Friday, June 18, 2010

ജീവിതപാഠങ്ങള്‍

മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്' . യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.
2009ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്'. സംഗീതത്തിന്റെ ലോകത്തുനിന്ന് മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലിലേക്ക് എത്തിപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് ഇതിന്റെ പ്രമേയം. ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ സിനിമ.
ജപ്പാനില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് 'നൊകാന്‍ഷി'. ശവസംസ്‌കാരത്തിനായി മൃതദേഹം ഒരുക്കല്‍/ മൃതദേഹ ശുശ്രൂഷ എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ദുഃഖാര്‍ത്തരായ ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. മുഖവും കൈകാലുകളുമൊഴികെ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളൊന്നും പുറത്തുകാണിക്കാതെ വളരെ ശ്രദ്ധയോടും കരുണയോടും ആദരവോടും കൂടി ചെയ്യേണ്ടതാണ് ഈ കര്‍മം. മുട്ടുകുത്തിനിന്നുവേണം ഇത് ചെയ്യാന്‍. ആദ്യം ഒരു തുണികൊണ്ട് മൂടി ശരീരത്തിലെ വസ്ത്രങ്ങള്‍ പതുക്കെ ഊരിയെടുക്കുന്നു. അതിനുശേഷം നനഞ്ഞ തുണികൊണ്ട് ദേഹമാകെ തുടയ്ക്കുന്നു. തുടര്‍ന്ന് മേക്കപ്പിട്ട് പുതുവസ്ത്രം ധരിപ്പിക്കുന്നു. പൂക്കള്‍ വിതറിയ ശവപ്പെട്ടിയില്‍ കിടത്തുമ്പോള്‍ മരിച്ചവരൊക്കെ സുന്ദരികളും സുന്ദരന്മാരുമായി മാറിയിട്ടുണ്ടാകും.
ടോക്കിയോവിലെ പ്രശസ്ത ഓര്‍ക്കസ്ട്രയില്‍ അംഗമായിരുന്ന ദീഗോ കൊബയാഷി എന്ന മുപ്പത്താറുകാരനാണ് 'ഡിപ്പാര്‍ച്ചേഴ്‌സി'ലെ നായകന്‍. ചെല്ലോ (വയലിന്‍ പോലുള്ള തന്ത്രിവാദ്യം) വാദകനാണ് ദീഗോ. കുഞ്ഞുന്നാളില്‍ അച്ഛനാണ് അവന് സംഗീതത്തിന്റെ വഴി കാണിച്ചുകൊടുത്തത്. അവന് ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണ്. തങ്ങളുടെ കഫേയിലെ വിളമ്പുകാരിയുമൊത്താണ് അച്ഛന്‍ സ്ഥലംവിട്ടതെന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവന് അച്ഛനോടുള്ള വെറുപ്പ്. അമ്മയാണവനെ കഷ്ടപ്പെട്ടു വളര്‍ത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് അമ്മ മരിച്ചു. വേണ്ടത്ര പരിപാടികള്‍ കിട്ടാത്തതിനാല്‍ പെട്ടെന്നൊരു ദിവസം ഉടമ ഓര്‍ക്കസ്ട്ര പിരിച്ചുവിടുന്നു. വെബ്ഡിസൈനറായ ഭാര്യയുമൊത്ത് ദീഗോ നാട്ടിന്‍പുറത്തെ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. സംഗീതവും അമ്മയുടെയും അച്ഛന്റെയും ഓര്‍മകളും നിറഞ്ഞുനില്ക്കുന്ന വീട് അവനെ പലപ്പോഴും കുട്ടിക്കാലത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നു.

ഇതിനിടെ, പത്രത്തില്‍ വന്ന ഒരു പരസ്യം അവന്റെ ശ്രദ്ധയില്‍ പെടുന്നു. ഉയര്‍ന്ന ശമ്പളം, പ്രായപരിധിയില്ല, കുറഞ്ഞ സമയത്തെ ജോലി, മുന്‍പരിചയം ആവശ്യമില്ല എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ടുള്ള പരസ്യം. 'യാത്രകളില്‍ സഹായിക്കുന്ന ജോലി' എന്ന് പരസ്യത്തിലുണ്ടായിരുന്നു. ഏതോ ടൂര്‍ ഗൈഡിന്റെ ഒഴിവാണെന്നാണ് ദീഗോ കരുതിയത്. ഇന്റര്‍വ്യൂവിനു ചെന്നപ്പോഴാണ് അന്ത്യയാത്രയെ സഹായിക്കലാണ് തന്റെ ജോലി എന്നവനു മനസ്സിലാകുന്നത്. സ്ഥാപന ഉടമ സസാക്കിക്ക് അവനെ നന്നേ ബോധിച്ചു. 'പറ്റില്ല എന്നു തോന്നുമ്പോള്‍ ഉപേക്ഷിച്ചോളൂ' എന്ന ഉപദേശത്തോടെ ബോസ് അവനെ സഹായിയായി നിയമിക്കുന്നു. ജോലിയുടെ സ്വഭാവം ദീഗോ ഭാര്യയില്‍നിന്ന്മറച്ചുപിടിച്ചു. ജോലി ഉപേക്ഷിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കിട്ടുന്ന ഉയര്‍ന്ന വരുമാനം അവനെ പ്രലോഭിപ്പിക്കുന്നു. ബോസിന്റെ ഫോണ്‍വിളികള്‍ അവന് നിരസിക്കാനാവുന്നില്ല. ക്രമേണ, അവന്‍ തന്റെ ജോലിയുടെ മഹത്ത്വം തിരിച്ചറിഞ്ഞുതുടങ്ങുന്നു. ജോലിയുടെ രഹസ്യം മനസ്സിലാക്കിയ ഭാര്യ പിണങ്ങിപ്പോയിട്ടും ദീഗോ തന്റെ കര്‍മത്തില്‍ നിന്ന് പിന്മാറുന്നില്ല. ഏറ്റവുമൊടുവില്‍ അച്ഛന്റെ മൃതദേഹം ഒരുക്കുമ്പോള്‍ അവന്‍ ജീവിതം സഫലമായതിന്റെ ആഹ്ലാദത്തിലാണ്.
ആറ് വീടുകളിലെ ശവസംസ്‌കാരച്ചടങ്ങുകളുടെ വിശദമായ കാഴ്ചകളിലൂടെയാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്. ഓരോ മരണവും ദീഗോവിന് നല്‍കുന്നത് ഓരോ പുതിയ ജീവിതപാഠമാണ്. സ്നേഹത്തിന്റെ, വൈരാഗ്യത്തിന്റെ, പശ്ചാത്താപത്തിന്റെ, തിരിച്ചറിയലിന്റെ പാഠങ്ങള്‍. ഓരോ മരണവും അവനെ ജീവിതത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ്. മരിച്ചവരോടൊപ്പം മറുലോകത്തേക്ക് താനും അനുയാത്ര ചെയ്യുകയാണെന്ന് അവനു തോന്നുന്നു. ഈ ലോകത്തിന്റെ സകല ക്ലേശങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മോഹങ്ങളില്‍ നിന്നും താനവരെ വിമുക്തരാക്കുകയാണ്. മനുഷ്യബന്ധങ്ങളുടെ ശക്തിയോടൊപ്പം സ്വപ്‌നങ്ങളുടെ നിരര്‍ഥകതയും അവനു ബോധ്യപ്പെടുന്നു.

നായകനായ ദീഗോയേക്കാള്‍ നമ്മളെ കൂടുതല്‍ ആകര്‍ഷിക്കുന്ന കഥാപാത്രം സസാക്കി എന്ന ബോസാണ്. ഒരനുഷ്ഠാനംപോലെയാണ് അയാള്‍ക്ക് തന്റെ തൊഴില്‍. സൗമ്യവും ശാന്തവുമായ മുഖം. മുട്ടുകുത്തിനിന്ന് മൃതദേഹത്തെ വന്ദിച്ച ശേഷമേ അയാള്‍ തന്റെ കര്‍മത്തിലേക്ക് കടക്കൂ. കരുണയോടെയാണ് അയാളുടെ ഓരോ സമീപനവും. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹത്തിനു മുന്നില്‍പ്പോലും അയാളുടെ മുഖം ചുളിയില്ല. ദീഗോയിലെ നന്മയെ ആദ്യനോട്ടത്തില്‍ത്തന്നെ ബോസ് തിരിച്ചറിയുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് ബോസ് ഈ തൊഴിലിലേക്ക് കടക്കുന്നത്. ആദ്യത്തെ ക്ലയന്റ് അയാളുടെ ഭാര്യതന്നെയായിരുന്നു. അവളെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയിട്ടാണ് ശ്മശാനത്തിലേക്ക് അയച്ചത്. ഒരു മരണവീട്ടില്‍ ബോസിന്റെ കരവിരുതിനെ ശ്ലാഘിക്കുന്ന ഗൃഹനാഥനെ നമുക്ക് കാണാം. അയാളുടെ ഭാര്യയാണ് മരിച്ചത്. എത്താന്‍ വൈകിയതിന് ആദ്യം അയാള്‍ ബോസിനെ വഴക്കുപറയുന്നുണ്ട്. ചടങ്ങുകഴിഞ്ഞപ്പോള്‍ പക്ഷേ, അയാള്‍ക്ക് അത്ഭുതമായി. ഭാര്യയെ ഇത്ര സുന്ദരിയായി താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അയാള്‍ പറയുന്നു. പിതൃ-പുത്രബന്ധത്തിലെ കയറ്റിറക്കങ്ങളെ ഹൃദയസ്പര്‍ശിയായി കാണിച്ചുകൊണ്ടാണ് രണ്ടു മണിക്കൂര്‍ നീണ്ട സിനിമ അവസാനിക്കുന്നത്.

ഒരു ദിവസം ദീഗോയുടെ അമ്മയുടെ പേരില്‍ ടെലഗ്രാം വരുന്നു: 'നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. വന്ന് മൃതദേഹം ഏറ്റുവാങ്ങുക'. അവന് അച്ഛനെ കാണാന്‍ തീരെ ആഗ്രഹമില്ലായിരുന്നു. ഭാര്യയും ബോസും സഹപ്രവര്‍ത്തകയും നിര്‍ബന്ധിച്ചിട്ടാണ് അവന്‍ പോകാന്‍ തീരുമാനിക്കുന്നത്. ശാന്തനായ മനുഷ്യന്‍ ഒറ്റയ്ക്കായിരുന്നു താമസം എന്ന് അച്ഛന്റെ അയല്‍ക്കാരന്‍ പറഞ്ഞപ്പോള്‍ ദീഗോ അച്ഛനെ കുറേശ്ശെ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു. 70 വയസ്സ് പിന്നിട്ട അച്ഛന്‍ എല്ലാ അഹങ്കാരങ്ങളും നഷ്ടപ്പെട്ടവനെപ്പോലെ നിശ്ചലനായി കിടക്കുന്നു. തൊട്ടരികെയുള്ള ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ എല്ലാ സമ്പാദ്യവും. തുണിമാറ്റി അവന്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛനെ തിരിച്ചറിയാനാവുന്നില്ല. മൃതദേഹത്തെ ഒരുക്കാനായി വന്നവരുടെ തിടുക്കവും മര്യാദയില്ലാത്ത പെരുമാറ്റവും അവനെ അസ്വസ്ഥനാക്കുന്നു. അച്ഛനെ ഒരുക്കുന്ന കര്‍മം അവന്‍തന്നെ ഏറ്റെടുക്കുകയാണ്. മിനുസമുള്ള ഒരു ചെറിയ കല്ല് അച്ഛന്‍ വലതുകൈയില്‍ മുറുകെപ്പിടിച്ചിരുന്നു. അവന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛന് സമ്മാനിച്ചതായിരുന്നു ആ കല്ല്. ഷേവ് ചെയ്തപ്പോള്‍ അച്ഛന്റെ മുഖം തെളിഞ്ഞുവന്നു. കുട്ടിക്കാലത്ത് താന്‍ കണ്ട, സ്നേഹം നിറഞ്ഞ മുഖം. 'അച്ഛാ' എന്ന് വിളിച്ച് അവന്‍ കരയുമ്പോള്‍ അലിഞ്ഞുപോയത് 30 വര്‍ഷത്തെ വെറുപ്പും വൈരാഗ്യവുമാണ്.
'മരണം ഒരു പ്രവേശനകവാടമാണ്. അത് അവസാനമല്ല. ഇഹലോകത്തുനിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്രയിലെ പ്രവേശനകവാടം മാത്രമാണ് മരണം'-ശ്മശാനം ജീവനക്കാരനായ വൃദ്ധന്റെ ഈ വിശ്വാസധാരയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

Sunday, May 16, 2010

സ്വപ്‌നാടകര്‍

തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്റെ ചലച്ചിത്രജീവിതം തുടങ്ങിയത് 1996 ലാണ്. ആദ്യം സംവിധാനം ചെയ്ത ചിത്രം 'ക്രൊക്കഡയില്‍'. 14 വര്‍ഷങ്ങള്‍ക്കിടയില്‍ 15 ചിത്രങ്ങള്‍ കിം സംവിധാനം ചെയ്തു. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ടു. പല ചിത്രങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
''നാം ജീവിക്കുന്ന ലോകം യഥാര്‍ഥമാണോ സ്വപ്‌നമാണോ എന്നു തിരിച്ചറിയുക പ്രയാസം'' എന്നെഴുതിക്കാണിച്ചാണ് കിമ്മിന്റെ പതിനൊന്നാമത്ത സിനിമയായ '3 അയേണ്‍' അവസാനിക്കുന്നത്. യാഥാര്‍ഥ്യവും സ്വപ്‌നവും ഇടകലര്‍ന്നതാണ് കിമ്മിന്റെ മിക്ക സിനിമകളും. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്‍േറതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം. ചില ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ സംസാരിക്കുകപോലുമില്ല (ദ റിയല്‍ ഫിക്ഷന്‍, ദ ബോ, 3 അയേണ്‍, ബ്രത്ത് തുടങ്ങിയ ചിത്രങ്ങളോര്‍ക്കുക). വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനെയോ നമ്മുടെ ആസ്വാദനത്തെയോ ഈ മൗനം തടസ്സപ്പെടുത്താറില്ല.
നേടുന്നവരോടല്ല, നഷ്ടപ്പെടുന്നവരോടാണ് കിമ്മിന് പ്രിയം. സ്നേഹബന്ധത്തിലും ദാമ്പത്യത്തിലും സൗഹൃദത്തിലുമൊക്കെ നഷ്ടപ്പെടുന്നവരുടെ കഥകളാണ് അദ്ദേഹം വീണ്ടും വീണ്ടും പറയുന്നത്. കാമുകന് തന്റെ മുഖം മടുത്തിട്ടുണ്ടാവുമോയെന്ന സംശയത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപമാറ്റംവരുത്തുന്ന യുവതിയെവരെ (ടൈം) കിം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കി വെക്കാനുള്ള വെമ്പലാണ് കിമ്മിന്റെ കഥാപാത്രങ്ങള്‍ക്ക്.
കിമ്മിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡ്രീം' ഇതിവൃത്തംകൊണ്ട് ശ്രദ്ധേയമാവുന്നു. 2008ന്റെ ഒടുവിലിറങ്ങിയ 'ഡ്രീം' ഇക്കഴിഞ്ഞ ഗോവ, തിരുവനന്തപുരം മേളകളില്‍ കാണിച്ചിട്ടുണ്ട്. ഒരാള്‍ കാണുന്ന സ്വപ്‌നം അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകുന്നു. ഇതാണ് പുതിയ ചിത്രത്തിന്റെ വിഷയം.
നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 'ഡ്രീ'മിന്റെ കഥ കിം ഡുക്ക് പറയുന്നത്. ദുഃസ്വപ്‌നങ്ങള്‍ കാണുന്ന ജിന്‍ എന്ന ശില്പിയാണ് മുഖ്യ കഥാപാത്രം. ഈ യുവാവിന്റെ സ്വപ്‌നങ്ങളെല്ലാം ഫലിക്കുന്നത് ലി റാന്‍ എന്ന യുവതിയുടെ ജീവിതത്തിലാണ്. ഫാഷന്‍ ഡിസൈനറായ ലി റാന്‍ നിദ്രാടനക്കാരിയാണ്. താന്‍ ചെയ്യുന്നതൊന്നും അവള്‍ അറിയുന്നില്ല. ശില്പിയുടെ മുന്‍ കാമുകിയും അവളുടെ ഇപ്പോഴത്തെ കാമുകനുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങള്‍. രണ്ടോ മൂന്നോ പോലീസുദ്യോഗസ്ഥരും സ്വപ്‌നവിശകലനത്തില്‍ വിദഗ്ധയായ ഒരു ഡോക്ടറും കൂടിയുണ്ട് ഈ ചിത്രത്തില്‍.
ഇരുട്ടില്‍ വെളിച്ചത്തിന്റെ വര്‍ണപ്പൊട്ടുകള്‍ കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്. ജിന്‍ സ്വപ്‌നം കാണുകയാണ്. ഒരു കാറപകടം. ഉറക്കം ഞെട്ടിയുണര്‍ന്ന അവന്‍ സ്വപ്‌നത്തില്‍കാറപകടം നടന്ന സ്ഥലത്തെത്തുന്നു. അത്ഭുതം. സ്വപ്‌നത്തില്‍ കണ്ടതുപോലുള്ള അപകടം അവിടെ നടന്നിട്ട് നിമിഷങ്ങളെ ആയിട്ടുള്ളൂ. അപകടം വരുത്തിയ കാറോടിച്ചത് ലീ റാന്‍ ആണ്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രംനോക്കി പോലീസ് അവളെ അറസ്റ്റുചെയ്യുന്നു. പക്ഷേ, അവള്‍ കുറ്റം നിഷേധിച്ചു. താന്‍ ആ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് അവളുടെ വാദം. ജിന്നിന് കുറ്റബോധം തോന്നുന്നു. താനാണ് യഥാര്‍ഥ കുറ്റവാളിയെന്ന് അവന്‍ പോലീസിനോടു പറയുന്നു. ''സ്വപ്‌നംവേറെ, യാഥാര്‍ഥ്യം വേറെ'' എന്നു പറഞ്ഞ് പോലീസ് അവനെ വിരട്ടുന്നു.
ജിന്നിനും ലീറാനും ഒരേസമയത്താണ് അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ജിന്‍ സ്വപ്‌നം കാണുന്നു. ലീ റാന്റെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായിത്തീരുന്നു. സ്വപ്‌നങ്ങളില്‍ ജിന്‍ തേടുന്നത് തന്റെ പഴയ കാമുകിയെയാണെന്ന് ഡോക്ടര്‍ വ്യാഖ്യാനിക്കുന്നു. തന്നെ ഉപേക്ഷിച്ചിട്ടും അവനവളെ മറക്കാനാവുന്നില്ല. താനുപേക്ഷിച്ച കാമുകന്റെ മുഖമാണ് ലീ റാന്‍ സ്വപ്‌നത്തില്‍ത്തേടുന്നത്. അവള്‍ക്ക് പക്ഷേ, അവനോട് ഒട്ടും സ്നേഹമില്ല. ജിന്നും ലീയും ഒന്നാണെന്നും എന്തുകൊണ്ട് ഇരുവര്‍ക്കും സ്നേഹിച്ചുകൂടായെന്നും ഡോക്ടര്‍ ചോദിക്കുമ്പോള്‍ കഥ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.
രണ്ടുപേരും ഒരേസമയത്ത് ഉറങ്ങുകയാണെങ്കിലേ സ്വപ്‌നം കാണലും യാഥാര്‍ഥ്യമാകലും സംഭവിക്കൂവെന്ന് ജിന്നും ലീറാനും മനസ്സിലാക്കുന്നു. ഒരേസമയം ഉറങ്ങുന്നത് ഒഴിവാക്കാനാണ് പിന്നെ അവരുടെ ശ്രമം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഉണര്‍ന്നിരിക്കും. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് നിദ്രയെ മറികടക്കാനാവുന്നില്ല. കാമുകനെ കൊന്ന കുറ്റത്തിന് ലീറാന്‍ ജയിലിലാവുന്നു. പിന്നെ നമ്മള്‍ കാണുന്നത് ലീറാന്റെയും ജിന്നിന്റെയും ആത്മഹത്യയാണ്. അതിനുമുമ്പ് അവനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നുണ്ടവള്‍. പുനര്‍ജനിയുടെയോ പ്രതീക്ഷയുടെയോ പ്രതീകമായ ഒരു പൂമ്പാറ്റയുടെയും പരസ്പരംകോര്‍ത്ത രണ്ട് കൈകളുടെയും ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.
പതിവുപോലെ, പ്രേക്ഷകന്റെ വ്യാഖ്യാനത്തിനു വിട്ടുകൊടുത്താണ് കിം സിനിമ അവസാനിപ്പിക്കുന്നത്. തന്റെ സിനിമകളില്‍ കൃത്യമായ ഒരവസാനം ഉണ്ടാകാറില്ലെന്ന് കിം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ മനസ്സിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍, വിചിത്ര ചിന്താഗതിക്കാരായ കഥാപാത്രങ്ങള്‍, മനസ്സിന്റെ സങ്കീര്‍ണ തലങ്ങളിലൂടെയുള്ള യാത്ര, ആത്മപീഡനത്തിന്റെ ഭയജനകമായ കാഴ്ചകള്‍, ബുദ്ധദര്‍ശനത്തോടുള്ള ആഭിമുഖ്യം (ചിത്രത്തിന്റെ അവസാനഭാഗത്ത് , കനത്ത ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ പ്രകാശത്തില്‍ തിളങ്ങിനില്‍ക്കുന്ന ബുദ്ധപ്രതിമ മൂന്നുതവണ കാണിക്കുന്നുണ്ട് കിം) എന്നിങ്ങനെ കിം ചിത്രങ്ങളുടെ എല്ലാ പ്രത്യേകതകളും 'ഡ്രീ'മിലുണ്ട്. എങ്കിലും കിമ്മിന്റെ സിനിമകളെ ആരാധനയോടെ കാണുന്നവരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ 'ഡ്രീ'മിനു കഴിയുന്നില്ല. മുന്നോട്ടുപോകാനാവാതെ വിചിത്രമായ സ്വപ്‌നദൃശ്യങ്ങള്‍ക്കുചുറ്റും കറങ്ങുകയാണ് ഇതിവൃത്തം.

Tuesday, April 27, 2010

മരണവ്യാപാരികള്‍

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ. 1990 മുതല്‍ 2003 വരെ ആഭ്യന്തര യുദ്ധത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. രണ്ടരലക്ഷം പേരാണ് ആ യുദ്ധത്തില്‍ മരിച്ചത്. അവിടത്തെ സംഘര്‍ഷത്തിന്റെ അന്ത്യനാളുകളെ പശ്ചാത്തലമാക്കി പ്രശസ്ത ഫ്രഞ്ച് തിരക്കഥാകൃത്തും സിനിമാട്ടോഗ്രാഫറുമായ ഴാങ് സ്റ്റെഫാന്‍ സോവെയര്‍ സംവിധാനം ചെയ്ത സിനിമയാണ് 'ജോണി മാഡ് ഡോഗ്'.
ഴാങ്ങിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണിത്. 2008ലെ കാന്‍ ചലച്ചിത്രമേളയില്‍ ''പ്രൈസ് ഓഫ് ഹോപ്‌സ്' അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. ഡ്യൂവില്ലെ, സ്റ്റോക്ക് ഹോം, ഇസ്താംബൂള്‍ മേളകളിലുംശ്രദ്ധിക്കപ്പെട്ടതാണീ ചിത്രം. കോംഗോക്കാരനായ ഇമാനുവല്‍ ഡോംഗള എന്ന എഴുത്തുകാരന്റെ നോവലാണ് ഈ സിനിമയ്ക്ക് അവലംബം. ലൈബീരിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത കുട്ടിപ്പട്ടാളക്കാരെ കേന്ദ്രീകരിച്ചാണ് ഇതിന്റെ ഇതിവൃത്തം. മുന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലറാണ് ലൈബീരിയയില്‍ കുട്ടിപ്പട്ടാളത്തെ സൃഷ്ടിച്ചത്. ഇയാളെ അധികാര ഭ്രഷ്ടനാക്കാന്‍ പൊരുതിയ കലാപകാരികളും ഇതേ മാര്‍ഗം പിന്തുടര്‍ന്ന് കുട്ടിപ്പട്ടാളത്തെ ഒരുക്കി. 11നും 15നുമിടക്ക് പ്രായമുള്ള കൗമാരക്കാരാണിതിലെ അംഗങ്ങള്‍. മദ്യത്തിനും മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും അടിമകളായിരുന്നു ഈ കുട്ടികള്‍. ''പിന്മാറ്റമില്ല, കീഴടങ്ങലില്ല, അച്ഛനില്ല, അമ്മയില്ല, പോരാട്ടം മാത്രം''- ഈയൊരാവേശം സിരകളില്‍ കുത്തിവെച്ചാണ് കുട്ടിപ്പട്ടാളത്തെ സംഘര്‍ഷ ഭൂമിയിലേക്ക് വിടുന്നത്. അധികാരത്തെയും വംശീയമേല്‍ക്കോയ്മയെയും കുറിച്ചുള്ള വ്യാജബോധങ്ങളില്‍ അവര്‍ അഭിരമിച്ചു. ഉന്മത്തരായ മുതിര്‍ന്ന സൈനികര്‍ ചെയ്തുകൂട്ടുന്ന എല്ലാ അതിക്രമങ്ങളും ഈ കുട്ടിപ്പട്ടാളക്കാരും ചെയ്യുന്നു. കൊള്ളയും കൊലയും ബലാത്സംഗവും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണവര്‍ ചെയ്യുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ അവര്‍ ലൈംഗിക അടിമകളാക്കി സൈന്യത്തോടൊപ്പം നിലനിര്‍ത്തി. 14 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ കലാപകാരികളും ഗവണ്‍മെന്റ് സേനയും ഒരുപോലെ നിഷ്ഠുരതകളില്‍ രസം കണ്ടെത്തി. എതിര്‍ഗോത്രത്തെ സംഭീതരാക്കാനും നശിപ്പിക്കാനും ഇരുകൂട്ടരും ബലാത്സംഗത്തെ പ്രധാന ആയുധമാക്കി.


തിരക്കഥയെഴുത്തു മുതല്‍ ചിത്രീകരണം വരെ അഞ്ചു കൊല്ലമെടുത്തു ഈ സിനിമ പൂര്‍ത്തിയാക്കാന്‍. ലൈബീരിയയിലാണ് കഥ നടക്കുന്നത് എന്ന്‌സംവിധായകന്‍ വ്യക്തമാക്കുന്നില്ല. ഏതോ ആഫ്രിക്കന്‍ രാജ്യം എന്ന സൂചനയേയുള്ളൂ.90 മിനിറ്റുള്ള ഈ സിനിമയില്‍ നമ്മളൊരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചകളാണ് ക്യാമറക്കണ്ണിലൂടെ തെളിയുന്നത്. സിനിമ ആഹ്ലാദിപ്പിക്കാനുള്ളതല്ലെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. കുട്ടികളുടെ കണ്ണിലൂടെ വിനാശകരമായ യുദ്ധത്തെ കാണാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. രസിക്കാത്ത സത്യങ്ങളാണ് അദ്ദേഹം പകര്‍ത്തുന്നത്.ലൈബീരിയയിലെ കുട്ടിപ്പട്ടാളത്തിലുണ്ടായിരുന്ന 15 കൗമാരക്കാരാണ് ഈ സിനിമയില്‍ അഭിനയിച്ചത്. പതിനഞ്ചുകാനായ ജോണി മാഡ്‌ഡോഗാണ് നായക കഥാപാത്രം. പത്താംവയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നതാണവന്‍. കണ്ണീരും ചോരയും കണ്ടാല്‍ മനസ്സിളകാത്തവന്‍. എന്ത് അതിക്രമവും അവനും സംഘവും കാണിക്കും. മുതിര്‍ന്ന കലാപകാരികളുടെ ലൈസന്‍സുണ്ടവര്‍ക്ക്.തന്റെ മുന്നില്‍ നിസ്സഹായതയോടെ നില്ക്കുന്ന ഇരയെ നിസ്സംഗനായി ആപാദചൂഡം നിരീക്ഷിക്കുന്ന ജോണിയുടെ ക്ലോസപ്പില്‍നിന്നാണ് സിനിമയുടെ തുടക്കം. അവന്റെ നേതൃത്വത്തില്‍ കുട്ടിപ്പട്ടാളം ഒരു വീടാക്രമിക്കുകയാണ്. തങ്ങളേക്കാള്‍ വലിയ യന്ത്രത്തോക്കുകളാണവരുടെ കൈയില്‍. വൃദ്ധരോടുപോലും അവര്‍ ദാക്ഷിണ്യം കാണിക്കുന്നില്ല. ഒരു പയ്യനെ പിടിച്ച് കൈയില്‍ തോക്കുകൊടുത്ത് അച്ഛനെ വെടിവെച്ചുകൊല്ലാന്‍ അവര്‍ ആക്രോശിക്കുന്നു.

പിതൃഹത്യയ്ക്കുശേഷം ആ പയ്യനെ തങ്ങളുടെ സംഘത്തില്‍ ചേര്‍ത്ത് വിജയലഹരിയില്‍ അവര്‍ നീങ്ങുന്നു. മരണവ്യാപാരികളാണവര്‍. ജീവനുവേണ്ടി യാചിക്കുന്നവരെ അവര്‍ കൊല്ലും. ഓരോ മരണവും ആ നികൃഷ്ടര്‍ക്ക് ആഘോഷമാണ്.നഗരത്തിലേക്ക് നീങ്ങിയ കുട്ടിസൈനികര്‍ ടെലിവിഷന്‍ കേന്ദ്രത്തില്‍ ഇരച്ചുകയറുന്നു. കണ്ണില്‍ക്കണ്ടവരെയൊക്കെ കൊല്ലുന്നു. വനിതാ ന്യൂസ് റീഡറെ പരസ്യമായി മാനഭംഗപ്പെടുത്തുന്നു. 'ജനങ്ങളെ കൊല്ലാന്‍ നടക്കുന്ന കലാപകാരികള്‍' എന്ന് വാര്‍ത്തയില്‍ വിശേഷിപ്പിച്ചതിനാണ് ആ യുവതി ക്രൂരശിക്ഷ ഏറ്റുവാങ്ങുന്നത്. അമ്പത് പിന്നിട്ട ഒരധ്യാപികയെയും ഭര്‍ത്താവിനെയും വിവസ്ത്രരാക്കിയശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു.ആഭ്യന്തരയുദ്ധം അന്ത്യത്തോടടുക്കുന്നു. ഇപ്പോള്‍ തലസ്ഥാന നഗരം കലാപകാരികളുടെ പിടിയിലാണ്. പുതിയ ഭരണകൂടം നിലവില്‍ വന്നു. എങ്ങും തകര്‍ച്ചയുടെ, മരണത്തിന്റെ ചിത്രങ്ങള്‍.

എല്ലാം മറന്നുപൊരുതിയ കുട്ടിപ്പടയാളികള്‍ വിജയലഹരി കെട്ടടങ്ങിയപ്പോള്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. വിജയത്തിന്റെ അവകാശികള്‍ മറ്റാരോ ആണ്. വാഗ്ദാനം ചെയ്തിരുന്ന പണമോ സഹായമോ കുട്ടിപ്പട്ടാളക്കാര്‍ക്ക് കിട്ടുന്നില്ല. സമൂഹത്തിലും കുടുംബത്തിലും നിന്ന് അവര്‍ നിഷ്‌കാസിതരാകുന്നു. അധികാരപ്പോരാട്ടത്തില്‍ തങ്ങളും ഇരകളായിത്തീര്‍ന്നു എന്നവര്‍ നിരാശയോടെ തിരിച്ചറിയുന്നു.രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. ഒരാള്‍ വേട്ടക്കാരനെ പ്രതിനിധാനം ചെയ്യുന്നു. മറ്റൊരാള്‍ ഇരയെയും. ജോണി എന്ന പേപിടിച്ച കൗമാരപ്രായക്കാരനാണ് വേട്ടക്കാരന്റെ ഭീകര രൂപമായി നില്‍ക്കുന്നത്. അടിക്കടി ദുരന്തങ്ങള്‍ വന്നുപെടുമ്പോഴും പ്രത്യാശയോടെ ജീവിതത്തിലേക്ക് നോക്കുന്ന ഒരു പതിമ്മൂന്നുകാരിയാണ് ഇരയെ പ്രതിനിധാനം ചെയ്യുന്നത്. വികലാംഗനായ അച്ഛനെയും അനിയനെയും സംരക്ഷിക്കുകയും കുടുംബത്തിന്റെ ഭാരം ചുമക്കുകയും ചെയ്യുന്നവളാണീ പെണ്‍കുട്ടി. പോരാട്ടവും അതിജീവനവും മരണവും ജനനവുമൊക്കെ കാണുന്നു അവള്‍. യുദ്ധത്തിന്റെ സാക്ഷിയാണവള്‍. അച്ഛന്‍ വെടിയേറ്റു മരിച്ചിട്ടും അനിയനെ കാണാതായിട്ടും ജീവിക്കാന്‍ ശ്രമിക്കുകയാണാപെണ്‍കുട്ടി. യുദ്ധം അനാഥയാക്കിയ ഒരു കൊച്ചു പെണ്‍കുട്ടിക്ക് അവള്‍ അഭയം നല്കുന്നു. പിങ്ക് ഷമ്മീസും ജീന്‍സും ധരിച്ച അവളെ എല്ലായിടത്തും നമുക്ക് തിരിച്ചറിയാം. മൃതപ്രായനായ അച്ഛനെ കൈവണ്ടിയിലിരുത്തി അവള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നത് ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്ക് നടുവിലൂടെയാണ്. ജോണിയുടെ കുത്സിത മോഹങ്ങള്‍ക്ക് വഴങ്ങുന്നില്ല ഈ പെണ്‍കുട്ടി. അവനെ തോക്കുകൊണ്ട് ഇടിച്ചുവീഴ്ത്താന്‍ അവള്‍ ധൈര്യം കാട്ടുന്നു. തോക്കുയര്‍ത്തിപ്പിടിച്ച്, കണ്ണീരൊലിപ്പിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

'സിറ്റി ഓഫ്‌ഗോഡ്', 'സിറ്റിഓഫ് മെന്‍', 'എലൈറ്റ് സ്‌ക്വാഡ്' എന്നീ സിനിമകള്‍ ജോണിമാഡ് ഡോഗി'ന്റെ സംവിധായകനെ സ്വാധീനിച്ചിട്ടുണ്ടെന്നു തീര്‍ച്ച. സിനിമയുടെ ലാവണ്യ സങ്കല്പങ്ങളോട് കലഹിച്ച ഈ ബ്രസീലിയന്‍ ചിത്രങ്ങളില്‍ ചേരികളില്‍ പൊട്ടിവിരിഞ്ഞ് അസ്തമിക്കുന്ന അധോലോക സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രീകരിക്കുന്നത്. ക്രൂര ചിന്തകളും ചെയ്തികളുമാണ് ഈ ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

Monday, March 15, 2010

മരുക്കാറ്റിലെ സംഗീതം

2008 ല്‍ കാന്‍, മോണ്‍ട്രിയല്‍, സാരെജവോ, വാഴ്‌സ, സൂറിച്ച് ഫിലിംമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള യുനെസേ്കാ അവാര്‍ഡ് നേടുകയും ചെയ്ത എറാന്‍ കൊറിലിന്റെ 'ദ ബാന്‍ഡ്‌സ് വിസിറ്റ്' എന്ന ചിത്രത്തെക്കുറിച്ച്

അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന പല ഇസ്രായേലി സംവിധായകരും ഇസ്രായേലിന്റെ അറബ്‌നയത്തെ കഠിനമായി വിമര്‍ശിക്കുന്നവരാണ്. അവര്‍ ഈ വിമര്‍ശനം തങ്ങളുടെ സിനിമകളില്‍ അടയാളപ്പെടുത്തുന്നുണ്ട്. ജനതകള്‍ തമ്മില്‍ സംഘര്‍ഷമല്ല, സമന്വയമാണ് ഉണ്ടാകേണ്ടതെന്ന് ഈ ചലച്ചിത്രകാരന്മാര്‍ വിശ്വസിക്കുന്നു. സമീപകാലത്തെ പല ഇസ്രായേലി സിനിമകളിലും ഈ വിചാരധാര ശക്തമാണ്. എറാന്‍ എലിക്‌സിന്റെ സിറിയന്‍ ബ്രൈഡ് (2004), ലമണ്‍ ട്രീ (2008), അമോസ് ഗിതായിയുടെ ഫ്രീ സോണ്‍ (2005), ജോസഫ് സിഡാറിന്റെ ബുഫോ (2007), അരി ഫോള്‍മാന്റെ ആനിമേഷന്‍ ഫിലിമായ വാള്‍ട്ട്‌സ് വിത്ത് ബഷീര്‍ (2009), സാമുവല്‍ മോസിന്റെ ലബനോണ്‍ (2009) തുടങ്ങിയ ചിത്രങ്ങളില്‍ സമന്വയത്തിന്റെ സ്വരമാണ് നമ്മള്‍ കേള്‍ക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ശ്രദ്ധേയമായൊരു സിനിമയാണ് 2007ന്റെ ഒടുവിലിറങ്ങിയ 'ദ ബാന്‍ഡ്‌സ് വിസിറ്റ്'.
എറാന്‍ കൊറിലിന്‍ സംവിധാനം ചെയ്ത 'ദ ബാന്‍ഡ്‌സ് വിസിറ്റ്' 2008 ല്‍ കാന്‍, മോണ്‍ട്രിയല്‍, സാരെജവോ, വാഴ്‌സ, സൂറിച്ച് ഫിലിംമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള യുനെസേ്കാ അവാര്‍ഡ് നേടിയിട്ടുമുണ്ട്. സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഈജിപ്തില്‍ നിന്ന് ഇസ്രായേലിലെത്തുന്ന എട്ടംഗ പോലീസ്‌സംഘത്തിനും സാധാരണക്കാരായ ഏതാനും ഇസ്രായേലുകാര്‍ക്കുമിടയില്‍ വളരുന്ന സൗഹൃദമാണ് ഈ സിനിമയുടെ പ്രമേയം.
സാംസ്‌കാരിക വിനിമയത്തിലൂടെ അറബികളും ജൂതരും ഒരുമിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് സംവിധായകന്‍. ഇസ്രായേല്‍ ടി.വി.യില്‍ ഈജിപ്ഷ്യന്‍ സിനിമകള്‍ കണ്ട് ആസ്വദിച്ചിരുന്ന തന്റെ കുട്ടിക്കാലമാണ് 80 മിനിറ്റുള്ള ഈ സിനിമയിലൂടെ സംവിധായകന്‍ ഓര്‍ത്തെടുക്കുന്നത്. നിശ്വാസങ്ങള്‍ അലിഞ്ഞുതീരുന്ന മരുക്കാറ്റില്‍ അദ്ദേഹം മാനവികതയുടെ സംഗീതം കേള്‍ക്കാന്‍ കൊതിക്കുന്നു.

1979ല്‍ ക്യാമ്പ് ഡേവിഡ് സമാധാനക്കരാറിലൂടെ സാങ്കേതികമായി അടുത്തവരാണ് ഈജിപ്ത്-ഇസ്രായേല്‍ ജനത. എങ്കിലും അതിനൊരു ഹൃദയൈക്യം കൈവരാത്തതില്‍ സംവിധായകന് ഖേദമുണ്ട്. ആ ഖേദമാണ് തന്റെ സിനിമയിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നത്. അടുക്കാന്‍ എന്തെളുപ്പമാണെന്ന് ഇരു ജനതയെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണദ്ദേഹം.
24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ചില നിസ്സാര സംഭവങ്ങളിലൂടെയാണ് ഇതിവൃത്തം രൂപമെടുക്കുന്നത്. നീല യൂണിഫോമണിഞ്ഞ, എട്ടുപേരടങ്ങുന്ന ഈജിപ്ഷ്യന്‍ ഗായകസംഘം ഇസ്രായേല്‍ വിമാനത്താവളത്തില്‍ അനാഥരെപ്പോലെ നില്‍ക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. 25 വര്‍ഷമായി പോലീസുകാരുടെ ഈ സംഘം സംഗീതപരിപാടികള്‍ അവതരിപ്പിക്കുകയാണ്. ഒരു പ്രാദേശിക അറബ് കള്‍ച്ചറല്‍ സെന്ററിന്റെ ക്ഷണമനുസരിച്ചാണ് അവരിപ്പോള്‍ ഇസ്രായേലിലെത്തിയിരിക്കുന്നത്. പക്ഷേ, അവരെ സ്വീകരിക്കാന്‍ സംഘാടകരാരും എത്തിയിട്ടില്ല. കേണല്‍ തൗഫീഖ് സക്കറിയയാണ് സംഘത്തലവന്‍. നല്ല ഗായകനാണയാള്‍. പക്ഷേ, പട്ടാളച്ചിട്ടയാണ്. സംഘാടകരെക്കാണാതെ അവര്‍ ബസ്സില്‍ യാത്രയാകുന്നു. പക്ഷേ, എത്തിപ്പെട്ടത് മരുഭൂമിയില്‍ മറ്റേതോ സ്ഥലത്ത്. അവിടെയാണെങ്കില്‍ ആകെയുള്ളത് ഒരു റസ്റ്റോറന്റാണ്. പരുക്കന്‍മട്ടുകാരിയായ ദീന എന്ന യുവതിയാണ് അത് നടത്തുന്നത്. മരുഭൂമിയിലെ ഏകാന്തതയെ അവള്‍ക്ക് വെറുപ്പാണ്. ശ്മശാനമൂകതയാണിവിടെ എന്നാണവള്‍ വിലപിക്കുന്നത്. ഇവിടെ ജീവിക്കുകയാണെന്നേ തോന്നില്ല. അത്രയ്ക്കും മരവിപ്പാണ്.

അറബ് കള്‍ച്ചര്‍ സെന്ററിനെപ്പറ്റി അന്വേഷിച്ച തൗഫീഖിനോട് ദീന തുടക്കത്തില്‍ ഇടയുന്നു. ഇവിടെ കള്‍ച്ചറല്‍ സെന്ററൊന്നുമില്ലെന്ന്' നീരസത്തോടെ പറയുന്ന ദീന തന്റെ ഏകാന്തവാസത്തിലെ കയ്പ് മുഴുവന്‍ പ്രകടിപ്പിക്കുകയാണ്. ''ഇവിടെ ഇസ്രായേലി സംസ്‌കാരമോ അറബ് സംസ്‌കാരമോ ഒന്നുമില്ല. ഇവിടെ സംസ്‌കാരം തന്നെയില്ല'' എന്നാണവള്‍ തൗഫീഖിനോട് പറയുന്നത്. എങ്കിലും മരുഭൂമിയില്‍ വഴിതെറ്റി എത്തിയ സംഗീതകാരന്മാര്‍ക്ക് ആതിഥ്യമരുളാന്‍ അവള്‍ മടികാട്ടുന്നില്ല. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ അന്നിനി ബസ്സില്ല. പിറ്റേന്ന് രാവിലെയേയുള്ളൂ. സംഘാംഗങ്ങള്‍ രാത്രി റസ്റ്റോറന്റിലും ദീനയുടെ ക്വാര്‍ട്ടേഴ്‌സിലുമായി താമസിക്കുന്നു. ആ രാത്രി, ഈജിപ്ഷ്യന്‍ സംഘവും ദീന ഉള്‍പ്പെടെയുള്ള ഏതാനും ഇസ്രായേലുകാരും തമ്മിലുണ്ടാകുന്ന അടുപ്പത്തിന്റെ ദൃശ്യങ്ങളാണ് സംവിധായകന്‍ കാണിച്ചുതരുന്നത്. സംഗീതം, ജീവിതം, ബന്ധങ്ങള്‍, നിലനില്പ്, ഏകാന്തത എന്നിവയൊക്കെ അവരുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.

ദീനയും കേണല്‍ തൗഫീഖ് സക്കറിയയുമാണ് മുഖ്യ കഥാപാത്രങ്ങള്‍. ആദ്യ ഭര്‍ത്താവിന്റെ വേര്‍പിരിയലിനുശേഷം ദീന ഒരു കൂട്ടിനായി കാത്തിരിക്കുകയാണ്. അറബ് സിനിമാക്കാഴ്ചകളുടെ മധുരിക്കുന്ന ഓര്‍മകളില്‍ നിന്നാണ് ദീന സംസാരിച്ചുതുടങ്ങുന്നത്. മനസ്സില്‍ കാല്പനിക സ്വപ്‌നങ്ങളുടെ വിത്തുവീണ നാളുകള്‍. അവള്‍ക്ക് അറബ് സിനിമകള്‍ വലിയ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത്, വെള്ളിയാഴ്ച ഉച്ചയ്ക്ക് അറബ് സിനിമകള്‍ ടി.വി.യില്‍ കാണിക്കുമ്പോള്‍ ഇസ്രായേല്‍ തെരുവുകള്‍ വിജനമാകുമായിരുന്നു. ഈജിപ്ഷ്യന്‍ നടന്‍ ഒമര്‍ ഷരീഫും നടി ഫാതന്‍ ഹമാമയുമായിരുന്നു കുട്ടികളുടെ ഇഷ്ടതാരങ്ങള്‍. അന്നത്തെ ആഹ്ലാദജീവിതം പുനര്‍ജനിച്ചെങ്കില്‍ എന്നവള്‍ ആശിക്കുന്നു. കേണല്‍ തൗഫീഖ് സക്കറിയയും ഏകാകിയാണ്. ഭാര്യയും മകനും അയാള്‍ക്ക് നഷ്ടപ്പെട്ടു. മകന്റെ മരണത്തിനുത്തരവാദി താനാണെന്ന കുറ്റബോധം അയാളെ അലട്ടുന്നുണ്ട്. സംഗീതത്തിലാണ് തൗഫീക് എല്ലാ വേദനകളും മറക്കുന്നത്.


ഓര്‍ക്കസ്ട്രയില്‍പ്പെട്ട മൂന്നുനാല് കഥാപാത്രങ്ങളെയും റസ്റ്റോറന്റിലും ഡാന്‍സ് ക്ലബിലുമായി കണ്ടുമുട്ടുന്ന ഇസ്രായേലുകാരായ നാലഞ്ചുകഥാപാത്രങ്ങളെയും മാത്രമാണ് സംവിധായകന്‍ ഇതിവൃത്തവുമായി ബന്ധപ്പെടുത്തുന്നത്. ഇവരുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ മികച്ച ഷോട്ടുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് കാണിച്ചുതരുന്നുണ്ട് സംവിധായകന്‍. വയലിനും ട്രംപറ്റും വായിക്കുന്ന സ്ത്രീ തത്പരനായ ഖാലിദ്, തന്റെയൊരു ഭാവഗീതം പൂര്‍ത്തിയാക്കാനാവാത്തതില്‍ കുണ്ഠിതപ്പെടുന്ന ക്ലാര്‍നെറ്റ് വാദകനായ സിമോണ്‍ എന്ന മിതഭാഷി, രാത്രി ഒറ്റയ്ക്കിരുന്ന് പാടുന്ന വൃദ്ധഗായകന്‍ എന്നിവരൊക്കെ കേണല്‍ തൗഫീഖിനും ദീനയ്ക്കുമൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഇവരൊക്കെച്ചേരുമ്പോള്‍ അത് ജീവിതത്തിന്റെ സിംഫണിയായിത്തീരുന്നു. ദേശങ്ങളും ഭാഷകളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇവിടെ അപ്രത്യക്ഷമാവുന്നു.

Sunday, February 28, 2010

അകല്‍ച്ചയുടെ കഥകള്‍



(പ്രശസ്‌ത തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെലാന്റെ ഡിസ്റ്റന്റ്‌, ക്ലൈമെറ്റ്‌സ്‌ എന്നീ സിനിമകളെക്കുറിച്ച്‌)

തുര്‍ക്കിയിലെ നവസിനിമാ പ്രസ്ഥാനക്കാരില്‍ പ്രമുഖ സ്ഥാനമുണ്ട്‌ നൂറി ബില്‍ജി സെലാന്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ഫീച്ചര്‍ ചിത്രങ്ങളാണ്‌ സെലാന്‍ സംവിധാനം ചെയ്‌തത്‌. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടവ. ഒട്ടേറെ അവാര്‍ഡുകള്‍ ഈ സിനിമ നേടിയെടുത്തിട്ടുണ്ട്‌.
1997-ല്‍ കസബ എന്ന ചിത്രത്തോടെയാണ്‌ ഈ ഇലക്ട്രിക്കല്‍ എന്‍ജിനിയറുടെ ചലച്ചിത്രജീവിതം തുടങ്ങുന്നത്‌.( 1999-ല്‍ ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌, 2003-ല്‍ ഡിസ്റ്റന്റ്‌, 2006-ല്‍ ക്ലൈമെറ്റ്‌സ്‌, 2008-ല്‍ ത്രീ മങ്കീസ്‌ എന്നിവയും പുറത്തുവന്നു.)
നഗര-ഗ്രാമങ്ങള്‍ തമ്മിലുള്ള നിതാന്ത സംഘര്‍ഷത്തിന്റെയും പ്രകൃതിയോടുള്ള ഇഴുകിച്ചേരലിന്റെയും വ്യക്തിബന്ധങ്ങളുടെയും കഥകള്‍ പറയാനാണ്‌ സെലാന്‌ കൂടുതല്‍ ഇഷ്ടം. പ്രകൃതി സെലാന്റെ ചിത്രങ്ങളില്‍ ജീവസുറ്റ പശ്ചാത്തലമാണ്‌. പ്രകൃതിയുടെ ഈ സാന്നിധ്യം ആത്മസംഘര്‍ഷമനുഭവിക്കുന്ന കഥാപാത്രങ്ങളെ സാന്ത്വനിപ്പിക്കുന്ന ഘടകമായി മാറുന്നു.
അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയാണ്‌ സെലാന്‍. തന്റെ മിക്ക ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌ സെലാന്‍ തന്നെയാണ്‌. ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി ഇദ്ദേഹം സ്വയം നിര്‍മിക്കുന്നു. ചിലപ്പോള്‍ അഭിനയിക്കുന്നു. ഭാര്യയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളിലെ അഭിനേതാക്കളാണ്‌.

വ്യക്തികള്‍ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും കാവ്യാത്മകമായി ചിത്രീകരിച്ചിട്ടുള്ള ചിത്രങ്ങളാണ്‌ ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. ഇതുവരെ ഇറങ്ങിയിട്ടുള്ള തുര്‍ക്കി സിനിമകളില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നായാണ്‌ നിരൂപകര്‍ ഡിസ്റ്റന്റിനെ വിലയിരുത്തുന്നത്‌. 2003 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ്‌ പ്രി നേടിയ ചിത്രമാണിത്‌. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനും മത്സരിച്ചിട്ടുണ്ട്‌. ആകാശത്ത്‌ ഉരുണ്ടുകൂടി, ഏതു സമയത്തും പെയ്‌തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങള്‍ പോലെയാണ്‌ ഓരോബന്ധവും എന്ന്‌ സെലാന്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തുന്നു. സെലാന്റെ ആത്മാംശം കലര്‍ന്നിട്ടുള്ള ഡിസ്റ്റന്റിലെയും ക്ലൈമെറ്റ്‌സിലെയും കഥാപാത്രങ്ങള്‍ക്കും സാമ്യമുണ്ട്‌.
ഏകാന്തമായ രഹസ്യജീവിതം ആഗ്രഹിക്കുന്ന ഒരു കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫറുടെ സ്വകാര്യതയിലേക്ക്‌ മറ്റൊരാള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന അസ്വാരസ്യങ്ങളാണ്‌ ഡിസ്‌റ്റന്റിന്റെ പ്രമേയം. ഇസ്‌താംബൂളിലെ ഒരു മഞ്ഞുകാലമാണ്‌ പശ്ചാത്തലത്തില്‍. ഫോട്ടോഗ്രാഫര്‍ മഹമൂദിന്റെ കസിനായ യൂസഫ്‌ ആണ്‌ ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്നത്‌. ഗ്രാമത്തില്‍ നിന്നാണ്‌ യൂസഫിന്റെ വരവ്‌. സാമ്പത്തിക മാന്ദ്യം കാരണം അയാളെ ഫാക്ടറിയില്‍ നിന്ന്‌ പിരിച്ചുവിട്ടതാണ്‌. മഹമൂദിന്റെ അടുത്തുതങ്ങി എന്തെങ്കിലും ജോലി തരപ്പെടുത്തണം. യൂസഫ്‌ നിത്യവും കപ്പല്‍കമ്പനികള്‍ കയറിയിറങ്ങുകയാണ്‌. സമുദ്രസഞ്ചാരികളുടെ സ്വപ്‌നലോകത്താണ്‌ അയാള്‍. ഇസ്‌താംബൂള്‍ നഗരവും സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ വീഴുകയാണ്‌. യൂസഫിന്‌ ഒരിടത്തും ജോലികിട്ടുന്നില്ല. നീരസത്തോടെയാണ്‌ യൂസഫിന്റെ നഗരപ്രവേശത്തെ മഹമൂദ്‌ എതിരേല്‍ക്കുന്നത്‌. ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും അയാളത്‌ പ്രകടിപ്പിക്കുന്നു. യൂസഫിന്റെ ഓരോ നടപടിയും തന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങിടുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. കാണാതെ പോയ വാച്ചിന്റെ പേരില്‍ യൂസഫിനെ മഹമൂദ്‌ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാവുകയാണ്‌. ചെറിയ സംഭവങ്ങളിലൂടെ അതിസൂക്ഷ്‌മമായാണ്‌ രണ്ടുകഥാപാത്രങ്ങളെയും സെലാന്‍ പിന്തുടരുന്നത്‌. നാഗരികതയോട്‌ ഇണങ്ങാന്‍ വിമ്മിട്ടപ്പെടുന്ന ഗ്രാമീണന്റെ നിസ്സഹായതയും ഈ ചിത്രത്തില്‍ സെലാന്‍ അടയാളപ്പെടുത്തുന്നുണ്ട്‌.

സര്‍വകലാശാല അധ്യാപകനായ ഈസയും ടി.വി.പരമ്പരയില്‍ കലാസംവിധാനമൊരുക്കുന്ന കാമുകി ബ്രഹാറും തമ്മിലുള്ള വേര്‍പിരിയലിന്റെ കഥയാണ്‌ ക്ലൈമെറ്റ്‌സ്‌. ഫോട്ടോഗ്രാഫ്രര്‍ കൂടിയാണ്‌ ഈസ. പ്രായം കൊണ്ട്‌ ഇരുവരും തമ്മില്‍ വലിയ അന്തരമുണ്ട്‌. ബന്ധം ഉപേക്ഷിക്കാന്‍ അയാള്‍ കണ്ടെത്തുന്ന ന്യായം ഇതാണ്‌. വഴക്കടിച്ച്‌ അകലാന്‍ തീരുമാനിച്ചിട്ടും ഇരുവര്‍ക്കുമിടയില്‍ എവിടെയോ ഒരാകര്‍ഷകത്വം, ഒരിഷ്ടം ബാക്കിനിന്നിരുന്നു. പരസ്‌പരം അവര്‍ക്കതറിയാമായിരുന്നു. പക്ഷേ, വേണ്ട സന്ദര്‍ഭത്തില്‍ അവര്‍ക്കത്‌ വ്യക്തമായി പ്രകടിപ്പിക്കാനാകുന്നില്ല. കലാകാരന്മാരുടെ ഈഗോയുടെ കെണിയില്‍ അവര്‍ വീണുപോകുന്നു. ഒരുവേനല്‍ക്കാലത്ത്‌ തുടങ്ങുന്ന സിനിമ മനസിനെ മരവിപ്പിക്കുന്ന മഞ്ഞുകാലത്ത്‌ അവസാനിക്കുന്നു. കലഹിച്ച്‌ പ്രണയത്തിന്റെ പാതിവഴിയില്‍ അവര്‍ അകലുകയാണ്‌.
നൂറി ബില്‍ജി സെലാന്റെ ചിത്രങ്ങളുടെ പൊതുസ്വഭാവം നന്നായി വ്യക്തമാക്കുന്നവയാണ്‌ ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. നീണ്ട ഷോട്ടുകള്‍, വളരെക്കുറച്ച്‌ സംഭാഷണം, മനോഹരമായ ക്ലോസ്‌ അപ്പ്‌ ദൃശ്യങ്ങള്‍, പെയ്യാനൊരുങ്ങി നില്‍ക്കുന്ന മഴമേഘങ്ങളുടെ പശ്ചാത്തലത്തിലുള്ള വിശാലമായ ആകാശദൃശ്യങ്ങള്‍ എന്നിവയൊക്കെ സെലാന്‍ ചിത്രങ്ങളുടെ പ്രത്യേകതകളാണ്‌. ക്ലൈമെറ്റ്‌സില്‍ രംഗത്തിന്റെ പിരിമുറുക്കം സൂചിപ്പിക്കാന്‍ കഥാപാത്രങ്ങള്‍ സിഗററ്റുവലിക്കുന്ന ദൃശ്യം രണ്ടുതവണ അദ്ദേഹം ക്ലോസ്‌ അപ്പില്‍ കാണിക്കുന്നു. ആഞ്ഞുവലിക്കുന്ന സിഗരറ്റിന്റെ കണ്ണ്‌ ശീല്‍ക്കാരത്തോടെ ചുവക്കുന്ന ദൃശ്യം അതിമനോഹരമാണ്‌. മഞ്ഞുപൊഴിഞ്ഞുകൊണ്ടിരിക്കെ കഥാനായികയുടെ രൂപം ക്രമേണ സ്‌ക്രീനില്‍ അപ്രത്യക്ഷമാകുന്ന അവസാന രംഗത്തിനും ചാരുതയേറും. ഈ സിനിമയില്‍ നായകനായി വരുന്നത്‌ സെലാനാണ്‌. നായികയായി വരുന്നത്‌ ഭാര്യ എബ്രുവും.
സംഗീതം സിനിമയെക്കൊല്ലും എന്ന പക്ഷക്കാരനാണ്‌ സെലാന്‍. പശ്ചാത്തല സംഗീതം പോലും അദ്ദേഹം ഉപയോഗിക്കാറില്ല. ചുറ്റും കേള്‍ക്കുന്ന ശബ്ദങ്ങളാണ്‌ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം. അകലെനിന്ന്‌ കേള്‍ക്കുന്ന പട്ടിയുടെ കുര, ഇടിയുടെയും തുടര്‍ന്നുപെയ്യുന്ന മഴയുടെയും ശബ്ദം, വാഹനങ്ങളുടെ ഇരമ്പല്‍ എന്നിവ സെലാന്റെ ചിത്രങ്ങളില്‍ നമുക്ക്‌ ആവര്‍ത്തിച്ചുകേള്‍ക്കാം. വേണ്ട സമയത്ത്‌ വേണ്ടത്രശക്തിയോടെ ഈ ശബ്ദങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം മിടുക്കനാണ്‌.

Friday, February 5, 2010

മരണമുഖത്തേക്ക് ഒരു യാത്ര

2006 ജൂലായ് 25. ലെബനന്‍. ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുകയാണ്. സേ്ഫാടനദൃശ്യങ്ങള്‍. പരിഭ്രാന്തരായി അഭയത്തിനായി ഓടുന്ന സ്ത്രീകളും കുട്ടികളും. സ്‌ക്രീനില്‍ കരിമ്പുക നിറയുന്നു.
ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം തുടങ്ങിയതിന്റെ 34-ാം ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ലെബനന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. 1189 പേര്‍ മരിച്ചു. പത്തുലക്ഷം പേര്‍ ഭവനരഹിതരായി. ഫിലിപ്പ് അറാക്ടിങ്ങി എന്ന ബെയ്‌റൂട്ടുകാരന്‍ സംവിധാനം ചെയ്ത 'അണ്ടര്‍ ദ ബോംബ്‌സ്' എന്ന ലെബനീസ് സിനിമ ഇവിടെ നിന്നാരംഭിക്കുന്നു.
ബോംബുകള്‍ കീറിമുറിച്ച ലെബനന്‍ മണ്ണില്‍ ചവിട്ടിനിന്നാണ് സംവിധായകന്‍ തന്റെ വേദന പകര്‍ത്തുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ പത്താം നാളിലാണ് ചോരയും വിലാപവും വറ്റാത്ത മണ്ണിലൂടെ അദ്ദേഹത്തിന്റെ ക്യാമറ സഞ്ചാരം തുടങ്ങുന്നത്. ഡോക്യുഫിക്ഷന്റെ മാതൃകയിലാണീ സിനിമ. പ്രധാന കഥാപാത്രങ്ങളാകാന്‍ മാത്രമേ സംവിധായകനു താരങ്ങളെ തേടേണ്ടിവന്നുള്ളൂ. മറ്റു കഥാപാത്രങ്ങളൊക്കെ ദുരിതാനുഭവങ്ങളില്‍നിന്ന് നേരേ ഇറങ്ങിവന്നവരാണ്. ഇസ്രായേല്‍ സേന ക്രൂരമായ ബോംബിങ്ങിലൂടെ ഒരുക്കിക്കൊടുത്ത പശ്ചാത്തലം. എവിടെയും തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും പാലങ്ങളും. ഷൂട്ടിങ്ങിനായി സെറ്റിടേണ്ട ആവശ്യമേ വന്നില്ല.
യുദ്ധത്തിനെതിരെ നിശിതവിമര്‍ശനമുയര്‍ത്തുന്ന ഈ ചിത്രം 2007-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മനുഷ്യാവകാശ അവാര്‍ഡ്, യുറേഷ്യ ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, ദുബായ് ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. മികച്ച വിദേശ ഭാഷാചിത്രത്തിനു നല്‍കുന്ന ഓസ്‌കര്‍ അവാര്‍ഡിനുവേണ്ടിയുള്ള ലെബനീസ് എന്‍ട്രിയായിരുന്നു 'അണ്ടര്‍ ദ ബോംബ്‌സ്'. 2005-ല്‍ പുറത്തിറങ്ങിയ ബോസ്ത (ഏ്ീറമ) യാണ് ഫിലിപ്പ് അറാക്ടിങ്ങിയുടെ ആദ്യ ഫീച്ചര്‍ഫിലിം. ഏറെക്കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഒരുസംഘം യുവകലാകാരന്മാര്‍ ഒരു പഴഞ്ചന്‍ ബസ്സില്‍ ബെയ്‌റൂട്ടിലൂടെ നടത്തുന്ന പര്യടനമാണ് 'ബോസ്ത'യുടെ ഇതിവൃത്തം. 2005-ല്‍ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിക്കാന്‍ ലെബനന്‍ തിരഞ്ഞെടുത്തത് ഈ ചിത്രമാണ്.
95 മിനിറ്റ് നീണ്ട 'അണ്ടര്‍ ദ ബോംബ്‌സ്' നമുക്കു തീരെ സ്വാസ്ഥ്യം തരാത്ത സിനിമയാണ്. തെക്കന്‍ ലെബനനിലെ ഖെര്‍ബത്ത് സെലെം എന്ന ഗ്രാമത്തില്‍ അകപ്പെട്ടുപോയ സഹോദരിയെയും ആറുവയസ്സുള്ള കരീം എന്ന തന്റെ മകനെയും അന്വേഷിച്ചുപോകുന്ന സെയ്‌ന നൂറുദ്ദീന്‍ എന്ന യുവതിയുടെ യാത്രയാണ് ഇതിലെ പ്രമേയം. ദുബായില്‍നിന്ന് തുര്‍ക്കി വഴി ലെബനനിലെത്തിയതാണവള്‍. തെക്കന്‍ ലെബനനിലേക്ക് ടാക്‌സികളൊന്നും പോകുന്നില്ല. പലയിടത്തും റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. യുദ്ധം കഴിഞ്ഞെങ്കിലും ഏതു സമയത്തും വീണ്ടും പൊട്ടിപ്പുറപ്പെടാം. പരുക്കന്‍ മട്ടുകാരനായ ടോണി എന്ന ഡ്രൈവര്‍ വിലപേശി യാത്ര ഉറപ്പിക്കുന്നു. ഗ്രാമത്തിലെത്താന്‍ ചിലപ്പോള്‍ ഒരു മണിക്കൂറെടുത്തേക്കാമെന്നാണ് ടോണി ആദ്യം പറയുന്നത്. ചിലപ്പോഴത് രണ്ടുമണിക്കൂറാകാം. ഒരു ദിവസമാകാം. ചിലപ്പോള്‍ രണ്ടു ദിവസമെടുത്തേക്കാം. ഒരുപക്ഷേ, ഒരിക്കലും എത്തിയില്ലെന്നുംവരാം. ടോണിയുടെ മയമില്ലാത്ത പെരുമാറ്റം സെയ്‌നയില്‍ ആശങ്കയും അവിശ്വാസവും വളര്‍ത്തുന്നു. എന്തായാലും തനിക്ക് പോയേ പറ്റൂവെന്നവള്‍ ഉറപ്പിക്കുന്നു. ഹോങ്കോങ്ങിലുള്ള ഭര്‍ത്താവുമായി കലഹിച്ചാണ് അവള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനു ബിസിനസിനെക്കുറിച്ചാണ് ചിന്ത മുഴുവന്‍. ലെബനന്‍ കത്തുന്നതും മകന്‍ അവിടെ പെട്ടുപോയതും അയാള്‍ക്ക് വിഷയമേയല്ല.
ഇടയ്ക്ക് സെയ്‌നയെ കണ്ണെറിഞ്ഞും അവളുടെ അവസ്ഥയില്‍ പരിതപിച്ചും ചിലപ്പോഴൊക്കെ സൗമ്യമായി കലഹിച്ചും ടോണി കഠിനയാത്ര തുടരുകയാണ്. തകര്‍ന്ന റോഡുകള്‍ പലപ്പോഴും അവരുടെ യാത്ര മുടക്കുന്നു. വീണ്ടും മറ്റൊരു വഴിയിലൂടെ വളഞ്ഞുതിരിഞ്ഞ് അവര്‍ക്കു പോകേണ്ടിവരുന്നു. ഓരോ അഭയാര്‍ഥിക്യാമ്പിലും അവര്‍ കയറിയിറങ്ങുന്നു. യാത്ര പുരോഗമിക്കവെ ആദ്യത്തെ അവിശ്വാസം മാറി സെയ്‌ന ടോണിയില്‍ നല്ലൊരു സുഹൃത്തിനെ കണ്ടെത്തുന്നു. ഏതു തടസ്സവും നേരിട്ട് സെയ്‌നയുടെ മകനെ കണ്ടെത്തലാണ് തന്റെ ലക്ഷ്യമെന്ന് ടോണി വ്യക്തമാക്കുന്നു. രണ്ടു ദിവസമെടുത്തു അവരുടെ യാത്ര. ഗ്രാമത്തിലെ തങ്ങളുടെ വീട് ബോംബിങ്ങില്‍ തകര്‍ന്നതായി സെയ്‌ന കണ്ടു. സഹോദരി മരിച്ചുപോയി. മകന്‍ കരീമിനെ ഏതാനും ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയിരിക്കുന്നുവെന്ന വിവരം അവള്‍ക്കാശ്വാസം പകര്‍ന്നു. പക്ഷേ, ആ ആശ്വാസം ക്ഷണികമായിരുന്നു എന്നവള്‍ക്ക് ബോധ്യപ്പെടുന്നു. രക്ഷപ്പെട്ടത് സെയ്‌നയുടെ മകനായിരുന്നില്ല. പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാന്‍ കണ്ണീരോടെ ടോണി മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ.
ബോംബുകള്‍ കൊന്നൊടുക്കിയ നിരപരാധികള്‍ക്കുവേണ്ടിയാണ് താനീ സിനിമയെടുത്തതെന്ന് ഫിലിപ്പ് അറാക്ടിങ്ങി പറയുന്നു. ചിത്രത്തിലൊരിടത്തും മൃതദേഹങ്ങള്‍ കാണിക്കുന്നില്ല അദ്ദേഹം. ലെബനന്‍കാര്‍ മൃതദേഹങ്ങള്‍ ഏറെ കണ്ടവരാണെന്നതാണ് അദ്ദേഹത്തിന്റെ ന്യായം.
യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നു ഈ ചിത്രം. വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരുടെ ഒരുമിച്ചുചേരലാണ് ലോകം ആഗ്രഹിക്കുന്നതെന്ന് 'അണ്ടര്‍ ദ ബോംബ്‌സ്' നമ്മളോടു പറയുന്നു. സെയ്‌നയെയും ടോണിയെയും സംവിധായകന്‍ സൃഷ്ടിച്ചത് ഈയൊരു ആഗ്രഹപൂര്‍ത്തിക്കാണ്. ചുറ്റും വെറുപ്പും പകയും പതഞ്ഞുയരുമ്പോള്‍ സംഗീതം പോലും അവിടേക്ക് കടന്നുവരാന്‍ മടിക്കുന്നെന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. (തന്റെ കാറില്‍ ടോണി 'ബോണി എം' പാട്ടുകളുടെ കാസറ്റ് ഇടുമ്പോള്‍ അതില്‍നിന്നു പാട്ടല്ല മുരള്‍ച്ചയാണ് നമ്മള്‍ കേള്‍ക്കുന്നത്.)
തുടര്‍ച്ചയായുള്ള ദുരിതക്കാഴ്ചകള്‍ 42 ലക്ഷം വരുന്ന ലെബനീസ് ജനതയെ നിര്‍വികാരരാക്കി മാറ്റുകയാണ്. ''പതിനൊന്നു വയസ്സിനിടയില്‍ ഞാന്‍ രണ്ടു യുദ്ധം കണ്ടു'' എന്നു പറയുന്ന ആ പയ്യന്റെ മുഖത്തെ 'അഭിമാനം' ആരുടെ കണക്കിലാണ് നമ്മള്‍ പെടുത്തുക?



Sunday, January 17, 2010

ഒരു കാളവേട്ട

ദാദാസാഹിബ് ഫാല്‍കെ, വി. ശാന്താറാം, ആചാര്യ പി.കെ. ആത്രെ, ഡോ. ജബ്ബാര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളാല്‍ സമ്പന്നമായ ഒരു ഭൂതകാലമുണ്ട് മറാത്തി സിനിമയ്ക്ക്. എന്നിട്ടും രണ്ടുതവണ മാത്രമേ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് മറാത്തി സിനിമയ്ക്ക് ലഭിച്ചിട്ടുള്ളൂ. 1954 ലായിരുന്നു ആദ്യത്തെ ബഹുമതി. ചിത്രം: ശ്യാം ചി ആയ്. സംവിധായകന്‍: ആചാര്യ പി.കെ. ആത്രെ. രണ്ടാമതും ഈയൊരു ബഹുമതി കിട്ടാന്‍ അരനൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. 2004' ല്‍ 'ശ്വാസ്' എന്ന ചിത്രമാണ് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയത്. സന്ദീപ് സാവന്താണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
ഈയടുത്ത കാലത്തായി വന്‍കിട നിര്‍മാണക്കമ്പനികള്‍ രംഗത്തുവന്നതോടെ മറാത്തി സിനിമ വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുതുസംവിധായകര്‍ക്ക് ഇപ്പോള്‍ അവസരം കിട്ടുന്നു. അവര്‍ സാങ്കേതികത്തികവോടെ പുത്തന്‍ ഇതിവൃത്തങ്ങള്‍ അവതരിപ്പിക്കുന്നു. 2008 ല്‍ മഹാരാഷ്ട്രയില്‍ ഹിറ്റായി മാറിയ 'വളു' എന്ന സിനിമയിലൂടെ ഉമേഷ് കുല്‍ക്കര്‍ണി എന്ന നവാഗത സംവിധായകന്‍ ശ്രദ്ധേയനായിക്കഴിഞ്ഞു. 'വളു' എന്നാല്‍ മുരട്ടുകാള എന്നര്‍ഥം. വികൃതിയായ ഒരു കാളക്കൂറ്റന്‍ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളും അവനെ പിടിച്ചുകെട്ടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് 'വളു'വിന്റെ ഇതിവൃത്തം. 2008 ല്‍ പുണെയില്‍ നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ബെര്‍ലിന്‍, റോട്ടര്‍ഡാം, വെനീസ് ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഉമേഷ് കുല്‍ക്കര്‍ണിയുടെ ആഖ്യാനശൈലി ലളിതമാണ്. ചിത്രത്തിലുടനീളം നര്‍മത്തിന്റെ സാന്നിധ്യമുണ്ട്. ഒറ്റപ്പെട്ടുകഴിയുന്ന കുസവഡെ എന്ന ഗ്രാമത്തിലെ ജീവിതത്തെ കൗതുകത്തോടെയാണ് സംവിധായകന്‍ സമീപിക്കുന്നത്. ചെറിയൊരു വിഷയം. ചെറിയ കുറേ സംഭവങ്ങള്‍. പക്ഷേ, ജീവിതക്കാഴ്ചകൊണ്ട് സമ്പന്നമാണീ ചിത്രം.
ഒരിക്കല്‍, ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ കാളക്കൂറ്റന്‍. അവര്‍ അവനെ ആരാധിച്ചു, സ്നേഹിച്ചു (ഗ്രാമക്ഷേത്രത്തില്‍ നന്ദികേശന്റെ കല്‍പ്രതിമയുണ്ട്). ഉത്സവങ്ങളില്‍ അവന്‍ തലയെടുപ്പോടെ ഗ്രാമീണരുടെ കൂടെ നടന്നു. വര്‍ഷങ്ങള്‍ നീണ്ട അടുപ്പം. പിന്നീടെപ്പോഴോ അവന്റെ സമനില തെറ്റി. ആദ്യം അവന്‍ വിള നശിപ്പിക്കാന്‍ തുടങ്ങി. പിന്നെ, വീടുകളുടെ നേര്‍ക്കായി പരാക്രമം. ഒടുവില്‍ ആള്‍ക്കാരെ ആക്രമിക്കാന്‍ തുടങ്ങി. അതോടെ, ഗ്രാമവാസികള്‍ ഇളകുന്നു. ഗ്രാമമുഖ്യന്‍ ഇടപെട്ടതോടെ സര്‍ക്കാര്‍തലത്തില്‍ നടപടി വരുന്നു. കാളയെ കീഴടക്കാന്‍ വനംവകുപ്പിലെ മൃഗസ്നേഹിയായ സ്വാനന്ദ് ഗഡ്ഡംവാര്‍ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നു. കാള വന്യജീവിയില്‍പ്പെടുന്നതല്ല എന്നുപറഞ്ഞ് ഗഡ്ഡംവാര്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ, അധികാരികള്‍ സമ്മതിച്ചില്ല. തോക്കും മയക്കുവെടിക്കുള്ള ഉപകരണങ്ങളും കയറുമായി ഗഡ്ഡംവാര്‍ ഗ്രാമത്തിലേക്ക് പുറപ്പെടുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. ഒരു കിടിലന്‍ ഡോക്യുമെന്ററി പിടിക്കാനുള്ള ഉത്സാഹത്തോടെ ഗഡ്ഡംവാറിന്റെ ഇളയ സഹോദരനും ഒപ്പംകൂടുന്നു. ഇവര്‍ ഗ്രാമത്തിലെത്തുന്നതു മുതല്‍ കാളക്കൂറ്റനെ ബന്ധനസ്ഥനാക്കി തിരിച്ചുപോകുന്നതുവരെയുള്ള രസകരമായ സംഭവങ്ങളാണ് ഉമേഷ് കുല്‍ക്കര്‍ണിയുടെ ക്യാമറ പിന്തുടരുന്നത്.

വീരനായകനെപ്പോലെ ഗ്രാമത്തിലെത്തുന്ന ഗഡ്ഡംവാറിന് ഗ്രാമമുഖ്യനും ഗ്രാമീണരും വന്‍സ്വീകരണമാണ് നല്‍കുന്നത്. ഇരയെ കീഴ്‌പ്പെടുത്തുന്നതിന് മുമ്പായി അതിന്റെ സ്വഭാവങ്ങളെല്ലാം പഠിക്കുകയാണ് ഗഡ്ഡംവാര്‍. രണ്ടുമണിക്കൂര്‍ നീണ്ട സിനിമയില്‍ 31-ാം മിനിറ്റുവരെ കേന്ദ്രകഥാപാത്രമായ കാള പ്രത്യക്ഷപ്പെടുന്നില്ല. കാള കാരണം ദുരിതമനുഭവിച്ചവരെക്കൊണ്ട് അനുഭവങ്ങള്‍ പറയിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതു ഡോക്യുമെന്ററിക്കുവേണ്ടി പകര്‍ത്തുന്നു. സിനിമയും ഡോക്യുമെന്ററിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തവരാണ് ഗ്രാമീണര്‍. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ മത്സരിക്കുകയാണവര്‍. പലരും കാളയെപ്പറ്റിയല്ല സ്വന്തം പ്രശ്‌നങ്ങളാണ് സംസാരിക്കുന്നത്. ക്ഷേത്രപൂജാരിയുടെ ഭാര്യ തങ്ങള്‍ക്ക് മാത്രമായി ഒരു കക്കൂസില്ലാത്തതിന്റെ സങ്കടമാണ് പങ്കുവെക്കുന്നത്. ശിവ എന്ന യുവാവാകട്ടെ തന്റെ പ്രണയത്തെക്കുറിച്ചാണ് വാചാലനാകുന്നത്. ഈ സന്ദര്‍ഭങ്ങളിലൊക്കെ ഗഡ്ഡംവാറിന്റെ നിസ്സഹായാവസ്ഥ കാണിച്ചുതന്ന് കുസൃതിച്ചിരിയുമായി മാറിനില്‍ക്കുകയാണ് സംവിധായകന്‍. നായകനായ ഗഡ്ഡംവാറിനെയും പരിഹസിക്കുന്നുണ്ട് സംവിധായകന്‍. കാളയെ പിടിക്കാന്‍ വന്ന ഗഡ്ഡംവാര്‍ വായിക്കുന്നത് നരഭോജികളായ കടുവകളെ വെടിവെച്ചുകൊന്ന പ്രസിദ്ധ വേട്ടക്കാരന്‍ ജിം കോര്‍ബറ്റിന്റെ പുസ്തകമാണ്. അവസാനഭാഗത്ത് ഗഡ്ഡംവാര്‍ ഗ്രാമത്തിന്റെ ബഹുമതി ഏറ്റുവാങ്ങുമ്പോള്‍ രംഗം കട്ടു ചെയ്യുന്നത് ബന്ധിതനായി തലകുനിച്ചു നില്‍ക്കുന്ന കാളക്കൂറ്റനിലേക്കാണ്. ഫോറസ്റ്റ് ഓഫീസറുടെ വീരകൃത്യത്തെ നിസ്സാരവത്കരിക്കുന്ന ദൈന്യമായ ഒരു നോട്ടമാണ് അപ്പോള്‍ കാളക്കൂറ്റനില്‍ നിന്നുണ്ടാകുന്നത്.

ഗ്രാമം വിട്ട് വിശാലലോകത്തേക്ക് ഒളിച്ചോടുന്ന പ്രണയികളായ ശിവയും സാംഗിയും, എന്തിനും പരിഹാരമായി പൂജാവിധി നിര്‍ദേശിച്ച് പണം പിടുങ്ങാന്‍ ശ്രമിക്കുന്ന പൂജാരി, ഗ്രാമമുഖ്യന്റെ പദവിയില്‍ കണ്ണുംനട്ടിരിക്കുന്ന ആബറനുഷ എന്ന യുവനേതാവ്, ഗ്രാമീണരുടെ എന്തു കാര്യത്തിനും രാപകല്‍ ഓടിനടക്കുന്ന ജീവന്‍ സുഖ്‌ദേവ് ചൗധരി എന്ന യുവാവ്, നാട്ടുകാര്‍ കൊല്ലാന്‍ നടക്കുമ്പോഴും കാളക്കൂറ്റന് ഭക്ഷണം നല്‍കുന്ന സ്ത്രീ, നാലുവയസ്സുള്ള മകളെ സിനിമാ നടിയാക്കണമെന്നുപറഞ്ഞ് ഭര്‍ത്താവിനോട് കലഹിക്കുന്ന യുവതി, കാളക്കൂറ്റനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മാനസികരോഗിയായ സ്ത്രീ എന്നിങ്ങനെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൊക്കെ നമ്മുടെ ഇഷ്ടം പിടിച്ചെടുക്കുന്നു. ഗ്രാമജീവിതത്തിലെ വ്യത്യസ്തമുഖങ്ങളിലേക്കാണ് സംവിധായകന്‍ ക്യാമറ തിരിച്ചുവെച്ചിരിക്കുന്നത്. നിഷ്‌കളങ്കതയും സ്നേഹവും വാത്‌സല്യവും ആരാധനയും കാപട്യവുമെല്ലാം ആ മുഖങ്ങളില്‍ കാണാം.

ഏതു പ്രതിസന്ധികള്‍ക്കും ദാരിദ്ര്യത്തിനുമിടയിലും ഗ്രാമജീവിതം മാറ്റമില്ലാതെ തുടര്‍ന്നുപോകുന്നു എന്നു സൂചിപ്പിക്കുന്നതാണ് അവസാനരംഗം. ഗഡ്ഡംവാറും സഹോദരനും കയറിയ ജീപ്പ് പൊടിപറത്തി അകന്നുപോകുമ്പോള്‍ ക്യാമറ ഗ്രാമത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. അവിടെ ഒരു പശുപ്രസവം നടക്കുകയാണ്. പശുവിനെ പരിചരിച്ചുകൊണ്ട് സ്ത്രീകള്‍ ചുറ്റും നില്‍ക്കുന്നു. ആശങ്ക പൊതിഞ്ഞ മുഖങ്ങളാണ് നമ്മള്‍ ആദ്യം കാണുന്നത്. പ്രസവം കഴിഞ്ഞതോടെ ആ മുഖങ്ങള്‍ തെളിയുന്നു. ലക്ഷണമൊത്ത ഒരു കാളക്കുട്ടി. അവരുടെ ആഹ്ലാദത്തിനതിരില്ല. കാളക്കുട്ടിയെ തൊട്ടുതലോടി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണാ സ്ത്രീകള്‍. കാളക്കൂറ്റന്റെ അടുത്ത തലമുറ വരികയാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് കാളക്കുട്ടിയുടെ ക്ലോസപ്പില്‍ സംവിധായകന്‍ സിനിമ അവസാനിപ്പിക്കുകയാണ്.
പ്രശസ്ത നടനായ അതുല്‍ കുല്‍ക്കര്‍ണിയാണ് ഗഡ്ഡംവാറിന്റെ വേഷത്തിലെത്തുന്നത്. നേരിയ ചമ്മലോടെയുള്ള അതുലിന്റെ അഭിനയം കാണാന്‍ രസമുണ്ട്.