Wednesday, November 21, 2007

മരണമില്ലാത്ത ഓള്‍ഗ



``പൂര്‍ത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങള്‍, പരാജയത്തില്‍ച്ചെന്നെത്തുന്ന ധീര ശ്രമങ്ങള്‍. ഇവയും ചിലപ്പോള്‍ ചരിത്രത്തിന്‍െറ ഭാഗമായിത്തീരാറുണ്ട്‌. ഇത്തരം പരാജയങ്ങള്‍ക്കും ലോകത്തെ മാറ്റിമറിക്കാനാവും. വിപ്ലവം വിജയിക്കുമ്പോള്‍ മാത്രമല്ല ചരിത്രമാവുന്നത്‌. വിപ്ലവശ്രമങ്ങള്‍ പരാജയപ്പെടുന്നതും ചരിത്രമാകാറുണ്ട്‌''-`ഓള്‍ഗ' എന്ന സിനിമയിലെ ധീരനായിക ഓള്‍ഗ ബനാറിയോയുടെ വാക്കുകളാണിത്‌. തീവ്രാനുഭവങ്ങളുടെ സംഗ്രഹമാണ്‌ ഈ വാക്കുകള്‍. തന്‍െറ തീക്ഷ്‌ണ യൗവനം സമരപാതയിലേക്ക്‌ തിരിച്ചുവിട്ടവളായിരുന്നു ഓള്‍ഗ. സ്വന്തം ജീവിതം എരിച്ചുകളഞ്ഞ്‌ ലോകയുവത്വത്തിനു പ്രകാശപഥം തീര്‍ക്കാന്‍ ശ്രമിച്ചവള്‍. നാസി ഭീകരതയ്‌ക്കും കീഴടക്കാനാവാത്ത മനക്കരുത്തുകൊണ്ടാണ്‌ ഓള്‍ഗ ജീവിതത്തെ നേരിട്ടത്‌. എല്ലാറ്റിനോടും അവള്‍ പൊരുതിക്കൊണ്ടിരുന്നു. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളോട്‌, സ്വന്തം കുടുംബത്തോട്‌, അധികാരമത്തിനോട്‌, ജീവിതകാമനകളോട്‌-അങ്ങനെ എല്ലാറ്റിനോടുമായിരുന്നു പോരാട്ടം. ജയിക്കാനല്ല. പോരാട്ടമാണ്‌ ജീവിതം എന്നു കാണിച്ചുകൊടുത്ത്‌ ലോകയുവത്വത്തെ ആവേശംകൊള്ളിക്കാനായിരുന്നു അത്‌. പരാജയങ്ങളും വിപ്ലവത്തിന്‍െറ ലക്ഷ്യപ്രാപ്‌തിയിലേക്കുള്ള പ്രകാശഗോപുരങ്ങളാണെന്ന്‌ വ്യക്തമാക്കാനായിരുന്നു.

സമ്പന്നരായ ജര്‍മന്‍ ജൂതദമ്പതിമാരുടെ ഏകമകളായിരുന്ന ഓള്‍ഗയുടെ യഥാര്‍ഥ ജീവിതമാണ്‌ ഈ ബ്രീസിലിയന്‍ സിനിമ. ബ്രസീലിയന്‍ പത്രപ്രവര്‍ത്തകനായ ഫെര്‍ണാണ്ടോ മൊറെയ്‌സിന്‍െറ `ഓള്‍ഗ: വിപ്ലവകാരിയും രക്തസാക്ഷിയും' എന്ന ജീവചരിത്രകൃതിയാണ്‌ സിനിമയ്‌ക്കാധാരം. തന്‍െറ കുടംബം സമ്പന്നതയില്‍ മുഴുകി ആര്‍ഭാടപൂര്‍വം ജീവിച്ചപ്പോള്‍ ഓള്‍ഗ തലയുയര്‍ത്തിപ്പിടിച്ചു നടന്നുപോയത്‌ മറ്റൊരു വഴിയേ. കമ്യൂണിസത്തിന്‍െറ, സഹജീവിസേ്‌നഹത്തിന്‍െറ, ഒരു പുതുയുഗപ്പിറവി സ്വപ്‌നം കാണുന്നവരുടെ വഴിയേ. ഒടുവില്‍ ബേണ്‍ബര്‍ഗിലെ ഗ്യാസ്‌ ചേംബറില്‍ മരണം കീഴ്‌പ്പെടുത്തിയപ്പോള്‍ ഓള്‍ഗ ചരിത്രത്തിന്‍െറ ഭാഗമായി മാറി. (ജര്‍മനിയിലെ ബര്‍ളിനില്‍ ഒരു തെരുവ്‌ ഓള്‍ഗയുടെ പേരിലാണറിയപ്പെടുന്നത്‌.) പോര്‍ച്ചുഗീസ്‌ ഭാഷയിലെഴുതിയ ഓള്‍ഗയുടെ ജീവചരിത്രം പുറത്തിറങ്ങിയത്‌ 1985-ലാണ്‌. രണ്ടുപതിറ്റാണ്ടു വേണ്ടിവന്നു ഈ കൃതിക്കു ചലച്ചിത്രഭാഷ്യം കൈവരാന്‍. പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള `ഓള്‍ഗ'യുടെ സംവിധായകന്‍ ജെയ്‌മെ മൊന്‍ജാര്‍ഡിം ആണ്‌. 2004-ല്‍ ഈ സിനിമ റിലീസായി. 2005-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ ഈ ചിത്രവും മത്സരിച്ചിരുന്നു.

തണുപ്പ്‌ അകറ്റാനിട്ട തീ. അതിനു സമീപം പുഞ്ചിരിക്കുന്ന മുഖവുമായി ഓള്‍ഗ എന്ന പെണ്‍കുട്ടി. അവള്‍ ധൈര്യപൂര്‍വം ആ തീ ചാടിക്കടക്കുകയാണ്‌. തുടക്കത്തിലെ ഈ രംഗത്തുനിന്ന്‌ ക്യാമറ നമ്മളെ കൊണ്ടുപോകുന്നത്‌ ഓള്‍ഗയുടെ മറ്റൊരവസ്ഥയിലേക്കാണ്‌. ജര്‍മനിയിലെ റാവന്‍സ്‌ ബ്രൂക്ക്‌ നാസി തടങ്കല്‍പ്പാളയത്തില്‍ മരണത്തെ നേരിടാനൊരുങ്ങുകയാണ്‌ ഓള്‍ഗ. തല മൊട്ടയടിച്ച്‌ , ശരീര ചൈതന്യം വാര്‍ന്നുപോയ ഓള്‍ഗ. പക്ഷേ, അവളപ്പോഴും ധീരയായിരുന്നു. കുനിയാത്ത ശിരസ്സ്‌. തിളങ്ങുന്ന കണ്ണുകള്‍. ജീവിതത്തെപ്പോലെത്തന്നെ മരണത്തെയും നേരിടാന്‍ പോവുകയാണ്‌ ഓള്‍ഗ.

1942. തടങ്കല്‍പ്പാളയത്തില്‍ ഒട്ടേറെ തടവുകാരോടൊപ്പം ഓള്‍ഗയെ നാം കാണുന്നു. ഇനി ഒരു രാത്രികൂടിയേയുള്ളു. ബേണ്‍ബര്‍ഗിലെ ഗ്യാസ്‌ചേംബര്‍ ഇരകള്‍ക്കായി നാവുനീട്ടിത്തുടങ്ങിയിരുന്നു. നാളെ എല്ലാ ശക്തിയും മനക്കരുത്തും ആവശ്യമായി വരും എന്ന്‌ ഓള്‍ഗ പറയുന്നു. തന്‍െറ ഹൃദയത്തെ പീഡിപ്പിച്ച എല്ലാ സംഭവങ്ങളും അവള്‍ ഓര്‍ത്തെടുക്കുകയാണ്‌. തന്‍െറ ജീവിതത്തിലെ വിലപിടിപ്പുള്ള ഓര്‍മകളാണീ പീഡനങ്ങള്‍. പ്രകാശമാര്‍ന്ന ഒരു നല്ല നാളേക്കുവേണ്ടി മുള്‍പ്പഥങ്ങള്‍ താണ്ടിയപ്പോള്‍ ഏറ്റുവാങ്ങിയ മുറിവുകള്‍. ആ മുറിവുകളില്‍നിന്ന്‌ അവളുടെ ഓര്‍മയിലേക്ക്‌ ചോരയിറങ്ങുകയാണ്‌. അഞ്ചു വയസ്സുള്ള മകളുടെ ഫോട്ടോവിലേക്ക്‌ നോക്കി ഓള്‍ഗ അവള്‍ക്ക്‌ അവസാനത്തെ കത്തെഴുതുകയാണ്‌: ``മോളേ, ഒരുപാട്‌ രാത്രികളില്‍ ഞാന്‍ നിന്നെ ഓര്‍ത്തതുപോലെ ഈ രാത്രിയിലും ഓര്‍ക്കുകയാണ്‌. നിന്നോട്‌ പറയാന്‍ കാത്തുവെച്ച കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കുകയാണ്‌. നാളെ എന്നത്‌ ഞാന്‍ മറന്നുപോകുന്നു.''


ഓള്‍ഗയുടെ ഓര്‍മകളില്‍ 1926ലെ മൊബിറ്റ്‌ ജയിലറയിലെ കോടതിമുറി തെളിഞ്ഞുവരുന്നു. തന്‍െറ ആദ്യത്തെ ആക്‌ഷന്‍ നടന്ന സ്ഥലം. പതിനെട്ടാം വയസ്സിലായിരുന്നു അത്‌. 142 മിനിറ്റ്‌ നീണ്ട `ഓള്‍ഗ' എന്ന ചലച്ചിത്രം ചടുലമായ ഒരന്തരീക്ഷത്തില്‍നിന്ന്‌ ആരംഭിക്കുകയാണ്‌. ജര്‍മന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗം പ്രൊഫ. ഓട്ടോ ബ്രോണിനെ വിചാരണയ്‌ക്കിടയില്‍ രക്ഷപ്പെടുത്താനുള്ള ദൗത്യവുമായി വന്നിരിക്കയാണ്‌ ഓള്‍ഗയും നാലു സഹപ്രവര്‍ത്തകരും. രാജ്യത്ത്‌ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ്‌ ഓട്ടോയുടെ പേരിലുള്ള പ്രധാന കുറ്റം. രാജ്യരഹസ്യങ്ങള്‍ സോവിയറ്റ്‌യൂണിയനു കൈമാറി എന്നത്‌ മറ്റൊരു കുറ്റം. ഒരു കൂടയില്‍ നിറയെ ആപ്പിളുമായാണ്‌ ഓള്‍ഗ എന്ന സുന്ദരി എത്തിയിരിക്കുന്നത്‌. പെട്ടെന്ന്‌ ആപ്പിളുകള്‍ക്കിടയില്‍നിന്ന്‌ അവള്‍ തോക്കെടുത്ത്‌ സൈനികന്‍െറ തലയ്‌ക്കുനേരെ പിടിക്കുന്നു. താക്കോല്‍ വാങ്ങി കൈവിലങ്ങ്‌ അഴിച്ചുമാറ്റി ഓട്ടോയുമായി രക്ഷപ്പെടുന്നു.

ഓട്ടോ ഓള്‍ഗയെ വല്ലാതെ ഇഷ്‌ടപ്പെട്ടിരുന്നു. തടവറയില്‍ക്കിടന്ന നാളുകളില്‍ ഓള്‍ഗയുടെ അസാന്നിധ്യം തന്നെ അസ്വസ്ഥനാക്കിയിരുന്നു എന്ന്‌ ഓട്ടോ ഓര്‍ത്തു. ``കുടുംബവും കുട്ടികളും നമുക്ക്‌ വിധിച്ചിട്ടുള്ളതല്ല'' എന്നു പറഞ്ഞ്‌ ഓട്ടോയുടെ വികാരപ്രകടനത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്‌ ഓള്‍ഗ. ``നീ എന്‍െറ കൂടെ ഉറച്ചുനിന്ന്‌ പോരാടണം'' എന്ന ഓട്ടോയുടെ സേ്‌നഹാഭ്യര്‍ഥനയ്‌ക്കും ഓള്‍ഗയ്‌ക്ക്‌ വ്യക്തമായ മറുപടിയുണ്ടായിരുന്നു. ``ഞാന്‍ ഏതെങ്കിലും ഒരാളിനോടൊപ്പമല്ല, എന്നും വിപ്ലവത്തിനൊപ്പം നിന്നാണ്‌ പൊരുതുക.''


പാര്‍ട്ടി നിര്‍ദേശമനുസരിച്ച്‌ ഓള്‍ഗ സോവിയറ്റ്‌ യൂണിയനിലെത്തുന്നു. യുവകമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ അതിവേഗം പ്രശസ്‌തയാകുന്നു. ഒരു യോഗത്തില്‍ വെച്ച്‌ മുന്‍ പാര്‍ലമെന്‍റംഗം ആര്‍തര്‍ എവര്‍ട്ടിനെയും ഭാര്യ എലിസ എവര്‍ട്ട്‌ എന്ന സാബുവിനെയും ഓള്‍ഗ പരിചയപ്പെടുന്നു. സോവിയറ്റ്‌ സൈനികരോടൊപ്പം കഠിനപരിശീലനം നടത്തി ഓള്‍ഗ ആയുധപ്രയോഗത്തില്‍ പ്രാവീണ്യം നേടുന്നു.
പാര്‍ട്ടിനേതൃത്വം പുതിയൊരു ദൗത്യമാണ്‌ ഓള്‍ഗയെ ഏല്‌പിക്കുന്നത്‌. അവളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്‌ ഇവിടെ വെച്ചാണ്‌. മോസേ്‌കാവില്‍ ഒളിവില്‍ കഴിയുന്ന ബ്രസീലിയന്‍ കമ്യൂണിസ്റ്റ്‌ നേതാവ്‌ ലൂയി കാര്‍ലോസ്‌ പ്രസ്റ്റസിന്‍െറ സുരക്ഷാച്ചുമതലയാണ്‌ ഓള്‍ഗയെ ഏല്‌പിക്കുന്നത്‌. അദ്ദേഹത്തിന്‍െറ അംഗരക്ഷകയായി ബ്രസീലില്‍ പോയി പാര്‍ട്ടിപ്രവര്‍ത്തനം നടത്തണം. ബ്രസീലിലെ ഏകാധിപതി വര്‍ഗാസിനെതിരെ കലാപം സംഘടിപ്പിക്കുകയാണ്‌ പ്രസ്റ്റസിന്‍െറ ദൗത്യം. കപ്പലിലാണ്‌ പ്രസ്റ്റസിന്‍െറയും ഓള്‍ഗയുടെയും യാത്ര. ധനാഢ്യരായ പോര്‍ച്ചുഗീസ്‌ ദമ്പതിമാരെപ്പോലെ വേഷം ധരിച്ചാണവര്‍ യാത്രചെയ്യുന്നത്‌. ഏറെക്കാലമായി മോസ്‌കാവില്‍ ഒളിവിലിരുന്ന്‌ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുകയായിരുന്നു പ്രസ്റ്റസ്‌. ബ്രസീല്‍ സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ്‌. ഒട്ടേറെ ദിവസങ്ങള്‍ കഴിഞ്ഞ്‌ ബ്രസീലിലെ റിയോ ഡി ജനീറോവില്‍ കപ്പലിറങ്ങുമ്പോഴേക്കും ഓള്‍ഗയും പ്രസ്റ്റസും ഗാഢമായ പ്രണയത്താല്‍ ബന്ധിതരാക്കപ്പെട്ടിരുന്നു.

ബ്രസീലില്‍ കമ്യൂണിസ്റ്റുകാര്‍ നാഷണല്‍ ലിബറേഷന്‍ അലയന്‍സുമായി ചേര്‍ന്ന്‌ കലാപത്തിനു കളമൊരുക്കുകയാണെന്ന്‌ സര്‍ക്കാറിനു സൂചന കിട്ടുന്നു. ഇതിനെല്ലാം നേതൃത്വം നല്‌കുന്ന പ്രസ്റ്റസ്‌ മോസേ്‌കാവില്‍ത്തന്നെയാണെന്നായിരുന്നു സര്‍ക്കാറിന്‍െറ ധാരണ. സാബുവും എവര്‍ട്ടും ഓള്‍ഗയോടും പ്രസ്റ്റസിനോടുമൊപ്പം ചേരാനെത്തി. വിപ്ലവകാരികളെ പരിശീലിപ്പിക്കലായിരുന്നു പ്രസ്റ്റസിന്‍െറയും സംഘത്തിന്‍െറയും ആദ്യപരിപാടി. ഇതിനാവശ്യമായ ഫണ്ട്‌ ഉടനെയെത്തും. ഒരമേരിക്കന്‍ സുഹൃത്ത്‌ റേഡിയോ സ്ഥാപിക്കും. വലിയൊരു ബഹുജന റാലി സംഘടിപ്പിച്ച്‌ സര്‍ക്കാറിനെ ഞെട്ടിക്കലായിരുന്നു ആദ്യലക്ഷ്യം.

1935 നവംബര്‍ 23. നാറ്റാള്‍ നാവിക ബാരക്കിലെ സൈനികര്‍ കലാപത്തിനിറങ്ങുന്നു. സൈനികര്‍ക്കൊപ്പം ചേര്‍ന്ന്‌ കലാപത്തിനു സമയമായി എന്നായിരുന്നു പ്രസ്റ്റസിന്‍െറയും ഓള്‍ഗയുടെയും നിലപാട്‌. സംശയിച്ചുനിന്ന സഖാക്കളെ ഇരുവരും ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. നവംബര്‍ 27ന്‌ റിയോ ഡി ജനീറോവിലെ സൈനികരും കലാപത്തിനിറങ്ങുന്നു. പക്ഷേ, സര്‍ക്കാര്‍ അതിവേഗം അത്‌ അടിച്ചമര്‍ത്തുന്നു. രാജ്യമെങ്ങും പൊതുപണിമുടക്ക്‌ നടത്തണമെന്ന പാര്‍ട്ടിയുടെ ആഹ്വാനം ജനം ചെവിക്കൊണ്ടില്ല. സ്വാഭാവികമായും കലാപശ്രമം അണഞ്ഞുപോകുന്നു. അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വിപ്ലവനീക്കം പരാജയപ്പെട്ടതില്‍ പ്രസ്റ്റസ്‌ നിരാശനും ദുഃഖിതനുമായിരുന്നു. പരാജയത്തിന്‍െറ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. പ്രസ്റ്റസിനെ ആശ്വസിപ്പിക്കാന്‍ ഓള്‍ഗ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രസിലില്‍നിന്ന്‌ രക്ഷപ്പെടണമെന്ന പ്രസ്റ്റസിന്‍െറ നിര്‍ദേശം അവഗണിച്ച്‌ അവള്‍ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നു.

സാബുവും ഭര്‍ത്താവും അറസ്റ്റിലായതോടെ പ്രസ്റ്റസിനും ഓള്‍ഗയ്‌ക്കും വലിയൊരു താങ്ങ്‌ നഷ്‌ടപ്പെട്ടു. ഷോക്കേല്‌പിച്ചും മറ്റും നടത്തിയ പീഡനമുറകളില്‍ എവര്‍ട്ട്‌ തകര്‍ന്നു. പ്രസ്റ്റസും ഓള്‍ഗയും ബ്രസീലിലുണ്ടെന്ന്‌ ഒരു ദുര്‍ബല നിമിഷത്തില്‍ എവര്‍ട്ട്‌ പറഞ്ഞുപോകുന്നു. `അസാധ്യമായത്‌ സാധിക്കുമെന്ന്‌' പഠിപ്പിച്ച റഷ്യന്‍ വിപ്ലവം പ്രചോദനമായി മുന്നിലുള്ളപ്പോള്‍ തങ്ങള്‍ പരാജയപ്പെടില്ലെന്ന്‌ ഓള്‍ഗ വിശ്വസിച്ചു. വീടുകള്‍ മാറിമാറി അവര്‍ ഒളിവില്‍ത്തന്നെ കഴിഞ്ഞു. മഹത്തായ സ്വപ്‌നങ്ങളും ദര്‍ശനങ്ങളുമുള്ള പ്രസ്റ്റസിനൊപ്പം ഓള്‍ഗ എന്തും നേരിടാന്‍ ഏതു സമയവും തയ്യാറായിനിന്നു.

അന്വേഷണങ്ങള്‍ക്കൊടുവില്‍ പോലീസ്‌ ഇരുവരെയും പിടികൂടുന്നു. പ്രസ്റ്റസിനെ ഏകാന്തതടവിലിടുന്നു. തൊട്ടടുത്ത സെല്ലില്‍, എഴുന്നേല്‍ക്കാന്‍ പോലുമാവാതെ, മൃതപ്രായനായി എവര്‍ട്ടുമുണ്ടായിരുന്നു. തടവറയില്‍ സാബുവിന്‍െറ സാന്നിധ്യം ഓള്‍ഗയ്‌ക്ക്‌ ആശ്വാസമായി. പക്ഷേ, എവര്‍ട്ടിനെക്കുറിച്ചുള്ള ആശങ്കയില്‍ സാബു ആകെ തകര്‍ന്നിരുന്നു. ഷോക്കേല്‌പിച്ചുള്ള ചോദ്യംചെയ്യല്‍ സാബുവിനെ മാനസികനില തെറ്റിക്കുന്ന അവസ്ഥയിലെത്തിച്ചു. ഡോക്ടര്‍മാരും എഴുത്തുകാരും സിനിമാനടികളും തൊഴിലാളികളുമടങ്ങിയ തടവറയിലാണ്‌ ഓള്‍ഗ എത്തിപ്പെട്ടത്‌. ഒരു ദിവസം തലകറങ്ങി വീണ ഓള്‍ഗ ആ സത്യം മനസ്സിലാക്കുന്നു-താന്‍ ഗര്‍ഭിണിയാണ്‌. ബ്രസീലിലെ സുപ്രീംകോടതി ഓള്‍ഗയെയും സാബുവിനെയും ജര്‍മനിയിലേക്ക്‌ നാടുകടത്താന്‍ തീരുമാനിക്കുന്നു. ഹിറ്റ്‌ലറുമായി ചങ്ങാത്തത്തിലായിരുന്നു ബ്രസീല്‍ ഭരണാധികാരി. `ഹിറ്റ്‌ലര്‍ക്കൊരു പാരിതോഷികം' എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്‌ ബ്രസീല്‍ ഗവണ്‍മെന്‍റ്‌ ഓള്‍ഗയെ ജര്‍മനിക്ക്‌ കൈമാറുന്നത്‌. ഏഴു മാസം ഗര്‍ഭിണിയായിരിക്കെ, 1936-ല്‍ ഓള്‍ഗയെ ജര്‍മനിയിലെ ഹാംബര്‍ഗില്‍ കപ്പലില്‍ എത്തിക്കുന്നു.

നാസി രഹസ്യപ്പോലീസായ ഗസ്റ്റപ്പോയുടെ കീഴിലുള്ള ബര്‍ളിനിലെ ബര്‍നിംസ്‌ട്രാസ്‌ തടവറയിലാണ്‌ ഓള്‍ഗയും സാബുവും എത്തുന്നത്‌. കഠിനമര്‍ദനവും ജോലിയെടുപ്പിക്കലും പട്ടിണിക്കിടലുമായിരുന്നു അവിടത്തെ ശിക്ഷ. ഓള്‍ഗയ്‌ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ പിറക്കുന്നു. ഓള്‍ഗ അവള്‍ക്ക്‌ പേരിട്ടു-അനിത. മുലകുടി മാറിയതും കുഞ്ഞിനെ അവളില്‍നിന്നു വേര്‍പെടുത്തുന്നു. പ്രസ്റ്റസിന്‍െറ അമ്മയും സഹോദരിയുമാണ്‌ അനിതയെ ഏറ്റെടുത്ത്‌ വീട്ടില്‍ കൊണ്ടുപോകുന്നത്‌. എല്ലാ വേദനയില്‍നിന്നും മോചിതയാക്കപ്പെട്ട്‌ സാബു തടവറയില്‍ത്തന്നെ മരിക്കുന്നു. 1942 ഏപ്രിലില്‍ റാവന്‍സ്‌ ബ്രൂക്ക്‌ തടങ്കല്‍പ്പാളയത്തിലെ ബേണ്‍ബര്‍ഗ്‌ ഗ്യാസ്‌ ചേംബറില്‍ ഓള്‍ഗയും മരണത്തിനു കീഴടങ്ങുന്നു. അന്ന്‌ ഓള്‍ഗയ്‌ക്ക്‌ പ്രായം 34.

1945-ല്‍ പ്രസ്റ്റസ്‌ ജയില്‍വിമോചിതനായി. ഓള്‍ഗ അവസാനമായി അയാള്‍ക്കയച്ച കത്ത്‌ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ കിട്ടുന്നത്‌. അതില്‍ ഓള്‍ഗ ഇങ്ങനെ എഴുതിയിരുന്നു: ``നീതിക്കുവേണ്ടി, നല്ലതിനു വേണ്ടി ഞാന്‍ പൊരുതി; മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടിയും.''

തന്‍െറ സങ്കല്‌പത്തിലുള്ള ലോകത്ത്‌ എന്തെല്ലാം ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ച്‌ ഓള്‍ഗയ്‌ക്ക്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പക്ഷേ, എന്തെല്ലാം ഉണ്ടാകാന്‍ പാടില്ല എന്ന്‌ അവര്‍ക്കറിയാമായിരുന്നു. ദാരിദ്ര്യമില്ലാത്ത, ചൂഷണമില്ലാത്ത, യുദ്ധങ്ങളില്ലാത്ത ഒരു ലോകം. അതായിരുന്നു ഓള്‍ഗയുടെ സ്വപ്‌നം. ഒരുനാള്‍, പെട്ടിയുമെടുത്ത്‌ വീട്ടില്‍നിന്ന്‌ അവള്‍ പടിയിറങ്ങിയത്‌ തകര്‍ത്തുപെയ്യുന്ന മഴയിലേക്കാണ്‌. മനസ്സുകൊണ്ട്‌ എന്നും മകള്‍ക്കൊപ്പം നിന്നിരുന്ന അച്ഛന്‍ മാത്രമേ അവളെ യാത്രയാക്കാനുണ്ടായിരുന്നുള്ളൂ. കുടുംബത്തിന്‍െറ തീരാശാപംപോലെയായിരുന്നു അമ്മയ്‌ക്ക്‌ അവളെന്നും. മഴയിലേക്കുള്ള ഓള്‍ഗയുടെ ആ പടിയിറക്കം തണുപ്പിലേക്കായിരുന്നില്ല, പൊള്ളുന്ന ചൂടിലേക്കായിരുന്നു. ആ ചൂടാണ്‌ നമ്മള്‍ ഈ സിനിമയില്‍ അനുഭവിക്കുന്നത്‌. യുവവിപ്ലവകാരിയായിരിക്കവെത്തന്നെ ഓള്‍ഗ പ്രണയിനിയും ഭാര്യയും അമ്മയുമൊക്കെയായി. അതുവരെ, ഈ സ്ഥാനങ്ങളൊക്കെ ഒരു വിപ്ലവകാരിക്ക്‌ നിഷിദ്ധമാണെന്നായിരുന്നു ഓള്‍ഗയുടെ വിശ്വാസം. അതുകൊണ്ടു തന്നെ അത്തരം മൃദുലചിന്തകള്‍ അവളെ അലോസരപ്പെടുത്തിയിരുന്നില്ല. കാര്‍ലോസ്‌ പ്രസ്റ്റസുമായുള്ള അടുപ്പം അവളുടെ ജീവിതകാമനകളെ തൊട്ടുണര്‍ത്തുക മാത്രമല്ല ചെയ്‌തത്‌. അവളിലെ വിപ്ലവകാരിയെ അത്‌ ഒന്നുകൂടി മൂര്‍ച്ചയുള്ളതാക്കിത്തീര്‍ക്കുകയും ചെയ്‌തു. തന്നിലെ ആനന്ദം താന്‍ കണ്ടെത്തിയത്‌ ബ്രസീലില്‍ വെച്ചാണെന്ന്‌ ഓള്‍ഗ അയവിറക്കുന്നുണ്ട്‌. ആ ആനന്ദം കെട്ടണഞ്ഞുപോകുന്നതും അവിടെ വെച്ചുതന്നെ.

വ്യത്യസ്‌തരായ രണ്ട്‌ അമ്മമാരെ നമുക്കീ ചിത്രത്തില്‍ കാണാം. മകന്‍െറ വിപ്ലവചിന്തകളെ ഹൃദയപൂര്‍വം പിന്തുണയ്‌ക്കുന്ന ഒരമ്മ-ഡോണ. കുടുംബത്തിന്‌ അപമാനമാണെന്ന്‌ പറഞ്ഞ്‌ മകളെ തള്ളിപ്പറയുന്ന മറ്റൊരമ്മ-യൂജിനീ ബനാറിയോ. അനീതിയോട്‌ പ്രതികരിക്കാന്‍ പ്രസ്റ്റസിന്‌ എന്നും പ്രചോദനം അമ്മ ഡോണയായിരുന്നു. മകന്‍െറയും ഭാര്യയുടെയും കുഞ്ഞിന്‍െറയും മോചനത്തിനുവേണ്ടി പ്രായം മറന്നും പ്രവര്‍ത്തിക്കുന്ന ഡോണയും പ്രസ്റ്റസിന്‍െറ സഹോദരിയും അവരുടെ നിശ്ചയദാര്‍ഢ്യംകൊണ്ട്‌ നമ്മുടെ ആദരം നേടുന്നു. ഓള്‍ഗയുടെ അമ്മ യൂജിനീക്കാവട്ടെ സഹജീവി സേ്‌നഹവും വിപ്ലവവുമൊക്കെ അലര്‍ജിയുണ്ടാക്കുന്ന വാക്കുകളായിരുന്നു.


രക്തസാക്ഷിയായിത്തീര്‍ന്ന ഓള്‍ഗ എന്ന വിപ്ലവകാരിയുടെ പൂര്‍ണവ്യക്തിത്വമാണ്‌ ഈ സിനിമയില്‍ അനാവരണം ചെയ്യുന്നത്‌. വ്യത്യസ്‌ത മുഖങ്ങളുണ്ട്‌ അവര്‍ക്ക്‌. വിപ്ലവകാരി, പ്രണയിനി, ഭാര്യ, അമ്മ എന്നിങ്ങനെ. എല്ലാം പരസ്‌പരം ബന്ധിതം. അടിയുറച്ച വ്യക്തിത്വമുള്ളവര്‍ക്കേ ഈ ബന്ധങ്ങളെയെല്ലാം അതതിന്‍െറ തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകാനാവൂ. ഓള്‍ഗ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സംവിധായകന്‍ തികഞ്ഞ കൈയടക്കമാണ്‌ കാണിച്ചിരിക്കുന്നത്‌. ഒരിടത്തും ചായക്കൂട്ട്‌ കോരിയൊഴിച്ച്‌ കഥാപാത്രത്തെ വിരൂപമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഓരോദൃശ്യവും എടുത്തു മാറ്റാനാവാത്ത വിധം ഇതിവൃത്തത്തോട്‌ ലയിച്ചുനില്‍ക്കുന്നു. അനാവശ്യം എന്ന്‌ കുറ്റപ്പെടുത്താവുന്ന ഒറ്റ ഷോട്ട്‌പോലും കാണാനാവില്ല. മറ്റുള്ളവരുടെ വേദനയെ്‌ക്കാപ്പം സ്വന്തം വേദനകളും അയവിറക്കാന്‍ ശ്രമിക്കുന്ന ഓള്‍ഗ ഈ ഭൂമിയില്‍ത്തന്നെ തൊട്ടുനില്‌ക്കുന്ന കഥാപാത്രമാണ്‌. അവരെ അമാനുഷയാക്കാന്‍ സംവിധായകന്‍ ഒളിഞ്ഞോ തെളിഞ്ഞോ ശ്രമിച്ചിട്ടില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്‌ എന്തോ അതിനെ ദൃശ്യരേഖയായി അടയാളപ്പെടുത്തുകയാണദ്ദേഹം. തീവ്രമായി അനുഭവിപ്പിക്കാനുള്ളതാണ്‌ സിനിമ എന്ന്‌ `ഓള്‍ഗ' നമ്മെ ഓര്‍മപ്പെടുത്തുന്നു. നാസി ഭീകരതയുടെ കഠിനപര്‍വങ്ങള്‍ താണ്ടിയ ഒരു ജനതയുടെ വിശ്വാസദാര്‍ഢ്യം ഈ ചിത്രത്തില്‍ തെളിയുന്നു.

6 comments:

T Suresh Babu said...

സമ്പന്നരായ ജര്‍മന്‍ ജൂതദമ്പതിമാരുടെ ഏകമകളായിരുന്ന ഓള്‍ഗയുടെ യഥാര്‍ഥ ജീവിതമാണ്‌ ഈ ബ്രീസിലിയന്‍ സിനിമ. ബ്രസീലിയന്‍ പത്രപ്രവര്‍ത്തകനായ ഫെര്‍ണാണ്ടോ മൊറെയ്‌സിന്‍െറ `ഓള്‍ഗ: വിപ്ലവകാരിയും രക്തസാക്ഷിയും' എന്ന ജീവചരിത്രകൃതിയാണ്‌ സിനിമയ്‌ക്കാധാരം.

ഹരിത് said...

ഓള്‍ഗാ നദിയുടെ തരങ്ഗ മാലകള്‍ ഇതേറ്റു പാടുന്നൂ

Haree said...

രണ്ടു വര്‍ഷം മുന്‍പാണ് ഞാന്‍ ഈ ചിത്രം കാണുന്നത്. ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനുഭവം തന്നെയായിരുന്നു അത്... എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചിരിക്കുന്നു, തിരക്കഥയും അത് സംവിധാനം ചെയ്തിരിക്കുന്നതും അത്യുഗ്രന്‍...

എ.കെ.ജി-യെടുത്തവര്‍ ഇതൊന്ന് കണ്ട് (കണ്ടിട്ടുണ്ടാവില്ല എന്നു ഞാന്‍ കരുതുന്നില്ല) പഠിച്ചിരുന്നെങ്കില്‍ (പഠിച്ചിട്ടില്ല എന്നത് ഉറപ്പ്!) എത്രയോ നന്നാക്കാമായിരുന്നു അതും!
--

T Suresh Babu said...

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി. തുടര്‍ന്നും എഴുതുക . ഇനിയും കൂടുതല്‍ സിനിമകള്‍ ഈ ബ്ലോഗില്‍ പ്രതീക്ഷിക്കാം.

വെള്ളെഴുത്ത് said...

തിരുവനന്തപുരത്തു നടന്ന ഫിലിം ഫെസ്റ്റിവലില്‍ എന്തോ കാരണത്താല്‍ ഒഴിവാക്കിയ സിനിമയാണ് ഓള്‍ഗ..കണ്ടവരു പിറ്റേന്നു തന്നെ, കാണാതെ പോയതു നഷ്ടമായെന്നു പറഞ്ഞിരുന്നു.. ഇവിടെ വീഎണ്ടും അതിന്റെ ഓര്‍മ്മകള്‍ കൊണ്ടു തന്നതിനു നന്ദി.. ഇനി ആ ഡി വി ഡി കിട്ടുമോ എന്നു നോക്കണം. മറന്നിരിക്കുകയായിരുന്നു

സജീവ് കടവനാട് said...

ഓള്‍ഗയെ പകുതികണ്ടു. ഇനി പകുതി കാണണം.