Friday, December 12, 2008

തുയയുടെ കണ്ണുനീര്‍


‍പുറംലോകത്തെ മോടികളില്‍നിന്ന്‌ അകന്ന്‌ അതിജീവനത്തിന്‍െറ പാതയിലൂടെ ചരിക്കുന്ന കുറെ മനുഷ്യരുടെ കഥയാണ്‌ ചൈനീസ്‌ ചിത്രമായ `തുയാസ്‌ മാര്യേജ്‌'. 2007-ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' പുരസ്‌കാരം ഈ സിനിമയ്‌ക്കായിരുന്നു. വാങ്‌ ക്വാന്‍ ആന്‍ സംവിധാനം ചെയ്‌ത ഈ സിനിമയില്‍ നായികയായി വേഷമിട്ട യു നാന്‍ ചിക്കാഗോ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്‌.

നമുക്ക്‌ തീര്‍ത്തും അപരിചിതമായ ഭൂഭാഗം. അപരിചിതമായ ജീവിത സാഹചര്യങ്ങള്‍. എന്നിട്ടും നമ്മളീചിത്രം വല്ലാതെ ഇഷ്‌ടപ്പെട്ടുപോകും. കഠിനവഴികളിലൂടെ നീങ്ങുമ്പോഴും ജീവിതത്തെ മുറുകെപ്പിടിക്കുന്നവരാണിതിലെ കഥാപാത്രങ്ങള്‍. അവരുടെ കഥ പറയുന്നതാകട്ടെ ലളിതമായ ശൈലിയിലും.

മംഗോളിയയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലാണ്‌ കഥനടക്കുന്നത്‌. ഒരു ചെടിപോലും മുളയ്‌ക്കാത്ത പാഴ്‌ഭൂമിയാണ്‌ സിനിമയുടെ പശ്ചാത്തലം. മരവിപ്പിക്കുന്ന തണുപ്പാണ്‌ എപ്പോഴും. വെള്ളം അവിടെ അപൂര്‍വവസ്‌തുവാണ്‌. പ്രകൃതിയെയും മനുഷ്യരെയും സേ്‌നഹിച്ച്‌, പ്രതികൂല സാഹചര്യങ്ങളിലും നാഗരികതയിലേക്ക്‌ മനസ്സ്‌ തെന്നിപ്പോകാതെ ജീവിക്കുന്ന തുയ എന്ന യുവതിയുടെയും അവളുമായി ബന്ധപ്പെട്ടുകഴിയുന്ന കുറേ മനുഷ്യരുടെയും കഥയാണിത്‌.

സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെ ഇതിവൃത്ത സൂചനയുണ്ട്‌. തുയയുടെ വിവാഹച്ചടങ്ങിലാണ്‌ കഥയാരംഭിക്കുന്നത്‌. തുയയുടെ രണ്ടാം വിവാഹമാണത്‌. അവള്‍ക്കിഷ്‌ടമുണ്ടായിട്ടല്ല. ഭര്‍ത്താവുണ്ടായിരിക്കെ രണ്ടാമതൊരു വിവാഹത്തിന്‌ അവള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഭര്‍ത്താവ്‌ ബാത്തര്‍ അവശനാണ്‌. വീടിന്നടുത്ത്‌ കിണര്‍ കുഴിക്കാനുള്ള ശ്രമത്തിനിടെ പരിക്കുപറ്റിയതാണ്‌. കിണറ്റില്‍ വെള്ളം കാണുന്നതിനു തൊട്ടുമുമ്പാണ്‌ അയാള്‍ വീണുപോയത്‌.

കുറച്ചുവെള്ളം കിട്ടണമെങ്കില്‍ പതിനഞ്ച്‌ കിലോമീറ്റര്‍ നടക്കണം. കാനുകളിലാക്കി ഒട്ടകപ്പുറത്ത്‌ വെള്ളം കൊണ്ടുവരേണ്ട ജോലികൂടി തുയ ചെയ്യണം. രണ്ട്‌ മക്കളാണവര്‍ക്ക്‌. മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥി. അതിനുതാഴെ ഒരു കൊച്ചുപെണ്‍കുട്ടി. നൂറോളം ചെമ്മരിയാടുകളാണ്‌ ആകെയുള്ള വരുമാനമാര്‍ഗം.

തുയയുടെ കഠിനമായ അവസ്ഥകണ്ട്‌ ബാത്തര്‍തന്നെയാണ്‌ രണ്ടാമതൊരു വിവാഹത്തിനുള്ള നിര്‍ദേശം മുന്നോട്ട്‌ വെച്ചത്‌. `അപ്പോള്‍ ബാത്തര്‍ എങ്ങോട്ടുപോകും' എന്നതായിരുന്നു അവളുടെ ചോദ്യം. ഭര്‍ത്താവ്‌ നഷ്‌ടപ്പെട്ട, ആറുമക്കളുള്ള സഹോദരിയുടെ കൂടെ താന്‍ കഴിഞ്ഞോളാം എന്നയാള്‍ മറുപടി നല്‍കുന്നു. അത്‌ തുയയ്‌ക്ക്‌ സമ്മതമായിരുന്നില്ല. ബാത്തറെക്കൂടി തന്‍െറയൊപ്പം നിര്‍ത്താന്‍ സമ്മതിക്കുന്ന ഒരു പുരുഷന്‍െറ കൂടെയേ താന്‍ പോകൂവെന്ന്‌ അവള്‍ തീരുമാനിക്കുന്നു. അവര്‍ കമ്യൂണിസ്റ്റ്‌പാര്‍ട്ടി നേതാവിനെ സമീപിച്ച്‌ തങ്ങളുടെ തീരുമാനം അറിയിക്കുന്നു. പിന്നെ, തുയയുടെ കാത്തിരിപ്പാണ്‌. പലരും അവളെ കാണാനെത്തി. പക്ഷേ, ആര്‍ക്കും ബാത്തറുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വയ്യ. സ്‌കൂളില്‍ സഹപാഠിയായിരുന്ന എണ്ണപ്പണക്കാരന്‍ എല്ലാ നിബന്ധനകളും പാലിക്കാമെന്ന ഉറപ്പില്‍ അവളെ സമീപിച്ചു. തന്‍െറ ശരീരമേ അയാള്‍ക്ക്‌ വേണ്ടൂ, ബാത്തറെ സംരക്ഷിക്കാന്‍ വയ്യ എന്നറിഞ്ഞതും അവള്‍ ആ ബന്ധത്തില്‍നിന്ന്‌ പിന്മാറുന്നു.

തുയയുടെ അയല്‍ക്കാരനാണ്‌ ഷെന്‍ഗ എന്ന യുവാവ്‌. കഠിനാധ്വാനിയാണ്‌. അവനുണ്ടാക്കുന്ന പണം മുഴുവന്‍ ഭാര്യ ധൂര്‍ത്തടിക്കുകയാണ്‌. അവള്‍ ഇടയ്‌ക്കിടെ മറ്റാരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്യും. ഷെന്‍ഗയ്‌ക്ക്‌ തുയയെ കെട്ടണമെന്നുണ്ട്‌. അവള്‍ക്കായി അയാള്‍ ഒരു കിണര്‍ കുഴിച്ചുതുടങ്ങുന്നു. തുയയുടെ വീട്ടിനു പിറകിലാണത്‌. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ തുയ ഷെന്‍ഗയെ കെട്ടാന്‍ സമ്മതിക്കുന്നു. വിവാഹദിവസം ബാത്തര്‍ക്ക്‌ സങ്കടം സഹിക്കാനാവുന്നില്ല. ഷെന്‍ഗയുടെ സാന്ത്വനിപ്പിക്കല്‍ ബാത്തറെ രോഷാകുലനാക്കുന്നു. അയാള്‍ ഷെന്‍ഗയെ കൈയേറ്റം ചെയ്യുന്നു. `നിനക്ക്‌ രണ്ടച്ഛന്മാരുണ്ടെന്ന്‌ പറഞ്ഞ പയ്യനെ തുയയുടെ മകന്‍ തല്ലുന്നു. ഇതെല്ലാംകണ്ട്‌ തുയ വേദനിച്ചു. വിവാഹവേദിയില്‍ നിന്നിറങ്ങിയ അവള്‍ മുറിയില്‍ അടച്ചിട്ടിരുന്നു കണ്ണീരൊഴുക്കുന്നു. ആരുവിളിച്ചിട്ടും അവള്‍ പുറത്തിറങ്ങുന്നില്ല. അവളുടെ വിലാപത്തിന്‌ ശക്തികൂടവെ സിനിമ അവസാനിക്കുന്നു.

നാഗരികതയുടെ കടന്നുകയറ്റത്തില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമത്തനിമയുടെ കണ്ണീര്‍ വീഴുന്നുണ്ടീ ചിത്രത്തില്‍. തിരിച്ചെടുക്കാനാവാത്ത വിധം കൈവിട്ടുപോകുന്ന സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഓര്‍ത്ത്‌ വേദനിക്കുകയാണ്‌ സംവിധായകന്‍. യാത്ര ചെയ്യാന്‍ ഒട്ടകവും കുതിരയും മാത്രമുള്ള ഗ്രാമപ്പാതയിലേക്ക്‌ ഇരമ്പലോടെ ട്രാക്ടറും മോട്ടോര്‍ബൈക്കും കാറും കടന്നുവരുന്നത്‌ ആശങ്കയോടെയാണ്‌ സംവിധായകന്‍ കാണുന്നത്‌.��തുയയുടെ സ്വഭാവദാര്‍ഢ്യത്തിന്‍െറയും കുടുംബസേ്‌നഹത്തിന്‍െറയും തിളക്കം കൂട്ടാന്‍ മറ്റ്‌ രണ്ട്‌ യുവതികളുടെ കഥ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്‌. സുഖസൗകര്യങ്ങള്‍ തേടിപ്പോകുന്ന പുതുതലമുറയുടെ പ്രതിനിധികളാണവര്‍. അവര്‍ക്ക്‌ മരുഭൂമിയിലെ വിരസജീവിതം വേണ്ട. പുതിയ ബന്ധങ്ങളിലേക്ക്‌ പടര്‍ന്നുകയറി ജീവിതം ആസ്വദിക്കാനാണവര്‍ കൊതിക്കുന്നത്‌.

ഈ സിനിമയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകുന്നത്‌ വെള്ളമാണ്‌. വെള്ളം കിട്ടാനാണ്‌ ഗ്രാമീണര്‍ കഷ്‌ടപ്പെടുന്നതും. സ്വന്തമായി ഒരു കിണര്‍ അവര്‍ സ്വപ്‌നം കാണുന്നു. പക്ഷേ, അവരുടെ അപൂര്‍ണജീവിതംപോലെയാണ്‌ കിണറും. എത്ര കുഴിച്ചാലും അതൊരിക്കലും പൂര്‍ത്തിയാകുന്നില്ല.

2 comments:

T Suresh Babu said...

‍പുറംലോകത്തെ മോടികളില്‍നിന്ന്‌ അകന്ന്‌ അതിജീവനത്തിന്‍െറ പാതയിലൂടെ ചരിക്കുന്ന കുറെ മനുഷ്യരുടെ കഥയാണ്‌ ചൈനീസ്‌ ചിത്രമായ `തുയാസ്‌ മാര്യേജ്‌'. 2007-ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' പുരസ്‌കാരം ഈ സിനിമയ്‌ക്കായിരുന്നു.

smitha adharsh said...

വേറിട്ടൊരു കഥ നിറഞ്ഞ പോസ്റ്റ്..നന്ദി..