മരവിച്ചുപോയ മനുഷ്യബന്ധങ്ങളിലെ മഞ്ഞുരുകുന്നത് നേരിയ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് നൂറി ബില്‍ജി ജലാന്‍ ' വിന്റര്‍ സ്ലീപ്പ് ' എന്ന ചിത്രത്തില്‍



17 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ നൂറി ബില്‍ജി ജലാന്‍ സംവിധാനം ചെയ്തത് ഏഴു മുഴുനീള കഥാചിത്രങ്ങള്‍. 1997 ല്‍ ' കസബ ' യോടെയാണ് തുടക്കം. തുടര്‍ന്ന് ' ക്ലൗഡ്‌സ് ഓഫ് മെയ് ( 1999 ) , ' ഡിസ്റ്റന്റ് ' ( 2002 ) , ' ക്ലൈമെറ്റ്‌സ് ' ( 2006 ) , ' ത്രീ മങ്കീസ് ' ( 2008 ) , ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ ' ( 2011 ) എന്നിവ പുറത്തുവന്നു. 

ഏറ്റവുമൊടുവിലിതാ 2014 ല്‍ ' വിന്റര്‍ സ്ലീപ്പ് '. ചുരുങ്ങിയ സമയമെടുത്ത് കഥ പറഞ്ഞിരുന്ന ഈ തുര്‍ക്കി സംവിധായകന്‍ ആ ശീലം ഉപേക്ഷിച്ച മട്ടാണ്. വണ്‍സ് അപ്പോണ്‍ എ ടൈമിന്റെ നീളം 148 മിനിറ്റാണ്. വിന്റര്‍ സ്ലീപ്പിലെത്തിയപ്പോള്‍ അത് 195 മിനിറ്റായി വര്‍ധിച്ചിരിക്കുന്നു. അതായത് മൂന്നേകാല്‍ മണിക്കൂര്‍. 

നാലര മണിക്കൂര്‍ നീണ്ട ചിത്രമാണ് ജലാന്‍ ഉദ്ദേശിച്ചിരുന്നത്. എഡി്റ്റു ചെയ്ത് ഒന്നേകാല്‍ മണിക്കൂര്‍ കുറച്ചതാണ്. ഇത്രയധികം നീണ്ടുപോയാല്‍ പ്രേക്ഷകര്‍ സഹിച്ചിരിക്കുമോ എന്നു ന്യായമായും സംശയിക്കാം. പക്ഷേ, ജലാന്‍ അതൊന്നും ഗൗനിക്കുന്നില്ല. തന്റെ സിനിമ, തന്റെ ശൈലി ഒരു ന്യൂനപക്ഷത്തിനേ ഇഷ്ടപ്പെടൂ എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്ന ചലച്ചിത്രകാരനാണ് ജലാന്‍. അത്രയുംപേര്‍ ആസ്വദിച്ചാല്‍ മതി എന്നാണദ്ദേഹത്തിന്റെ നിലപാട്. ഷൂട്ടിങ്ങിനുശേഷം ആറുമാസമെടുത്തു വിന്റര്‍ സ്ലീപ്പിന്റെ എഡിറ്റിങ് പൂര്‍ത്തിയാക്കാന്‍. 2014 ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ' പാം ഡി ഓര്‍ ' പുരസ്‌കാരം ഈ സിനിമക്കായിരുന്നു. ജലാന്റെ ഏഴു സിനിമകളില്‍ അഞ്ചും കാനില്‍ ബഹുമതികള്‍ നേടിയിട്ടുണ്ട്. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ' വിന്റര്‍ സ്ലീപ്പ് ' കാണിച്ചിട്ടുണ്ട്. 

മനുഷ്യരും മനുഷ്യബന്ധങ്ങളുമാണ് തന്റെ ചിത്രങ്ങളുടെ കാതല്‍ എന്ന്് അമ്പത്തിയാറുകാരനായ ജലാന്‍ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യരെ മനസ്സിലാക്കാനാണ് താന്‍ സിനിമയിലൂടെ ശ്രമിക്കുന്നത്. തന്റെ സിനിമകള്‍ക്ക് ഇതാണ് പ്രചോദനം. ജലാന്റെ പ്രിയപ്പെട്ട കഥാകാരന്‍ റഷ്യന്‍ എഴുത്തുകാരന്‍ ആന്റണ്‍ ചെഖോവാണ്. ചെഖോവിന്റെ കഥകള്‍ അതേപടി പകര്‍ത്തുകയല്ല ജലാന്‍ ചെയ്യുന്നത്. തനിക്കാവശ്യമായ കഥാംശങ്ങള്‍ മാത്രമേ ജലാന്‍ സ്വീകരിക്കുന്നുള്ളു. ചിലപ്പോള്‍ ചെഖോവിന്റെ കഥകളുമായി വിദൂരഛായയേ സിനിമകള്‍ക്കുണ്ടാവാറുള്ളു. എങ്കിലും, തന്റെ പ്രചോദനം ചെഖോവാണെന്നു അദ്ദേഹം തുറന്നുപറയും.

' വിന്റര്‍ സ്ലീപ്പി ' നു ചെഖോവിന്റെ രണ്ടു കഥകളെയാണ് ജലാന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ദ വൈഫ്, എക്‌സലന്റ് പീപ്പിള്‍ എന്നീ കഥകളെ. ഏതാനും കഥാപാത്രങ്ങളെയും ചില കഥാസന്ദര്‍ഭങ്ങളും മാത്രമാണ് അദ്ദേഹം സിനിമയിലേക്ക് എടുത്തത്. വൈഫിലെ നായകന്‍ പവേല്‍ ആന്ദ്രിച്ചും പിണങ്ങി നില്‍ക്കുന്ന ഭാര്യ നടാല്യ ഗവ്‌റിലോവ്‌നയും എക്‌സലന്റ് പീപ്പിളിലെ എഴുത്തുകാരനായ നായകന്‍ വ്ലൂഡിമിര്‍ സെമ്യോനിച്ചും ഭര്‍ത്താവ് മരിച്ചുപോയ സഹോദരി വേര സെമ്യോനോവ്‌നയും ഈ സിനിമയിലേക്ക് ശക്തമായി കടന്നുവന്നിട്ടുണ്ട്. പക്ഷേ, കഥാന്തരീക്ഷം തുര്‍ക്കിയിലേക്ക് ജലാന്‍ പറിച്ചുനട്ടു.


ജലാന്‍ചിത്രങ്ങളിലെ മന്ദഗതിയിലുള്ള ആഖ്യാനത്തെക്കുറിച്ച് പലപ്പോഴും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സിനിമാശീര്‍ഷകത്തിലെ സ്ലീപ്പ് എന്ന വാക്ക് ഒഴിവാക്കിക്കൂടേ എന്ന് വിതരണക്കാരും ചില സുഹൃത്തുക്കളും ജലാനോട് ചോദിച്ചതാണ്. പതുക്കെ പോകുന്ന സംവിധായകന്റെ ചിത്രത്തിന് മൂന്നേകാല്‍ മണിക്കൂര്‍ നീളം. പോരാത്തതിന് പേരിലെ ഉറക്കവും. എന്നാല്‍, ജലാന് ഇതൊന്നും അത്രയെളുപ്പം ബോധിക്കില്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് മടിയൊന്നുമില്ല. നിഷ്‌ക്രിയാവസ്ഥ എന്നും അര്‍ഥം വരുന്ന ' ശീതകാലനിദ്ര ' എന്ന പേരില്‍ മാറ്റമൊന്നും വേണ്ടെന്ന് ജലാന്‍ ശഠിച്ചു. 

ജലാനും നടിയായ ഭാര്യ എബ്രു ജലാനും ചേര്‍ന്നാണ് ഇപ്പോള്‍ തിരക്കഥകള്‍ എഴുതുന്നത്. ത്രീ മങ്കീസ്, വണ്‍സ് അപ്പോണ്‍ എ ടൈം എന്നീ ചിത്രങ്ങള്‍ക്കും വിന്റര്‍ സ്ലീപ്പിനും ഇരുവരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. രണ്ടുപേരും സ്വന്തമായിത്തന്നെ തിരക്കഥ തയ്യാറാക്കും. എന്നിട്ട് പരസ്പരം ചര്‍ച്ച ചെയ്ത് ഏതെങ്കിലുമൊന്ന് സ്വീകരിക്കും. തന്റെ ആദ്യത്തെ നാലു ചിത്രങ്ങളിലും മനുഷ്യബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ് ജലാന്‍ ഇതിവൃത്തമാക്കിയത്. ഏഴാമത്തെ ചിത്രത്തില്‍ വീണ്ടും അതേ ഇതിവൃത്തം കടന്നുവരുന്നു. 

തുര്‍ക്കിയിലെ പ്രകൃതിരമണീയമായ അനറ്റോളിയയിലെ കപ്പഡോഷ്യ എന്ന ടൂറിസ്റ്റ്‌കേന്ദ്രമാണ് ' വിന്റര്‍ സ്ലീപ്പി ' ല്‍ പശ്ചാത്തലമായി വരുന്നത്. പാറക്കല്ലുകള്‍ തുരന്നു നിര്‍മിച്ച കെട്ടിടങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സാഹസികരായ വിനോദസഞ്ചാരികളാണ് ഇവിടെ ശൈത്യകാലത്തെത്തുന്നത്. ഫിബ്രവരിയില്‍ കപ്പഡോഷ്യയില്‍ തണുപ്പ് മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ്സിലായിരിക്കും. മുന്‍ നാടകനടനും എഴുത്തുകാരനുമായ ഐദീന്‍ എന്ന മധ്യവയസ്‌കനാണ് കേന്ദ്ര കഥാപാത്രം. നാടകീയതകള്‍ ഒരുക്കിവെച്ച് കഥ പറയുന്ന രീതിയല്ല ജലാന്‍ ഈ സിനിമയില്‍ കൈക്കൊള്ളുന്നത്. ഉദ്വേഗത്തിന്റേതായ ഒരു നിമിഷവും ഈ ചിത്രത്തിലില്ല. 

നാടകത്തിലേതുപോലെ സംഭാഷണത്തിനാണ് പ്രാധാന്യം. ആ സംഭാഷണങ്ങളില്‍ നിന്നാണ് ഓരോ കഥാപാത്രവും ആരെന്നും എന്തെന്നും നമ്മളറിയുന്നത്. നായകനായ ഐദീന്‍ എല്ലാവരുടെയും ജീവിതത്തില്‍ ഏറിയും കുറഞ്ഞും ഇടപെടുന്നുണ്ട്. ഈ ഇടപെടലിലൂടെ ആരാണ് ഐദീന്‍ എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. ഓരോ കഥാപാത്രവും സ്വന്തം ഭാഗം ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. ജലാന്റെ ആവിഷ്‌കാരശൈലി അറിയുന്നവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും ' വിന്റര്‍ സ്ലീപ്പ് ' നല്ലൊരു സിനിമയായിരിക്കും. അല്ലാത്തവര്‍ക്ക് മടുപ്പ് തോന്നാനാണ് സാധ്യത. ദീര്‍ഘസംഭാഷണങ്ങളും നാടകീയസംഭവങ്ങളുടെ അഭാവവും ഒരു രംഗത്തുതന്നെ ഏറെനേരം നിലയുറപ്പിച്ചുനില്‍ക്കുന്ന ആഖ്യാനശൈലിയും പലരും ഇഷ്്ടപ്പെടണമെന്നില്ല.


കപ്പഡോഷ്യയിലെ പുല്‍മേടിന്റെയും പാറകളുടെയും സമീപദൃശ്യത്തില്‍ നിന്ന് നാട്ടുപാതയിലൂടെ നമുക്കഭിമുഖമായി നടന്നുവരുന്ന ഐദീനിലാണ് ക്യാമറ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കപ്പഡോഷ്യയില്‍ ശൈത്യം പാരമ്യത്തിലാണ്. അവിടത്തെ ഒഥല്ലോ എന്ന ടൂറിസ്റ്റ് ഹോട്ടല്‍. ഐദീന് പാരമ്പര്യമായി കിട്ടിയതാണീ ഹോട്ടല്‍. മാതാപിതാക്കള്‍ വാങ്ങിയതാണിത്. അവരുടെ കാലശേഷം ഐദീന്‍ നോക്കി നടത്തുന്നു. വാടകക്ക് കൊടുത്ത ചില കടകളും വീടുകളും വേറെയുമുണ്ട്. അതിലൊന്നും ഐദീന് താത്്പര്യമില്ല. ഡ്രൈവറായ ഹിയാദത്താണ് വീടുകളുടെ വാടക പിരിക്കുന്നത്. ആരാണ് വാടകക്കാര്‍ എന്നുപോലും ഐദീനറിയില്ല. സഞ്ചാരിയായിരുന്നു അയാള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരിയായ ഭാര്യ നിഹാലും വിവാഹമോചിതയായ ഐദീന്റെ സഹോദരി നെക്ലയുമാണ് ഐദീനോടൊപ്പം താമസിക്കുന്നത്. മൂന്നുപേരും അവരവരുടെ ലോകത്താണ്. 

ഐദീന്‍ ഇടയ്ക്കിടെ ജന്മനാടായ ഇസ്താംബുളിലേക്കു പോകും. 25 വര്‍ഷം നാടകരംഗത്തായിരുന്നു അയാള്‍. ഇപ്പോള്‍ നാടകത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഐദീന്‍ ഒരു പ്രാദേശിക പത്രത്തിന്റെ മുഖപ്രസംഗമെഴുത്തുകാരനാണ്. പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്കനാണയാള്‍. അയാളുടെ എഴുത്തിനോട് സഹോദരിക്ക് വലിയ മതിപ്പൊന്നുമില്ല. വിമര്‍ശിക്കുമ്പോള്‍ അവര്‍ മുഖം നോക്കാറുമില്ല. നാട്യങ്ങളിലാണ് നീ ജീവിക്കുന്നത് എന്നവര്‍ തുറന്നടിക്കുന്നുണ്ട് ഒരു സന്ദര്‍ഭത്തില്‍. ഉടുപ്പ് മാറുംപോലെ വ്യക്തിത്വവും മാറുന്നവനാണ് നീ എന്നും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. നീയെഴുതുന്ന പത്രം ആരു വാങ്ങുന്നു, ആരു വായിക്കുന്നു എന്ന് പറഞ്ഞ് സഹോദരി ചിലപ്പോള്‍ ഐദീനെ ദ്വേഷ്യം പിടിപ്പിക്കും. വെറുതെയിരിക്കുമ്പോള്‍ ചില പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ എന്നയാള്‍ സഹോദരിയോട് ചോദിക്കാറുണ്ട്. വായിച്ച് അലസമായി കഴിയാനാണ് അവര്‍ക്ക് താല്പര്യം. തുര്‍ക്കിയുടെ നാടകപാരമ്പര്യത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഐദീന്‍. ഈ വിഷയത്തില്‍ ഒരുപാട് ഗവേഷണം അയാള്‍ നടത്തിക്കഴിഞ്ഞു. ഇനി എഴുതിത്തുടങ്ങിയാല്‍ മതി. ഭാര്യ നിഹാലുമായി അയാള്‍ സ്വരച്ചേര്‍ച്ചയിലല്ല. ജീവകാരുണ്യപ്രവര്‍ത്തകയായ തന്റെ കാര്യങ്ങളില്‍ ഭര്‍ത്താവ് ഇടപെടുന്നതില്‍ നിഹാലിന് അമര്‍ഷമുണ്ട്. ഭാര്യാഭര്‍തൃബന്ധത്തിന്റെ ഊഷ്മളത അവര്‍ക്കിടയില്‍ എന്നോ നഷ്ടപ്പെട്ടുകഴിഞ്ഞു. ഏതു നിമിഷവും പിരിയാവുന്ന ബന്ധമാണത്. ഒരു മേല്‍ക്കൂരക്കു കീഴെ രണ്ടു വഴികളിലാണ് അവര്‍ സഞ്ചരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ തണുത്തുറഞ്ഞുപോയിരിക്കുന്നു അവരുടെ പരസ്പരവിശ്വാസം. 

വലിയ ലോകങ്ങളിലേക്ക് പോകാന്‍ താല്പര്യപ്പെടാത്തയാളാണ് ഐദീന്‍. വലിയ പത്രങ്ങളെ താനത്ര ഗൗനിക്കുന്നില്ല എന്നാണയാള്‍ സഹോദരിയോട് പറയുന്നത്. തന്റെ സാമ്രാജ്യം ചെറുതാണ്. പക്ഷേ, അവിടെ രാജാവാണ് താന്‍. ഇടയ്ക്ക്്് വരുന്ന വായനക്കാരുടെ കത്തുകള്‍ അയാളെ ഉത്തേജിപ്പിക്കുന്നു. ഐദീന്റെ സ്വഭാവത്തിലേക്കാണ് സംവിധായകന്‍ ഇവിടെ വിരല്‍ ചൂണ്ടുന്നത്. ഒന്നിലും താല്പര്യമില്ലെന്നു പറയുമ്പോഴും അയാളുടെ ഉള്ളില്‍ ഒരു തന്നിഷ്ടക്കാരനുണ്ട്. ഭാര്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍നിന്ന് തന്നെ അകറ്റിനിര്‍ത്തുന്നതില്‍ അയാള്‍ക്ക് വൈരാഗ്യമുണ്ട്. സുന്ദരിയും ചെറുപ്പക്കാരിയുമായ അവള്‍ കൈവിട്ടുപോകുമോ എന്ന പേടിയുമുണ്ട്. അവിവാഹിതനായ സഹപ്രവര്‍ത്തകനോട് നിഹാല്‍ അടുത്തേക്കുമോ എന്നയാള്‍ ശങ്കിക്കുന്നു. അധ്യാപകനായ ആ സഹപ്രവര്‍ത്തകനോട് ഐദീന്‍ തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്. പണക്കാരനായ തന്നെ അവള്‍ ഗൗനിക്കുന്നില്ല. പ്രാഥമികവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പുറമേനിന്ന് സംഭാവനകള്‍ സ്വീകരിക്കുന്ന നിഹാല്‍ തന്റെ പണത്തിനോട് താത്പര്യം കാട്ടാത്തതാണ് അയാളെ കുഴക്കുന്ന ചോദ്യം. വലിയൊരു സംഖ്യ സംഭാവന ചെയ്യാം എന്നു പറഞ്ഞിട്ടും അവള്‍ അത് സ്വീകരിക്കാതിരിക്കാനാണ് ആദ്യം ശ്രമിക്കുന്നത്. നിര്‍ബന്ധമേറിയപ്പോള്‍ അവളത് സ്വീകരിക്കുന്നു. പക്ഷേ, അതവള്‍ തന്റെ സഹായഫണ്ടിലേക്ക് എടുക്കുന്നില്ല. പകരം, ഐദീന്റെ വാടകവീട്ടില്‍ താമസിക്കുന്ന ഇസ്മയിലിന് രഹസ്യമായി കൈമാറുകയാണ്. ആ പണം പക്ഷേ, ഇസ്മായില്‍ തീക്കുണ്ഠത്തിലിട്ട് ഒരുപിടി ചാരമാക്കുന്നു. നിഹാല്‍ ഞെട്ടിത്തരിച്ചുപോകുന്നു.


ഞാനെന്ന ഭാവമാണ് ഇതിലെ മിക്ക കഥാപാത്രങ്ങളെയും നിയന്ത്രിക്കുന്നത്. ഒരാളെ കുത്തിയ കേസില്‍ ജയിലില്‍ പോകുന്ന ഇസ്മയിലിനും ഐദീനും നിഹാലിനും നെക്ലെക്കുമൊക്കെ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും മാത്രമാണ് ശരി. സിനിമയുടെ സഞ്ചാരവഴി ഇവിടെയാണ് നിര്‍ണയിക്കപ്പെടുന്നത്. ഇതിലൂടെയാണ് സംവിധായകന്‍ ഓരോരുത്തരെയായി നടത്തിക്കുന്നത്. നിരന്തരമായ സംഭാഷണങ്ങളിലൂടെയാണ് കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് സംവിധായകന്‍ കടന്നുചെല്ലുന്നത്. തീന്‍മേശയിലും എഴുത്തുമുറിയിലും അടുക്കളയിലും ഫാംഹൗസിലും സംവാദങ്ങള്‍ അരങ്ങേറുന്നു. ഐദീന്റെ കിടപ്പറ ഒരിക്കല്‍പ്പോലും സംവിധായകന്‍ കാട്ടുന്നില്ല. അങ്ങനെയൊരു ഇടത്തെ മാറ്റിനിര്‍ത്തുന്നത് ബോധപൂര്‍വമാണ്. ദമ്പതിമാര്‍ തമ്മിലുള്ള അകല്‍ച്ചയുടെ പ്രകടമായ സൂചനയാണത്. 

മറ്റു കഥാപാത്രങ്ങളുടെ അഭിപ്രായങ്ങളിലൂടെ നായകനായ ഐദീന്റെ വ്യക്തിത്വം പുറത്തുകൊണ്ടുവരാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. സ്വാര്‍ഥിയും ദോഷൈകദൃക്കും എന്നാണ് നിഹാല്‍ ഐദീനെ വിശേഷിപ്പിക്കുന്നത്. അയാളുമായുള്ള പോരാട്ടത്തില്‍ തന്നിലെ സദ്ഗുണങ്ങളെല്ലാം ചോര്‍ന്നുപോയെന്ന് അവള്‍ സങ്കടപ്പെടുന്നു. വേര്‍പിരിയലിനുശേഷം മുഴുക്കുടിയനായി മാറിയ മുന്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകാന്‍ സഹോദരി നെക്ലെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞതോര്‍ത്ത് അയാള്‍ ഖേദിക്കുന്നുണ്ടാവണം. ചിലപ്പോള്‍ തന്നെ തേടിവന്നേക്കാം. പക്ഷേ, അയാള്‍ ഐദീനെ പേടിക്കുന്നു. ഇക്കാര്യം നിഹാലുമായാണ് നെക്ലെ ചര്‍ച്ച ചെയ്യുന്നത്. പ്രത്യാഘാതങ്ങള്‍ സഹിക്കേണ്ടിവരും എന്ന് നിഹാല്‍ ഓര്‍മപ്പെടുത്തുന്നത് ഐദീനെ ഉദ്ദേശിച്ചാണ്.


' വിന്റര്‍ സ്ലീപ്പ് ' നമ്മളെ ഓര്‍മപ്പെടുത്തുന്നത് ജലാന്റെ ' ക്്‌ളൈമെറ്റ്‌സ് ' എന്ന ചിത്രത്തെയാണ്. വഴിപിരിയാനൊരുങ്ങുന്ന യുവദമ്പതിമാരാണ് അതിലെ പ്രധാനകഥാപാത്രങ്ങള്‍. ( സിനിമയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജലാനും ഭാര്യയുമാണ്). പക്ഷേ, കഥ തിരിച്ചിട്ടു എന്നുമാത്രം. ' ക്ലൈമെറ്റ്‌സി ' ല്‍ സിനിമാരംഗത്തെ കലാസംവിധായികയായ ഭാര്യക്ക് ദാമ്പത്യം എങ്ങനെയെങ്കിലും നിലനിര്‍ത്തണമെന്നു

ണ്ട്. മുന്‍കാമുകിയുമായി ഭര്‍ത്താവ് തുടര്‍ന്നുവരുന്ന ബന്ധമാണ് അവളുടെ പിണക്കത്തിനു കാരണം. എങ്കിലും, സര്‍വകലാശാലാ അധ്യാപകനായ ഭര്‍ത്താവിനോട് കഴിയുന്നത്ര വിട്ടുവീഴ്ചക്ക് അവള്‍ തയ്യാറാവുന്നുണ്ട്. പക്ഷേ, അത് മനസ്സിലാക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെടുന്നു. അല്ലെങ്കില്‍ , അയാള്‍ അങ്ങനെ നടിക്കുന്നു. വേര്‍പിരിയുന്ന ദമ്പതിമാരെയാണ് ഈ സിനിമയില്‍ നമ്മള്‍ അവസാനം കാണുന്നത്. വിന്റര്‍ സ്ലീപ്പിലെത്തുമ്പോള്‍ കഥാഗതി മാറുന്നു. ഭര്‍ത്താവ് ഭാര്യയുടെ അടുത്തേക്ക് എല്ലാം മറന്ന് തിരിച്ചെത്തുകയാണ്. ഐദീന്‍ അടിയറവ് പറഞ്ഞാണ് വീണ്ടും നിഹാലിനെ തേടിയെത്തുന്നത്. യഥാര്‍ഥത്തില്‍ ഐദീന്‍ അവളെ വീണ്ടും കെട്ടിയിടുകയാണ്. സ്വാതന്ത്ര്യം അനുവദിക്കാതെ വീണ്ടും തോല്പിക്കുകയാണ്. എങ്കിലും, അവിടെ ഐദീന്റെ കീഴടങ്ങലുണ്ട്. അവസാനഭാഗത്ത് അയാളുടെ സഹോദരിയെ നമ്മള്‍ കാണുന്നില്ല. അവര്‍ തിരിച്ചുപോയിക്കാണും. ഒറ്റപ്പെടലിന്റെ ദുസ്സഹത ഐദിനിലെ എഴുത്തുകാരനെയും കലാകാരനെയും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചതാകാം. 

ക്ലൈമെറ്റ്‌സും വിന്റര്‍ സ്ലീപ്പും അവസാനിക്കുന്നത്് കടുത്ത ശൈത്യത്തിലാണ് . ശീര്‍ഷകങ്ങളുടെ കാര്യത്തിലും ഇരുചിത്രങ്ങള്‍ക്കും സാദൃശ്യമുണ്ട്. കനത്ത മഞ്ഞുവീഴ്ചയില്‍ പുറംലോകത്തിന്റെ കാഴ്ച മങ്ങിപ്പോകുന്ന നായികയുടെ ദൃശ്യത്തിലാണ് ക്ലൈമെറ്റ്‌സ് അവസാനിക്കുന്നത്. വിന്റര്‍ സ്ലീപ്പിലാകട്ടെ, കഠിനശൈത്യത്തിന്റെ എല്ലാ ദുര്‍ഘടസന്ധികളും മറികടക്കുന്ന നായകനെയാണ് നമ്മള്‍ കാണുന്നത്. 

tsureshbabumbi@gmail.com