Saturday, March 8, 2008

ഗെയ്‌ഷയുടെ ഓര്‍മക്കുറിപ്പ്‌

ജാപ്പനീസ്‌ ഭാഷയില്‍ `ഗെയ്‌ഷ' എന്നാല്‍ കലാകാരി എന്നാണര്‍ഥം. ഗെയ്‌ഷമാര്‍ പൊങ്ങുതടിപോലെയാണ്‌. ഒഴുക്കില്‍ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരുക എന്നതാണവരുടെ വിധി. അവര്‍ക്ക്‌ പ്രതീക്ഷിക്കാനൊന്നുമില്ല. ആര്‍ക്കോ വേണ്ടിയുള്ള ജന്മമാണവരുടേത്‌. രാത്രിയുടെ മാത്രം അലങ്കാരമാണവര്‍. അവര്‍ക്കാരെയും പ്രണയിക്കാന്‍ പാടില്ല. കുടുംബബന്ധം പാടില്ല. ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും യഥാര്‍ഥ മുഖം ഒളിപ്പിക്കാന്‍ വേണ്ടി അവര്‍ മുഖത്ത്‌ ചായമിടുന്നു. വിലപിടിച്ച പട്ടിന്‍െറ കിമോണ അണിയുന്നു. പാട്ടുപാടുന്നു, നൃത്തം ചെയ്യുന്നു, മധുരമായി സംസാരിക്കുന്നു. അവര്‍ കലാകാരികളാണ്‌. ശരീരമല്ല, കലയിലെ പ്രാവീണ്യമാണവര്‍ വില്‍ക്കുന്നത്‌. ഗെയ്‌ഷയുടെ ജീവിതം നിലനിര്‍ത്താന്‍ വേണ്ടിവരുന്ന ഭാരിച്ച ചെലവുകള്‍ക്കായി ഏതെങ്കിലുമൊരു സമ്പന്നനെ `രക്ഷിതാവാ'യി നേടുന്നതോടെ അവരുടെ ജീവിതം `പൂര്‍ണ'മാകുന്നു. ഒടുവില്‍ ഗെയ്‌ഷത്തെരുവിലെ ഏതെങ്കിലും അടഞ്ഞ മുറിയില്‍ കരിന്തിരിയായി അണയുന്നു.

രണ്ടാം ലോക മഹായുദ്ധകാലംവരെ ജപ്പാനില്‍ ശക്തമായി നിലനിന്നിരുന്ന ഒരു വിഭാഗമാണ്‌ ഗെയ്‌ഷമാര്‍. 1920കളില്‍ എണ്‍പതിനായിരത്തിലധികം ഗെയ്‌ഷമാര്‍ ഉണ്ടായിരുന്നു എന്നാണ്‌ കണക്ക്‌. ഇന്ന്‌ അത്തരക്കാരെ കാണാനാവില്ല. എങ്കിലും ചിലയിടത്തൊക്കെ ചിലരിങ്ങനെ ജീവിച്ചുപോകുന്നുണ്ട്‌.ദാരിദ്ര്യത്തില്‍ പിറന്ന്‌, ഒമ്പതാം വയസ്സില്‍ ഗെയ്‌ഷത്തെരുവില്‍ വില്‍ക്കപ്പെട്ട്‌, ദുരിതപര്‍വങ്ങള്‍ താണ്ടി, സേ്‌നഹിച്ച പുരുഷനോടൊപ്പം മറ്റൊരു ജീവിതത്തിലേക്ക്‌ ആഹ്ലാദത്തോടെ നടന്നുപോയ ചിയോ എന്ന സയൂരിയുടെ കഥയാണ്‌ അമേരിക്കന്‍ സംവിധായകനായ റോബ്‌ മാര്‍ഷല്‍ `മെമ്മോയേഴ്‌സ്‌ ഓഫ്‌ എ ഗെയ്‌ഷ' എന്ന ഇംഗ്ലീഷ്‌ ചിത്രത്തിലൂടെ പറയുന്നത്‌. ആര്‍തര്‍ ഗോള്‍ ഡന്‍ ഇതേപേരിലെഴുതിയ നോവലാണ്‌ 2005ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്‌ക്കാധാരം (40 ലക്ഷം കോപ്പി വിറ്റുപോയ നോവലാണിത്‌. 32 ഭാഷകളിലേക്ക്‌ ഈ കൃതി വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌).

റോബ്‌ മാര്‍ഷലിന്‍െറ സംവിധാന മികവും ഡയോണ്‍ ബീബെയുടെ വിരുതേറിയ ഛായാഗ്രഹണവും `മെമ്മോയേഴ്‌സ്‌ ഓഫ്‌ എ ഗെയ്‌ഷ'യെ അവിസ്‌മരണീയ അനുഭവമാക്കി മാറ്റുന്നു. ചിയോയുടെ ബാല്യവും യൗവനവും പൂത്തുലയുന്ന ഗെയ്‌ഷത്തെരുവില്‍ ജീവിതത്തിന്‍െറ സമസ്‌ത ഭാവങ്ങളും സംവിധായകന്‍ കണ്ടെത്തുന്നു. 135 മിനിറ്റു നീണ്ട ഈ ചിത്രത്തില്‍ അനാവശ്യവും വിരസവുമായ ഒരു രംഗംപോലും എടുത്തുകാട്ടാനില്ല. കണിശമായ എഡിറ്റിങ്‌ ചിത്രത്തിനൊരു താളം നല്‍കുന്നു.
1929ലാണ്‌ കഥ തുടങ്ങുന്നത്‌, കനത്ത മഴപെയ്യുന്ന ഒരു രാത്രി. ഒമ്പതുകാരി ചിയോയെയും ചേച്ചി സത്‌സുവിനെയും തനാക്ക എന്നൊരാള്‍ക്ക്‌ അച്ഛന്‍ വില്‍ക്കുകയാണ്‌. സുന്ദരിയായ ചിയോ ഗെയ്‌ഷമാര്‍ താമസിക്കുന്ന തെരുവില്‍ (ഒക്കിയ) എത്തിപ്പെടുന്നു. അവിടത്തെ നടത്തിപ്പുകാരി `അമ്മ'യാണ്‌ അവളെ വാങ്ങുന്നത്‌. സഹോദരി സത്‌സു തൊട്ടടുത്തുള്ള അനാശാസ്യ കേന്ദ്രത്തിലാണ്‌ എത്തുന്നതണ്‌.ഗെയ്‌ഷയായി പരിശീലനം നേടുന്ന പമ്പ്‌കിന്‍ എന്ന പെണ്‍കുട്ടിയായിരുന്നു ചിയോയുടെ കൂട്ടുകാരി. ഗെയ്‌ഷയാണെങ്കിലും സ്വന്തം വഴിയിലൂടെ സഞ്ചരിക്കുന്ന ഹത്‌സുമോമോ എന്ന യുവതി ചിയോയെ ഒറ്റനോട്ടത്തില്‍ത്തന്നെ വരുംകാല എതിരാളിയായി കണ്ടു.
എങ്ങനെയെങ്കിലും ചിയോയെ നശിപ്പിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.സഹോദരിയെ ഓര്‍ത്ത്‌ എന്നും കരയും ചിയോ. ഒരു ദിവസം അവള്‍ സത്‌സുവിനെ ചെന്നുകാണുന്നു. അടുത്തദിവസം രാത്രി സ്ഥലംവിടാന്‍ ഇരുവരും തീരുമാനിക്കുന്നു. രാത്രി `ഒക്കിയ'യില്‍ തിരിച്ചെത്തിയ ചിയോ അരുതാത്ത കാഴ്‌ച കണ്ടു. ഹത്‌സുമോമോ കാമുകനുമൊത്ത്‌ രതിക്രീഡ നടത്തുന്നു. തന്‍െറ രഹസ്യം `അമ്മ' അറിയാതിരിക്കാന്‍ ഹത്‌സുമോമോ ചിയോയെ്‌ക്കതിരെ ആരോപണമുന്നയിക്കുന്നു. തന്‍െറ പണം മോഷ്‌ടിച്ച്‌ ചിയോ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. `അമ്മ' ചിയോയെ ശിക്ഷിക്കുന്നു. അടി സഹിക്കാനാവാതെ ചിയോ താന്‍ കണ്ട കാര്യം വെളിപ്പെടുത്തുന്നു.`ഒക്കിയ'യുടെ മേല്‌പുരയിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കവെ ചിയോയ്‌ക്ക്‌ വീണു പരിക്കേല്‍ക്കുന്നു. ഇതിന്‍െറ ശിക്ഷയായി അവളെ വേലക്കാരിയാക്കി മാറ്റുന്നു. ഗെയ്‌ഷസ്‌കൂളിലെ പഠനവും നിര്‍ത്തി. ഇതിനിടെ, അച്ഛനും അമ്മയും മരിച്ച വിവരം ചിയോ അറിയുന്നു. സത്‌സു രക്ഷപ്പെട്ട വിവരവും അവളറിയുന്നു.
സുനോഗവ നദിയിലെ പാലത്തില്‍വെച്ച്‌ ഒരു കമ്പനിയുടെ ചെയര്‍മാനായ ഇവാമുറ എന്ന മധ്യവയസ്‌കന്‍ ദുഃഖിതയായ ചിയോയെ കണ്ടുമുട്ടുന്നു. അവളുടെ തിളങ്ങുന്ന കണ്ണുകളാണ്‌ അയാളെ ആകര്‍ഷിച്ചത്‌. വസന്തകാല നൃത്തത്തിനു പോവുകയായിരുന്നു ചെയര്‍മാന്‍. കൂടെ ഒരു ഗെയ്‌ഷയുമുണ്ട്‌. `നീ വീണോ' എന്നു ചോദിച്ച്‌ ചെയര്‍മാന്‍ അടുത്തു വരുന്നു. അയാളിലാണ്‌ ചിയോ ആദ്യമായി കരുണയുള്ള ഹൃദയം കണ്ടെത്തുന്നത്‌. ചെയര്‍മാന്‍ അവള്‍ക്ക്‌ ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നു. കുറച്ചു പണം തന്‍െറ കര്‍ച്ചീഫില്‍ പൊതിഞ്ഞ്‌ നല്‍കുന്നു. മനസ്സു നിറഞ്ഞ പുഞ്ചിരി പകരമായി വാങ്ങി, അവളുടെ കവിളില്‍ സേ്‌നഹത്തോടെ തലോടി അയാള്‍ യാത്ര പറയുന്നു. ആ നിമിഷങ്ങള്‍ ചിയോയെ വല്ലാതെ സ്‌പര്‍ശിച്ചു. അവളുടെ മനസ്സ്‌ ചെയര്‍മാന്‍െറ കാരുണ്യത്തിനു പിന്നാലെ നീങ്ങി. അയാളുടെ ലോകത്ത്‌ എത്തിപ്പെടാന്‍ അവള്‍ കൊതിച്ചു. ഒരു ഗെയ്‌ഷയായി അയാളെ വീണ്ടും കണ്ടുമുട്ടണം. ചെയര്‍മാന്‍ പണം പൊതിഞ്ഞു നല്‍കിയ കര്‍ച്ചീഫ്‌ അവള്‍ നിധിപോലെ സൂക്ഷിച്ചു.മമേഹ എന്ന ഗെയ്‌ഷ ചിയോയെ സ്വന്തം സഹോദരിയെപ്പോലെ ഏറ്റെടുക്കുന്നു. നല്ലൊരു ഗെയ്‌ഷയായി മാറാന്‍ മമേഹ അവളെ പരിശീലിപ്പിക്കുന്നു. ചിയോ പുതിയ പേര്‌ സ്വീകരിച്ചു-സയൂരി. സയൂരിക്കിപ്പോള്‍ പതിനഞ്ച്‌ വയസ്സായി. പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവള്‍ പരിശീലിച്ചുകഴിഞ്ഞു.
സൗന്ദര്യത്തിന്‍െറ മറ്റൊരു ലോകമാണ്‌ ഗെയ്‌ഷമാര്‍ സൃഷ്‌ടിക്കുന്നതെന്ന്‌ മമേഹ പറയുന്നു. ഒറ്റ നോട്ടത്തില്‍ ഒരു പുരുഷനെ ആകര്‍ഷണ വലയത്തില്‍ വീഴ്‌ത്താന്‍ കഴിയുന്നതുവരെ ഒരുത്തിയും ഗെയ്‌ഷയാകുന്നില്ല എന്നാണ്‌ മമേഹയുടെ അഭിപ്രായം, ചായയുണ്ടാക്കുമ്പോള്‍, മദ്യം പകരുമ്പോള്‍, നൃത്തം ചെയ്യുമ്പോള്‍, വേഷമണിയുമ്പോള്‍ ചിയോയുടെ മനസ്സ്‌ ചെയര്‍മാനിലായിരുന്നു. അദ്ദേഹത്തിനു വേണ്ടിയാണ്‌ ,അദ്ദേഹം കാണാനാണ്‌ താന്‍ ഒരുങ്ങുന്നത്‌.ഗെയ്‌ഷയായി സയൂരിയുടെ അരങ്ങേറ്റം നടക്കുന്നു. അവളുടെ സൗന്ദര്യത്തിനും നൃത്തത്തിനും മുന്നില്‍ സദസ്യര്‍ നിശ്ശബ്ദരായി. സമ്പന്നരെല്ലാം സയൂരിയുടെ സാമീപ്യം കൊതിച്ചു.ഒരു ദിവസം മമേഹ സയൂരിയെ സുമോഗുസ്‌തി മത്സരം കാണാന്‍ കൊണ്ടുപോകുന്നു. അവിടെ വെച്ച്‌ ചെയര്‍മാനെ കാണുകയായിരുന്നു ഉദ്ദേശ്യം. മുറിവേറ്റ സിഹത്തെപ്പോലെ ഹത്‌സുമോമോ എന്ന ഗെയ്‌ഷ സയൂരിയുടെ പിന്നാലെതന്നെയുണ്ട്‌. അവള്‍ക്ക്‌ സംശയം തോന്നാതിരിക്കാന്‍ മമേഹസയൂരിയെ ചെയര്‍മാന്‍െറ അടുത്തേക്ക്‌ വിടുന്നില്ല.
ചെയര്‍മാന്‍െറ ബിസിനസ്‌ പാര്‍ട്ട്‌ണറായ നോബു തോഷികാസുവുമായി അടുത്തിടപഴകാന്‍ മമേഹ നിര്‍ദേശിക്കുന്നു. ഗെയ്‌ഷവിരോധിയാണ ്‌നോബു. പക്ഷേ, സയൂരിയുടെ ഹൃദ്യമായ പെരുമാറ്റവും സംഭാഷണ ചാതുരിയും അയാളുടെ മനസ്സിളക്കുന്നു. തന്‍െറ മനസ്സിലുള്ളത്‌ ചെയര്‍മാനോട്‌ പറയാനാവാതെ സയൂരി അഭിനയം തുടര്‍ന്നു. ചെയര്‍മാന്‍ സയൂരിയെ തിരിച്ചറിഞ്ഞ മട്ടേയില്ല.ഇതിനിടെ ഗെയ്‌ഷമാരുടെ `അമ്മ' പമ്പ്‌ കിന്നിനെ മകളായി ദത്തെടുക്കാന്‍ ആലോചിക്കുന്നു. അങ്ങനെ വന്നാല്‍ അത്‌ സയൂരിയുടെ ഭാവിയെ ബാധിക്കുമെന്ന്‌ കണക്കുകൂട്ടുന്ന മമേഹ അതിനെതിരെ കരുനീക്കുന്നു. ഇതോടെ, പമ്പ്‌ കിനും സയൂരിയുടെ ശത്രുവായി.ഒക്കിയയിലെ ഏറ്റവും പ്രശസ്‌തയായ ഗെയ്‌ഷയായി മാറി സയൂരി. ഗെയ്‌ഷയെ ലേലം വിളിച്ചാണ്‌ പ്രമാണിമാര്‍ `രക്ഷാകര്‍ത്താവായി' മാറുന്നത്‌. ഡോ.ക്രാബ്‌ എന്നൊരാള്‍ 15,000 യെന്നിന്‌ സയൂരിയെ ലേലത്തില്‍ പിടിക്കുന്നു.
ഇതിനിടെ രണ്ടാം ലോകമഹായുദ്ധംപൊട്ടിപുറപ്പെടുന്നു. അമേരിക്കന്‍ സൈനികര്‍ ഗെയ്‌ഷതെരുവിലുമെത്തി. അവരുടെ തേര്‍വാഴ്‌ചയില്‍ നിന്ന്‌ ചെയര്‍മാനും നോബുവും സയൂരിയെയും മമേഹയെയും രക്ഷപ്പെടുത്തുന്നു. രണ്ടുപേരെയും രണ്ട്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നു.യുദ്ധകാലത്ത്‌ ഒരു വിവരവും പുറത്തുവരുന്നില്ല. മരണത്തിന്‍െറയും പരാജയത്തിന്‍െറയും അപമാനത്തിന്‍െറയും വാര്‍ത്തകള്‍ മാത്രമേ എവിടെ നിന്നും കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. നഗരങ്ങള്‍ പുകമേഘങ്ങളായി, കത്തിയമരുന്നതിന്‍െറ വാര്‍ത്തകളും ഇടയ്‌ക്കിടെ വന്നുകൊണ്ടിരുന്നു. പഴയതൊക്കെ സ്വപ്‌നസമാനമായി മറവിയിലേക്ക്‌ നീങ്ങുന്ന കാലത്താണ്‌ സയൂരിയെ ജീവിതം വീണ്ടും വിളിക്കുന്നത്‌. ഒരു കുഗ്രാമത്തില്‍ അലക്കുജോലി ചെയ്‌തു കഴിയവെ നോബു അവളെ കാണാനെത്തുന്നു.
യുദ്ധം അവസാനിച്ചിരുന്നു. ചെയര്‍മാന്‍െറയും നോബുവിന്‍െറയും ബിസിനസ്‌ സാമ്രാജ്യം തകര്‍ന്നടിഞ്ഞു. അത്‌ വീണ്ടെടുക്കണമെങ്കില്‍ അമേരിക്കയുടെ ധനസഹായം കിട്ടണം. അതിന്‌ ഒരു കേണലിനെ പ്രീതിപ്പെടുത്തണം . സയൂരി സഹായിച്ചേ പറ്റൂഎന്ന്‌ നോബു കേണപേക്ഷിക്കുന്നു. ചെയര്‍മാനെ വീണ്ടും കണ്ടുമുട്ടാമെന്നവിശ്വാസം സയൂരിയെ വീണ്ടും ഗെയ്‌ഷയായി വേഷം കെട്ടാന്‍ പ്രേരിപ്പിക്കുന്നു. ചെയര്‍മാനും നോബുവും കേണലുമെല്ലാം സയൂരിയുടെ കലാവിരുതില്‍ തൃപ്‌തരായി. പക്ഷേ, കേണലിന്‌ ഒന്നുകൂടി വേണമായിരുന്നു. അവളെ ഒറ്റയ്‌ക്ക്‌ കിട്ടാന്‍ അയാള്‍ കൊതിച്ചു. വ്യഭിചാരം ഗെയ്‌ഷയ്‌ക്ക്‌ ചേര്‍ന്നതല്ലെന്നു പറഞ്ഞ്‌ സയൂരി അയാളെ നിരാശനാക്കുന്നു. `പണമാണോ പ്രശ്‌നം' എന്ന കേണലിന്‍െറ ചോദ്യത്തിന്‌ സയൂരിയുടെ ശാന്തമായ മറുപടി ഇതായിരുന്നു: `എനിക്ക്‌ ഞാനൊരു വിലയിടുകയാണെങ്കില്‍ നിങ്ങള്‍ക്കത്‌ ഒരിക്കലും തരാനാവില്ല'.ബിസിനസ്‌ സാമ്രാജ്യം വീണ്ടും കെട്ടിപ്പടുക്കാനാവില്ലെന്ന തിരിച്ചറിവില്‍ നോബു സയൂരിയെ കഠിനമായി ശകാരിക്കുന്നു. മമേഹയും അവളെ കുറ്റപ്പെടുത്തുന്നു. സ്വന്തം വിധി നിര്‍ണയിക്കാന്‍ ഗെയ്‌ഷയ്‌ക്ക്‌ഒരവകാശവുമില്ലെന്ന്‌ മമേഹ ഓര്‍മപ്പെടുത്തുന്നു.മനസ്സില്ലാ മനസ്സോടെ ഒടുവില്‍ കേണലിന്‌ കീഴടങ്ങാന്‍ സയൂരി തീരുമാനിക്കുന്നു. കേണലുമായി സംഗമം നടക്കുന്ന സമയത്ത്‌ നോബുവിനെ അവിടെയെത്തിക്കാന്‍ സയൂരി പഴയ കൂട്ടുകാരി പമ്പ്‌കിന്നിനെ ശട്ടംകെട്ടുന്നു. താന്‍ അകപ്പെട്ട ദയനീയാവസ്ഥയില്‍ നിന്ന്‌ നോബു തന്നെ രക്ഷിക്കും എന്നു സയൂരി കണക്കുകൂട്ടി. പമ്പ്‌കിന്‍ പക്ഷേ, പഴയ പക വീട്ടി. അവള്‍ നോബുവിന്‌ പകരം ചെയര്‍മാനെയാണ്‌ വിളിച്ചുകൊണ്ടുവരുന്നത്‌. സത്യം ബോധ്യപ്പെടുത്താന്‍ സയൂരി ചെയര്‍മാന്‍െറ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല.ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രി, ഒരു പ്രമുഖനെ കാണാനുണ്ടെന്ന്‌ പറഞ്ഞ്‌ മമേഹ സയൂരിയെ വീണ്ടും ഗെയ്‌ഷയായി അണിയിച്ചൊരുക്കുന്നു. നോബുവിനെ കാണാനാണ്‌ പോകുന്നത്‌. അയാള്‍ വീണ്ടും പണക്കാരനാകാന്‍ പോകുന്നു. സയൂരിയുടെ രക്ഷിതാവാകാന്‍ അയാള്‍ സമ്മതിച്ചു-ഇങ്ങനെയൊക്കെയാണ്‌ മമേഹ പറയുന്നത്‌. സയൂരി നിര്‍ദിഷ്‌ട സ്ഥലത്ത്‌ നോബുവിനെ കാത്തുനില്‍ക്കുന്നു. ഏറെനേരം കഴിഞ്ഞു. അയാളെ കാണാനില്ല. പിന്നില്‍ നിന്ന്‌ ഒരു കൈ പതുക്കെ അവളുടെ തോളില്‍ പതിക്കുന്നു. അത്‌ ചെയര്‍മാനായിരുന്നു. അവര്‍ ഒന്നാകുന്നതോടെ ചിത്രം അവസാനിക്കുന്നു.
ആറ്‌ ഓസ്‌്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള `മെമ്മോയേഴ്‌സ്‌ ഓഫ്‌ എ ഗെയ്‌ഷ'യിലെ പ്രധാന താരങ്ങളെല്ലാം ചൈനക്കാരാണ്‌. വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കും എന്ന്‌ ഭയന്ന്‌ ചൈനയില്‍ ഈ സിനിമ നിരോധിച്ചിരിക്കുകയാണ്‌.സമൂഹം പുച്ഛത്തോടെയും പരിഹാസത്തോടെയും കാണുന്ന ഗെയ്‌ഷമാരെ കരുണാര്‍ദ്രമായാണ്‌ സംവിധായകന്‍ നോക്കുന്നത്‌. കെ.പി. കുമാരന്‍െറ `രുഗ്‌മിണി'യിലേതുപോലെ മനുഷ്യത്വപൂര്‍ണമായ ട്രീറ്റ്‌മെന്‍റിലൂടെ ഗെയ്‌ഷമാരുടെ സങ്കടങ്ങള്‍ പ്രേക്ഷകരിലേക്ക്‌ പകരുന്നു. രുഗ്‌മിണി എന്ന പെണ്‍കുട്ടിക്ക്‌ പാവക്കുട്ടിയെ സമ്മാനിക്കുന്ന ആ പോലീസുകാരനെ ഓര്‍മിപ്പിക്കുന്നു ചെയര്‍മാന്‍. സമൂഹത്തിന്‍െറ കാഴ്‌ചപ്പാടിലൂടെയല്ല സംവിധായകന്‍ റോബ്‌ മാര്‍ഷല്‍ നോക്കുന്നത്‌. ഏതെല്ലാമോ പ്രവാഹങ്ങളില്‍പ്പെട്ട്‌, വിലക്കപ്പെട്ട ഇടങ്ങളില്‍ ചെന്ന്‌ അടിയേണ്ടിവരുന്ന കുറേ മനുഷ്യരെയാണ്‌ അദ്ദേഹം ഗെയ്‌ഷത്തെരുവില്‍ കണ്ടത്‌(അനാശാസ്യവൃത്തിക്കായി ഉപയോഗിക്കുമ്പോഴും പെണ്‍കുട്ടികളെ `മക്കളേ' എന്നു വിളിക്കുന്ന `രുഗ്‌മിണി'യിലെ നടത്തിപ്പുകാരിയെ കെ.പി. കുമാരന്‍ അവതരിപ്പിക്കുന്നതും ഇതേ കരുണയോടെത്തന്നെയാണ്‌).രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാനാണ്‌ ഈ സിനിമയുടെ പശ്ചാത്തലം. അന്ന്‌ ജപ്പാനിലെ ഗ്രാമീണ ജീവിതത്തില്‍ ദാരിദ്ര്യം ആഴത്തില്‍ നഖമമര്‍ത്തിയിരുന്നു. അച്ഛനമ്മമാര്‍ മക്കളെ വില്‌ക്കുന്ന അവസ്ഥയായിരുന്നു. ഒരിക്കലും അടച്ചുവീട്ടാനാവാത്ത കടക്കെണിയിലാണ്‌ വില്‌ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കുടുങ്ങിയിരുന്നത്‌.
സയൂരിയുടെ ഓര്‍മക്കുറിപ്പുകളാണ്‌ ഈ സിനിമ. തന്നെപ്പോലുള്ള ഒരാളുടെ കഥ ആരും പറയാറില്ലെന്ന്‌ സയൂരി തുടക്കത്തില്‍ത്തന്നെ സങ്കടപ്പെടുന്നു. തങ്ങള്‍ ചക്രവര്‍ത്തിനിമാരോ രാജ്ഞിമാരോ അല്ല. നിഷിദ്ധവും ഏതു നിമിഷവും തകര്‍ന്നടിയാവുന്നതുമായ ഒരു ലോകത്തിന്‍െറ സാധാരണ പ്രതിനിധികള്‍ മാത്രം. ആഹ്ലാദിക്കാന്‍, ഓര്‍മയില്‍ സൂക്ഷിക്കാന്‍ കിട്ടുന്ന നിമിഷങ്ങള്‍ എത്രയോ കുറവ്‌. അത്തരമൊരു ജീവിതത്തില്‍ ഒരു മിന്നല്‍പ്പിണരായി കടന്നുപോയ ഒരു സേ്‌നഹസ്‌പര്‍ശമാണ്‌ ഇതിവൃത്തത്തിന്‍െറ കാതലായ അംശം. ചിയോ എന്ന സയൂരിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌ ആ സ്‌പര്‍ശമാണ്‌. `മഴനിറമുള്ള' ആ തിളങ്ങുന്ന കണ്ണുകള്‍ ചെയര്‍മാന്‍െറ മനസ്സിലും പതിഞ്ഞിരുന്നു എന്ന്‌ അവസാനഭാഗത്ത്‌ നമ്മളറിയുന്നു. തന്‍െറ ജീവിതത്തിന്‌ പുഴുക്കുത്തേല്‍ക്കാതിരിക്കാന്‍ ചെയര്‍മാന്‍തന്നെയാണ്‌ മമേഹയെ രക്ഷകയായി വിട്ടത്‌ എന്ന കാര്യം സയൂരിക്കെന്നപോലെ നമുക്കും ഒടുവിലാണ്‌ മനസ്സിലാകുന്നത്‌. ചിത്രാവസാനത്തില്‍ സയൂരി അപ്രത്യക്ഷയാകുന്നു. പകരം, ആ സ്ഥാനത്ത്‌ ആഹ്ലാദവതിയായ ചിയോയെ കാണാനാകുന്നു. അവള്‍ സുനോഗവ നദിയിലെ പാലത്തില്‍ പറന്നു നടക്കുകയാണ്‌, പഴയ കൊച്ചുപെണ്‍കുട്ടിയായി.

2 comments:

T Suresh Babu said...

ദാരിദ്ര്യത്തില്‍ പിറന്ന്‌, ഒമ്പതാം വയസ്സില്‍ ഗെയ്‌ഷത്തെരുവില്‍ വില്‍ക്കപ്പെട്ട്‌, ദുരിതപര്‍വങ്ങള്‍ താണ്ടി, സേ്‌നഹിച്ച പുരുഷനോടൊപ്പം മറ്റൊരു ജീവിതത്തിലേക്ക്‌ ആഹ്ലാദത്തോടെ നടന്നുപോയ ചിയോ എന്ന സയൂരിയുടെ കഥയാണ്‌ അമേരിക്കന്‍ സംവിധായകനായ റോബ്‌ മാര്‍ഷല്‍ `മെമ്മോയേഴ്‌സ്‌ ഓഫ്‌ എ ഗെയ്‌ഷ' എന്ന ഇംഗ്ലീഷ്‌ ചിത്രത്തിലൂടെ പറയുന്നത്‌. ആര്‍തര്‍ ഗോള്‍ ഡന്‍ ഇതേപേരിലെഴുതിയ നോവലാണ്‌ 2005ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്‌ക്കാധാരം

ശ്രീ said...

നല്ല വിവരണം.
:)