Sunday, April 6, 2008

അരുതാത്ത കാഴ്‌ചകളുമായി `ദൈവത്തിന്‍െറ നഗരം'




അധോലോകപ്രവര്‍ത്തനങ്ങള്‍ ഇതിവൃത്തമാക്കിയ ഗാങ്‌സ്റ്റര്‍ സിനിമകളുടെ പൂവര്‍ഷമായിരുന്നു 2002. ഈ ഗണത്തില്‍, പ്രധാനപ്പെട്ട നാലു സിനിമകളാണ്‌ നിരൂപകശ്രദ്ധ നേടിയത്‌. ഫെര്‍ണാണ്ടോ മീറെല്ലെസിന്‍െറ `സിറ്റി ഓഫ്‌ ഗോഡ്‌', മാര്‍ട്ടിന്‍ സേ്‌കാര്‍സെസെയുടെ `ഗാങ്‌സ്‌ ഓഫ്‌ ന്യൂയോര്‍ക്ക്‌', സാം മെന്‍ഡസിന്‍െറ `റോഡ്‌ ടു പെര്‍ഡിഷന്‍', സൈ്‌പക്ക്‌ ലീയുടെ `ട്വന്‍റിഫിഫ്‌ത്ത്‌ അവര്‍' എന്നിവയാണ്‌ ഈ ചിത്രങ്ങള്‍. കൂട്ടത്തില്‍ മികച്ചത്‌ പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ബ്രസീലിയന്‍ ചിത്രമായ `സിറ്റി ഓഫ്‌ ഗോഡ്‌' ആണെന്നാണ്‌ നിരൂപകമതം.

ബ്രസീലിലെ പ്രധാന നഗരമായ റിയോ ഡി ജനീറോവില്‍ 1960-കളില്‍ തുടങ്ങിയ ഭവനപദ്ധതിയുടെ പേരാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌'. പാവങ്ങള്‍ക്ക്‌ ഒരു വീട്‌ എന്ന മഹത്തായ സ്വപ്‌നമായിരുന്നു ഇതിനുപിന്നില്‍ എന്നാണ്‌ ഭരണകൂടത്തിന്‍െറ വ്യാഖ്യാനം. പക്ഷേ, സത്യം മറ്റൊന്നായിരുന്നു. നഗരഹൃദയത്തിലെ സമ്പന്നസമൂഹത്തില്‍നിന്ന്‌ അകറ്റി പാവങ്ങളെ ചേരികളില്‍ ഒതുക്കാനായിരുന്നു ശ്രമം. നിയമപാലകര്‍ തിരിഞ്ഞുനോക്കാതായതോടെ ചേരികളില്‍ അധോലോകം പിടിമുറുക്കി. അവിടെ അക്രമവും മയക്കുമരുന്ന്‌ വ്യാപാരവും തഴച്ചുവളര്‍ന്നു. മയക്കുമരുന്നുമാഫിയകള്‍ കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി. അവരുടെ ബാല്യവും കൗമാരവും യൗവനവും തെരുവുകളിലെ ചേറില്‍ പുതഞ്ഞു. ഇരുപതുവയസ്സിനപ്പുറത്തെ ജീവിതം അവര്‍ക്ക്‌ ബോണസ്‌പോലെയായി.


1960-കളുടെ അവസാനത്തിലും എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും ബ്രസീലില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും അധോലോകസംസ്‌കാരത്തിന്‍െറ വ്യാപനവുമാണ്‌ ഈ ചിത്രം അനാവരണം ചെയ്യുന്നത്‌. മുഖ്യധാരയില്‍നിന്ന്‌ അകറ്റപ്പെട്ട, പ്രാന്തവല്‌ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനുമേല്‍ എങ്ങനെയെല്ലാം തിന്മയുടെ ശക്തികള്‍ അധീശത്വം നേടുന്നു എന്നു വേദനയോടെ കാണുകയാണ്‌ സംവിധായകന്‍. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ ഒഴിഞ്ഞുപോന്ന വലിയൊരു വിഭാഗം ചേരികളിലാണ്‌ അഭയം കണ്ടെത്തുന്നത്‌. വെള്ളമോ വെളിച്ചമോ അധികാരികള്‍ അവര്‍ക്ക്‌ നല്‍കിയില്ല. ഇരുട്ടിലും ചൂടിലും അവര്‍ ജീവിതവും ദാരിദ്ര്യവും പങ്കുവെച്ചു. ബാല്യത്തിന്‍െറ നിഷ്‌കളങ്കതയും സേ്‌നഹവും നഷ്‌ടപ്പെട്ട കുട്ടികള്‍ തെരുവിലെ ഇരുട്ടിലേക്കാണിറങ്ങിയത്‌. കുറ്റകൃത്യങ്ങള്‍ അവര്‍ക്ക്‌ അതിജീവനത്തിനുള്ള മാര്‍ഗമായി. ഇരുട്ടില്‍ ഇരപിടിക്കാന്‍ കാത്തുനിന്ന അധോലോകസംഘങ്ങള്‍ക്ക്‌ കുട്ടികള്‍ തങ്ങളുടെ ജീവിതം പണയംവെച്ചു. അവരുടെ കൈകളില്‍ മയക്കുമരുന്നെത്തി, പണമെത്തി, തോക്കുകളുമെത്തി. മൃദുചിന്തകള്‍ അവര്‍ക്ക്‌ അന്യമായി. ആരെയും ഒന്നിനെയും ഭയമില്ലാതായി. ചോരയുടെ മണം അവരെ ഉന്മത്തരാക്കി. `ചത്തും കൊന്നും അടക്കിക്കൊള്ളാന്‍' തെരുവിലേക്കിറങ്ങുന്ന ഇത്തരം യൗവനങ്ങളാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ പ്രത്യക്ഷപ്പെടുന്നത്‌.

ചേരികളിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്‌ കഥ മുന്നോട്ടുപോകുന്നത്‌. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ ഏറെയും കുട്ടികളും കൗമാരക്കാരും യുവാക്കളുമാണ്‌. നിയന്ത്രണമില്ലാത്ത ജീവിതമാണ്‌ ചേരികളിലേത്‌. അവിടെ, തെറ്റിനടക്കാന്‍ വഴികളേറെയുണ്ട്‌. തെറ്റിക്കാന്‍ ആളുകളും. പ്രലോഭനങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ അപൂര്‍വം ചിലര്‍ക്കേ കഴിയൂ. അത്തരത്തില്‍, പുതുവഴി തേടുന്ന റോക്കറ്റ്‌ എന്ന ചെറുപ്പക്കാരനാണ്‌ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന കഥാപാത്രം. മറ്റൊന്ന്‌, സിനിമ മുഴുവന്‍ നിറഞ്ഞുനില്‌ക്കുന്ന നായകനാണ്‌. തിന്മയുടെ ആള്‍രൂപമായ ലിറ്റില്‍ ഡിസ്‌ എന്ന കഥാപാത്രം.

തുടക്കത്തില്‍, ഗൂസ്‌, ഷാഗി, ക്ലിപ്പര്‍ എന്നീ ചെറുപ്പക്കാരെയാണ്‌ നാം പരിചയപ്പെടുന്നത്‌. ഇത്‌ 1960-കളുടെ ഒടുവിലാണ്‌. ചേരിയിലെ പ്രധാന വില്ലന്മാരാണ്‌ ഈ മൂവര്‍സംഘം. അധോലോകവുമായി ബന്ധമൊന്നുമില്ലെങ്കിലും കുറച്ചൊക്കെ ക്രിമിനല്‍ ചരിത്രമുണ്ടിവര്‍ക്ക്‌. മോട്ടലുകള്‍ ആക്രമിച്ച്‌ പണം കവരുക, പാചകവാതകം കൊണ്ടുപോകുന്ന വണ്ടികള്‍ പിടിച്ചെടുത്ത്‌ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുക, ചെറിയതോതില്‍ അവിഹിതബന്ധങ്ങള്‍ ഒപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇവര്‍ വ്യാപൃതരാണ്‌. ഗൂസിന്‍െറ അനിയനാണ്‌ റോക്കറ്റ്‌. ഈ സിനിമയില്‍ കഥപറയുന്നത്‌ റോക്കറ്റാണ്‌. അവന്‍െറ കാഴ്‌ചപ്പാടിലൂടെയാണ്‌ സംഭവങ്ങള്‍ ഓരോന്നും അവതരിപ്പിക്കുന്നത്‌. അക്രമത്തിന്‍െറ വഴി റോക്കറ്റിനിഷ്‌ടമല്ല. ജ്യേഷ്‌ഠന്‍ വഴിതെറ്റിയവനാണെന്ന്‌ അറിയാമെങ്കിലും റോക്കറ്റിന്‌ അവനെ വെറുക്കാനാവുന്നില്ല. അനിയന്‍ പഠിച്ചു വളരണം എന്നാഗ്രഹിക്കുന്നവനാണ്‌ ഗൂസും. ഫോട്ടോഗ്രാഫിയിലായിരുന്നു റോക്കറ്റിന്‌ താല്‌പര്യം. ജീവിതസത്യങ്ങള്‍ അതേപടി പകര്‍ത്തുക. ഇതാണ്‌ തന്‍െറ ദൗത്യമെന്ന്‌ അവന്‍ ചെറുപ്പത്തിലേ തിരിച്ചറിയുന്നു. റോക്കറ്റിന്‍െറ സമപ്രായക്കാരനാണ്‌ ലിറ്റില്‍ഡിസ്‌. റോക്കറ്റില്‍നിന്നും തികച്ചും ഭിന്നന്‍. അക്രമവാസന രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവന്‍. കുട്ടിക്കാലത്തേ തോക്കേന്തിയവനാണ്‌ ലിറ്റില്‍ ഡിസ്‌. ആരെയും കൊല്ലാന്‍ മടിയില്ല. പണത്തിനുവേണ്ടി എന്തും ചെയ്യും. മൂവര്‍ സംഘത്തോടൊപ്പം മോട്ടല്‍ കൊള്ളയടിക്കാന്‍ പോയ ലിറ്റില്‍ ഡിസ്‌ കൊലയാളിയായിമാറുന്നത്‌ അവിടെ വെച്ചാണ്‌. ഒട്ടേറെപേരെ അവന്‍ വെടിവെച്ചു കൊല്ലുന്നു. അന്നവന്‌ പ്രായം പത്തില്‍താഴെ.
മൂവര്‍സംഘത്തിന്‍െറ തിരോധാനത്തോടെയാണ്‌ ലിറ്റില്‍ ഡിസ്‌ മുന്‍നിരയിലേക്ക്‌ വരുന്നത്‌. കാമുകിയുമൊത്ത്‌ ഒരു കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ഷാഗി പോലീസിന്‍െറ വെടിയേറ്റാണ്‌ മരിക്കുന്നത്‌. ഗൂസിനെ ലിറ്റില്‍ ഡിസ്‌ വെടിവെച്ചുകൊല്ലുന്നു. മൂന്നാമന്‍ ക്ലിപ്പറാവട്ടെ, അക്രമപാത ഉപേക്ഷിച്ച്‌ ദൈവവഴിയിലേക്ക്‌ തിരിച്ചുപോകുന്നു. ഇതോടെ, ലിറ്റില്‍ ഡിസ്‌ നായകനാവുകയാണ്‌. പതിനെട്ടാം ജന്മദിനമായപ്പോഴേക്കും അവന്‍ `സിറ്റി ഓഫ്‌ ഗോഡി'ലെ അധോലോകസംഘത്തിന്‍െറ തലവനായിത്തീര്‍ന്നിരുന്നു. നിക്കറുമിട്ട്‌, കൈയില്‍ തോക്കുമായേ എപ്പോഴും നടക്കൂ. തോക്കുകളുമായി ഒരു സംഘം അനുയായികളും കൂടെയുണ്ടാവും. ലിറ്റില്‍ ഡിസ്‌ എന്ന പേര്‌ ചുരുങ്ങി `ലില്‍സ്‌' എന്നായി മാറി. എതിര്‍സംഘങ്ങളെ ഒന്നൊന്നായി വകവരുത്തി അവന്‍ മേധാവിത്വം ഉറപ്പിക്കുന്നു. കൊള്ളയും മയക്കുമരുന്നുവ്യാപാരവും വഴി സമ്പത്ത്‌ വാരിക്കൂട്ടുന്നു. മുന്തിയതരം ആയുധങ്ങള്‍ വാങ്ങുന്നു. ഭീകരപ്രവര്‍ത്തനത്തിലൂടെ പണവും അധികാരവും നേടുകയായിരുന്നു അവന്‍െറ ലക്ഷ്യം. ഇപ്പുറത്ത്‌, ലിറ്റില്‍ ഡിസ്സിന്‍െറ കണ്‍വെട്ടത്തുനിന്ന്‌ മാറിനില്‌ക്കാനായിരുന്നു എന്നും റോക്കറ്റിന്‌ താത്‌പര്യം. ഒരു ക്യാമറ സ്വന്തമാക്കാന്‍ അവന്‍ പല ജോലികളും ചെയ്‌തു. തന്‍െറ പ്രണയിനി ആഞ്‌ജലിക്കയെ സുഹൃത്തായ ബെന്നി സ്വന്തമാക്കിയത്‌ അവന്‍ വേദനയോടെ അറിഞ്ഞു. ലിറ്റില്‍ ഡിസ്സിന്‍െറ വലംകൈ ആയിരുന്നു ബെന്നി. അല്‌പം മനുഷ്യത്വമൊക്കെയുണ്ട്‌ ഈ ചെറുപ്പക്കാരന്‌. എല്ലാറ്റില്‍നിന്നും ഒഴിഞ്ഞ്‌ ആഞ്‌ജലിക്കയുമൊത്ത്‌ സ്വസ്ഥമായ ഒരു ജീവിതം കെട്ടിപ്പടുക്കണമെന്ന്‌ ബെന്നി ആഗ്രഹിച്ചെങ്കിലും അത്‌ നടന്നില്ല. കൂട്ടുകാരോട്‌ വിടപറയാനായി ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ബെന്നി വെടിയേറ്റുമരിക്കുന്നു. ലിറ്റില്‍ ഡിസ്സിനെ ലക്ഷ്യമാക്കി വെച്ച വെടിയാണ്‌ ബെന്നിക്ക്‌ കൊണ്ടത്‌. ബെന്നിയുടെ മരണം ഡിസ്സിനെ തളര്‍ത്തി. അന്നാദ്യമായി അവന്‍ കരഞ്ഞു.
ഒരു പത്രത്തില്‍ എത്തിപ്പെട്ട റോക്കറ്റ്‌ അധോലോകസംഘത്തിന്‍െറ ചിത്രങ്ങളിലൂടെ പ്രശസ്‌തനായി. ബെന്നി അവന്‌ സമ്മാനിച്ച ക്യാമറകൊണ്ടാണ്‌ ചിത്രങ്ങളെടുത്തത്‌. മറ്റൊരു ഫോട്ടോഗ്രാഫര്‍ക്കും കടന്നുചെല്ലാനാവാത്ത `സിറ്റി ഓഫ്‌ ഗോഡി'ല്‍ റോക്കറ്റിന്‌ ലിറ്റില്‍ ഡിസ്‌ എല്ലാ സഹായവും ചെയ്‌തുകൊടുക്കുന്നു. എങ്ങനെയും തന്‍െറ ചിത്രങ്ങള്‍ പത്രത്തില്‍ അടിച്ചുവരാന്‍ അവന്‍ മോഹിച്ചു. ലിറ്റില്‍ ഡിസ്സിന്‍െറയും സംഘത്തിന്‍െറയും ചിത്രം ഒന്നാംപേജില്‍ത്തന്നെയാണ്‌ അടിച്ചുവരുന്നത്‌. അതുവരെ, പത്രവിതരണത്തില്‍ സഹായിച്ചിരുന്ന റോക്കറ്റ്‌ ഫോട്ടോഗ്രാഫറുടെ റോളിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. ലിറ്റില്‍ ഡിസ്സിന്‍െറ സംഘത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ അവന്‌ കിട്ടിയ നിര്‍ദേശം.

ലിറ്റില്‍ ഡിസ്സിന്‌ വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു അധോലോകസംഘമായിരുന്നു കാരറ്റിന്‍േറത്‌. അവര്‍ ഇടയ്‌ക്കിടെ ഏറ്റുമുട്ടി. റോക്കറ്റിന്‍െറ സാന്നിധ്യത്തിലായിരുന്നു അവസാനത്തെ ഏറ്റുമുട്ടല്‍. ഇരുഭാഗത്തും ഒട്ടേറെപ്പേര്‍ വെടിയേറ്റുവീണു. കാരറ്റും ലിറ്റില്‍ഡിസ്സും പോലീസ്‌ പിടിയിലായി. പക്ഷേ, പണം വാങ്ങി പോലീസ്‌ ഡിസ്സിനെ മോചിപ്പിച്ചു. തലവനില്‍നിന്ന്‌ തോക്കുകള്‍ സമ്മാനമായി ഏറ്റുവാങ്ങിയ സംഘാംഗങ്ങള്‍തന്നെ ലിറ്റില്‍ ഡിസ്സിനെ വെടിവെച്ചുകൊല്ലുന്നു. ഈ രംഗങ്ങളെല്ലാം ചൂടോടെ ക്യാമറയില്‍ പകര്‍ത്തിയ റോക്കറ്റ്‌ അവയെല്ലാം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. മറ്റാര്‍ക്കും കിട്ടാത്ത എക്‌സ്‌ക്ലൂസീവ്‌ ചിത്രങ്ങള്‍. ഡിസ്സിന്‍െറ അനുയായികള്‍ കൂടുതല്‍ ആവേശത്തോടെ തോക്കുമേന്തി തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നിടത്ത്‌ സിനിമ അവസാനിക്കുകയാണ്‌. `ദൈവത്തിന്‍െറ നഗര'ത്തില്‍ വെടിയൊച്ചകള്‍ നിലയ്‌ക്കുന്നില്ലെന്ന്‌ സംവിധായകന്‍ പറയുന്നു.
റിയോ ഡി ജനീറോവിലെ ചേരിയില്‍ വളര്‍ന്നുവലുതായ പൗലോ ലില്‍സിന്‍െറ ആത്മാംശമുള്ള നോവലാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌'. നന്നായി വിറ്റുപോയ കൃതിയാണിത്‌. ഇതിന്‍െറ ശീര്‍ഷകത്തില്‍ത്തന്നെ വൈരുധ്യത്തിന്‍െറ കറുത്ത ചിരി ഒളിഞ്ഞിരിപ്പുണ്ട്‌. ഇതായിരിക്കണം ഒരുപക്ഷേ, സംവിധായകനെ ഈ കൃതിയിലേക്കാകര്‍ഷിച്ച പ്രധാന ഘടകം. 2002-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്‌. മികച്ച ഛായാഗ്രഹണം, എഡിറ്റിങ്‌, തിരക്കഥ, സംവിധാനം എന്നിവയ്‌ക്കുള്ള അക്കാദമി അവാര്‍ഡിന്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടിരുന്നു. ലോകത്ത്‌ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച നൂറു സിനിമകളില്‍ ഒന്നായി `സിറ്റി ഓഫ്‌ ഗോഡി'നെ `ടൈം' വാരിക തിരഞ്ഞെടുത്തിട്ടുണ്ട്‌. `പ്രേക്ഷകരെ അസ്വസ്ഥരും സ്‌തബ്‌ധരുമാക്കുന്ന സിനിമ' എന്നാണ്‌ ടൈമിന്‍െറ വിശേഷണം. ബ്രസീലില്‍ വന്‍ ബോകേ്‌സാഫീസ്‌ വിജയം നേടിയ ചിത്രമാണിത്‌.

ഇതിവൃത്തത്തിന്‍െറ സ്വഭാവത്തിനിണങ്ങിയ മട്ടിലാണ്‌ ചിത്രീകരണം. വരച്ചുതയ്യാറാക്കിയ, ചെത്തിമിനുക്കി ഭംഗിയാക്കിയ ദൃശ്യങ്ങള്‍ ഈ സിനിമയില്‍ കാണാനാവില്ല. ഡോക്യുമെന്‍ററി രീതിയിലുള്ള നേരിട്ടുള്ള കാഴ്‌ചകള്‍ക്കാണ്‌ മുന്‍തൂക്കം. ഇരുട്ടാണ്‌ പല രംഗങ്ങളെയും കീഴടക്കുന്നത്‌. പല രംഗങ്ങളിലും കഥാപാത്രങ്ങളില്‍നിന്ന്‌ കഥാപാത്രങ്ങളിലേക്ക്‌ ക്യാമറ ചാഞ്ചാടി നടക്കുകയാണ്‌. ദൃശ്യങ്ങള്‍ ചിലപ്പോള്‍ മിന്നല്‍വേഗത്തിലാണ്‌ വന്നുമറയുന്നത്‌. ഒരു കഥാപാത്രത്തെയും ക്യാമറ തുടര്‍ച്ചയായി നിരീക്ഷിക്കുന്നില്ല. ഭാവതീവ്രത പ്രകടപ്പിക്കാനുള്ള ക്ലോസപ്പ്‌ ഷോട്ടുകള്‍ തീരെ കുറവാണ്‌. സ്ലോമോഷന്‍, ഒരു രംഗത്തുതന്നെ രണ്ടു ദൃശ്യങ്ങള്‍ ചേര്‍ത്തുവെക്കുന്ന രീതി, ഒരു ദൃശ്യം മറ്റൊന്നില്‍ ലയിപ്പിക്കുന്ന രീതി-ഇങ്ങനെ എല്ലാ സങ്കേതങ്ങളും സംവിധായകന്‍ അവലംബിക്കുന്നതു കാണാം. ആദ്യം കാണിച്ച ചില രംഗങ്ങള്‍ പിന്നീട്‌ ആവര്‍ത്തിക്കുന്നതും കാണാം. വെറുതെ ആവര്‍ത്തിക്കുകയല്ല. ആദ്യം പറയാതെ വിട്ടുകളഞ്ഞ ചില ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌ ഈ രംഗങ്ങളില്‍.സിനിമ ചിത്രീകരിക്കുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന നിയന്ത്രണം പിന്നീട്‌ അയഞ്ഞുപോയെന്ന്‌ സംവിധായകന്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. അവസാനഭാഗങ്ങളില്‍ അഭിനേതാക്കളുടെ ചെയ്‌തികള്‍ക്കു പിന്നാലെ ക്യാമറ നീങ്ങുകയാണ്‌. അവരുടെ പെരുമാറ്റങ്ങളെ അതേപടി പകര്‍ത്തുകയാണ്‌ ക്യാമറ. ചിലയിടത്ത്‌ എഡിറ്റിങ്‌ നിയമങ്ങളും ലംഘിക്കുന്നതു കാണാം. തീരെ ദൃശ്യസുഖം തരാത്ത, ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആയ രൂപങ്ങള്‍പോലും മുറിച്ചുമാറ്റാതെ അതേപടി ഉപയോഗിച്ചിട്ടുണ്ട്‌. ഇതൊക്കെ മനഃപൂര്‍വം തന്നെ നിലനിര്‍ത്തിയതാണെന്ന്‌ സംവിധായകന്‍ പറയുന്നു.
നായകന്‍ ഉള്‍പ്പെടെ മിക്ക കഥാപാത്രങ്ങളും നേരെ തെരുവില്‍നിന്ന്‌ വന്നുകയറുകയായിരുന്നു. മുമ്പ്‌, ക്യാമറ കണ്ടിട്ടുള്ളവരും ക്യാമറയ്‌ക്കുമുന്നില്‍ നിന്നിട്ടുള്ളവരും നന്നേ കുറവ്‌. അറുപതോളം പേരെ സിനിമയ്‌ക്കായി വേണ്ടിവന്നു. അഞ്ചോ ആറോ മാസം അവര്‍ക്ക്‌ പരിശീലനം കൊടുത്തു. എങ്ങനെ അഭിനയിക്കണമെന്നു പഠിപ്പിക്കാനല്ല; എങ്ങനെ ക്യാമറയ്‌ക്കു മുന്നില്‍ പെരുമാറണമെന്നു പഠിപ്പിക്കാന്‍. (1988-ല്‍ ഇറങ്ങിയ മീരാ നായരുടെ `സലാം ബോംബെ'യിലും ഇതേപോലെ ഒട്ടേറെ തെരുവുസന്തതികള്‍ അഭിനയിച്ചിട്ടുണ്ട്‌. അന്ന്‌, ഈ കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പടം റിലീസായിക്കഴിഞ്ഞപ്പോള്‍ `സലാം ബാലക്‌ ട്രസ്റ്റ്‌' രൂപവത്‌കരിച്ച്‌ ഈ കുട്ടികളെ തെരുവില്‍നിന്ന്‌ മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി.) `ക്യാമറയ്‌ക്കുമുന്നില്‍ എന്താണ്‌ ചെയ്യേണ്ടതെന്നു ഞങ്ങള്‍ അവരെ പഠിപ്പിച്ചു. പകരം, ചേരികളിലെ യഥാര്‍ഥ ജീവിതം എന്തെന്ന്‌ അവര്‍ ഞങ്ങളെയും പഠിപ്പിച്ചു'-സംവിധായകന്‍ പറയുന്നു. സിനിമ പുറത്തിറങ്ങിയശേഷം ഈ കുട്ടികള്‍ക്കായി സന്നദ്ധ സംഘടനയുണ്ടാക്കി സംവിധായകനും മറ്റും അവരെ സഹായിക്കുകയുണ്ടായി.
പ്രമേയത്തിന്‍െറ അടിസ്ഥാനസ്വഭാവത്തിലേക്ക്‌ സൂചന നല്‍കിക്കൊണ്ടാണ്‌ ചിത്രം തുടങ്ങുന്നത്‌. അധോലോകത്തെ ഒരു ആഘോഷവേളയിലേക്കാണ്‌ ആദ്യം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. കത്തിയണയ്‌ക്കുന്ന ദൃശ്യമാണ്‌ തുടക്കത്തില്‍. കൊലക്കത്തിക്കിരയാകുന്ന കോഴികളും അവയെ ചുട്ടെടുക്കുന്ന ദൃശ്യങ്ങളും കൊട്ടും നൃത്തച്ചുവടുകളും ഗ്ലാസില്‍ നിറയുന്ന മദ്യവുമൊക്കെ അതിവേഗമാര്‍ന്ന കട്ടുകളിലൂടെ മിന്നിമറയുന്നു. കെട്ടിയിട്ട ചരടില്‍നിന്ന്‌ മോചനം നേടുന്ന ഒരു കോഴി ജീവനുംകൊണ്ടോടുന്ന ദൃശ്യമാണ്‌ അടുത്തത്‌. കോഴിയെ പിടിക്കാനായി തെരുവുനിറഞ്ഞോടുന്ന കുറെ ചെറുപ്പക്കാര്‍. എല്ലാവരുടെ കൈകളിലും തോക്ക്‌. ലിറ്റില്‍ ഡിസ്സും സംഘവുമാണത്‌. എതിര്‍ദിശയില്‍, ക്യാമറയും തോളില്‍ത്തൂക്കി കൂട്ടുകാരനൊപ്പം നടന്നുവരുന്ന റോക്കറ്റ്‌. നടുറോഡില്‍ ഇരുവരും അധോലോക സംഘവുമായി മുഖാമുഖം നില്‍ക്കുന്ന ദൃശ്യമാണ്‌ അടുത്തത്‌. പിന്നില്‍ പോലീസും നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. അന്തരീക്ഷസൃഷ്‌ടിക്കുശേഷം സംവിധായകന്‍ കഥയിലേക്ക്‌ കടക്കുകയാണ്‌. റോക്കറ്റിനു ചുറ്റും കറങ്ങുന്ന ക്യാമറ ചെന്നെത്തിനില്‍ക്കുന്നത്‌ അറുപതുകളിലെ ഒരു സായാഹ്നത്തില്‍. മഞ്ഞവെയിലില്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട്‌. അവിടെ എല്ലാ കഥാപാത്രങ്ങളുമുണ്ട്‌. അവരുടെ സ്വഭാവവിശേഷങ്ങളിലേക്കുള്ള ഒരെത്തിനോട്ടത്തിനുശേഷം കഥ തുടങ്ങുകയായി. നിയമങ്ങളില്ലാത്ത, നിയന്ത്രണങ്ങളില്‍ ഒതുങ്ങാത്ത തെരുവുകളില്‍ ജീവിച്ച്‌ ഒടുങ്ങേണ്ടിവരുന്ന കുറെ ചെറുപ്പക്കാരുടെ കഥ. `ദൈവത്തിന്‍െറ നഗര'ത്തില്‍ കാണാന്‍ പാടില്ലാത്ത കാഴ്‌ചകളൊരുക്കി അവര്‍ നമ്മെ വിളിക്കുകയാണ്‌-``വരൂ, വന്നീ തെരുവിലെ രക്തം കാണൂ.''

3 comments:

ബാബുരാജ് ഭഗവതി said...

ഈ ചിത്രം‌ പരിചയപ്പെടുത്തിയത് നന്നായി.
ആഖ്യാന ശൈലിയാണെന്നു തോനുന്നു
ഈ ചിത്രത്തിന്റെ പ്രത്യേകത.
കുട്ടിയുടെ കാലില്‍ വെടിവെച്ചിടുന്ന സീന്‍ മനസ്സില്‍‌ നിന്ന് മായില്ല.
ആശംസകള്‍.

വെള്ളെഴുത്ത് said...

മൂന്നോളം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മുന്‍പിലത്തെ പടം അങ്ങനെയായതുകൊണ്ട് അറച്ചറച്ച് വാങ്ങിച്ചു കണ്ടത്. പിന്നെ റോബി എഴുതിയപ്പോഴാണു ഒന്നു കൂടി അതെടുത്തു നോക്കിയത്. നന്നായി. മറന്നു കിടന്ന ചില കാര്യങ്ങള്‍ പിന്നെയും ഓര്‍ക്കാന്‍ പറ്റി.

Anonymous said...

അമോരേസ്‌ പെരോസിനെ പോലെ അത്ഭുതപ്പെടുത്തിയ ചിത്രം.