Monday, November 19, 2012

ഡോ. ഫൗസ്റ്റിന്റെ അന്വേഷണയാത്ര

പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവിന്റെ ചതുര്‍ച്ചിത്ര പരമ്പരയിലെ അവസാന സിനിമയാണ് ' ഫൗസ്റ്റ് '. 2011 ല്‍ പുറത്തിറങ്ങിയ ഈ ജര്‍മന്‍ചിത്രമാണ് അക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. 
ആദ്യത്തെ മൂന്നു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് 'ഫൗസ്റ്റ് ' . ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ചരിത്രപുരുഷന്മാരാണ് ആ മൂന്നു സിനിമകളിലെ നായകര്‍. 1999 ല്‍ ഇറങ്ങിയ ' മൊളോഖ് ' (Moloch) എന്ന ജര്‍മന്‍ സിനിമയില്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറായിരുന്നു നായകന്‍. രണ്ടാമത്തെ ചിത്രമായ ' റ്റോറസ് ' (Taurus-2001 എന്ന റഷ്യന്‍ സിനിമയില്‍ ലെനിനും മൂന്നാമത്തെ ' ദ സണ്‍ ' എന്ന ജാപ്പനീസ് ചിത്രത്തില്‍ ജപ്പാനിലെ മുന്‍ ചക്രവര്‍ത്തി ഹിരോഹിതോയും നായകരായി. ഫൗസ്റ്റില്‍ സൊഖുറോവ് 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കാണ് സഞ്ചരിക്കുന്നത്. ചരിത്രത്തില്‍ കാണാത്ത ഒരാളാണിതിലെ നായകന്‍. ഒരു സങ്കല്‍പ കഥാപാത്രം. പേര് ഡോക്ടര്‍ ഫൗസ്റ്റ്. അയാള്‍ അന്വേഷണത്തിലാണ്. ജീവിതത്തിന്റെ സുഖവും അര്‍ഥവും തേടിയുള്ള യാത്രയിലാണ് അയാള്‍. 

12 വര്‍ഷം കൊണ്ടാണ് സൊഖുറോവ് തന്റെ ചിത്രപരമ്പര പൂര്‍ത്തിയാക്കിയത്. ' മൊളോഖി 'ല്‍ ഹതാശനും കുപിതനുമായ ഹിറ്റ്‌ലറെയാണ് നമ്മള്‍ കണ്ടത്. പര്‍വതമുകളിലെ സുഖവാസ വസതിയില്‍ വെപ്പാട്ടിയായ ഈവ ബ്രൗണിനെ കാണാനെത്തുകയാണ് ഹിറ്റ്‌ലര്‍. അയാളിലെ ഏകാധിപതിയെ മാറ്റിനിര്‍ത്തുന്നു സൊഖുറോവ്. പകരം, അയാളിലെ സാധാരണ മനുഷ്യനെ പുറത്തെടുക്കുന്നു. 53 കാരനായ ലെനിന്റെ അന്ത്യനിമിഷങ്ങളാണ് ' റ്റോറസി ' ന്റെ ഇതിവൃത്തം. അധികാരത്തില്‍ നിന്നും അനുയായികളില്‍ നിന്നും ഒറ്റപ്പെട്ട്, കിടക്കയിലും ചക്രക്കസേരയിലുമായി തളച്ചിടപ്പെട്ട ആ മുന്‍ ഭരണാധികാരി ആസന്നമായ മരണത്തെക്കുറിച്ചാണ് ദുഃഖത്തോടെ സംസാരിക്കുന്നത്.

രണ്ടാം ലോകയുദ്ധത്തില്‍ കനത്ത പരാജയം രുചിക്കേണ്ടിവന്ന ഹിരോഹിതോ തകര്‍ന്നടിഞ്ഞ തന്റെ രാജ്യത്തെ നോക്കി നെടുവീര്‍പ്പിടുകയാണ് ' ദ സണ്‍ ' എന്ന ചിത്രത്തില്‍. സഖ്യസേനയ്ക്കു മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപനം നടത്തുന്ന ദിവസം ടോക്കിയോ എന്ന മൃതഭൂമിയിലാണ് അദ്ദേഹത്തെ നമ്മള്‍ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ നിയന്ത്രിച്ചവരാണ് മൂന്നു നേതാക്കളും. . പക്ഷേ, അധികാരം അവരെ ദുഷിപ്പിച്ചു. അധികാരമോഹത്തിന്റെ ഇരകളാണ് അവരെന്ന് സൊഖുറോവ് പറയുന്നു. അധികാരത്തിന്റെ നിരര്‍ഥകത ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു സംവിധായകന്‍ ഈ ചിത്രങ്ങളിലൂടെ. 

ഫൗസ്റ്റി' ലെ നായകനായ ഫൗസ്റ്റ് മറ്റ് മൂന്നു നായകരില്‍ നിന്നും വ്യത്യസ്തനാണ്. അയാള്‍ അധികാരസ്ഥാനത്തുള്ളയാളല്ല. ഡോക്ടറാണ്. പ്രശസ്തനായ ഡോക്ടറുടെ മകന്‍. ശാസ്ത്രവും നിയമവും തത്ത്വശാസ്ത്രവും തൊട്ട് ദൈവശാസ്ത്രം വരെ അയാള്‍ പഠിച്ചു. പക്ഷേ, തൃപ്തനായില്ല. പലതിനും അയാള്‍ക്ക് ഉത്തരമില്ല. താനൊരു വിഡ്ഢിയാണെന്ന് ഫൗസ്റ്റ് തുറന്ന് സമ്മതിക്കുന്നു. മനുഷ്യന്റെ ആത്മാവ് എവിടെയാണെന്ന് അയാള്‍ക്കറിയില്ല. ജീവിതത്തിന്റെ അര്‍ഥമെന്തെന്നും അറിഞ്ഞൂടാ. അത് തേടുകയാണ് അയാള്‍. മനുഷ്യന്റെ കുത്സിതവഴികള്‍ ഫൗസ്റ്റിനെ സദാ അസ്വസ്ഥനാക്കി. പുണ്യവാളന്മാരുടെ തിരുശേഷിപ്പ് പോലും പണയമായി എടുക്കാന്‍ തയാറാകുന്നവരുടെ ലോകം അയാളെ വേദനിപ്പിച്ചു. പണമുള്ളിടത്താണ് ചെകുത്താന്‍ എന്ന് ബോധ്യമായി. ആത്മാവിനെ പണയപ്പെടുത്തി കൊള്ളപ്പലിശക്കാരനോടൊപ്പം ഫൗസ്റ്റ് യാത്ര തുടങ്ങുകയാണ്. 

ജര്‍മന്‍ എഴുത്തുകാരനായ ഗൊയ്‌ഥെയുടെ ' ഫൗസ്റ്റ് ' എന്ന നാടകത്തെ ആധാരമാക്കിയാണ് സൊഖുറോവ് തന്റെ സിനിമ സൃഷ്ടിച്ചത്. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ജര്‍മന്‍ നഗരങ്ങളാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌പെയിനിലും എസ്‌ലാന്‍ഡിലുമായാണ് ഈ പഴയ നഗരങ്ങള്‍ സൊഖുറോവ് പുനഃസൃഷ്ടിച്ചത്. മറ്റ് മൂന്ന് സിനിമകളിലേതുപോലെ സമകാലിക സംഭവങ്ങള്‍ ഫൗസ്റ്റി ' ല്‍ പരാമര്‍ശിക്കുന്നില്ല. ഒരു സാങ്കല്‍പ്പിക ലോകത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചലച്ചിത്രകാരനാണെങ്കിലും സാഹിത്യത്തോടുള്ള കമ്പം സൊഖുറോവ് മറച്ചുവെക്കാറില്ല. സിനിമയേക്കാളും സാഹിത്യമാണ് കൂടുതലിഷ്ടമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ സാഹിത്യ താത്പര്യമാകണം കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ചുഴിഞ്ഞുനോക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മനുഷ്യനെയും അവന്റെ ആന്തരിക ശക്തിയെയും മനസ്സിലാക്കാനുള്ള സൊഖുറോവിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണ് ഈ നാല് സിനിമകളും എന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്.
 

ആത്മാവിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് 'ഫൗസ്റ്റി ' ന്റെ തുടക്കം. ക്രമേണ അത് വിവിധ വിഷയങ്ങളിലേക്ക് കടക്കുന്നു. തിന്മയും ചെകുത്താനും ദൈവത്തിന്റെ അസ്തിത്വവും വഞ്ചനയും യുദ്ധവും മരണവുമെല്ലാം ചര്‍ച ചെയ്യപ്പെടുന്നു. ഫൗസ്റ്റ് മോഹിക്കുന്ന ആ പെണ്‍കുട്ടിപോലും പ്രണയാതുരയായല്ല സംസാരിക്കുന്നത്. എന്താണ് മരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, ഒരാള്‍ പൂര്‍ണമായും മരിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് അവള്‍ പണ്ഡിതനായ ഫൗസ്റ്റിനോട് ഉന്നയിക്കുന്നത്. യുദ്ധവും അത് സൃഷ്ടിക്കുന്ന മൃതഭൂമിയും ഫൗസ്റ്റിനെ അലോസരപ്പെടുത്തുന്നു. ഒരു യുദ്ധത്തിന്റെ അവസാനവും വീണ്ടുമൊരു യുദ്ധത്തിന്റെ സൂചനയും ചിത്രത്തില്‍ നല്‍കുന്നുണ്ട്. അസന്തുഷ്ടനായ മനുഷ്യനാണ് ഏറ്റവും അപകടകാരി എന്ന വാക്യം ചിത്രത്തില്‍ പലപ്പോഴായി ആവര്‍ത്തിക്കുന്നുണ്ട്. 

തന്നെ വിടാതെ പിന്തുടരുന്ന തിന്മയുടെ അവതാരമായ കൊള്ളപ്പലിശക്കാരനെ ഫൗസ്റ്റ് ഒടുവില്‍ കല്ലുകള്‍കൊണ്ട് ചതച്ച് മൃതപ്രായനാക്കിവിടുന്നു. പിന്നീടങ്ങോട്ട് ഫൗസ്റ്റിന്റെ യാത്ര ഒറ്റയ്ക്കാണ്. ജീവിതാന്വേഷണയാത്രയില്‍ എല്ലാവരും ഒറ്റക്കാണെന്ന് സൂചിപ്പിക്കുകയാവണം സൊഖുറോവ്. ജീവിതത്തിന്റെ അര്‍ഥവും സൗന്ദര്യവും തേടിപ്പോകുന്ന ഫൗസ്റ്റ് ഒടുവില്‍ പ്രകൃതിശക്തിയിലാണ് സൗന്ദര്യവും ആഹ്‌ളാദവും കണ്ടെത്തുന്നത്.തുടക്കത്തില്‍, സ്വര്‍ഗത്തില്‍ നിന്നിറങ്ങിവരികയാണ് ക്യാമറ. നേരെയത് ഫൗസ്റ്റിന്റെ ശസ്ത്രക്രിയാമുറിയില്‍ നിലയുറപ്പിക്കുന്നു. 
ഒരു മനുഷ്യശരീരം കീറിമുറിക്കുകയാണവിടെ. അലസമെന്നു തോന്നും മട്ടില്‍, എന്നാല്‍ കൃത്യതയോടെയാണ് ഫൗസ്റ്റ് തന്റെ ജോലി നിര്‍വഹിക്കുന്നത്. ഇതിനിടയില്‍ ഫൗസ്റ്റും അയാളുടെ വിദ്യാര്‍ഥിയും തമ്മില്‍ ഗഹനമായ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ നിന്നാണ് അന്വേഷണയാത്രയ്ക്കുള്ള അഭിനിവേശം അയാളില്‍ നിറയുന്നത്. 

മൊളോഖിലും റ്റോറസിലും സണ്ണിലും സൊഖുറോവിന് ചരിത്രത്തോട് നീതി പുലര്‍ത്തേണ്ടതുണ്ടായിരുന്നു. ചരിത്രപുരുഷന്മാരെ ഭാവനാലോകത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കാനാവില്ല. എന്നാല്‍, ഫൗസ്റ്റിലെത്തുമ്പോള്‍ സംവിധായകന് ചരിത്രത്തിന്റെ കണിശത ഉപേക്ഷിക്കാന്‍ കഴിയുന്നു. ഇതിലെ നായകന്‍ എന്തുകൊണ്ടും സര്‍വതന്ത്ര സ്വതന്ത്രനാണ് . കുറ്റിയില്‍ തളച്ചിട്ട മൂന്നു ചരിത്രനായകരെയാണ് ആദ്യത്തെ മൂന്നു സിനിമയിലും നമ്മള്‍ കണ്ടത്. പിരിമുറുക്കമനുഭവിക്കുന്ന സാധാരണ മനുഷ്യരെപ്പോലെയായിരുന്നു അവര്‍. ഹിറ്റ്‌ലര്‍ ബര്‍ലിനപ്പുറത്തേക്ക് പോകുന്നില്ല. ലെനിന്‍ ചക്രക്കസേരയിലും ഇരുണ്ട മുറിയിലുമിരുന്ന് അന്ത്യനിമിഷം എണ്ണുകയാണ്. ഹിരോഹിതോ ആകട്ടെ, യുദ്ധം തരിപ്പണമാക്കിയ ടോക്കിയോ നഗരത്തിലെ തടവുകാരനാണ്. ഫൗസ്റ്റ് പക്ഷേ, എവിടെയും തളച്ചിടപ്പെടുന്നില്ല. അയാള്‍ സഞ്ചാരിയാണ്. അയാള്‍ക്ക് അധികാരത്തിന്റെയോ കുടുംബത്തിന്റെയോ കെട്ടുപാടുകളില്ല. കാഴ്ചകള്‍ കണ്ട്, ജീവിതമാസ്വദിച്ച് , അഭൗമമായ ലോകം തേടുകയാണയാള്‍. 

വര്‍ണങ്ങളുടെ ധാരാളിത്തം സൊഖുറോവിന്റെ ചിത്രങ്ങളില്‍ പൊതുവെ കാണാനാവില്ല.കടുത്ത നിറത്തിനു പകരം വിഷാദമുണര്‍ത്തുന്ന അരണ്ട വര്‍ണങ്ങളാണ് മിക്ക രംഗങ്ങളിലും അദ്ദേഹം ഉപയോഗിക്കുക. മഞ്ഞ, പച്ച, നീല എന്നിവയുടെ നരച്ച നിറം. ' ഫൗസ്റ്റ ി ' ലെ ഇടുങ്ങിയ വഴികളും ഇരുണ്ട തെരുവുകളും വിലാപയാത്രയുമൊക്കെ പ്രത്യക്ഷപ്പെടുന്നത് മങ്ങിയ നിറങ്ങളിലാണ്.