Wednesday, November 19, 2008

മേല്‍വിലാസമില്ലാത്തവര്‍

സിനിമയുടെ ലാവണ്യ സങ്കല്‌പങ്ങളെ പരിഹസിച്ച ചിത്രമാണ്‌ ഫെര്‍ണാണ്ടോ മീറെല്ലസ്‌ സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ ഗോഡ്‌' .പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ഈ ബ്രസീലിയന്‍ ചിത്രം 2002 ലാണ്‌ പുറത്തുവന്നത്‌. പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ സ്‌തബ്‌ധരാക്കിയ ചിത്രമാണിത്‌. അനുസരണയില്ലാത്ത ക്യാമറയും ചേരിയില്‍ നിന്നു നേരെ ക്യാമറയ്‌ക്കു മുന്നില്‍ വന്നു നിന്ന അഭിനേതാക്കളും കൃത്രിമത്വമില്ലാത്ത അവരുടെ പെരുമാറ്റങ്ങളും നിയമങ്ങളെ കാറ്റില്‍ പറത്തിയ എഡിറ്റിങ്‌ രീതിയുമൊക്കെ ഈ സിനിമയെ വ്യത്യസ്‌തമാക്കി.
1970 കളിലും എണ്‍പതുകളിലും ബ്രസീലില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും അധോലോക സംസ്‌കാരത്തിന്‍െറ വ്യാപനവുമാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ നമ്മള്‍ കണ്ടത്‌. അക്രമവും മയക്കുമരുന്നു വ്യാപാരവും തഴച്ചുവളര്‍ന്ന ചേരികളാണ്‌ ആ ചിത്രത്തില്‍ നിറഞ്ഞുനിന്നത്‌. ബാല്യത്തിന്‍െറ നിഷ്‌കളങ്കതയും സേ്‌നഹവും നഷ്‌ടപ്പെട്ട കുട്ടികള്‍ തെരുവിന്‍െറ ഇരുട്ടിലേക്കാണിറങ്ങുന്നത്‌. അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്‌ചയാണത്‌. ഇരുട്ടില്‍ ഇരപിടിക്കാന്‍ കാത്തു നിന്ന അധോലോകസംഘങ്ങള്‍ക്ക്‌ ആ കുട്ടികള്‍ തങ്ങളുടെ ജീവിതം പണയം വെച്ചു. അവരുടെ കൈയില്‍ മയക്കുമരുന്നെത്തി, പണമെത്തി, തോക്കുകളുമെത്തി. മൃദുലചിന്തകള്‍ അവര്‍ക്ക്‌ അന്യമായി. ആരെയും ഒന്നിനെയും ഭയമില്ലാതായി. ചോരയുടെ മണം അവരെ ഉന്മത്തരാക്കി. ഇരുപത്‌ വയസ്സിനപ്പുറത്തെ ജീവിതം അവര്‍ക്ക്‌ ബോണസ്‌ പോലെയായി. `ചത്തും കൊന്നും' അടക്കാന്‍ ഇറങ്ങിയ അവരുടെ കൗമാരവും യൗവനവും തെരുവിലൊടുങ്ങിത്തീര്‍ന്നതിന്‍െറ ദുരന്തകഥയാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌' പറഞ്ഞു തന്നത്‌.

ലോകത്ത്‌ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച നൂറ്‌ സിനിമകളില്‍ ഒന്നായാണ്‌ `ടൈം' വാരിക `സിറ്റി ഓഫ്‌ ഗോഡി'നെ വിശേഷിപ്പിച്ചത്‌. അധോലോകത്തിന്‍െറ പ്രലോഭനങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറി പ്രസ്‌ ഫോട്ടോഗ്രാഫറായി മാറുന്ന റോക്കറ്റ്‌, തിന്മയുടെ ആള്‍ രൂപമായ ലിറ്റില്‍ ഡിസ്‌ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രണ്ടു വഴികളിലൂടെയാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ ഇതിവൃത്തം മുന്നോട്ടു കൊണ്ടുപോയത്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഇതിന്‍െറ തുടര്‍ച്ചപോലെ ഒരു ടി.വി. പരമ്പര വന്നു. ആ പരമ്പരയാണ്‌ 2007 ല്‍ പുറത്തിറങ്ങിയ `സിറ്റി ഓഫ്‌ മെന്‍' എന്ന സിനിമയ്‌ക്ക്‌ ആധാരം. `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറല്ലെസ്‌ നിര്‍മിച്ച ഈ ചിത്രത്തിന്‍െറ സംവിധായകന്‍ അദ്ദേഹത്തിന്‍െറ സുഹൃത്തായ പൗലോ മൊറെല്ലിയാണ്‌. മീറെല്ലസിനെപ്പോലെ അതിരുകടന്ന സ്വാതന്ത്ര്യമനുഭവിക്കാനൊന്നും മൊറെല്ലിക്ക്‌ കഴിഞ്ഞിട്ടില്ല. സിനിമയുടെ ഫ്രെയിമിനകത്തു തന്നെയാണ്‌ അദ്ദേഹത്തിന്‍െറ നില്‍പ്പ്‌.

അനാഥത്വത്തിന്‍െറ വേദനയും വിഷാദവും രോഷവുമാണ്‌ `സിറ്റി ഓഫ്‌ മെന്നി'ന്‍െറ പ്രമേയം . അച്ഛന്‍െറ സേ്‌നഹം ലഭിക്കാതെ, മേല്‍വിലാസമില്ലാത്തവരായി വളരേണ്ടിവന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണിത്‌. കുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ നഷ്‌ടപ്പെട്ട എയ്‌സാണ്‌ ഒരു കഥാപാത്രം. അവന്‍െറ കൂട്ടുകാരന്‍ വാലസ്‌. വാലസിന്‌ അച്ഛനാരെന്ന്‌ അറിഞ്ഞുകൂടാ. രണ്ടുപേര്‍ക്കും 18 വയസ്സ്‌ തികയുകയാണ്‌. സമൂഹം അവരെ പുരുഷന്മാരായി അംഗീകരിക്കാന്‍ പോവുകയാണ്‌. വാലസ്‌ അച്ഛനെക്കുറിച്ചോര്‍ത്ത്‌ സങ്കടപ്പെടുന്നത്‌ ഈ സമയത്താണ്‌. തന്‍െറ തിരിച്ചറിയല്‍ കാര്‍ഡില്‍ `അച്ഛന്‍ അജ്ഞാതന്‍' എന്ന കറുത്ത മുദ്ര പതിയാന്‍ പോകുന്നു. അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചേ മതിയാവൂ.


പതിനേഴാം വയസ്സില്‍ അച്ഛനാവേണ്ടിവന്നവനാണ്‌ എയ്‌സ്‌. അച്ഛന്‍െറ പദവിക്ക്‌ താനര്‍ഹനല്ലെന്ന്‌ അവന്‌ തോന്നുന്നു. എയ്‌സ്‌ ആഗ്രഹിക്കാതെ ജനിച്ച കുഞ്ഞാണ്‌ ക്ലേടണ്‍. അവനെ എങ്ങനെ വളര്‍ത്തണമെന്ന്‌ എയ്‌സിനറിയില്ല. ഭാര്യ ക്രിസ്റ്റീന നല്ലൊരു ജീവിതസാഹചര്യം സ്വപ്‌നം കണ്ട്‌ മറ്റൊരു ജോലി തേടി സ്ഥലം വിടുന്നു. ക്ലേടനെ ഒറ്റയ്‌ക്ക്‌ വളര്‍ത്തേണ്ട കാര്യമോര്‍ത്ത്‌ എയ്‌സ്‌ പകച്ചുനില്‍ക്കുന്നു.


എയ്‌സിന്‍െറ ശ്രമഫലമായി വാലസിന്‍െറ അച്ഛനെ കണ്ടെത്തുന്നു. പേര്‌ ഹെരാള്‍ഡോ. പരുക്കന്‍ മട്ടാണയാള്‍ക്ക്‌. ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ പേറ്റുനോവനുഭവിക്കുമ്പോള്‍ നേരെ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക്‌ പോയ ആളാണ്‌ കക്ഷി. പിന്നെയാരും ഹെരാള്‍ഡോയെ കണ്ടിട്ടില്ല. ഒരു കൊലക്കേസില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു. ശിക്ഷാകാലാവധി 20 വര്‍ഷമായിരുന്നു. 15 വര്‍ഷത്തിനുശേഷം അയാള്‍ പരോളിലിറങ്ങി. മകനു കൊടുക്കാന്‍ ഹെരാള്‍ഡോയുടെ കൈയിലൊന്നുമുണ്ടായിരുന്നില്ല. വാലസിന്‌ മറ്റൊന്നും വേണ്ട. തനിക്ക്‌ അച്ഛനുണ്ടെന്ന സത്യം മാത്രംമതി അവന്‌ ആഹ്ലാദിക്കാന്‍.

ഇതിനിടെ, എയ്‌സ്‌ യാദൃച്ഛികമായി മിഡ്‌നൈറ്റ്‌ എന്ന യുവാവിന്‍െറ അധോലോകസംഘത്തില്‍ അംഗമായിത്തീരുന്നു. മനസ്സില്ലാ മനസ്സോടെ അവനും തോക്കേന്തി ഓപ്പറേഷനില്‍ പങ്കെടുക്കുന്നു. തന്‍െറ അച്ഛനെ കൊന്നത്‌ വാലസിന്‍െറ അച്ഛന്‍ ഹെരോള്‍ഡോ ആണെന്ന്‌ എയ്‌സ്‌ മനസ്സിലാക്കുന്നു. പക വീട്ടാനായി അവന്‍െറ മനസ്സ്‌ പിടഞ്ഞു. പരോളിലിറങ്ങി മുങ്ങിയ ഹെരാള്‍ഡോ അപ്പോഴേക്കും പോലീസ്‌ പിടിയിലായിക്കഴിഞ്ഞിരുന്നു. വാലസിന്‍െറ നിഷ്‌ക്കളങ്കതയ്‌ക്കും സൗഹൃദത്തിനും സേ്‌നഹത്തിനും മുന്നില്‍ എയ്‌സ്‌ അടിയറവ്‌ പറഞ്ഞു. ക്ലേടനെ നന്നായി വളര്‍ത്തുമെന്ന പ്രതിജ്ഞയോടെ രണ്ടു സുഹൃത്തുക്കളും ജന്മനഗരം വിടുന്നു.


`സിറ്റി ഓഫ്‌ ഗോഡി'ലെ അന്തരീക്ഷം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും `സിറ്റി ഓഫ്‌ മെന്നി'ലെ ഇതിവൃത്തത്തിന്‌ കാര്യമായ മാറ്റമുണ്ട്‌. അധോലോകസംഘം കഥാഘടനയെ നിയന്ത്രിക്കുന്ന അവസ്ഥയല്ല പുതിയ ചിത്രത്തില്‍. അനാഥജന്മങ്ങളാകേണ്ടിവന്ന എയ്‌സിന്‍െറയും വാലസിന്‍െറയും വിവര്‍ണമുഖങ്ങളിലാണ്‌ ക്യാമറക്കണ്ണ്‌ പ്രധാനമായും പതിയുന്നത്‌. ഇവരുടെ കഥയെ്‌ക്കാപ്പം അധോലോകപശ്ചാത്തലം സമാന്തരമായി കൊണ്ടുപോകുന്നു എന്നേയുള്ളൂ.


വെടിയൊച്ച നിലയ്‌ക്കാത്ത റിയോ ഡി ജനീറോ എന്ന `ദൈവത്തിന്‍െറ നഗര'മാണ്‌ ആദ്യചിത്രത്തിന്‍െറ അവസാനം നമ്മള്‍ കണ്ടത്‌. പുതിയ അവതാരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു അധോലോകം. `പുരുഷന്മാരുടെ നഗരത്തി'ന്‍െറ അവസാനത്തിലാകട്ടെ പ്രതീക്ഷയുടെയും നന്മയുടെയും പ്രകാശമുണ്ട്‌. പഴയ വഴികളുപേക്ഷിച്ച്‌ പുതുപാതകള്‍ തേടുന്ന ദൃഢചിത്തരായ രണ്ട്‌ ചെറുപ്പക്കാരുടെ കൈപിടിച്ച്‌ മന്ദം മന്ദം നടക്കുന്ന ക്ലേടണ്‍ എന്ന കൊച്ചുകുഞ്ഞിനെ കാണിച്ച്‌ നാളെയുടെ നല്ല ചിത്രമാണ്‌ സംവിധായകന്‍ വരച്ചിടുന്നത്‌. ഇരുട്ടിനെ പിന്നിലാക്കി അവര്‍ നടന്നു നീങ്ങുന്നു. റോഡ്‌ മുറിച്ചുകടക്കും മുമ്പ്‌ ഇരുവശത്തേക്കും നോക്കണമെന്ന്‌ എയ്‌സ്‌ മകനെ ഉപദേശിക്കുന്നതോടെയാണ്‌ നൂറ്‌ മിനിറ്റ്‌ നീണ്ട `സിറ്റി ഓഫ്‌ മെന്‍' അവസാനിക്കുന്നത്‌.

Tuesday, November 4, 2008

സംഗീതം ജീവിതം മരണം

ഇറാന്‍ കാരനായ കുര്‍ദിഷ്‌ സംവിധായകന്‍ ബഹ്‌മാന്‍ ഗൊബാദി കുര്‍ദ്‌ ദേശീയതയുടെ വക്താവാണ്‌. ഏതാണ്ട്‌ 30-35 ലക്ഷം വരും കുര്‍ദ്‌ ജനസംഖ്യ. ഇറാന്‍, ഇറാഖ്‌, തുര്‍ക്കി, സിറിയ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്‌ ഈ ജനസമൂഹം. സ്വന്തം ഭാഷയും സംസ്‌കാരവുമുണ്ട്‌ കുര്‍ദുകള്‍ക്ക്‌. എന്നും സദ്ദാം വിരുദ്ധരാണ്‌ കുര്‍ദ്‌ ജനത. അതിര്‍ത്തികള്‍ കുര്‍ദ്‌ ജനതയെ അകറ്റി നിര്‍ത്തുന്നത്‌ കാണുമ്പോള്‍ ഗൊബാദിയുടെ മനസ്സ്‌ വേദനിക്കുന്നു.
നാല്‌ ഫീച്ചര്‍ സിനിമകളാണ്‌ ഗൊബാദി സംവിധാനം ചെയ്‌തിട്ടുള്ളത്‌. `എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്‌സസ്‌', `മറൂണ്‍ഡ്‌ ഇന്‍ ഇറാഖ്‌' , `ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ' , `ഹാഫ്‌ മൂണ്‍' എന്നിവയാണീ ചിത്രങ്ങള്‍. വിദേശ ചലച്ചിത്ര മേളകളില്‍ ഒട്ടേറെ അവാര്‍ഡിന്നര്‍ഹമായിട്ടുണ്ട്‌ നാല്‌ ചിത്രങ്ങളും. കുര്‍ദിഷ്‌ ജനസമൂഹത്തിന്‍െറ കഥയാണ്‌ ഗൊബാദി ഇവയിലെല്ലാം പറയുന്നത്‌. യുദ്ധവും ദാരിദ്ര്യവും രോഗവും അവഗണനയും തകര്‍ത്തെറിഞ്ഞ ജീവിതങ്ങളിലൂടെയാണ്‌ ക്യാമറ സഞ്ചരിക്കുന്നത്‌. എല്ലാ ദുരിതങ്ങള്‍ക്കിടയിലും അവര്‍ കൊച്ചു തമാശകള്‍ പറയുന്നു. സംഗീതമാസ്വദിക്കുന്നു. പരസ്‌പരസേ്‌നഹത്തിന്‍െറ തണലില്‍ അഭയം കണ്ടെത്തുന്നു.

2006 അവസാനം പുറത്തിറങ്ങിയ ഗൊബാദി ചിത്രമായ `ഹാഫ്‌ മൂണി'ല്‍ സംഗീതവും ജീവിതവും മരണവും നിറഞ്ഞുനില്‌ക്കുന്നു. വിഖ്യാത സംഗീതജ്ഞനായ മാമു എന്ന വൃദ്ധന്‍ `സ്വാതന്ത്ര്യഗീതം' എന്നപേരിലുള്ള സംഗീത പരിപാടി നടത്താനായി സംഗീതകാരന്മാരായ ആണ്‍മക്കളോടൊപ്പം ഇറാഖിലെ കുര്‍ദിസ്‌താനിലേക്ക്‌ പോകുന്നതാണ്‌ ഇതിവൃത്തം. മലകളും മഞ്ഞുമല്ല, ഇറാനിലെ കര്‍ക്കശ നിയമങ്ങളാണ്‌ മാമുവിന്‍െറ സ്വപ്‌നയാത്ര തടസ്സപ്പെടുത്തുന്നത്‌. സ്‌ത്രീശബ്ദമില്ലാതെ സംഗീതം അപൂര്‍ണമാണെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ മാമു. ഇറാനില്‍ സ്‌ത്രീകള്‍ക്ക്‌ പൊതുവേദിയില്‍ പാടുന്നതിന്‌ വിലക്കുണ്ട്‌. ഹെഷോ എന്ന ഗായികയെ തങ്ങളുടെ ബസ്സില്‍ ഒളിച്ചുകടത്താനുള്ള സംഘത്തിന്‍െറ ശ്രമം വിജയിക്കുന്നില്ല. ഇറാഖിലേത്‌ തന്‍െറ അവസാനത്തെ കച്ചേരിയാണെന്ന്‌ മാമുവിന്‌ നല്ല ബോധ്യമുണ്ട്‌. 37 വര്‍ഷമായി ഇറാഖിലെ കുര്‍ദിസ്‌താനില്‍ ഒരു കച്ചേരി നടത്തിയിട്ട്‌. സദ്ദാം ഭരണത്തിന്‍െറ വീഴ്‌ചയോടെ സംഗീതനിശയ്‌ക്ക്‌ അനുമതി ലഭിച്ചിരിക്കയാണ്‌. അപ്പോഴാണ്‌ ഗായികയുടെ പ്രശ്‌നം ഉയരുന്നത്‌. ഇറാന്‍, തുര്‍ക്കി സൈനികര്‍ ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ ഓരോന്നായി തരണം ചെയ്‌ത്‌ ഗായകസംഘം കുര്‍ദിസ്‌താനില്‍ കച്ചേരി അവതരിപ്പിക്കുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌.

സംഗീതത്തിന്‍െറ അകമ്പടിയോടെയുള്ള കോഴിപ്പോരിന്‍െറ ദൃശ്യത്തില്‍ നിന്നാണ്‌ സിനിമയുടെ തുടക്കം. തമാശക്കാരനായ അനൗണ്‍സര്‍ പെട്ടെന്ന്‌ ഗൗരവക്കാരനാവുന്നു. ഡാനിഷ്‌ ചിന്തകന്‍ കിര്‍ക്കെഗാര്‍ഡ്‌ മരണത്തെക്കുറിച്ച്‌ നല്‍കിയ നിര്‍വചനം അനൗണ്‍സര്‍ ഉദ്ധരിക്കുമ്പോള്‍ത്തന്നെ കഥാസൂചന നമുക്കു ലഭിക്കുന്നു. `നേട്ടവും നഷ്‌ടവും മരണത്തേക്കാള്‍ പ്രധാനപ്പെട്ടതല്ല' എന്നു പറഞ്ഞ്‌ അനൗണ്‍സര്‍ കോഴിപ്പോരിനെ ജീവിതത്തിന്‍െറ നിരര്‍ഥകതയിലേക്ക്‌ ബന്ധിപ്പിക്കുകയാണ്‌.

മാമുവിനെ നമ്മള്‍ ആദ്യം കാണുമ്പോള്‍ത്തന്നെ മരണചിന്ത തെളിയുന്നു. ഒരു കുഴിയില്‍ മലര്‍ന്നുകിടക്കുകയാണദ്ദേഹം. നീലാകാശത്ത്‌ അര്‍ധചന്ദ്രന്‍. ഇവിടെനിന്ന്‌ , സംഗീതത്തിന്‍െറ അമരത്വം അന്വേഷിച്ചിറങ്ങുകയാണ്‌ മാമു. മരണം ആസന്നമാണെന്നറിഞ്ഞിട്ടും അദ്ദേഹം യാത്ര തുടരുകയാണ്‌. (ചിത്രത്തിലെ മരണദൃശ്യങ്ങളെ പ്രശസ്‌ത ഓസ്‌ട്രിയന്‍ സംഗീതജ്ഞനായ മൊസാര്‍ട്ടിന്‍െറ ജീവിതവുമായാണ്‌ സംവിധായകന്‍ ബന്ധപ്പെടുത്തുന്നത്‌. മൊസാര്‍ട്ടിന്‍െറ 250-ാം ജന്മദിനവാര്‍ഷികത്തിന്‍െറ ഭാഗമായാണ്‌ `ഹാഫ്‌മൂണ്‍' നിര്‍മിച്ചത്‌. 35-ാമത്തെ വയസ്സില്‍ അന്തരിച്ച മൊസാര്‍ട്ട്‌ തന്‍െറ അന്ത്യത്തിനു തൊട്ടുമുമ്പ്‌ ഒരു ചരമഗീതം രചിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌). മീസാന്‍ കല്ലുകള്‍, ശവക്കുഴി, ശവപ്പെട്ടി, മഞ്ഞുമലയില്‍ ഇല കൊഴിഞ്ഞ്‌ ഒറ്റപ്പെട്ടുനില്‍ക്കുന്ന മരം തുടങ്ങിയ മരണ സൂചകങ്ങള്‍ ഇടയെ്‌ക്കാക്കെ പ്രത്യക്ഷപ്പെടുന്നതുകാണാം. ചാന്ദ്രമാസത്തിലെ പതിന്നാലാം രാവില്‍ അശുഭമായതെന്തോ തനിക്കുസംഭവിക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പ്‌ ധീരമായിത്തന്നെയാണ്‌ മാമു നേരിടുന്നത്‌. മരണത്തെക്കുറിച്ചല്ല, ഭാഷയും അതിര്‍ത്തികളും കടന്ന്‌ സംഗീതം എങ്ങും മഞ്ഞുമഴയായി പെയ്യുന്ന ശുഭദിനത്തെക്കുറിച്ചാണ്‌ മാമുവിന്‍െറ ചിന്ത.

സ്വാതന്ത്ര്യത്തിന്‍െറ , സൗഹൃദത്തിന്‍െറ, സൗന്ദര്യത്തിന്‍െറ സംഗീതയാത്രയാണ്‌ മാമു നടത്തുന്നത്‌. ഇറാനില്‍ ഞെരിച്ചുകൊന്ന സ്‌ത്രീ ശബ്ദവും തന്‍െറ കച്ചേരിയില്‍ കേള്‍പ്പിക്കാനദ്ദേഹം ആഗ്രഹിക്കുന്നു. ഇറാനില്‍ നിരോധനത്തിനു വിധേയരായി നാടുകടത്തപ്പെട്ട 1334 ഗായികമാര്‍ ഒരുമിച്ചു താമസിക്കുന്ന പ്രദേശത്ത്‌ ഹെഷോ എന്ന ഗായികയെത്തേടി മാമു എത്തുന്ന മനോഹരദൃശ്യം മറക്കാനാവില്ല. തന്നെ സ്വാഗതം ചെയ്‌തുകൊണ്ട്‌ അവര്‍ പാടുന്ന പാട്ടിന്‌ ഒറ്റ ശബ്ദമേയുള്ളൂ എന്ന്‌ മാമുപറയുന്നു. എല്ലാശബ്ദവും ലയിച്ചുചേര്‍ന്ന്‌, സ്‌ത്രീയുടെ വശ്യമധുരമായ ഏകസ്വരമായി അത്‌ മാറുകയാണ്‌. സംവിധായകന്‍ ഗൊബാദിക്ക്‌ വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്‌. അത്‌ തന്‍െറ ചിത്രങ്ങളില്‍ ശക്തമായി പ്രകടിപ്പിക്കുന്നുമുണ്ട്‌ അദ്ദേഹം. സദ്ദാം വിരുദ്ധ പരാമര്‍ശങ്ങള്‍ എല്ലാ ഗൊബാദി ചിത്രങ്ങളിലും സുലഭമാണ്‌. സദ്ദാമിന്‍െറ പ്രതിമ അമേരിക്കന്‍ സൈനികര്‍ തകര്‍ക്കുന്ന ദൃശ്യം `ടര്‍ട്ട്‌ല്‍സ്‌ കാന്‍്‌ൈള്‌ള' എന്ന ചിത്രത്തില്‍ കാണാം.

സാന്‍സബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ (2006) ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌ `ഹാഫ്‌ മൂണാ'ണ്‌. ഇസ്‌താംബുള്‍ ഫെസ്റ്റിവലില്‍ (2007) പീപ്പിള്‍സ്‌ ചോയ്‌സ്‌ അവാര്‍ഡും ഈ സിനിമയ്‌ക്കായിരുന്നു.

`ഹാഫ്‌ മൂണി'ന്‍െറ പ്രമേയഘടനയ്‌ക്ക്‌ ഗൊബാദിയുടെ രണ്ടാമത്തെ ചിത്രമായ `മറൂണ്‍ഡ്‌ ഇന്‍ ഇറാഖു'മായി സാദൃശ്യമുണ്ട്‌. മിര്‍സ എന്ന വൃദ്ധഗായകനാണ്‌ `മറൂണ്‍ഡ്‌ ഇന്‍ ഇറാഖി'ലെ മുഖ്യ കഥാപാത്രം. ഇയാള്‍ക്ക്‌ രണ്ട്‌ ആണ്‍മക്കള്‍. രണ്ടും ഗായകരാണ്‌. ഇറാനില്‍ ഗായികമാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനത്തെത്തുടര്‍ന്ന്‌ 23 വര്‍ഷം മുമ്പ്‌ ഇറാഖിലേക്ക്‌ തന്‍െറ സുഹൃത്തിനൊപ്പം രക്ഷപ്പെട്ട ഗായികയായ മുന്‍ഭാര്യയെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയാണ്‌ മിര്‍സ. കൂട്ടിന്‌ മക്കളെയും കൂട്ടുന്നു. മോട്ടോര്‍ ബൈക്കിലാണ്‌ യാത്ര. മലകളിലൂടെ, മഞ്ഞിലൂടെ, ചീറിപ്പായുന്ന യുദ്ധവിമാനങ്ങള്‍ക്കു കീഴെ ഇറാഖിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ മുന്‍ഭാര്യയെ അന്വേഷിച്ചുള്ള യാത്രയാണ്‌ ഈ സിനിമയുടെ ഇതിവൃത്തം.

Thursday, October 23, 2008

പ്രസാദചിന്തകളുടെ യാത്ര

ലളിതരേഖകളിലൂടെ സിനിമയില്‍ ജീവിതത്തെ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നവരാണ്‌ ഇറാനിയന്‍ സംവിധായകര്‍. രാഷ്ട്രീയ, സാമൂഹിക വിലക്കുകള്‍ക്കിടയിലും അവര്‍ ശുദ്ധ സിനിമകള്‍ സൃഷ്‌ടിക്കുന്നു. ചുറ്റിലുമുള്ള ജീവിതമാണ്‌ അവര്‍ സിനിമയ്‌ക്ക്‌ വിഷയമാക്കുന്നത്‌. ദാരിദ്ര്യവും യുദ്ധവും അഭയാര്‍ഥി പ്രശ്‌നവും സമൂഹത്തിലെ ഇരുട്ടും കൊഴിഞ്ഞുവീഴുന്ന ദാമ്പത്യ ബന്ധങ്ങളുമൊക്കെ ഇറാനിയന്‍ സിനിമകളില്‍ അടിസ്ഥാന പ്രമേയമായി മാറുന്നു. മൊഹ്‌സന്‍ മഖ്‌മല്‍ ബഫ്‌, മകള്‍ സമീറ മഖ്‌മല്‍ ബഫ്‌, മജീദ്‌ മജീദി, അബ്ബാസ്‌ കിരോസ്‌തമി, ജാഫര്‍ പനാഹി തുടങ്ങിയ സംവിധായകര്‍ ഇറാനിയന്‍ സിനിമകളെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചവരാണ്‌. ഇവരുടെ ഗണത്തിലേക്കുയരുകയാണ്‌ നടികൂടിയായ മാനിയ അക്‌ബറി എന്ന സംവിധായിക. 2005ല്‍ ആദ്യത്തെ ഫീച്ചര്‍ സിനിമയിലൂടെ (20 ഫിംഗേഴ്‌സ്‌)ത്തന്നെ മാനിയ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2007ല്‍ സംവിധാനം ചെയ്‌ത `10 + 4' എന്ന ചിത്രത്തിലൂടെ അവര്‍ പ്രശസ്‌തരുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു.
അബ്ബാസ്‌ കിരോസ്‌തമിയുടെ `ടെന്‍' എന്ന ചിത്രത്തിന്‍െറ തുടര്‍ച്ചയാണ്‌ `10 + 4'. തൊണ്ണൂറുമിനിറ്റ്‌ നീളുന്ന കാര്‍ യാത്രയുടെ പശ്ചാത്തലത്തിലാണ്‌ `ടെന്‍' രൂപംകൊണ്ടത്‌. 2002ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്‌ `ടെന്‍'. മാനിയ അക്‌ബറിയായിരുന്നു അതിലെ നായിക. `10 + 4'ലും നായിക മാനിയതന്നെ. സംവിധായികയുടെ ആത്മാംശമുള്ള `10 + 4' ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന പന്ത്രണ്ടാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അര്‍ജന്‍റീനയില്‍ നിന്നുള്ള `ന്ദന്ദള്‍' ക്കൊപ്പം മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പങ്കിട്ട സിനിമയാണ്‌. മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും മാനിയ ആണ്‌ നേടിയത്‌.

(സേ്‌നഹബന്ധങ്ങള്‍ നഷ്‌ടപ്പെടുമ്പോഴുള്ള വേദനയുടെ ആഴമാണ്‌ കിരോസ്‌തമിയുടെ ക്യാമറ `ടെന്‍' എന്ന ചിത്രത്തില്‍ അന്വേഷിക്കുന്നത്‌. എപ്പോഴും ഡ്രൈവിങ്‌ സീറ്റിലിരിക്കുന്ന നായിക, പന്ത്രണ്ടു വയസ്സായ മകന്‍, ഇടയ്‌ക്ക്‌ കയറിവരുന്ന സുഹൃത്തുക്കളും അപരിചിതരുമായ അഞ്ച്‌ സ്‌ത്രീകള്‍, പിന്നെ എല്ലാറ്റിനും സാക്ഷിയായി അവര്‍ സഞ്ചരിക്കുന്ന കാറും. അപൂര്‍വമായ സിനിമാനുഭവമാണ്‌ `ടെന്‍'. കാറിന്‍െറ മുന്‍സീറ്റുകളിലെ യാത്രക്കാരുടെ മുഖങ്ങളില്‍ നിന്നാണ്‌, അവരുടെ സംഭാഷണങ്ങളില്‍ നിന്നാണ്‌ ഈ സിനിമ രൂപം കൊള്ളുന്നത്‌. കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ മാത്രമേ ഇതില്‍ കാണിക്കുന്നുള്ളൂ. കാറിന്‍െറ ഡാഷ്‌ബോര്‍ഡില്‍ വെച്ച രണ്ട്‌ ഡിജിറ്റല്‍ ക്യാമറകളാണ്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌. കാറിനു പുറത്തേക്ക്‌ ക്യാമറക്കണ്ണുകള്‍ പോകുന്നേയില്ല.)

മാറിടത്തിലെ ക്യാന്‍സറിനെ മനോധൈര്യം കൊണ്ട്‌ അതിജീവിച്ച നടിയാണ്‌ മാനിയ അക്‌ബറി. മുപ്പത്‌ വയസ്സിനിടയില്‍ അവര്‍ നേരിട്ട ജീവിതാനുഭവങ്ങളുടെ ചൂടില്‍ നിന്നാണ്‌ `10+4ന്‍െറ ജനനം. `ടെന്നി'നും 10+4യ്‌ത്തനുമിടയ്‌ക്കുള്ള നാലുവര്‍ഷങ്ങളെ സൂചിപ്പിക്കുന്നതാണ്‌ സിനിമയുടെ ശീര്‍ഷകം. പ്രധാനമായും കാര്‍യാത്രതന്നെയാണ്‌ ഈ സിനിമയിലും പശ്ചാത്തലമായി സ്വീകരിച്ചിരിക്കുന്നത്‌. നായികയും മകനായി അഭിനയിക്കുന്ന നടനും വ്യത്യാസമില്ലാതെ തുടരുന്നു. സ്വന്തം പേരു തന്നെയാണ്‌ മാനിയ നായികയ്‌ക്ക്‌ നല്‌കിയിരിക്കുന്നത്‌.

`ടെന്‍' എന്ന ചിത്രത്തില്‍ നമ്മള്‍കണ്ട ആദ്യരംഗത്തോടെയാണ്‌ 10+4യ്‌ത്തതുടങ്ങുന്നത്‌ (മകന്‍ അമീന്‍ അമ്മയോട്‌ വഴക്കടിക്കുന്ന രംഗം). അടുത്ത രംഗത്തില്‍ കാറിന്‍െറ മുന്‍സീറ്റില്‍ വീണ്ടും അമീന്‍. അവന്‍ വളര്‍ന്നിരിക്കുന്നു. കൗമാരംവിട്ടുകഴിഞ്ഞു. അവനിപ്പോള്‍ ശാന്തനാണ്‌. അമ്മയോട്‌ തര്‍ക്കിക്കുന്നില്ല. വിവാഹമോചിതയായ അമ്മയുടെ രോഗാവസ്ഥ അവനെ വേദനിപ്പിക്കുന്നു. സുന്ദരിയായ അമ്മയുടെ മുടി കീമോതെറാപ്പി കാരണം പാടെ കൊഴിഞ്ഞതില്‍ അവന്‌ സങ്കടമുണ്ട്‌. പത്തുമിനിറ്റ്‌ നീളുന്ന ഈ ആദ്യ ദൃശ്യത്തില്‍ കഥാനായികയെ ഒരിക്കല്‍പ്പോലും കാണിക്കുന്നില്ല. മകന്‍െറ ക്ലോസപ്പ്‌ ഷോട്ടുകളാണ്‌ മുഴുവന്‍. നായികയുടെ സംഭാഷണം മാത്രമേ നമുക്ക്‌കേള്‍ക്കാനാവൂ.`ടെന്‍' കണ്ടിട്ടുള്ളവര്‍ക്ക്‌ പക്ഷേ, നായികയെ ഊഹിക്കാനാവും. രണ്ടാമത്തെ രംഗത്തിലാണ്‌ നായികയെ കാണുന്നത്‌. റോയ എന്ന കൂട്ടുകാരിയാണ്‌ അവരുടെ സഹയാത്രിക. കാന്‍സര്‍ ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ അവളാണ്‌ മാനിയയ്‌ക്ക്‌ കൂട്ടുണ്ടായിരുന്നത്‌. കൂട്ടുകാരിയുടെ മുന്നില്‍ ഒരിക്കല്‍പ്പോലും കരയാതിരിക്കാന്‍ റോയ അന്ന്‌ ശ്രദ്ധിച്ചിരുന്നു. മൂന്നുമാസം അവള്‍ കൂടെയുണ്ടായിരുന്നു; മാനിയയുടെ ജീവിതത്തിന്‍െറ ഓരോനിമിഷവും ശ്രദ്ധിച്ചുകൊണ്ട്‌. ജീവിതത്തെ മാനിയ എന്തുമാത്രം സേ്‌നഹിച്ചിരുന്നു എന്ന്‌ അവള്‍ക്ക്‌ ബോധ്യമായ നാളുകളായിരുന്നു അത്‌.

മാനിയയുടെ ജീവിതവീക്ഷണം വെളിപ്പെടുത്താനാണ്‌ ഈ കൂട്ടുകാരിയെത്തന്നെ ആദ്യം അവതരിപ്പിക്കുന്നത്‌.രോഗം ദൈവകോപമായല്ല മാനിയ കണ്ടിരുന്നത്‌. മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന ഓരോ നിമിഷത്തിലും അവള്‍ ജീവിതത്തെ കൂടുതല്‍ സേ്‌നഹിക്കുകയായിരുന്നു. ജീവിതം ആസ്വദിക്കാനുള്ളതാണെന്നും സേ്‌നഹം പങ്കിടാനുള്ളതാണെന്നും അവള്‍ തിരിച്ചറിയുന്നു. ഒമര്‍ഖയ്യാമിന്‍െറ കവിതകളെ അവള്‍ കൂടുതലായി ഇഷ്‌ടപ്പെടുന്നു. പ്രണയം മറക്കുന്ന ചെറുപ്പക്കാരെപ്പറ്റി വ്യാകുലപ്പെടുന്നു. കടുത്ത വേദനയില്‍നിന്നു മോചനം കിട്ടുമ്പോഴൊക്കെ കാറുമായി അവള്‍ നഗരത്തിലേക്കിറങ്ങുന്നു. ചുറ്റുമുള്ള ജീവിതം കാണാന്‍, മനുഷ്യരെ കാണാന്‍.


കാന്‍സറാണെന്നറിഞ്ഞ ആദ്യ ദിനങ്ങളെപ്പറ്റി നിര്‍വികാരയായി മാനിയ സംസാരിക്കുന്നുണ്ട്‌. സ്വന്തം ശരീരം കണ്ണാടിയില്‍ കണ്ടപ്പോള്‍ ചെന്നായയെപ്പോലെ അലറിക്കരഞ്ഞത്‌ അവള്‍ ഓര്‍ക്കുന്നു. പിന്നെപ്പിന്നെ, രോഗാവസ്ഥയോട്‌ അവള്‍ പൊരുത്തപ്പെടുകയായിരുന്നു. ജീവിതത്തോടും മരണത്തോടും സല്ലപിച്ചുകൊണ്ട്‌, പൂക്കള്‍കൊണ്ടലങ്കരിച്ച മനോഹരമായ ഒരു വീട്‌ സ്വപ്‌നംകണ്ടുകൊണ്ട്‌, സേ്‌നഹവും സൗന്ദര്യവും എന്തെന്ന്‌ തിരിച്ചറിയാനാവുന്ന ദയാലുവായ ഒരു പുരുഷനെ ആഗ്രഹിച്ചുകൊണ്ട്‌ അവളങ്ങനെ മുന്നോട്ടുപോകുന്നു.

മാരകമായ രോഗാവസ്ഥയ്‌ക്കിടയിലും ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുന്നു എന്നതാണ്‌ `10+4'ന്‍െറ സവിശേഷത. രോഗം ജീവിതത്തിന്‍െറ അവസാനമല്ലെന്ന ശുഭചിന്തയാണീ ചിത്രം നല്‌കുന്നത്‌.

ശില്‌പപരമായി `ടെന്‍' എന്ന ചിത്രത്തിനു താഴെയാണ്‌ `10+4'ന്‍െറ സ്ഥാനം. മുഴുവന്‍ സമയവും കാര്‍ യാത്രയെ ആശ്രയിച്ചാണ്‌ `ടെന്നി'ല്‍ കിരോസ്‌തമി കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ആ ശില്‌പസൗന്ദര്യം `10+4'ല്‍ കാണാനാവില്ല. ആദ്യത്തെ മൂന്നു രംഗങ്ങള്‍ കഴിഞ്ഞാല്‍ നായിക ഡ്രൈവിങ്‌ സീറ്റില്‍നിന്ന്‌ പിന്‍സീറ്റിലേക്കു മാറുകയാണ്‌.

Tuesday, October 7, 2008

സംഘര്‍ഷഭൂമിയിലെ ശാന്തിഗീതം

പകയുടെ ശോണിമ പടര്‍ന്ന്‌ കലുഷമായ ഭൂഭാഗം. അവിടെ നിന്നുവരുന്ന ഡോക്യുമെന്‍ററി ഫിലിം സമാധാനത്തിന്‍െറ ഭാഷ സംസാരിക്കുമ്പോള്‍ നമുക്ക്‌ അത്ഭുതം തോന്നും. മഹാത്മാഗാന്ധിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തെയും യുവാക്കള്‍ ആദരവോടെ സ്‌മരിക്കുമ്പോള്‍ അത്ഭുതം ഇരട്ടിക്കുന്നു. ആറ്‌ പതിറ്റാണ്ടായി സമാധാനം അകന്നുനില്‍ക്കുന്ന പലസ്‌തീന്‍- ഇസ്രായേല്‍ മേഖലയെക്കുറിച്ചുള്ള `എന്‍കൗണ്ടര്‍ പോയന്‍റ്‌' എന്ന ഡോക്യുമെന്‍ററി ഫിലിം ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയ്‌ക്കുള്ള വിദൂര പ്രണാമമാണ്‌. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്മേല്‍ ആധുനികലോകം ഒരിക്കല്‍ക്കൂടി കൈയൊപ്പ്‌ ചാര്‍ത്തുകയാണ്‌. ആഗോളീകരണകാലത്ത്‌ `വിശാലമായി'ക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ മനസ്സില്‍ നിന്ന്‌ ഗാന്ധിജിയും ഗാന്ധിയന്‍ മൂല്യങ്ങളും പുറത്തുകടക്കുമ്പോള്‍ ആ മൂല്യങ്ങളെ സ്വീകരിക്കാന്‍ തയ്യാറായ കുറേ ചെറുപ്പക്കാരെയാണ്‌ ഈ ഡോക്യുമെന്‍ററി പരിചയപ്പെടുത്തുന്നത്‌.

പലസ്‌തീന്‍- ഇസ്രായേല്‍ ജനതയ്‌ക്കിടയില്‍ ശാശ്വതസമാധാനത്തിനായി യത്‌നനിക്കുന്ന `ജസ്റ്റ്‌ വിഷന്‍' എന്ന സന്നദ്ധ സംഘടന നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്‌തത്‌ റോണിത്‌ അവ്‌നി, ജൂലിയബച്ച എന്നീ വനിതകളാണ്‌. നാലുവര്‍ഷം കൊണ്ട്‌ നിര്‍മിച്ച `എന്‍കൗണ്ടര്‍ പോയന്‍റ്‌' 2006-ല്‍ ഒട്ടേറെ അന്താരാഷ്ട്രചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്‌. 2007-ല്‍ ഇസ്രായേലിലെ എല്ലാതിയേറ്ററുകളിലും ടെലിവിഷനിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

പലസ്‌തീന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഉറ്റവര്‍ നഷ്‌ടപ്പെട്ട ഏതാനും സാധാരണക്കാര്‍ ചേര്‍ന്നു രൂപം കൊടുത്ത `ബിറീവ്‌ഡ്‌ ഫാമിലീസ്‌ ഫോറം' എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചാണീ സിനിമ പ്രധാനമായും സംസാരിക്കുന്നത്‌. ഇരുഭാഗത്തു നിന്നുമായി അഞ്ഞൂറ്‌ കുടുംബങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്‌. തുല്യ ദുഃഖിതരുടെ അഭയകേന്ദ്രമാണിത്‌. പലസ്‌തീനികളും ഇസ്രായേലികളും ഒരു പോലെ ദേശഭാഷകള്‍ മറന്ന്‌ ഒരുമിച്ചുകൂടുന്നു, പരസ്‌പരം ആശ്വസിപ്പിക്കുന്നു, നഷ്‌ടങ്ങളും വേദനകളും പങ്കുവെക്കുന്നു. വെടിവെപ്പിലും ബോംബാക്രമണങ്ങളിലും മരിച്ചവര്‍ക്കുവേണ്ടി അവര്‍ ഒരുമിച്ച്‌ പ്രാര്‍ഥിക്കുന്നു. സമാധാനറാലികള്‍ നടത്തുന്നു. വെറുപ്പിന്‍െറ ലോകത്തല്ല അവരുടെ സഞ്ചാരം. തങ്ങളെപ്പോലെ ഇനിയാര്‍ക്കും മക്കളെയും ഭര്‍ത്താക്കന്മാരെയും സഹോദരങ്ങളെയും അകാലത്തില്‍ നഷ്‌ടപ്പെടരുതേ എന്നാണ്‌ അവരുടെ പ്രാര്‍ത്ഥന.

ഉറ്റവര്‍ തോക്കുകള്‍ക്കും ബോംബുകള്‍ക്കും ഇരയായപ്പോഴും ശാപവചനങ്ങള്‍ ചൊരിയാത്ത ആര്‍ദ്രചിത്തരായ കുറേ മനുഷ്യരെയാണ്‌ നമ്മള്‍ കാണുന്നത്‌. അവരെ ഒരുമിപ്പിക്കാന്‍ യാതനാ പര്‍വങ്ങള്‍ താണ്ടുന്ന ഏതാനും സാമൂഹികപ്രവര്‍ത്തകരെയും ചിത്രം കാട്ടിത്തരുന്നു. അലി അബു അവ്വദ്‌ എന്ന പലസ്‌തീന്‍ യുവാവാണ്‌ അവരില്‍ പ്രധാനി. സ്വന്തം ഗ്രാമത്തില്‍ വെച്ചാണ്‌ അലിയുടെ സഹോദരനെ ഒരു ഇസ്രായേലി ഭടന്‍ വെടിവെച്ചുകൊന്നത്‌. ഇസ്രായേലിനെതിരെ ആദ്യകാലത്ത്‌ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌ അലി. അത്‌ പതിനാറാം വയസ്സിലായിരുന്നു. അന്ന്‌ കാലിനുവെടിയേറ്റു. നാലുകൊല്ലം ജയിലിലുംകിടന്നു. അലിയുടെ അമ്മയും സമരോത്സുകയായിരുന്നു. അവരും കിടന്നിട്ടുണ്ട്‌ ജയിലില്‍. പക്ഷേ, ഇപ്പോള്‍ അലി അതൊന്നും ഓര്‍ക്കുന്നില്ല. ദുഃഖിതരുടെ സഞ്ചയത്തെ ഒരുമിപ്പിക്കുന്ന പ്രധാന ശക്തി അലിയാണ്‌. ഗാന്ധിയെയും മണ്ടേലയെയും കുറിച്ച്‌ പഠിച്ചാണ്‌ അലി ശാന്തിയുടെ വഴി തിരഞ്ഞെടുത്തത്‌. സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അലി ഗാന്ധിവചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ നമുക്ക്‌ അഭിമാനം തോന്നും.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ `ഭീകര പ്രവര്‍ത്തന'മായാണ്‌ മുദ്രകുത്തുന്നതെന്ന്‌ അലി പറയുന്നു. തങ്ങള്‍ ഭീകരരല്ല എന്നു ലോകത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ പലസ്‌തീന്‍കാരനുമുണ്ടെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. അതിന്‌ മഹാത്മാവിന്‍െറ മാര്‍ഗമാണ്‌ അലി അവലംബിക്കുന്നത്‌. അഹിംസാസിദ്ധാന്തം ഇന്ത്യയില്‍ വിജയം കണ്ടതിനെപ്പറ്റി കൂട്ടുകാരോട്‌ അലി സംസാരിക്കുന്നു. സമാധാനമല്ല, ചെറുത്തുനില്‍പ്പും യുദ്ധവുമാണ്‌ വേണ്ടതെന്ന്‌ പറഞ്ഞ്‌ തന്നോട്‌ രോഷം കൊള്ളുന്ന പലസ്‌തീന്‍ യുവാക്കളെ നോക്കി അലി സൗമ്യമായി ചിരിക്കുന്നു. അപ്പോള്‍ ഉത്തമനായ ഒരു ഗാന്ധിശിഷ്യന്‍െറ ഭാവമാണാമുഖത്ത്‌.

1967-ലെ യുദ്ധത്തെത്തുടര്‍ന്ന്‌ ജൂതമേഖലയില്‍ നിന്നുപുറത്താക്കപ്പെട്ട സമി അല്‍ ജൂന്‍ഡിയാണ്‌ ഗാന്ധി മാര്‍ഗത്തിന്‍െറ പ്രായോഗികതയില്‍ വിശ്വാസമര്‍പ്പിക്കുന്ന മറ്റൊരു പലസ്‌തീന്‍ യുവാവ്‌. പത്തുവര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്‌ സമി. അക്കാലത്ത്‌ പുസ്‌തകങ്ങള്‍ വായിച്ചുതള്ളി. വായനയില്‍ അവന്‍െറ ലോകം വിശാലമായി. ഗാന്ധിജിയും മണ്ടേലയും മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങും ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനുമൊക്കെ സമിയുടെ ആരാധ്യരായി.

നഷ്‌ടപ്പെട്ട ഏകമകനെയോര്‍ത്ത്‌ കണ്ണീരൊഴുക്കുമ്പോഴും മറ്റ്‌ അമ്മമാര്‍ക്ക്‌ മക്കള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ സമാധാന ശ്രമങ്ങളോടൊപ്പം ചേരുന്ന റോബി ഡാമ്‌ലിന്‍ എന്ന ഇസ്രായേലി വൃദ്ധയെ മറക്കാനാവില്ല. റോബിയുടെ മകന്‍ ഡേവിഡ്‌ സൈനികനായിരുന്നു. പലസ്‌തീന്‍ അതിര്‍ത്തി പ്രദേശത്തെ കുടിയേറ്റ കേന്ദ്രം സംരക്ഷിക്കവെ അവന്‍ വെടിയേറ്റു മരിച്ചു. തന്‍െറ മകന്‍െറ പേരില്‍ ഇനിയാരും പ്രതികാരത്തിനു മുതിരരുതേ എന്നായിരുന്നു ആ അമ്മയുടെ ആദ്യത്തെ അപേക്ഷ. ഡേവിഡിന്‍െറ കൊലയാളിയുടെ വീട്ടിലേക്ക്‌ ശാന്തി സന്ദേശമടങ്ങിയ കത്തയച്ചും അവര്‍ മറ്റുള്ളവര്‍ക്ക്‌ മാതൃക കാട്ടുന്നു. എല്ലാ സമാധാനറാലികളിലും റോബി മുന്നില്‍ത്തന്നെയുണ്ട്‌. യുദ്ധത്തിനെതിരായ ടി.വി. പരിപാടികളില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നു.

മകളുടെ മരണമാണ്‌ സ്‌വിക്ക ഷഹാക്ക്‌ എന്ന മുന്‍ ഇസ്രായേല്‍ ഭടന്‍െറ മനഃപരിവര്‍ത്തനത്തിന്‌ കാരണമായത്‌. 1996-ല്‍ ടെല്‍ അവീവിലെ സേ്‌ഫാടനത്തിലാണ്‌ മകള്‍ ബാറ്റ്‌ ചെന്‍ മരിച്ചത്‌. അവളുടെ പതിനഞ്ചാം പിറന്നാളിലായിരുന്നു മരണം. അവളുടെ ഡയറിയില്‍ നിറയെ കവിതകളായിരുന്നു. സമാധാനത്തിന്‍െറ കവിതകള്‍. പലസ്‌തീന്‍കാരും ഇസ്രായേലികളും സുഹൃത്തുക്കളായി കഴിയുന്ന നാളുകളെക്കുറിച്ചാണവള്‍സ്വപ്‌നം കണ്ടിരുന്നത്‌. കവിതകളിലൂടെ അവളത്‌ ലോകത്തോട്‌ പറയാനാഗ്രഹിച്ചു. സമാധാന പ്രവര്‍ത്തകരായി മാറിയ ഷഹാക്കും ഭാര്യയും മകളുടെ കവിതകള്‍ ആദ്യം അറബിയിലും ഹീബ്രുവിലും പ്രസിദ്ധീകരിച്ചു. പിന്നീട്‌ ജര്‍മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്‌ ഭാഷകളിലും പ്രസിദ്ധീകരിച്ചു. ഇക്കൊല്ലം ഇംഗ്ലീഷിലുംആ കവിതകള്‍ പുറത്തിറങ്ങും.

കമ്പനിയുദ്യോഗം രാജിവെച്ച്‌ സമാധാന പ്രവര്‍ത്തകനായി മാറിയ ഷ്‌ലോമോ സഗ്‌മാന്‍ എന്നഇസ്രായേലി, സംയുക്ത പലസ്‌തീന്‍-ഇസ്രായേലി യൂത്ത്‌ മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന വിന്‍ഡോസ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ റൂട്ടി അട്‌സ്‌ മോന്‍ , അസീസ്‌ ടാന്‍ജി, വെടിയേറ്റു മരിച്ച മകളുടെ ഓര്‍മയ്‌ക്കായി സമാധാന പ്രവര്‍ത്തനത്തിനിറങ്ങുന്ന ജോര്‍ജ്‌ സാദെഹ്‌, മിസൈലാക്രമണത്തില്‍ തകര്‍ന്ന കാല്‍മുട്ടില്‍ അമ്പതു തവണ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ യൂസഫ്‌ തുടങ്ങി ഒട്ടേറെ പേരെ എന്‍കൗണ്ടര്‍ പോയന്‍റില്‍ നമ്മള്‍ കണ്ടുമുട്ടുന്നു.

80 മിനിറ്റു നീണ്ട ഈ ഡോക്യുമെന്‍ററി പലസ്‌തീന്‍ -ഇസ്രായേല്‍ സംഘര്‍ഷത്തിന്‍െറ രാഷ്ട്രീയചരിത്രം സ്‌പര്‍ശിക്കുന്നേയില്ല. രാഷ്ട്രീയക്കാരുടെ അഭിപ്രായവും തേടുന്നില്ല. വിശുദ്ധമായ മണ്ണില്‍ ഇനിയും യുവത്വങ്ങളെ കുരുതികൊടുക്കരുതേ എന്നാണ്‌ ചിത്രം വിളിച്ചു പറയുന്നത്‌. കേള്‍ക്കേണ്ടവരുടെ കാതില്‍ ഈ വിലാപമെത്തുമെന്ന്‌ അലിയും കൂട്ടുകാരും വിശ്വസിക്കുന്നു. അവര്‍ ആ നല്ല നാളിനായി കാത്തിരിക്കുന്നു.

Thursday, September 18, 2008

അന്വേഷകന്റെ നേര്‍വഴികള്‍

1980കളിലെ കിഴക്കന്‍ ജര്‍മനി. സ്റ്റാസി എന്ന രഹസ്യപ്പോലീസിന്‍െറ നിരീക്ഷണത്തിലാണ്‌ ജനങ്ങള്‍. ഒരുലക്ഷത്തോളം വരുന്ന സ്റ്റാസി ഉദ്യോഗസ്ഥരും രണ്ടുലക്ഷത്തോളം ചാരന്മാരും ഭരണകൂടത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ്‌. `എല്ലാം അറിയുക' എന്നതായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം. `സോഷ്യലിസത്തിന്‍െറ ശത്രുക്കളെ' നിരീക്ഷിക്കലും തകര്‍ക്കലുമായിരുന്നു അവരുടെ ജോലി. സ്വതന്ത്ര ചിന്താഗതിക്കാരായ എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും എന്നും നോട്ടപ്പുള്ളികളായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കായിരുന്നു എപ്പോഴും രഹസ്യാന്വേഷകരുടെ കണ്ണ്‌. ഇരുമ്പുമറയ്‌ക്കകത്തെ ഈ ലോകമാണ്‌ ജര്‍മന്‍ ചിത്രമായ `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' കലാഭംഗിയോടെ, തീക്ഷ്‌ണതയോടെ അനാവരണം ചെയ്യുന്നത്‌.
ജര്‍മന്‍ മതില്‍ തകര്‍ക്കുന്നതിനെക്കുറിച്ചോ ജര്‍മനികളുടെ പുനരേകീകരണത്തെക്കുറിച്ചോ ആരും ഉറക്കെ ചിന്തിക്കാതിരുന്ന കാലം. ആ കാലഘട്ടത്തിലെ ഭരണകൂടത്തിന്‍െറ രൗദ്രതയിലേക്കാണ്‌ ഈ സിനിമ കടന്നുനോക്കുന്നത്‌. (28 വര്‍ഷം കിഴക്കന്‍, പടിഞ്ഞാറന്‍ ജര്‍മനികളെ അകറ്റി നിര്‍ത്തിയിരുന്ന ജര്‍മന്‍ മതില്‍ തകര്‍ന്നുവീണത്‌ 1989 നവംബറിലാണ്‌. 1990 ഒക്ടോബറില്‍ ജര്‍മനികളുടെ പുനരേകീകരണവും നടന്നു.) എഴുത്തുകാരന്‍ കൂടിയായ ഫേ്‌ളാറിയാന്‍ ഹെങ്കല്‍ വോണ്‍ ഡോണര്‍മാര്‍ക്ക്‌ സംവിധാനം ചെയ്‌ത `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്‌. 2007 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ ഈ സിനിമയ്‌ക്കായിരുന്നു.

ജോര്‍ജ്‌ ഡ്രെയ്‌മാന്‍ എന്ന നാടകകൃത്തിനെ നിരീക്ഷിക്കാന്‍ നിയുക്തനായ ജെര്‍ഡ്‌ വീസ്‌ലര്‍ എന്ന സ്റ്റാസി ഓഫീസറാണ്‌ ഈ ചിത്രത്തിലെ നായകന്‍. അന്വേഷണത്തിന്‍െറ ഒരു ഘട്ടത്തില്‍ വെച്ച്‌ ഇരയുടെ പക്ഷത്തേക്ക്‌ മാറുകയാണ്‌ ഈ ഉദ്യോഗസ്ഥന്‍. അതിന്‌ അദ്ദേഹത്തിന്‌ വലിയ വില കൊടുക്കേണ്ടിവന്നു. നേര്‍ വഴിയാഗ്രഹിച്ച വീസ്‌ലറുടെ ധര്‍മസങ്കടങ്ങളിലൂടെയാണ്‌ കിഴക്കന്‍ ജര്‍മനിയിലെ ഇരുണ്ട ഒരു കാലഘട്ടം ഈ സിനിമയില്‍ തെളിയുന്നത്‌.

പടിഞ്ഞാറന്‍ ജര്‍മനിയിലും ഒട്ടേറെ ആരാധകരുണ്ട്‌ ഡ്രെയ്‌മാന്‌. പ്രമുഖ നാടകനടി ക്രിസ്‌തമറിയ സീലെന്‍ഡ്‌ ആണ്‌ ഡ്രെയ്‌മാന്‍െറ കാമുകി. കിഴക്കന്‍ ജര്‍മനിയാണ്‌ ലോകത്തിലെ മഹത്തായ രാഷ്ട്രം എന്നു വിശ്വസിക്കുന്നയാളാണീ നാടകകൃത്ത്‌. പക്ഷേ, ഭരണകൂടം എഴുത്തുകാരോടും കലാകാരന്മാരോടും കാണിക്കുന്ന അവജ്ഞയെ, നെറികേടിനെ അദ്ദേഹം എതിര്‍ത്തുപോന്നു. മന്ത്രിയായ ഹെംബിന്‌ ക്രിസ്‌തമറിയയില്‍ കണ്ണുണ്ട്‌. അവളെ സ്വന്തമാക്കാന്‍ ഡ്രെയ്‌മാനെ അകറ്റിയേ മതിയാവൂ. സ്റ്റാസി തലവനായ ഗ്രൂബിറ്റ്‌സിന്‍െറ സഹായത്താല്‍ ഡ്രെയ്‌മാനെ കുടുക്കാന്‍ വലവീശുകയാണ്‌ മന്ത്രി. ഗ്രൂബിറ്റ്‌സിന്‍െറ സഹപാഠിയായ ജെര്‍ഡ്‌ വീസ്‌ലര്‍ക്കാണ്‌ നിരീക്ഷണച്ചുമതല കിട്ടുന്നത്‌. ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ ഒളിച്ചുകയറുന്ന സ്റ്റാസി സംഘം അവിടെ രഹസ്യം ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു. രഹസ്യകേന്ദ്രത്തിലിരുന്ന്‌ വീസ്‌ലര്‍ രാവും പകലും ഡ്രെയ്‌മാന്‍െറ ജീവിതത്തിലെ ഓരോ ചലനവും രേഖപ്പെടുത്തുന്നു. നിരീക്ഷണത്തിനു പിന്നില്‍ മന്ത്രിയുടെ താത്‌പര്യമാണെന്നറിഞ്ഞതോടെ വീസ്‌ലറുടെ അനുഭാവം ഡ്രെയ്‌മാനോടാവുന്നു. ഗ്രൂബിറ്റ്‌സിനെപ്പോലെ മുരടനല്ല വീസ്‌ലര്‍. മനഃസാക്ഷിക്കുത്തുണ്ട്‌. നല്ലൊരു വായനക്കാരന്‍ കൂടിയാണയാള്‍. ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പല നീക്കങ്ങളും വീസ്‌ലര്‍ രേഖപ്പെടുത്താതെ വിടുന്നു. ചിലപ്പോഴൊക്കെ മേലധികാരിയോട്‌ കള്ളം പറയാനും അയാള്‍ തയ്യാറാവുന്നു.

കിഴക്കന്‍ ജര്‍മനിയില്‍ പെരുകിവരുന്ന ആത്മഹത്യയെക്കുറിച്ച്‌ ഡ്രെയ്‌മാന്‍ ഒരു ലേഖനം തയ്യാറാക്കുന്നു. ഒരു സുഹൃത്ത്‌ കടത്തിക്കൊണ്ടുവന്ന ചെറിയ ടൈപ്പ്‌റൈറ്ററിലാണിത്‌ അടിക്കുന്നത്‌. ഈ ലേഖനം പടിഞ്ഞാറന്‍ ജര്‍മനിയിലെ `സ്‌പീഗല്‍' മാസിക പ്രസിദ്ധീകരിക്കുന്നു. (ജര്‍മനിയുടെ 40-ാം വാര്‍ഷികത്തിന്‌ ഡ്രെയ്‌മാന്‍ നാടകമെഴുതുന്നു എന്നാണ്‌ വീസ്‌ലര്‍ ഇതേപ്പറ്റി രേഖപ്പെടുത്തിവെച്ചിരുന്നത്‌). ഡ്രെയ്‌മാനു ചുറ്റും മന്ത്രിയുടെ വല മുറുകുന്നു. അറസ്റ്റിലാകുന്ന കാമുകി ക്രിസ്‌ത എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്നു. വീട്ടില്‍ ഒളിപ്പിച്ചുവെച്ച ടൈപ്പ്‌ റൈറ്റര്‍ തേടി സ്റ്റാസി സംഘം എത്തുമ്പോള്‍ കുറ്റബോധത്താല്‍ ക്രിസ്‌ത ആത്മഹത്യചെയ്യുന്നു. ഡ്രെയ്‌മാനെ രക്ഷിക്കാനായി വീസ്‌ലര്‍ അതിനിടെ ടൈപ്പ്‌റൈറ്റര്‍ എടുത്തുമാറ്റിയിരുന്നു. വീസ്‌ലര്‍ സ്റ്റാസി തലവന്‍െറ നോട്ടപ്പുള്ളിയായി. അയാള്‍ തപാല്‍ വിഭാഗത്തിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ടു.

ജര്‍മനികളുടെ ഏകീകരണം നടന്നു. തന്‍െറ താമസസ്ഥലം സ്റ്റാസികളുടെ നിരീക്ഷണത്തിലായിരുന്നു എന്ന്‌ ഡ്രെയ്‌മാന്‍ മനസ്സിലാക്കുന്നത്‌ വളരെ വൈകിയാണ്‌. തന്‍െറ ഓരോ വാക്കും നിശ്വാസവും പകര്‍ത്തിയ വീസ്‌ലറുടെ റിപ്പോര്‍ട്ടുകള്‍ ഡ്രെയ്‌മാന്‍ വായിക്കുന്നു. തന്നെ രക്ഷിക്കാന്‍ ഓരോ സന്ദര്‍ഭത്തിലും വീസ്‌ലര്‍ പ്രയോഗിച്ച കള്ളങ്ങള്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നു. വീസ്‌ലറുടെ ത്യാഗം ഡ്രെയ്‌മാനെ സ്‌പര്‍ശിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം ഡ്രെയ്‌മാന്‍െറ പുതിയ നോവല്‍-സൊണാറ്റ ഫോര്‍ എ ഗുഡ്‌മാന്‍- പുറത്തിറങ്ങുന്നു. നല്ലവനായ വീസ്‌ലര്‍ക്കാണ്‌ നന്ദിപൂര്‍വം ഈ നോവല്‍ സമര്‍പ്പിക്കുന്നത്‌.

ജര്‍മന്‍മതിലിന്‍െറ വീഴ്‌ച അനിവാര്യമായിരുന്നു എന്നു ബോധ്യപ്പെടുത്തുന്ന ഒരു ചരിത്രരേഖയാണീ സിനിമ. ചരിത്രവഴിയിലൂടെ കടന്നുപോയ ഇരുണ്ട ദൃശ്യങ്ങളൊന്നും മറക്കാനുള്ളതല്ലെന്ന്‌ `ദ ലൈവ്‌സ്‌ ഓഫ്‌ അദേഴ്‌സ്‌' ഓര്‍മപ്പെടുത്തുന്നു. മതില്‍കെട്ടി വേര്‍തിരിച്ച മനസ്സുകളുടെ വീര്‍പ്പുമുട്ടല്‍ നമുക്ക്‌ അനുഭവിച്ചറിയാം ഈ ചിത്രത്തില്‍.

ഗൂഢനീക്കങ്ങളും അതിനുപിറകെയുള്ള പോലീസ്‌ അന്വേഷണവുമെല്ലാം ചേര്‍ന്ന്‌ ഈ സിനിമയ്‌ക്ക്‌ ഒരു സസെ്‌പന്‍സ്‌ ചിത്രത്തിന്‍െറ ഭാവം കൈവരുന്നുണ്ട്‌. ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന സ്റ്റാസികളുടെയും എഴുത്തുകാരുടെയും ലോകം കണിശതയോടെ ആവിഷ്‌കരിക്കുന്നുണ്ട്‌ സംവിധായകന്‍. വെളിച്ചം നിറഞ്ഞുനില്‍ക്കുന്ന ഡ്രെയ്‌മാന്‍െറ അപ്പാര്‍ട്ടുമെന്‍റില്‍ നിന്ന്‌ ഇരുട്ടിന്‍െറ താവളമായ വീസ്‌ലറുടെ രഹസ്യമുറിയിലേക്കുള്ള ക്യാമറയുടെ സഞ്ചാരം വളരെ കൃത്യതയോടെ രേഖപ്പെടുത്തുന്നുണ്ടിതില്‍. 130 മിനിറ്റു നീണ്ട ഈ ചിത്രത്തില്‍ പല ദൃശ്യങ്ങളും കണിശമായ എഡിറ്റിങ്ങിലൂടെ ചടുലഭാവമാര്‍ജിക്കുന്നു.

Thursday, August 28, 2008

സ്‌ത്രീസുഗന്ധം തേടിയ കൊലയാളി

ജോണ്‍ ബാപ്‌റ്റിസ്‌ ഗ്രെനവി. ഫ്രാന്‍സിലെ പാരീസില്‍ മീന്‍മാര്‍ക്കറ്റിലാണ്‌ അമ്മ അവനെ പെറ്റിട്ടത്‌. പെറ്റദിവസം തന്നെ ഉപേക്ഷിക്കുകയും ചെയ്‌തു. വൃത്തികെട്ട മണം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. പക്ഷേ, ആ കുഞ്ഞിന്‍െറ മൂക്കു വിടര്‍ന്നത്‌ ദുര്‍ഗന്ധത്തിലേക്കായിരുന്നില്ല, ഭൂമിയുടെ സുഗന്ധത്തിലേക്കായിരുന്നു. ഏത്‌ ആള്‍ക്കൂട്ടത്തിലും വിജനതയിലും അവന്‍ തിരഞ്ഞത്‌ സുഗന്ധമാണ്‌. എത്ര അകലെ നിന്നും ഒരു വസ്‌തുവിന്‍െറ മണം പിടിച്ചെടുക്കാന്‍ ഗ്രെനവിക്ക്‌ അപാര സിദ്ധിയുണ്ടായിരുന്നു. അഞ്ചുവയസ്സുവരെ അവന്‍ സംസാരിച്ചിരുന്നില്ല. വാക്കുകള്‍ അവനെ വിട്ടകന്നു നിന്നു. കിട്ടുന്നതെല്ലാം അവന്‍ മണത്തുനോക്കി. ആ മണം ഓര്‍മയിലെവിടെയോ കുറിച്ചിട്ടു.
അനാഥാലയത്തിലായിരുന്നു ഗ്രെനവിയുടെ ബാല്യം. പതിമ്മൂന്നാം വയസ്സില്‍ അനാഥാലയ നടത്തിപ്പുകാരി അവനെ വിറ്റു. തുകല്‍ ഊറയ്‌ക്കിടുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ്‌ അവനെ വാങ്ങിയത്‌. വേനലിലും ശൈത്യത്തിലും ഒരുപോലെ അവന്‍ നിത്യവും പതിനഞ്ചും പതിനാറും മണിക്കൂര്‍ പണിയെടുത്തു. ഇപ്പോഴവന്‌ സംസാരിക്കാനറിയാം. അകലെയുള്ള മരം, പുല്ല്‌, വെള്ളം, വെള്ളത്തിലെ കല്ലില്‍ പതുങ്ങിയിരിക്കുന്ന തവള എന്നിവയെയൊക്കെ അവന്‍ ഘ്രാണശക്തിയിലൂടെ തിരിച്ചറിയും. തുകല്‍ ഫാക്ടറിയില്‍ ഒടുങ്ങാനുള്ളതല്ല തന്‍െറ ജീവിതമെന്ന്‌ ക്രമേണ അവനു ബോധ്യമാവുന്നു. ഇറ്റാലിയന്‍ സുഗന്ധ വ്യാപാരിയായ ഗിസപ്‌ ബാള്‍ഡീനിയുടെ സഹായിയായി മാറുന്നു അവന്‍. പരിമളം വിറ്റ്‌ സമ്പത്ത്‌ കൊയ്‌തയാളാണ്‌ ബാള്‍ഡീനി. ഇപ്പോളയാളുടെ സുഗന്ധ തൈലങ്ങള്‍ക്ക്‌ മാര്‍ക്കറ്റില്ല. പുതിയൊരു സുഗന്ധക്കൂട്ട്‌ നിര്‍മിക്കാനുള്ള ശ്രമത്തിലാണയാള്‍. സെന്‍സേഷണലായ ഒരു പെര്‍ഫ്യൂം. താനത്‌ ഉണ്ടാക്കിക്കൊടുക്കാമെന്ന്‌ ഗ്രെനവി ഏല്‍ക്കുന്നു. ആരെയും മദിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ആ സുഗന്ധതൈലം അവന്‍ ഉണ്ടാക്കിക്കൊടുക്കുന്നു. ബാള്‍ഡീനിയില്‍ നിന്ന്‌ അവനൊരു കാര്യം പഠിക്കേണ്ടിയിരുന്നു. തന്‍െറ ഉള്ളിലേക്ക്‌ ആവാഹിച്ചെടുക്കുന്ന ഗന്ധം എങ്ങനെ ഒരിക്കലും നഷ്‌ടപ്പെടാതെ സൂക്ഷിച്ചുവെക്കാം എന്ന കാര്യം. പക്ഷേ, ബാള്‍ഡീനിക്ക്‌ അതിനു മറുപടിയില്ലായിരുന്നു. സുഗന്ധങ്ങളുടെ നിഗൂഢത തനിക്കിപ്പോഴും അന്യമാണെന്ന്‌ അയാള്‍ തുറന്നുപറയുന്നു.

ഗ്രെനവി ബാള്‍ഡീനിയെ വിട്ട്‌ തന്‍െറ യാത്ര തുടങ്ങുകയാണ്‌. സുഗന്ധങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന ഗാസ്‌ എന്ന പട്ടണത്തിലേക്കായിരുന്നു ആ യാത്ര. പരിമളങ്ങളുടെ വാഗ്‌ദത്ത ഭൂമിയായിരുന്നു ഗാസ്‌. സുഗന്ധ തൈലമുണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ അവന്‍ ജോലി നേടുന്നു. പുതിയ പുതിയ ഗന്ധങ്ങള്‍ക്കു പിന്നാലെ അവന്‍ നടന്നു. സുന്ദരിമാരായ യുവതികളുടെ ശരീരസുഗന്ധം അവനെ ആകര്‍ഷിച്ചു. അവരുടെ ശരീരത്തോട്‌ അവനൊട്ടും അഭിനിവേശമുണ്ടായിരുന്നില്ല. തലയ്‌ക്കടിച്ചുകൊന്നശേഷം സുഗന്ധം പകര്‍ന്നെടുത്ത്‌ അവന്‍ ആ നഗ്‌നനശരീരങ്ങള്‍ ഉപേക്ഷിച്ചു. സ്‌ത്രീഗന്ധം ഊറ്റിയെടുത്ത്‌ പല ചേരുവകള്‍ ചേര്‍ത്ത്‌ വാറ്റി അവന്‍ പുതിയ സുഗന്ധക്കൂട്ടുകള്‍ നിര്‍മിച്ചു. മനുഷ്യരാശിയെ ഉന്മാദം കൊള്ളിക്കുന്ന പുതിയൊരു സുഗന്ധതൈലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയതും ഭരണകൂടം അവനു വിലങ്ങിട്ടു.

വധശിക്ഷയാണ്‌ അവനു വിധിച്ചത്‌. പക്ഷേ, വിധി നടപ്പാക്കുന്ന ദിവസം ജനം അവനെ തിരിച്ചറിയുന്നു. താന്‍ നിര്‍മിച്ച എല്ലാ സുഗന്ധ തൈലങ്ങളും ചേര്‍ത്തുണ്ടാക്കിയ പുതിയ പരിമളം തൂവാലയില്‍ പകര്‍ന്ന്‌ അവന്‍ ജനക്കൂട്ടത്തിനു നല്‌കുന്നു. അതിന്‍െറ ലഹരിയില്‍ ജനം സ്വയം മറക്കുന്നു. `ചെകുത്താന്‍' എന്ന്‌ ആക്രോശിച്ച അവര്‍ അവനെ `മാലാഖ' എന്ന്‌ വാഴ്‌ത്തി. പരിസരബോധം നഷ്‌ടപ്പെട്ട അവര്‍ ആനന്ദനിര്‍വൃതിയില്‍ ഇണകളെ ആലിംഗനം ചെയ്‌തു. തുറസ്സായ സ്ഥലത്ത്‌, ഉന്മാദത്തോടെ അവര്‍ രതിക്രീഡയിലേര്‍പ്പെട്ടു. ഭരണകൂടം തെറ്റുതിരുത്തി അവനെ മോചിപ്പിക്കുന്നു.
130 മിനിറ്റു നീണ്ട `പെര്‍ഫ്യൂം: ദ സ്റ്റോറി ഓഫ്‌ എ മര്‍ഡറര്‍ എന്ന ഹോളിവുഡ്‌ സിനിമ ഈ പതിറ്റാണ്ടിലെ മികച്ച ചിത്രങ്ങളിലൊന്നാണ്‌. ജര്‍മന്‍കാരനായ ടോം ടൈക്‌വെര്‍ ആണ്‌ സംവിധായകന്‍. പ്രശസ്‌ത ജര്‍മന്‍ എഴുത്തുകാരനായ പാട്രിക്‌ സസ്‌കിന്‍ഡ്‌ 1985 ല്‍ എഴുതിയ `പെര്‍ഫ്യൂം' എന്ന നോവലിന്‍െറ ദൃശ്യസാക്ഷാത്‌കാരമാണീ സിനിമ. ബെസ്റ്റ്‌ സെല്ലറായിരുന്നു ഈ നോവല്‍. 45 ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. എന്നിട്ടും ഇതിന്‍െറ ചലച്ചിത്രാവിഷ്‌ക്കാരം നടന്നത്‌ 2006 ന്‍െറ ഒടുവിലാണ്‌.��സിനിമയില്‍ ദൃശ്യവത്‌കരിക്കാന്‍ കഴിയാത്ത ഒന്നാണ്‌ ഗന്ധം. അതുകൊണ്ടുതന്നെ തന്‍െറ കൃതി സിനിമയാക്കുന്നതില്‍ നോവലിസ്റ്റിന്‌ ഏറെ ആശങ്കയുണ്ടായിരുന്നു. `റണ്‍ ലോല റണ്‍' എന്ന സിനിമയിലൂടെ പ്രശസ്‌തനായ ടോം ടൈക്‌വെര്‍ പക്ഷേ, നോവലിസ്റ്റിന്‍െറ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കളഞ്ഞു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ പെരുമാറ്റങ്ങളിലൂടെ, ക്യാമറയുടെ ചലനങ്ങളിലൂടെ, പശ്ചാത്തല സംഗീതത്തിലൂടെ ഗന്ധത്തിന്‍െറ സാന്നിധ്യം പ്രേക്ഷകര്‍ അനുഭവിച്ചറിയുന്നുണ്ട്‌. സെക്‌സ്‌, ക്രൈം, സസെ്‌പന്‍സ്‌ എന്നിവയെല്ലാം ചേര്‍ന്ന ഈ സിനിമ പതിവ്‌ ഹോളിവുഡ്‌ മസാലക്കൂട്ടില്‍ നിന്നും വ്യത്യസ്‌തമാണ്‌.

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിലാണ്‌ കഥ നടക്കുന്നത്‌. ജോണ്‍ ബാപ്‌റ്റിസ്‌ഗ്രെനവി എന്ന ചെറുപ്പക്കാരന്‍െറ ഇരുട്ടിലാണ്ട മുഖദൃശ്യത്തില്‍ നിന്ന്‌ സിനിമ തുടങ്ങുന്നു. അവന്‍െറ മൂക്കുമാത്രം നമുക്കുകാണാം. ദുര്‍ഗന്ധത്തില്‍ പിറന്ന അവന്‍െറയാത്ര ജീവന്‍െറ സുഗന്ധം തേടിയായിരുന്നു. വിശിഷ്‌ടമായ ഒരു പരിമളം ലോകത്തിന്‌ സമ്മാനിച്ചാണ്‌ അവന്‍ തന്‍െറ ജീവിതദൗത്യം പൂര്‍ത്തിയാക്കുന്നത്‌. തനിക്ക്‌ ജന്മമേകിയ മീന്‍മാര്‍ക്കറ്റിലാണവന്‍ അവസാനം തിരിച്ചെത്തുന്നത്‌. കൈയില്‍ കരുതിവെച്ച സുഗന്ധതൈലം തലയിലൊഴിക്കുന്നു അവന്‍. അതോടെ ആള്‍ക്കൂട്ടം അവനെ ആലിംഗനം ചെയ്യുകയായി. ആ ആലിംഗനത്തിന്‍െറ ഒടുവില്‍ അവന്‍െറ ദേഹം അപ്രത്യക്ഷമാകുന്നു. വീണുകിടക്കുന്ന സുഗന്ധ തൈലക്കുപ്പിയില്‍ അവശേഷിക്കുന്ന ഒരുതുള്ളി ഭൂമിയില്‍ പതിക്കുന്നു. ഇവിടെ സിനിമയ്‌ക്ക്‌ ഒരാത്മീയതലം കൂടികൈവരുന്നു. സ്വന്തം അസ്‌തിത്വം മറന്ന്‌ ഭൂമിയുടെ സുഗന്ധമാവാന്‍ ആഗ്രഹിച്ച ഒരാളുടെ സ്വയം നഷ്‌ടപ്പെടലാണ്‌ ഇവിടെ നടക്കുന്നത്‌.

Saturday, August 9, 2008

വീടും തടവറയും

അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രിയംകര സാന്നിധ്യമാണ്‌ കിം കി ഡുക്കിന്‍െറ സിനിമകള്‍. 1996-ല്‍ `ക്രൊക്കഡൈല്‍' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ തെക്കന്‍ കൊറിയക്കാരന്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചലച്ചിത്ര മേളകളില്‍ എത്തിക്കാറുണ്ട്‌. സാധാരണ മനുഷ്യരുടെ വേദനകള്‍ അസാധാരണമായ ഉള്‍ക്കാഴ്‌ചയോടെ രേഖപ്പെടുത്തുന്നു ഈ ചിത്രങ്ങള്‍.

ജീവിതവും മരണവും സേ്‌നഹവും സേ്‌നഹനിരാസവും ബന്ധവും ബന്ധനങ്ങളും ആത്മീയതയും വയലന്‍സും രതിയുമൊക്കെ കിമ്മിന്‍െറ ക്യാമറക്കണ്ണില്‍ കടുത്ത ചായങ്ങളോടെ പതിയുന്നു. ഇതൊക്കെയാണെങ്കിലും ജന്മനാട്ടില്‍ കിം അത്ര ജനപ്രിയനല്ല. തങ്ങള്‍ക്ക്‌ അഹിതമായ ചില ഘടകങ്ങള്‍ അവര്‍ കിമ്മിന്‍െറ ചിത്രങ്ങളില്‍ കണ്ടെത്തുന്നു. തങ്ങളുടെ ജീവിതമല്ല കിം പകര്‍ത്തുന്നതെന്ന്‌ അവര്‍ക്ക്‌ തോന്നുന്നു. കിം ചിത്രങ്ങളിലെ കടുത്ത രതിരംഗങ്ങളും സ്‌ത്രീവിരുദ്ധമെന്ന്‌ ആരോപിക്കപ്പെടുന്ന നിലപാടും അവര്‍ക്ക്‌ ഉള്‍ക്കൊള്ളാനാവുന്നില്ല. തെക്കന്‍ കൊറിയക്കാരുടെ തോന്നലുകള്‍ ഒരര്‍ഥത്തില്‍ ശരിയാണ്‌. ഏതെങ്കിലുമൊരു പ്രത്യേക ജനവിഭാഗത്തിന്‍െറ കഥയല്ല കിം തന്‍െറ ചിത്രങ്ങളില്‍ പറയുന്നത്‌. കഥാപാത്രങ്ങള്‍ക്ക്‌ കൊറിയന്‍ മുഖങ്ങളുണ്ടെന്നേയുള്ളൂ. അവര്‍ ജീവിക്കുന്നത്‌ കൊറിയയില്‍നിന്ന്‌ ഏറെ അകലമുള്ള വ്യത്യസ്‌തമായ പരിസരങ്ങളിലാണ്‌.

മനുഷ്യബന്ധങ്ങളിലെ അടുപ്പങ്ങളും അകല്‍ച്ചകളും ഏതോ അദൃശ്യ ശക്തിയുടെ ചരടുവലികളാണെന്ന്‌ വിശ്വസിക്കാനാണ്‌ കിമ്മിനിഷ്‌ടം. ഈ വിശ്വാസമാണ്‌ `ബ്രെത്ത്‌' എന്ന ചിത്രത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്‌. 2007-ല്‍ കാന്‍ ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌.

ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന യുവാവും അയാളോട്‌ സേ്‌നഹം തോന്നുന്ന വീട്ടമ്മയായ യുവതിയും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്‍െറ കഥയാണ്‌ `ബ്രെത്ത്‌'. ഭാര്യയെയും രണ്ടുമക്കളെയും കൊന്നതാണ്‌ ജാങ്‌ ജിന്‍ എന്ന യുവാവിന്‍െറ പേരിലുള്ള കുറ്റം. മരണം കാത്തുള്ള കിടപ്പ്‌ അവനെ അസ്വസ്ഥനാക്കുന്നു. സ്വയം വിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണവന്‍. തന്‍െറ സെല്ലിലെ ചിത്രകാരന്‍െറ അറ്റം കൂര്‍ത്ത ടൂത്ത്‌ ബ്രഷ്‌ കഴുത്തില്‍ കുത്തിയിറക്കി ജാങ്‌ മരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ശ്രമം വിജയിക്കുന്നില്ല. ടെലിവിഷനില്‍ വാര്‍ത്തയിലൂടെയാണ്‌ യുവതി ജാങ്ങിന്‍െറ കഥയറിയുന്നത്‌. അവള്‍ ജയിലില്‍ അവനെ കാണാനെത്തുന്നു. അവന്‍െറ മുന്‍ കാമുകി എന്നു വിശേഷിപ്പിച്ചാണ്‌ അവള്‍ സന്ദര്‍ശനാനുമതി നേടുന്നത്‌. കഴുത്തില്‍ ആഴത്തിലേറ്റ മുറിവു കാരണം ജാങ്ങിന്‍െറ സംസാരശേഷി നഷ്‌ടപ്പെട്ടിരുന്നു.
ആദ്യത്തെ കാഴ്‌ചയില്‍ത്തന്നെ അവള്‍ സംസാരിച്ചത്‌ മരണത്തെക്കുറിച്ചാണ്‌. ഒന്‍പതു വയസ്സുള്ളപ്പോള്‍ വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ചുനിന്ന്‌ അഞ്ചു മിനിറ്റുനേരം മരണത്തെ മുഖാമുഖം കണ്ട അനുഭവം. ഒന്നും ശബ്ദിക്കാനാവാതെ അവന്‍ അവളുടെ സംസാരം കേട്ടിരുന്നു. അവള്‍ വീണ്ടും വീണ്ടും അവനെ കാണാനെത്തി. ജയിലഴികള്‍ക്കു പുറത്ത്‌ മറ്റൊരു മുറിയില്‍ അദൃശ്യനായ ഒരു ജയിലധികാരിയുടെ വീഡിയോ നേത്രങ്ങള്‍ക്കു ചുവടെ അവര്‍ പരസ്‌പരം അടുക്കുന്നു. തന്‍െറ ഭര്‍ത്താവ്‌ പഴയ കാമുകിയുമായി ഇപ്പോഴും തുടര്‍ന്നുവരുന്ന ബന്ധമാണ്‌ യുവതിയെ പ്രകോപിതയാക്കുന്നത്‌. ഭര്‍ത്താവറിഞ്ഞിട്ടും അവള്‍ ജയില്‍ സന്ദര്‍ശനം നിര്‍ത്തുന്നില്ല. അവസാനം, കുടുംബത്തിന്‍െറ തണലിലേക്കും സാന്ത്വനത്തിലേക്കും ആഹ്ലാദത്തിലേക്കും ഭാര്യയും ഭര്‍ത്താവും തിരിച്ചുപോകുന്നതോടെ സിനിമ അവസാനിക്കുന്നു

രണ്ടു പശ്ചാത്തലങ്ങളേ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഒന്ന്‌ വീടാണ്‌. മറ്റൊന്ന്‌ തടവറയും. കഥാനായികയുടെ വീക്ഷണത്തില്‍ വീടും തടവറയും ഒന്നാണ്‌. അവിശ്വസ്‌തനായ ഭര്‍ത്താവിന്‍െറ വഞ്ചനയാണ്‌ അവളെ മറ്റൊരു ബന്ധത്തിനു പ്രേരിപ്പിക്കുന്നത്‌. ചിത്രകാരിയും ശില്‌പിയുമാണവള്‍. എപ്പോഴും അസ്വസ്ഥമാണ്‌ അവളുടെ മനസ്സ്‌. കുട്ടിക്കാലത്ത്‌ നോട്ടുപുസ്‌തകങ്ങളില്‍ ചിത്രം വരച്ചതിന്‌ അച്ഛന്‍ അവളെ തല്ലുമായിരുന്നു. ഇപ്പോള്‍ അരസികനായ ഭര്‍ത്താവും അവളുടെ കലാവാസനയെ നികൃഷ്‌ടമായാണ്‌ കാണുന്നത്‌. കളിമണ്ണില്‍ ശില്‌പമുണ്ടാക്കുന്ന നേരംകൊണ്ട്‌ പുറത്തിറങ്ങി നാലാളെ കണ്ടുകൂടേ എന്നാണയാളുടെ ഉപദേശം

ഓരോ രംഗവും സൂക്ഷ്‌മമായി അടുക്കിവെച്ച്‌ തടവറയിലെ പ്രണയം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നത്‌ കിം നമുക്ക്‌ കാണിച്ചുതരുന്നു. ആദ്യം, ഒരു ചില്ലുമതിലിന്നിപ്പുറവും അപ്പുറവുമായാണ്‌ ജാങ്ങിന്‍െറയും യുവതിയുടെയും കൂടിക്കാഴ്‌ച. ചില്ലിലെ ചെറിയ ദ്വാരത്തിലൂടെ അവളുടെ ഒരു മുടിയിഴ പറിച്ചെടുത്ത്‌, ചില്ലിന്മേല്‍ ഒരു ചുംബനവും പതിച്ച്‌ അവന്‍ തടവറയിലേക്കു തിരിച്ചുപോകുന്നു. വീണ്ടും അവള്‍ വരുമ്പോള്‍ അവര്‍ക്കിടയില്‍ ചില്ലുമതിലില്ല. ഒരു മുറിയിലാണവരുടെ തുടര്‍ന്നുള്ള കൂടിക്കാഴ്‌ചകള്‍. മരണത്തിലേക്ക്‌ നടന്നടുക്കുന്ന തടവുകാരനില്‍ ഋതുഭേദങ്ങളെക്കുറിച്ചും സേ്‌നഹത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും രതിയെക്കുറിച്ചുമുള്ള ചിന്തകളുണര്‍ത്തുകയാണ്‌ സംവിധായകന്‍. ഓരോ തവണയും ചുമരില്‍ പതിക്കാനുള്ള ചിത്രങ്ങളുമായെത്തുന്ന യുവതി ആ കൊച്ചുമുറിയില്‍ അവനുവേണ്ടി വസന്തവും ഗ്രീഷ്‌മവും ശരത്‌കാലവും സൃഷ്‌ടിക്കുന്നു. സിയോറാക്‌ മലയില്‍ പൂക്കളെ സേ്‌നഹിച്ചു നടന്ന പെണ്‍കുട്ടിയുടെ കാമുകനെക്കുറിച്ചും ഭര്‍ത്താവായപ്പോള്‍ അയാളെ തനിക്കു നഷ്‌ടപ്പെട്ടതിനെക്കുറിച്ചും അവള്‍ പറയുന്നു. ആദ്യസന്ദര്‍ശനത്തില്‍ ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രമാണ്‌ അവള്‍ ജാങ്ങിനു നല്‍കുന്നത്‌. പിന്നീടത്‌ യുവതിയുടെ ചിത്രമായി. ഒടുവില്‍, ഒട്ടോമാറ്റിക്‌ ക്യാമറയില്‍ പകര്‍ത്തിയ തന്‍െറ നഗ്‌നനചിത്രമാണവള്‍ നല്‍കാന്‍ ശ്രമിക്കുന്നത്‌. എല്ലാം ഒരു സ്വപ്‌നം എന്നു വിശ്വസിക്കാന്‍ പ്രേരിപ്പിച്ച്‌ കിം സിനിമ അവസാനിപ്പിക്കുന്നു. തടവറയിലെ ചുമരില്‍ ടൂത്ത്‌ ബ്രഷ്‌ കൊണ്ട്‌ ചിത്രം വരയ്‌ക്കുന്നതിന്‍െറ ദൃശ്യം കാണിച്ചുകൊണ്ട്‌ തുടങ്ങുന്ന സിനിമ തടവറയില്‍ത്തന്നെയാണ്‌ അവസാനിക്കുന്നതും.
(അവസാന രംഗം: മഞ്ഞ്‌ പെയ്‌തുകൊണ്ടിരിക്കെ യുവതിയും ഭര്‍ത്താവും മകളും കാറില്‍ വീട്ടിലേക്ക്‌ മടങ്ങുകയാണ്‌. അവളപ്പോള്‍ പാടുന്നത്‌ തന്‍െറ സ്വപ്‌നങ്ങളില്‍ പടര്‍ന്നുകയറിയ ഊഷ്‌മളമായ പുഞ്ചിരിയെക്കുറിച്ചാണ്‌. ക്യാമറ തടവറയിലേക്ക്‌ നീങ്ങുമ്പോള്‍ നമ്മള്‍ കാണുന്നത്‌ സഹതടവുകാരന്‍ പിന്നിലൂടെ ജാങ്ങിന്‍െറ കഴുത്തില്‍ കൈയിട്ട്‌ ഞെരിക്കുന്നതാണ്‌. അടുത്ത രംഗത്തില്‍ കാര്‍ നമുക്കഭിമുഖമായി വരുന്നു. വീണ്ടും തടവറ. നാലു തടവുകാരും വട്ടത്തില്‍ ചുരുണ്ടുകൂടിക്കിടക്കുകയാണ്‌. അതില്‍ രണ്ടുപേര്‍ ഉരുണ്ട്‌ പിന്നിലേക്ക്‌ മാറുന്നു. ഇപ്പോള്‍, ക്ലോസപ്പില്‍ ജാങ്‌ ജിന്നും സഹതടവുകാരനും മാത്രം.

2004-ല്‍ കിം കി ഡുക്ക്‌ സംവിധാനം ചെയ്‌ത `3-അയേണ്‍' എന്ന ചിത്രവുമായി `ബ്രെത്തി'നു സമാനതകളുണ്ട്‌. രണ്ടു ചിത്രങ്ങളിലും കഥാനായകന്മാര്‍ സംസാരിക്കുന്നില്ല. ആറു വീടുകളും തടവറയുമാണ്‌ `3-അയേണി'ല്‍ പ്രത്യക്ഷപ്പെടുന്നത്‌. ആറു വീടുകളും ഒരര്‍ഥത്തില്‍ അസംതൃപ്‌തരുടെ ലോകമാണ്‌. അടച്ചിട്ട ആ വീടുകളില്‍ അതിക്രമിച്ചുകയറി ഒന്നോ രണ്ടോ ദിവസം അവിടെ താമസിക്കുന്ന ടോ-സുക്ക്‌ എന്ന ചെറുപ്പക്കാരനാണ്‌ `3-അയേണി'ലെ നായകന്‍. ഒരു സമ്പന്നന്‍െറ അസംതൃപ്‌തയായ ഭാര്യയെയും അവന്‍ സ്വന്തമാക്കുന്നു.