Thursday, November 15, 2007

അതിരുകളില്ലാത്ത നഗരം


ഓരോ മനസ്സിലേക്കും ക്യാമറ തിരിച്ചുവെച്ചു നോക്കൂ, ചാരംമൂടിയ കനലുകള്‍ എത്രയെങ്കിലും അവിടെ കണ്ടെത്താനാവും. പതുക്കെ, ഊതിയൂതി നോക്കുമ്പോള്‍ ആ കനല്‍ക്കണ്ണുകള്‍ ചുവക്കുന്നു. പൊള്ളലായി, നീറ്റലായി, ക്രമേണ ആര്‍ദ്രമായ ചെറുതേങ്ങലായി അത്‌ കെട്ടടങ്ങുന്നു. `ദ സിറ്റി ഓഫ്‌ നോ ലിമിറ്റ്‌സ്‌' എന്ന സ്‌പാനിഷ്‌ സിനിമ നമ്മള്‍ ഇഷ്‌ടപ്പെട്ടു പോകുന്നത്‌ അതിലെ ഹൃദയം തൊടുന്ന തീവ്രവികാരങ്ങള്‍ കാരണമാണ്‌. കുറ്റബോധത്തിന്‍െറ നിഴലില്‍നിന്ന്‌ മോചനം കിട്ടാതെ പാപചിന്തയിലേക്ക്‌ വഴുതി വീഴുന്ന മാക്‌സ്‌ എന്ന വൃദ്ധന്‍െറ കഥ പറയുന്ന ചിത്രമാണിത്‌. കലുഷമായ അയാളുടെ മനസ്സിനെ ക്ഷമയോടെ, കരുണയോടെ പിന്തുടരുകയും തലോടുകയും ചെയ്യുന്ന ചെറുപ്പക്കാരനായ മകന്‍െറ കൂടി കഥയാണിത്‌.

നടന്‍, തിരക്കഥാകൃത്ത്‌ എന്നീ നിലകളിലും പ്രശസ്‌തനായ അന്‍േറാണിയോ ഹെര്‍ണാണ്ടസ്‌ ആണ്‌ സംവിധായകന്‍. ശക്തമായ തിരക്കഥയും സംഭാഷണവും നടീനടന്മാരുടെ നിയന്ത്രിതാഭിനയവും ഈ ചിത്രത്തെ മുന്‍നിരയിലേക്കുയര്‍ത്തുന്നു.

മാക്‌സ്‌മില്യന്‍ മാര്‍ട്ടിന്‍ എന്ന മാക്‌സ്‌ ആണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സെ്‌പയിനിലെ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ തലവനാണിയാള്‍. കമ്യൂണിസ്റ്റുകാരന്‍. യുവത്വത്തില്‍ ജീവന്‍ പണയംവെച്ചും പാര്‍ട്ടി സാഹിത്യം ഒളിച്ചുകടത്തി വിതരണം ചെയ്‌തിരുന്ന ധീരന്‍. മൂന്നു ആണ്‍മക്കളാണ്‌ മാക്‌സിന്‌. മൂത്തവരായ ലൂയിസും ആല്‍ബര്‍ട്ടോയും അച്ഛനൊപ്പം ബിസിനസ്സില്‍ത്തന്നെ. ഇളയമകന്‍ വിക്ടര്‍ മാത്രം മറ്റൊരു വഴിയില്‍. ശാസ്‌ത്രജ്ഞനാണ്‌ വിക്ടര്‍. അര്‍ജന്‍റീനയില്‍ ഒബ്‌സര്‍വേറ്ററിയില്‍ നക്ഷത്രങ്ങളെക്കുറിച്ച്‌ പഠിക്കുന്നു.

മരണം കാത്തുകിടക്കുകയാണ്‌ മാക്‌സ്‌. കാന്‍സറാണ്‌. മാക്‌സിന്‌ ദിവസങ്ങളേയുള്ളൂ എന്നാണ്‌ ഡോക്ടര്‍മാരുടെ പക്ഷം. എങ്കിലും, ആയുസ്സ്‌ നീട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. ഒരു ശസ്‌ത്രക്രിയയെക്കുറിച്ച്‌ ആലോചിക്കുകയാണ്‌ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും. വൃദ്ധനാവട്ടെ ഇതൊന്നുമറിയുന്നില്ല. അയാള്‍ മറ്റേതോ ലോകത്താണ്‌. വേട്ടയാടുന്നഓര്‍മകളെ തിരിച്ചറിയാന്‍ അയാള്‍ക്കാവുന്നില്ല. കോടികളുടെ സാമ്രാജ്യത്തില്‍ നിന്നും പാരീസിലെ ഒരാസ്‌പത്രിയിലാണിപ്പോള്‍ മാക്‌സ്‌. 708-ാം നമ്പര്‍ മുറിയില്‍ കുടുംബാംഗങ്ങളുടെ സേ്‌നഹശാസനകളുടെ തടവിലാണയാള്‍. സെ്‌പയിനിലെ മാഡ്രിഡില്‍ നിന്നാണ്‌ മാക്‌സും കുടുംബവും വരുന്നത്‌. കുടുംബാംഗങ്ങള്‍ ഒരു ഹോട്ടലില്‍ താമസിക്കുന്നു. ഊഴമിട്ട്‌ ഭാര്യയും മക്കളും കൂട്ടിരിക്കുന്നു. പാരീസിലെ ഇതേ ഹോട്ടലിലാണ്‌ നാലഞ്ചു ദശകം മുമ്പ്‌ മാക്‌സും ഭാര്യ മേരിയും കണ്ടുമുട്ടിയത്‌. ഈയൊരു കാരണത്താലാവാം പാരീസില്‍ത്തന്നെ ചികിത്സയ്‌ക്ക്‌ വരണമെന്ന്‌ അച്ഛന്‍ ശഠിച്ചത്‌ എന്ന്‌ മക്കള്‍ കരുതുന്നു. സമീപകാലസംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ മാക്‌സ്‌ പരാജയപ്പെടുന്നു. തിളങ്ങിനിന്ന യൗവനകാലം ഓര്‍മകളില്‍ നിന്ന്‌ പാടേ മാഞ്ഞിട്ടില്ല. ചാരനിറത്തിലുള്ള ഒരു ബട്ടണും അതിനുപിന്നിലെ ജീവനുള്ള ചില ഓര്‍മകളും അയാളില്‍ ഇപ്പോഴുമുണ്ട്‌. ഓരോ ദിവസവും അയാളുടെ മനസ്സ്‌ മാറിക്കൊണ്ടിരിക്കുകയാണ്‌.

വിക്ടറിനോടാണ്‌ മാക്‌സിന്‌ കൂടുതല്‍ സേ്‌നഹം. കണക്കുകൂട്ടലുകളുടെ കാര്‍ക്കശ്യമില്ല വിക്ടറിന്‌. വികാരജീവിയാണ്‌. ആസ്‌പത്രിവാസം അച്ഛനെ നന്നായി വിമ്മിട്ടപ്പെടുത്തുന്നുണ്ടെന്ന്‌ വിക്ടറിന്‌ ബോധ്യപ്പെടുന്നു. കൊടുക്കുന്ന ഗുളികകളൊന്നും അദ്ദേഹം കഴിക്കുന്നില്ല. പറ്റിയ സന്ദര്‍ഭം നോക്കി ആസ്‌പത്രിയില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ അച്ഛന്‍ കൊതിക്കുന്നതെന്ന്‌ വിക്ടര്‍ മനസ്സിലാക്കുന്നു. മാക്‌സിന്‍െറ കൈയില്‍ ഒരു ഫോണ്‍ നമ്പറുണ്ട്‌. അതില്‍ ഇടക്കിടെ വിളിച്ച്‌ നോക്കുന്നുണ്ട്‌. മറുപടിയൊന്നും കിട്ടുന്നില്ല. ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍ വിളിക്കേണ്ട ജോലി വിക്ടറെ ഏല്‌പിക്കുന്നു. നിലവിലില്ലാത്ത ഒരു നമ്പറായിരുന്നു അത്‌. വര്‍ഷങ്ങളായി മാക്‌സിനെ അലട്ടിക്കൊണ്ടിരുന്ന വലിയൊരു സമസ്യയിലാണ്‌ വിക്ടര്‍ കൈവെച്ചിരിക്കുന്നത്‌. അച്ഛന്‍ എന്തിനെയോ ഭയപ്പെടുന്നുണ്ട്‌. അച്ഛനെ രക്ഷപ്പെടുത്തണമെന്നുണ്ട്‌ വിക്ടറിന്‌. അയാളുടെ ഓരോ പ്രവൃത്തിയും മാറിനിന്ന്‌ അനുതാപത്തോടെ നിരീക്ഷിക്കുകയാണ്‌ വിക്ടര്‍. തരംകിട്ടിയാല്‍ മാക്‌സ്‌മുറിക്കുപുറത്തു കടക്കും. മക്കളെയോ ഡോക്ടറെയോ കണ്ടുപോയാല്‍ തിരിച്ച്‌ മുറിയില്‍ വന്ന്‌ ഒന്നുമറിയാത്തപോലെ കിടക്കും.

അമ്മ മേരിയും ലൂയിസും ആല്‍ബര്‍ട്ടോയും ഇതിനിടക്ക്‌ കമ്പനികാര്യങ്ങളിലാണ്‌ കൂടുതലും ശ്രദ്ധിക്കുന്നത്‌. കമ്പനിയുടെ ലാബറട്ടറികളെല്ലാം വില്‍ക്കാനാണ്‌ പരിപാടി. മാക്‌സ്‌ ഇനി രക്ഷപ്പെടില്ലെന്ന വിശ്വാസത്തിലാണവര്‍. തന്‍േറടിയാണ്‌ മേരി. കാര്യങ്ങളെല്ലാം അവരുടെ വിരല്‍ത്തുമ്പിലാണ്‌. മൂത്തമക്കള്‍ രണ്ടും അവര്‍പറയുന്നതിന്‌ അപ്പുറത്തേക്കു നീങ്ങില്ല. വിക്ടര്‍മാത്രം തന്‍െറ ചൊല്‌പടിക്ക്‌ നില്‍ക്കാത്തവനാണെന്ന്‌ അവര്‍ക്ക്‌ നന്നായറിയാം. കമ്പനി, ഷെയര്‍, പണം എന്നിവയിലൊന്നും വിക്ടറിന്‌ താല്‌പര്യമില്ല. അതുകൊണ്ടുതന്നെ കമ്പനിക്കാര്യങ്ങള്‍ അയാളൊട്ട്‌ അന്വേഷിക്കാറുമില്ല.��മാക്‌സിന്‌ ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന്‌ ഡോക്ടര്‍ പറയുന്നു. വിക്ടറൊഴികെ ബാക്കിയെല്ലാവരും അതിനനുകൂലമാണ്‌. അച്ഛനോട്‌ ചോദിച്ചിട്ടേ ശസ്‌ത്രക്രിയ നിശ്ചയിക്കാവൂ എന്നാണ്‌ വിക്ടറിന്‍െറ അഭിപ്രായം. ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ അതിന്‍െറ ആവശ്യമില്ലെന്നാണ്‌ മറ്റുള്ളവരുടെ പക്ഷം. വിക്ടറിന്‍െറ നിലപാട്‌ അവരില്‍ സംശയമുണര്‍ത്തുന്നു. മേരിക്ക്‌എപ്പോഴും വിക്ടറിന്‍െറ മേല്‍ ഒരു കണ്ണുണ്ട്‌. അവന്‍ മാക്‌സിന്‌ വല്ലാതെ വഴങ്ങിക്കൊടുക്കുകയാണെന്ന്‌ അവര്‍ സംശയിക്കുന്നു.

വിക്ടറിനോടുമാത്രമാണ്‌ വൃദ്ധന്‍ മനസ്സുതുറക്കുന്നത്‌. ആസ്‌പത്രിയില്‍ നിന്നു രക്ഷപ്പെടുത്തണമെന്ന്‌ അയാള്‍ മകനോട്‌ യാചിക്കുന്നു. ഭൂതകാലത്തെ ഏതോ സംഭവമെടുത്ത്‌ അയാള്‍ വര്‍ത്തമാനകാലവുമായി യോജിപ്പിക്കുകയാണ്‌. പരസ്‌പര ബന്ധമില്ലാതെയാണ്‌ അച്ഛന്‍ സംസാരിക്കുന്നതെങ്കിലും ഇതിലെന്തോ കാര്യമുണ്ടെന്ന്‌ വിക്ടര്‍ കരുതുന്നു. `റാന്‍സല്‍' എന്നൊരു പേര്‌ മാക്‌സ്‌ ഇടക്കിടെ ഓര്‍ത്തു പറയുന്നുണ്ട്‌. ഈ റാന്‍സലിന്‌ മുന്നറിയിപ്പുകൊടുക്കാനാണ്‌ പുറത്തുപോകണം എന്ന്‌ മാക്‌സ്‌ പറയുന്നത്‌. പോലീസ്‌ ഒരുക്കിയ കെണിയില്‍ അകപ്പെടും മുന്‍പ്‌ റാന്‍സലിനെ രക്ഷിക്കണം. വിക്ടറൊഴികെ മറ്റെല്ലാവരും തന്‍െറ മരണം പ്രതീക്ഷിച്ചു കഴിയുകയാണെന്ന്‌ മാക്‌സ്‌ കരുതുന്നു.

അച്ഛന്‍െറ കൈയിലുള്ള ഫോണ്‍ നമ്പര്‍ റാന്‍സലിന്‍േറതാണെന്ന്‌ വിക്ടര്‍ മനസ്സിലാക്കുന്നു. 40 വര്‍ഷം മുമ്പത്തെ നമ്പറാണത്‌. റാന്‍സലിനെ പറ്റി ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്ന മറുപടിയാണ്‌ അമ്മയില്‍ നിന്നുണ്ടായത്‌. പക്ഷേ, അന്ന്‌ അമ്മ അച്ഛനോട്‌ ക്ഷുഭിതയായി സംസാരിക്കുന്നത്‌ വിക്ടര്‍ കണ്ടു. അവര്‍ക്കിടയില്‍ അസ്വസ്ഥതയുണര്‍ത്തുന്ന ഒരു പേരാണ്‌ റാന്‍സല്‍ എന്ന്‌ വിക്ടര്‍ മനസ്സിലാക്കുന്നു.��ശസ്‌ത്രക്രിയയ്‌ക്കുവേണ്ടി കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ ദിവസം വിക്ടര്‍ മാക്‌സിനെ ആസ്‌പത്രിക്കു പുറത്തു കടത്തുന്നു. അവര്‍ കാറില്‍ പാരീസ്‌ നഗരത്തില്‍ കറങ്ങുകയാണ്‌. അച്ഛന്‍ പറയുന്നിടത്തെല്ലാം ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അവന്‍ കൊണ്ടുപോകുന്നു. ``റാന്‍സല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും മുമ്പ്‌ അയാളെക്കണ്ട്‌ വിവരമറിയിക്കണം''- ഇതാണ്‌ മാക്‌സ്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. പക്ഷേ, റാന്‍സലിനെ അയാള്‍ക്ക്‌ എവിടെയും കണ്ടെത്താനായില്ല. നിരാശനായ അയാള്‍ റാന്‍സലിനെ കണ്ടെത്താനുള്ള ദൗത്യം വിക്ടറെ ഏല്‌പിക്കുന്നു. ചാരനിറത്തിലുള്ള ഒരു ബട്ടന്‍ മകന്‌ നല്‍കുന്നു. ഇതൊരടയാളമാണ്‌. ഇതു കണ്ടാല്‍ റാന്‍സലിന്‌ വിക്ടറെ മനസ്സിലാകും. അയാള്‍ അപകടത്തിലാണെന്ന്‌ അറിയിക്കണം.

വിക്ടര്‍ അച്ഛനുവേണ്ടി അന്വേഷണം തുടങ്ങുകയാണ്‌. നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റ്‌ അച്ഛന്‍േറതാണെന്ന്‌ വിക്ടര്‍ കണ്ടുപിടിക്കുന്നു. 40 വര്‍ഷമായി അതടഞ്ഞു കിടക്കുകയാണ്‌. അച്ഛന്‍ ഇടക്ക്‌ അവിടെ പോകാറുണ്ട്‌. എന്നിട്ടും ഇക്കാര്യം എന്തേ അച്ഛന്‍ എല്ലാവരില്‍ നിന്നും മറച്ചുവെച്ചു എന്ന്‌ വിക്ടറിനു പിടികിട്ടുന്നില്ല. വസ്‌തുതകള്‍ പരസ്‌പരം ബന്ധിപ്പിക്കാനാവാതെ വിക്ടര്‍ കുഴങ്ങുന്നു. ഒരു വേള റാന്‍സല്‍ അച്ഛന്‍ തന്നെയാണോ? തന്നെത്തന്നെ അന്വേഷിക്കുകയാണോ അദ്ദേഹം?

40വര്‍ഷം മുമ്പുള്ള ഒരു ലോകത്താണ്‌ അച്ഛന്‍ ജീവിക്കുന്നതെന്ന്‌ അവനു ബോധ്യപ്പെടുന്നു. അന്നത്തെ നഗരവും അന്നത്തെ ചുറ്റുപാടുകളുമാണ്‌ അദ്ദേഹം തേടിക്കൊണ്ടിരിക്കുന്നത്‌. 40 വര്‍ഷം മുമ്പ്‌ ഒരു രാത്രി റെയില്‍വേ സ്റ്റേഷനില്‍ നടന്ന അനിഷ്‌ടകരമായ ഒരു സംഭവം അദ്ദേഹത്തെ കുത്തിനോവിക്കുന്നുണ്ട്‌. ആ കുറ്റബോധത്തില്‍ നിന്നു പുറത്തു കടന്നാലേ അച്ഛന്‌സ്വസ്ഥത ലഭിക്കൂ.

സെ്‌പയിനിലെ ഒരു പത്രപ്രവര്‍ത്തകനില്‍ നിന്ന്‌ വിക്ടറിന്‌ റാന്‍സലിനെക്കുറിച്ച്‌ ചില വിവരങ്ങള്‍ കിട്ടുന്നു. ജാക്വിന്‍ നെവറോ മൊന്‍ഡാവസ്‌ എന്ന റാന്‍സല്‍ സാഹിത്യാധ്യാപകനാണ്‌. എഴുത്തുകാരനാണ്‌. 1957 മുതല്‍ കമ്യൂണിസ്റ്റ്‌പാര്‍ട്ടി അംഗം. പിന്നീട്‌ എപ്പോഴോ അറസ്റ്റു ചെയ്യപ്പെട്ടു. പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. അപ്പോഴും റാന്‍സലും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ബാക്കി പൂരിപ്പിക്കുന്നത്‌ മേരിയാണ്‌. അതും വിക്ടര്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രം. മാക്‌സും റാന്‍സലും ഒരുമിച്ചാണ്‌ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത്‌. കമ്യൂണിസ്റ്റുപാര്‍ട്ടി സാഹിത്യം മാഡ്രിഡിലേക്ക്‌ ഒളിച്ചു കടത്തുകയായിരുന്നു അവരുടെ ദൗത്യം. ഒരു ദിവസം ആരോ അവരെ ഒറ്റുകൊടുത്തു. സ്‌പാനിഷ്‌ പോലീസ്‌ വലവീശി. പോലീസിന്‍െറ സാന്നിധ്യമറിയാതെ രാത്രി ഒറ്റയ്‌ക്ക്‌ റെയില്‍വേസ്റ്റേഷനിലെത്തിയ റാന്‍സല്‍ അറസ്റ്റിലായി. മാക്‌സാണ്‌ ഒറ്റുകാരനെന്ന്‌ എല്ലാവരും സംശയിച്ചു. റാന്‍സലിനെ പത്തു കൊല്ലത്തേക്ക്‌ ശിക്ഷിച്ചു. നാലുവര്‍ത്തിനകം അയാള്‍ രോഗിയായി മരിച്ചു. അറസ്റ്റിലായശേഷം മാക്‌സ്‌ ഒരിക്കല്‍പ്പോലും റാന്‍സലിനെ കാണാന്‍ പോയില്ല. തക്ക സമയത്ത്‌ മുന്നറിയിപ്പു നല്‍കാതിരുന്നതിനാലാണ്‌ ഉറ്റ സുഹൃത്ത്‌ പിടിക്കപ്പെട്ടതെന്ന്‌ അയാള്‍ക്ക്‌ തോന്നി. തന്നോടു തന്നെ ക്ഷമിക്കാന്‍ മാക്‌സ്‌ തയ്യാറായിരുന്നില്ല. ഭര്‍ത്താവ്‌ സ്വയം മാപ്പു നല്‍കുമെന്നോ അതുമല്ലെങ്കില്‍ അക്കാര്യം മറക്കുമെന്നോ മേരി കരുതി. രണ്ടും ഉണ്ടായില്ല. മേരിയോട്‌ മിണ്ടാന്‍പോലും അയാള്‍ക്ക്‌ മടിയായി.

അമ്മയുടെ വിശദീകരണം അപ്പാടെ വിഴുങ്ങാന്‍ വിക്ടറിനു കഴിഞ്ഞില്ല. അമ്മ എന്തോ ഒളിക്കുന്നുണ്ടെന്നു വ്യക്തം. റാന്‍സല്‍ എന്നൊരാളെ അറിയില്ലെന്നും അങ്ങനെയൊരാള്‍ ഇല്ലെന്നും ആദ്യമൊക്കെ പ്രതികരിച്ച അമ്മയുടെ ഓരോ നീക്കവും അവനില്‍ സംശയമുണര്‍ത്തി. തന്‍െറ അന്വേഷണം വ്യര്‍ഥമാവുകയാണെന്ന്‌ അവനു തോന്നി. മരിച്ചുപോയ ഒരാളെത്തേടിയുള്ള അന്വേഷണം അസംബന്ധമാണ്‌. തന്‍െറ അച്ഛന്‍െറ ചതിയിലാണ്‌ റാന്‍സല്‍ അറസ്റ്റു ചെയ്യപ്പെട്ടത്‌ എന്ന സത്യം വിക്ടറെ വേദനിപ്പിച്ചു. കുടുംബത്തിലുള്ള ആരോ ഒരാള്‍ റാന്‍സലിനെ കണ്ടെത്താനുള്ള നീക്കം തടയുകയാണെന്ന്‌ അവന്‌ തോന്നിത്തുടങ്ങി.

ഒരവസാനശ്രമം എന്ന നിലയില്‍ വിക്ടര്‍ ഹോട്ടലില്‍ അമ്മയുടെ മുറി പരിശോധിക്കുന്നു. അവിടെ നിന്ന്‌ റാന്‍സലിന്‍െറ നോവല്‍ (ദ സിറ്റി ഓഫ്‌ നോ ലിമിറ്റ്‌സ്‌) കിട്ടുന്നു. 1987 ലാണത്‌ പ്രസിദ്ധീകരിച്ചത്‌. റാന്‍സല്‍ മരിച്ചിട്ടില്ലെന്ന പുതിയ അറിവ്‌ വിക്ടറിന്‌ പ്രതീക്ഷയേകുന്നു. റാന്‍സലിനെ കണ്ടുപിടിക്കാനായി മാഡ്രിഡിലേക്കു പോകുന്നു.

വിക്ടറിന്‍െറ നിരന്തര ശ്രമത്തെത്തുടര്‍ന്ന്‌ റാന്‍സല്‍ ഒരു ദിവസം രാത്രി പാരീസിലെ ഹോട്ടലിലെത്തുന്നു. വിക്ടറിന്‍െറ എല്ലാ ആശങ്കകളും അകറ്റിക്കൊണ്ട്‌ റാന്‍സല്‍ നീണ്ട സംസാരം തുടങ്ങി: ``നീതി പുലരുന്ന ഒരു സമൂഹം സ്വപ്‌നം കാണുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌തവരാണ്‌ ഞങ്ങള്‍. എനിക്ക്‌ മാക്‌സിനോട്‌ ഒരുപകയുമില്ല. ജയിലില്‍ കിടക്കുമ്പോള്‍ പോലും അങ്ങനെ തോന്നിയിട്ടില്ല. നിന്‍െറ അച്ഛന്‍ എന്നും നല്ലവനായിരുന്നു. പക്ഷേ, ആത്മവിശ്വാസക്കുറവുമൂലം ഭീരുവായിരുന്നു. എന്നെ അറസ്റ്റു ചെയ്‌തപ്പോള്‍, വിചരണവേളയില്‍, ജയിലില്‍ക്കിടന്ന ആദ്യമാസങ്ങളില്‍ മാക്‌സിന്‍െറ മുഖമൊന്നു കാണാന്‍ വല്ലാതെ ആഗ്രഹിച്ചു. അല്ലെങ്കില്‍ ഒരു ഫോണ്‍ കോള്‍, ഒരു കത്ത്‌. ഒന്നുമുണ്ടായില്ല. അങ്ങനെയിരിക്കെ ഒരു ദിവസം, അത്‌ എന്നാണെന്നോ എപ്പോഴാണെന്നോ എനിക്കറിയില്ല, ഞാനവനെ മറന്നു''. മുഴക്കമുള്ള ദൃഢമായ ആ ശബ്ദം വിക്ടര്‍ ആശ്വാസത്തോടെ കേള്‍ക്കുകയാണ്‌. ``ഞങ്ങളുടെ ജീവിതത്തിലെ ഭംഗിയുള്ള കാലം കഴിച്ചുകൂട്ടിയ ആ അപ്പാര്‍ട്ട്‌മെന്‍റ്‌ മാക്‌സ്‌ ഇപ്പോഴും നിധിപോലെ കാത്തു സൂക്ഷിക്കുന്നു എന്നറിഞ്ഞപ്പോള്‍ എന്‍െറ ഹൃദയം അലിഞ്ഞു. ഞങ്ങളുടെ ജീവിതത്തിലെ പ്രധാന നാളുകളായിരുന്നു അത്‌.''

സുഹൃത്തിനെക്കാണാന്‍ റാന്‍സല്‍ ആസ്‌പത്രിയിലേക്ക്‌ വരുന്നില്ല. സമനില വീണ്ടെടുക്കാനാവാത്ത അവസ്ഥയില്‍ അയാളെ കാണുന്നത്‌ അസ്വാസ്ഥ്യമുണ്ടാക്കുമെന്ന്‌ റാന്‍സല്‍ കരുതുന്നു. അറസ്റ്റിലായ രാത്രി തന്നെ ചതിച്ചത്‌ മാക്‌സ്‌ അല്ലെന്ന്‌ റാന്‍സല്‍ വെളിപ്പെടുത്തുന്നു. മേരിയാണത്‌ ചെയ്‌തത്‌. തന്നെ മാക്‌സിന്‍െറ ജീവിതത്തില്‍ നിന്ന്‌ ഒഴിവാക്കാന്‍ വേണ്ടി. താന്‍ ആ കുടുംബത്തില്‍ ഒരു ശല്യക്കാരനാണ്‌ എന്നു മേരി കരുതിയിരുന്നു.

ഒട്ടും പശ്ചാത്താപമില്ലാതെ, താന്‍ ചെയ്‌തത്‌ ശരിയായിരുന്നു എന്ന്‌ മേരി വിക്ടറിനോട്‌ സമ്മതിക്കുന്നു. ഇതിന്‍െറ പേരില്‍ റാന്‍സല്‍ തനിക്ക്‌ മാപ്പു തന്നിട്ടില്ലെന്ന്‌ അവര്‍ക്ക്‌ മനസ്സിലായി. റാന്‍സല്‍ - മാക്‌സ്‌ ബന്ധം സ്വവര്‍ഗാനുരാഗം വരെ എത്തിയിരുന്നു എന്നു മേരി മകനോട്‌ സൂചിപ്പിക്കുന്നു. വിക്ടര്‍ അമ്മയോട്‌ ഒന്നേ അപേക്ഷിക്കുന്നുള്ളൂ. ``ഇനിയും അധികം സമയം അവശേഷിക്കാത്ത അച്ഛനെ വെറുതെ വിടുക. ശസ്‌ത്രക്രിയയൊന്നും കൂടാതെ, അധികം വേദനിക്കാതെ അദ്ദേഹം സമാധാനത്തോടെ മരിച്ചോട്ടെ''.

വിക്ടര്‍ അച്ഛന്‍െറ അടുത്തെത്തുന്നു. മാക്‌സ്‌ തീരെ അവശനാണ്‌. വിക്ടറിന്‍െറ മുഖത്തെ ചിരി കണ്ടപ്പോള്‍ അവശതക്കിടയിലും അയാള്‍ ചിരിക്കുന്നു. അവന്‍ അച്ഛനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നു. അവര്‍ ആസ്‌പത്രി വിട്ട്‌ റെയില്‍വേ സ്റ്റേഷനിലെത്തുന്നു. മാക്‌സ്‌ ഓരോ യാത്രക്കാരന്‍െറയും മുഖത്തേക്ക്‌ സൂക്ഷിച്ചുനോക്കുകയാണ്‌. റാന്‍സലിനെ പരതുകയാണാ കണ്ണുകള്‍. അയാളെ പോലീസില്‍ നിന്നു രക്ഷിക്കണം. ഇതൊരു കെണിയാണെന്നറിയാതെ അയാള്‍ വരും. 40 വര്‍ഷം മുമ്പത്തെ ആ ദിവസമാണ്‌ ഇപ്പോഴും മാക്‌സിന്‍െറ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. സമയം നീങ്ങുന്നു. ട്രെയിനുകള്‍ വരുന്നു, പോകുന്നു. റാന്‍സലിനെ മാത്രം കാണുന്നില്ല. അച്ഛനോട്‌ ഒന്നും പറയാതെ, കരുണനിറഞ്ഞ പുഞ്ചിരിയുമായി വിക്ടര്‍ ഒപ്പം തന്നെയുണ്ട്‌. രാത്രിയായി. റെയില്‍വേ സ്റ്റേഷന്‍ വിജനമാണിപ്പോള്‍. ഇടത്തെ കൈയില്‍ റാന്‍സലിനു നല്‍കാനുള്ള ബട്ടനുമായി മാക്‌സ്‌ പതുക്കെ, പതുക്കെ മരണത്തിലേക്ക്‌ നിശ്ശബ്ദനായി കടന്നുപോകുന്നു.

ശവസംസ്‌കാരച്ചടങ്ങ്‌ കഴിഞ്ഞു. കുടുംബാംഗങ്ങളെല്ലാം ദുഃഖാര്‍ത്തരായി സെമിത്തേരിയിലുണ്ട്‌. പശ്ചാത്തലത്തില്‍ മാക്‌സിന്‍െറ ശബ്ദം. അയാള്‍ റാന്‍സലിനു കൊടുക്കാനായി എഴുതിയ കത്തിലെ വാചകങ്ങളാണ്‌ അന്തരീക്ഷത്തില്‍. കുറ്റബോധം നിഴലിക്കുന്ന ആ വാക്കുകളില്‍ തനിക്ക്‌ മാപ്പു തരണമെന്ന അപേക്ഷയുണ്ട്‌. അപ്പോള്‍, അങ്ങ്‌ ദൂരെ നിന്ന്‌ വടികുത്തിപ്പിടിച്ച്‌ റാന്‍സല്‍ വരുന്നത്‌ നമുക്ക്‌ കാണാം. വിക്ടര്‍ അച്ഛന്‍െറ കത്ത്‌ റാന്‍സലിനു കൈമാറുന്നു. മേരിയും റാന്‍സലും മുഖാമുഖം. അവര്‍ ഒന്നും മിണ്ടുന്നില്ല. റാന്‍സലിന്‍െറ തീക്ഷ്‌ണമായ നോട്ടത്തിനു മുന്നില്‍ മേരിക്ക്‌ അധികം പിടിച്ചു നില്‍ക്കാനാവുന്നില്ല. തലതാഴ്‌ത്തി മറ്റ്‌കുടുംബാംഗങ്ങളോടൊപ്പം അവര്‍ സെമിത്തേരിയില്‍ നിന്നു മടങ്ങുന്നു.

മൂന്നു കഥാപാത്രങ്ങളുടെ പേരില്‍ മൂന്നു ഭാഗമായി തിരിച്ചാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. വിക്ടര്‍, മാക്‌സ്‌, റാന്‍സല്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍. കഥാഗതിയില്‍ ഊന്നല്‍ ഇവര്‍ക്കാണെങ്കിലും നാലാമതൊരാള്‍ - മേരി - കൂടി ഇവിടെ മേല്‍ക്കൈ നേടുന്നുണ്ട്‌. പ്രധാന കഥാപാത്രമായ മാക്‌സിനെ ഭ്രമാത്മകമായ ഒരന്തരീക്ഷത്തില്‍ കൊണ്ടുപോയി നിര്‍ത്തിയാണ്‌ നമുക്ക്‌ പരിചയപ്പെടുത്തിത്തരുന്നത്‌. അയാളുടെ മാനസികാവസ്ഥയിലേക്ക്‌ വാതില്‍ തുറന്നിടുന്നു ഈ രംഗം.

കുറ്റാന്വേഷണത്തിന്‍െറ പിരിമുറുക്കമുണ്ട്‌ കഥയ്‌ക്ക്‌. `റാന്‍സല്‍' എന്ന അപരിചിതനാമത്തില്‍നിന്നാണ്‌ നമ്മുടെ ഉദ്വേഗം വളരുന്നത്‌. ആരെക്കുറിച്ചും വിധിയെഴുതുന്നില്ല സംവിധായകന്‍. ഓരോരുത്തര്‍ക്കും ഓരോ നിലപാടുണ്ട്‌. അതിനുള്ള ന്യായങ്ങളുമുണ്ടവര്‍ക്ക്‌. 40 വര്‍ഷം മുമ്പു നടന്ന ആ രാത്രി പുനര്‍ജനിപ്പിക്കുക എന്നതല്ല സംവിധായകന്‍െറ ദൗത്യം. വേണമെങ്കില്‍, ഒറ്റ ്‌ള്‌ളാഷ്‌ ബാക്കിലൂടെ അത്‌ നിര്‍വഹിക്കാമായിരുന്നു. ആ രാത്രിയിലെ സംഭവം ഓരോരുത്തരിലുമുണ്ടാക്കിയ പ്രതികരണങ്ങളിലൂടെ മനസ്സിന്‍െറ സങ്കീര്‍ണതകളിലേക്ക്‌ ചുഴിഞ്ഞിറങ്ങുകയാണ്‌ സംവിധായകന്‍.

40 വര്‍ഷം മുമ്പ്‌ തനിക്കു നഷ്‌ടമായ മനഃസമാധാനവും ഉറ്റസുഹൃത്തിനെയും തിരികെ പിടിക്കുകയായിരുന്നു മാക്‌സിന്‍െറ ലക്ഷ്യം. പക്ഷേ, രണ്ടും അയാള്‍ക്കു കണ്ടെത്താനാവുന്നില്ല. നഗരം അതിരുകള്‍വിട്ട്‌ വളര്‍ന്നിരിക്കുന്നു. പുറത്തുകടക്കാനാഗ്രഹിക്കുന്നവരുടെ വഴികളടച്ചുകൊണ്ട്‌ നഗരം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. മാക്‌സിന്‍െറ മനസ്സിലെ പാപചിന്തയാണ്‌ അതിരില്ലാത്ത നഗരത്തിന്‍െറ പ്രതിരൂപം കൈക്കൊള്ളുന്നത്‌.

വന്‍കിട ബിസിനസ്‌കുടുംബത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാക്‌സിന്‍െറ കുടുംബത്തിലുമുണ്ട്‌. വഴിവിട്ട ദാമ്പത്യബന്ധങ്ങളും പരസ്‌പരമുള്ള അവിശ്വാസവുമൊക്കെ ഇവിടെ രേഖപ്പെടുത്തുന്നുണ്ട്‌. പക്ഷേ, അവയൊന്നും ഇതിവൃത്തത്തിന്‍െറ ഏകാഗ്രതയെ നശിപ്പിക്കുംവിധം വളര്‍ന്നുവലുതാവുന്നില്ല.

പഴയൊരു ടെലിഫോണ്‍ നമ്പറും റാന്‍സല്‍ എന്നൊരു പേരുമായി തന്‍െറ അന്വേഷണം തുടങ്ങുന്ന വിക്ടര്‍ എന്ന കഥാപാത്രത്തെ നമ്മള്‍ വല്ലാതെ ഇഷ്‌ടപ്പെട്ടുപോകും. ബഹളമൊന്നുമില്ലാതെയാണ്‌ രഹസ്യത്തിന്‍െറ ഓരോ അറയും വിക്ടര്‍ തുറക്കുന്നത്‌. പൊട്ടിത്തെറിക്കേണ്ട അവസരങ്ങളില്‍പ്പോലും സൗമ്യനായി നില്‍ക്കുന്ന വിക്ടര്‍. ബന്ധങ്ങളുടെ കെണിയില്‍ സ്വയം വീണുകൊടുക്കുന്ന വിക്ടര്‍. എലീനോടുള്ള തീവ്രപ്രണയത്തിനിടയിലും മുന്‍ കാമുകിയെ മറക്കാനാവാത്ത വിക്ടര്‍. റാന്‍സലിനൊപ്പം പാരീസിലെ കഫേയിലിരിക്കുന്ന വിക്ടറിന്‍െറ മുഖത്ത്‌ അവസാനം തെളിയുന്ന ആശ്വാസം നമ്മുടെ ഉള്ളിലേക്കുമെത്തുന്നു. അച്ഛന്‍െറ നന്മയില്‍, ആത്മാര്‍ഥതയില്‍ വിക്ടറിന്‌ വിശ്വാസമുണ്ടായിരുന്നു. അച്ഛന്‍ കുറ്റവാളിയല്ലെന്ന്‌ അറിഞ്ഞ ആ നിമിഷത്തില്‍ത്തന്നെ അച്ഛനിനി മരണമാണ്‌ നല്ലത്‌ എന്നു വിധിക്കുന്നു ആ മകന്‍. ഓര്‍മകള്‍ നഷ്‌ടപ്പെട്ട്‌, കൊച്ചുകുഞ്ഞിനെപ്പോലെ നിസ്സഹായനായി ജീവിക്കുന്ന അച്ഛന്‍െറ രൂപം അവനു സഹിക്കാനാവുന്നില്ല. കുറ്റവിമുക്തനാക്കപ്പെട്ട വേളയില്‍ ത്തന്നെ ജീവിതവിമുക്തികൂടി നല്‌കി പിതാവിനെ കരുണയോടെ യാത്രയാക്കുകയാണ്‌ ആ മകന്‍.

6 comments:

T Suresh Babu said...

ദ സിറ്റി ഓഫ്‌ നോ ലിമിറ്റ്‌സ്‌ എന്ന സ്‌പാനിഷ്‌ സിനിമ നമ്മള്‍ ഇഷ്‌ടപ്പെട്ടു പോകുന്നത്‌ അതിലെ ഹൃദയം തൊടുന്ന തീവ്രവികാരങ്ങള്‍ കാരണമാണ്‌. കുറ്റബോധത്തിന്‍െറ നിഴലില്‍നിന്ന്‌ മോചനം കിട്ടാതെ പാപചിന്തയിലേക്ക്‌ വഴുതി വീഴുന്ന മാക്‌സ്‌ എന്ന വൃദ്ധന്‍െറ കഥ പറയുന്ന ചിത്രമാണിത്‌.

ദിലീപ് വിശ്വനാഥ് said...

മറ്റൊരു നല്ല ചലച്ചിത്ര വിശേഷം.

Haree said...

സിനിമ കണ്ടിട്ടില്ല... പക്ഷെ, എഴുതിയിരിക്കുന്നത് മനോഹരം. :)
--

ശ്രീ said...

വളരെ നന്നായി വിവരിച്ചിരിക്കുന്നു. ചിത്രം കണ്ടിട്ടില്ല. പറ്റിയാല്‍‌ കാണണമെന്ന തോന്നലു കൂടി ജനിപ്പിച്ചിരിക്കുന്ന എഴുത്ത്.

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കന്‍ വിവരണം. സ്പാനിഷ് പടങ്ങളോട് ഒരു ആരാധന തോന്നുന്നു. (ഇതുവരെ ഒരെണ്ണം കണ്ടിട്ടില്ലെങ്കിലും)

T Suresh Babu said...

താങ്കളുടെ അഭിപ്രായത്തിനു നന്ദി. ഇനിയും എഴുതുക.