Thursday, February 7, 2008

വലിഞ്ഞുമുറുകിയവില്ലിന്‍െറ ഗീതം

പ്രശസ്‌ത തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്‍െറ പന്ത്രണ്ടാമത്തെ സിനിമയാണ്‌ `ദ ബോ' (വില്ല്‌). 2005ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയിട്ടുണ്ട്‌.


കിമ്മിന്‍െറ സിനിമകള്‍ ഒറ്റ വ്യാഖ്യാനത്തില്‍ ഒതുങ്ങുന്നവയല്ല. കാണുന്നതിനപ്പുറത്തേക്കാണ്‌ അതിന്‍െറ അര്‍ഥ തലങ്ങള്‍ നീളുന്നത്‌. അസംബന്ധമെന്നു തോന്നാവുന്ന പശ്ചാത്തലങ്ങളും നമ്മുടെ ജീവിത പരിസരങ്ങളില്‍ കാണാത്ത കഥാപാത്രങ്ങളും കിമ്മിന്‍െറ സിനിമകളില്‍ കടന്നുവരാറുണ്ട്‌. സിനിമ കിമ്മിന്‌ വെറും കഥപറച്ചിലിനുള്ള ഉപാധിയല്ല. ജീവിതത്തോടും മനുഷ്യരോടുമുള്ള തന്‍െറ പ്രതിബദ്ധത വെളിപ്പെടുത്താന്‍ അദ്ദേഹം ഈ മാധ്യമം ഉപയോഗിക്കുന്നു. വേദനകള്‍ക്കിടയിലും പ്രത്യാശ കൈവിടാത്തയാളാണ്‌ ഈ കലാകാരന്‍. വലിഞ്ഞു മുറുകിയ വില്ലിന്‍െറ മനോഹരനാദം പോലെ മരണം വരെ കഴിയാനായെങ്കില്‍ എന്ന്‌ ആത്മഗതം നടത്തുന്നയാളാണ്‌ കിം. തന്‍െറ സിനിമയെക്കുറിച്ച്‌ അദ്ദേഹത്തിന്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. ശക്തമായ നിലപാടുകളുമുണ്ട്‌. പല രംഗങ്ങളും കാഴ്‌ചക്കാര്‍ക്ക്‌ വ്യാഖ്യാനിക്കാന്‍ വിട്ടുകൊടുക്കുന്നു അദ്ദേഹം. സിനിമയിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയണമെന്ന്‌ വാശി പിടിക്കുന്ന സംവിധായകനല്ല കിം. സിനിമയുടെ ആശയ പൂര്‍ത്തീകരണത്തില്‍ പ്രേക്ഷക പങ്ക്‌ ആവശ്യപ്പെടുന്ന സഹൃദയനാണദ്ദേഹം. സിനിമാ സൈദ്ധാന്തിക വാശികളില്‍ തല്‌പരനല്ല കിം. തന്‍െറ സിനിമയിലെ ഓരോ രംഗവും താന്താങ്ങളുടെ കാഴ്‌ചപ്പാടിലൂടെ വിശകലനം ചെയ്യാന്‍ പ്രേക്ഷകര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. ``എന്‍െറ ചിത്രങ്ങള്‍ക്ക്‌ ഉറച്ച, വ്യക്തമായ ഉത്തരമൊന്നും എനിക്കു നല്‍കാനാവില്ല. എന്‍െറ സിനിമയിലൂടെ ഞാന്‍ കാഴ്‌ചക്കാരോട്‌ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്‌. എന്‍െറ കാഴ ്‌പപ്പാടിനെപ്പറ്റി അവരുടെ ഉത്തരങ്ങളാണ്‌ എനിക്കു വേണ്ടത്‌''-കിം പറയുന്നു.


ഒരു വൃദ്ധനും അയാള്‍ വളര്‍ത്തുന്ന പെണ്‍കുട്ടിയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്‍െറ കഥയാണ്‌ `ദ ബോ'. ഏതോ കടലില്‍ കിടക്കുന്ന രണ്ട്‌ പഴഞ്ചന്‍ ബോട്ടുകള്‍. അതില്‍ ഒരെണ്ണം വലുത്‌. ഈ വലിയ ബോട്ടിലാണ്‌ വൃദ്ധനും പെണ്‍കുട്ടിയും കഴിയുന്നത്‌. ആറാം വയസ്സുതൊട്ട്‌ അവള്‍ വൃദ്ധനൊപ്പമാണ്‌. എവിടെ നിന്ന്‌ കിട്ടിയതാണെന്ന്‌ ആര്‍ക്കുമറിയില്ല. വൃദ്ധന്‍ അക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ല. പത്തുവര്‍ഷമായി അവള്‍ അയാളൊടൊപ്പമുണ്ട്‌. പതിനേഴ്‌ തികയുന്ന ദിവസം അവളെ വിവാഹം കഴിക്കാനാണ്‌ വൃദ്ധന്‍െറ പരിപാടി. വിവാഹദിനവും പ്രതീക്ഷിച്ചിരിക്കുകയാണയാള്‍


പുറത്തുള്ളവര്‍ക്ക്‌ ചൂണ്ടയിടാന്‍ അയാള്‍ ബോട്ടില്‍ സൗകര്യം ചെയ്‌തുകൊടുക്കും. ചിലപ്പോള്‍ ദിവസങ്ങളോളം അവര്‍ ബോട്ടില്‍ താമസിക്കും. അവര്‍ നല്‍കുന്ന ഫീസാണ്‌ വൃദ്ധന്‍െറ വരുമാനമാര്‍ഗം. ചൂണ്ടയിടാനെത്തുന്നവരുടെ ഭാവി പ്രവചിച്ചും അയാള്‍ പണമുണ്ടാക്കുന്നു. വിചിത്രമായ രീതിയിലാണ്‌ ഭാവി പറച്ചില്‍. ബോട്ടിന്‍െറ ഒരു വശത്തുള്ള ഊഞ്ഞാലില്‍ പെണ്‍കുട്ടി ആടിക്കൊണ്ടിരിക്കും. ഈ ആട്ടത്തിനിടയില്‍ തന്നെ അയാള്‍ ഓരോ അമ്പ്‌ അവളുടെ ദേഹത്ത്‌ തട്ടാതെ എയ്യും. ബോട്ടില്‍ വരച്ചുവെച്ച ഒരു ആള്‍ രൂപത്തിലാണ്‌ അമ്പുകള്‍ ചെന്നു തറയ്‌ക്കുന്നത്‌. മൂന്ന്‌ അമ്പുകള്‍ ഇങ്ങനെ തൊടുത്തു വിടും. അമ്പുകളുടെ സ്ഥാനം നോക്കി പെണ്‍കുട്ടിയാണ്‌ ഭാവി പറയുന്നത്‌.


വിവാഹത്തിനാവശ്യമായ എല്ലാ ഒരുക്കവും നടത്തുകയാണ്‌ വൃദ്ധന്‍. ഇതിനിടയ്‌ക്കാണ്‌ ഒരു ചെറുപ്പക്കാരന്‍ അതിഥിയായെത്തുന്നത്‌. ആദ്യ നോട്ടത്തില്‍ തന്നെ പെണ്‍കുട്ടിയുടെ മുഖം വിടരുന്നു. വൃദ്ധനത്‌ തീരെ സഹിക്കുന്നില്ല. അവളെ അവന്‍ തട്ടിയെടുക്കുമെന്ന്‌ അയാള്‍ ഭയപ്പെടുന്നു. യുവാവിന്‍െറയും പെണ്‍കുട്ടിയുടെയും ആഹ്ലാദ പ്രകടനങ്ങളില്‍ അയാള്‍ ഇടപെടുന്നു. അവള്‍ക്ക്‌ പക്ഷേ, കൂസലില്ല. പല സന്ദര്‍ഭങ്ങളിലും ധിക്കാരം കാട്ടിക്കൊണ്ട്‌ അവള്‍ വൃദ്ധന്‌ തന്‍െറ വഴിയെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ നല്‍കുകയാണ്‌. പെണ്‍കുട്ടിയെ മോചിപ്പിക്കാനാണ്‌ യുവാവിന്‍െറ ശ്രമം. അവളുടെ രക്ഷിതാക്കളെ കണ്ടുപിടിച്ച്‌ അവരുടെ കത്തുമായി അവന്‍ വീണ്ടും എത്തുന്നു. വൃദ്ധന്‍ അതിനൊന്നും വഴങ്ങുന്നില്ല. അയാള്‍ അവനെ ബോട്ടില്‍ നിന്ന്‌ പുറത്താക്കാന്‍ ശ്രമിക്കുന്നു. അപ്പോഴാണ്‌ തന്‍െറ ഭാവി പ്രവചിക്കാന്‍ ചെറുപ്പക്കാരന്‍ ആവശ്യപ്പെടുന്നത്‌. അത്‌ നിരസിക്കാന്‍ ആയാള്‍ക്കായില്ല. പ്രവചനം ചെറുപ്പക്കാരന്‌ അനുകൂലമായിരുന്നു. അതനുസരിച്ച്‌ അവന്‍ പെണ്‍കുട്ടിയുമായി സ്ഥലം വിടാനൊരുങ്ങുമ്പോള്‍ അയാള്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുന്നു.


ഇതോടെ പെണ്‍കുട്ടിയുടെ മനസ്സ്‌ മാറുകയാണ്‌. അവള്‍ അയാളെ സാന്ത്വനിപ്പിക്കുന്നു. ചെറുപ്പക്കാരനെ സാക്ഷി നിര്‍ത്തി അവര്‍ വിവാഹിതരാവുന്നു. പക്ഷേ, വൃദ്ധന്‌ ആഹ്ലാദം വരുന്നില്ല. അയാള്‍ ഉറച്ച തീരുമാനമെടുത്തിരുന്നു. തങ്ങളുടെ പ്രവചനം തെറ്റിക്കാന്‍ അയാള്‍ക്ക്‌ മനസ്സുവരുന്നില്ല. പെണ്‍കുട്ടി ബോട്ടില്‍ മയങ്ങിക്കിടക്കവേ അയാള്‍ കടലിന്‍െറ അഗാധതയിലേക്ക്‌ ചാടി അപ്രത്യക്ഷനാകുന്നു. പെണ്‍കുട്ടിയും യുവാവും പുതിയലോകത്തേക്ക്‌ യാത്ര തിരിക്കുമ്പോള്‍ എല്ലാറ്റിനും സാക്ഷിയായി നിന്ന വൃദ്ധന്‍െറ ബോട്ട്‌ അത്താണി നഷ്‌ടപ്പെട്ട്‌ കടലില്‍ മുങ്ങിത്താഴുകയാണ്‌.


ഒന്നരമണിക്കൂര്‍ നീണ്ട ഈ ചിത്രത്തിന്‍െറ കഥ മുഴുവന്‍ നടക്കുന്നത്‌ ഒരു ബോട്ടിലാണ്‌. ക്യാമറയ്‌ക്ക്‌ സ്വതന്ത്രമായി ഒന്നു നീങ്ങാന്‍ പറ്റാത്ത അവസ്ഥ. എന്നിട്ടും ചിത്രത്തിലെ ഷോട്ടുകളുടെ വ്യത്യസ്‌തത നമ്മെ അത്ഭുതപ്പെടുത്തും. നീണ്ട ടേക്കുകള്‍ വളരെ കുറവാണ്‌. ചെറിയ ഷോട്ടുകള്‍ ചേര്‍ത്തുവെച്ച്‌ കിം ഒരു വൈകാരിക ലോകം തീര്‍ത്തിരിക്കുന്നു.


പ്രധാനപ്പെട്ട മൂന്ന്‌ കഥാപാത്രങ്ങളാണ്‌ ഇതിലുള്ളത്‌. അവര്‍ക്കൊന്നും പേരില്ല. ചില ആശയങ്ങളുടെ പ്രതിനിധികളാണവര്‍. ജീവിത തൃഷ്‌ണയുടെ, നിരാശ്രയത്തിന്‍െറ, പ്രത്യാശയുടെയൊക്കെ അടയാളം പേറുന്നവരാണവര്‍. അവര്‍ക്ക്‌ പേര്‌ വേണ്ട. വൃദ്ധന്‍, പെണ്‍കുട്ടി, യുവാവ്‌ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ മതി.??കഥയുടെ തുടക്കത്തില്‍ ഏതാനും കഥാപാത്രങ്ങള്‍ വരുന്നുണ്ട്‌. എല്ലാവരും ചൂണ്ടക്കാരാണ്‌. പ്രമേയത്തിന്‍െറ ആമുഖത്തിലേക്ക്‌ പ്രേക്ഷകരെ എത്തിക്കാനാണിവരെ സംവിധായകന്‍ പരിചയപ്പെടുത്തുന്നത്‌. വൃദ്ധനും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം, അവരുടെ പ്രവചനരീതി, ബോട്ടിലെത്തുന്നവര്‍ പെണ്‍കുട്ടിയോട്‌ കാണിക്കുന്ന ലൈംഗികാതിക്രമങ്ങള്‍, വില്ലും അമ്പുമുപയോഗിച്ച്‌ വൃദ്ധന്‍ അതിനെ ചെറുക്കുന്ന രീതി എന്നിവയെക്കുറിച്ചെല്ലാം നമുക്ക്‌ ആദ്യസൂചനകള്‍ നല്‍കുന്നത്‌ ഈ കഥാപാത്രങ്ങളാണ്‌. പെണ്‍കുട്ടിയുടെ രക്ഷകനായ യുവാവ്‌ ആദ്യമെത്തുന്നത്‌ അച്ഛനോടൊപ്പമാണ്‌. ഇതിവൃത്തത്തെ നിയന്ത്രിക്കുന്ന ഈ കഥാപാത്രത്തെ പരിചയപ്പെടുത്തിത്തന്ന ശേഷം അച്ഛന്‍ പിന്മാറുകയാണ്‌. പിന്നീട്‌ കൂട്ടുകാരനുമൊത്താണ്‌ യുവാവ്‌ വരുന്നത്‌. സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്‌തി അയാള്‍ നേടിക്കഴിഞ്ഞെന്ന വ്യക്തമായ സൂചനയാണ്‌ സംവിധായകന്‍ ഇവിടെ തരുന്നത്‌.


വൃദ്ധനും പെണ്‍കുട്ടിയും ഉപയോഗിക്കുന്ന വില്ലിന്‍െറ ഘടന വിചിത്രമാണ്‌. ഒരേ സമയം അമ്പുതൊടുക്കുന്ന ആയുധമായും ഇമ്പമുള്ള സംഗീതമുതിര്‍ക്കുന്ന വയലിന്‍ പോലുള്ള ഉപകരണമായും അതിനെ മാറ്റാന്‍ കഴിയും. അധികാരത്തിന്‍െറയും അധീശത്വത്തിന്‍െറയും പ്രതിരോധത്തിന്‍െറയും പ്രതീകമായ വില്ല്‌ സേ്‌നഹത്തിന്‍െറയും സാന്ത്വനത്തിന്‍െറയും ഭാവവും കൈക്കൊള്ളുന്നു. പുറത്ത്‌ നിന്നുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ ആയുധമേ അവര്‍ക്കുള്ളൂ. സേ്‌നഹം പ്രകടിപ്പിക്കാന്‍ ഈ സംഗീതോപകരണമേയുള്ളൂ.


മുഖ്യകഥാപാത്രങ്ങളായ വൃദ്ധനും പെണ്‍കുട്ടിയും സംസാരിക്കുന്നതേയില്ല. പക്ഷേ, ശരീരഭാഷയിലൂടെ അവര്‍ എല്ലാം വ്യക്തമാക്കുന്നുണ്ട്‌. സേ്‌നഹവും അടുപ്പവും ക്രോധവും അകല്‍ച്ചയുമെല്ലാം മൗനത്തില്‍ത്തന്നെ പ്രകടമാകുന്നുണ്ട്‌.ഷോട്ടുകളുടെ കൃത്യമായ സന്നിവേശത്തിലൂടെയാണ്‌ ഇത്‌ സാധിച്ചിരിക്കുന്നത്‌.


കഥാപാത്രങ്ങളുടെ മനസ്സിലേക്ക്‌ വഴിതുറക്കാന്‍ ചുറ്റുവട്ടത്തുള്ള ബിംബങ്ങളെ മാത്രമേ ക്യാമറ ആശ്രയിക്കുന്നുള്ളൂ. അമ്പും വില്ലും ചൂണ്ടയും മീനും ഇരുളില്‍ മുങ്ങുന്ന ബോട്ടും പ്രവചനാതീതമായ ഭാവിപോലെ സദാ ആടിക്കൊണ്ടിരിക്കുന്ന ഊഞ്ഞാലുമൊക്കെ ആശയസംവേദനത്തെ എളുപ്പമാക്കുന്നു. ശത്രുവിനുനേരെ എയ്യേണ്ട അമ്പ്‌ വൃദ്ധന്‍ ആകാശത്തേക്ക്‌ തൊടുത്തുവിടുകയാണ്‌ അവസാനദൃശ്യത്തില്‍. ആ അമ്പ്‌ വിദൂരതയില്‍ മായുമ്പോള്‍ അയാള്‍ വ്യാമോഹങ്ങളില്‍നിന്ന്‌ മുക്തനാവുകയാണ്‌. തനിക്ക്‌ എല്ലാം തന്ന കടലിലാണയാള്‍ അഭയംതേടുന്നത്‌. വിശാലമായ ലോകം പെണ്‍കുട്ടിക്ക്‌ തുറന്നുകൊടുത്ത്‌ അയാള്‍ ഒരോര്‍മപോലെ മറയുന്നു.


തന്‍െറ കാഴ്‌ചക്കപ്പുറത്തെ ലോകം കാണാന്‍ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെന്നു വ്യക്തമാക്കാന്‍ ലളിതമായ രണ്ടു ബിംബങ്ങളാണ്‌ സംവിധായകന്‍ അവതരിപ്പിക്കുന്നത്‌. തുടക്കത്തില്‍, നീലാകാശത്തില്‍ അവള്‍ കാണുന്നത്‌ ഏതാനും പറവകളെയാണ്‌. പിന്നീട്‌ ചെറുപ്പക്കാരനുവേണ്ടി കാത്തിരിക്കവെ കടലിനു മുകളിലൂടെ ഇരമ്പിപ്പറക്കുന്നത്‌ വിമാനമാണ്‌. കണ്ണെത്താദൂരംവരെ ആഹ്ലാദത്തോടെയാണ്‌ അവള്‍ ആ വിമാനവും നോക്കി ഇരിക്കുന്നത്‌.


സ്ഥാനത്തും അസ്ഥാനത്തും കടലിനെ ബിംബമാക്കാന്‍ ശ്രമിക്കുന്ന സംവിധായകര്‍ കിമ്മിനെ കണ്ടു പഠിക്കേണ്ടതാണ്‌. സാഗരത്തിന്‍െറ രൗദ്രഭാവങ്ങളല്ല അതിന്‍െറ മൗനമാണ്‌ കിമ്മിനെ ആകര്‍ഷിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ വികാരവിക്ഷുബ്‌ധമായ രംഗങ്ങളില്‍ കടലിനെ അദ്ദേഹം വെറുതെവിടുന്നു.


കിം കി ഡുക്ക്‌ 2004-ല്‍ സംവിധാനം ചെയ്‌ത `3-അയേണ്‍' എന്ന ചിത്രവുമായി `ദ ബോ'വിനു ഏറെ സാദൃശ്യമുണ്ട്‌. രണ്ടിലും യുവത്വത്തിന്‍െറയും നന്മയുടെയും പക്ഷത്താണ്‌ സംവിധായകന്‍. രണ്ടു ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങള്‍ സംസാരിക്കുന്നില്ല. ക്രൂരനായ ഭര്‍ത്താവില്‍നിന്ന്‌ മോചനം കൊതിക്കുന്നവളാണ്‌ `3-അയേണി'ലെ നായിക. `ദ ബോ' വിലാകട്ടെ, രക്ഷിതാവായ വൃദ്ധനില്‍നിന്ന്‌ പുറംലോകത്തെത്തിപ്പെടാന്‍ വെമ്പല്‍കൊള്ളുകയാണ്‌ പെണ്‍കുട്ടി. രണ്ടിലും രക്ഷകരായെത്തുന്നത്‌ ചെറുപ്പക്കാരാണ്‌. `3-അയണി'ല്‍ എതിരാളികളെ ആക്രമിക്കാന്‍ യുവാവ്‌ ആശ്രയിക്കുന്നത്‌ ഗോള്‍ഫ്‌പന്താണ്‌. `ദ ബോ'വില്‍ അതിന്‍െറ സ്ഥാനത്ത്‌ അമ്പും വില്ലുമാണ്‌. രണ്ടു ചിത്രങ്ങളും അവസാനിക്കുന്നത്‌ നായികമാരുടെ മോചനത്തിലാണ്‌.

6 comments:

T Suresh Babu said...

പ്രശസ്‌ത തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്‍െറ പന്ത്രണ്ടാമത്തെ സിനിമയാണ്‌ `ദ ബോ' (വില്ല്‌). 2005ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയിട്ടുണ്ട്‌

Haree said...

മനോഹരമായ ഒരു ചിത്രം... അത്രയുമേ ഇതിനെക്കുറിച്ച് പറയേണ്ടതുള്ളൂ...

താ‍ങ്കളുടെ പോസ്റ്റുകള്‍ മിക്കവയും വായിക്കാറുണ്ടെങ്കിലും, കണ്ട സിനിമകളെക്കുറിച്ചുള്ളവ വായിക്കുമ്പോഴാണ് കൂടുതല്‍ ആസ്വദിക്കുവാന്‍ കഴിയുന്നത്. :)

ഈ പ്രയത്നത്തിനു വളരെ നന്ദി.
--

Dinkan-ഡിങ്കന്‍ said...

വെള്ളത്തിലാഴ്ന്ന് മരിക്കുന്നതിന്‍ തൊട്ടുമുന്നേ താല്‍ ആകാശത്തേക്ക് തൊടുത്ത അമ്പായി മരണശേഷം തിരികെ വന്ന് ആ പെണ്‍കുട്ടിയുടെ കന്യകാത്വം കവര്‍ന്ന് ചോരപൊടിക്കുന്ന ആ ദൃശ്യം മനസീന്ന് മാഞ്ഞിട്ടില്ല.

വെള്ളത്തില്‍ ഒറ്റപ്പെട്ട കിംകീയന്‍ തുരുത്ത് സിനിമകളില്‍ 1) ദി ഐസില്‍ 2)ദി ബോ 3)സമ്മര്‍ ഫാള്‍..

1 ആണ് എനിക്കേറേ ഇഷ്ടായത്

qw_er_ty

siva // ശിവ said...

Informative...thank you...

വെള്ളെഴുത്ത് said...

ഡിങ്കന്‍ പറഞ്ഞ പ്രശ്നം തന്നെയാണ് ബോയില്‍ ഏറ്റവും അലട്ടിയതും. പക്ഷേ അതിനൊരു മുന്‍‌കൂര്‍ ജാമ്യം താങ്കള്‍ എടുത്തിരുന്നു, എല്ലാമൊന്നും വ്യാഖ്യാനിക്കണമെന്ന് സംവിധായകനുപോലും അഭിപ്രായമില്ലെന്ന്. സമ്മര്‍ വിന്റര്‍.... എന്ന കിം കി ചിത്രത്തിലും ബോയിലും പ്രകടമായ ആത്മീയതയെ എവിടെക്കൊണ്ടു കെട്ടുമെന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം. അതോ അതു ചിന്തിക്കേണ്ടതില്ലേ? വൃദ്ധന്‍ ആകാശത്തേയ്ക്കു എയ്തു വിടുന്ന ശരം പെണ്‍കുട്ടിയുടെ മുന്നില്‍ വന്നു തറയുകയും അവള്‍ രതി അനുഭവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ക്ക് എന്തായാലും സിനിമയില്‍ പ്രാധാനമുണ്ട്. ലൈംഗികത അതിഭൌതികമായ ഒന്നാണെന്നാണോ? മരിച്ചാല്‍ മാത്രമേ അതു വൃദ്ധനു സാദ്ധ്യമാവൂ എന്നാണോ? സപര്യയായ സ്നേഹത്തിന്റെ മിച്ചം മാത്രമേ യുവാവിനു ലഭിക്കുകയുള്ളൂ എന്നതിന്റെ സൂചനയാണോ? വിവാഹം എന്ന ഒരു ലക്ഷ്യത്തില്‍ ഉടക്കി മുന്നോട്ടു നീങ്ങുന്ന കഥയായതിനാല്‍, ആ ദൃശ്യത്തിനു സവിശേഷമായ പ്രാധാന്യമുണ്ട്. അതു ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.

Ramu said...

വെള്ളെഴുത്ത്, അതിനു മുന്‍പ് ഒരു സീനില്‍ വൃദ്ധന്‍ ആകാശത്തിന്റെ അനന്തതയിലേക്ക് തൊടുക്കുന്ന അമ്പ്‌ തിരികെ വരുന്നില്ല- അത് പെണ്‍കുട്ടിയെ സ്വതന്ത്രമാക്കുന്നതിന്റെ സ്യ്മ്പോള്‍ ആയി എനിക്ക് തോന്നുന്നു . പിന്നീട് താങ്കള്‍ പറഞ്ഞ സീനില്‍ അതെ അമ്പ് തിരികെ വരുന്നതായാണ് എനിക്ക് തോന്നുന്നത് ...