Saturday, December 5, 2009

ധാര്‍മികതയുടെ ഭാരം

ഒസര്‍ കിസില്‍ത്താന്‍ എന്ന തുര്‍ക്കി സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'തഖ്‌വ' .ഉത്തമനായ ഒരു മതഭക്തന്റെ ധര്‍മസങ്കടങ്ങളാണ് 'തഖ്‌വ'യുടെ വിഷയം. നല്ലവനായി ജീവിക്കാനാഗ്രഹിച്ച ഒരു മനുഷ്യനെ പദവിയും പണവും ലൈംഗികചിന്തയും എങ്ങനെ വിനാശത്തിലേക്ക് തള്ളിവിടുന്നു എന്നാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്.

വിവാദമുയര്‍ത്താവുന്ന ഇതിവൃത്തമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഒസറിന് ബോധ്യമുണ്ടായിരുന്നു. അഞ്ചുവര്‍ഷമെടുത്തു ഈ സിനിമ രൂപപ്പെടാന്‍. ഇരുപത് തവണ തിരക്കഥ മാറ്റിയെഴുതി. 2006 ല്‍ ഇറങ്ങിയ 'തഖ്‌വ' അക്കൊല്ലവും 2007 ലും ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. ബര്‍ലിന്‍, ജനീവ, ടൊറാന്‍േറാ, ഇസ്താംബുള്‍ തുടങ്ങിയ മേളകളില്‍ നിന്നെല്ലാം അവാര്‍ഡുകള്‍ നേടി. 2007-ല്‍ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കാന്‍ തുര്‍ക്കി അയച്ച ചിത്രമാണ് 'തഖ്‌വ'.
ആത്മീയമായ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന സിനിമയാണിത്. അലി എന്ന ചാക്കുകച്ചവടക്കാരന്റെ വിശ്വസ്തജീവനക്കാരന്‍ മുഹറമാണ് കഥാനായകന്‍. മധ്യവയസ്‌കനായ മുഹറം ഏറെക്കാലമായി അലിയോടൊപ്പം ചേര്‍ന്നിട്ട്. ദയാലുവാണ് മുഹറം. ദൈവഭയമുള്ളവനാണ്. അനാഥനായ മുഹറം ലളിത ജീവിതമാണ് നയിക്കുന്നത്. വിവാഹം വേണ്ടെന്ന് വെച്ചിരിക്കയാണയാള്‍.

മുഹറമിന്റെ ജീവിതം നിരീക്ഷിച്ചിട്ടുള്ളയാളാണ് ശൈഖ് എന്ന കഥാപാത്രം. ദരിദ്രനെങ്കിലും സംശുദ്ധമനസ്സിനുടമയാണ് മുഹറമെന്ന് അദ്ദേഹത്തിനറിയാം. ഇസ്താംബുളിലെ സമ്പന്നവും ശക്തവുമായ ഒരു മതവിഭാഗത്തിന്റെ തലവനാണ് ശൈഖ്. അനാഥര്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്ന ഈ മതവിഭാഗത്തിന് 34 ഫഌറ്റുകളും 35 ഷോപ്പുകളും സ്വന്തമായുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അനാഥസംരക്ഷണം നടന്നുപോകുന്നത്. ഫഌറ്റുകളുടെയും ഷോപ്പുകളുടെയും വാടക പിരിക്കാനുള്ള ജോലി ഏല്പിക്കാന്‍ ശൈഖ് കണ്ടെത്തുന്നത് മുഹറമിനെയാണ്. താനിതിന് യോഗ്യനല്ലെന്ന മുഹറമിന്റെ വാദമൊന്നും വിലപ്പോയില്ല. എല്ലാവരും കൊതിക്കുന്ന ഒരു സ്ഥാനത്ത് എത്തിപ്പെട്ടതിന്റെ അഭിമാനമല്ല, അര്‍ഹതയില്ലാത്തത് ചുമലിലേറ്റിയ സങ്കടഭാവമാണയാള്‍ക്ക്.

മുഹറം ജോലി തുടങ്ങുന്നു. അതോടെ അയാളുടെ ജീവിതത്തില്‍ തിരക്കേറി. സമയം പാഴാക്കാനുള്ളതല്ല എന്ന ഓര്‍മപ്പെടുത്തലോടെ ശൈഖ് അയാള്‍ക്ക് മൊബൈല്‍ ഫോണും കാറും നല്‍കുന്നു. മുഹറമിന്റെ ജീവിതരീതിയില്‍ മാറ്റം വന്നുതുടങ്ങി. ചാക്കു കച്ചവടക്കാരന്റെ ഇടുങ്ങിയ ഗുദാമില്‍ നിന്ന് മുഹറം നഗരവെളിച്ചത്തിലേക്കിറങ്ങുന്നു. സമുദായത്തില്‍ അയാള്‍ക്ക് ബഹുമാന്യത കൈവരുന്നു. അയാളുടെ വേഷത്തിലും മാറ്റമുണ്ടായി. മുഹറമിനെ അന്വേഷിച്ച് ഫോണുകള്‍ വരുമ്പോള്‍ അലി ക്ഷുഭിതനാവുന്നു. ''ഞാനിപ്പോള്‍ ആ വിഡ്ഢിയുടെ സെക്രട്ടറിയാണ്'' എന്നയാള്‍ പിറുപിറുക്കുന്നു.
വാടക പിരിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിര്‍ദേശത്തോട് മുഹറം യോജിക്കുന്നില്ല. താമസക്കാരുടെ പ്രയാസങ്ങള്‍ കേള്‍ക്കുമ്പോള്‍ അയാളുടെ മനസ്സലിയും. വാടകയ്ക്ക് അവധി കൊടുത്ത് തിരിച്ചുപോരും. നാണയപ്പെരുപ്പത്തിന്റെ പേരുപറഞ്ഞ് വാടക കൂട്ടുന്നതിനോടും അയാള്‍ക്ക് യോജിക്കാനാവുന്നില്ല. ''വാടക വാങ്ങുന്നില്ലെങ്കില്‍ വേണ്ട. പക്ഷേ, പണമില്ലാത്തതിന്റെ പേരില്‍ ഒരനാഥനെ സ്‌കൂളില്‍ നിന്നൊഴിവാക്കേണ്ടി വന്നാല്‍ അത് പാപമല്ലേ'' എന്ന ശൈഖിന്റെ ചോദ്യത്തിന് മുന്നില്‍ മുഹറമിന് ഉത്തരമില്ലാതായി. പാവങ്ങളോടുള്ള സഹാനുഭൂതിക്ക് ഇങ്ങനെയൊരു മറുവശമുണ്ടെന്ന ചിന്ത അയാളെ അലട്ടാന്‍ തുടങ്ങി. നേരത്തെ, വല്ലപ്പോഴും കടന്നുവന്നിരുന്ന ലൈംഗിക ചിന്ത അയാളെ നിരന്തരം ആക്രമിക്കുന്നു. ക്രമേണ, പണത്തിലും അയാള്‍ക്ക് താത്പര്യം വന്നുതുടങ്ങി. ചാക്കു കച്ചവടത്തില്‍ കൃത്രിമംകാട്ടി മുഹറം പണം തട്ടുന്നു. അതോടെ, അയാളുടെ നിയന്ത്രണം വിട്ടുപോകുന്നു. തെറ്റുകള്‍ ഏറ്റുപറയാന്‍ അയാളാഗ്രഹിച്ചു. പക്ഷേ, ശൈഖിനെ കാണാനായില്ല. 40 ദിവസത്തെ ഏകാന്തവാസത്തിലായിരുന്നു ശൈഖ്. ശൈഖിന്റെ അസാന്നിധ്യം മുഹറമിനെ അസ്വസ്ഥനാക്കുന്നു. ധാര്‍മികചിന്ത തന്റെ ജീവിതത്തിന് ഭാരമാകുന്നതായി അയാള്‍ക്ക് തോന്നുന്നു. മനഃസാക്ഷിയുടെ ഞെരുക്കം താങ്ങാനാവാതെ അയാള്‍ ഉന്മാദാവസ്ഥയിലെത്തുകയാണ്.
ധാര്‍മികതയും സംശുദ്ധിയും ജീവിതത്തിലുടനീളം പുലര്‍ത്താനാഗ്രഹിക്കുന്ന, ദൈവഭയമുള്ള ഒരു സാധാരണക്കാരന്റെ സന്ദേഹങ്ങളാണ് മുഹറം എന്ന കഥാപാത്രത്തിലൂടെ പുറത്തുവരുന്നത്. ആത്മശുദ്ധീകരണത്തിനുള്ള വഴിയടഞ്ഞുപോകുമ്പോള്‍ അയാള്‍ തകര്‍ന്നുപോകുന്നു.
നന്മയുടെ പക്ഷത്താണ് ശൈഖിന്റെയും മുഹറമിന്റെയും നില്പ്. തന്റെ നിലപാടുകള്‍ വേണ്ടപോലെ വെളിപ്പെടുത്താന്‍ മുഹറം അശക്തനാണ്. എങ്കിലും ശൈഖിന്റെ വ്യാഖ്യാനങ്ങളിലെവിടെയോ പൊരുത്തക്കേടുകളുണ്ടെന്ന് അയാള്‍ക്ക് തോന്നുന്നു. അതൊരു പക്ഷേ, തന്നെ പരീക്ഷിക്കാനാവും എന്നും മുഹറമിന് തോന്നുന്നു. പദവിയും പണവും കൈവരുമ്പോള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത ശൈഖ് മുന്‍കൂട്ടിക്കാണുന്നുണ്ട്. അതുകൊണ്ടാണ് തന്റെ മകളെ മുഹറമിന് വിവാഹം ചെയ്തുകൊടുക്കാന്‍ അദ്ദേഹം തയ്യാറാകുന്നത്. ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കാനുള്ളതാണ് തന്റെ ജീവിതമെന്നും വിവാഹബന്ധം അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് മുഹറം ഈ വാഗ്ദാനം നിരസിക്കുകയാണ്.

90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത് മുഹറമിന്റെ പ്രഭാതകൃത്യങ്ങള്‍ കാണിച്ചുകൊണ്ടാണ്. ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ആ കഥാപാത്രത്തിന്റെ സ്വഭാവം പൂര്‍ണമായും നമ്മുടെ മനസ്സിലേക്കെത്തിക്കുന്നു സംവിധായകന്‍. തന്നെ കാത്തിരിക്കുന്ന പുതുദൗത്യത്തിന് മുഹറം ഏറ്റവും അനുയോജ്യന്‍ തന്നെ എന്ന് അടിവരയിടുകയാണ് ഈ ദൃശ്യഖണ്ഡങ്ങളില്‍. അയാളുടെ തകര്‍ച്ചയുടെ രേഖാചിത്രമാണ് അവസാനരംഗത്ത് കാണുന്നത്. രോഗിയായ മുഹറം അവശനായി കിടക്കുകയാണ്. ശൈഖിന്റെ മകള്‍ വന്ന് അയാള്‍ക്ക് ഗുളിക നല്‍കുന്നു. തിരിച്ചുപോകുമ്പോള്‍ മുറിയിലെ മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നു. ഇരുട്ടില്‍, നിശ്ചലനായി കണ്ണുതുറന്നുകിടക്കുന്ന മുഹറമില്‍ നിന്ന് ക്യാമറ പതുക്കെ പിന്‍മാറുകയാണ്.
എര്‍ക്കാന്‍ കാന്‍ എന്ന നടനാണ് മുഹറമായി വേഷമിടുന്നത്. തുടക്കത്തില്‍, ഒരു നിസ്സാരനെപ്പോലെ കടന്നുവരുന്ന മുഹറമിന്റെ രൂപഭാവമാറ്റങ്ങള്‍ അനായാസമായി അവതരിപ്പിക്കുന്നുണ്ട് ഈ നടന്‍.

5 comments:

T Suresh Babu said...

ഒസര്‍ കിസില്‍ത്താന്‍ എന്ന തുര്‍ക്കി സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'തഖ്‌വ' .ഉത്തമനായ ഒരു മതഭക്തന്റെ ധര്‍മസങ്കടങ്ങളാണ് 'തഖ്‌വ'യുടെ വിഷയം. നല്ലവനായി ജീവിക്കാനാഗ്രഹിച്ച ഒരു മനുഷ്യനെ പദവിയും പണവും ലൈംഗികചിന്തയും എങ്ങനെ വിനാശത്തിലേക്ക് തള്ളിവിടുന്നു എന്നാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്.

Sunil said...

സിനിമ കാണാൻ തോന്നിപ്പിയ്ക്കൂന്ന റിവ്യൂ...

ആദ്യമായിട്ടാണ്‌ ഇതു വഴി...
ലോകസിനിമകളെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുന്ന ഈ സംരംഭത്തിന്‌ അഭിനന്ദനങ്ങൾ
...

chithrakaran:ചിത്രകാരന്‍ said...

തക്വയെക്കുറിച്ച് അറിവു നല്‍കിയതിനു നന്ദി.
ഈ ചിത്രത്തിന്റെ ഡിവിഡി സംഘടിപ്പിക്കണമല്ലോ !

ശ്രീ said...

നല്ല പോസ്റ്റ് മാഷേ.

ഇത്രയും സമയമെടുത്ത്, ഇത്രയും വിശദമായി സിനിമകളെ പരിചയപ്പെടുത്തുന്നതില്‍ നന്ദി. കമന്റിടല്‍ കുറവാണെങ്കിലും വന്ന് വായിയ്ക്കാറുണ്ട്, പലപ്പോഴും :)

mumsy-മുംസി said...

തഖ്‌വ കണ്ടിരുന്നു. രാഷ്ട്രീയ ഇസ്ലാം എങ്ങനെയാണ്‌ സമൂഹത്തിനു മേല്‍-വ്യക്തികളുടെ മേല്‍ പിടിമുറുക്കുന്നതെന്ന് ഈ സിനിമ കാട്ടി തരും .നന്ദി