഃഖിക്കുമെന്നു കരുതി രോഗവിവരം അയാള്‍ മറച്ചുവെച്ചു. ജോര്‍ഗനും അന്നയും തമ്മിലുള്ള അവസാന കൂടിക്കാഴ്‌ച ഹൃദയത്തില്‍ തട്ടും. വളര്‍ത്തച്ഛനുവേണ്ടി എല്ലാ കണ്ണീരും ഒഴുക്കി, സ്വയം സാന്ത്വനത്തിലേക്ക്‌ മടങ്ങുകയാണ്‌ അന്ന.

3 comments:

T Suresh Babu said...

2006 മികച്ച വിദേശസിനിമയ്‌ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനായി മത്സരിച്ച ആഫ്‌റ്റര്‍ ദ വെഡ്ഡിങ്‌ എന്ന ഡെന്‍മാര്‍ക്ക്‌ സിനിമ മുംബൈയുടെ ദരിദ്ര പശ്ചാത്തലത്തിലാണ്‌ കഥപറയുന്നത്‌.സൂസന്നെ ബയര്‍ എന്ന സംവിധായകയുടെ മികവ്‌ വെളിപ്പെടുത്തുന്ന സിനിമകളിലൊന്ന്‌

ദിലീപ് വിശ്വനാഥ് said...

വീണ്ടും നല്ല ഒരു സിനിമ പരിചയപെട്ടു. വളരെ നന്നായി.

Unknown said...

ലളിതവും ഹൃദ്യവുമായ ആഖ്യാന ശൈലി...സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അഭിനന്ദനങ്ങള്‍