Wednesday, April 15, 2009

വായനയും ജീവിതവും


ലോ പ്രൊഫസറും ജഡ്‌ജിയുമായ ബേണ്‍ഹാഡ്‌ ഷ്‌ലിങ്ക്‌ 1995 ല്‍ രചിച്ച ജര്‍മന്‍ നോവലാണ്‌ `ദ റീഡര്‍'. ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഈ കൃതി 37 ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ജര്‍മനിയില്‍മാത്രം അഞ്ചുലക്ഷം കോപ്പി വിറ്റു. നാസികള്‍ക്കുവേണ്ടി സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിച്ച ഹന്ന ഷ്‌മിറ്റ്‌സ്‌ എന്ന വനിതയും അവരേക്കാള്‍ 21 വയസ്സ്‌ കുറഞ്ഞ മൈക്കിള്‍ ബര്‍ഗ്‌ എന്ന ജര്‍മന്‍ അഭിഭാഷകനും തമ്മിലുള്ള ദീര്‍ഘകാലത്തെ ഹൃദയബന്ധമാണ്‌ `ദ റീഡറി'ന്‍െറ ഇതിവൃത്തം. സ്റ്റീഫന്‍ ഡേവിഡ്‌ ഡാല്‍ഡ്രി ഈ നോവലിനെ ആധാരമാക്കി 2008ല്‍ സംവിധാനം ചെയ്‌ത ചിത്രത്തിനും അതേ ശീര്‍ഷകംതന്നെയാണ്‌ കൊടുത്തിരിക്കുന്നത്‌.

2008 ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ചിത്രം, നടി എന്നിവയുള്‍പ്പെടെ അഞ്ച്‌ നോമിനേഷന്‍ നേടിയ ചിത്രമാണ്‌ `ദ റീഡര്‍'. പക്ഷേ, മികച്ച നടിക്കുള്ള അവാര്‍ഡ്‌ മാത്രമേ കിട്ടിയുള്ളൂ.
രണ്ടാം ലോകമഹായുദ്ധാനന്തര ജര്‍മനിയാണ്‌ കഥാപശ്ചാത്തലം. മൈക്കിളിന്‍െറ ഓര്‍മകളിലൂടെയാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. 1995 ല്‍ ജര്‍മനിയിലെ ബര്‍ലിനിലാണ്‌ സിനിമ തുടങ്ങുന്നത്‌. മൈക്കിള്‍ യുവതിയായ മകള്‍ ജൂലിയയെ കാണാനെത്തിയതാണ്‌. ഹന്നയുടെ ശവകുടീരം സന്ദര്‍ശിക്കണം അയാള്‍ക്ക്‌. 37 വര്‍ഷം പിറകിലേക്ക്‌ അയാള്‍ സഞ്ചരിക്കുകയാണ്‌. 15-ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ്‌ ഹന്ന ഷ്‌മിറ്റ്‌സ്‌ എന്ന ട്രാം കണ്ടക്ടറെ മൈക്കിള്‍ കണ്ടുമുട്ടുന്നത്‌. അന്ന്‌ ഹന്നയ്‌ക്ക്‌ പ്രായം 36. ആരും കൂട്ടില്ലാത്ത ഏകാന്തജീവിതമായിരുന്നു ഹന്നയുടേത്‌. ഏതോ രഹസ്യത്തിന്‍െറ മുഖപടമണിഞ്ഞിരുന്നു അവള്‍. ഒരു പെരുമഴയത്ത്‌ ഛര്‍ദിച്ചവശനായി തെരുവില്‍ ഇരിക്കുകയായിരുന്ന മൈക്കിളിനെ കഴുകി വൃത്തിയാക്കി വീട്ടിലെത്തിച്ചുകൊടുക്കുന്നത്‌ ഹന്നയാണ്‌. അവളിലെ മനുഷ്യത്വം മൈക്കിളിനെ സ്‌പര്‍ശിച്ചു. അതൊരു തുടക്കമായിരുന്നു. മുപ്പതുവര്‍ഷം നീണ്ട ഹൃദയബന്ധത്തിന്‍െറ തുടക്കം. അവന്‍ ഹന്നയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി.
അവന്‌ പുസ്‌തകങ്ങള്‍ ഇഷ്‌ടമായിരുന്നു. അവള്‍ക്കും കഥകേള്‍ക്കാന്‍ താത്‌പര്യമായിരുന്നു. അവര്‍ക്കിടയില്‍ വായനക്കാരനും കേള്‍വിക്കാരിയും എന്നൊരു ബന്ധംകൂടി വളര്‍ന്നു. തുടക്കത്തില്‍ത്തന്നെ അവളൊരു നിബന്ധന വെച്ചു. ആദ്യം വായന. അതുകഴിഞ്ഞ്‌ `സേ്‌നഹപ്രകടനം'. ഹോമറുടെ `ഒഡീസി'യും ആന്‍റണ്‍ ചെക്കോവിന്‍െറ `പട്ടിയുമായി നടക്കുന്ന സ്‌ത്രീ'യും ടോള്‍സ്റ്റോയിയുടെ `യുദ്ധവും സമാധാന'വുമൊക്കെ അവന്‍ വായിച്ചുകൊടുത്തു. കുറഞ്ഞ കാലമേ ഈ `ഒളിബന്ധം' നിലനിന്നുള്ളൂ. അവന്‍െറ പിറന്നാളില്‍ അവനോടൊന്നും പറയാതെ ഹന്ന സ്ഥലം വിടുന്നു.
എട്ടു വര്‍ഷത്തിനുശേഷമാണ്‌ മൈക്കിള്‍ വീണ്ടും ഹന്നയെ കാണുന്നത്‌. നിയമവിദ്യാര്‍ഥിയാണവന്‍. പഠനത്തിന്‍െറ ഭാഗമായി മൈക്കിളും സഹപാഠികളും ഒരു കേസിന്‍െറ വിചാരണ നിരീക്ഷിക്കാനായി കോടതിയിലെത്തുന്നു. പോളണ്ടിലെ ഓഷ്‌വിറ്റ്‌സ്‌ തടങ്കല്‍പ്പാളയത്തില്‍ 300 സ്‌ത്രീകളെ നാസികള്‍ തീയിട്ടുകൊന്ന സംഭവത്തിനുത്തരവാദികളായ ആറ്‌ വനിതാഗാര്‍ഡുകളെ വിചാരണ ചെയ്യുകയാണ്‌ കോടതി. 1944-ലെ ശൈത്യകാലത്താണ്‌ ആ ക്രൂരസംഭവം നടന്നത്‌. ഹന്ന ഷ്‌മിറ്റ്‌സായിരുന്നു അതിലെ പ്രധാന പ്രതി. ഹന്ന കാണാതെ ഓരോ ദിവസവും മൈക്കിള്‍ കോടതിയിലെത്തി. അവന്‍െറ മുന്നില്‍ ഹന്നയുടെ അറിയപ്പെടാത്ത മുഖം വെളിപ്പെടുകയാണ്‌. താന്‍ വായിച്ചുകൊടുത്ത കഥകളിലൊന്നും ഹന്നയുടെ ജീവിതമുണ്ടായിരുന്നില്ലല്ലോ എന്നവന്‍ ഖേദത്തോടെ ഓര്‍ത്തു. ഓഷ്‌വിറ്റ്‌സ്‌ സംഭവത്തിനുശേഷം ഗാര്‍ഡുമാര്‍ എഴുതിയ റിപ്പോര്‍ട്ടിന്‍െറ ഉത്തരവാദിത്വം ഹന്ന ഏറ്റെടുക്കുന്നു. അപ്പോഴാണ്‌ മൈക്കിളിന്‌ ഒരു കാര്യം ബോധ്യപ്പെടുന്നത്‌. ഹന്ന നിരക്ഷരയായിരുന്നു.

കോടതി ഹന്നയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നു. ഒരു ദിവസം ഹന്നയ്‌ക്ക്‌ ജയിലിലേക്ക്‌ ഒരു പാര്‍സല്‍. കുറെ കാസറ്റുകളും ഒരു ടേപ്പ്‌ റിക്കാര്‍ഡറുമാണതിലുണ്ടായിരുന്നത്‌. മൈക്കിള്‍ അയച്ചതാണ്‌. ഓരോ പുസ്‌തകവും വായിച്ച്‌ മൈക്കിള്‍ ടേപ്പ്‌ ചെയ്യുന്നു. എന്നിട്ടത്‌ ഹന്നയ്‌ക്ക്‌ അയച്ചുകൊടുക്കുകയാണ്‌. മൈക്കിളിന്‍െറ വായനയെ പിന്തുടര്‍ന്ന്‌ ഹന്ന ക്രമേണ അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പഠിക്കുന്നു. അവള്‍ അവന്‌ ഇടയ്‌ക്കിടെ കത്തയയ്‌ക്കുന്നു. അവന്‍ പക്ഷേ, അവയെ്‌ക്കാന്നും മറുപടി അയയ്‌ക്കുന്നില്ല. അവളെ കാണാനും പോകുന്നില്ല. പക്ഷേ, അവന്‍ അവള്‍ക്കുവേണ്ടി നിരന്തരം വായിച്ചുകൊണ്ടേയിരുന്നു. അതൊക്കെ കാസറ്റുകളായിച്ചെന്ന്‌ ഹന്നയുടെ മനസ്സിനെ തണുപ്പിക്കുന്നു.

22 വര്‍ഷത്തിനുശേഷം ഹന്ന മോചിതയാവുകയാണ്‌. ഹന്നയ്‌ക്കപ്പോള്‍ വയസ്സ്‌ 66. സൗന്ദര്യമെല്ലാം ചോര്‍ന്ന്‌ ശോഷിച്ച വൃദ്ധശരീരം. ജയിലില്‍ നിന്നു കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മൈക്കിള്‍ ഹന്നയെ കാണാനെത്തുന്നു. ജയില്‍ മോചിതയായാല്‍ താമസിക്കാനൊരിടം, ഒരു ജോലി. എല്ലാം ശരിയാക്കാമെന്ന്‌ മൈക്കിള്‍ വാഗ്‌ദാനം ചെയ്യുന്നു. ജയില്‍ ജീവിതത്തില്‍ നിന്ന്‌ എന്തു പഠിച്ചു എന്നു ചോദിച്ചപ്പോള്‍ ഹന്നയുടെ ഉത്തരം ഇതായിരുന്നു: ഞാന്‍ വായിക്കാനും എഴുതാനും പഠിച്ചു. മോചനത്തിന്‍െറ തലേദിവസം ആത്മഹത്യയില്‍ അഭയം തേടി ഹന്ന സ്വയം സ്വതന്ത്രയാവുന്നു.
വായനയില്‍ നിന്നാര്‍ജിച്ച സംസ്‌കാരവും മനുഷ്യപ്പറ്റുമുള്ള ഒരു സ്‌ത്രീ ഭരണകൂടത്തിന്‍െറ കൊടുംക്രൂരതകള്‍ക്ക്‌ അറിയാതെ കൂട്ടുനിന്നുപോയതിന്‍െറ ദുരന്തമാണ്‌ ഹന്നയുടെ ജീവിതകഥയിലൂടെ തെളിയുന്നത്‌. നിരക്ഷരയായിട്ടും വിശ്വസാഹിത്യത്തെ അടുത്തറിയാന്‍ ഹന്ന ശ്രമിച്ചു. ഗാര്‍ഡായിരിക്കെ തടവുകാരെക്കൊണ്ടും അവള്‍ പുസ്‌തകങ്ങള്‍ വായിപ്പിക്കുമായിരുന്നു.
മൈക്കിളിന്‍െറയും ഹന്നയുടെയും ബന്ധത്തെ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം നീങ്ങുന്നതെങ്കിലും യുദ്ധാനന്തര ജര്‍മനിയുടെ മനസ്സും ഈ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്‌. നാസികള്‍ നടത്തിയ കൊടുംപാതകങ്ങളോര്‍ത്ത്‌ വേദനിക്കുന്നവരാണ്‌ ജര്‍മന്‍കാര്‍. ഇനിയും എത്രയോ കുറ്റവാളികള്‍ ഇവിടെ ശിക്ഷിക്കപ്പെടാനുണ്ടെന്ന്‌ മൈക്കിളിന്‍െറ സഹപാഠി രോഷത്തോടെ വിളിച്ചുപറയുന്നുണ്ട്‌ ഒരു രംഗത്ത്‌.
മൂന്നു ഘട്ടങ്ങളായാണ്‌ ഇതിലെ കഥ വികസിക്കുന്നത്‌. മൈക്കിളിന്‍െറ കൗമാരം, യൗവനം, ഹന്നയുടെ വാര്‍ധക്യം എന്നിങ്ങനെ. കൗമാരത്തില്‍ മൈക്കിളിന്‌ ഹന്നയോട്‌ തോന്നുന്ന ലൈംഗികാഭിനിവേശം പിന്നീട്‌ സേ്‌നഹമായും കാരുണ്യമായും ഉദാത്തതലങ്ങളിലേക്ക്‌ നീങ്ങുകയാണ്‌. കൗമാരത്തില്‍ തന്നോട്‌ കാട്ടിയ മനുഷ്യത്വം പതിന്മടങ്ങായി തിരിച്ചു നല്‌കുകയായിരുന്നു അവന്‍.

ഹന്നഷ്‌മിറ്റ്‌സായി വേഷമിട്ട കെയ്‌റ്റ്‌ വിന്‍സലറ്റിനാണ്‌ 2008 ലെ മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചത്‌. കുറ്റബോധവും നിര്‍വികാരതയും മനസ്സിലൊളിപ്പിച്ച്‌ മൈക്കിളിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയായും മൈക്കിളിന്‍െറ ശബ്ദംകേട്ട്‌ ഉണരുകയും ഉറങ്ങുകയും ചെയ്‌ത്‌ ഏകാന്തതയെ മറികടക്കാന്‍ കൊതിക്കുന്ന വൃദ്ധയായും കെയ്‌റ്റ്‌ ജീവിക്കുകയാണീ ചിത്രത്തില്‍.
കെട്ടുകാഴ്‌ചകളില്‍ സംപ്രീതരാകുന്നവരാണ്‌ ഓസ്‌കര്‍ അവാര്‍ഡ്‌ നിര്‍ണയ സമിതിയംഗങ്ങള്‍. `ദ റീഡറെ' പിന്തള്ളി `സ്‌ലംഡോഗ്‌ മില്യനയര്‍'പോലുള്ളവ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. പ്രമേയം, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രസാക്ഷാത്‌കാരം എന്നിവയില്‍ `സ്‌ലംഡോഗി'നേക്കാള്‍ എത്രയോ
ഉയരത്തിലാണ്‌ `ദ റീഡര്‍'.

7 comments:

T Suresh Babu said...

നാസികള്‍ക്കുവേണ്ടി സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിച്ച ഹന്ന ഷ്‌മിറ്റ്‌സ്‌ എന്ന വനിതയും അവരേക്കാള്‍ 21 വയസ്സ്‌ കുറഞ്ഞ മൈക്കിള്‍ ബര്‍ഗ്‌ എന്ന ജര്‍മന്‍ അഭിഭാഷകനും തമ്മിലുള്ള ദീര്‍ഘകാലത്തെ ഹൃദയബന്ധമാണ്‌ `ദ റീഡറി'ന്‍െറ ഇതിവൃത്തം. സ്റ്റീഫന്‍ ഡേവിഡ്‌ ഡാല്‍ഡ്രി ഈ നോവലിനെ ആധാരമാക്കി 2008ല്‍ സംവിധാനം ചെയ്‌ത ചിത്രത്തിനും അതേ ശീര്‍ഷകംതന്നെയാണ്‌ കൊടുത്തിരിക്കുന്നത്‌.

വീകെ said...

“ദി റീഡർ”എന്ന നോവലിനെ പരിചയപ്പെടാനും കഥയുടെ കാതൽ പറഞ്ഞു തന്നതിനും നന്ദി.

ആശംസകൾ..

Melethil said...

റീഡര്‍ കണ്ടപ്പോള്‍ എന്നെയും കുഴക്കിയ ചോദ്യം അതായിരുന്നു, സുരേഷ് , അവര്‍ക്കെങ്ങനെ കഴിഞ്ഞു ആണും പെണ്ണുമല്ലാത്ത ഒരു ചിത്രത്തിന് അവാര്‍ഡ് കൊടുക്കാന്‍ ? എന്തു ശക്തമായ പെര്‍ഫോര്‍മന്‍സ് ആയിരുന്നു കയ്റ്റിന്റെ ? ഇത്തവണ ഓസ്കാര്‍ വെറും മാര്കെടിംഗ് തന്ത്രം ആയിരുന്നു എന്ന് വേണം കരുതാന്‍.

chithrakaran:ചിത്രകാരന്‍ said...

ദ റീഡറെക്കുറിച്ച് നല്ലൊരു ധാരണ നല്‍കിയതിന് നന്ദി.

പാവപ്പെട്ടവൻ said...

അങ്ങനയുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടണം .
ഈ പരിചയ പെടുത്തലിനു നന്ദി

Jayasree Lakshmy Kumar said...

നല്ലൊരു നിരൂപണം. നന്ദി

പ്രേമന്‍ മാഷ്‌ said...

മറ്റൊരു നല്ല സിനിമയിലേക്കു ശ്രദ്ധ ക്ഷണിക്കട്ടെ
ലെമണ്‍ ട്രീ
എറാന്‍ റിക്ലിസ്‌/ഇസ്രായേല്‍/2008/106 മിനിറ്റ്‌
അമ്പത്‌ വര്‍ഷത്തിലധികം കാലമായി തന്റെ കുടുംബം പരിപാലിച്ചിരുന്ന ചെറുനാരകത്തോട്ടം സംരക്ഷിക്കാന്‍ സല്‍മ സിദാന്‍ എന്ന മധ്യവയസ്‌കയായ വിധവ നടത്തുന്ന പോരാട്ടത്തിലൂടെ ഇസ്രായേല്‍-പലസ്‌തീന്‍ പ്രശ്‌നം മനുഷ്യനും പ്രകൃതിക്കും സൃഷ്‌ടിക്കുന്ന സങ്കടങ്ങളിലേക്ക്‌ പ്രേക്ഷകശ്രദ്ധ ക്ഷണിക്കുകയാണ്‌ ലെമണ്‍ ട്രീയില്‍ സംവിധായകനായ എറാന്‍ റിക്ലിസ്‌.
മൂന്ന്‌ മക്കളും അവരവരുടേതായ വഴി കണ്ടെത്തിയപ്പോള്‍ ഒറ്റയ്‌ക്കായ സല്‍മ തനിക്ക്‌ പിതൃസ്വത്തായി ലഭിച്ച ചെറുനാരകത്തോട്ടം സംരക്ഷിച്ചും, ചെറുനാരങ്ങയില്‍ നിന്ന്‌ ഹൃദ്യമായ വിഭവങ്ങളുണ്ടാക്കിയും ജീവിച്ചുവരികയാണ്‌. കുട്ടിക്കാലം മുതലേ സംരക്ഷകനായി അവരുടെ കൂടെയുണ്ടായിരുന്ന, ഇപ്പോള്‍ വൃദ്ധനായ താരിഖ്‌ മാത്രമാണ്‌ സഹായത്തിനുള്ളത്‌. വെസ്റ്റ്‌ ബാങ്കില്‍ ഇസ്രായേല്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നാണ്‌ മനോഹരമായ അവരുടെ ചെറുനാരകത്തോട്ടം പരന്നുകിടക്കുന്നത്‌. അതിര്‍ത്തിക്കിപ്പുറം, ഇസ്രായേലിന്റെ പ്രതിരോധ മന്ത്രിയായ നവോണ്‍ താമസിക്കാനെത്തുന്നതോടെ അവരുടെ സ്വസ്ഥജീവിതം തകരുന്നു. നാരകത്തോട്ടത്തില്‍ പലസ്‌തീന്‍ പോരാളികള്‍ക്ക്‌ ഒളിച്ചിരുന്ന അക്രമിക്കാം എന്നതുകൊണ്ട്‌ നാരകച്ചെടികള്‍ പിഴുതുമാറ്റാന്‍ സൈന്യം സല്‍മയോട്‌ ആവശ്യപ്പെടുന്നു. സിയാദ്‌ സോദ്‌ എന്ന പലസ്‌തീന്‍ അഭിഭാഷകന്റെ സഹായത്തോടെ പട്ടാളക്കോടതിയിലും തുടര്‍ന്ന്‌ സുപ്രീം കോടതിയിലും തന്റെ പ്രിയപ്പെട്ട തോട്ടം സംരക്ഷിക്കാനായി അവര്‍ നിയമയുദ്ധം തുടങ്ങുന്നു.
യുദ്ധം, ഭീകരത, ശത്രുത, സൈനികനടപടികള്‍ എന്നിവ ആരെയൊക്കെയാണ്‌ ഇരകളാക്കുന്നതെന്ന്‌, സിനിമയുടേതു മാത്രമായ ഭാഷയില്‍ പറയുവാനാണ്‌ സംവിധായകന്‍ ശ്രമിക്കുന്നത്‌. സല്‍മയും സിയാദും തമ്മിലുള്ള ബന്ധത്തിലൂടെയും നവോണും അദ്ദേഹത്തിന്റെ ഭാര്യയായ മിറായും തമ്മിലുള്ള സംഘര്‍ഷത്തിലൂടെയും സ്‌ത്രീ-പുരുഷ ബന്ധത്തിന്റെ വ്യത്യസ്‌ത അവസ്ഥകളിലേക്കുള്ള അന്വേഷണവും ഈ ചിത്രം നടത്തുന്നുണ്ട്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ചയില്‍ നിന്നുള്ള വാദമുഖങ്ങളുയര്‍ത്തിയാണ്‌ സല്‍മ കോടതിയില്‍ തന്റെ നാരകച്ചെടികളെ സംരക്ഷിക്കാനായുന്നത്‌.