Friday, July 4, 2008

യുദ്ധഭൂമിയില്‍ ഒരമ്മ

'ഗൗരവസിനിമയുടെ രക്ഷകരിലൊരാള്‍' എന്ന വിശേഷണം അര്‍ഹിക്കുന്നയാളാണ്‌ പ്രശസ്‌ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ്‌. അദ്ദേഹത്തിന്‍െറ ഒരു ചിത്രവും അലസമായി കണ്ട്‌ മറവിയിലേക്ക്‌ തള്ളാനുള്ളതല്ല. ഗൗരവമാര്‍ന്ന ചിന്ത ആവശ്യപ്പെടുന്നവയാണ്‌ ഓരോ ചിത്രവും. ലെനിന്‍, ഹിറ്റ്‌ലര്‍, ഹിരോഹിതോ ചക്രവര്‍ത്തി എന്നിവരും സാധാരണക്കാരും ഒരുപോലെ സൊഖുറോവ്‌ ചിത്രങ്ങളില്‍ നായകകഥാപാത്രങ്ങളായിട്ടുണ്ട്‌. സൊഖുറോവ്‌ സ്വീകരിക്കുന്ന ഓരോ പ്രമേയവും നൂതനമാണ്‌. കാട്ടിത്തരുന്ന ഓരോ കാഴ്‌ചയും വ്യത്യസ്‌തമാണ്‌. അവ നേരിട്ട്‌ നമ്മുടെ ഹൃദയത്തിലേക്കാണ്‌ കടക്കുന്നത്‌.
മദര്‍ ആന്‍ഡ്‌ സണ്‍' (1997), `ഫാദര്‍ ആന്‍ഡ്‌ സണ്‍' (2003) എന്നിവയ്‌ക്കുശേഷം രക്തബന്ധത്തിന്‌ ഊന്നല്‍ നല്‍കി സൊഖുറോവ്‌ സംവിധാനം ചെയ്‌ത റഷ്യന്‍ സിനിമയാണ്‌ `അലക്‌സാന്‍ഡ്ര' (2007). ഒരമ്മയും മകനും തമ്മിലുള്ള ഗാഢസേ്‌നഹവും മരണത്തിന്‍െറ സദാസാന്നിധ്യവുമാണ്‌ ആദ്യചിത്രത്തില്‍. ആസന്നമരണയായ അമ്മയാണിതിലെ മുഖ്യകഥാപാത്രം. രണ്ടാമത്തേതില്‍, മകനോട്‌ അതീവ വാത്സല്യം പുലര്‍ത്തുന്ന ഒരച്ഛനാണ്‌ പ്രധാന കഥാപാത്രം. സൈനിക പരിശീലനത്തിനുശേഷം യുദ്ധമുന്നണിയിലേക്ക്‌ പോകാനൊരുങ്ങുകയാണ്‌ മകന്‍. അച്ഛന്‍ മുന്‍ സൈനികനും. `അലക്‌സാന്‍ഡ്ര'യിലാവട്ടെ, എണ്‍പത്‌ പിന്നിട്ട ഒരമ്മൂമ്മയാണ്‌ നായികാസ്ഥാനത്ത്‌. ഓഫീസറായ കൊച്ചുമകനെ കാണാന്‍ ചെച്‌നിയയിലെ യുദ്ധഭൂമിയില്‍ എത്തുകയാണവര്‍. രണ്ടു ദിവസം ഈ അമ്മ കാണുന്നതേ ഈ സിനിമയിലുള്ളൂ. ഈ അമ്മയുടെ സഞ്ചാരപഥങ്ങളിലൂടെ ക്യാമറ നീങ്ങുകയാണ്‌. തീര്‍ത്തും അപരിചിതമായ സൈനിക ക്യാമ്പ്‌ പരിസരത്ത്‌ തീവണ്ടിയിറങ്ങുന്ന അലക്‌സാന്‍ഡ്ര നിക്കോലേവ്‌ന എന്ന വൃദ്ധ രണ്ടു ദിവസത്തിനുശേഷം തീവണ്ടിയില്‍തന്നെ മടങ്ങുകയാണ്‌. അപ്പോഴേക്കും റഷ്യന്‍ സൈനികര്‍ക്കും ചെചന്‍ വനിതകള്‍ക്കും അവര്‍ അമ്മയായിത്തീര്‍ന്നിരുന്നു. സേ്‌നഹിക്കുകയും കലഹിക്കുകയും ശാസിക്കുകയും ചെയ്യുന്ന അമ്മ.

മൂന്നു സിനിമകളിലും കഥ നടക്കുന്നത്‌ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്‌. പല രംഗങ്ങള്‍ക്കും സാദൃശ്യം കാണാം. ഉപയോഗിച്ചിരിക്കുന്ന വര്‍ണങ്ങള്‍ക്കും സമാനതയുണ്ട്‌. ഷോട്ടുകളുടെ ക്രമീകരണത്തിലും അവതരണശൈലിയിലും ഒരേ സ്വഭാവം കാണാം. മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌- മൂന്നു ചിത്രങ്ങളിലും പെണ്‍മക്കള്‍ കഥാപാത്രങ്ങളാകുന്നില്ല.

`ഫാദര്‍ ആന്‍ഡ്‌ സണ്‍' എന്ന ചിത്രത്തിന്‍െറ തുടര്‍ച്ച അവകാശപ്പെടാവുന്ന ചിത്രമാണ്‌ അലക്‌സാന്‍ഡ്ര. ഫാദര്‍ ആന്‍ഡ്‌ സണ്ണില്‍ യുദ്ധത്തിന്‍െറ കെടുതികളെക്കുറിച്ച്‌ പരാമര്‍ശങ്ങളേയുള്ളൂ. അലക്‌സാന്‍ഡ്രയിലാവട്ടെ സൊഖുറോവ്‌ നമ്മെ കൊണ്ടുപോകുന്നത്‌ യുദ്ധമുന്നണിയിലേക്കുതന്നെയാണ്‌. പക്ഷേ, യുദ്ധരംഗത്ത്‌ നിലയുറപ്പിക്കുമ്പോഴും സൊഖുറോവിന്‍െറ ക്യാമറ കബന്ധങ്ങളുടെ ദാരുണദൃശ്യങ്ങളിലേക്ക്‌ ഒരിക്കല്‍പോലും കണ്ണുതുറക്കുന്നില്ല. കനത്ത ബൂട്ടുകളുടെ ശബ്ദവും കവചിതവാഹനങ്ങളുടെയും പോര്‍വിമാനങ്ങളുടെയും ഇരമ്പലും മതി സൊഖുറോവിന്‌ യുദ്ധപ്രതീതി സൃഷ്‌ടിക്കാന്‍. യുദ്ധം തകര്‍ത്തെറിയുന്ന ജീവിതങ്ങളെയാണ്‌ അദ്ദേഹം ക്യാമറയ്‌ക്കു മുന്നില്‍ നിര്‍ത്തുന്നത്‌. യുദ്ധങ്ങള്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്ന മനുഷ്യസേ്‌നഹികളുടെ സന്ദേഹത്തില്‍ അദ്ദേഹവും പങ്കാളിയാവുന്നു.

പ്രശ്‌നഭരിതമായ വര്‍ത്തമാനകാലമാണ്‌ സൊഖുറോവിനു മുന്നിലുള്ളത്‌. ഇന്നിന്‍െറ വിഷാദങ്ങളും കാലുഷ്യങ്ങളുമാണ്‌ അദ്ദേഹത്തെ വേവലാതിപ്പെടുത്തുന്നത്‌. യുദ്ധത്തില്‍ കവിതയില്ല; സൗന്ദര്യവുമില്ല. അതുകൊണ്ടുതന്നെ യുദ്ധം കാവ്യാത്മകമായി ചിത്രീകരിക്കാനാവില്ലെന്ന്‌ സൊഖുറോവ്‌ വിശ്വസിക്കുന്നു. കഠിനപദങ്ങളും ബിംബങ്ങളുംതന്നെ വേണമതിന്‌.

`അലക്‌സാന്‍ഡ്ര'യില്‍ റഷ്യന്‍-ചെച്‌നിയന്‍ സംഘര്‍ഷമേഖലയിലാണ്‌ സൊഖുറോവിന്‍െറ നില്‌പ്‌. ഈ പോരാട്ടഭൂമിയെ ഇറാഖ്‌ യുദ്ധവുമായി താരതമ്യപ്പെടുത്താനാണ്‌ താനാഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹം ഒരഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. യുദ്ധമുന്നണിയിലുള്ള തങ്ങളുടെ മക്കളെ, അച്ഛന്മാരെ, ഭര്‍ത്താക്കന്മാരെ, സഹോദരന്മാരെ കാണാന്‍ ഒരുപാട്‌ അമേരിക്കന്‍ അമ്മമാരും അമ്മൂമ്മമാരും മക്കളും ഭാര്യമാരും സഹോദരിമാരും കൊതിക്കുന്നുണ്ടാവാമെന്ന്‌ സൊഖുറോവ്‌ കരുതുന്നു. അവരുടെകൂടി ഉത്‌കണ്‌ഠകളും കാത്തിരിപ്പുമാണ്‌ അദ്ദേഹം പകര്‍ത്തുന്നത്‌.

റഷ്യന്‍-ചെച്‌നിയന്‍ ആഭ്യന്തര യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍നിന്നാണ്‌ 90 മിനിറ്റ്‌ നീണ്ട അലക്‌സാന്‍ഡ്രയുടെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്‌. ഒരു ഡോക്യുമെന്‍ററിയുടെ കാഴ്‌ചവട്ടത്തിലാണ്‌ സിനിമ തുടങ്ങുന്നത്‌. ദൃശ്യങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കെ, ആദ്യം തോന്നിയേക്കാവുന്ന വിരസത നമ്മെ വിട്ടകലുന്നു. പട്ടാളക്യാമ്പ്‌ കാണാനെത്തുന്ന ഒരമ്മയുടെ കൗതുകക്കാഴ്‌ചകളില്‍നിന്ന്‌ ക്രമേണ പിന്മാറുന്ന ക്യാമറ അവര്‍ പരിചയപ്പെടുന്ന ഓരോ കഥാപാത്രത്തിന്‍െറയും മനസ്സിന്‍െറ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു. മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള ഗാഢമായ സേ്‌നഹബന്ധം മാത്രമല്ല ദൃശ്യഖണ്ഡങ്ങളായി പ്രത്യക്ഷപ്പെടുന്നത്‌. പട്ടാളച്ചിട്ടയോടെ മരണത്തിനു മുന്നിലേക്ക്‌ ചിരിച്ചുകൊണ്ട്‌ കടന്നുചെല്ലുന്ന യൗവനങ്ങളെക്കുറിച്ചും എല്ലാം തകര്‍ന്നടിഞ്ഞിട്ടും ആരോടും പകയില്ലാതെ ജീവിക്കാന്‍ കൊതിക്കുന്ന സാധാരണ മനുഷ്യരെക്കുറിച്ചും യുദ്ധത്തിന്‍െറ നിരര്‍ഥകതയെക്കുറിച്ചും ദൃശ്യങ്ങള്‍ നമ്മോട്‌ സംസാരിക്കുന്നു.

റഷ്യയിലെ സ്റ്റാവ്‌റോപോളിലാണ്‌ അലക്‌സാന്‍ഡ്ര താമസിക്കുന്നത്‌. ഒറ്റയ്‌ക്കാണവര്‍. ഭര്‍ത്താവ്‌ രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചു. മരണം അടുത്തെത്തിയിരിക്കുന്നു എന്ന്‌ അലക്‌സാന്‍ഡ്രയ്‌ക്ക്‌ തോന്നുന്നു. തന്‍െറയടുത്ത്‌ ആരെങ്കിലും ഉണ്ടാവണമെന്ന വിചാരം അവരെ അലട്ടുന്നു. ഏഴു വര്‍ഷമായി മകളുടെ മകന്‍ ഡെന്നീസിനെ കണ്ടിട്ട്‌. ഇരുപത്തേഴുകാരനായ ഡെന്നീസ്‌ സൈന്യത്തില്‍ ഓഫീസറാണ്‌. അവന്‍െറ വിശേഷങ്ങള്‍ നേരിട്ടറിയണം. പറ്റുമെങ്കില്‍ അവന്‍െറ വിവാഹക്കാര്യം ഉറപ്പിക്കുകയും വേണം. ഇതിനാണ്‌ അലക്‌സാന്‍ഡ്ര യാത്രതിരിക്കുന്നത്‌. പക്ഷേ, അവരുടെ മോഹം പൂര്‍ത്തിയാകുമെന്ന സൂചനയില്ലാതെയാണ്‌ സിനിമ അവസാനിക്കുന്നത്‌. ഡെന്നീസ്‌ വീണ്ടും യുദ്ധരംഗത്തേക്ക്‌ നീങ്ങവേ അലക്‌സാന്‍ഡ്ര നാട്ടിലേക്ക്‌ മടങ്ങിപ്പോവുകയാണ്‌. കൊച്ചുമകന്‍െറ യൂണിഫോമിലെ നക്ഷത്രചിഹ്നങ്ങളില്‍ വിരലോടിച്ച്‌ അഭിമാനംകൊണ്ട അലക്‌സാന്‍ഡ്രയ്‌ക്ക്‌ സൈനികജീവിതം എത്ര കഠിനമാണെന്ന്‌ രണ്ടു ദിവസംകൊണ്ടുതന്നെ ബോധ്യമാവുന്നുണ്ട്‌.

വെളിച്ചത്തിലേക്കു നോക്കി പിന്തിരിഞ്ഞു നില്‍ക്കുന്ന അലക്‌സാന്‍ഡ്രയുടെ രൂപമാണ്‌ ചിത്രത്തിന്‍െറ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്‌. ചിത്രം അവസാനിക്കുമ്പോള്‍, അവര്‍ തിരിച്ചുപോവുകയാണ്‌. തിവണ്ടി വേഗം കൂട്ടവേ അവര്‍ ബോഗിയിലെ ഇരുട്ടിലേക്ക്‌ നീങ്ങിനില്‍ക്കുന്നു. ദുഃഖസാന്ദ്രമാണ്‌ ആ മുഖം. ഡെന്നീസിന്‍െറയും അങ്ങാടിയിലെ സന്ദര്‍ശനത്തിനിടയില്‍ പരിചയപ്പെട്ട ചെചന്‍ വനിതകളുടെയും അനുഭവങ്ങള്‍ ആ വൃദ്ധമനസ്സിനെ വല്ലാതെ പൊള്ളിച്ചിട്ടുണ്ട്‌. അനിശ്ചിതമായി നീളുന്ന തന്‍െറ ഒറ്റപ്പെടലും അവരെ വേട്ടയാടുന്നുണ്ട്‌ (ഗലീന വിഷ്‌നെവസ്‌കായ എന്ന എണ്‍പതുകാരി ഓപ്പറ ഗായികയാണ്‌ അലക്‌സാന്‍ഡ്രയായി ഈ ചിത്രത്തില്‍ ജീവിക്കുന്നത്‌.).

യുദ്ധം കാരണം ഇവിടെ തകര്‍ന്നത്‌ വീടുകള്‍ മാത്രമല്ല, ജീവിതങ്ങള്‍ കൂടിയാണ്‌'' എന്നു പറയുന്നത്‌ മലീക എന്ന ചെചന്‍ വനിതയല്ല, സൊഖുറോവ്‌ തന്നെയാണ്‌.

3 comments:

T Suresh Babu said...

'ഗൗരവസിനിമയുടെ രക്ഷകരിലൊരാള്‍' എന്ന വിശേഷണം അര്‍ഹിക്കുന്നയാളാണ്‌ പ്രശസ്‌ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ്‌. അദ്ദേഹത്തിന്‍െറ ഒരു ചിത്രവും അലസമായി കണ്ട്‌ മറവിയിലേക്ക്‌ തള്ളാനുള്ളതല്ല. ഗൗരവമാര്‍ന്ന ചിന്ത ആവശ്യപ്പെടുന്നവയാണ്‌ ഓരോ ചിത്രവും.

വെള്ളെഴുത്ത് said...

ഇന്നു വെറുതേ നില്‍ക്കുമ്പോള്‍ ഉച്ചയ്ക്ക് ഈ സിനിമയെക്കുറിച്ച് ആലോചിച്ചതേയുള്ളൂ. അതിന്റെ പ്രത്യേകതരം നിറം.. സെപ്പിയ? അവരുടെ വളരെ കാഷ്വലായ നടത്തം. യുദ്ധത്തിന്റെ പൊടി പിടിച്ച ഭൂമിയില്‍ അവര് സ്വതന്ത്രമായങ്ങ് നടക്കുകയാണ്. അവരുടെ ഒരു കൂസലില്ലായ്മയാണ് പഞ്ച്. മാങ്ങാട് ഒരു ചെറിയ കുറിപ്പെഴുതിയിട്ടുണ്ടായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ച ആ സമയത്തെപ്പൊഴോ..

Praveen said...

was looking 4 a blog like this 4 a longtime...and now really happy to find one...:)