Wednesday, November 28, 2007

പത്രപ്രവര്‍ത്തനത്തിന്റെ ഭിന്നമുഖങ്ങള്‍


ഓരോ മൂന്നു സെക്കന്‍ഡിലും ഒരു ടെലിവിഷന്‍ സെറ്റ്‌ പുറത്തിറങ്ങുന്നു. ഓരോ ഏഴ്‌ സെക്കന്‍ഡിലും ഒരു കമ്പ്യൂട്ടറും. ജ്വാറസ്‌ എന്ന വ്യാവസായികനഗരത്തില്‍ നിന്നാണീ വിജയകഥയുടെ വാര്‍ത്ത വരുന്നത്‌. ഈ വിജയഗാഥയ്‌ക്കുപിന്നില്‍ കണ്ണീരും ചോരയുമുണ്ട്‌. ആരും കാണാതെ, കേള്‍ക്കാതെ തണുത്തുറഞ്ഞുപോകുന്ന ദുരിതകഥകള്‍. ആ കഥകള്‍ തേടിയെത്തുന്ന ലോറന്‍ അഡ്രിയാന്‍ എന്ന പത്രപ്രവര്‍ത്തകയുടെ സാഹസികതയാണ്‌ `ബോര്‍ഡര്‍ ടൗണ്‍' എന്ന ഹോളിവുഡ്‌ സിനിമയുടെ പ്രമേയം.

1990കളുടെ തുടക്കം. നാഫ്‌ത -വടക്കെ അമേരിക്കന്‍ സ്വതന്ത്രവ്യാപാരക്കരാര്‍-യുടെ ഫലമായി അമേരിക്കയുടെ വടക്കെ അതിര്‍ത്തിയോടുചേര്‍ന്നുള്ള മെക്‌സിക്കോവിലെ ജ്വാറസ്‌ എന്ന നഗരത്തില്‍ അസംബ്ലിങ്‌ ഫാക്ടറികള്‍ കൂണുപോലെ മുളച്ചുപൊങ്ങി. എല്ലാം അമേരിക്കന്‍ കമ്പനികളുടെ വക. ഈ ഫാക്ടറികളെ നികുതികളില്‍ നിന്നൊഴിവാക്കിയിരുന്നു. ടി.വിയും കമ്പ്യൂട്ടറും മറ്റുമാണ്‌ ഇവിടെ പ്രധാനമായും നിര്‍മിക്കുന്നത്‌. നൂറുകണക്കിനു ഫാക്ടറികളിലായി ഏതാണ്ട്‌ നാലുലക്ഷം പേര്‍ ജോലിചെയ്യുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും യുവതികളാണ്‌. സ്‌ത്രീകളാകുമ്പോള്‍ കുറഞ്ഞ കൂലി മതി. കഠിനമായ സാഹചര്യങ്ങളില്‍പ്പോലും മുറുമുറുപ്പില്ലാതെ ജോലിയും ചെയ്യും. ഇത്തരം ഫാക്ടറികള്‍ 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഷിഫ്‌റ്റുകളായാണ്‌ ജോലി. ഒരു ഷിഫ്‌റ്റ്‌ കഴിഞ്ഞാല്‍ ഉടന്‍ പുറത്തുകടന്നോളണം. പത്തുമിനിറ്റിനുള്ളില്‍ അടുത്ത ഷിഫ്‌റ്റുകാര്‍ ജോലിക്ക്‌ കയറിയിരിക്കണം. രാത്രി വളരെ വൈകും ജോലി കഴിഞ്ഞുപോകാന്‍. ആട്ടിന്‍ പറ്റങ്ങളെപ്പോലെ പുറത്തിറങ്ങുന്ന യുവതികളുടെ സുരക്ഷ അവരുടെ കൈകളില്‍ത്തന്നെയാണ്‌. കമ്പനികള്‍ക്ക്‌ അതില്‍ ബാധ്യതയൊന്നുമില്ല. ഇവിടെ പലപ്പോഴും യുവതികള്‍ ആക്രമിക്കപ്പെടുന്നു. ബലാത്സംഗം ചെയ്‌തശേഷം കൊന്ന്‌ മരുഭൂമിയില്‍ തള്ളുന്നു. 1993 നുശേഷം ഇതുവരെയായി ഏതാണ്ട്‌ അയ്യായിരം യുവതികള്‍ ഇങ്ങനെ മരിച്ചിട്ടുണ്ടെന്നാണ്‌ കണക്ക്‌. ഈ വര്‍ത്തമാനകാല ദുരന്തമാണ്‌ അമേരിക്കക്കാരനായ ഗ്രിഗറി നോവ സംവിധാനംചെയ്‌ത `ബോര്‍ഡര്‍ ടൗണ്‍' എന്ന ചിത്രത്തില്‍ അനാവരണംചെയ്യുന്നത്‌.

ജ്വാറസില്‍ മൂന്നു യുവതികള്‍കൂടി കൊല്ലപ്പെട്ടു എന്ന പുതിയ വിവരത്തോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. `എല്‍ സോള്‍' എന്ന പത്രത്തില്‍ കൂറ്റന്‍ തലക്കെട്ടോടെ വാര്‍ത്ത വരുന്നു. ഓരോ സംഭവവുമുണ്ടാകുമ്പോഴും അത്‌ മൂടിവെക്കാനാണ്‌ മെക്‌സിക്കന്‍ ഭരണകൂടം ശ്രമിച്ചിരുന്നത്‌. പോലീസ്‌ വന്ന്‌ പത്രങ്ങളെല്ലാം വാരിക്കൊണ്ടുപോകുന്നു.

അടുത്ത രംഗം ഒരു ഫാക്ടറിയാണ്‌. അവിടെ ഒരു ഷിഫ്‌റ്റ്‌ കഴിഞ്ഞു. രാത്രിയാണ്‌. ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തിടുക്കത്തില്‍ ഫാക്ടറി വിടുന്നു. അവരെക്കാത്ത്‌ ബസ്സുകള്‍ നില്‌പുണ്ട്‌. ഈവ എന്ന യുവതി യാത്രയ്‌ക്കിടെ ഒരു പാവയെ വാങ്ങാനായി ബസില്‍നിന്നിറങ്ങുന്നു. തിരികെ പാവയുമായി വരുമ്പോള്‍ ഒരാള്‍ അവളെ പിന്തുടരുന്നു. അവള്‍ ഓടി ഒരു ബസ്സില്‍ കയറുന്നു. അനപ്ര കോളനിയിലേക്കാണവള്‍ക്ക്‌ പോകേണ്ടത്‌. ബസ്സിലുള്ളവര്‍ ഓരോരുത്തരായി വഴിയില്‍ ഇറങ്ങുന്നു. ഒടുവില്‍ അവള്‍മാത്രം ബാക്കി. ഡ്രൈവര്‍ വിനയത്തോടെ അവളോട്‌ ചോദിക്കുന്നു: `അല്‌പം ഗ്യാസ്‌ നിറയ്‌ക്കുന്നതില്‍ വിരോധമുണ്ടോ?' ഇല്ലെന്നു പറഞ്ഞതോടെ അയാള്‍ ബസ്‌ ആളൊഴിഞ്ഞ സ്ഥലത്തേക്ക്‌ കൊണ്ടുപോകുന്നു. അവിടെ ഗ്യാസ്‌സ്റ്റേഷനില്ലായിരുന്നു ചതിയില്‍പ്പെട്ടുവെന്ന്‌ ഈവയ്‌ക്ക്‌ മനസ്സിലായി. ഭയചകിതയായ അവളെ ഡ്രൈവര്‍ കടന്നുപിടിക്കുന്നു. രക്ഷപ്പെട്ട്‌ ബസില്‍ നിന്നിറങ്ങിയോടുമ്പോള്‍ മറ്റൊരാള്‍ പ്രത്യക്ഷപ്പെടുന്നു. ഒരു താടിക്കാരന്‍. സഹായിക്കണം എന്നഭ്യര്‍ഥിച്ച അവളെ ആദ്യം അയാളാണ്‌ നശിപ്പിക്കുന്നത്‌. പിന്നെ, കഴുത്തു ഞെരിക്കുന്നു. മരിച്ചെന്ന ധാരണയില്‍ അവര്‍അവളെ കുഴിച്ചുമൂടുന്നു. പക്ഷേ, ഈവ അത്ഭുതകരമായി മരണത്തെ അതിജീവിക്കുന്നു. അവള്‍ ഒരുവിധം വീടണയുന്നു.


ചിക്കാഗോ സെന്‍റിനല്‍' എന്ന അമേരിക്കന്‍ പത്രത്തിന്‍െറ റിപ്പോര്‍ട്ടറാണ്‌ ലോറന്‍ അഡ്രിയാന്‍. ഇറാഖില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട സമയമാണ്‌. ഇറാഖില്‍പ്പോയി യുദ്ധം കവര്‍ ചെയ്യാന്‍ ലോറനാഗ്രഹിച്ചു. എന്നാല്‍ പത്രാധിപര്‍ ജോര്‍ജ്‌ മോര്‍ഗന്‍ അവളെ മെക്‌സിക്കോവിലേക്കാണ്‌ പറഞ്ഞുവിടുന്നത്‌. അവിടെ ഫാക്ടറി ജീവനക്കാരികളുടെ കൊലപാതക പരമ്പരകളെക്കുറിച്ചന്വേഷിച്ച്‌ റിപ്പോര്‍ട്ടുചെയ്യാനാണ്‌ ഈ യുവപത്രപ്രവര്‍ത്തകയെ ചുമതലപ്പെടുത്തുന്നത്‌.

മെക്‌സിക്കന്‍പത്രമായ `എല്‍സോളി'ന്‍െറ സ്ഥാപക പത്രാധിപരാണ്‌ അല്‍ഫോണ്‍സോ ഡയസ്‌. അവിവാഹിതയായ ലോറന്‍െറ മുന്‍ ബോയ്‌ഫ്രണ്ടാണയാള്‍. ലോറന്‍ മെക്‌സിക്കോവിലെത്തി ആദ്യം കാണുന്നത്‌ ഡയസിനെയാണ്‌. നിസ്സഹായരായ ഫാക്ടറിത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പത്രത്തില്‍ നിരന്തരം അവതരിപ്പിക്കുന്നയാളാണ്‌ ഡയസ്‌. രാജ്യത്തു നടക്കുന്ന ഇത്തരം അതിക്രമങ്ങളില്‍ ഖിന്നനാണ്‌ അയാള്‍. ലോറന്‌ എല്ലാ സഹായവും ഡയസ്‌ വാഗ്‌ദാനം ചെയ്യുന്നു. അയാള്‍ കുടുംബവുമൊത്താണ്‌ താമസം. രണ്ട്‌ കൊച്ചുകുട്ടികളാണുള്ളത്‌.

ഈവ രക്ഷപ്പെട്ട വിവരമറിഞ്ഞ ലോറന്‍ അവളെ കണ്ടെത്തുന്നു. തന്നെ പീഡിപ്പിച്ചവരെ നിയമത്തിനു മുന്നിലെത്തിച്ച്‌ ശിക്ഷിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ്‌ ഈവ. പോലീസ്‌ ഒരിക്കലും സഹായിക്കാനുണ്ടാവില്ലെന്ന്‌ അവളുടെ അമ്മ പറയുന്നു. എല്ലാം കവര്‍ന്നെടുക്കാനല്ലാതെ പോലീസ്‌ ആരെയും രക്ഷിക്കില്ലെന്നതാണവരുടെ അനുഭവം.
തന്നെ ആക്രമിച്ചവരെ തിരിച്ചറിയാനാകുമെന്ന്‌ ഈവ ലോറനോട്‌ പറയുന്നു. ഈവയെ പോലീസിന്‍െറ കണ്‍വെട്ടത്തുനിന്നു വെട്ടിച്ച്‌ ലോറന്‍ ഒരു സുരക്ഷിതസ്ഥാനത്ത്‌ എത്തിക്കുന്നു. തന്‍െറ കുടുംബത്തിന്‍െറ അത്താണിയാണ്‌ ഈവ. അവളുടെ തുച്ഛ വരുമാനം കൊണ്ടുവേണം അനിയത്തിയും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബം കഴിയാന്‍. പിതാവ്‌ അമേരിക്കയില്‍ ജോലിക്കു പോയതാണ്‌. വര്‍ഷങ്ങളായി അയാളെ കണ്ടിട്ട്‌.

അന്നത്തെ പീഡനരാത്രി ഈവയ്‌ക്ക്‌ മറക്കാനാവുന്നില്ല. ചെകുത്താന്‍ പിന്തുടരുന്നു എന്ന തോന്നലാണ്‌ അവള്‍ക്കെപ്പോഴും. ഈവയുടെ മനസ്സിനെ നേരെ നിര്‍ത്തി അവളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനാണ്‌ ലോറന്‍െറ ശ്രമം. ഇതിന്‍െറ ഭാഗമായി ഈവയെ ഒരു പാര്‍ട്ടിക്ക്‌ കൊണ്ടുപോകുന്നു. അവിടെ തന്‍െറ ഇഷ്‌ടഗായകനെ കണ്ട്‌ ഈവ ആഹ്ലാദവതിയാകുന്നു. പക്ഷേ, ആ സന്തോഷം അധികം നീണ്ടുനിന്നില്ല. തന്നെ പീഡിപ്പിച്ച താടിക്കാരനെ അവള്‍ പാര്‍ട്ടിയില്‍ കണ്ടുമുട്ടുന്നു. അതോടെ അവള്‍ വീണ്ടും അസ്വസ്ഥയാകുന്നു.

ലോറന്‍ ഒരു തൊഴിലാളിസ്‌ത്രീയായി വേഷംകെട്ടി ഈവയുടെ ഫാക്ടറിയില്‍ ജോലി സമ്പാദിക്കുന്നു. ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ അവള്‍ ഈവയെ ആക്രമിച്ച ഡ്രൈവറുടെ ബസ്സില്‍ക്കയറുന്നു. പഴയ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. നേരത്തെ തയ്യാറെടുപ്പ്‌ നടത്തിയിരുന്നതിനാല്‍ അക്രമത്തെ ചെറുക്കാന്‍ ലോറന്‌ കഴിഞ്ഞു. അക്രമിയെ പരിക്കേല്‌പിച്ച്‌ ലോറന്‍ രക്ഷപ്പെടുന്നു.
തന്‍െറ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി സെ്‌പഷല്‍സ്റ്റോറി തയ്യാറാക്കി ലോറന്‍ പത്രാധിപര്‍ ജോര്‍ജിനയയ്‌ക്കുന്നു. സ്റ്റോറി നന്നായെന്ന്‌ പറഞ്ഞ്‌ ജോര്‍ജ്‌ അഭിനന്ദിക്കുന്നു. പിറ്റേന്ന്‌, സുഹൃത്ത്‌ ഡയസാണ്‌ ആ സത്യം ലോറനോട്‌ വെളിപ്പെടുത്തുന്നത്‌. `ചിക്കാഗോ സെന്‍റിനല്‍' ആ സ്റ്റോറി കൊടുത്തിട്ടില്ല. പത്രം സ്റ്റോറി `കില്‍' ചെയ്‌തു. നിരാശയും ക്ഷോഭവും ലോറനെ വിറളിപിടിപ്പിക്കുന്നു. തന്‍െറ സ്റ്റോറി പ്രസിദ്ധീകരിക്കാന്‍ പോരാടേണ്ടി വരുമെന്ന്‌ അവള്‍ ഈവയോട്‌ പറയുന്നു. പോകരുതെന്ന ഈവയുടെ അപേക്ഷ നിരസിച്ച്‌ ലോറന്‍ നാട്ടിലേക്ക്‌ മടങ്ങുന്നു. പത്രമാപ്പീസിലെത്തിയ ലോറന്‍ ജോര്‍ജുമായി കോര്‍ക്കുന്നു. മെക്‌സിക്കന്‍, അമേരിക്കന്‍ സര്‍ക്കാറുകളെ കുറ്റപ്പെടുത്തുന്ന ആ റിപ്പോര്‍ട്ട്‌ കൊടുക്കാനാവില്ലെന്ന നിലപാടില്‍ അയാള്‍ ഉറച്ചുനില്‍ക്കുകയാണ്‌. പെണ്‍കുട്ടികളുടെ ദുരൂഹമരണങ്ങളില്‍ നിന്ന്‌ വായനക്കാര്‍ ചൂടോടെ വായിക്കുന്ന ഒരു പൈങ്കിളിക്കഥയാണ്‌ ജോര്‍ജ്‌ പ്രതീക്ഷിച്ചിരുന്നത്‌. അതേസമയം, പ്രശ്‌നത്തിന്‍െറ ആഴത്തില്‍ പരതി കുറ്റവാളികളെ പുറംലോകത്തിന്‌ കാണിച്ചുകൊടുക്കുകയാണ്‌ ലോറന്‍ ചെയ്‌തിരിക്കുന്നത്‌.

യുവതികളുടെ നിസ്സഹായാവസ്ഥയും അവരെ മനുഷ്യപ്പുഴുക്കളായി കാണുന്ന കമ്പനികളുടെയും ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കറുത്ത മുഖങ്ങളുമാണ്‌ ലോറന്‍ സെ്‌പഷല്‍സ്റ്റോറിയില്‍ തുറന്നുകാട്ടുന്നത്‌. മെക്‌സിക്കന്‍ഫാക്ടറികളില്‍ നടക്കുന്നത്‌ അടിമക്കച്ചവടമാണെന്ന്‌ അവള്‍ കുറ്റപ്പെടുത്തുന്നു. ആഗോളീകരണത്തിന്‍െറ മൂടുതാങ്ങിയായ പത്രാധിപര്‍ക്ക്‌ ലോറന്‍െറ വാദമൊന്നും കേള്‍ക്കേണ്ടായിരുന്നു. തന്‍െറ കോര്‍പറേറ്റ്‌ ഉത്തരവാദിത്വം നിറവേറ്റാനായിരുന്നു അയാള്‍ക്ക്‌ താല്‌പര്യം. അവിടെ, സമൂഹത്തോടുള്ള പ്രതിബദ്ധതയ്‌ക്ക്‌ സ്ഥാനമില്ലെന്ന്‌ ലോറന്‍ തിരിച്ചറിയുന്നു. ദുരിതജീവിതം നയിക്കുന്ന പെണ്‍കുട്ടികളുടെ കണ്ണീരിനെക്കുറിച്ചോര്‍ത്തുള്ള അവളുടെ സങ്കടം വൃഥാവിലാകുന്നു. ലോറന്‍ ജോര്‍ജുമായി വഴക്കിട്ടുപിരിയുന്നു.

മെക്‌സിക്കോവില്‍ മാഫിയകളുടെ വെടിയേറ്റ്‌ `എല്‍സോള്‍' പത്രാധിപര്‍ ഡയസ്‌ മരിക്കുന്നു. ഒരു കാറിന്‍െറ ഡിക്കിയില്‍ ഒളിച്ചിരുന്ന്‌ അമേരിക്കയ്‌ക്ക്‌ കടക്കാന്‍ ശ്രമിക്കുന്ന ഈവയെ പോലീസ്‌ പിടികൂടി തിരിച്ചയയ്‌ക്കുന്നു. ഈ സമയത്താണ്‌ ലോറന്‍ വീണ്ടും ജ്വാറസിലെത്തുന്നത്‌. ഡയസിന്‍െറ മരണം ലോറനെ ഞെട്ടിച്ചു. അമേരിക്കന്‍കമ്പനികള്‍ക്ക്‌ ഈ മരണത്തില്‍ പങ്കുണ്ടെന്ന്‌ അവള്‍ മനസ്സിലാക്കുന്നു. രാത്രി കാറില്‍ ഈവയുടെ കോളണിയിലേക്കു പോകുന്ന ലോറനെ ഒരു വാഹനം പിന്തുടരുന്നു. കാണാമറയത്തു കഴിയുന്ന കൊലയാളിയായിരുന്നു അതില്‍. കോളണിയിലെത്തുമ്പോള്‍ അവിടമാകെ തീപ്പിടിച്ചിരിക്കുന്നു. കൊലയാളി ലോറനെ കടന്നാക്രമിക്കുന്നു. അപ്പോഴേക്കും ഈവ എത്തി ലോറനെ രക്ഷിക്കുന്നു. കൊലയാളിയെ തീ വിഴുങ്ങുന്നു.
സത്യം വിളിച്ചുപറയുന്നതു തുടരാനായി ലോറന്‍ `എല്‍സോള്‍' പത്രത്തിന്‍െറ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്നു. അക്രമികള്‍ അപ്പോഴും നരവേട്ട തുടരുകയായിരുന്നു. കഴിഞ്ഞയാഴ്‌ചയും മരുഭൂമിയില്‍ ഒരുയുവതിയുടെ ജഡം കണ്ടെത്തി എന്ന വാര്‍ത്തയോടെയാണ്‌ 115 മിനിറ്റ്‌ നീണ്ട ചിത്രം അവസാനിക്കുന്നത്‌.

`ജ്വാറസില്‍നിന്ന്‌ കാണാതായവരും കൊല്ലപ്പെട്ടവരുമായ എല്ലാ വനിതകള്‍ക്കും `സമര്‍പ്പണം ചെയ്‌തിരിക്കുന്ന ഈ സിനിമ ആഗോളീകരണകാലത്ത്‌ തൊഴില്‍സംസ്‌കാരവും മാനുഷികമൂല്യങ്ങളും അപ്രസക്തമാണെന്ന സത്യത്തിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
അധികമാരും ശ്രദ്ധിക്കാതെ കിടന്ന വലിയൊരു സമൂഹത്തിന്‍െറ പ്രശ്‌നങ്ങളിലേക്ക്‌ ഒന്ന്‌ എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌ ഈ സിനിമ.

ഈവ എന്ന കഥാപാത്രം തൊഴിലിടങ്ങളില്‍ ഞെരിഞ്ഞമരുന്ന സ്‌ത്രീകളുടെ പ്രതിനിധിയാണ്‌. മറ്റാരേയും രംഗത്തുകൊണ്ടുവരാതെ ഈവയിലൂടെ മാത്രം പ്രശ്‌നത്തിന്‍െറ ഗൗരവം ബോധ്യപ്പെടുത്താന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.
പത്രപ്രവര്‍ത്തനത്തിന്‍െറ വ്യത്യസ്‌തമുഖങ്ങള്‍ `ബോര്‍ഡര്‍ ടൗണി'ല്‍ കാണാം. പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകരെ കാത്തിരിക്കുന്ന `സമ്മാന'ങ്ങളും സംവിധായകന്‍ കാണിച്ചുതരുന്നു. ആഗോളീകരണത്തിലാണ്‌ ലോകത്തിന്‍െറ ഭാവി എന്നു വിശ്വസിക്കുന്ന പത്രാധിപര്‍ ജോര്‍ജിനെപ്പോലുള്ളവര്‍ വിജയം നേടുമ്പോള്‍ മനുഷ്യത്വത്തിന്‍െറ ചേരിയില്‍ നില്‍ക്കുന്ന ഡയസും ലോറനും പരാജയപ്പെട്ടവരുടെ പട്ടികയിലാണ്‌ ഇടംനേടുന്നത്‌.

അനാഥമാക്കപ്പെട്ട ഒരു ബാല്യത്തിന്‍െറ ഓര്‍മകളിലാണ്‌ ലോറന്‍ ജീവിക്കുന്നത്‌. അച്ഛന്‍ വെടിയേറ്റുമരിക്കുന്ന ദൃശ്യം അവളുടെ ഓര്‍മയിലേക്ക്‌ ഇടയെ്‌ക്കാക്കെ കടന്നുവരുന്നുണ്ട്‌. സഹജീവികളോടുള്ള ലോറന്‍െറ കാരുണ്യത്തിനുപിന്നില്‍ ഈയൊരു അനാഥത്വവുമുണ്ട്‌. നഷ്‌ടപ്പെട്ടുപോയ ഒരു പ്രണയത്തിന്‍െറ നിശ്വാസവും ലോറനെ തഴുകുന്നതായി നമുക്കനുഭവപ്പെടും. പ്രശസ്‌ത ഗായികയും നടിയുമായ ജന്നിഫര്‍ ലോപ്പസാണ്‌ പത്രപ്രവര്‍ത്തകയുടെ വേഷം അനായാസമായി കൈകാര്യം ചെയ്യുന്നത്‌. ഈ ചിത്രത്തിന്‍െറ നിര്‍മാതാക്കളിലൊരാള്‍ കൂടിയാണ്‌ ജന്നിഫര്‍.

`ബോര്‍ഡര്‍ ടൗണ്‍' 2007ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഇതേ വിഷയം ആധാരമാക്കി 2005ലും ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്‌. കെവിന്‍ ജയിംസ്‌ ഡോബ്‌സന്‍ സംവിധാനം ചെയ്‌ത `ദ വെര്‍ജിന്‍ ഓഫ്‌ ജ്വാറസ്‌' ആണീ ചിത്രം. ജ്വാറസിലെ കൊലപാതകങ്ങള്‍ അന്വേഷിച്ചിറങ്ങുന്ന ഒരു പത്രപ്രവര്‍ത്തകയാണ്‌ ഈ സിനിമയിലെയും മുഖ്യകഥാപാത്രം.

4 comments:

T Suresh Babu said...

ഓരോ മൂന്നു സെക്കന്‍ഡിലും ഒരു ടെലിവിഷന്‍ സെറ്റ്‌ പുറത്തിറങ്ങുന്നു. ഓരോ ഏഴ്‌ സെക്കന്‍ഡിലും ഒരു കമ്പ്യൂട്ടറും. ജ്വാറസ്‌ എന്ന വ്യാവസായികനഗരത്തില്‍ നിന്നാണീ വിജയകഥയുടെ വാര്‍ത്ത വരുന്നത്‌. ഈ വിജയഗാഥയ്‌ക്കുപിന്നില്‍ കണ്ണീരും ചോരയുമുണ്ട്‌. ആരും കാണാതെ, കേള്‍ക്കാതെ തണുത്തുറഞ്ഞുപോകുന്ന ദുരിതകഥകള്‍. ആ കഥകള്‍ തേടിയെത്തുന്ന ലോറന്‍ അഡ്രിയാന്‍ എന്ന പത്രപ്രവര്‍ത്തകയുടെ സാഹസികതയാണ്‌ `ബോര്‍ഡര്‍ ടൗണ്‍' എന്ന ഹോളിവുഡ്‌ സിനിമയുടെ പ്രമേയം.

ഡി .പ്രദീപ് കുമാർ said...

ഇന്നാണു ബ്ലോഗ് കാണുന്നത്.നമ്മള്‍ ബ്ലൊഗുലകത്തില്‍ വച്ചിതാ വീണ്ടും കണ്ടുമുട്ടുന്നു.സന്തോഷം.

T Suresh Babu said...

എനിക്കും സന്തോഷമുണ്ട്. ദൃഷ്ടി ദോഷതിലേക്ക് ഇടക്കിടെ കണ്ണ് പായിക്കാം.

freebird | bobinson said...

sounds interesting. thanks for sharing :)